literature

ജേക്കബ് പ്ലാക്കൻ

തുള്ളി കുത്തിമീ വർഷപാതത്തിൽ
പൊള്ളിയടരുന്നു ദരിദ്രമാം മോഹങ്ങളും
കലികൊണ്ടു കാലം തീമർക്കവേ
പൊലിയുന്നു പൂ പോലീ പ്രകൃതിയും

കാളിന്ദിയിലാടിയ യാദവനർത്തനമിന്നു
കരിമേഘങ്ങളിലാവർത്തിക്കുന്നുവോ ..?
കലികാലചക്രത്തിനറുതിയിലവതരിക്കും
കൽക്കിയാം പരാശക്തിതൻ ശുദ്ധികലശമോ …?

പുഴകളായിരം തലയുള്ള പന്നഗമായി
പത്തി വിടർത്തി മഴയിലാടുമ്പോൾ ..കാട്
കടപുഴകിയൊഴകും നദികൾ മലക-
ളിടിച്ചു രൗദ്ര ഭദ്രകാളിയായി തുള്ളവേ ..!
പകൽക്കതിർ വിരിഞ്ഞതില്ല പക്ഷികൾ
പാടിയിതുമില്ല ഭൂതലം മ്ലാനതയിൽ മുങ്ങവെ ..!
ഇരതേടും കണ്ണിൽ ക്രൗര്യംനിറച്ചോരുകടുവയും
വൈരം മറന്നന്നു ദീനമായി രക്ഷയാചിക്കുമ്പോൾ ..
അഹം ഭാവം മുരുകിതീർന്നന്നു മാനവനിൽ
ഇഹ ക്ഷണഭംഗുരത മലരികുത്തി മറിയുന്നു .!

യഗ്‌നി നാവാൽ സകലതും നക്കിത്തുടച്ചൊരു
യാമപ്രകൃതിയിൽ പ്രകൃതി സ്‌തംഭിച്ചുപോകവെ ..!

കരളിനുൾതുടിപ്പാൽ കടലിന്റെ മക്കളന്നു
കാരീരിമ്പിൻതുഴക്കരുത്താൽ മാനവ കരൾ കവർന്നതും ,കരുണ വാരുണം തീർത്തതും
ഓർക്കുന്നീകാലവർഷ കല്പത്തിലും ….!
ഒരുമയായിരുന്നന്നു ….സ്നേഹമായിരുന്നു…
പെരുമ ….പേര്‌ മനുഷ്യനെന്നു മാത്രമായിരുന്നു …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ഡോ. ഐഷ വി

ഒരു തവണയെങ്കിലും ഹോസ്റ്റലിൽ നിൽക്കാൻ അവസരം ലഭിച്ചവർക്കാണ് ഹോസ്റ്റൽ ജീവിതം എങ്ങനെയാണ് നമ്മുടെ സ്വഭാവത്തെ മാറ്റി മറിയ്ക്കുക എന്ന് മനസ്സിലാകുക. ഞാനാദ്യം ഹോസ്റ്റലിൽ നിൽക്കുന്നത് ഒരു രാത്രിയിലേയ്ക്ക് മാത്രമായിരുന്നു . ഡിഗ്രി അവസാന വർഷം പഠിക്കുന്ന സമയത്ത് നടന്ന സ്റ്റഡി ടൂറിന് പോകാൻ അതിരാവിലെ കോളേജിൽ എത്തണമായിരുന്നു. അതിരാവിലെ കോളേജിൽ എത്താൻ തക്ക തരത്തിലുള്ള ഗതാഗത സൗകര്യം അക്കാലത്ത് ഞങ്ങളുടെ നാട്ടിലും വീട്ടിലും ഇല്ലായിരുന്നു. അതിനാൽ ഞാൻ സഹപാഠിയും പ്രാക്ടിക്കലിന് ടീം മെമ്പറുമായിരുന്ന രോഷ്ണിയുടെ സഹായം തേടി.. രോഷ് ണി ബാലചന്ദ്രൻ അക്കാലത്ത് അച്യുത് ഭവൻ ഹോസ്റ്റലിലെ അന്തേവാസിയായിരുന്നു. രോഷ്ണി ഹോസ്റ്റൽ നടത്തിപ്പുകാരിയായ കുഞ്ഞമ്മയോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു. അങ്ങനെ സമ്മതം കിട്ടിയപ്പോൾ ഞാൻ തലേന്ന് ഹോസ്റ്റലിൽ ഗസ്റ്റായി നിൽക്കാമെന്നേറ്റു . രോഷ്ണി എന്നെ എസ് എൻ കോളേജ് ജങ്‌ഷനിൽ കാത്തു നിന്നു. ഞാൻ പറഞ്ഞ സമയത്തു തന്നെ അവിടെ എത്തിച്ചേർന്നു. രോഷ്നിയും ഞാനും കൂടി ഹോസ്റ്റലിലെത്തി. അന്തേവാസികളാരോ വീട്ടിൽ പോയിരുന്നതിനാൽ ആ ബെഡ് എനിക്ക് തന്നു. അന്നവിടുന്ന് അത്താഴം കഴിച്ച് കിടന്നുറങ്ങി. അതിരാവിലെ ഞങ്ങൾ രണ്ടു പേരും കോളേജിലെത്തി ടൂർ പോയി.

ഒന്ന് രണ്ട് മാസങ്ങൾ കൂടി കടന്നു പോയി. എന്റെ രണ്ടാം വർഷ ഡിഗ്രി റിസൾട്ട് വന്നപ്പോൾ മാർക്കിത്തിരി കുറവ്. ഞാൻ വീട്ടിൽ പറയേണ്ട എന്നു കരുതി ഇരിക്കുകയായിരുന്നു. അനുജത്തി ഇത് അന്നു തന്നെ കണ്ടുപിടിച്ചു. അച്ഛന് കത്തെഴുതി. അച്ഛൻ നാട്ടിലെത്തിയപ്പോൾ പ്രശ്നമെന്താണെന്ന് അന്വേഷിച്ചു. യാത്രയും ക്ഷീണവും സമയക്കുറവുമാണെന്ന് ഞാൻ പറഞ്ഞു. അച്ഛൻ എന്നെ ഹോസ്റ്റലിലാക്കാൻ തീരുമാനിച്ചു. ഇതിനിടയ്ക്ക് അച്ഛൻ നാട്ടിൽ വരുമ്പോൾ തുണി അലക്കി വിരിക്കുന്നതിൽ അച്ഛൻ എന്നെ സഹായിച്ചിരുന്നു.

കോളേജ് ഹോസ്റ്റലിലോ എസ് എൻ വി സദനത്തിലോ സീറ്റില്ലായിരുന്നു. പിന്നെ രോഷ്ണിയോട് അച്യുത് ഭവനിൽ സീറ്റുണ്ടോ എന്ന് അന്വേഷിച്ചു. അവിടെ സീറ്റുണ്ടായിരുന്നു. അങ്ങനെ ഞാൻ ആ ഹോസ്റ്റലിൽ അന്തേവാസിയായി.

നേരത്തേ എസ് എൻ വി സദനത്തിൽ ജീവനക്കാരിയായിരുന്ന, എല്ലാവരും കുഞ്ഞമ്മ എന്ന് വിളിക്കുന്ന പത്തനാപുരം സ്വദേശിയായ സ്ത്രീ അവരുടെ മകളും ഭർത്താവും ഗൾഫിൽ പോയപ്പോൾ അവരുടെ പെൺ മക്കളെ കൊല്ലത്തുള്ള സ്കൂളുകളിൽ പഠിപ്പിക്കാനായി അച്യുത് ഭവൻ എന്ന് പേരുള്ള ഒരു വീട് വാടകയ് ക്കെടുക്കുകയായിരുന്നു. അപ്പോൾ അവരോടൊപ്പം എസ് എൻ വി സദനത്തിലെ ഏതാനും അന്തേവാസികൾ കൂടി അങ്ങോട്ട് മാറി. അങ്ങനെ അതൊരു ഹോസ്റ്റലായി മാറി. പിന്നെ പല വനിതകളും പറഞ്ഞറിഞ്ഞു ഹോസ്റ്റൽ തേടിയെത്തി. ഗർഭിണികളായ റെസ്റ്റ് വേണ്ട അധ്യാപകർ, കോളേജ് ലക്ചറർമാർ,, ഇന്ത്യൻ റെയർ എർത്ത്, ക്യാപെക്സ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ, എൻ ട്രൻസ് കോച്ചിംഗിനെത്തിയ വിദ്യാർത്ഥിനികൾ, കോളേജ് വിദ്യാർത്ഥിനികൾ എന്നിവർ അവിടെ മാറി മാറി താമസിച്ചു. അന്തേവാസികളുടെ എണ്ണം കൂടിയപ്പോൾ കുഞ്ഞമ്മ അടുക്കളയും സ്റ്റോർ റൂമും വരെ ഒഴിപ്പിച്ചെടുത്തു. അന്തേവാസികൾക്കായി കട്ടിലിട്ടു. പുറത്തൊരു ഓലഷെഡ് പണിഞ്ഞ് അടുക്കള അങ്ങോട്ട് മാറ്റി.
അടുക്കള കൈകാര്യം ചെയ്തിരുന്ന രാജമ്മ വെളുപ്പിന് പണി തുടങ്ങും. രാത്രി അത്താഴം കഴിയുന്നതുവരെയും അവർക്ക് പണി തന്നെ. അവങ്ങടെ മകൾ അച്യുത് ഭവനിൽ നിന്നായിരുന്നു സ്കൂളിൽ പോയിരുന്നത്.
തിരുവിതാംകൂർ കൊട്ടാരത്തിലെ തുപ്പുകാരിയായിരുന്നു രാജമ്മയുടെ അമ്മ. രാജഭരണം നിലച്ചതാണ് രാജമ്മയുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് അഭിപ്രായം

ഡ്രായിംഗ് ഹാളും ഡയനിംഗ് ഹാളും ചേർത്ത് എൽ ആകൃതിയിലെ ഒരു ഹാളായിരുന്നു. അവിടെയാണ് എനിക്ക് കട്ടിൽ കിട്ടിയത്. ആ ഹാളിൽ ധാരാളം കട്ടിലുകളിൽ അന്തേവാസികൾ ഉണ്ടായിരുന്നു. ആദ്യ ദിവസം രാത്രി എനിയ്ക്കുറക്കം കുറവായിരുന്നു. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ വഴിയിൽ കിടക്കുന്നതുപോലൊരു തോന്നൽ. ഏതാനും ദിവസം കൊണ്ട് ആ തോന്നൽ മാറിക്കിട്ടി.

ഒരു ബെഡ് റൂമിൽ കുഞ്ഞമ്മയും കൊച്ചുമക്കളും കഴിയുന്നു. കൊച്ചു മക്കൾക്ക് ട്യൂഷനെടുക്കാൻ ഒരു സ്ത്രീ സ്ഥിരമായി വന്നിരുന്നു. കാർ ഷെഡിൽ ഒരു മേശയിട്ട് അതിന് ചുറ്റും കസേരകളിട്ട് പത്രം വായിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. കുഞ്ഞമ്മയുടെ കൊച്ചുമക്കളുടെ ട്യൂഷനും അവിടെ തന്നെ

ഡ്യൂട്ടിയ്ക്ക് നിൽക്കുന്ന സെക്യൂരിറ്റി നിൽക്കുന്നതും ഷെഡിന് സമീപം തന്നെ. ശമ്പളം കുറവെന്ന കാരണം പറഞ്ഞ് ഒരു സെക്യൂരിറ്റി പോയി. പകരം വന്നത് 15 വയസ്സുള്ള ഒരു പയ്യനായിരുന്നു. പല വണ്ണത്തിലുള്ള പെൻസിലുകളുമായിട്ടാണ് പയ്യന്റെ വരവ്. മുഴുവൻ സമയ ചിത്രരചനയിലായിരുന്നു പയ്യന് കമ്പം. അമ്മ അമ്മയ്ക്കിഷ്ടുള്ള ആൾക്കൊപ്പവും അച്ഛൻ അച്ഛനിഷ്ടപ്പെട്ട സ്ത്രീയ് ക്കൊപ്പവും പുതിയ ജീവിതമാരംഭിച്ചപ്പോൾ അനാഥനായ പയ്യൻ . പഠനവും മടങ്ങി. ആരോ സെക്യൂരിറ്റിയുടെ വേക്കൻസി ഉണ്ടെന്ന് പറഞ്ഞതറിഞ്ഞ് വന്നതാണ്. ഭക്ഷണവുമാകും അഭയവുമാകും. ആദ്യ ദിവസം തന്നെ കുഞ്ഞമ്മ അവൻ ചെയ്യേണ്ട കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു. അതിലൊന്ന് പച്ചക്കറി കടയിൽ നിന്നും ചിലവാകാതെ പഴുത്തുപോകുന്ന മൊന്തൻ കായകൾ വില കുറച്ച് വാങ്ങിക്കൊണ്ട് വരണമെന്നതാണ്. അതാണ് അന്തേവാസികൾക്ക് ഫലമായി നൽകിയിരുന്നത്. അന്തേവാസികളിൽ പലർക്കും ഇതിൽ മുറുമുറുപ്പ് ഉണ്ടായിരുന്നു. ഒരു പഴമല്ലേ എന്ന് കരുതി ഞാനങ്ങ് കഴിക്കും.

ഹോസ്റ്റലിൽ നിൽക്കുന്നവരിൽ ചിലർ ആ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട് പോകും. ചിലർ വിവിധ കുറ്റങ്ങൾ കണ്ടെത്തി വരുന്ന ദിവസമോ അധികം താമസിയാതെയോ ഹോസ്റ്റൽ മാറും. എനിക്കവിടത്തെ ഭക്ഷണം കുഴപ്പമില്ലെന്ന് തോന്നി. ഹോസ്റ്റൽ ഇഷ്ടപ്പെടാൻ മറ്റൊരു കാരണം മൂന്നു പാളി ജാലകങ്ങൾ ആയിരുന്നു. യഥേഷ്ടം വെളിച്ചം .അന്ന് ഞങ്ങളുടെ വീട്ടിൽ എന്റെ പഠനമുറിയുടെ ഒരു ജനൽ മറുപുറത്ത് തടിയറുത്തത് അടുക്കി വച്ചിരുന്നത് മൂലം സ്ഥിരമായി അടച്ചിട്ടിരുന്നു. മറ്റൊരു രണ്ട് പാളി ജനൽ തുറന്നിട്ടിരുനെങ്കിലും മുറ്റത്തൊരു വൃക്ഷം നിന്നിരുന്നതിനാൽ പകൽ മുറിയ്ക്കകത്ത് വെളിച്ചം കുറവായിരുന്നു.

അന്തേവാസികളിൽ പലരും അഭിപ്രായപ്പെട്ടിരുന്നത് പോലെ ഹോസ്റ്റലിലെ കുറവുകളൊന്നും എനിക്ക് കുറവായി തോന്നിയിരുന്നില്ല. അതിനാൽ ആ അന്തരീക്ഷവുമായി വേഗം ഇണങ്ങിചേർന്നു. ഹോസ്റ്റലിൽ പൊതു ഭക്ഷണം. വീട്ടിൽ അമ്മ മൂന്ന് മക്കൾക്കും അവരവർക്കിഷ്ടമുള്ള പ്രാതൽ ഒരുക്കി നൽകിയിരുന്നു. ഇഡലി വേണ്ടവർക്ക് ഇഡ്ഡലി. ദോശ വേണ്ടയാൾക്ക് ദോശ. പ്രാതൽ പുട്ടാണെങ്കിൽ ഒരാൾ ഉപ്പുമാവ് മതിയെന്ന് പറയും. കടുക് വറുത്ത് കറിവേപ്പിലയുമിട്ട് പുട്ടതിൽ തട്ടിയിട്ട് പൊടിച്ചിളക്കി ഉപ്പുമാവ് വേണ്ടവർക്ക് അമ്മയത് ഉപ്പു മാവാക്കും. എന്നിട്ടൊരു സ്ഥിരം പല്ലവിയും : ” മക്കൾ മൂന്നും മൂന്ന് കൊമ്പത്താണ്” എന്ന്. ഇനി പായസം വേണമെങ്കിൽ വെന്ത ചോറിനെ തേങ്ങാപ്പാലും അല്പം ശർക്കരയോ പഞ്ചസാരയോ ചേർത്ത് പായസമാക്കാനും അമ്മ മടിക്കില്ല. അത്തരം ഇഷ്ടാനിഷ്ടങ്ങളൊന്നും ഹോസ്റ്റലിൽ നടക്കില്ലെന്ന് മാത്രം.

ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഒരിക്കൽ കൂടി മെഡിക്കൽ എൻ ട്രൻസ് എഴുതി നോക്കാമെന്ന് തീരുമാനിച്ചതിനാൽ മൂന്ന് മാസം കൂടി ഞാൻ ഹോസ്റ്റലിൽ നിന്നു. ഈ സമയത്ത് സാറാ കുട്ടിയുടെ അനുജത്തി അവിടെ എൻട്രൻസ് കോച്ചിംഗിന് വന്നു. അങ്ങനെ ഒരു ദിവസം ഞാനാ കുട്ടിയെ ടി.കെ എം കോളേജിൽ എൻട്രൻസ് എഴുതിക്കാൻ കൊണ്ടുപോയി.

എറണാകുളത്തു നിന്നും എത്തിയ ബികോം വിദ്യാർത്ഥിനി ഷീലയ്ക്ക് എപ്പോഴും ഒരുങ്ങുന്നതിനോടായിരുന്നു താത്പര്യം.

ചിറക്കര ബന്ധുക്കൾ അടുത്തടുത്ത് താമസിച്ചിരുന്നതിനാൽ ഞങ്ങൾക്ക് അന്യരുമായി അധികം ഇടപെടേണ്ടി വന്നിരുന്നില്ല. അതിനാൽ അവരുടെ ആചാരാനുഷ്ടാനങ്ങൾ ഞങ്ങൾക്ക് പരിചിതമല്ലായിരുന്നു. എന്നാൽ ഹോസ്റ്റലിൽ ചിലർ ആചാരാനുഷ്ടാനങ്ങൾക്ക് പ്രാധാന്യം കൊടുത്ത് സoസാരിക്കുന്നതും അവരൊക്കെ കേമന്മാർ ആണെന്ന രീതിയിൽ സംസാരിക്കുന്നതും എനിക്ക് പുതുമയായിരുന്നു. അങ്ങനെ വിവിധ സാഹചര്യങ്ങളിൽ നിന്നും സoസ്കാരങ്ങളിൽ നിന്നും വന്നവർ ഒന്നു ചേർന്ന് പോകാൻ പോകാൻ ഹോസ്റ്റൽ നാന്ദിയായി. കുഞ്ഞമ്മയുടെ വിളി പേര് അങ്ങനെയാകാനും ഒരു കാരണമുണ്ടത്രേ അവരുടെ ചേച്ചിയുടെ മക്കൾ വിളിക്കുന്നത് കേട്ട് മറ്റുള്ളവരും അങ്ങനെ വിളിച്ചതാണത്രേ .

ഒരു ദിവസം രാവിലെ കുഞ്ഞമ്മയ്ക്ക് ഛർദ്ദി തുടങ്ങി. രാജമ്മ അടുക്കളയിൽ തിരക്കിലായതിനാൽ ഞാൻ കുഞ്ഞമ്മയേയും കൊണ്ട് അടുത്തുള്ള ക്ലിനിക്കിലേയ്ക്ക് പോയി. അവിടെ ചെന്ന് ഡോക്ടറെ കണ്ടു. ഡോക്ടർ കുഞ്ഞമ്മയ്ക്ക് മരുന്നു കൊടുത്തു. അത് സ്ട്രോക്കായിരുന്നു എന്ന കാര്യം എനിക്കറിയില്ലായിരുന്നു. കുഞ്ഞമ്മയുടെ ചേച്ചിയുടെ മകൻ വരുന്നതു വരെ എനിക്കവിടെ നിൽക്കേണ്ടി വന്നു. കുഞ്ഞമ്മയെ പിന്നീട് ശങ്കേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞാൻ ഹോസ്റ്റൽ വെക്കേറ്റ് ചെയ്ത് വരുന്ന ദിവസം അമ്മയും ഞാനും കൂടി ശങ്കേഴ്സ് ഹോസ്പിറ്റലിലെത്തി. എന്നെ കണ്ടപ്പോൾ കുഞ്ഞമ്മ കരഞ്ഞു . അത് കണ്ട് എന്റെ കണ്ണിലും രണ്ടു തുള്ളി കണ്ണനീർ പൊടിഞ്ഞു. അമ്മയും ഞാനും യാത്ര പറഞ്ഞിറങ്ങി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

രാധാകൃഷ്ണൻ മാഞ്ഞൂർ

പഴയ തൂലികാ സൗഹൃദത്തിന്റെ ഓർമ്മത്താളുകളിൽ നിന്നും ‘ റൗഫ് മാറഞ്ചേരി ‘ എന്ന സ്വതന്ത്ര പത്ര പ്രവർത്തക സുഹൃത്തിനെപ്പറ്റി ഇവിടെ എഴുതാതെ വയ്യ. അയാൾ ചില വാരാന്ത്യങ്ങളിൽ ഗുരു നിത്യചൈതന്യ യതിയുടെ ‘ഫേൺ ഹില്ലി’ലെ ആശ്രമത്തിൽ പോവും. യതിയുടെ സ്നേഹസംവാദ സദസ്സിൽ പങ്കെടുക്കുന്ന ചില രാത്രികളിൽ അയാളും , ചങ്ങാതികളും പാതിരാത്രിയിൽ ആശ്രമത്തിനു വെളിയിലെ കാപ്പി കടയിൽ നിന്നും കുടിച്ച കട്ടൻചായയെപ്പറ്റിയും, മുളകുബജിയുടെ രുചിയെപ്പറ്റിയുമൊക്കെ എനിക്കെഴുതുമായിരുന്നു.

ഗുരു നിത്യയുടെ മരണത്തിനുശേഷം ഫേൺ ഹില്ലിലേക്ക് പോയിട്ടില്ല. ഒരിക്കൽ മാധവിക്കുട്ടിയെ ഇൻറർവ്യൂ ചെയ്തതിന്റെ കോപ്പി (മാധ്യമം സൺഡെ സപ്ലിമെൻറ് )എനിക്കയച്ചു തന്നിരുന്നു. ഫ്രീലാൻസറായി എങ്ങോട്ടൊക്കെയോ ഉള്ള സഞ്ചാരത്തിലാവും അയാൾ. ചായയുടെ ഊർജ്ജ പ്രവാഹങ്ങളെ പലപ്പോഴും വാക്കുകളിലൂടെ എനിയ്ക്കെഴുതി സമ്മാനിച്ച പ്രിയപ്പെട്ട ആ ചായ പ്രേമിക്ക് നല്ല നമസ്കാരം.

Cup of Tea വായിച്ചിട്ട് കൊല്ലത്തുനിന്ന് ‘ സൺഡെ സമരേഖ’ യുടെ സ്ഥിരം വായനക്കാരനും കവിയുമായ ശ്രീ ജോബി ജോസഫ് , വയനാട് പനമരത്തു നിന്ന് സി .ആർ . ബഞ്ചമിൻ എന്നിവർ വിളിച്ചു. ബെഞ്ചമിൻ ഓഷോയുടെ A Cup of Tea എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തെപ്പറ്റിയും, വിദേശങ്ങളിലെ ചായ കൂട്ടായ്മകളെപ്പറ്റിയുമാണ് സംസാരിച്ചത്. ഒരിക്കൽ ജോലിയുടെ ഭാഗമായി കൽക്കട്ട സന്ദർശിച്ചതും ഹൗറ പാലത്തിലെ തിരക്കുകൾ കണ്ട് ഒരു കോഫി ഹൗസിനുള്ളിലിരുന്ന് കാപ്പി കുടിച്ചതുമാണ് അയാൾ പങ്കിട്ട വിശേഷങ്ങൾ . ബഞ്ചമിൻ എന്ന വായനക്കാരാ നന്ദി … നന്ദി …

വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ പങ്കുവെച്ച് എന്നെ അത്ഭുതപ്പെടുത്തിയത് ശ്രീ ജോബി ജോസഫാണ് . കവിത തുടിക്കുന്ന നിരീക്ഷണങ്ങൾ ഇങ്ങനെയാണ്.

വിശപ്പിനും, ദാഹത്തിനുമിടയിൽ സ്നേഹത്തിൻറെ ഒരു രുചിയിലേക്ക് മനുഷ്യനെ സ്വാഗതം ചെയ്യുന്ന നമ്മുടെയൊരു ആത്മ മിത്രത്തിന്റെ പേരാണ് ഒരു കപ്പ് ചായ . താവോയും , സെന്നും ചായയുടെ രുചിഭേദങ്ങൾ കണ്ടറിഞ്ഞ ചിന്തകളിൽ നിന്നാണ് രൂപപ്പെട്ടത്… ഒരു മനുഷ്യൻറെ ആത്മകഥ ഒരു ചായയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരുവൻ തന്നോടുതന്നെ ആഴത്തിൽ മിണ്ടിപ്പറയുന്നതിന് മേമ്പൊടിയായ് ഒരു കപ്പു ചായ മേശപ്പുറത്ത് വിശ്രമിക്കുന്നുണ്ടാവും. സർഗ്ഗാത്മകമായ അയാളുടെ ആലോചനകളെ ആഴത്തിലറിയാൻ മറ്റേത് പാനീയത്തിനാണ് കഴിയുന്നത്…?

ക്ഷണിച്ചും , ക്ഷണിക്കാതെയും ജീവിതത്തിൻറെ ആത്മസ്ഥലികളിൽ എന്നും കൂടെ പോരുന്ന സഹയാത്രികൻ … എല്ലാ അടുപ്പത്തിന്റെയും സൂചകം. രണ്ടു വ്യക്തികളുടെ ആഴത്തിലുള്ള ഹൃദയം തുറക്കലുകൾക്കിടയിൽ ഒരു ചായക്കപ്പു അനിവാര്യതയാവുന്നു. കാരണം ജീവിതത്തിലേക്കുള്ള ക്ഷണക്കത്താണത്. പ്രണയത്തിനും , വിപ്ലവത്തിനും, മരണത്തിനും , ജനനത്തിനും , വിവാഹത്തിനും , വിശ്രമത്തിനും നമുക്കു ചായ ഇല്ലാതെ പറ്റില്ല … ആയതിനാൽ ഒരു ചായയുടെ , മധുരത്തിന്റെ , ജീവിതമെന്ന മഹാരുചിയുടെ ഒരു കഥയുണ്ട് … അതുകൊണ്ട് ചായ ഒരു വെറും വാക്കല്ല …

ഉപരേഖ

‘സൺഡേ സമരേഖ ‘ A cup of Tea ഒന്നാം ഭാഗം വായിച്ച് പ്രതികരിച്ച C.R. ബഞ്ചമിൻ, ജോബി ജോസഫ് , സഹൃദയരായ മറ്റു വായനക്കാർക്കും നന്ദി …നന്ദി …

നിങ്ങളുടെ സത്യസന്ധമായ ഈ തുറന്നുപറച്ചിലുകളാണ് എൻറെ നിമിഷങ്ങളെ ധന്യമാക്കുന്നത്. ദൂരെയിരുന്നു കൊണ്ട് നേർത്ത പരിചയം പോലുമില്ലാത്ത ഒരാൾ എഴുത്തുകാരന്റെ സന്തോഷങ്ങളെ , സങ്കടങ്ങളെ ,ആശയങ്ങളെ അറിയാൻ ശ്രമിക്കുന്നു , വിലപ്പെട്ട വിവരങ്ങൾ ഫോണിൽ പങ്കുവയ്ക്കുന്നു , ഇൻബോക്സിൽ എഴുതാൻ ശ്രമിക്കുന്നു…

ഇതൊന്നുമില്ലെങ്കിൽ എനിയ്ക്കും എന്റെ എഴുത്തിനും എന്തർത്ഥം …. പ്രിയ വായനക്കാരെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു …. മലയാളമെന്ന മഹാ ഭാഷയ്ക്ക് മുന്നിൽ ഞാൻ നമസ്കരിക്കുന്നു.

വി. ജി വാസൻ
മുന്തിയ മൂന്ന് പത്രങ്ങളുടെ തലക്കെട്ട്
ഇങ്ങനെയായിരുന്നു.
ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്ന പുതിയ മന്ത്രിയെ വില്ലനായി ചിത്രീകരിച്ചു പ്രധാന വാർത്ത കാരണങ്ങൾ നിരത്തി
ഘടകകക്ഷി രാഷ്ട്രീയ പിന്നാമ്പുറങ്ങൾ തുറന്ന്കാട്ടി.
യുവ എം.എൽ.എ.യും
പ്രൈവറ്റ് ബസ് മുതലാളി വക്കച്ചൻ അടക്കം കുഴിക്കലിന്റെ പുത്രനുമായ
ജോൺ.എ.വക്കൻ ഇന്ന് സർക്കാർ വാഹനഗതാഗത വകുപ്പിന്റെ ചുമതല ഏൽക്കും.
പത്രങ്ങളുടെ കണ്ടെത്തലനുസരിച്ച്
വാഹന വകുപ്പിന്റെ മേൽ അവസാനത്തെ ആണിയടിക്കാനും ചരമക്കുറിപ്പെഴുതാനും
പ്രൈവറ്റ് ബസ്‌മുതലാളിമാർ ഇറക്കിയ തുറുപ്പുചീട്ടാണ്
ജോൺ വക്കൻ.

രാവിലെ പത്രങ്ങൾ കണ്ടതോടെ
ജോൺ ആകെ സമ്മർദ്ദത്തിലും
കോപത്തിലുമാണ്.
ചില നിഗൂഡ ലക്ഷ്യങ്ങൾ ഉള്ളിൽ വച്ചുകൊണ്ടാണ് മന്ത്രിസ്ഥാനം പിടിച്ചു വാങ്ങിയത്.

ആദ്യ ദിവസംതന്നെ വില്ലൻവേഷം കെട്ടിച്ച പത്രക്കാരെ കയ്യിൽ കിട്ടിയിരുന്നേൽ
ജോൺ ഇന്ന് കൊന്ന് കൊലവിളിച്ചേനേ.

സത്യപ്രതിജ്ഞ കഴിഞ്ഞു വൈകുന്നേരം പത്രസമ്മേളനത്തിന് എത്തിയ മാധ്യമ പ്രവർത്തകരുടെനേരേ മന്ത്രി
ചീറ്റപ്പുലിയെപ്പോലെ ചീറി.

ഇവിടം പൊളിച്ചടുക്കാനാണ് ഈ മന്ത്രിക്കസേര ഞാൻ സ്വന്തമാക്കിയത്
അത് ഞാൻ നടത്തിയിട്ടേ ഇവിടെനിന്ന് പോകൂ.
എന്നെ എത്രവേണമെങ്കിലും എഴുതിനാറ്റിച്ചോളൂ.

എന്റെ തൊഴിലാളികളെ പൊന്നുപോലെ
കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ഇതിന്റെ അലകുംപിടിയും ഞാൻമാറ്റും.
ജനിച്ചുവീണപ്പോൾ മുതൽ ബസ് സർവ്വീസിന്റെ അടിയും കളിയും കണ്ടുവളർന്ന ജോൺവക്കനാണ് പറയുന്നത്.
നിങ്ങൾക്ക് തടയാൻ പറ്റുമോ എന്ന് നോക്ക്?

ഓർഡിനറി ബസ് മുഴുവൻ
റെന്റ് എ ബസ്
പദ്ധതിയിലേക്ക് മാറ്റാനാണ് തീരുമാനം.
ഡെയ്ലീ വാടകയ്ക്ക് ബസുകൾ വിട്ടു നൽകും.

പത്രക്കാർ ശരിക്കും ഞെട്ടിത്തരിച്ചുപോയി.
എഴുതിവിട്ടതിലും ഭീകരനാണ് മുന്നിലിരിക്കുന്നത് എന്ന സത്യം അവരുടെ മുഖങ്ങളിൽ
ഭയത്തിന്റെ നിഴൽ വീഴിച്ചു.

വക്കച്ചൻ മുതലാളിയുടെ ഗുണ്ടാസംഘം
അത്ര പ്രസിദ്ധമാണെന്നതാണ്
അവിടെയൊരു മൗനം സൃഷ്ടിച്ചത്.

മന്ത്രിയുടെ അടുത്തവാചകമാണ് അവരെ ഉണർത്തിയത്.
മൂന്നു ദിവസത്തിനകം ജീവനക്കാരുടെയും മന്ത്രിയുടെയും കൂടിയാലോചനായോഗമുണ്ടാകും.
പക്ഷേ പത്രക്കാർക്ക് പ്രവേശനമുണ്ടായിരിക്കില്ല.
വാർത്താസമ്മേളനം അവസാനിച്ചിരിക്കുന്നു,
ചോദ്യങ്ങൾക്ക് നേരേ മുഖം തിരിച്ച് മന്ത്രി കടന്നുപോയി.
° ° °
ഓരോ ഡിപ്പോയിൽ നിന്നും
വിദ്യാഭ്യാസം ഉള്ള പത്ത് പേരും
അനുഭവസമ്പത്തുള്ള അഞ്ച് പേരുമടങ്ങുന്ന പ്രതിനിധി സംഘമാണ്
ആലോചനായോഗത്തിലേക്ക് ക്ഷണിക്കപ്പെട്ട് എത്തിച്ചേർന്നത്.
മന്ത്രി ചർച്ചയ്ക്ക് തുടക്കമിട്ടു.

നാളെ ജനിക്കാനിരിക്കുന്ന കൊച്ചിനു പെൻഷൻ കൊടുക്കാനായിട്ട് ഈ സംവിധാനം നിലനിർത്തണം എന്ന യൂണിയൻ മൂരാച്ചിസം ഈ ചർച്ചയിൽ നിരോധിച്ചിരിക്കുന്നു. കാരണം നാളെ ലോകം എന്താകുമെന്ന് നമുക്കു പ്രവചിക്കാനാവില്ല.
തെളിവിതാ നോക്ക്!

കമ്പ്യൂട്ടറിനെതിരെ തെരുവിൽ ഘോരഘോരം സമരംചെയ്തവരുടെ മക്കളെല്ലാം ഇന്ന് കമ്പ്യൂട്ടർ ഉപയോഗിച്ച് തൊഴിൽനേടി സുഖമായി ജീവിക്കുന്നു.
അതിനാൽ ചില പരിഷ്കാരങ്ങൾ വരുത്തുകയാണ്.
മാർക്കറ്റ് വിലയിലും കൂടിയ തുകയ്ക്ക് ഡീസൽ വാങ്ങുന്ന ഇടപാട് ഇന്നത്തോടെ നിർത്തുകയാണ്.
നമ്മുടെ പമ്പുകൾ നിർത്തലാക്കി
പുറത്തു നിന്നും നാളെ മുതൽ ഡീസലടിക്കും.

വ്യക്തികൾക്ക് ലൈസൻസ് എടുക്കുന്നതിന് നമ്മുടെ പമ്പ് ലീസിനു നൽകുന്നതായിരിക്കും.
റോഡിനോട് ചേർന്ന് അവർ ആരംഭിക്കുന്ന പെട്രോൾ ഔട്ട്ലെറ്റുകൾ ഉൾപ്പടെ വരുമാനത്തിന്റെ എഴുപത്തഞ്ച് ശതമാനമായിരിക്കും വാടക.
നമ്മുടെ വകുപ്പിൽ സർവ്വീസിലിരിക്കെ മരണപ്പെട്ട സഹോദരങ്ങളുടെ വിധവകൾക്കായിരിക്കും പ്രഥമ പരിഗണന.

റെന്റ് എ ബസ് പദ്ധതി നിങ്ങളിൽ സംശയം ഉണ്ടാക്കിയിട്ടുണ്ട് എന്നറിയാം.
ബസ് വാടകയ്ക്ക് നൽകിയാലും നിങ്ങളിൽ ഒരാളുടെപോലും തൊഴിൽ നഷ്ടപ്പെടില്ല.
ആറുപുതിയ ടയറിട്ടായിരിക്കും ബസ് നൽകുക.
ആറു ടയറിന്റെ വിലയാണ് ഒരു വ്യക്തിയുടെ മുടക്കുമുതൽ.
നമുക്ക് അപ്പോൾ ടയറ് മിച്ചമാകും
അങ്ങനെ കൊടുത്തില്ലെങ്കിൽ
അവൻ ടയർ ഊരിവിറ്റിട്ട് വണ്ടി തിരിച്ചേൽപ്പിച്ചാൽ
നമ്മൾ പെടും.

തൊഴിലാളികൾക്കിടയിൽ ഒരു മർമ്മരം രൂപപ്പെട്ടു.
ഡെയ്ലി സർവ്വീസ് ഫാസ്റ്റ് ബസ് മുഴുവൻ
ബസ്പാസും ടിക്കറ്റ് മെഷീനും സ്ഥാപിക്കുകയാണ്. ഇംപോർട്ടഡ് മെഷീൻ
എല്ലാ ബസിലുമുണ്ടാകും.
ഈ ബസുകളിൽ ഡ്രൈവർ മാത്രമേ ഉണ്ടാകൂ. ഓരോ ഡിപ്പോയിലും ഡ്രൈവർമാർക്ക് ഫ്രൂട്സ് കരുതിയിട്ടുണ്ടാകും. അത് വാങ്ങി ഡൂട്ടി ടൈമിൽ കഴിക്കാവുന്നതാണ്.

റെന്റ് എ ബസിന്റെ ലാഭം
ഇന്ധനവും ശമ്പളവുമായി ചിലവാകുന്ന
ഏഴായിരം ഒഴിവാകും.
പ്രതിദിനം ഒരു രണ്ടായിരം വരുമാനം കിട്ടിയാലും മതി.
നമുക്ക് ദിവസവും ഒൻപതിനായിരം മൂല്യം നമ്മുടെ കയ്യിലെത്തും ഓരോ ബസിൽ നിന്നും.
° ° °
വാഹന വകുപ്പ് വിൽപ്പനയ്ക്ക്

അന്തിച്ചർച്ചകളും പത്ര ലേഖനങ്ങളും
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചു.
രഹസ്യമായി അവർക്കു വിവരങ്ങൾ കൈമാറിയ വാഹനവകുപ്പ് സെക്രട്ടറി
ജോത്സ്ന IAS ഒന്നു ചിരിച്ചു.

മന്ത്രിയുടെ നാട്ടുകാരിയും ആജന്മശത്രുവുമാണ് ജോത്സ്ന.
വേദപാഠ ക്ളാസിൽവച്ച്
എനിക്കു നിന്നോട് പ്രേമമാണെടീ നിന്നെ ഞാൻ കെട്ടിക്കോളാം എന്ന് നാൽപത് പിള്ളേരെ സാക്ഷി നിർത്തി വിളിച്ചുപറഞ്ഞതോടെയാണ് രണ്ടു പേരുംതമ്മിലുള്ള യുദ്ധം ആരംഭിക്കുന്നത്.
പിന്നീട് ഐ എ എസ് ട്രെയിനിംഗിന് നാടുവിടുന്നത് വരെ ജോണിന്റെ വായിനോട്ടത്തിന്റെ ഇരയായിരുന്നു
ജോത്സ്ന.

നേരിട്ട് ഉപദ്രവിച്ചിട്ടില്ല എന്നതുമാത്രമാണ്
ഒരുഗുണമുള്ളത്.
സാധുവും വിധവയുമായ അന്നമ്മയുടെ മോള് വാശിയോടെ പഠിച്ച് ഈ നിലയിലെത്തി നാടിന് അഭിമാനമായി.
പള്ളിക്കാര് കണ്ടെത്തിനൽകിയ സ്പോൺസറാണ് പത്താം ക്ലാസ് മുതൽ
ജോത്സ്നയുടെ പഠനച്ചിലവ് നടത്തിയത്.

വിവാഹം വേണ്ടെന്ന് തീരുമാനിച്ച് സ്റ്റേറ്റിന് പരിപൂർണ്ണ സേവനം നൽകുകയാണ്
സത്യസന്ധയായ ഈ ഉദ്യോഗസ്ഥ.

നോട്ടിനേയും
പെണ്ണിനേയും
എങ്ങനെയും തന്റെ കുഴിയിൽ ചാടിക്കുന്ന
വക്കച്ചൻ മുതലാളിയുടെ കുപ്രസിദ്ധിയും
ജോത്സ്ന കേട്ടറിഞ്ഞ വിവരങ്ങളും ജോണിനോടുള്ള വെറുപ്പിന് കാരണമാണ്.

പെണ്ണിനെ ചതിക്കുന്നവർ എന്ന ഒരു അവജ്ഞ നാട്ടുകാരുടെ ഇടയിലുണ്ടുതാനും.

സർക്കാർ വകുപ്പിനെ ബസ് മുതലാളിമാരുടെ ബിനാമികൾക്ക് കൈമാറാനുള്ള രഹസ്യനീക്കം
എന്ന പ്രതിപക്ഷ ആരോപണത്തിൽ മന്ത്രിസഭ ആടിയുലഞ്ഞു.

പിറ്റേന്ന് കൃഷിമന്ത്രി
മന്ത്രി ജോൺ വക്കനോടൊപ്പം നടത്തിയ
വാർത്താസമ്മേളനം
സർവ്വരുടേയും വായ മൂടിക്കെട്ടി.

അവശ്യവസ്തു നിയമപ്രകാരം പച്ചക്കറിയുടെ മൊത്തവിതരണ സംഭരണം സംസ്ഥാന ഗവൺമെന്റ് ഏറ്റെടുക്കുകയാണ്.
വാഹനവകുപ്പ് ഏറ്റെടുത്തിരിക്കുന്ന ഈ പദ്ധതി ജനങ്ങൾക്ക് ശുദ്ധമായ പച്ചക്കറികൾ ലഭ്യമാക്കും.
ഗതാഗത മന്ത്രി നിങ്ങളോട് സംസാരിക്കും.

ജോൺവക്കൻ വിശദീകരിച്ചു.

ഞങ്ങളുടെ എല്ലാ ഡിപ്പോയോടും അനുബന്ധിച്ച് ഫ്രീസർ ഹാളോടുകൂടിയ
വിഷ ശുദ്ധീകരണം നടത്തിയ പച്ചക്കറികൾ മൊത്തമായും ചില്ലറയായും ലഭ്യമാക്കും.
പാലക്കാട്
കാന്തല്ലൂര് വട്ടവട
കൊല്ലം
ആലപ്പുഴ കഞ്ഞിക്കുഴി തുടങ്ങി എല്ലാ മേഖലയിൽനിന്നും
ഞങ്ങളുടെ ബസുകൾ പച്ചക്കറികൾ ഡിപ്പോകളിലെത്തിക്കും.
ഈ വ്യാപാരത്തിൽനിന്നും
പെട്രോൾ പമ്പിൽനിന്നും ലഭിക്കുന്ന വരുമാനം വാഹനവകുപ്പിനെ
നാളെ നൂറ്കോടി വിളയിക്കുന്ന പ്രസ്ഥാനമായി മാറ്റും.

ഇതിന്റെ ലാഭം നാളെ മറ്റ് പ്രവർത്തനങ്ങൾ
ഏറ്റെടുക്കാൻ
വകുപ്പിനെ പ്രാപ്തിയുള്ളതാക്കും

കാറ്റ് ആകെ മാറി വീശിയിരിക്കുന്നു.
രണ്ട് വർഷംകടന്നുപോയിരിക്കുന്നു.
പത്രങ്ങൾ ഇന്ന് ജോൺ വക്കന്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടാൻ മത്സരിക്കുകയാണ്.

പ്രസ്ഥാനം ഇന്ന് രാജ്യത്തിന് മാതൃകയായിരിക്കുന്നു.

സർവ്വാദരണീയനായ വ്യക്തിയായി
ജോൺവക്കൻ വളർന്നിരിക്കുന്നു.

ജോത്സനയും ജോണിന്റെ സത്യസന്ധത
അംഗീകരിച്ച് ഇന്ന് സുഹൃത്തായി മാറിയിരിക്കുന്നു.
ചെറുപ്പത്തിലെ കുരുത്തക്കേടുകൾക്ക്
ജോൺ മാപ്പ് പറഞ്ഞതോടെ
രണ്ട് പേരുടെ ഇടയിലുമുണ്ടായിരുന്ന
അകൽച്ച ഇല്ലാതാകുകയായിരുന്നു.

രണ്ട് പേർക്കും അന്ന് സന്തോഷമുള്ള ദിവസമായിരുന്നു.
ഫാദർ.ആന്റണി വലിയന്മാക്കൻ
അവരെ കാണാനാഗ്രഹിച്ച് അന്ന്
തിരുവനന്തപുരത്ത് വരുമെന്നറിയിച്ചിട്ടുണ്ട്

ജോത്സ്ന സ്നേഹവും നന്ദിയും നിറഞ്ഞ ഹൃദയത്തോടെ വലിയ ഉത്സാഹത്തിലാണ്
അച്ചനു കുട്ടികളോട് വലിയ വാത്സല്യമായിരുന്നു.

അൾത്താരബാലനായ ജോണും
കുഞ്ഞുപാട്ടുകാരിയായ ജോത്സനയും
അച്ചന്റെ കുട്ടിപ്പട്ടാളമായിരുന്നു,
പഠനച്ചിലവെല്ലാം എത്തിച്ചുനൽകി
ഐ എ എസ് എടുക്കുന്നവരെ അച്ചൻ തണലായുണ്ടായിരുന്നു ജോത്സനയ്ക്ക്.

അച്ചനെ കണ്ടതും നന്ദി കൊണ്ട് അവളുടെ കണ്ണുകൾ തുളുമ്പി നിന്നു.
അരമണിക്കൂർ അവരുടെകൂടെ ചിലവഴിച്ച ആ വൃദ്ധവൈദികൻ
പോകാനൊരുങ്ങി.
മക്കളെ നിങ്ങൾ തമ്മിൽ മത്സരിച്ചാണ്
വളർന്നത്.
നീ പഠിച്ചു വളർന്നപ്പോൾ
നിന്റെ ഒപ്പംനിൽക്കാനാണ ഇവൻ രാഷ്ട്രീയം കളിച്ച് മുന്നേറിയത്.
ഇന്നവൻ അത് മറന്നു നാടിന്റെ സ്വന്തമായി.

നീയും നാടിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നു.
നല്ലത്,
ഈ വൃദ്ധന്റെ ഒരാഗ്രഹമാണ് നിങ്ങളെ
ഒരു കുടുംബമായി കാണണമെന്നുള്ളത്.
നിങ്ങളുടെ വിവാഹം
ആശീർവ്വദിക്കാൻ പറ്റുക എന്റെ ജീവിതത്തിലെ ഒരു ഭാഗ്യ നിമിഷമാകും.
കുഞ്ഞിലേമുതലേ നിങ്ങളുരണ്ടും
എന്റെ മക്കളായിരുന്നു.

ഇനി നമ്മൾ കാണുന്നത്
നിങ്ങളെന്നെ വിവാഹം ക്ഷണിക്കാനായിരിക്കണം.
അച്ചൻ യാത്രയായി

നാട്ടുകാരുടെയും കേരളത്തിന്റെ തന്നെയും
ഒരാഘോഷമായി ആ വിവാഹം.

ജോണിന്റെ അമ്മ വർഷങ്ങൾക്കുശേഷം
ചിരിച്ചദിവസമായിരുന്നു അത്.
ക്രൂരനായ ഒരു മനുഷ്യനോടൊപ്പം
അകംകരഞ്ഞു ജീവിച്ച ഒരു സാധു സ്ത്രീ
ഉള്ളുതുറന്നു സന്തോഷിച്ചദിവസം.

വിവാഹ വേദിയിലും പരിസരത്തും ജോത്സനയുടെ കണ്ണുകൾ അലഞ്ഞുനടന്നു
ഒരജ്ഞാതൻ തന്റെ നേരേ നടന്നടുക്കുന്നതും നോക്കി.
തന്റെ സ്പോൺസർ
പത്താംക്ലാസ് മുതൽ തന്നെ പഠിപ്പിച്ച
വലിയമനുഷ്യൻ
അച്ചന്റെ കൂട്ടുകാരനാണ്.
പത്തിൽ നല്ലമാർക്ക് വാങ്ങിയ തന്നെ പഠിപ്പിക്കാൻ പള്ളിയിൽ സഹായാഭ്യർത്ഥന നടത്തിയ അന്നുമുതൽ ഐ എ എസ് വരെ ആ നന്മമരം തണലൊരുക്കി.

കല്യാണത്തിനു വരും എന്ന് അച്ചൻ ഉറപ്പുതന്നതാണ്.
അപരിചിതനായ ഒരു വൃദ്ധനെ അവളുടെ കണ്ണുകൾ തേടിക്കൊണ്ടിരുന്നു

രാത്രി
ജോൺ വക്കന്റെ കൊട്ടാരസമാനമായ വീട്ടിൽ
മണിയറയിലേക്ക് പ്രവേശിക്കാനായി
ഒരു ഗ്ളാസ് പാലുമായി അടുക്കളയിൽ
ജോത്സ്ന ഗ്ളാസ്സിൽ തെരുപ്പിടിച്ചുകൊണ്ട്
നിന്നു.
അവൾക്കു മുമ്പേ ജോണിന്റെ അമ്മ
മണിയറയിലേക്ക് കയറിപ്പോയി
നാണിച്ചു ചമ്മിയമുഖത്തോടെ
അവൾ പൂറത്തു കാത്തുനിന്നു.

മോനേ
അമ്മയുടെ കണ്ഠമിടറി.
പൊന്നുമോനേ
എന്തെങ്കിലും തിരിച്ചുകിട്ടാനല്ല
ജോത്സ്ന മോളെ അമ്മ പഠിപ്പിച്ചത്.

അന്ന്
അവൾ പത്തിൽ ജയിച്ചു സഹായിക്കണം
എന്ന് പള്ളിയിൽ വിളിച്ചുപറഞ്ഞ രാത്രി
കുടുക്ക പൊട്ടിച്ച പണവുമായി എന്റെ മോൻ പള്ളിയിലേക്ക് ഓടിയപ്പോൾ
എത്രവലിയ സമ്മാനത്തിനുവേണ്ടിയാണ്
എന്റെ മകൻ ഓടുന്നതെന്ന് അമ്മ ഓർത്തില്ല.
നിന്റെ ആഗ്രഹത്തിനു അവളെ പഠിപ്പിച്ചു.
ഇന്ന് നീ അവളെ എനിക്കു മകളായിതന്നു.

നിന്നെ പെറ്റുവളർത്താനായ അമ്മയ്ക്ക്
വേറെ എന്തുവേണം.
ഈ പാവം അമ്മയ്ക്ക്
ഇനി എന്തുവേണം.
ജീവിതകാലം മുഴുവൻ കരഞ്ഞവളാണ് അമ്മ.
അവർ മകനെ കെട്ടിപ്പിടിച്ചു
രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

 

വി. ജി വാസൻ എന്ന തൂലികാ നാമത്തിൽ സോഷ്യൽ മീഡിയയിൽ ചെറു കഥകളും സാമൂഹിക വിഷയങ്ങളും
പങ്കുവയ്ക്കുന്ന ബാബു തോമസ് ഇസ്രായേലിൽ ജോലി ചെയ്യുന്നു. ഇദ്ദേഹം  കോട്ടയം അതിരമ്പുഴ സ്വദേശിയാണ്.

ജേക്കബ് പ്ലാക്കൻ

അമ്മയെന്നക്ഷരങ്ങളിൽ തുളുമ്പുന്നതമൃതല്ലോ …!
അമ്മയെന്ന ഉണ്മയിലല്ലോ
ഭൂമിതൻ പൂമൊട്ടും നില്പൂ …!

അമ്മപോലൊരുങ്ങുവാനായിരിക്കാം പുലരിയും പൊന്നിൻപുടവ ഞെറിയുന്നതെന്നും…!

അമ്മത്തനന്പിനോത്ത ശ്രുതിചേർന്നു പാടാനാവും കുയിലമ്മ തൊടിയിൽ പാടി പഠിക്കുന്നതും …!

അമ്മച്ചിരി സായത്തമാക്കുവാനായിരിക്കാം സാഗരകന്യകയും തിരയായി തഴുകിച്ചിരിപ്പതും

അമ്മതൻ
താരാട്ടുകേട്ടുമയങ്ങുവാനാവും
അമ്പിളികുഞ്ഞും
അന്തിമാനത്തുവന്നു താഴോട്ട് നോക്കി നില്പതും …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

രാധാകൃഷ്ണൻ മാഞ്ഞൂർ

1998 ഏപ്രിൽ കാലത്ത് ബാംഗ്ലൂരിൽ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തു മടങ്ങുകയാണ് ഞങ്ങൾ . ഇരുപതോളം വരുന്ന യാത്രാസംഘം നന്നേ ക്ഷീണിതരാണ്. വിശാലമായ പാടശേഖരങ്ങൾക്കു നടുവിലൂടെ (ദേശീയപാത ) ഞങ്ങളുടെ വാഹനം കുതിച്ചു പാഞ്ഞു . ഇരുവശവുമുള്ള കർണാടകയുടെയും തമിഴ്നാടിന്റെയും കൃഷിയിടങ്ങൾ .

” കേരള ചെക്പോസ്റ്റ് വാളയാറിലേക്ക് ഇനിയും ദൂരമുണ്ട്. നമുക്ക് ഉറക്കക്ഷീണം മാറാൻ ഒരു ചായ കുടിച്ചിട്ട് യാത്ര തുടരാം . വഴിയിൽ കോഫി സ്റ്റാൾ വല്ലതുമുണ്ടെങ്കിൽ പറയണേ” ഡ്രൈവർ ടോമിച്ചൻ പറയുന്നു.

എല്ലാവർക്കും ആ നിർദ്ദേശം ഇഷ്ടമായി.

രാത്രി മൂന്നു മണി സമയത്ത് നല്ലൊരു തമിഴ് ചായ കുടിക്കാനുള്ള ത്രില്ലിൽ ഞാനിരുന്നു.

ഹൈവേയിൽ വാഹനങ്ങളുടെ വലിയ തിരക്കില്ല .

ഏറെ ദൂരം പിന്നിട്ടപ്പോൾ വഴിയരികിൽ ഒരു കട പ്രത്യക്ഷപ്പെട്ടു. അതെ കരിമ്പന ഓല കൊണ്ട് കെട്ടിയ തനി നാടൻ ചായക്കട.’ റ്റോമിച്ചാ നല്ലൊരു കടയാ. നല്ല ചായ കിട്ടും’ ഞാൻ ഉറപ്പു കൊടുത്തു. കാരണം എൻറെ സങ്കല്പത്തിലെ നാടൻ കട ഇതുതന്നെ. സഹയാത്രികർ പലരും നെറ്റിചുളിച്ചു . കുറച്ചുകൂടി സൗകര്യമുള്ള ഒരു കോഫിസ്റ്റാൾ ആയിരുന്നു നല്ലതെന്ന് പലരും പറഞ്ഞു.

 

വലിയൊരു വാളൻപുളിയുടെ സമീപത്തെ നാലുകാൽ നാട്ടിയ ചായക്കട. ചെമ്പു പാത്രത്തിൽ വെള്ളം തിളയ്ക്കുന്നുണ്ട്. കയറു കെട്ടിയ കട്ടിലിൽ കരിമ്പടത്തിനുള്ളിൽ ചായക്കട മുതലാളി ഉറങ്ങുന്നുണ്ട്. ഞങ്ങളുടെ വാഹനത്തിൻറെ വെട്ടമടിച്ചപ്പോൾ അവിടെ കിടന്നുറങ്ങിയ പട്ടി എഴുന്നേറ്റ് കുരച്ചു . അതുകേട്ട് കട്ടിലിൽ നിന്നും അവൻറെ യജമാനൻ എഴുന്നേറ്റു . തികച്ചും സിനിമാറ്റിക് ആയ അന്തരീക്ഷം. നമ്മുടെ നാട്ടിലെ പഴയ ‘ പൊതുജന സഹായം ‘ ചായക്കട പോലെ ….

വണ്ടിക്കുള്ളിലെ ഇരുപതോളം വരുന്ന യാത്രികർ ഇറങ്ങി വരുന്നത് കണ്ട് ചായക്കടക്കാരന് സന്തോഷമായി. പക്ഷേ ആ ചായത്തട്ടിൽ ആറു ഗ്ലാസ്സിൽ കൂടുതൽ ഇല്ല . അൽപ്പം സമയമെടുക്കും ചായ കിട്ടുമ്പോൾ …. ഞാൻ മനസ്സിൽ വിചാരിച്ചു.

വലിയ ചരക്കു വണ്ടികൾ ചൂടുകാറ്റ് സമ്മാനിച്ച് ഞങ്ങളെ കടന്നു പോവുന്നുണ്ട് . കരിമ്പന ഓലകൊണ്ട് മറച്ച കടയുടെ ഭിത്തിയിൽ നടികർ തിലകം ശിവാജി ഗണേശന്റെ ഒരു തമിഴ് പോസ്റ്റർ . അതു മുഴുവൻ കരിയും പുകയുമേറ്റ് വികൃതമായിരിക്കുന്നു. ശിവാജിയുടെ തീക്ഷ്ണതയുള്ള കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നുണ്ട്. ഇത്രയും പഴക്കമുള്ള സിനിമാ പോസ്റ്റർ കളയാതിരിക്കുന്നത് എന്തുകൊണ്ടാവാം ….? ഒരുപക്ഷേ ഈ മനുഷ്യൻറെ ഇഷ്ടതാരമാവും ശിവാജി …. കൗതുകത്തോടെ ഞാൻ തന്നെ ഉത്തരവും കണ്ടെത്തി.
കൊടും തമിഴിൽ ടോമിച്ചനോട് അയാൾ എന്തൊക്കെയോ പറയുന്നുണ്ട് .
ഡ്രൈവർ ടോമിച്ചൻ ദ്വിഭാഷിയായി “അയാൾ പറയുന്നത് ഇവിടെ ആറു ഗ്ലാസ്സേയുള്ളൂ ….ചായ ഞാൻ തരാം . അല്പം സാവകാശം തന്നാൽ മതി എന്നാണ് ”

എല്ലാവരും സമ്മതിച്ചു.

രംഗരാജനെന്ന ചായക്കട മുതലാളി കടയുടെ പുറകിലേക്ക് പോയി. അയാൾക്ക് എസ്കോർട്ടായി കറുത്ത പട്ടിയും പുറകെ . കടയുടെ പുറകിൽ അലക്ഷ്യമായി ഇട്ടിരുന്ന ഒരു ആടുന്ന ബഞ്ച് മുറ്റത്തേക്കിട്ടു. ബഞ്ചിൽ വനിതാരത്നങ്ങൾ ഇരുന്നു. ബാക്കിവരുന്ന പുരുഷ പ്രജകൾ കടയുടെ പരിസരത്ത് നിന്നു .

ഞാനാവട്ടെ ഈ രാത്രികാല ദൃശ്യങ്ങളെ ശരിക്കും ആസ്വദിക്കുകയായിരുന്നു .

ഒന്നാലോചിച്ചു നോക്കൂ … ഈ കൊടും പാതിരയിൽ വെട്ടിത്തിളക്കുന്ന ചൂടുവെള്ളവും , പാൽപ്പാത്രവുമായി ഒരുവൻ … അയാൾ വളർത്തുന്ന കറുത്ത നായ… നൂറ്റാണ്ടുകൾ പഴക്കം തോന്നിക്കുന്ന തടിയൻ പുളിമരം … വല്ലാതെ പുരാതനത്വം ഫീൽ ചെയ്യുന്നു.

ഓരോ ചായയും അയാൾ വളരെ ആസ്വദിച്ചാണ് എടുക്കുന്നത്. ആ പ്രവർത്തിയിൽ ഒരു സംഗീതം അനുഭവിക്കുന്നുണ്ട് … തീർച്ച. മുനിഞ്ഞു കത്തുന്ന റാന്തൽ വെട്ടത്തിൽ രംഗരാജനെന്ന വ്യക്തിയെ, അയാളുടെ ചലനങ്ങളെ കൃത്യമായി വീക്ഷിച്ചു.

ഓരോരുത്തരും ചായ കുടിക്കുമ്പോഴും അവരുടെ മുഖത്തേക്ക് അയാൾ നോക്കുന്നുണ്ട്. ചായയുടെ കടുപ്പവും, രുചിയുമൊക്കെ ഈ യാത്രികർക്ക് ബോധിക്കുന്നുണ്ടോ എന്നുള്ളതായിരുന്നു ചിന്ത. പതിനാലാമത്തെ ഊഴത്തിലാണ് എനിക്കുള്ള ചായ കിട്ടിയത്. ഗ്ലാസിന്റെ പകുതി വരെയുള്ള ചായ . ‘അരച്ചായ ‘ എന്ന് മലയാളി പറയും. ഏലയ്ക്കായും എരുമപ്പാലും ചേർന്ന യഥാർത്ഥ കടുപ്പമുള്ള ചായ . കുറച്ച് പാലും, തേയിലയും , പഞ്ചസാരയുമൊന്നും ഗ്ലാസിലേക്ക് കമിഴ്ത്തിയാൽ ചായ ആവില്ലന്ന് എനിയ്ക്കന്ന് മനസ്സിലായി. ജീവിതത്തിൽ ഇത്രയും ആസ്വദിച്ചു കഴിച്ച ചായ ഇല്ല . ചായയുടെ രസതന്ത്ര വഴികൾ …അതിൻറെ ചരിത്രമൊക്കെ ഒരു നിമിഷം മനസ്സിലോർത്തു. രുചി കൊണ്ട് പലരും രണ്ടു തവണ കൂടി ചായ വാങ്ങി കുടിച്ചു. അറിയാവുന്ന തമിഴിലും മലയാളത്തിലുമായ് അയാളോട് സംസാരിച്ചു.

രംഗരാജന് അറുപത്തിയെട്ടു വയസ്സുണ്ട് . ഹൈവേയ്ക്ക് വീതി കൂട്ടിയപ്പോൾ അയാളുടെ വീടും സ്ഥലവുമൊക്കെ പോയെന്നും ഈ പാടശേഖരത്തിനപ്പുറത്ത് അയാൾക്കൊരു വീടുണ്ടെന്നും പറഞ്ഞു. ഒരു മകനുണ്ട് . അവൻ മഹാരാഷ്ട്രയിൽ ഒരു തുണിമില്ലിലാണെന്നുമൊക്കെ അയാൾ പറയുന്നു …

ഈ അറുപത്തിയെട്ടാം വയസ്സിലും ജോലിചെയ്യുന്ന ആ മനസ്സിനെ അഭിനന്ദിക്കാതെ വയ്യ.

രാത്രി കച്ചവടം കുറവാണെന്നും പതിയെ ഈ ബിസിനസ് നിർത്തുകയാണെന്നുമൊക്കെ ആരോടെന്നില്ലാതെ പറയുന്നു ….

അയാൾക്കുള്ള രൂപ കൊടുത്ത് ഞങ്ങൾ വണ്ടിയിൽ കയറി.

ഞാൻ തിരിഞ്ഞു നോക്കി.

അയാൾ ഗ്ലാസുകൾ കഴുകി വൃത്തിയാക്കുകയാണ്.

അയാളുടെ വളർത്തുനായ മാത്രം ഞങ്ങൾ കടന്നു പോവുന്നതു നോക്കി നിസ്സംഗതയോടെ നിന്നു ….

 

മൂകാംബിക ക്ഷേത്രത്തിന്റെ ”സൗപർണിക ‘ യിൽ കുളിക്കാൻ വെളുപ്പിന് തയ്യാറെടുത്തു നിൽക്കുകയാണ്. 2017 – ലെ ആ യാത്രയിൽ പ്രശസ്ത യൂട്യൂബ് ബ്ലോഗർ അരുൺ എസ് അഘോരിയും , അനിൽ തോപ്പിലും എന്നോടൊപ്പമുണ്ട്. പുലർകാലത്തെ മഞ്ഞിന്റെ സ്നേഹസ്പർശമേറ്റ് ‘കുന്ദാപുരക്കാരൻ ‘ ഗോവിന്ദയുടെ തനി കർണാടക സ്റ്റൈൽ ചായ ഇന്നും മനസ്സിലുണ്ട് .കടുപ്പത്തിന്റെ കാര്യത്തിൽ അൽപം ശരിയാകാനുണ്ടെന്നുമാത്രം. കുടജാദ്രി മലകയറി ശങ്കരാചാര്യരുടെ ഗുഹയിൽ ഒരു രാത്രി തങ്ങി പിറ്റേ ദിവസം ഞങ്ങൾ മലയിറങ്ങി. അംബാ വനത്തിനു നടുവിലെ പ്രശസ്തമായ തങ്കപ്പൻ നായരുടെ ചായക്കട…അവിടുത്തെ ഊണും വൈകുന്നേരത്തെ കട്ടൻചായയും മറക്കില്ല …. പ്രത്യേകിച്ച് കോഴിക്കോടൻ രീതിയിലുള്ള സുലൈമാനി . കാട്ടുപോത്തും കുരങ്ങും താവളമുറപ്പിച്ച കൊടും വനത്തിൽ പുറത്തെ കാഴ്ചകൾ കണ്ട് പതിയെ ഊതിയൂതി കുടിച്ച ‘നാരങ്ങ ചായ ‘ യെ എങ്ങനെ മറക്കും …?

(തുടരും )

 

മിന്നു സൽജിത്ത്‌

ജല്പനങ്ങളുടെ ജാലകങ്ങളിൽ
ഒത്തിരി ജീർണ്ണിച്ച
കിനാക്കളുടെ മഴത്തുള്ളികൾ…
നിറയെ പൂത്തുലഞ്ഞ
വാകമരച്ചുവടും,
നറുനിലാവെട്ടവും,
കാതോരമെന്നും
ഈണമിട്ടിരുന്ന ഇണക്കുരുവികളും
കാതങ്ങൾക്കപ്പുറം…
പറക്കമുറ്റാത്ത
ചിന്താശകലങ്ങൾ
നിന്നെത്തേടി അലയുകയായിരുന്നു.
മിഴിവുറ്റ കാല്പനികതയുടെ
തീരങ്ങളിൽ അലിയേണ്ടതുണ്ടെനിക്ക്…
ആർത്തുലച്ച് പെയ്തുത്തോർന്ന
മഴയുടെ ഈണങ്ങളിലൊന്നിലും
അലിയനാകാതെ
ഇവിടെ തങ്ങി നിൽപ്പുണ്ട്
ജീർണ്ണിച്ച കിനാക്കളുടെ
മഴത്തുള്ളികൾ!

മിന്നു സൽജിത്ത്‌

സ്വദേശം എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ.
എയർഡേൽ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലിചെയ്യുന്നു.
പ്രസിദ്ധീകരണങ്ങളിൽ ചെറുകഥകളും കവിതകളും എഴുതാറുണ്ട്.
ഭർത്താവ് – സൽജിത്ത്
മകൻ – സമന്വയ്

ഡോ. ഐഷ വി

ഒരു ഉത്പന്നത്തിന്റെ ഈട് എത്ര നാൾ നിലനിൽക്കും എന്നത് വളരെ പ്രസക്തിയുള്ള കാര്യമാണ്. അത് ഓരോ തലമുറയിൽപെട്ടവർക്കും വളരെ വ്യത്യസ്തമായ കാലയളവാണ്. അര നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്നവർക്ക് അവർ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ ദീർഘകാലം നിലനിൽക്കണം , ഉപയോഗിക്കാൻ പറ്റണം എന്ന ആഗ്രഹമുള്ളവരായിരുന്നു. വസ്ത്രങ്ങളുടെ കാര്യമെടുത്താലും നമുക്ക് കാണാൻ കഴിയുന്നത് അങ്ങനെയാണ്. രണ്ടോ മൂന്നോ ജോഡി കുപ്പായങ്ങൾ മാത്രമേ ആ തലമുറയ്ക്ക് ഉണ്ടായിരുന്നുള്ളൂവെങ്കിലും അവർ അത് അലക്കിതേച്ച് ശുഭ്ര വസ്ത്രധാരിയായി നടക്കുമായിരുന്നു.

പിന്നീടുള്ള തലമുറകൾക്ക് സാമ്പത്തികശേഷി കൂടി വന്നപ്പോൾ അവരുടെ ആവശ്യങ്ങളിൽ മാറ്റമുണ്ടായി. പലപ്പോഴും അവർ മാറ്റങ്ങൾ ആഗ്രഹിച്ചു. ഉത്പാദകർ പരസ്യങ്ങളിലൂടെ അവരെ പ്രലോഭിപ്പിച്ചു കൊണ്ടേയിരുന്നു. പതിയെ പതിയെ ഒരു ഉപഭോക്തൃ സംസ്കാരം നിലവിൽ വന്നു. മാത്രമല്ല ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്കാരവും പിന്നാലെ വന്നു. കമ്പനികൾക്ക് കൂടുതൽ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുക, വിൽക്കുക, ലാഭം കൂട്ടുക, പുതുമയുള്ള ഉത്പന്നങ്ങൾ വീണ്ടുമുണ്ടാക്കുക എന്നതായി ലക്ഷ്യം. ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങുക ഉപയോഗിക്കുക, കളയുക, വീണ്ടും പുതുമയുള്ളത് വാങ്ങുക എന്നിങ്ങനെയായി . ഈ സംസ്കാരം ലോകമെമ്പാടും മാലിന്യ കൂമ്പാരമാകാനും ഇടയാക്കി. മൊബൈൽ ഫോണും ഇലക് ട്രോണിക് ഉപകരണങ്ങളും സൃഷ്ടിച്ച ഇലക്ട്രോണിക് മാലിന്യങ്ങളും ചില്ലറയല്ല. ടെക്നോളജി മാറുന്നതനുസരിച്ച് പുതിയവയിലേയ്ക്ക് മാറുന്നതും നല്ലതു തന്നെയാണ്. വേഗതയും സൗകര്യവും ഉറപ്പാക്കാൻ അതിലൂടെ കഴിയുന്നു.

നമുക്ക് നമ്മുടെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം വസ്ത്രം പാർപ്പിടം എന്നിവയുടെ കാര്യത്തിൽ സ്വയം പര്യാപ്തമാകേണ്ടതുണ്ട്. അതിൽ നമുക്ക് വസ്ത്രത്തിന്റെ കാര്യമെടുക്കാം. പഴയ തലമുറ ഒരു കീറൽ തുണിയിൽ വന്നാൽ തക്കസമയത്ത് തയ്ച്ച് 9 എണ്ണം വാങ്ങാനുള്ള കാശ് ലാഭിക്കാമെന്ന പഴമൊഴി യാഥാർത്ഥ്യമായവരായിരുന്നു. ഗാന്ധിജിയാകട്ടെ എല്ലാവർക്കും വസ്ത്രo വേണമെന്നും അക്കാര്യത്തിൽ നമ്മൾ സ്വയം പര്യാപ്തമാകണമെന്ന ആദർശ ധീരനും. ചർക്കയിൽ നൂൽ നൂറ്റ് വസ്ത്രം നെയ്തെടുത്ത് തന്റെ ജീവിതം തന്നെ തന്റെ സന്ദേശമാക്കി മാറ്റി അദ്ദേഹം. സ്വതന്ത്ര ഭാരതത്തിൽ ധാരാളം തുണിമില്ലുകൾ ഉണ്ടാകുകയും ഉത്പാദനം വർദ്ധിക്കുകയും ചെയ്തു. എന്നാൽ ഗുണമേന്മയുടേയും ഈടു നിൽക്കുന്നതിന്റേയും കാര്യത്തിൽ പലതും പിന്നോക്കമായി.

ഓണത്തിനും ക്രിസ്തുമസിനും വിഷുവിനും പെരുന്നാളിനും പിറന്നാളിനും പലരും വസ്ത്രങ്ങൾ വാങ്ങാറുണ്ട്. മോടി മങ്ങാതെ ഒരു വർഷമെങ്കിലും നന്നായി നിലനിൽക്കുന്ന വസ്ത്രങ്ങൾ നന്നേ കുറവ്. ഉപഭോക്താക്കളുടെ വാങ്ങാനുള്ള ആസ്തി വർദ്ധിച്ചപ്പോൾ ആരും അതേ പറ്റി ചിന്തിക്കുകയോ പരാതിപ്പെടുകയോ ചെയ്യാതായി. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഓണക്കോടി വാങ്ങി ഒരു ഓട്ടോയിൽ വീട്ടിലേയ്ക്ക് വരുമ്പോൾ ഓട്ടോ ഡ്രൈവർ പറയുകയാണ്. ” ഇപ്പോൾ വസ്ത്രങ്ങൾ വാങ്ങിയാൽ ഒന്നു കഴുകുമ്പോഴേയ്ക്കും അത് പഴയതാകും” . ഞാനും ആലോചിച്ചപ്പോൾ കാര്യം ശരിയാണ്.

എന്റെ കുട്ടിക്കാലത്ത് അച്ഛൻ അമ്മയ്ക്ക് ഒരു സാരി വാങ്ങി കൊടുത്തു. അമ്മ അതുടുത്ത് സ്കൂളിൽ പിറ്റിഎ മീറ്റിംഗിനും മറ്റും വന്നിട്ടുള്ളപ്പോൾ എന്റെ കൂട്ടുകാരികൾ ” നല്ല സാരി” എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ആ സാരി അമ്മ എനിക്ക് തന്നു. ഇന്നും ഞാനത് ഉപയോഗിക്കുന്നു. അലക്കുകല്ലിലും വാഷിംഗ്‌ മെഷീനിലും വർഷങ്ങളോളം കഴുകിയിട്ടും അതിന്റെ നിറത്തിലും ഗുണത്തിലും തെല്ലും കുറവുവന്നില്ല. നൂലിഴകൾ പൊങ്ങിയില്ല. പൊടിഞ്ഞില്ല. ചുരുങ്ങിയില്ല. നീണ്ടതുമില്ല. ഈർപ്പം വലിച്ചെടുക്കുകയും ആവശ്യത്തിന് ചൂടും തണുപ്പും നൽകുകയും ചെയ്യുന്നു. വായു സഞ്ചാരം ഉറപ്പാക്കുക കയും ചെയ്യുന്നു. ഈ സാരി വാങ്ങിയതിന് ശേഷം വാങ്ങിയ മറ്റൊരു വസ്ത്രവും ഇത്രയും ഗുണമേന്മയോടെ നിന്നിട്ടില്ല.

അര നൂറ്റാണ്ട് പ്രായമായിട്ടും പച്ച, മഞ്ഞ, വയലറ്റ് നിറങ്ങളിലുള്ള ഡിസൈനുകൾ വർണ്ണാഭമായി നിൽക്കുന്നു. ഞാനിക്കാര്യം അത്ര ശ്രദ്ധിച്ചിരുന്നില്ല. ആറേഴ് വർഷം മുമ്പ് ഒരു ദിവസം കോളേജിൽ പഠിച്ചപ്പോഴുള്ള കൂട്ടുകാരി കനകലത ബസ്സ്റ്റോപ്പിൽ വച്ച് എന്നെ ഇതേ സാരിയിൽ കണ്ടപ്പോൾ എന്നോട് ചോദിച്ചു: ” ഈ സാരി ഇപ്പോഴും ചീത്തയായില്ലേ ?” അന്ന് രാത്രി ഞാൻ അച്ഛനോട് ചോദിച്ചു: ” ഈ സാരി എവിടെ നിന്നുമാണ് വാങ്ങിയത്? ” അച്ഛൻ പറഞ്ഞു: ” നാഷണൽ ടെക്സ്റ്റൈൽ കോർപറേഷനിൽ നിന്ന് .” ” ഈ സാരി ദീർഘ കാലം നിലനിന്നല്ലോ” എന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു: ” നാഷണൽ ടെക്സ്റ്റൈൽ കോർപറേഷന്റെ കിടക്കവിരികളും ഞാൻ വാങ്ങിയിട്ടുണ്ട്. അവയും ദീർഘകാലം നിലനിന്നു.” ഒരു “മെയ്ഡ് ഇൻ ഇൻഡ്യ ” ഗുണമേന്മയോടെ ഇത്ര കാലം നിലനിൽക്കണമെങ്കിൽ ഗുണമേന്മയുള്ള ഉത്പന്നം നമുക്ക് നിർമ്മിക്കാൻ അറിയാഞ്ഞിട്ടല്ല. കമ്പനിക്കാരും സർക്കാരും അതിനു വേണ്ടി ആർജ്ജവത്തോടെ ശ്രമിക്കാഞ്ഞിട്ടാണ്. പൂട്ടിപ്പോകുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ താങ്ങി നിർത്തി അതിലൂടെ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. ഗുണമേന്മ നിലനിർത്തി ഉത്പന്നങ്ങൾ നിർമ്മിച്ചാൽ ഏത് ഉത്‌പന്നമായാലും ഭാരതത്തിലും പുറത്തും വിൽക്കാൻ പ്രയാസമുണ്ടാകില്ല. അങ്ങനെ ഒട്ടനവധി പേർക്ക് തൊഴിലും വരുമാനവും ലഭിക്കുന്നതിലൂടെ ഭാരതത്തിന്റെ സാമ്പത്തിക ശേഷി മെച്ചപ്പെടും . ഉപഭോക്താവിനും മുടക്കുന്ന കാശിന് ഗുണമുണ്ടാകും.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ഡോ. ഐഷ വി

സാധാരണ ട്യൂട്ടോറിയൽ/ പാരലൽ കോളേജുകൾക്ക് ഗ്രീക്ക്/ റോമൻ ദേവതമാരുടെ പേരായിരുന്നു ഇട്ടിരുന്നത്. മിനർവാ , അഥീന എന്നിങ്ങനെ. പിന്നെ ചില ചിന്തകരുടേയും പേരിടാറുണ്ട്. ഉദാ: അരിസ്ടോ. ഇതിൽ നിന്നും വ്യത്യസ്ഥമായൊരു പേരായിരുന്നു ഗോപാലകൃഷ്ണപിള്ള സർ ഒരു ട്യൂഷൺ സെന്റർ ഊന്നിൻ മൂട്ടിൽ പ്രവർത്തനമാരംഭിച്ചപ്പോൾ ഇട്ടത്. പേര് ” ലതിക” : തന്റെ സീമന്തപുത്രിയുടെ പേരാണ് അദ്ദേഹം സ്ഥാപനത്തിനിട്ടത്. അതിന്റെ ഒരു ബ്രാഞ്ച് പൂതക്കുളത്തും തുടങ്ങി. ലതിക , കലിത , തിലകൻ , തകിലൻ എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ മക്കളുടെ പേരുകൾ . ട്യൂഷൻ സെന്റർ അദ്ദേഹം നന്നായി നടത്തിക്കൊണ്ടു പോന്നു. ലതിക കൂടാതെ പെറ്റ്( പൂതക്കളം എഡ്യൂക്കേഷണൽ ട്രസ്റ്റ്,) , ലേണേഴ്സ് എന്നീ ട്യൂട്ടോറിയൽ കോളേജുകൾ കൂടി പൂതക്കുളത്ത് ഉണ്ടായിരുന്നു. ലതികയുടെ പൂതക്കുളം ബ്രാഞ്ചിലായിരുന്നു ഞാൻ 9 , 10 ക്ലാസ്സുകളിൽ ട്യൂഷന് പോയിരുന്നത്. ശ്രീദേവി അപ്പച്ചിയുടെ മൂത്ത മകൾ ബീന ചേച്ചി ലേണേഴ്സിലാണ് ട്യൂഷന് പോയിരുന്നത്. ഞങ്ങളുടെ സ്കൂളിലെ ശ്രീനിവാസൻ സാറിന്റെ ജ്യേഷ്ഠൻ വാസു സാറിന്റേതായിരുന്നു ലേണേഴ്സ്. ബീന ചേച്ചി പഠിച്ച് കഴിഞ്ഞ് അധികം താമസിയാതെ ലേണേഴ്സ് നിർത്തി. പിന്നെ , പെറ്റ് മാത്രമായി ലതികയുടെ എതിരാളി.

ഇരുകൂട്ടർക്കും അവരവരുടെ കുട്ടികൾക്ക് നല്ല മാർക്ക് കിട്ടണം . ഫസ്റ്റ് . എണ്ണം കൂടണം ഇത്തരത്തിലുള്ള മാത്സര്യബുദ്ധി കാരണം രണ്ടിടത്തും നന്നായി പഠിപ്പിച്ചിരുന്നു. ചില തല്ലിപ്പൊളി പിള്ളേർ പൂതക്കുളം ഗവ. ഹൈസ്കൂളിൽ നിരന്തരം സമരമുണ്ടാക്കിയിരുന്നു. അങ്ങനെ ഒന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ സമരക്കാർ എത്തിയാലുടൻ പെറ്റിലെ കുട്ടികൾ വേഗം സ്കൂളിൽ നിന്നിറങ്ങും. നേരെ പെറ്റിലേയ്ക്ക് . അവിടെ ക്ലാസ്സുകൾ തകൃതിയായി നടക്കും. ഇങ്ങനെ കുറേ ദിവസം ആവർത്തിച്ചപ്പോൾ സ്കൂൾ അധികൃതർ പിറ്റിഎ യോഗം ചേർന്നു. അടുത്ത അധ്യയന ദിവസം ധാരാളം രക്ഷിതാക്കൾ ചെത്തിമിനുക്കിയ മരച്ചീനികമ്പുമായി(കപ്പ കമ്പ്) സ്കൂളിന് പുറത്ത് നിലയുറപ്പിച്ചു. സമരക്കാരെ അധികമൊന്നും തല്ലിയോടിക്കേണ്ടി വന്നില്ല. അവർ സമരം നിർത്തി, സുല്ലിട്ടു.

ധാരാളം നല്ല അധ്യാപകർ ഉണ്ടായിരുന്നെങ്കിലും സ്കൂളിലെ പ്രധാന പ്രശ്നം ഗ്രാമപ്രദേശമായതിനാൽ ദൂരെ നിന്നും വരുന്ന അധ്യാപകർ വേഗം സ്ഥലം മാറ്റം വാങ്ങി പോവുക എന്നതായിരുന്നു. അപ്പോൾ 8 , 9 സ്റ്റാൻഡേർഡിൽ പല വിഷയങ്ങൾക്കും അധ്യാപകർ കാണില്ല. 10-ാം ക്ലാസ്സിൽ ആവശ്യത്തിന് അധ്യാപകരെ ഇടാൻ എച്ച് എം പ്രത്യേകം ശ്രദ്ധിക്കും. കതിരിൽ വളം വയ്ക്കുന്നതു പോലൊരു പരിപാടി. സ്വാഭാവികമായും ട്യൂട്ടോറിയൽ കോളേജുകൾക്ക് പ്രാധാന്യം കൈവന്നു. കൂട്ടികൾ ട്യൂഷന് പോയി പഠിച്ചു തുടങ്ങി.

ഞാന് എട്ടാം ക്ലാസ്റ്റ് കഴിയുന്നതുവരെ ട്യൂഷന് പോയിരുന്നില്ല. ശ്രീദേവി അപ്പച്ചിയുടെ രണ്ടാമത്തെ മകളും മൂന്നാമത്തെ മകളും നേരത്തേ തന്നെ ലതികയിൽ ട്യൂഷന് പോയിരുന്നു. ഞാൻ ലതികയിൽ ചെന്നപ്പോൾ ഉദയകുമാർ സാറായിരുന്നു അവിടത്തെ പ്രിൻസിപ്പാൾ . ചിരിച്ചു കൊണ്ട് കാർക്കശ്യ ബുദ്ധിയോടെ കുട്ടികളെ നിലയ്ക്ക് നിർത്തിയിരുന്നു അദ്ദേഹം. പഠിക്കാൻ പ്രേരിപ്പിച്ചിരുന്നു. ലതികയ്ക്ക് പെറ്റിനേക്കാൾ പ്രായം കൂടുതലാണ്. പഠിച്ച് കഴിഞ്ഞ് ജോലി കിട്ടുന്നതിന് മുമ്പുള്ള ഇടവേള ട്യൂഷനെടുക്കാനായി ഉപയോഗപ്പെടുത്തിയിരുന്നവരാണ് ഇരു ട്യൂഷൻ സെന്ററിലേയും ഭൂരിഭാഗം അധ്യാപകരും. പെറ്റിൽ പ്രസാദ് സാറിനായിരുന്നു നേതൃത്വം.

ഉദയകുമാർ സർ ലതിക ആ കാലഘട്ടത്തിൽ നന്നായി ഭരിച്ചു. കാലം 1982. ലതിക അപ്പോഴേയ്ക്കും നീണ്ട 20 വർഷങ്ങൾ താണ്ടിയിരുന്നു.. ലതികയ്ക്ക് 20 വയസ്സ് പൂർത്തിയായതിനാൽ വിംശതി ആഘോഷിക്കാൻ തീരുമാനിച്ചു. രണ്ട് ദിവസത്തെ ആഘോഷം. ഊന്നിൻ മൂട്ടിലും ഭൂതക്കുളത്തുമായി നടന്ന കലാ കായിക, ബൗദ്ധിക മത്സരങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരച്ചു. ക്വിസ്സ് ലെമൺ ആന്റ് സ്പൂൺ, കാന്റിൽ റേസ് എന്നീ മത്സരങ്ങളിൽ ഞാൻ പങ്കെടുത്തു. വിംശതിയുടെ അർത്ഥം 20 എന്നാണെന്ന് മലയാളം പഠിപ്പിച്ച ശാസ്ത്രി സാർ പറഞ്ഞു തന്നു. ഉദയകുമാർ സാറിനും ലതിക ട്യൂട്ടോറിയലിനും ഒരേ പ്രായമാണെന്ന് സാറ് തങ്ങളുടെ ക്ലാസ്സിൽ വന്നപ്പോൾ പറഞ്ഞു തന്നു. സാറ് ഞങ്ങൾക്ക് കെമിസ്ട്രിയായിരുന്നു പഠിപ്പിച്ചു തന്നത്. എല്ലാ കുട്ടികളേയും കെമിസ്ട്രി അരച്ചു കലക്കി കുടിപ്പിച്ചിട്ടേ സാറ് അടങ്ങുമായിരുന്നുള്ളൂ.

ആ വർഷം ശ്രീദേവി അപ്പച്ചിയുടെ രണ്ടാമത്തെ മകൾ മീന ചേച്ചിയ്ക്ക് എസ്എസ്എൽസി യ്ക്ക് ഫസ്റ്റ് ക്ലാസ്സുണ്ടായിരുന്നു. ഫസ്റ്റ് ക്ലാസുകാരുടെ ഫോട്ടോ വച്ച നോട്ടീസ് വിതരണത്തിനായി ഉച്ചഭാഷിണിയുമായി അധ്യാപകർ വന്ന കാർ അത്തവണ ഞങ്ങളുടെ വീട്ടു പഠിക്കൽ വരെ എത്തി. അധ്യാപകർ വീട്ടിൽ കയറി മീന ചേച്ചിയെ അഭിനന്ദിച്ചിട്ടാണ് തിരികെ പോയത്.

ലതിക വളർന്നു. 60 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ലതികയുടെ ഓല ഷെഡ് മാറി ബഹുനില കെട്ടിടമായി. സ്ഥാപകൻ ഗോപാലകൃഷ്ണപിള്ള സാർ ഓർമ്മയായി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

രാധാകൃഷ്ണൻ മാഞ്ഞൂർ

അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ജോസ് പുല്ലുവേലി എൻ്റെ എഴുത്തു വഴികളിൽ ഒരു മാർഗ്ഗദീപമായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് അഞ്ചാം തീയതി വേർപാടിന്റെ നൊമ്പരം സമ്മാനിച്ച് അദ്ദേഹം കടന്നു പോവുമ്പോൾ അറുപത്തിയെട്ടു വയസ്സായിരുന്നു. ബാലസാഹിത്യം, ചെറുകഥകൾ, നാട്ടുചരിത്രം, നർമ്മ സാഹിത്യം, എന്നീ വിവിധ മേഖലകളിലായി ഏകദേശം പതിനേഴ് പുസ്തകങ്ങൾ മലയാളത്തിനു സമ്മാനിച്ചു.

വർഷങ്ങൾക്കു മുൻപ് പൊൻകുന്നത്ത് നിന്ന് ‘മനോരാജ്ഞി ‘ എന്നൊരു മാസിക പുറത്തിറക്കി കൊണ്ടാണ് പത്ര പ്രവർത്തന രംഗത്തേക്കു കടന്നുവരുന്നത്. വെറും രണ്ടു ലക്കങ്ങൾ കൊണ്ട് മാസിക നിലച്ചു. പിന്നീട് ഏറെക്കാലം എഴുത്തിൽ മാത്രമായിരുന്നു ശ്രദ്ധ. ദീപിക ,കലാകൗമുദി, മനോരമ, ട്രയൽ മാസിക, കഥ മാസികയടക്കം നിരവധി പ്രസിദ്ധീകരണങ്ങളിൽ സ്ഥിരം എഴുത്തുകാരനായി. പിന്നീട് രണ്ടായിരത്തിയൊന്നിൽ മലയോരം മാസികയും, നവീക ബുക്സും , അക്ഷര കാഴ്ചയെന്ന ലിറ്റററി മാസികയുമൊക്കെ ആരംഭിക്കുന്നത്. പിന്നിട്ട എഴുത്തു വഴികളെല്ലാം വിജയമായിരുന്നെങ്കിലും തന്റെ കൃതികൾ കാലത്തെ അതിജീവിക്കുമെന്ന് പുല്ലു വേലിക്ക് ഉത്തമബോധ്യമുണ്ടായിരുന്നു.

പല കൃതികളുടെയും നിരവധി എഡിഷനുകൾ ഇറങ്ങിയിട്ടും കൃത്യമായി റോയൽറ്റി തരാതെ വഞ്ചിച്ച പല പ്രസാധക മുതലാളിമാരോടും അദ്ദേഹം ക്ഷമിച്ചു. അവരൊക്കെ ഏതെങ്കിലും കാലത്ത് റോയൽറ്റി തുക തരുമെന്ന് വെറുതെ പ്രതീക്ഷിച്ചു. എഴുത്തിൻറെ കൂട്ടുകൃഷി സമ്പ്രദായങ്ങൾ, കുതികാൽ വെട്ടലുകൾ … ഇതൊന്നും ജോസ് പുല്ലുവേലിയ്ക്കറിയില്ലായിരുന്നു. ഭാഷയും , സംസ്കാരവുമാണ് ആ എഴുത്തിന്റെ ജീവധാതു . മൂല്യങ്ങൾക്കു നേരെയുള്ള നിസ്സംഗതയും സ്നേഹരാഹിത്യവും മുഖമുദ്രയാക്കിയ ഒരു സമൂഹത്തെ അദ്ദേഹം തൻറെ ചെറു കഥകളിലൂടെ ആവിഷ്കരിച്ചു. കാലത്തോടുള്ള പരിഹാസവും അമർഷവും പല കഥകളിലും നമുക്ക് കാണാനാവും. ‘ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ( അക്കേവ) ‘ ഏർപ്പെടുത്തിയ സാഹിത്യ ദീപം അവാർഡ് നേടിയ ‘നാട്ടുപച്ച ‘എന്ന കൃതി മാത്രം മതി പുല്ലു വേലിയെന്ന എഴുത്തുകാരനെ അടയാളപ്പെടുത്താൻ . അറുപതുകളിലെയും എഴുപതുകളിലെയും നേർചിത്രം ഈ കൃതിയിലുണ്ട്. മനുഷ്യർ , അവൻറെ തൊഴിലിടങ്ങൾ, വേഷം, ഭാഷ, മതം, ജാതി വിനിമയങ്ങൾ … അങ്ങനെ പൂർവ്വ കാലങ്ങളെ അതിൻറെ നന്മയെ, സമൃദ്ധിയെ ആഘോഷിക്കുന്ന ഒരു വ്യത്യസ്ത രചന. ഒരു നാടും , ഒരു കാലഘട്ടവും, അവിടെ അധിവസിക്കുന്ന മനുഷ്യരുമൊക്കെ ചേർന്ന് നാട്ടു സംസ്കൃതിയുടെ സിംഫണിയൊരുക്കുന്നു. ‘ നാട്ടുപച്ച ‘ യുടെ പഴയ പേര് ‘ ഗ്രാമ സ്മൃതികൾ ‘ എന്നായിരുന്നു . ഒരു വർഷം മുഴുവൻ അമേരിക്കൻ മലയാളി സമൂഹത്തിൽ ഏറെ പ്രചാരമുള്ള ‘ മലയാളം പത്രം ‘ (ന്യൂയോർക്ക് ) ഈ കൃതി ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഈ ‘ടാബ്ലോയിഡ് ‘ പത്രത്തിൻറെ എഡിറ്റോറിയൽ ഓഫീസ് കോട്ടയത്തായിരുന്നു. ഈ പത്രത്തിൻറെ എഡിറ്റർ ശ്രീ. കെ. സി. ജയനാണ് ‘ഗ്രാമ സ്മൃതി ‘കളുടെ തുടക്കത്തിന് കാരണമായത്, പിന്നെ മറ്റൊരാൾ മലയാളത്തിൻറെ പ്രിയ കവിയത്രി റോസ് മേരിയും, പുല്ലുവേലിയുടെ ‘ മലയോരം ‘ മാസികയിൽ പഴയ നാട്ടു ചരിത്രത്തിൻറെ ഇന്നലെകളിലൂടെയുള്ള യാത്ര വായിച്ച റോസ് മേരി അമേരിക്കൻ പത്രത്തിന് ഈ ഫീച്ചർ അയച്ചു കൊടുക്കാൻ നിർദ്ദേശിച്ചു. ആദ്യഭാഗം ഫീച്ചർ കിട്ടിയപ്പോൾ തന്നെ കെ. സി. ജയൻ വലിയ പ്രോത്സാഹനം നൽകി.

ഒരുവർഷം മുഴുവൻ ആ പംക്തി തുടർന്നു. പ്രശസ്ത ചിത്രകാരൻ സുരേഷ് കുമാർ ആ ഫീച്ചറിന് മനോഹരമായ ചിത്രങ്ങൾ വരച്ചു. നൂറാം ലക്കം എഴുതി പ്രസിദ്ധീകരിച്ചു കഴിഞ്ഞ് ഒരു ദിവസം ജോസ് പുല്ലുവേലി എന്നോട് ഒരാവശ്യം ഉന്നയിച്ചു. ” താങ്കൾ ഈ ഫീച്ചറിന് ഒരു റിവ്യൂ എഴുതണം.”

എഴുതാൻ രണ്ടാഴ്ച സമയം തന്നു .

‘ ഇന്നലകളിൽ നിന്ന് ഇന്നിലേക്കുള്ള ദൂരം’ എന്ന ടൈറ്റിലിൽ ഞാനൊരു റിവ്യൂ എഴുതി. ടാബ്ലോയ്ഡ് പത്രത്തിൽ വന്ന ആ റിവ്യൂ വായിച്ച് നിരവധി ഇമെയിൽ സന്ദേശങ്ങൾ എനിക്കു ലഭിച്ചു. അപ്പോഴാണ് പുല്ലുവേലിയെന്ന സാഹിത്യകാരന്റെ മൂല്യം എനിക്കു മനസ്സിലായത് . അത്രയേറെ വായനക്കാർക്ക് പ്രിയപ്പെട്ട പംക്തിയായിരുന്നു ‘ ഗ്രാമ സ്മൃതികൾ ‘ .

അമേരിക്കയിൽ ഗ്രീൻ കാർഡ് കിട്ടി താമസിക്കുന്ന പത്തനംതിട്ട സ്വദേശിനി ജോസ് പുല്ലുവേലിക്കൊരു മെയിൽ അയച്ചു. അതിലെ സാരം ഇങ്ങനെയായിരുന്നു. ‘ ഗ്രാമ സ്മൃതി ‘കളിലെ പഴയ ഉറിയെപ്പറ്റിയുള്ള (ഓല മെടഞ്ഞുണ്ടാക്കിയത് ) ഭാഗം വായിച്ച് അവധിക്കാലത്ത് പത്തനംതിട്ടയിലെ ഒരു നാട്ടു ചന്ത മുഴുവൻ ഓല ഉറിക്കായ് തേടി നടന്നതും ഇപ്പോൾ പ്ലാസ്റ്റിക് ഉറിയുടെ കാലമാണെന്ന് ഒരു വ്യാപാരി പറഞ്ഞതൊക്കെ ആ മാന്യ വനിത എഴുതിയിരുന്നു. ( പിന്നീട് ‘ ഗ്രാമ സ്മൃതികൾ ‘ ‘നാട്ടുപച്ച ‘ എന്നപേരിൽ കോഴിക്കോട് ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കി.)

സ്വന്തം പുസ്തകങ്ങൾ വായിച്ചിട്ട് ആര് അഭിപ്രായം പറഞ്ഞാലും ‘സന്തോഷം ‘ എന്ന ഒറ്റവാക്കായിരുന്നു മറുപടി. അമിതമായ ആഹ്‌ളാദം ഒന്നിലും പ്രകടിപ്പിച്ചില്ല . പുസ്തക ചർച്ചകളും സ്വയം മേനി നടിക്കുന്ന ഗിരി പ്രഭാഷണങ്ങളും സ്വയം സംഘടിപ്പിച്ച് അഴകിയരാവണൻമാരായി മുന്നേറുന്ന എഴുത്തു സിംഹങ്ങൾക്കിടയിൽ ജോസ് പുല്ലുവേലി ഉണ്ടായിരുന്നില്ല. വലിയ പ്രസംഗങ്ങളെയും വാഗ്ദ്ധാരണികളെയും വല്ലാതെ ഭയന്നു. കവി പി. മധു മാഷ് നേതൃത്വം നൽകുന്ന പൊൻകുന്നം ജനകീയ വായനശാലയുടെ പല സാഹിത്യ വേദികളിലും കാര്യമായ് പ്രസംഗിക്കാൻ പറ്റിയിട്ടില്ലെന്ന് പുല്ലുവേലി പറഞ്ഞിരുന്നു. പ്രസംഗത്തിന്റെ കാര്യത്തിൽ ഞാനുമൊരു പരാജയമാണെന്നു പറഞ്ഞ് അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. (എന്തുകൊണ്ടാണെന്നറിയില്ല , മൈക്കിനു മുന്നിൽ നിൽക്കുമ്പോൾ പറയാനുള്ള പലകാര്യങ്ങളും എന്നിൽ നിന്നും പടിയിറങ്ങി പോവുന്നു !)

കാഞ്ഞിരപ്പള്ളിയിലെ ഞങ്ങളുടെ സുഹൃദ് ബന്ധങ്ങൾ ജോസ് പുല്ലുവേലിയ്ക്കു ചുറ്റും പടർന്നു പന്തലിച്ചു.

പ്രശസ്ത സാംസ്കാരിക പ്രവർത്തകനും , പ്രഭാഷകനുമായ ശ്രീ . കനുൽ തുമരംപാറ, അനുശോചന പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു. ” ഞങ്ങളുടെ സൗഹൃദ കൂട്ടായ്മയിലെ മുതിർന്ന ആൾ എന്നതു മാത്രമല്ല പുല്ലുവേലി മാഷിനെ വ്യത്യസ്തനാക്കിയത്. നിശബ്ദതയുടെയും മൗനത്തിന്റെയും വാത്മീകത്തിനുള്ളിൽ ഒളിച്ചു നിൽക്കുമ്പോഴും അടങ്ങാത്ത അക്ഷര – എഴുത്തു പ്രേമം പലപ്പോഴും പുറന്തോട് പൊളിച്ച് പുറത്തെത്തുന്നത് ഈ കൂട്ടായ്മകൾക്കുള്ളിലായിരുന്നു. സംസാരത്തേക്കാൾ കൂടുതലും കേൾവിക്കാരനായിരുന്നു. എഴുതി കൂട്ടിയതിന്റെ ഒപ്പം വളരാതെ പോയ ഒരു പാവം മനുഷ്യൻ . സംവാദത്തിന്റെയും സംവേദനത്തിന്റെയും സൗന്ദര്യാത്മകമായ ഭിന്ന ഭാവങ്ങൾ എന്നും മാഷിന് ഉണ്ടായിരുന്നു. സംസാരത്തിൽ പിശുക്കനായിരുന്നെങ്കിലും സമുദ്രത്തെക്കാൾ ആഴമേറിയ ചില നിശബ്ദതകളും , വാചാലമായ ചില മൗനങ്ങളും അളന്നു കുറിച്ച ചില വാക്കുകൾ കൊണ്ടും ഞങ്ങളുടെ കൂട്ടായ്മകളെ സക്രിയമാക്കിയിരുന്നു. ”

ഭാര്യ :-മറിയമ്മ എരുമേലി വെട്ടുകല്ലാംകുഴി കുടുംബാംഗം.

മക്കൾ :- ലിസ ജോസ് (മെഡിസിറ്റി പാലാ), എബിൻ ജോസ്

മരുമകൻ :- തോമസുകുട്ടി ( മൂങ്ങാമാക്കൽ, അരുവിക്കുഴി )

ഉപരേഖ :-

ഓർമ്മകൾ അപ്രത്യക്ഷമായ ഉറവച്ചാലുകളാണ് …. നാളെ എപ്പോഴെങ്കിലും പ്രത്യക്ഷപ്പെടാവുന്നത്… തീവ്രവും , തീഷ്ണവുമായ ആ ഓർമ്മകൾക്കു മുന്നിൽ എൻറെ കണ്ണീർ പ്രണാമം…

‘വഴിയറിയാതൊഴുകുന്ന പുഴ ‘ എന്ന പുസ്തകത്തിൻറെ കൈയ്യെഴുത്തു പ്രതി അച്ചടിക്കു നൽകാനിരിക്കുമ്പോഴാണ് മരണം പുല്ലുവേലി മാഷിനെ കവരുന്നത്. ആ പുസ്തകം പൊൻകുന്നം ജനകീയ വായനശാല മെയ് ആദ്യ വാരത്തിൽ പ്രസിദ്ധപ്പെടുത്തുകയാണ്.

RECENT POSTS
Copyright © . All rights reserved