Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ക്രിസ്മസ് കാലത്ത് വിപണിയിൽ തട്ടിപ്പിനുള്ള അവസരവും ഏറി. വ്യാജ ഡെലിവറിയും ക്രിപ്റ്റോകറൻസിയുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. പ്രധാനപ്പെട്ട തട്ടിപ്പിനെക്കുറിച്ച് എച്ച്എസ്ബിസി മുന്നറിയിപ്പ് നൽകുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്കായി തിരയുന്ന ആളുകളെ കുടുക്കാൻ തട്ടിപ്പുകാർ ഓൺലൈനിൽ സാധനങ്ങൾ പരസ്യം ചെയ്യുന്നു. കൂടാതെ നിലവിലില്ലാത്ത ഇനങ്ങൾക്ക് പണം നൽകാൻ ആളുകളോട് ആവശ്യപ്പെടുന്നു. കൂടാതെ, ഡെലിവറി കമ്പനിയുടേതാണെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങളും ഇമെയിലുകളും അയക്കുന്നു.

അവർ ഒരു പാഴ്‌സൽ ഡെലിവർ ചെയ്യാൻ ശ്രമിച്ചുവെന്നും കൂടുതൽ കണ്ടെത്താൻ ലിങ്കിൽ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെടുന്നു. ഇത് തട്ടിപ്പാണ്. ആളുകൾ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ നൽകുകയോ ചെയ്യരുതെന്ന് എച്ച്എസ്ബിസി അറിയിച്ചു. ഓഫ് ഗം പോലുള്ള റെഗുലേറ്റർമാരിൽ നിന്നുള്ള ആളാണെന്നു തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്നവരുന്നുണ്ട്. വ്യക്തിഗത വിശദാംശങ്ങൾ ആവശ്യപ്പെട്ടാവും അവർ തട്ടിപ്പ് നടത്തുക. തട്ടിപ്പുകാർ വ്യാജ ക്രിപ്‌റ്റോകറൻസി നിക്ഷേപം വാഗ്ദാനം ചെയ്യും.

നിങ്ങൾ എന്താണ് നിക്ഷേപിക്കുന്നതെന്ന് മനസിലാക്കുക. കമ്പനിയെക്കുറിച്ച് എപ്പോഴും ഗവേഷണം നടത്തുകയും അത് ഫിനാൻഷ്യൽ കണ്ടക്‌ട് അതോറിറ്റിയുടെ നിയന്ത്രണവും അംഗീകാരവുമാണോയെന്ന് പരിശോധിക്കുകയും ചെയ്യുക. ഡേറ്റിംഗ് വെബ്‌സൈറ്റുകൾ , ആപ്പുകൾ, സോഷ്യൽ മീഡിയകൾ എന്നിവയിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പണം ആവശ്യപ്പെടുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആളുകൾ അവരുടെ ഡിജിറ്റൽ വാലറ്റിനെക്കുറിച്ചുള്ള സന്ദേശങ്ങൾ ശ്രദ്ധിക്കണമെന്ന് എച്ച്എസ്ബിസി പറഞ്ഞു. പ്രത്യേകിച്ചും അവർ അടുത്തിടെ അത് ഉപയോഗിച്ചിട്ടില്ലെങ്കിൽ. വാലറ്റ് സസ്പെൻഡ് ചെയ്യപ്പെടുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്‌തുവെന്ന സന്ദേശങ്ങൾ അയച്ചുകൊണ്ട് തട്ടിപ്പുകാർ ആൾമാറാട്ടം നടത്തുന്നുണ്ടെന്നും എച്ച്എസ്ബിസി മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തിനാണ് എൻഎച്ച്എസും രാജ്യവും ഇന്നലെ സാക്ഷ്യം വഹിച്ചത്. ഇതോടെ മികച്ച സേവന വേതന വ്യവസ്ഥകൾക്കായി രാജ്യത്തെ നേഴ്സുമാർ പ്രഖ്യാപിച്ചിരുന്ന രണ്ട് ദിവസത്തെ സമരത്തിന് തുടക്കമായി. സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ ഡിസംബർ 20-ാം തീയതി അടുത്ത പണിമുടക്ക് നടക്കും. ബ്രിട്ടനിലെ ഏറ്റവും വലിയ നേഴ്സിങ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗിന്റെ നേതൃത്വത്തിലാണ് സമരത്തിന് മലയാളികൾ ഉൾപ്പെടെയുള്ള രാജ്യത്തെ നേഴ്സുമാർ അണി ചേർന്നത്.

നേഴ്സുമാർ സമരം നടത്തിയതോടെ 76 സർക്കാർ ആശുപത്രികളുടെയും നല്ലൊരു ശതമാനം ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തനം പൂർണമായോ ഭാഗികമായോ തടസ്സപ്പെട്ടതായാണ് റിപ്പോർട്ടുകൾ . പണിമുടക്കിൽ നിന്ന് കീമോതെറാപ്പി, ഡയാലിസിസ്, ഇന്റൻസീവ് കെയർ മേഖലകളെ ഒഴിവാക്കിയിരുന്നു. പണപെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവുകൾക്കും ആനുപാതികമായിട്ടുള്ള ശമ്പള വർദ്ധനവ് വേണമെന്നുള്ളതാണ് നേഴ്സിങ് യൂണിയനുകളുടെ പ്രധാന ആവശ്യം . എന്നാൽ ശമ്പള വർദ്ധനവ് നിർണയിക്കുന്ന സമിതി നിശ്ചയിച്ച 4-5 ശതമാനത്തിൽ കൂടുതൽ നൽകാൻ പറ്റില്ലെന്ന കടുംപിടുത്തമാണ് സർക്കാരിന് . സർക്കാരിൻറെ ഭാഗത്തുനിന്നും ചർച്ചകളും അനുകൂല നിലപാടുകളും ഉണ്ടാകുകയാണെങ്കിൽ പണിമുടക്കിൽ നിന്ന് പിന്മാറാമെന്ന് യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ സമരത്തിൻറെ ഓരോ ചലനങ്ങളും യുകെ മലയാളി സമൂഹത്തിൽ നന്നായി പ്രതിഫലിക്കുന്നുണ്ട്. ജീവിത ചിലവ് വർദ്ധനവ് മൂലം നേരിടുന്ന പ്രശ്നങ്ങൾ കടുത്ത പ്രതിസന്ധി യുകെയിലെ മിക്ക മലയാളി കുടുംബങ്ങളെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. ശൈത്യകാലം അതിൻറെ ആക്കം കൂട്ടിയിട്ടുണ്ട്. പലരും കനത്ത ബില്ലുകളെ ഭയന്ന് വീട്ടിലെ ഹീറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നത് കുറച്ചിരിക്കുകയാണ്. ഒരു സാധാരണ കുടുംബത്തിന് 300 പൗണ്ട് ആണ് എനർജി ബില്ലിനായി ഇപ്പോൾ തന്നെ ചിലവഴിക്കേണ്ടതായി വരുന്നത്. യുകെയിൽ എത്തിയ ഒട്ടേറെ നേഴ്സുമാർ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും ശമ്പളത്തിനുമായി ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത നിലവിലുണ്ട്. നിലവിൽ ജീവനക്കാരുടെ കുറവ് മൂലം എൻഎച്ച്എസ് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. സമരം തീവ്രമാവുകയാണെങ്കിൽ അത് എൻഎച്ച്എസിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കുമെന്ന ആശങ്ക ശക്തമാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- 14 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ ഉയർത്തിയിരിക്കുകയാണ്. തുടർച്ചയായി ഒൻപതാം തവണയാണ് ഇത്തരത്തിൽ ബാങ്ക് പലിശ നിരക്കുകൾ ഉയർത്തുന്നത്. 3 ശതമാനത്തിൽ നിന്നും 3.5 ശതമാനത്തിലേക്കാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ ഉയർത്തിയതിന് തുടർന്ന് ലോണുകൾ എടുത്തിട്ടുള്ളവർ കൂടുതൽ ബുദ്ധിമുട്ടിലാകും.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ വർഷം അവസാനം മുതൽ തന്നെ വിലക്കയറ്റം കുറയ്ക്കാൻ ശ്രമിച്ചുവരികയാണ്. അവശ്യ ഭക്ഷ്യ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും ക്രമാതീതമായ വില വർദ്ധനവ് മൂലം പണപ്പെരുപ്പം കഴിഞ്ഞ 14 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. പണപ്പെരുപ്പം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ബാങ്കുകൾ പലിശ നിരക്കുകൾ ഉയർത്തിയിരിക്കുന്നത്. അടുത്തവർഷവും ഇതേ രീതിയിൽ പലിശ നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള സാധ്യതയും നിലവിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.


ഉയർന്ന പലിശനിരക്ക് ആളുകളുടെ ജീവിതത്തിൽ കടുത്ത സ്വാധീനം ചെലുത്തുമെന്നുള്ള ധാരണയുണ്ടെന്നും, എന്നാൽ ഇത്തരത്തിൽ പലിശ നിരക്ക് ഉയർത്തുന്നതിലൂടെ പണപ്പെരുപ്പം വേഗത്തിൽ കുറയ്ക്കാൻ കഴിയുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി വ്യക്തമാക്കി. അടുത്ത വർഷം പകുതിയോടെ പണപ്പെരുപ്പം കുത്തനെ കുറയുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുതിച്ചുയരുന്ന വിലയുടെ ആഘാതം ബിസിനസുകളിലും ഉപഭോക്താക്കളിലും അനുഭവപ്പെടുന്നതിനാൽ യുകെ ഇതിനകം തന്നെ മാന്ദ്യത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഏറ്റവും മികച്ച ഒരു ചുവടുവെപ്പ് തന്നെയാണ് ബാങ്ക് എടുത്തതെന്നാണ് വിലയിരുത്തൽ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: 2008 ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് ഉൾപ്പടെയുള്ള ലഹരി പദാർത്ഥങ്ങൾ വിൽക്കരുതെന്ന നിർണായക തീരുമാനത്തെ സ്വാഗതം ചെയ്ത് ഭൂരിപക്ഷം ആളുകളും. യൂഗോവ് നടത്തിയ സർവ്വേയിലാണ് ഇക്കാര്യം പുറത്തുവന്നത്. പുകവലിയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങുന്നതിൽ നിന്ന് യുവതലമുറയെ തടയുന്നതിനുള്ള നിയമനിർമ്മാണത്തെ 57 ശതമാനം ബ്രിട്ടീഷ് ജനത പിന്തുണയ്ക്കുന്നെന്നാണ് പഠനം ചൂണ്ടികാണിക്കുന്നത്. 2009 ന് ശേഷം ജനിച്ചവർക്ക് പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാൻ പറ്റില്ലെന്ന ന്യൂസീലാൻഡിൻെറ നിർണായക തീരുമാനത്തിന് പിന്നാലെയാണിത്.

2025 ഓടെ രാജ്യത്ത് സിഗരറ്റിന്റെ ഉപയോഗം പൂർണമായും നിർമാർജനം ചെയ്യാനാണ് പരിശ്രമം. അതിന്റെ ഭാഗമായാണ് പ്രാഥമിക ഘട്ടം എന്ന നിലയിൽ 2008 ന് ശേഷം ജനിച്ചവർക്ക് പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാൻ പറ്റില്ലെന്ന നിയമം കൊണ്ടുവന്നത്. 2019 ൽ തന്നെ യുകെ സമാനമായ നടപടികൾ കൈകൊണ്ടിട്ടുണ്ട്. പുകയില നിരോധന നിയമങ്ങളും, നിയന്ത്രണങ്ങളും നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, 2030 ൽ രാജ്യം പൂർണമായും ഇവയിൽ നിന്ന് മോചനം നേടുമെന്ന് അധികൃതർ പറയുന്നു.

കുട്ടികളുടെ മുന്നിൽ നിന്ന് സിഗരറ്റ് വലിക്കുന്നത് നേരത്തെ മുതൽ തന്നെ കുറ്റകരമാണ്. 2008ൽ സിഗരറ്റ് പാക്കറ്റുകൾക്ക് മുകളിൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പുകവലിയിൽ നിന്ന് ജനങ്ങളെ പുറത്ത് കൊണ്ടുവരാൻ ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങൾ 2037 ഓടെ പൂർണതയിൽ എത്തുമെന്നാണ് ക്യാൻസർ റിസർച്ച് യുകെ പറയുന്നത്. അതേസമയം, 2021-ൽ, ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ പഠനത്തിൽ പ്രായപൂർത്തിയായ എട്ടിൽ ഒരാൾ പുകവലിക്കുന്നുണ്ടെന്നും സാക്ഷ്യപ്പെടുത്തുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നാല് വർഷം മുമ്പ് പൂച്ചയുടെ കടിയേറ്റ യുവാവിന് ദാരുണാന്ത്യം. ഹെൻറിക് ക്രീഗ്ബോം പ്ലെറ്റ്നർ എന്നയാളാണ് മരണപ്പെട്ടത്. 2018 ലാണ് സംഭവം. പൂച്ചയെയും പൂച്ചക്കുട്ടികളെയും ഇയാളൊരു കേന്ദ്രത്തിൽ നിന്ന് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ പിന്നീട് കൂട്ടത്തിൽ ഒരാളെ മാറ്റാൻ നടത്തിയ ശ്രമമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കയ്യിൽ ചൂണ്ടുവിരലിലാണ് പൂച്ച കടിച്ചത്. മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ രക്തത്തിൽ കടന്നതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം.

ആക്രമണത്തിന് ശേഷം വിരൽ തടിച്ചു പൊങ്ങുന്നത് പോലെ തോന്നിയ ഇയാൾ, ഡോക്ടറുമായി ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ ഒരു ദിവസം കാത്തിരിക്കാൻ ഡോക്ടർ പറയുകയാണ് ചെയ്തത്. എന്നാൽ പിന്നീട് ഇയാൾ ഡെൻമാർക്കിലെ കോൾഡിംഗ് ഹോസ്പിറ്റലിൽ എത്തി. ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയുടെ ഭാഗമായി കിടന്ന പ്ലെറ്റ്നർ 15 ഓപ്പറേഷനുകൾക്ക് വിധേയനായി. എന്നാൽ ചികിത്സകൾകൊണ്ട് കാര്യമായ മാറ്റങ്ങൾ ഉണ്ടാവാത്തതിനെ തുടർന്ന് വിരൽ മുറിച്ചു മാറ്റാൻ ഡോക്ടർമാർ തീരുമാനിച്ചു.

എന്നാൽ ഇതെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യത്തെ തളർത്തി കളഞ്ഞു. മുപ്പത്തിമൂന്നുകാരനായ പ്ലെറ്റ്നർ സന്ധിവാതം, ന്യൂമോണിയ എന്നിങ്ങനെ നിരവധി രോഗങ്ങൾക്ക് കീഴ് പ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കടിയേറ്റ ഉടൻ തന്നെ രക്തത്തിൽ പ്രവേശിച്ച ബാക്റ്റീരിയ വ്യാപിക്കാൻ തുടങ്ങിയതാണ് മരണകാരണം.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചരിത്രത്തിലെ ഏറ്റവും വലിയ നേഴ്സിങ് സമരമാണ് ഇന്ന് എൻഎച്ച്എസിൽ അരങ്ങേറുന്നത്. ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലെ നേഴ്സുമാർ ഇന്ന് രാവിലെ 8 മണി മുതൽ സമരത്തിൽ പങ്കെടുക്കും. ജീവനക്കാരുടെ അഭാവം മൂലം പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് ഇന്നത്തെ സമരം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കാണ് നേഴ്സുമാർ സമര രംഗത്ത് ഇറങ്ങിയിരിക്കുന്നത്. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനകൾക്കും ആനുപാതികമായുള്ള ശമ്പള വർദ്ധനവാണ് നേഴ്സിങ് യൂണിയനുകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. എന്നാൽ ജീവനക്കാരുടെ ആവശ്യങ്ങളോട് തികച്ചും പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് സ്വീകരിച്ചിരിക്കുന്നത്. ശമ്പള വർദ്ധനവിനെ കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കാൻ മന്ത്രിമാർ വിസമ്മതിച്ചതിനെ തുടർന്ന് ജീവനക്കാരുടെ മുന്നിൽ സമരമല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് അറിയിച്ചു. എന്നാൽ 19 % ശമ്പള വർദ്ധനവ് എന്ന യൂണിയനുകളുടെ ആവശ്യം താങ്ങാനാവുന്നതല്ലെന്നാണ് ഗവൺമെന്റിന്റെ വാദം.

യുകെയിലേക്ക് കുടിയേറിയ മലയാളികളിൽ മിക്കവരും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് . അതുകൊണ്ടുതന്നെ സമരത്തിൻറെ മുന്നണി പോരാളികളായി ഒട്ടേറെ യു കെ മലയാളികളും രംഗത്തുണ്ട്. ഇന്നത്തെ സമരത്തിന് ഫലം കണ്ടില്ലെങ്കിൽ ഡിസംബർ 20-ാം തീയതി രണ്ടാംഘട്ട സമരവുമായി മുന്നോട്ടു പോകുമെന്ന് നേഴ്സിങ് യൂണിയനുകൾ അറിയിച്ചിട്ടുണ്ട്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മലയാളി യുവതിയെയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. മിഡ്ലാന്‍ഡ്സിലെ കെറ്ററിംഗിലാണ് ദാരുണമായ സംഭവം. ഒരു വർഷം മുൻപാണ് ഇവർ യുകെയിൽ എത്തിയതെന്നും, മരണപ്പെട്ടത് കണ്ണൂർ സ്വദേശികളാണെന്നുമാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. അതേസമയം, ഇന്ന് രാവിലെ പല അപശബ്ദങ്ങളും ഇവരുടെ വീട്ടിൽ നിന്ന് ഉയർന്നിരുന്നതായി സമീപ വാസികൾ പറയുന്നുണ്ട്.

നേഴ്സായ യുവതി രാവിലെ ഡ്യൂട്ടിക്ക് എത്തേണ്ട സമയത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം പുറത്ത് വരുന്നത്. രണ്ട് കുട്ടികളാണ് ഇവരോടൊപ്പം ഉണ്ടായിരുന്നത്. ഇതിൽ ആരാണ് മരണപ്പെട്ടത് എന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. ആശുപത്രിയിൽ നിന്നും ആൾ നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്ത് വന്നത്. സംഭവത്തെ തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. കേസിലെ നിർണായക വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ല.

ആറും നാലും വയസ് പ്രായമുള്ളവരാണ് കുട്ടികൾ. ഇവരിൽ ഒരാൾക്ക് പുറത്തെത്തിച്ച സമയം ജീവൻ ഉണ്ടായിരുന്നു. തുടർന്ന് ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ നിരീക്ഷണത്തിൽ തുടരുകയാണ്. കൊല്ലപ്പെട്ട യുവതിയെയും കുട്ടിയെയും എയർലിഫ്റ്റിംഗ് മുഖേനയാണ് ആശുപത്രിൽ എത്തിച്ചത്. സംഭവത്തിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

അപ്ഡേറ്റ്… 22:15

യുകെ മലയാളി നഴ്സിന്റെ രണ്ട് കുട്ടികളും ആശുപത്രിയിൽ മരണമടഞ്ഞു എന്ന് അറിയിക്കുന്നു. ആറ് വയസുകാരനും നാല് വയസുള്ള പെൺകുട്ടിയും ആണ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചു എന്ന് ഇപ്പോൾ പോലീസ് അറിയിച്ചിരിക്കുന്നത്. രാത്രി വൈകിയും പോലീസ് അന്വേഷണം തുടരുന്നു… പോലീസ് അറിയിക്കുമ്പോൾ മാത്രമാണ് കൂടുതൽ വിവരങ്ങൾ അറിയിക്കാൻ സാധിക്കുക…

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ കുടിയേറ്റ ബോട്ട് മുങ്ങി നാല് പേർ മരിച്ചു. കെന്റിനും ഫ്രാൻസിനും ഇടയിലുള്ള ചാനലിലെ അതിശൈത്യത്തിൽ തണുത്തുറഞ്ഞ വെള്ളത്തിൽ ഒരു വലിയ തിരച്ചിൽ ബുദ്ധിമുട്ടാണെങ്കിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 31 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ബിബിസി റിപ്പോർട്ട്‌ ചെയ്തു. ഇന്ന് അതിരാവിലെ ഇംഗ്ലീഷ് ചാനൽ മുറിച്ചുകടന്ന അനധികൃത കുടിയേറ്റ ബോട്ട് തകരാറിലായതിനെ തുടർന്നാണ് ഭാഗികമായി മുങ്ങിയത്.


ഫ്രാൻസിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായിരുന്നു ബോട്ടിൽ. യുകെ കോസ്റ്റ്ഗാർഡ്, ഫ്രഞ്ച് നാവികസേന, എയർ ആംബുലൻസ് എന്നിവയെല്ലാം രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. കെന്റിൽ ഉടനീളം മഞ്ഞുവീഴ്ചയ്ക്കുള്ള യെല്ലോ അലേർട്ട് നിലവിലുണ്ടായിരുന്നു.


ചാനലിൽ കൂടുതൽ മരണങ്ങൾ ഉണ്ടായത് ഹൃദയഭേദകമാണെന്ന് ലേബർ നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. അനധികൃത കുടിയേറ്റം നിർത്താനുള്ള പുതിയ നടപടികൾ പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വെള്ളിക്കും ഞായറിനും ഇടയിൽ 460 പേർ ഫ്രാൻസിൽ നിന്ന് കെന്റിലേക്ക് ചെറിയ ബോട്ടുകളിൽ യാത്ര ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ക്രിസ്‌മസിന് മുന്നോടിയായി രാജ്യത്ത് പണിമുടക്കുകൾ വർധിച്ചുവരികയാണ്. റോയൽ മെയിൽ ജീവനക്കാരും ഡ്രൈവിംഗ് എക്സാമിനർമാരും റെയിൽവേ തൊഴിലാളികളും പണിമുടക്കുകയാണ്. ഇന്നലെ റെയിൽ ജീവനക്കാരുടെ പണിമുടക്ക് കാരണം അഞ്ചിലൊന്ന് സർവീസ് മാത്രമാണ് നടത്തിയത്. സ്കോട്ട്ലൻഡിലെയും വെയിൽസിലെയും ഭൂരിഭാഗം റയിൽവെ ലൈനുകളും ഇന്നും അടച്ചിടും. അതേസമയം, നേഴ്‌സുമാർ നടത്തുന്ന ആദ്യ രാജ്യവ്യാപക പണിമുടക്കും ഈയാഴ്ച ആരംഭിക്കുമെന്ന് സൂചനയുണ്ട്.

റെയിൽവേ തൊഴിലാളികൾ, ബസുകൾ, ബാഗേജ് കൈകാര്യം ചെയ്യുന്നവർ, ഹൈവേ തൊഴിലാളികൾ, ഡ്രൈവിംഗ് എക്സാമിനർമാർ എന്നിവർ വെള്ളിയാഴ്ച പണിമുടക്കിലേക്ക് കടക്കും. സമരങ്ങൾ എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാരിന്റെ അടിയന്തര കോബ്ര കമ്മിറ്റി വീണ്ടും ചേരും. റോയൽ മെയിലിന്റെ ഏറ്റവും തിരക്കേറിയ സമയത്താണ് കമ്മ്യൂണിക്കേഷൻ വർക്കേഴ്‌സ് യൂണിയന്റെ (CWU) 115,000 അംഗങ്ങളുടെ സമരം എന്നത് ആശങ്കയുളവാക്കുന്നു.

റോയൽ മെയിലിലെ സമരത്തിന്റെ ഫലമായി, അടുത്ത ദിവസത്തെ ഡെലിവറി സേവനത്തിന് കുറച്ച് സ്ഥലങ്ങളിൽ ചെറിയ കാലതാമസം നേരിടുമെന്ന് ഡിപിഡി ഗ്രൂപ്പ് പറഞ്ഞു. ഈ ആഴ്ച പണിമുടക്കുകൾ നടത്തുന്നതിനൊപ്പം, ഡിസംബർ 23 നും ക്രിസ്മസ് രാവിലും റോയൽ മെയിൽ തൊഴിലാളികൾ സമരത്തിലേക്ക് കടക്കും. വേനൽക്കാലം മുതൽ തർക്കം തുടരുകയാണ്. റെയിൽവേ, എൻഎച്ച്എസ്, അധ്യാപകർ, അതിർത്തി ജീവനക്കാർ, ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ എന്നിവരെല്ലാം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് രംഗത്ത് എത്തിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മഞ്ഞുവീഴ്ച്ച തുടരുന്നതിനാൽ യുകെയിലുടനീളം പ്രഖ്യാപിച്ച യെല്ലോ അല്ലെർട്ടുകൾ നീട്ടി. വടക്കൻ സ്കോട്ട്‌ലൻഡിനും വടക്ക്-കിഴക്കൻ ഇംഗ്ലണ്ടിന്റെ ഭാഗങ്ങളിലും മഞ്ഞുവീഴ്ച തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ റെയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. കാറുകളെ യാത്രയ്ക്കായി ആശ്രയിക്കുന്നവർ മുൻകൂട്ടി ക്രമീകരണം ചെയ്യണമെന്നും പുതിയ മുന്നറിയിപ്പിൽ പറയുന്നു.

ഷെറ്റ്‌ലൻഡിൽ നിലവിൽ 3800 കുടുംബങ്ങൾ പവർ കട്ട് മൂലം ദുരിതത്തിലാണ്. നിലവിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധി മുൻപൊരിക്കലും നേരിടാത്ത വിധമുള്ളതായതിനാൽ വൈദ്യുതി ഈ ഒരാഴ്ചകാലം മുടങ്ങുമെന്നാണ് ഊർജവിതരണ സ്ഥാപനമായ എസ് എസ് ഇ എന്നിലെ എഞ്ചിനീയർമാർ പറയുന്നത്. ലണ്ടൻ, ഇംഗ്ലണ്ടിന്റെ തെക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ യെല്ലോ അലെർട്ടുകൾ ബുധനാഴ്ച വരെ തുടരുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് നിന്ന് നീങ്ങുന്ന മഴ ഒറ്റരാത്രികൊണ്ട് കരയിലെത്തുമ്പോൾ മഞ്ഞായി മാറാൻ സാധ്യതയുണ്ട്. ഇത് ഡാർട്ട്മൂർ, എക്‌സ്‌മൂർ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ 10 സെന്റീമീറ്റർ വരെ മഞ്ഞ് കാണാൻ കാരണമാകാൻ ഇടയുണ്ട്. അപകടസാധ്യത നിലനിൽക്കുന്ന ഇടങ്ങളിലെ ആളുകൾക്ക് അടിയന്തിര സേവനങ്ങൾ ഉറപ്പാക്കണമെന്നും കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

മഞ്ഞിലൂടെ വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..

* യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യുക. മഞ്ഞുവീഴ്ച സംഭവിക്കാൻ ഇടയുള്ള പ്രദേശങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും.

* യാത്ര ആരംഭിക്കുന്നതിന് മുൻപ് തന്നെ വിൻഡോ ഗ്ലാസ്‌, കണ്ണാടി എന്നിവ വൃത്തിയാക്കി വെക്കുക.

* എമർജൻസി കിറ്റ് നിർബന്ധമായും തയറാക്കിവെക്കുക. അതിൽ ഫോൺ ചാർജർ, കമ്പിളി പുതപ്പ്, ആവശ്യത്തിന് ഭക്ഷണം എന്നിവ കരുതിവെക്കണം.

* മഞ്ഞിൽ തെന്നിവീഴാൻ സാധ്യത ഉള്ളതിനാൽ വാഹനം സെക്കന്റ്‌ ഗിയറിൽ മുന്നോട്ട് നീങ്ങണം

RECENT POSTS
Copyright © . All rights reserved