കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ പ്രതി ജയിൽ ചാടി. കോട്ടയം ജില്ലാ ജയിലിൽനിന്നാണ് പ്രതി ബിനുമോൻ കടന്നത്.
കഴിഞ്ഞ ജനുവരി 17നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. വധക്കേസിലെ അഞ്ചാംപ്രതിയാണ് ബിനുമോൻ. ജില്ലാ ജയിലിന്റെ തൊട്ടുപിൻവശത്തുള്ള കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമുൻപിലായിരുന്നു ഷാൻ എന്ന യുവാവിനെ ജോമോൻ എന്നയാൾ കൊന്ന് കൊണ്ടുവന്നിടുന്നത്. ബിനുമോന്റെ ഓട്ടോയിലായിരുന്നു ഷാനെ തട്ടിക്കൊണ്ടുപോയത്.
ശനിയാഴ്ച പുലർച്ചെയാണ് ഇയാൾ ജയിൽചാടിയത്. ബാത്‌റൂമിൽ പോകാനായി എണീറ്റ ബിനുമോൻ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ജയിൽ മതിൽ ചാടിക്കടന്നാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം. പലക ചാരിവച്ച് മതിലിൽ കയറി കേബിൾ വഴി താഴെയിറങ്ങിയെന്നാണ് നിഗമനം.
ഛത്തീസ് ഗഡിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് മലയാളി ജവാൻ മരിച്ചു. സിആർപിഎഫ് കമാൻഡോ കൊല്ലം ശൂരനാട് സ്വദേശി സൂരജ് ആർ ആണ് മരിച്ചത്. നക്സൽ ബാധിത മേഖലയിൽ ഓപ്പറേഷൻ പൂർത്തിയാക്കി മടങ്ങി വരും വഴിയാണ് അപകടം നടന്നത്. രാവിലെ 7.30ഓടെ തുമാൽ വാഗു നദിയുടെ കൈവഴിയായ വെന്താവാഗു നദിയിലാണ് അപകടം ഉണ്ടായത്. ഇവിടെ നടത്തിയ തിരച്ചിലിൽ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സൂരജിന്റെ മൃതദേഹം കണ്ടെത്തിയത്.
സുഖ്മാ – ബീജാപ്പൂർ ജില്ലകളുടെ അതിർത്തിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ എകെ 47 തോക്കുകൾ അടക്കം ആയുധങ്ങളും നഷ്ടമായെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുന്നതിനിടെ നാല് ജവാന്മാരും ഒഴുക്കിൽ പെട്ടു. ഇവർ നാല് പേരെയും രക്ഷിച്ചു. നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്.
യു.കെ യിലെ പൗരനു ലഭിക്കുന്ന ഏറ്റവും ഉയർന്ന ബഹുമതിയും ആദരവുമായ ബ്രിട്ടീഷ് സിറ്റിസൺ അവാർഡ് നേടി മലയാളി സോയി ജോക്കബ്. താൻ ചെയ്യുന്ന തൊഴിലിനോടുള്ള സമർപ്പണവും സമൂഹത്തെ സഹായിക്കുന്നതിനുള്ള സന്മനസുമുള്ളവരെയാണ് അവാർഡിനായി തെരഞ്ഞെടുക്കുന്നത്.
വിദേശത്ത് സേവനമനുഷ്ഠിച്ച് ആ രാജ്യത്തിന്റെ സമാദരണീയനാവുക എന്നത് ആരാജ്യത്തും സ്വദേശത്തുമുള്ള മലയാളി സമൂഹത്തിന് ആകെ അഭിമാനം പകരുന്നു.യു കെയിൽ എത്തി കുറഞ്ഞ കാലയളവിൽ തന്നെ കുത്താട്ടുകുളം സ്വദേശിയായ സോയി രാജ്യം ശ്രദ്ധിച്ച ബഹുമതി നേടിയിരിക്കുന്നത്.സോയി ജേക്കബിന് മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങൾ.
എം.എല്‍.എ കെ.കെ. രമക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി സി.പി.ഐ.എം നേതാവ് എളമരം കരീം. പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിനുള്ള പാരിതോഷികമാണ് രമയുടെ എം.എല്‍.എ സ്ഥാനമെന്നായിരുന്നു പരാമര്‍ശം.
ചൊവ്വാഴ്ച വടകര ഒഞ്ചിയത്ത് നടന്ന സി.എച്ച് അശോകന്‍ അനുസ്മരണ ചടങ്ങില്‍ വെച്ചായിരുന്നു വിവാദ പരമാര്‍ശം നടത്തിയത്.
വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കെ.കെ. രമ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണെന്നും എം.എല്‍.എ സ്ഥാനം കിട്ടിയെന്ന് കരുതി അധികം അഹങ്കരിക്കേണ്ടെന്നും എളമരം കരീം പ്രസംഗത്തില്‍ പറയുന്നുണ്ട്.
”വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ്. കുറച്ചാളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ കഴിഞ്ഞുവെന്ന അഹങ്കാരത്തില്‍ വലിയ പ്രകടനങ്ങള്‍ സമ്മേളനങ്ങള്‍. റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, എന്താണ് റെവല്യൂഷണറി.
ഒരു എം.എല്‍.എ സ്ഥാനം കിട്ടിയെന്ന് കരുതി ആരും അഹങ്കരിക്കരുത്. എം.എല്‍.എ ആവാന്‍ അല്ലെങ്കില്‍ ഇതുപോലുള്ള സ്ഥാനം ലഭിക്കാന്‍, ഈ വലിയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി കിട്ടിയതാണ് എന്നെങ്കിലും ധരിക്കണം.
ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി ലഭിച്ച എം.എല്‍.എ സ്ഥാനമുപയോഗിച്ച് അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട,” എളമരം കരീം പറഞ്ഞു.
ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിലായിരുന്നു ഈ പരാമര്‍ശം നടത്തിയത്. ടി.പി. ചന്ദ്രശേഖരനെക്കുറിച്ചും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം പ്രസംഗത്തില്‍ സംസാരിച്ചിട്ടുണ്ട്. സി.പി.ഐ.എം ആരോപിക്കുന്നത് പോലെ, ടി.പി വധത്തിന് ശേഷം പാര്‍ട്ടി നേതാക്കളെ കേസില്‍ ‘കുടുക്കാന്‍’ വേണ്ടി നടത്തിയ നീക്കങ്ങളെ വിമര്‍ശിച്ചുകൊണ്ട് പ്രസംഗത്തില്‍ സംസാരിച്ചു.
എം.എല്‍.എ കെ.കെ. രമ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്.
നിയമസഭയില്‍ സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിലും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും താന്‍ ഉയര്‍ത്തിയ കടുത്ത നിലപാടുകളാകാം ഒരിടവേളക്ക് ശേഷം ഇത്തരം വിമര്‍ശനം തനിക്കെതിരെ ഉയരാന്‍ കാരണം എന്നാണ് മനസിലാക്കുന്നതെന്ന് കെ.കെ. രമ പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് വടകര മണ്ഡലത്തില്‍ നിന്ന് ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് കെ.കെ. രമ വിജയിച്ചത്.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒമ്പതാം പ്രതിയായിരുന്നയാളാണ് സി.എച്ച്. അശോകന്‍. സി.പി.ഐ.എമ്മിന്റെ ഏരിയാ കമ്മിറ്റി സെക്രട്ടറിയും എന്‍.ജി.ഒ യൂണിയന്റ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ തോക്കെടുക്കുമെന്ന് പറഞ്ഞത് ഇപ്പോൾ തോന്നുമ്പോൾ കടന്നുപോയെന്ന് പിസി ജോർജ്ജിന്റെ ഭാര്യ ഉഷ ജോർജ്. താൻ അപ്പോഴത്തെ വിഷമത്തിൽ പറഞ്ഞുപോയതാണെന്നും ഉഷ പറയുന്നു. കൊന്തക്കുരിശ് കാര്യമൊക്കെ പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞതാണ്.
പിസി ജോർജിന്റെ അറസ്റ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു കൊന്തയ്ക്ക് ശക്തിയുണ്ടെങ്കിൽ രാജിവെക്കുമെന്ന് ഉഷ പ്രതികരിച്ചത്. ദിവസങ്ങൾക്കകം സജി ചെറിയാന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടപ്പോൾ ഉഷയുടെ പ്രസ്താവന വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
ഉഷ ജോർജിന്റെ വാക്കുകൾ;
ഭർത്താവിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്ത് കൊണ്ടു പോയി എന്ന് കേട്ടപ്പോൾ വല്ലാത്തൊരു അവസ്ഥയിലായിപ്പോയി. അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പുണ്ട്. ആ സാഹചര്യത്തിൽ പ്രധാനമന്ത്രിയായിരുന്നെങ്കിൽ പോലും അങ്ങനെ തന്നെ പറഞ്ഞുപോകുമായിരുന്നു. കൊന്തക്കുരിശ് കാര്യമൊക്കെ പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞതാണ്.
സജി ചെറിയാനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും ഉഷ പറഞ്ഞു. ഞാൻ കൃഷിയും ചെടിയുമൊക്കെയായി കഴിഞ്ഞുപോവുന്നയാളാണ്. ചാനലിന്റെ മുന്നിൽ പോലും ഞാൻ വരാറില്ല. അന്നത്തെ അവസ്ഥയിൽ വന്നുപോയതാണെന്നും ഉഷ പറഞ്ഞു. പി.സി ജോർജിന്റെ ഭാഗത്തു നിന്ന് അത്തരത്തിലൊരു പെരുമാറ്റം ഉണ്ടാവില്ലെന്ന് ഉറപ്പുണ്ട്. മോളെ എന്ന് വിളിച്ചിട്ട് മാത്രമാണ് സംസാരിക്കുക. ഷോണിന്റെ കുട്ടിയെ ചക്കരക്കൊച്ചേയെന്നാണ് വിളിക്കാറ്. അത്രമാത്രം സ്നേഹമാണ്. ആ രീതിയിലേ മറ്റുള്ളവരോടും സംസാരിക്കുറുള്ളൂ.
നടന്‍ ചിയാന്‍ വിക്രമിന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നെഞ്ചുവേദനയെ തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിക്രമിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ആശുപത്രി ഇതുവരെ ഒരു വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. ഇന്ന് വൈകുന്നേരം 6 മണിക്ക് ചെന്നൈയില്‍ നടക്കാനിരിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ ‘പൊന്നിയിന്‍ സെല്‍വന്റെ ടീസര്‍ ലോഞ്ചില്‍ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു.
അധ്യാപിക ആകാനുള്ള ഏറെ കാലത്തെ ആഗ്രഹം ബാക്കിയാക്കി സ്‌നേഹ യാത്രയയാത് വിശ്വസിക്കാനാകാതെ ബന്ധുക്കൾ. ദേശീയപാത പരിയാരം അലംകൃത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾ മരിച്ചത്. പരിയാരം പാച്ചേനി സ്വദേശിനി സ്നേഹ (34), ബൈക്കോടിച്ചിരുന്ന സഹോദരൻ ലോഗേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7.15ന് ആണ് അപകടമുണ്ടായത്.
സ്‌നേഹയ്ക്ക് മഞ്ചേശ്വരത്തെ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപികയായി നിയമനം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാവിലെയോടെ ജോലിക്ക് ചേരാൻ പോകവെയാണ് അപകടമുണ്ടായത്. സ്നേഹ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ ലോഗേഷിനെ പരിയാരം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മിനിലോറിയുടെ അടിയിൽപ്പെട്ട സ്നേഹയെ പരിയാരം പൊലീസും പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. പരിയാരം പാച്ചേനിയിലെ അക്കരമ്മൽ ലക്ഷ്മണൻ-ഭാനുമതി ദമ്പതികളുടെ മക്കളാണ് ഇവർ.
നടൻ ശ്രീജിത്ത് രവി നഗ്‌നത പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി കുട്ടികളുടെ കുടുംബം രംഗത്ത്. മൂന്ന് ദിവസങ്ങൾക്ക് മുൻപ് ഇയാൾ നഗ്‌നതാ പ്രദർശനം നടത്തിയെന്നും അതിന്റെ അടുത്ത ദിവസം ഇതേ കുറ്റം ആവർത്തിച്ചപ്പോഴാണ് പരാതി നൽകിയതെന്ന് കുടുംബം വെളിപ്പെടുത്തി.
കാറിൽ പിന്തുടർന്ന് എത്തിയാണ് ഇയാൾ അശ്ലീലം കാണിച്ചത്. ശേഷം, ഈ വിവരം കുട്ടികൾ വീട്ടുകാരോട് പറഞ്ഞു. അടുത്ത ദിവസം സമാനമായി കാണിച്ചപ്പോൾ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ, തൃശ്ശൂർ വെസ്റ്റ് പോലീസ് ആണ് നടനെ ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ എസ്.എൻ പാർക്കിൽ നടന്ന സംഭവത്തിലാണ് അറസ്റ്റ് രേഖപെടുത്തിയത്.
പാർക്കിന് സമീപത്ത് കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു ഇയാൾ. പതിനൊന്നും അഞ്ചും വയസുള്ള രണ്ടു കുട്ടികൾക്ക് അരികിലൂടെ കടന്നുപോകവേ നഗ്നതാ പ്രദർശനം നടത്തി ഇയാൾ ഇവിടെ നിന്ന് പോയി. ശേഷം, കുട്ടികൾ വിവരം രക്ഷിതാക്കളോട് പറഞ്ഞു. എന്നാൽ, പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പോലീസിൽ പരാതി നൽകി. ഇയാളെ കണ്ട് പരിചയമുണ്ടെന്നാണ് കുട്ടികൾ പോലീസിനോട് പറഞ്ഞത്.
കറുത്ത കാറിലാണ് വന്നതെന്നും കുട്ടികൾ വ്യക്തമാക്കി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാറിനെ പിന്തുടർന്നപ്പോഴാണ് ശ്രീജിത്ത് രവിയിലേക്ക് അന്വേഷണം എത്തിയത്. കുട്ടികൾ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ഇതോടൊപ്പം ശ്രീജിത്ത് രവി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
പ്രാഥമികമായി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. കുട്ടികളുടെ മൊഴി തന്നെയാണ് ഏറ്റവും വലിയ തെളിവ്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു.
പൃഥ്വിരാജ് ചിത്രം കടുവയ്ക്ക് മികച്ച പ്രതികരണം. ആദ്യ ഷോ കഴിയുമ്പോള്‍ പടം കൊളുത്തിയെന്നാണ് ആരാധകരുടെ അഭിപ്രായം. തുടക്കം മുതല്‍ ഒടുക്കം വരെ അടിമുടി മാസ് പടമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണം. മലയാളത്തില്‍ ഈയടുത്തൊന്നും കാണാത്ത തരത്തിലുള്ള മാസ് എന്റര്‍ടെയ്‌നറെന്നാണ് ആദ്യ റിവ്യു.
രാജാവ് അതിശക്തനായാല്‍ സേനയും ശക്തമായിരിക്കും. എന്നാല്‍ രാജാവ് വീഴുന്നതോടെ സേന ദുര്‍ബലമാകും. പിന്നെ പുതിയ രാജാവും കൂട്ടരും കളം വാഴും. ആ പ്രക്രിയയ്ക്ക് അവസാനമില്ല. അതങ്ങനെ നീണ്ടു നീണ്ടു പോയിക്കൊണ്ടേയിരിക്കും. അങ്ങനെ ഒരു കഥയാണ് ‘കടുവ’ പറഞ്ഞുവെക്കുന്നത്. ചെറിയ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുക്കെട്ടിലെത്തിയ ചിത്രം കൂടിയാണ് ‘കടുവ’. സിംഹാസനം എന്ന ചിത്രമാണ് ഇതിന് മുന്നേ ഇരുവരും ഒന്നിച്ച സിനിമ. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
തൊണ്ണൂറുകളില്‍ പാലയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കടുവാകുന്നേല്‍ കുര്യാച്ചന്‍ എന്ന പ്ലാന്റര്‍ കേസിലകപ്പെട്ട് ജയിലിലാകുന്നു. അയാള്‍ നാട്ടില്‍ എല്ലാവര്‍ക്കുമറിയാവുന്നയാളാണ്. ഭൂതകാലത്ത് അയാളുടെ പിതാവ് ചെയ്ത് കൂട്ടുന്ന കാര്യങ്ങളെല്ലാം അവര്‍ക്ക് മുന്നിലുണ്ട്. കുര്യാച്ചന്‍ എന്തിനാണ് ജയിലിലാകുന്നത് ? അയാളെ ജയിലിനകത്ത് വെച്ച് അക്രമിക്കാന്‍ പദ്ധതിയിടുന്നതെന്തിനാണ് ? ഇതിന്റെ പശ്ചാത്തലം വിവരിച്ചുകൊണ്ടാണ് കഥയുടെ മുന്നോട്ട് പോക്ക്.
കടുവകുന്നേല്‍ കുര്യാച്ചനായി പൃഥ്വിരാജാണ് ചിത്രത്തില്‍ വേഷമിടുന്നത്. മികച്ച അഭിനയമാണ് പൃഥിരാജിന്റേത്. തന്റെ സ്വതസിദ്ധമായ സംഭാഷണശൈലിയും മാസ് രംഗങ്ങളെ മികവുറ്റ രീതിയില്‍ കൈകാര്യം ചെയ്യാനുളള പാടവവും പൃഥിരാജിനെ വേറിട്ട് നിര്‍ത്തുന്നു. വളരെ മനോഹരമായി സംഘട്ടനരംഗങ്ങള്‍ അവതരിപ്പിക്കാനായിട്ടുണ്ട്.
ഐജി ജോസഫ് ചാണ്ടി എന്ന കഥാപാത്രത്തെയാണ് വിവേക് ഒബ്രോയ് അവതരിപ്പിച്ചിരിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. ഉജ്വലമായ പ്രകടനമാണ് വിവേക് ഒബ്രോയും കാഴ്ചവെച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, കലാഭവന്‍ ഷാജോണ്‍ എന്നിവരും തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കി.
രണ്ട് പേര്‍ തമ്മിലുണ്ടാകുന്ന വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അവര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അതിന്റെ ഒഴുക്കിനൊപ്പം പ്രേക്ഷകരേയും കൊണ്ടുപോകാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അത് എല്ലാ സീമകളും ഭേദിച്ച് വ്യക്തിപരമായ യുദ്ധമായി മാറുന്നതോടെ കഥ ത്രില്ലിംഗ് മൂഡിലേക്ക് മാറുന്നു. പിന്നെ സിനിമ മുഴുവന്‍ അടിയും തിരിച്ചടിയുമാണ്. ഭരണകര്‍ത്താക്കള്‍ അവരുടെ ഇംഗിതത്തിനനുസരിച്ച് നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണതയെ സുവ്യക്തമായി ചിത്രം തുറന്നുകാട്ടുന്നുണ്ട്.
ഛായാഗ്രഹണം അഭിനന്ദ് രാമാനുജവും സംഗീത സംവിധാനം ജേക്‌സ് ബിജോയിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. കനല്‍ കണ്ണന്‍, മാഫിയ ശശി എന്നിവരാണ് സംഘട്ടന സംവിധാനം. സംഘട്ടനരംഗങ്ങളുടെ അവതരണം പ്രശംസനീയമാണ്. ചിത്രത്തിലെ പാട്ടുകളും മനോഹരമാണ്.
ഒരു പക്കാ മാസ് ആക്ഷന്‍ എന്റര്‍ടെയിനറെന്ന നിലയില്‍ ‘കടുവ’ നീതിപുലര്‍ത്തിയിട്ടുണ്ട്. മാസ് ആക്ഷന്‍ രംഗങ്ങളുടെ അതിപ്രസരം ചിത്രത്തിലുടനീളം കാണാനാകും. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്യിപ്പിക്കാന്‍ സംവിധായകനായി. രണ്ട് മണിക്കൂര്‍ നേരം തീയേറ്ററിലെ വെടിക്കെട്ട് ആസ്വദിക്കാന്‍ ‘കടുവ’യ്ക്ക് ടിക്കറ്റെടുക്കാം.
കടുവ കണ്ടവര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം…
ജില്ലയില്‍ നാല് പോലീസുകാര്‍ക്ക് ഗുണ്ടാബന്ധമെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്. ചങ്ങനാശേരി ഡി.വൈ.എസ്.പി, സൈബര്‍ സെല്ലിലെ ഒരു ഓഫീസര്‍, രണ്ട് സിവില്‍ പോലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പുതല നടപടി ശിപാര്‍ശ ചെയ്ത് ഐ.ജി പി.പ്രകാശ് റിപ്പോര്‍ട്ട് നല്‍കിയത്. കോട്ടയത്തെ സ്ഥിരം കുറ്റവാളിയായ അരുണ്‍ ഗോപനുമാണ് ഇവര്‍ക്ക് ബന്ധം. ഏതാനും മാസം മുന്‍പ് ഒരു യവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പോലീസ് സ്‌റ്റേഷനു മുന്നില്‍ തള്ളിയ സംഘത്തിലുള്ളയാളാണ് അരുണ്‍ ഗോപനെന്ന് റിപ്പോര്‍ട്ടുണ്ട്.
രണ്ടാഴ്ച മുന്‍പ് ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് വെസ്റ്റ് പോലീസ് അരുണിനെ അറസ്റ്റു ചെയ്തിരുന്നു. അന്ന് രാത്രി സ്‌റ്റേഷനിലെത്തിയ ഡിവൈഎസ്പി അരുണിനെ തന്റെ പേര് പുറത്തുപറഞ്ഞാല്‍ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ച് കോട്ടയം എസ്.പിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്.പി ഈ റിപ്പോര്‍ട്ട് ഐ.ജിക്ക് കൈമാറുകയും ഐ.ജി നടത്തിയ അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും മൂന്നു പേര്‍ക്കെതിരെ വകുപ്പ്തല നടപടിക്ക് പാലാ എ.എസ്.പിക്ക് നിര്‍ദേശം നല്‍കി. ഡിവൈഎസ്പിക്കെതിരായ നടപടിക്ക് ഡിജിപിക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.