കെപിസിസി ഭാരവാഹികളെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. എന്‍ ശക്തന്‍, വിടി ബല്‍റാം, വിജെ പൗലോസ്, വിപി സജീന്ദ്രന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാകും. ട്രഷററായി അഡ്വ.: പ്രതാപചന്ദ്രനെ തെരഞ്ഞെടുത്തു.
23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതിയംഗങ്ങള്‍ എന്നിവരെയും പ്രഖ്യാപിച്ചു. മൂന്ന് വനിത ജനറല്‍ സെക്രട്ടറിമാര്‍. ദീപ്തി മേരി വര്‍ഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിവര്‍ ജനറല്‍ സെക്രട്ടറിമാര്‍.
അതേസമയം, പാര്‍ട്ടിയില്‍ അസംതൃപ്തിയുള്ളവര്‍ ഉണ്ടാകാമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം കൊടുത്തിട്ടുണ്ട്. സമര്‍ത്ഥരായ നേതാക്കളാണ് എല്ലാവരും. ഭാരവാഹിത്വം കുറച്ചതില്‍ ആരും തെരുവില്‍ ഇറങ്ങില്ല. അവരെ പാര്‍ട്ടിയില്‍ മറ്റ് ഉത്തരവാദിത്വങ്ങള്‍ നല്‍കി സക്രിയമാക്കും. ഗ്രൂപ്പിലുള്ളവര്‍ തന്നെയാണ് പട്ടികയിലുള്ളതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാതാപിതാക്കള്‍ തന്റെ കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിക്കൊണ്ടുപോയെന്ന എസ്എഫ്‌ഐ മുന്‍ നേതാവ് അനുപമയുടെ പരാതിയിൽ വനിതാ കമ്മീഷന്‍ കേസെടുത്തു. വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി അടിയന്തര റിപ്പോര്‍ട്ട് തേടി.
കുഞ്ഞിനെ അമ്മയുടെ അച്ഛനും അമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് എടുത്തുകൊണ്ടുപോയെന്നായിരുന്നു തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ അനുപമ പരാതി ഉന്നയിച്ചിരുന്നത്. വനിതാ കമ്മീഷന്‍റെ അടുത്ത മാസം നടക്കുന്ന സിറ്റിങ്ങില്‍ പരാതിക്കാരിയായ അനുപമയേയും ഭര്‍ത്താവ് അജിത്തിനേയും വിളിച്ചുവരുത്തുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു.
ഈ വർഷം ഏപ്രിലിൽ പൊലീസിൽ പരാതി നൽകിയിരുന്നതായി അനുപമ അറിയിച്ചിരുന്നു. എന്നാൽ ആറ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. പരാതിയിൽ അനുപമയുടെ പിതാവ് ജയചന്ദ്രനടക്കം ആറുപേർക്കെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്തത്.
സിപിഎം നേതാവായ പിതാവിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസ് അന്വേഷണം തടസപ്പെടുത്തുന്നതായി അനുപമ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് പ്രസവിച്ച തന്റെ കുഞ്ഞിനെ മൂന്ന് ദിവസത്തിനു ശേഷം പിതാവ് എടുത്തുകൊണ്ടുപോയെന്നാണ് അനുപമ പരാതിപ്പെട്ടത്. ശിശുക്ഷേമ സമിതി വഴി ഈ കുട്ടിയെ ആന്ധ്രാ സ്വദേശികളായ ദമ്പതിമാർക്ക് ദത്തെടുക്കാൻ നൽകിയെന്ന് സംശയിക്കുന്നതായും അനുപമ പറഞ്ഞിരുന്നു.
അജിത്തുമായുള്ള ബന്ധം ഇഷ്ടമല്ലാത്തതിനാലാണ് മാതാപിതാക്കൾ തന്റെ കുഞ്ഞിനെ തന്നിൽ നിന്ന് മാറ്റിയതെന്നും അനുപമ പറയുന്നു.
പാട്ടിലൂടെ എല്ലാവരെയും കൈയിലെടുത്ത പാട്ടുക്കാരിയാണ് സിതാര. മനോഹരമായ ഒരുപാട് ഗാനങ്ങളാണ് സിതാര ഇതുവരെ ആസ്വാദകർക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോൾ ഇതാ കിടിലൻ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഗംഭീരം നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി കൊണ്ടിരിക്കുന്നത്. ക്ലാസ്സിക്കൽ നൃത്തത്തിലാണ് ഇത്തവണ പ്രെത്യക്ഷപെട്ടിരിക്കുന്നത്. ഗാനത്തിനു തരുണിയെന്നാണ് പേര് നൽകിയിരിക്കുന്നത്.
സിതാര തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഗാനം പാടി നൃത്തം ചെയുന്നത്. അത് നടപ്പിലാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് സിതാര ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. തരുണി എനിക്കിത് തികച്ചും വൈകാരികമായ ഒരു അനുഭവമായിരുന്നു!! അവനവനുവേണ്ടി സ്വപ്നം കാണുന്നത് നമുക്ക് പരിചയമുള്ള തോന്നലാണ്!! എന്നാൽ എന്റെ വീട്ടുകാർക്കും പഴയ കൂട്ടുകാർക്കും പ്രിയ ഗുരുക്കന്മാർക്കും എല്ലാം വേണ്ടി, എന്റെ ഉള്ളിൽ മിഥുൻ ജയരാജ് നിർബന്ധപൂർവം കൊണ്ടുവന്നു നട്ട സ്വപ്നമാണ് “തരുണി” !!
കാരണം അവനോളം എന്നെ അറിയുന്നവർ കുറവാണ്!! വയ്യെന്നു തോന്നുന്ന നേരം ഇല്ലാത്ത ശക്തി തന്ന് നിവർന്നു നിൽക്കാൻ എന്നെ പ്രേരിപ്പിക്കുന്ന ശക്തിയാണ് അവൻ!! ഇതൊരു സമർപ്പണമാണ്, കരുതലും, തിരുത്തലുകളും, കൊണ്ട് കാവലായി ഇന്നോളം കൈവിടാതെ കൂടെ നിന്ന ഗുരുക്കന്മാർക്കും , സ്വന്തം സ്വപ്നങ്ങളിലും ആഗ്രഹങ്ങളിലും പലതും മകൾക്കായി മാറ്റിവച്ച എന്റെ പൊന്നച്ഛനും പൊന്നമ്മയ്ക്കും!!! നമ്മുടെ ഏത് കുഞ്ഞു തോന്നലിനെയും കവിതയായി മാറ്റുന്ന ശ്രീ.ഹരിനാരായണൻ ഞാനേറെ ഇഷ്ടപ്പെടുന്ന കലാകാരൻ ബിജു ധ്വനിതരംഗ് ഏത് സ്വപ്നത്തിനും ചിറകു തുന്നിപ്പിടിപ്പിക്കാൻ കൂടെ നിൽക്കുന്ന സുമേഷ് സർ ,വണ്ടർവാൾ ഫാമിലി പിന്നെ ആവശ്യത്തിലേറെ ഊർജവുമായി കൂടെ നിന്ന എന്റെ സ്വന്തം ആളുകൾ ഏട്ടൻ, ലച്ചു, ഇന്ദുമണി, സുജിത്തേട്ട, ശ്രീജേഷേട്ടൻ” അങ്ങനെ ആയിരുന്നു സിതാരയുടെ വാക്കുകൾ. വീഡിയോ കാണാം
ന്യൂസിലൻഡുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം നൽകി യുകെ. രാജ്യത്തെ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും പ്രയോജനം ചെയ്യുന്നതാണ് സ്വതന്ത്ര വ്യാപാര കരാറെന്നും അതിനാൽ കയറ്റുമതി ചെലവ് കുറയുമെന്നും കരാറിന് അംഗീകാരം നൽകി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കരാർ ന്യൂസിലൻഡിലെ തൊഴിൽ വിപണി യുകെ പ്രൊഫഷണലുകൾക്ക് തുറന്നുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയും ജപ്പാനും ന്യൂസിലൻഡും ഉൾപ്പെടുന്ന ത്രിരാഷ്ട്ര വ്യാപാര കരാറിലേക്കുള്ള ചുവടുവെപ്പായാണ് ഈ കരാറിനെ സർക്കാർ വിശേഷിപ്പിക്കുന്നത്. എന്നാൽ സർക്കാരിന്റെ തന്നെ കണക്കനുസരിച്ച് ന്യൂസിലൻഡുമായുള്ള വ്യാപാര കരാർ ബ്രിട്ടീഷ് വ്യാപാര രംഗത്ത് വൻ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധ്യത കുറവാണ്. യുകെയുടെ ആകെ വ്യാപാരത്തിന്റെ ഒരു ചെറിയ അനുപാതം മാത്രമാണ് ന്യൂസിലൻഡുമായി നടക്കുന്നത്, 0.2%ൽ താഴെ.
16 മാസത്തെ ചർച്ചകൾക്ക് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ജോൺസണും ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡറും ബുധനാഴ്ച വീഡിയോ കോളിലൂടെ കരാറിന് അംഗീകാരം നൽകിയത്. വസ്ത്രങ്ങൾ, കപ്പലുകൾ, ബുൾഡോസറുകൾ എന്നിവ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ഉത്പന്നങ്ങൾക്കും ന്യൂസിലൻഡിന്റെ വൈൻ, ഹണി, കിവി ഫ്രൂട്ട് ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്കും ഇതോടെ നികുതി ഇല്ലാതാകും.
അതേസമയം കരാർ യുകെ കർഷകരെ ദോഷകരമായി ബാധിക്കുകയും ഭക്ഷ്യ നിലവാരം കുറയ്ക്കുകയും ചെയ്യുമെന്ന് ലേബറും നാഷണൽ ഫാർമേഴ്സ് യൂണിയനും (എൻഎഫ് യു) ആരോപിച്ചു. എന്നാൽ, ഉൽപന്നങ്ങൾ മികച്ച രീതിയിൽ പങ്കിടുന്നതിലൂരെ രണ്ട് രാജ്യങ്ങൾക്കും പുതിയ അവസരങ്ങൾ കരാർ നൽകുമെന്നും ബ്രിട്ടീഷ് കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ആനി-മേരി ട്രെവലിയൻ പറഞ്ഞു.
അഭിഭാഷകർ, ആർക്കിടെക്റ്റുകൾ തുടങ്ങിയ യുകെ പ്രൊഫഷണലുകൾക്ക് ന്യൂസിലാൻഡിൽ കൂടുതൽ എളുപ്പത്തിൽ ജോലി നേടാനാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഹോട്ടൽ ഉടമ സരിൻ മോഹൻ ആത്മഹത്യ ചെയ്തത് സ്വകാര്യ പണമിടപാടുകാരുടെ ഭീഷണി മൂലമാണെന്ന് ഭാര്യ രാധു. കോവിഡ് മൂലമുണ്ടായ കടക്കെണിയെ തുടർന്ന് ആത്മഹത്യ ചെയ്യുന്നതായും തന്റെ മരണത്തിന് സർക്കാരാണ് ഉത്തരവാദിയെന്നും സമൂഹമാധ്യമത്തിൽ കുറിപ്പിട്ട ശേഷമാണ് കോട്ടയം കുറിച്ചി ഔട്ട്പോസ്റ്റിലെ വിനായക ഹോട്ടലിന്റെ ഉടമ സരിൻ മോഹൻ (42) ജീവനൊടുക്കിയത്.
ചൊവ്വാഴ്ച രാവിലെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ‘മരിക്കുന്നതിന്റെ തലേദിവസവും പലിശക്കാർ വന്നു ഭീഷണിപ്പെടുത്തി. മൂന്നു മാസമായി പണം അടയ്ക്കാൻ കഴിഞ്ഞില്ല. തലേന്ന് പലിശക്കാർ വീട്ടിലെത്തി 50,000 രൂപ ആവശ്യപ്പെട്ടു. അതു കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. സരിന്റെ സുഹൃത്ത് സ്വർണം പണയംവച്ച് ഉച്ചയോടെ പണം നൽകാമെന്ന് പറഞ്ഞിരുന്നു. കുറച്ച് സമയം നീട്ടി ചോദിച്ചെങ്കിലും പലിശക്കാർ സമ്മതിച്ചില്ല’– രാധു പറഞ്ഞു.
ഫരീദാബാദിലെ ജവഹർ കോളനിക്കടുത്താണ് സംഭവം. മൊബൈലിൽ ഫോണിൽ ശ്രദ്ധിച്ച് റോഡിലൂടെ നടന്ന സ്ത്രീ കൈക്കുഞ്ഞുമായി മാൻഹോളിൽ വീണു. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞാണ് യുവതിയുടെ കൈയ്യിൽ ഉണ്ടായിരുന്നത്. മൊബൈലിൽ ആരെയോ വിളിക്കാൻ യുവതി ശ്രമിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
തുറന്നിരുന്ന മാൻഹോളിന് മുമ്പിൽ പരസ്യ ബോർഡും കൂടി ഉണ്ടായിരുന്നത് കൊണ്ടാണ് യുവതി കുഴി കാണാതെ പോയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വീഴ്ചയില്‍ ഇരുവര്‍ക്കും പരുക്കുകളൊന്നുമില്ലെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവതി കുഞ്ഞുമായി വീഴുന്നത് കണ്ട് ആളുകൾ ഓടിയെത്തി. ആദ്യം കുഞ്ഞിനെയാണ് പുറത്തെടുത്തത്. ശേഷം കുഞ്ഞിനു പരുക്കൊന്നുമില്ലെന്നും അവര്‍ ഉറപ്പു വരുത്തി. പിന്നാലെ യുവതിയെയും രക്ഷപെടുത്തി. വിഡിയോ കാണാം.
Alert: A woman and her child was rescued within minutes after falling into an open manhole in Faridabad’s Jawahar colony. Residents are alleging negligence of Municipal Corporation of Faridabad @HindustanTimes@HTGurgaon pic.twitter.com/2YYbWkzWnp
— Dr. Leena Dhankhar (@leenadhankhar) October 15, 2021
അനിത പുല്ലയലിനെ കുരുക്കി മോന്‍സന്റെ ഫോണ്‍ സംഭാഷണം പുറത്ത്. അനിതയുടെ അനിയത്തിയുടെ കല്യാണം നടത്തിയത് താനാണെന്ന് പുറത്തുവന്ന സംഭാഷണത്തില്‍ മോന്‍സന്‍ പറയുന്നു. 18ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. ഒരുമാസത്തിനകം പണം തിരികെ നല്‍കുമെന്നും അനിത പറഞ്ഞിരുന്നു. ഇത് തിരിച്ച് ചോദിച്ചതിന് പിന്നാലെയാണ് അനിത തന്നോട് പിണങ്ങിയതെന്നും മോന്‍സന്‍ പറയുന്നു. അറസ്റ്റിലാകുന്നതിന് മുന്‍പ് പരാതിക്കാരുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം
അനിതയുടെ അനിയത്തിയുടെ കല്യാണത്തിന് 18 ലക്ഷം രൂപ മുടക്കിയിരുന്നു. അന്ന് തന്റെ കൈവശം പണം ഉണ്ടായിരുന്നു. അതാണ് താന്‍ നല്‍കിയത്. തനിക്ക് ബുദ്ധിമുട്ട് വന്നപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് അനിത തനിക്കെതിരെ രംഗത്തുവന്നതെന്ന് മോന്‍സന്‍ പുറത്തുവന്ന സംഭാഷണത്തില്‍ പറയുന്നു.
മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി അനിത പുല്ലയിലിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വീഡിയോ കോള്‍ വഴിയാണ് ഇറ്റലിയിലുള്ള അനിതയുടെ മൊഴി രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോന്‍സന്റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.
മോന്‍സന്റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് സുഹൃത്തായ അനിത പുല്ലയിലിന് എല്ലാമറിയാമായിരുന്നുവെന്ന് മുന്‍ ഡ്രൈവര്‍ അജി വെളിപ്പെടുത്തിയിരുന്നു. മോന്‍സന്റെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും വിദേശമലയാളികളായ ഉന്നതരെ മോന്‍സന് പരിചയപ്പെടുത്തിയത് അനിതയാണെന്നും അജി മൊഴി നല്‍കിയിരുന്നു. 2019 മെയ്മാസം അനിത പ്രവാസിമലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ക്കൊപ്പം മോന്‍സന്റെ വീട്ടില്‍ എത്തിയിരുന്നു. ഒരാഴ്ച കലൂരിലെ വീട്ടില്‍ താമസിച്ച അനിതയോട് അന്നത്തെ മാനേജര്‍ തട്ടിപ്പിനെക്കുറിച്ച് എല്ലാം പറഞ്ഞതായാണ് അജി വെളിപ്പെടുത്തുന്നത്.
എന്നാല്‍ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിട്ടും അനിത പുല്ലയില്‍ ഇതുവരെ എവിടെയും പരാതി നല്‍കിയിട്ടില്ല. മോന്‍സന്റെ തട്ടിപ്പ് മനസ്സിലായിട്ടും അനിത സൗഹൃദം തുടര്‍ന്നിരുന്നു. ഈ കാലയളവിലാണ് അനിത മുന്‍ ഡിജിപിയെ മ്യൂസിയത്തിന്റെ പൊലിമ വിവരിച്ച് കലൂരിലെ സന്ദര്‍ശനത്തിന് ക്ഷണിച്ചത്. ഇടുക്കിയിലെ രാജകുമാരി എസ്റ്റേറ്റില്‍ മോന്‍സന്റെ പിറന്നാള്‍ ആഘോഷത്തില്‍ അനിത സജീവമായിരുന്നു. മോന്‍സനുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം മോന്‍സന്റെ അടുത്ത സുഹൃത്തായ ഐജി ലക്ഷണണയുമായി അനിത നടത്തിയ ചാറ്റും പുറത്ത് വന്നിരുന്നു. മോന്‍സനെ സൂക്ഷിക്കണമെന്ന് ലോക്‌നാഥ് ബഹ്‌റ തന്നോട് പറഞ്ഞിരുന്നതായും അനിത പുല്ലയില്‍ ഐജി ലക്ഷമണയോട് സംസാരിക്കുന്നുണ്ട്.
തിരുവനന്തപുരം: സിപിഎമ്മിനോട് ഇടഞ്ഞുനില്‍ക്കുന്ന ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സിനോട് അടുക്കുന്നതായി സൂചന. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ ചെറിയാന്‍ ഫിലിപ്പിന്റെ പരസ്യ വിമര്‍ശനങ്ങള്‍ പുതിയ ചുവടു മാറ്റത്തിന്റെ സൂചനകളായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. നേരത്തെ സിപിഎം രാജ്യസഭാ സീറ്റ് നിഷേധിച്ചപ്പോള്‍, വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ലെന്നായിരുന്നു ഇടതു സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.
സിപിഎമ്മില്‍ നിന്ന് തുടര്‍ച്ചയായി അവഗണന നേരിടുന്നെന്ന വികാരത്തിലാണ് ചെറിയാന്‍ ഫിലിപ്പ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തഴയുകയും പ്രതീക്ഷ പുലര്‍ത്തിയ രാജ്യസഭാ സീറ്റ് ലഭിക്കാതെ വരികയും ചെയ്തതോടെയാണ് ചെറിയാന്‍ ഫിലിപ്പ് ഇടതുമുന്നണിയോട് ഇടഞ്ഞത്. കഴിഞ്ഞദിവസം ഖാദി ബോര്‍ഡിലെ സ്ഥാനം നല്‍കിയെങ്കിലും ചെറിയാന്‍ ഫിലിപ്പ് പരസ്യമായി നിരസിച്ചിരുന്നു. സിപിഎം വിട്ടേക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് സൂചന നല്‍കിയ ചെറിയാന്‍ ഫിലിപ്പ്, കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
പരസ്യമായി ഇടതുചേരിയെ തളളിപ്പറഞ്ഞ് പഴയ കൂടാരത്തിലേക്ക് ചേക്കേറാനുളള തയ്യാറെടുപ്പിലാണ് ചെറിയാന്‍ ഫിലിപ്പെന്നാണ് സൂചന. ഇരുകൈയും നീട്ടി ചെറിയാന്‍ ഫിലിപ്പിനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ്സും തയ്യാറാണ്. ചര്‍ച്ചകള്‍ക്ക് ബലംപകരുന്ന തരത്തില്‍ കേരള സഹൃദയവേദിയുടെ അവുക്കാദര്‍കുട്ടി നഹ പുരസ്‌കാരം തിങ്കളാഴ്ച ചെറിയാന് സമ്മാനിക്കുന്നത് ഉമ്മന്‍ ചാണ്ടിയാണെന്ന പ്രഖ്യാപനം ബുധനാഴ്ച പുറത്തുവന്നു. കോണ്‍ഗ്രസ് വിട്ടശേഷം ഇരുവരും പല വേദികളിലും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ചെറിയാന് അവാര്‍ഡ് നല്‍കി ആദരിക്കുന്ന റോളില്‍ ഉമ്മന്‍ ചാണ്ടി എത്തുന്നത് ആദ്യം.
ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സിലേക്ക് മടങ്ങിയെത്തുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം. പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക് പോകുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ ലഭിക്കുന്ന സ്വീകാര്യത ഭാവിയില്‍ ലഭിക്കില്ലെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ചെറിയാന്‍ ഫിലിപ്പിന്റെ മടങ്ങിവരവ് ഉപകരിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം കണക്കു കൂട്ടുന്നു. എന്നാല്‍ കെപിസിസി ഭാരവാഹിപ്പട്ടിക പുറത്തുവന്ന ശേഷം മതി പരസ്യനീക്കങ്ങളെന്നാണ് ധാരണ. പദവികള്‍ പ്രതീക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സിലെത്തിയെന്ന ആക്ഷേപം ഒഴിവാക്കാനാണിത്.
നവകേരളമിഷന്റെ കോര്‍ഡിനേറ്റര്‍ സ്ഥാനമായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ചെറിയാന്‍ ഫിലിപ്പിന്. ഇതിനിടെ പ്രതീക്ഷ നല്‍കി രണ്ട് രാജ്യസഭാ സീറ്റുകള്‍ വന്നെങ്കിലും സിപിഎം പരിഗണിച്ചില്ല. രാജ്യസഭയിലേക്കു വന്ന ആദ്യ അവസരം എളമരം കരീമിനായി കൈവിട്ടെങ്കിലും ചെറിയാന് പ്രതീക്ഷയുണ്ടായിരുന്നു. രണ്ടാം അവസരം ജോണ്‍ ബ്രിട്ടാസിനു നല്‍കിയത് അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനായില്ല. ഇടക്കാലത്ത് സിപിഎമ്മിലേക്കു വന്ന കെടി ജലീലും അബ്ദുറഹ്മാനും വീണാ ജോര്‍ജും വരെ മന്ത്രിയായതും താന്‍ തഴയപ്പെടുന്നുവെന്ന വിശ്വാസത്തിലേക്ക് അദ്ദേഹത്തെ നയിച്ചു. കഴിഞ്ഞദിവസം ഖാദി ബോര്‍ഡിലെ സ്ഥാനം നല്‍കിയെങ്കിലും ഖാദിവില്‍പനയും ചരിത്രരചനയും ഒന്നിച്ചു നടക്കില്ലെന്ന് പരിഹസിച്ച് ചെറിയാന്‍ ഫിലിപ്പ് പരസ്യമായി നിരസിച്ചു.
വിഡി സതീശനുമായി ചെറിയാന്‍ ഏറെനാളായി അടുപ്പത്തിലാണ്. നിയമസഭ, രാജ്യസഭ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാതെ ചെറിയാന്‍ സിപിഎമ്മില്‍ തഴയപ്പെട്ടപ്പോള്‍ത്തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചെറിയാനെ പഴയ തട്ടകത്തിലെത്തിക്കാനുള്ള ആലോചനകളിലേക്കു കടന്നിരുന്നു. എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ സുധാകരനും അടക്കമുള്ള നേതാക്കളൊക്കെ ചെറിയാനെ മടക്കിക്കൊണ്ടുവരണമെന്ന താത്പര്യക്കാരാണ്. ഇതോടെയാണ് നീക്കങ്ങള്‍ സജീവമായത്..സമീപസമയത്ത് ചില നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ പോയതിനെക്കുറിച്ച് വിഡി സതീശന്‍ പ്രതികരിച്ചത് ഇങ്ങനെ- ‘കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും.’ ഇത് ചെറിയാനെ ഉദ്ദേശിച്ചായിരുന്നുവെന്നാണ് വിലയിരുത്തല്‍. ചെറിയാന് മാന്യമായ ഒരു സ്‌ഥാനം നല്കാൻ കോണ്‍ഗ്രസിൽ ആർക്കും എതിരഭിപ്രായമില്ല .
ഭാവിയിൽ ആൻറണി ഒഴിയുന്ന രാജ്യസഭാ സീറ്റൂൾപ്പെടെ ചെറിയാൻ ഫിലിപ്പിന് നലകിയാലും അത്ഭുതപ്പെടാനില്ല .
മുംബൈ ∙ ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ വസതിയായ ‘മന്നത്തിൽ’ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) പരിശോധന നടത്തി. ചില ‘പേപ്പർ വർക്കുകൾ’ പൂർത്തിയാക്കാനാണ് പരിശോധന നടത്തിയതെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എൻസിബി റെയ്ഡ് നടത്തിയതാണെന്നും റിപ്പോർട്ടുകളുണ്ട്.
ഷാറുഖിന്റെ മകൻ ആര്യൻ ഖാൻ ഈ മാസമാദ്യം ലഹരിക്കേസിൽ അറസ്റ്റിലായിരുന്നു. മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യനെ ഇന്ന് ജയിലിലെത്തി കണ്ടതിനു പിന്നാലെയാണു താരത്തിന്റെ വീട്ടിൽ പരിശോധന നടത്തിയത്. ഷാറുഖ് 20 മിനിറ്റോളം ജയിലിൽ ചെലവഴിച്ചിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ ഒക്ടോബർ രണ്ടിന് ആര്യൻ അറസ്റ്റിലായ ശേഷം ആദ്യമായാണ് മകനെ കാണാൻ ഷാറുഖ് എത്തുന്നത്. കഴിഞ്ഞയാഴ്ച ഷാറുഖും ഭാര്യ ഗൗരി ഖാനും ആര്യനുമായി വിഡിയോ കോളിൽ സംസാരിച്ചിരുന്നു.
അതേസമയം, ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ മുംബൈയിലെ വസതിയിലും എൻസിബി പരിശോധന നടത്തി. ചോദ്യം ചെയ്യലിനായി എൻസിബിയുടെ മുംബൈ ഓഫിസിൽ നടിയെ വിളിച്ചുവരുത്തി.
തിരുവനന്തപുരം:സംസ്ഥാനത്താകെ മഴക്കെടുതി രൂക്ഷമായി ബാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴക്കെടുതിയിൽ സംസ്ഥാനത്ത് 42 മരണങ്ങൾ സ്ഥിരീകരിച്ചു. ഈ മാസം 12 മുതലുളള കണക്കാണിത്. ഇതിൽ ഉരുൾപൊട്ടലിൽ 19 പേർ മരിക്കുകയും ആറുപേരെ കാണാതാകുകയും ചെയ്‌തു. മഴക്കെടുതിയിൽ മരിച്ചവർക്ക് ഉചിതമായ നഷ്‌ടപരിഹാരം നൽകാൻ നിർദ്ദേശമേകി.
ഫയർഫോഴ്‌സ്, പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹായത്തോടെയും ജനങ്ങളുടെ സഹായത്തോടെയും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ദുരന്തബാധിത പ്രദേശങ്ങളിൽ പ്രവർത്തിച്ചു. ചിലയിടങ്ങളിൽ സേനാ വാഹനങ്ങൾക്ക് പോകാൻ തന്നെ വെളളപ്പൊക്കം മൂലം തടസമുണ്ടായി.
തെക്കൻ തമിഴ്‌നാട് തീരത്ത് പുതിയ ചക്രവാത ചുഴി രൂപപ്പെട്ടു. ഇതുമൂലം 20 മുതൽ 24 വരെ സംസ്ഥാനത്ത് വ്യാപകമായി മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം,ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. ദുരന്തബാധിത മേഖലകളിലും മലയോര മേഖലയിലും ജാഗ്രത വേണം. 304 ദുരിതാശ്വാസ സ്ഥാപനങ്ങളിലായി 3859 കുടുംബങ്ങളാണുളളതെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ തീരദേശത്ത് കനത്തമഴയുണ്ടാകാം.
ദുരിതാശ്വാസ ക്യാമ്പുകളിലുളളവരിൽ ഒരാൾക്ക് രോഗം ബാധിച്ചാൽ അയാളെ പ്രത്യേകം ചികിത്സിയ്‌ക്കും. ക്യാമ്പിലെ എല്ലാവർക്കും ആന്റിജൻ പരിശോധന നടത്തും. ആരെങ്കിലും കൊവിഡ് പോസിറ്റീവായാൽ അവരുമായി സമ്പർക്കമുളളവരെ ക്വാറന്റൈനിലാക്കും. രണ്ട് വയസിന് മുകളിലുളളവർ മാസ്‌ക് ധരിക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. പകർച്ചവ്യാധി ഉണ്ടാകാതിരിക്കാൻ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ക്യാമ്പിലുളളവർ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.