പാന്‍ഡോറ രേഖകള്‍ പുറത്തായതോടെ ലോകമെമ്പാടുമുള്ള പ്രമുഖരുടെ രഹസ്യനിക്ഷേപങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് പുറംലോകമറിഞ്ഞിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ എന്നിവരുള്‍പ്പടെയുള്ള ലോകനേതാക്കള്‍ കൂടാതെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയ ഇന്ത്യക്കാരുടെ പേരുകളും പാന്‍ഡോറ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഈ പ്രമുഖരുടെ എല്ലാവരുടെയും കൂടെ ചേര്‍ത്ത് വായിക്കാവുന്ന മറ്റൊരു പേരാണ് ലണ്ടന്‍. രഹസ്യ സമ്പാദ്യങ്ങള്‍ക്കായി ലോകമെമ്പാടുമുള്ള പ്രമുഖര്‍ നോട്ടമിടുന്ന സ്ഥലങ്ങളില്‍ ഏറ്റവും മതിപ്പുള്ള സ്ഥലമാണ് ലണ്ടന്‍. ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവിനും അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനും പാക്കിസ്ഥാനിലെ ചില മന്ത്രിമാര്‍ക്കും വന്‍തോതില്‍ രഹസ്യസമ്പാദ്യങ്ങളുള്ളത് ലണ്ടനിലാണെന്നാണ് പാന്‍ഡോറ രേഖകള്‍ വ്യക്തമാക്കുന്നത്.
2019ല്‍ ഗ്ലോബല്‍ വിറ്റ്‌നസ്സ് എന്ന സംഘടന നടത്തിയ സര്‍വേ് പ്രകാരം ഇംഗ്ലണ്ടിലും വെയില്‍സിലുമായി 87,000 വസ്തുവകകളുടെ ഉടമസ്ഥാവകാശം കടലാസുകമ്പനികളുടെ ഇടപാടുകാര്‍ക്കാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ അജ്ഞാതരായ ഉടമകളുള്ള വസ്തുവകകളില്‍ 40 ശതമാനവും ലണ്ടനിലാണ്.ഇവയ്‌ക്കെല്ലാം കൂടി 10,000 കോടി പൗണ്ടാണ് വിലമതിക്കുന്നത്.
ജോര്‍ദാന്റെ സാമ്പത്തികനില പരുങ്ങലിലാണെന്ന് പറഞ്ഞ് ലോകബാങ്കിനോട് അബ്ദുല്ല രണ്ടാമന്‍ ധനസഹായം ചോദിച്ചതിന് പിന്നാലെയാണ് യുഎസിലും ബ്രിട്ടനിലുമായി 10 കോടി ഡോളറിന്റെ ആഡംബരവസതികള്‍ അദ്ദേഹം സ്വന്തമാക്കിയെന്നതിന്റെ രേഖകള്‍ പുറത്തുവന്നത്. ബ്രിട്ടീഷ് നിയമപ്രകാരം ഇത്തരം ഇടപാടുകള്‍ അനധികൃതമല്ല.
വിദേശനിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ ഇത്തരം ഇടപാടുകള്‍ക്കെതിരെ ബ്രിട്ടീഷ് അധികൃതര്‍ കണ്ണടച്ചിട്ട് കാലങ്ങളായി. എങ്കിലും പാന്‍ഡോറ രേഖകളിലൂടെ ഇത്തരം നിക്ഷേപങ്ങള്‍ ധാരാളമായി പുറത്തുവന്നതിനാല്‍ വെളിപ്പെടുത്തലുകളില്‍ നികുതിവകുപ്പ് അധികൃതര്‍ അന്വേഷണം നടത്തുമെന്ന് ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനുക് അറിയിച്ചിട്ടുണ്ട്. പുതിയ നിയമ നിര്‍മാണത്തിന് ശുപാര്‍ശ നല്‍കുമെന്നാണ് യൂറോപ്യന്‍ കമ്മിഷന്റെ അറിയിപ്പ്.
ആഡംബരക്കപ്പലില്‍ നടന്ന ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ഭക്ഷണവുമായി മാതാവ് ഗൗരി ഖാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തി.
പായ്ക്കറ്റ് മക്ഡൊണാള്‍ഡ് ബര്‍ഗറുമായാണ് ഗൗരി കാറില്‍ എന്‍സിബി ഓഫീസിലെത്തിയത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഉദ്യോഗസ്ഥര്‍ ആര്യനെ കാണാന്‍ സമ്മതിച്ചില്ല. ഗൗരി കൊണ്ടുവന്ന ഭക്ഷണം ആര്യന് നല്‍കാനും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.
ആര്യനൊപ്പം അറസ്റ്റിലായ മറ്റു പ്രതികള്‍ക്കും ലോക്കപ്പില്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. ആഡംബര വിഭവങ്ങള്‍ കഴിച്ചുകൊണ്ടിരുന്ന ആര്യന്‍ ഖാനും സുഹൃത്തുക്കള്‍ക്കും റോഡരികിലെ തട്ടുകടയില്‍ നിന്നുള്ള ഭക്ഷണമാണ് നല്‍കുന്നത്.
പുരി-ഭാജി, ദാല്‍-ചവല്‍, സബ്‌സി പറാത്ത തുടങ്ങിയ സാധാരണ ഭക്ഷണങ്ങളും കൂടാതെ, അടുത്ത റസ്റ്റോറന്റില്‍ നിന്നും ബിരിയാണി, പുലാവ് തുടങ്ങിയവയുമാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ നല്‍കിയത്. അറസ്റ്റിലായതിന് ശേഷം ആര്യന്റെയും മറ്റു പ്രതികളുടെയും ജീവിതരീതി തന്നെ മാറിമറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
വില കൂടിയ വസ്ത്രങ്ങള്‍ മാത്രം ധരിച്ചവര്‍ കഴിഞ്ഞ മൂന്നു ദിവസമായി ഒരേ ഡ്രസ് തന്നെയാണ് ധരിക്കുന്നത്. കഴിഞ്ഞ ദിവസം ആര്യനെ കാണാന്‍ പിതാവ് ഷാരൂഖ് ഖാന്‍ എത്തിയിരുന്നു. ഷാരൂഖിനെ കണ്ടയുടന്‍ ആര്യന്‍ പൊട്ടിക്കരഞ്ഞതായി എന്‍സിബി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഞായറാഴ്ചയാണ് ആര്യന്‍ അടക്കം എട്ടുപേരെ എന്‍സിബി അറസ്റ്റ് ചെയ്തത്. മുംബൈയില്‍ നിന്നും ഗോവയിലേക്കു പുറപ്പെട്ട കോര്‍ഡിലിയ എന്ന കപ്പലിലായിരുന്നു ലഹരിവേട്ട നടന്നത്.
കാടാമ്പുഴയിൽ പൂർണഗർഭിണിയെയും മകനെയും ദാരുണമായി കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ഷരീഫി(42)നാണ് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കൽ ഉമ്മുസൽമ (26), മകൻ മുഹമ്മദ് ദിൽഷാദ് (ഏഴ്) എന്നിവരെയാണ് മാനഹാനി ഭയന്ന് മുഹമ്മദ് ഷരീഫ് കൊലപ്പെടുത്തിയത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പ്രതി ഇതിനിടം ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു.
2017 ജൂണിലായിരുന്നു സംഭവം. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഉമ്മുസൽമയുമായി അടുത്ത പ്രതി യുവതി ഗർഭിണിയായതോടെയാണ് കൊലപാതകം നടത്തിയത്. ദൃക്‌സാക്ഷിയായ ഏഴുവയസുകാരൻ മകനേയും കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ വീട്ടിൽ അതിക്രമിച്ചുകയറൽ, ഗർഭസ്ഥശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതിയുടെ പേരിൽ ചുമത്തിയിരുന്നത്. ഇവയെല്ലാം പ്രോസിക്യൂഷന് തെളിയിക്കാനായി. യുവതിയും മകനും ആത്മഹത്യചെയ്തതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.
ദൃക്‌സാക്ഷികളില്ലാത്ത കേസിൽ കൽപ്പകഞ്ചേരി പോലീസ് ശേഖരിച്ച സാഹചര്യത്തെളിവുകളും ശാസ്ത്രീയ കണ്ടെത്തലുകളുമാണ് നിർണായകമായത്.
തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിന്റെയും ശാലിനിയുടെയും വീടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം. തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. യുുവതിയെ അറസ്റ്റ് ചെയ്തെങ്കിലും കൗണ്‍സിലിങ് നല്‍കി വിട്ടയച്ചു.
അജിത്ത് കാരണം ജോലിയും വരുമാനവും ഇല്ലാതായെന്ന് ആരോപിച്ചാണ് യുവതിയുടെ ആത്മഹത്യാശ്രമം. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന ഫര്‍സാനയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഫര്‍സാന ജോലി ചെയ്യുന്ന ആശുപത്രിയില്‍ അജിത്തും ശാലിനിയും എത്തിയിരുന്നു.
അപ്പോള്‍ ഇരുവര്‍ക്കും ഒപ്പം നിന്ന് ഫര്‍സാന വീഡിയോ എടുത്തിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നലെയാണ് യുവതിയെ ജോലിയില്‍ നിന്നും അധികൃതര്‍ പുറത്താക്കിയത്. ജോലി നഷ്ടമായതോടെ ഫര്‍സാന ശാലിനിയെ കണ്ട് അഭ്യര്‍ത്ഥിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതോടെ മറ്റൊരു സ്ത്രീക്കൊപ്പം ഫര്‍സാന അജിത്തിന്റെ വീട്ടില്‍ എത്തുകയായിരുന്നു. യുവതിയെ അനുനയിപ്പിച്ച് വിടാന്‍ ശ്രമിച്ചെങ്കിലും തിരികെ പോകാതെ കരയുകയായിരുന്നു. പിന്നീട് ആത്മഹത്യ ശ്രമവും നടത്തി.
ദീക്ഷയുടെ “Proponents of Love from the Garden – BHRAMARA ( The Bee )” ഇന്ന് വൈകുന്നേരം ദീക്ഷയുടെ യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്യുന്നു. Arts Council England national Lottery grant ആണ് ഈ പ്രോജക്ടിനെ ഫണ്ട് ചെയ്യുന്നതും സപ്പോർട്ട് ചെയ്യുന്നതും.
ആർഷഭാരതത്തിലെ മഹാകവി കാളിദാസൻറെ അഭിജ്ഞാന ശാകുന്തളത്തിലെ ഒരു ചെറിയ ഭാഗമാണ് ഈ മ്യൂസിക്കൽ – ഡാൻസ് ഡ്രാമയിലൂടെ ദീക്ഷ അവതരിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിൻ്റെയും മനുഷ്യൻ മറ്റ് ജീവജാലങ്ങളോട് ഇണങ്ങി ജീവിക്കുന്നതിൻ്റെ ആവശ്യകതയും ‘ഭ്രമര’യിൽ ചർച്ചാവിഷയമാകുന്നുണ്ട്.
ഭ്രമരയുടെ ആശയവും തിരക്കഥയും നൃത്തസംവിധാനവും കലാസംവിധാനവും നിർവഹിച്ചിരിക്കുന്നത് ആരതി അരുൺ ആണ് .
സംഗീത സംവിധാനവും പ്രോഗ്രാമിംഗ് & മിക്സിങും സെബാൻ (ബ്രയാൻ എബ്രഹാം) ചെയ്തപ്പോൾ
എഡിറ്റിംഗും കോ -ഓർഡിനേഷനും നടത്തിയത് അലൻ ആന്റണി ആണ്.
ഡെൽരാജ് തഖറും മേജർ സിംഗ് തഖറും കൂടിയാണ് വീഡിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് .
സന്തോഷ് മേനോൻ ആണ് ഈ സംഗീത നൃത്ത നാടക ശില്പത്തിൻെറ മെന്റർ .
ഭ്രമരം ദി ബീ യുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സെബാൻ (ബ്രയാൻ എബ്രഹാം) ആണ് .
അഭിനേതാക്കൾ :
ശകുന്തള – ആരതി അരുൺ
ദുഷ്യന്തൻ – ബേസിൽ റെജി
അനസൂയ -കീർത്തിക രവി പ്രിയംവദ – സംഘമിത്ര രവി
മാൻ -അമ്പിളി ബിജു
തേൻ വണ്ട് – ആതിര രാമൻ
ഇന്ന് ബുധനാഴ്ച വൈകുന്നേരം ദീക്ഷയുടെ ചാനലിൽ 6 PM( യു കെ സമയം)
10 30 pm (ഇന്ത്യൻ സമയം ) സംപ്രേക്ഷണം ചെയ്യും .
കൂടുതൽ വിവരങ്ങൾക്ക് ദീക്ഷയുടെ
ഫേസ്ബുക്ക് : Deekshaa
ഇൻസ്റ്റാഗ്രാം പേജ് :@deekshaa.arts
വെബ്സൈറ്റ് : www.deekshaa.co.uk
ഇമെയിൽ : deekshaa . arts @gmail.com
നടന്‍ വിജയിയെ മാതാപിതാക്കളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും, അവരെ കാണാന്‍ താരം അനുവാദം നല്‍കുന്നില്ല എന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും താനും വിജയ്‌യും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും, എന്നാല്‍ അമ്മയുമായി വിജയ്ക്ക് ഒരു പ്രശ്‌നങ്ങള്‍ ഇല്ലെന്നും ചന്ദ്രശേഖര്‍ പറയുന്നു. സംഭവത്തിന്റെ സത്യാവസ്ഥ അദ്ദേഹം വെളിപ്പെടുത്തുന്നത് അങ്ങനെ.
ഒരു അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഞാനും ഭാര്യ ശോഭയും വിജയിയെ കാണാനായി, അവന്റെ വീടിന്റെ മുന്നില്‍ പോയി നിന്നു. വിജയ് യോട് സെക്യൂരിറ്റ് ചെന്ന് പറഞ്ഞപ്പോള്‍, അമ്മയെ മാത്രം അകത്തേക്ക് കടത്തി വിടാന്‍ വിജയ് അയാളോട് പറഞ്ഞു. എന്നാല്‍ എന്നെ കടത്തി വിടാത്തത് കാരണം ശോഭയും വിജയ് യെ കാണാന്‍ വിസമ്മതിച്ചു. ഒടുവില്‍ മകനെ കാണാന്‍ കഴിയാതെ ഞാനും ശോഭയും അവിടെ നിന്നും മടങ്ങി’
എന്നാല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. എനിക്കും മകന്‍ വിജയ്ക്കും ഇടയില്‍ ഇപ്പോള്‍ പ്രശ്നങ്ങളുണ്ട്. ഇല്ല എന്ന് ഞാന്‍ പറയില്ല. പക്ഷെ അവന് അവന്റെ അമ്മയോട് യാതൊരു തര പ്രശ്നങ്ങളും ഇല്ല. അവര്‍ എന്നും പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്.
അവര്‍ ഇരുവരും സന്തുഷ്ടരാണ്. അവരുടെ സ്നേഹബന്ധത്തെ കുറിച്ച് തെറ്റായ വാര്‍ത്ത വന്നത് കാരണമാണ് പ്രതികരിക്കേണ്ടി വന്നത് എന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍ വേട്ടയില്‍ ബ്രസീലിയന്‍ ഇതിഹാസം പെലെയ്ക്ക് അരികിലെത്തി ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രി. സാഫ് കപ്പില്‍ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ വലകുലുക്കിയതോടെയാണ് പെലെയുമായുള്ള ഗോള്‍അകലം ഛേത്രി കുറച്ചത്.
ബംഗ്ലാദേശിനെതിരെ 27-ാം മിനിറ്റിലാണ് ഛേത്രി ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്. ഇതോടെ 121 മത്സരങ്ങളില്‍ നിന്ന് ഛേത്രിക്ക് 76 ഗോളായി. 92 മത്സരങ്ങളില്‍ 77 ഗോളുകളുമായി പെലെ ഛേത്രിക്ക് മുന്നിലുണ്ട്.
ഛേത്രി മിന്നിയെങ്കിലും ഇന്ത്യയെ 1-1ന് സമനിലയ്ക്ക് പിടിച്ച് സാഫ് കപ്പിന് ബംഗ്ലാദേശ് മികച്ച തുടക്കമിട്ടു. പത്തു പേരായി ചുരുങ്ങിയിട്ടും പിടിച്ചുനിന്ന ബംഗ്ലാദേശിനുവേണ്ടി 74-ാം മിനിറ്റില്‍ ഡൈവിംഗ് ഹെഡറിലൂടെ യാസിര്‍ അരാഫത്താണ് സ്‌കോര്‍ ചെയ്തത്. വ്യാഴാഴ്ച ശ്രീലങ്കയുമായി ഇന്ത്യയുടെ അടുത്ത മത്സരം.
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. ആഘാതം, അമിത രക്തസ്രാവം, ആന്തരിക രക്തസ്രാവം എന്നിവ മൂലമാണ് മരണം എന്ന് റിപ്പോർട്ടിൽ പറയുന്നു. വെടിയുണ്ടയേറ്റ പരിക്കുകളൊന്നും കണ്ടെത്തിയില്ലെന്നും റിപ്പോർട്ട് വെളിപ്പെടുത്തി.
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ ഞായറാഴ്ച നടന്ന കർഷകരുടെ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ എട്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബൻബീർപുർ സന്ദർശിച്ചതിൽ പ്രതിഷേധിച്ചാണ് കർഷകർ ഒത്തുകൂടിയത്.
ടികുനിയ- ബൻബീർപുർ റോഡിൽ പ്രതിഷേധക്കാരുടെ മുകളിലൂടെ മന്ത്രിയുടെ വാഹനം ഇടിച്ചു കയറ്റിയതിനെ തുടർന്നാണ് കർഷകർ കൊല്ലപ്പെട്ടത് എന്നാണ് ആരോപണം. നക്ഷത്ര സിംഗ്, ദൽജീത് സിംഗ്, ലവേപ്രീത് സിംഗ്, ഗുർവീന്ദർ സിംഗ് എന്നീ നാല് കർഷകരാണ് കൊല്ലപ്പെട്ടത്.
18-വയസുള്ള കർഷകനായ ലവ്പ്രീത് സിംഗ് വലിച്ചിഴക്കപ്പെട്ടു എന്നും ആഘാതവും രക്തസ്രാവവും ഉണ്ടായാണ് മരിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നു. ഗുർവീന്ദർ സിംഗിന്റെ ശരീരത്തിൽ മൂർച്ചയുള്ള വസ്തുക്കളിൽ നിന്ന് മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണവും ആഘാതവും രക്തസ്രാവവും മൂലമാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തി.
ദൽജീത് സിംഗിനെ വലിച്ചിഴച്ചുവെന്നും അദ്ദേഹത്തിന്റെ ശരീരത്തിൽ മറ്റ് മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൊല്ലപ്പെട്ട മറ്റ് നാല് പേരും ബിജെപി പ്രവർത്തകർ ആണെന്നാണ് റിപ്പോർട്ട്. കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ കാറിൽ നിന്ന് വലിച്ചിറക്കി പ്രതിഷേധക്കാർ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം.
ബിജെപി പ്രവർത്തകനായ ശുഭം മിശ്ര ആക്രമണത്തിൽ മരിച്ചു. ഇദ്ദേഹത്തിന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു. വടി കൊണ്ട് അടിച്ചതാണ് ഹരിയോം മിശ്രയുടെ മരണത്തിന് കാരണം, ഇദ്ദേഹത്തിന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു. ആഘാതവും രക്തസ്രാവവുമാണ് ഇയാൾ മരിച്ചത്. വലിച്ചിഴക്കപ്പെട്ടതും വടി കൊണ്ടുള്ള മർദ്ദനവുമാണ് ശ്യാംസുന്ദർ നിഷാദിന്റെ മരണത്തിന് കാരണം.
മലപ്പുറത്ത് കഴിഞ്ഞ മാസം ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതിലുള്ള മനോവിഷമത്തിലാണ് മൂസക്കുട്ടി ജീവനൊടുക്കിയതെന്ന് കണ്ടെത്തി.
കഴിഞ്ഞ മാസം 23നാണ് മൂസക്കുട്ടിയെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൂസക്കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമായത്. മകളെ ഉപദ്രവിക്കുന്നതിലുള്ള ദുഃഖം വിഡിയോയായി ചിത്രീകരിച്ച ശേഷമായിരുന്നു മരണം.
”മകളെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എന്റെ വേദന കേരളം ഏറ്റെടുക്കണം. പത്ത് പവന്‍ നല്‍കാതെ മകളെ വേണ്ടെന്ന് ഭര്‍ത്താവ് പറയുന്നു” എന്നാണ് മൂസക്കുട്ടി വീഡിയോയില്‍ പറയുന്നത്. വിഡിയോ ചിത്രീകരിച്ചശേഷം വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ മൂസക്കുട്ടി തൂങ്ങിമരിക്കുകയായിരുന്നു.
മൂസക്കുട്ടിയുടെ മകള്‍ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്ദുള്‍ ഹമീദും 2020 ജനുവരി 12നാണ് വിവാഹിതരായത്. വിവാഹ സമയത്ത് നല്‍കിയ 18 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പോരെന്ന് പറഞ്ഞപ്പോള്‍ ആറ് പവന്‍ വീണ്ടും മൂസക്കുട്ടി നല്‍കി.
എന്നാല്‍ പത്ത് പവന്‍ കൂടി നല്‍കിയാലെ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും കൂട്ടിക്കൊണ്ടുപോകൂ എന്ന് പറഞ്ഞ് ഹമീദ് വഴക്കുണ്ടാക്കി. ഇത് നല്‍കാന്‍ മൂസക്കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. ഹിബയുടെ പരാതിയില്‍ പൊലീസ് അബ്ദുള്‍ ഹമീദിനും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്തു.
തെങ്ങിന് മുകളില്‍ കയറിയിരുന്ന് ഓടുന്ന ബസിനു നേരെ കരിക്ക് പറിച്ചെറിഞ്ഞ് കുരങ്ങന്മാര്‍. കരിക്കേറില്‍ ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു, പൊട്ടിയ ചില്ല് തെറിച്ച് രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇരിട്ടിയില്‍നിന്നും പൂളക്കുറ്റിക്ക് നെടുംപൊയില്‍, വാരപ്പീടിക വഴി സര്‍വീസ് നടത്തുന്ന സെയ്ന്റ് ജൂഡ് ബസാണ് കുരങ്ങുകളുടെ ആക്രമണമുണ്ടായത്.
റോഡരികിലെ തെങ്ങില്‍ നിന്നായിരുന്നു ഓടുന്ന ബസിനുനേരെ ഉന്നം തെറ്റാതെയുള്ള ഏറ്. ചില്ല് തകര്‍ന്നതിനെത്തുടര്‍ന്ന് ഒന്നരദിവസത്തെ സര്‍വീസ് മുടങ്ങുകയും ചെയ്തു. നഷ്ടപരിഹാരം നല്‍കാന്‍ വകുപ്പില്ലെന്നാണ് വനം വകുപ്പില്‍നിന്നും ലഭിച്ച മറുപടി. മുന്നിലെ ചില്ല് മാറ്റാന്‍ മാത്രം ഉടമ ചെക്കാനിക്കുന്നേല്‍ ജോണ്‍സന് 17,000 രൂപ ചെലവായി.
മൂന്ന് ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന ഈ റൂട്ടില്‍ ഇപ്പോള്‍ ഒരു ബസ് മാത്രമാണ് ഓടുന്നത്. പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമായി തുടരുകയാണ്. കാല്‍നടയാത്രക്കാര്‍ക്കും ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും നേരേ വാനരപ്പട പതിയിരുന്ന് ആക്രമണം നടത്തുകയാണ്.