ഗള്‍ഫില്‍ വെച്ച് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ 48 മണിക്കൂര്‍ മുമ്പേ അനുമതി വേണമെന്ന പുതിയ വ്യവസ്ഥ അപ്രായോഗികവും അംഗീകരിക്കാനാകാത്തതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് പിന്‍വലിക്കണമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിയ്ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സൗദിയില്‍ മരണപ്പെട്ട വയനാട് സ്വദേശിയായ ജയപ്രകാശിന്റെ മൃതദേഹം എല്ലാ രേഖകളും നല്‍കിയിട്ടും പുതിയ വ്യവസ്ഥയുടെ പേര് പറഞ്ഞ് കൊണ്ടുവരാന്‍ അനുവദിക്കാത്ത സ്ഥിതിയാണുള്ളത്. മൃതദേഹവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൊടുത്ത് 48 മണിക്കൂര്‍ കഴിഞ്ഞാലേ കൊണ്ടുവരാന്‍ അനുവദിക്കൂ എന്ന നിലപാട് പ്രായോഗികമല്ല. ഗള്‍ഫ് മേഖലയില്‍ നിന്ന് മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനാവശ്യമായ നടപടികളാണ് വേണ്ടത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പുതിയ ഉത്തരവിനെതിരെ പ്രവാസികളും വ്യാപക പ്രതിഷേധത്തിലാണ്. കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ പുതിയ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ പ്രവാസലോകത്തു നിന്നും ശക്തമായി ഉയര്‍ന്നു വരുന്നത്. മൃതദേഹം അയക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വിമാനത്താവളത്തില്‍ രേഖകള്‍ എത്തിക്കണമെന്നാണ് പുതിയ നിബന്ധന. മരണസര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയുടെ എന്‍ഒസി, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയാണു ഹാജരാക്കേണ്ടത്. ഇതനുസരിച്ച് മൃതദേഹം നാട്ടിലെത്തിക്കാന്‍ നാല് ദിവസമെങ്കിലും എടുക്കും.
മരണം സംഭവിക്കുന്നത് വാരാന്ത്യത്തിലാണെങ്കില്‍ അത് ആറു ദിവസമാകും. മാത്രമല്ല, 48 മണിക്കൂര്‍ മൃതദേഹം കേടാവാതെ സൂക്ഷിക്കുന്നതിനാണ് എംബാം ചെയ്യുന്നത്. പുതിയ ഉത്തരവ് പ്രകാരം എംബാമിംഗിനു ശേഷം രണ്ടു ദിവസം കൂടി മൃതദേഹം സൂക്ഷിക്കേണ്ടിവരും. ആ അവസ്ഥയില്‍ ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയിലായിരിക്കും മൃതദേഹം വിമാനത്തില്‍ കയറ്റേണ്ടി വരുക. അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
നിലവില്‍ യു.എ.ഇയില്‍ മാത്രം ഒരു ദിവസം ശരാശരി ഒന്‍പത് ഇന്ത്യക്കാരുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഇത്രയും മൃതദേഹങ്ങള്‍ 48 മണിക്കൂര്‍ സൂക്ഷിച്ചുവെക്കുന്നതിനുള്ള സൗകര്യക്കുറവും എംബാമിംഗ് യൂണിറ്റിലുണ്ട്. അതുകൊണ്ട് തന്നെ ഗള്‍ഫിലെ മുഴുവന്‍ ഇന്ത്യന്‍ പ്രവാസികളെയും ബുദ്ധിമുട്ടിലാക്കികൊണ്ട് ഇറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നാണ് പ്രവാസ ലോകത്തിന്റെ ആവശ്യം. പ്രശ്‌നം വിവിധ പ്രവാസി സംഘടനകളും ജനപ്രതിനിധികളും മാധ്യമങ്ങളും കേന്ദ്ര സര്‍ക്കാരിന്റെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇതുവരെ ഇതുസംബന്ധിച്ച ഒരു വിശദീകരണവും പുറത്തുവന്നിട്ടില്ല.
അതേസമയം ഈ വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വിമാന കമ്പനികളും തയ്യാറാകുന്നില്ല. ഷാര്‍ജക്കടുത്ത് ദൈദില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്കയക്കാന്‍ ഷാര്‍ജ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെത്തിയപ്പോള്‍ കരിപ്പൂരില്‍ നിന്ന് ഇ മെയിലില്‍ എത്തിയ നിര്‍ദേശം ചൂണ്ടിക്കാട്ടി അവര്‍ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അവസാനം സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി ഇടപ്പെട്ട് മണിക്കൂറുകളോളം സമയമെടുത്ത് അധികൃതരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷമാണ് മൃതദേഹം വിമാനത്തില്‍ കയറ്റാന്‍ തയാറായത്. ഇക്കാര്യങ്ങള്‍ ചൂണ്ടികാണിച്ച് പുതിയ ഉത്തരവ് പിന്‍വലിച്ച് അക്കാര്യം വിമാനക്കമ്പനികളെ അറിയിക്കുകയും നിലവിലെ ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെടുന്നു.
സ്വദേശി സ്ത്രീയുടെ നഗ്ന വീഡിയോ രഹസ്യമായി മൊബൈലില്‍ പകര്‍ത്തിയ പ്രവാസി യുവാവിന് ദുബായില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ. വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ഡ്രസിംഗ് റൂമില്‍ വസ്ത്രം ധരിച്ചു നോക്കുന്നതിനിടെയാണ് 25 കാരനായ ശ്രീലങ്കന്‍ യുവാവ് , എമിറാത്തി യുവതിയുടെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചത്.
34 കാരിയായ യുവതി കായിക വസ്ത്രം വാങ്ങാനായാണ് കടയിലെത്തിയത്. തുടര്‍ന്ന് താന്‍ എടുത്ത വസ്ത്രം ധരിച്ചു നോക്കുന്നതിനിടെയാണ് സംഭവം. മുറിയുടെ വാതിലിന്റെ അടിയിലൂടെ മൊബൈലുമായി കൈ നീണ്ടുവരുന്നത് കണ്ട യുവതി നിലവിളിക്കുകയായിരുന്നു. യുവതിയുടെ നിലവിളികേട്ട് യുവാവ് അപ്രത്യക്ഷനായി. അഞ്ച് മിനിറ്റിനു ശേഷം പുറത്തിറങ്ങിയ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസെത്തി നടത്തിയ തെരച്ചിലില്‍ കടയുടെ മാറ്റൊരു വശത്ത് ഒന്നുമറിയാത്ത രീതിയില്‍ കൂസലില്ലാതെ നടന്ന പ്രതി പിടിയിലാകുകയായിരുന്നു.
എമിറാത്തി സ്ത്രീയുടെ സ്വകാര്യത ലംഘിനം, രഹസ്യമായി വീഡിയോ പകര്‍ത്തല്‍ എന്നിവയില്‍ പ്രതി കുറ്റക്കാരനാണെന്ന് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കണ്ടെത്തി. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
സ്വന്തം അച്ഛനും സഹോദരനുമെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച പെണ്‍കുട്ടി കടുത്ത സ്കീസോഫ്രീനിയ രോഗിയെന്നു കണ്ടെത്തല്‍. ഒൻപതാം ക്ലാസുകാരിയുടെ പരാതിയില്‍ പോലിസ് അച്ഛനെയും സഹോദരനെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഒരു വർഷത്തിലധികം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് കോടതി സത്യം കണ്ടെത്തിയത്.
പിതാവ് തന്നെ പതിവായി പീഡിപ്പിക്കാറുണ്ടെന്നും സഹോദരന്‍ താന്‍ കുളിക്കുമ്പോള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്താറുണ്ടെന്നും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.പരാതിയിൽ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് കഴിഞ്ഞ വർഷം ഏപ്രിൽ 16ന് പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും അറസ്റ്റ് ചെയ്തു.
എന്നാല്‍ കേസ് ഹൈക്കോടതിയിലെത്തിയപ്പോൾ പെൺകുട്ടിയുടെ പരാതി കണ്ട ജഡ്ജിക്കു സംശയം. മനോഹരമായി എഴുതിയ പരാതി. അക്ഷരത്തെറ്റോ, വെട്ടിത്തിരുത്തലോ, വ്യാകരണപ്പിശകോ ഇല്ല. പെൺകുട്ടിയെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. താൻ എഴുതിയ പരാതി വായിക്കാൻ പോലും പെൺകുട്ടിക്കു കഴിയുന്നില്ല. ഇതോടെ, സംശയം ഇരട്ടിച്ചു. പെൺകുട്ടിയെ മാനസികരോഗ വിദഗ്ധന്റെ പരിശോധനയ്ക്കു വിധേയയാക്കാൻ കോടതി പൊലീസിനു നിർദേശം നൽകി. മാനസികരോഗ വിദഗ്ധന്റെ കൗൺസലിങ്ങിനിടെയാണു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പഠിക്കാൻ മോശമായതിനാൽ പെൺകുട്ടിക്കു മൂന്നു തവണ സ്കൂൾ മാറേണ്ടി വന്നു. ഇതിനു പിതാവ് വഴക്കു പറയാറുണ്ടായിരുന്നു. അതിനാൽ, വീട്ടിൽ നിന്നു മാറി ഹോസ്റ്റലിൽ താമസിക്കാൻ ഇഷ്ടപ്പെട്ടു.
അതിനായി കണ്ടെത്തിയ വഴിയാണു പീഡനാരോപണം. സ്കൂളിൽ ബോധവൽക്കരണ പരിപാടിക്കായി വന്ന ഹെൽപ് ലൈൻ വൊളന്റിയർ എഴുതിയ കത്ത് അതേ പ്രകാരം കോപ്പിയടിച്ചാണു പരാതി തയാറാക്കിയത്. ബുദ്ധിപരമായി പെൺകുട്ടി ശരാശരിക്കു താഴെയാണെന്നും അതിനാൽ തന്റെ പ്രവൃത്തിയുടെ അനന്തര ഫലം ചിന്തിക്കാൻ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രണ്ടാമത്തെ കുട്ടിയെ കാണാന്‍ കാത്തുനില്‍ക്കാതെ പ്രവാസി മരണത്തിന് കീഴടങ്ങി. റാന്നി സ്വദേശി ബിജു ജോര്‍ജ് (38) ആണ് കുവൈത്തില്‍ മരിച്ചത്. അവധിയ്ക്ക് നാട്ടില്‍ പോയ ഭാര്യയും മക്കളും മടങ്ങിവരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബിജു ജോര്‍ജിന്റെ മരണം. ബിജുവിന്റെ രണ്ടാമത്തെ കുഞ്ഞു ജനിച്ചിട്ട് ഏതാനും ദിവസങ്ങളെ ആയിരുന്നുള്ളു. ഭാര്യ ഹവലിയില്‍ ഒരു പ്രൈവറ്റ് ക്ലിനിക്കില്‍ ജോലി ചെയ്യുന്നു. മൂത്ത മകള്‍ക്ക് 3 വയസ്സ്.
പ്രിസ്മ അലൂമിനിയം കമ്പനിയിലെ ജോലിക്കാരനായിരുന്നു ബിജു. ജോലിക്കിടെ ഷോക്കടിച്ചാണ് മരിച്ചത്. ബിജുവും കുടുംബവും കുവൈറ്റ് സെന്റ് ജോണ്‍സ് ഇടവകയില്‍ ബെതാനിയ പ്രെയര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ ആണ്. പാരഡൈസ് ഹോട്ടലിനു എതിര്‍വശം സ്റ്റുഡിയോ ഫ് ളാറ്റിലാണ് ബിജു കുടുംബമായി താമസിക്കുന്നത്. മൃതദേഹം ദജീജു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പശ്ചിമബംഗാള്‍ കലാപത്തില്‍ ഹിന്ദു സ്ത്രീയെ മുസ്ലീങ്ങള്‍ ആക്രമിക്കുന്നു എന്ന അടിക്കുറിപ്പുമായി ഔരത്ത് ഖിലോന നഹി എന്ന ഭോജ്പുരി സിനിമയിലെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. 2014 ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ രംഗമായിരുന്നു പ്രചരിച്ചത്. ഹരിയാന ബിജെപി നേതാവ് വിജേത മല്ലിക് ഉള്‍പ്പെടെയുളളവര്‍ ചിത്രം സോഷ്യല്‍ മീഡിയയില് ഷെയര്‍ ചെയ്യ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഫേസ്ബുക്കില്‍ പ്രചരിച്ച ഒരു പോസ്റ്റാണ് കലാപത്തിന് കാരണമായതെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മതവിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ മറ്റൊരു പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യരുതെന്ന് കൊല്‍ക്കത്താ പൊലീസും മുന്നറിയിപ്പ് നല്‍കി.
കലാപത്തിന് പിന്നി്ല്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. പര്‍ഗനാസ് സ്വദേശിയായ 17കാരന്‍ ചെയ്ത ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് കലാപം ആരംഭിച്ചത്.
സ്വന്തം സഹോദരനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ഗര്‍ഭിണിയായ 12കാരി അമ്മയാകാനൊരുങ്ങുന്നു. കൊച്ചിയിലാണ് സംഭവം. ബലാത്സംഗം ചെയ്ത കുറ്റത്തിന് പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ ജുവനൈല്‍ കേസില്‍ അറസ്റ്റിലായ ശേഷം ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങി. ജീവന്‍ പോലും അതീവ അപകടകരമായ അവസ്ഥയില്‍ പ്രസവത്തിന് തയ്യാറെടുക്കുകയാണ് കൊച്ചി നഗരത്തിലെ നിരാലംബയായ ഈ പന്ത്രണ്ടുകാരി പെണ്‍കുട്ടി.
ഗർഭം അലസിപ്പിക്കാൻ കഴിയാത്ത വിധം ഭ്രൂണം വളർച്ചയെത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചതോടെ കുട്ടിയെ അമ്മയാകാൻ തയ്യാറെടുപ്പിക്കാൻ ഉത്തരവായി. എറണാകുളം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളുള്ള ഒരു കെയർ ഹോം തയ്യാറാക്കി അവിടെയാണ് പെൺകുട്ടിയെ ഇപ്പോൾ പരിചരിക്കുന്നത്.
അഞ്ച് മാസങ്ങൾക്ക് മുൻപ് ആണ് ബലാത്സംഗ വിവരം പുറത്തു വരുന്നത്.ഇരയും പ്രതിയും പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ അധികൃതരും ആശയക്കുഴപ്പത്തിലായി. പോരാത്തനിന് രക്തബന്ധമുള്ളവരും. പെണ്‍കുട്ടി 22 ആഴ്ച്ച ഗര്‍ഭിണിയാണിപ്പോള്‍.എറണാകുളം ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ട് പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗും പ്രസവത്തില്‍ അപകടം ഉണ്ടാകാതിരിക്കാനുള്ള വിധത്തില്‍ ചികിത്സയും എത്തിക്കുന്നുണ്ട്. ഇതിനിടെ കോടതിയുടെ അനുമതിയോടെ ബലാത്സംഗത്തിന് ഇരയായവള്‍ എന്ന പരിഗണനയില്‍ ഗര്‍ഭം അലസിപ്പിക്കാനുള്ള സാധ്യത ആരാഞ്ഞെങ്കിലും അതുണ്ടായില്ല
പെണ്‍കുട്ടിയുടെ ചെറുപ്രായവും ശാരീരിക നിലയും മറ്റു കാരണങ്ങളാലും ഇത് നടക്കാതെ പോയെന്നാണ് ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരും പറയുന്നത്. അമ്മ മാത്രമാണ് പെണ്‍കുട്ടിക്ക് രക്ഷിതാവായിട്ടുള്ളത്. പെണ്‍കുട്ടി പ്രസവിച്ച ശേഷം മറ്റു കാര്യങ്ങള്‍ നോക്കാമെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പറയുന്നത്. കുട്ടിയെ മറ്റാര്‍ക്കെങ്കിലും ദത്തുനല്‍കാനുള്ള സാധ്യതകളും ഇവര്‍ തേടുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പ്രസവിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ കൂടി വരുകയാണ്.കളമശ്ശേരി സ്വദേശിയായ പതിനാറു വയസുകാരി കാക്കനാട്ടെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കേസില്‍ 12 വയസുകാരനായിരുന്നു പിതാവായത്. മാതാപിതാക്കളുടെ ശ്രദ്ധയും പരിചരണവും വേണ്ടത്ര ലഭിക്കാത്ത കുട്ടികളാണ് പലപ്പോഴും ഇത്തരം സംഭവങ്ങളില്‍ ഇരയാകുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ സുനി ബ്ലാക്‌മെയില്‍ ചെയ്‌തെന്ന ദിലീപിന്റെയും നാദിര്‍ഷയുടെയും പരാതി സംബന്ധിച്ച് പൊലീസ് അന്വേഷിക്കും. കേസിലെ ഗൂഢാലോചന കേസില്‍ ഉടന്‍ വ്യക്തതയുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
ദിലീപും നാദിര്‍ഷയും പരാതി നല്‍കാന്‍ വൈകിയതാണ് അന്വേഷിക്കുക. സുനി ജയിലില്‍നിന്ന് തുടര്‍ച്ചയായി വിളിച്ചിട്ടും ഇവര്‍ പരാതിപ്പെട്ടത് ആഴ്ചകള്‍ക്ക് ശേഷം മാത്രമാണ്. പരാതി വൈകാന്‍ ഇടയാക്കിയ സാഹചര്യങ്ങളും പരിശോധിച്ചാല്‍ ഇക്കാര്യത്തിത്തിലെ ഗൂഢാലോചന പുറത്തുവരുമെന്നാണ് അന്വേഷണസംഘം കരുതുന്നത്
കാക്കനാട് ജയിലില്‍ നിന്ന് ഏപ്രില്‍ ആദ്യവാരമാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയും സുനി വിളിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ സുനി ഇവരെ വിളിച്ചിട്ടും ഇവര്‍ ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ വൈകിയിരുന്നു. സംഭവത്തിന് ശേഷം ആഴ്ചകള്‍ കഴിഞ്ഞാണ് ദിലീപും നാദിര്‍ഷയും ഡി.ജി.പിക്ക് പരാതി നല്‍കിയത്.
ജയിലില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഫോണ്‍ വന്നിട്ടും തുടക്കത്തില്‍ എന്തുകൊണ്ട് ഇവര്‍ ഇത് മറച്ചുവച്ചുവെന്നാണ് പൊലീസിന്റെ ചോദ്യം. ദിലീപിന്റെയും നാദിര്‍ഷയുടെയും പരാതിയില്‍ ഇതുവരെ പൊലീസ് കേസ് എടുക്കാത്തതും ഇതുകൊണ്ടാണ്. ഇക്കാര്യത്തില്‍ പൊലീസിന് പല സംശയങ്ങളും ഉണ്ട്. ഇതില്‍ വ്യക്തത തേടിയുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങള്‍ ശേഖരിച്ച ശേഷം മാത്രമെ ഇനി ദിലീപിനെയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യുകയുള്ളൂ എന്നാണ് സൂചന.
ജയിലില്‍നിന്ന് സുനി ദിലീപിനെഴുതിയ കത്ത് സംബന്ധിച്ച ഗൂഢാലോചന കണ്ടെത്താന്‍ പൊലീസിനു സാധിച്ചിരുന്നില്ല. സുനിയെയും കത്തെഴുതിയ വിപിന്‍ലാലിനെയും പോലീസ് കഴിഞ്ഞ ദിവസം ഒന്നിച്ചിരുത്തി ചോദ്യംചെയ്തിരുന്നെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചില്ല. ഫോണും സിം കാര്‍ഡും എത്തിച്ചുകൊടുത്ത വിഷ്ണുവിനെയും സുനിലിനെയും ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു
ഒരു കാലത്ത് മിനി സ്‌ക്രിനിലൂടെ മലയാളികളുടെ വീടുകളിലെന്നും മുഴങ്ങുന്ന ശബ്ദമായിരുന്നു രഞ്ജിനി ഹരിദാസിന്റെത്. കൊച്ചു കുട്ടികള്‍ക്ക് പോലും ഈ പേര് സുപരിചിതം. ഇംഗ്ലീഷ് ചടുലതയിലൂടെ ചാനല്‍ അവതാരകര്‍ക്കിടയിലെ സൂപ്പര്‍ സ്റ്റാറായ രഞ്ജിനി ഹരിദാസ്. സാമൂഹികപ്രശ്‌നങ്ങള്‍ക്കെതിര ഉയരുന്ന ഈ ശബ്ദം വിവാദങ്ങളുടെ നിത്യതോഴി കൂടിയാണ്. ഇന്ന് ആ പേര് കേള്‍ക്കുന്നില്ല. ഏഷ്യാനെറ്റില്‍ നിന്നും ഫ്‌ളവേഴ്‌സിലേക്ക് ചേക്കേറിയതോടെ കരിയര്‍ അവസാനിച്ചത് പോലെ ആയ രഞ്ജിനി ഹരിദാസ് മനസ്സ് തുറക്കുന്നു. 32-ാം വയസ്സില്‍ ഞാനൊരു കുട്ടിയെ ദത്തെടുക്കുമെന്ന് പറഞ്ഞിരുന്നു. പരോക്ഷത്തില്‍ അത് സംഭവിച്ചിരിക്കുന്നു. വിവാഹ ഏര്‍പ്പാടിലോന്നും എനിക്ക് താത്പര്യമില്ല. വിവാഹം കഴിക്കാന്‍ അമ്മയും നിര്‍ബന്ധിക്കാറില്ല. അഥവാ എന്നെ നന്നായി മനസ്സിലാക്കുന്ന ഒരാളെ കണ്ടെത്തിയാല്‍ മാത്രമായിരിക്കും വിവാഹം. ഇപ്പോള്‍ എന്റെ വീട്ടിലെ തോട്ടക്കാരനായ പപ്പുവും ഭാര്യയ്ക്കും ഉണ്ടായ കുട്ടി എനിക്ക് മകളെ പോലെയാണ്.
ആ കൊച്ചിന് നാലര വയസ്സുണ്ട്. ഞാനാണ് അവളെ പഠിപ്പിക്കുന്നത്. എന്റെ അമ്മയ്‌ക്കൊപ്പമാണ് അവള്‍ ഉറങ്ങുന്നത്. സ്‌നേഹവും വാത്സല്യവും ഞാനവള്‍ക്ക് കൊടുക്കുന്നതുകൊണ്ട് കാര്യങ്ങള്‍ ദത്തെടുത്തത് പോലെയായി. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 7 കഴിഞ്ഞപ്പോള്‍ ഏഷ്യാനെറ്റില്‍ നിന്നും ഞാന്‍ ഫ്‌ളവേഴ്‌സിലേക്ക് പോയി. അതോടെ ഏഷ്യാനെറ്റില്‍ നിന്നും വിളി നിര്‍ത്തി. ഇപ്പോള്‍ ഫ്‌ളവേഴ്‌സും വിളിക്കാത്ത അവസ്ഥയായി. ഒരു ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റിന്റെ പരിമിതികളാണിതെന്ന് രഞ്ജിനി തുറന്നടിക്കുന്നു. സിനിമാഭിനയത്തിലും ഞാന്‍ കൈവച്ചു പക്ഷെ ഒരെണ്ണം റിലീസ് അയി, മറ്റൊരെണ്ണം റിലീസ് ആയില്ല. അത് നന്നായെന്ന് വളരെ കൂളായി രഞ്ജിനി പറയുന്നു. കാരണം മറ്റൊന്നുമല്ല അതിന്റെ പ്രതിഫലം എനിക്ക് കിട്ടിയില്ലായിരുന്നു. പുരുഷ വിരോധിയായാണ് പലരും എന്നെ കാണുന്നത്. എന്നാല്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആണ്‍കുട്ടികളാണ്. ഒരു സാധാരണ പെണ്‍കുട്ടി ഡേറ്റ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പുരുഷന്മാരെ ഞാന്‍ ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നെ നന്നായി മനസ്സിലാക്കാന്‍ പറ്റിയ ഒരാളെ കിട്ടിയാല്‍ ഞാന്‍ വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നുണ്ട്.
ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തെറ്റ് എവിടെ കണ്ടാലും ഞാന്‍ പ്രതികരിക്കും. അതൊന്നും പുരുഷ വിരോധം കൊണ്ടല്ലെന്നും രഞ്ജിനി പറയുന്നു. സ്ത്രീകളുടെയും മിണ്ടാപ്രാണികളായ മൃഗങ്ങളുടെയും ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെയും പ്രശ്‌നങ്ങള്‍ക്കെതിരെ ഞാന്‍ എന്നും ഉറക്കെ സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് അതിന് ഒട്ടേറെ പരിഹാസങ്ങളും കളിയാക്കലും കിട്ടി. അതോടൊപ്പം എന്നെ ട്രാന്‍സ് ജെന്‍ഡറായി കാണുന്നവരും ഒരുപാടുണ്ടെന്നാണ് രഞ്ജിനി പറയുന്നു. മനുഷ്യത്വത്തിന് മുന്നില്‍ അതൊന്നും വലിയ പ്രശ്‌നമല്ലെന്നും രഞ്ജിനി പറയുന്നു.
കുട്ടിക്കാലത്ത് അച്ഛന് തെരുവില്‍ നിന്ന് കിട്ടിയ പോമറേനിയന്‍ പട്ടിയെ വീട്ടില്‍ കൊണ്ടുവന്നതോടെയാണ് എനിയ്ക്ക് പട്ടി പ്രേമം തുടങ്ങുന്നത്. അച്ഛന്‍ മരിച്ച് കുറച്ച് നാള്‍ കഴിഞ്ഞ് ഈ പട്ടിയും മരിച്ചു. ഇതോടെ വലിയ ഷോക്കായി.പിന്നീട് പെറ്റ്‌സിനെ ഒന്നും വളര്‍ത്തിയില്ല. ഞാന്‍ ജോലിക്ക് പോയതോടെ അമ്മ വീട്ടില്‍ ഒറ്റയ്ക്കായി ഇതോടെയാണ് വീണ്ടും പട്ടിക്കുട്ടിയെ വീട്ടില്‍ വളര്‍ത്താന്‍ തുടങ്ങിയതെന്നും രഞ്ജിനി പറയുന്നു. പട്ടിയോടെന്നല്ല. എല്ലാ ജീവികളോടും രഞ്ജിനിക്ക് അനുകമ്പയാണ്. അതുകൊണ്ടൊക്കെ തന്നെ ബാറ്റ്‌കൊണ്ട് കൊതുകിനെ കൊല്ലാറില്ല. വരിവരിയായി പോകുന്ന ഉറുമ്പിനെയും ഞാന്‍ ശല്യം ചെയ്യാറില്ല. തൃശൂര്‍ കേന്ദ്രമാക്കി ഹ്യുമാനിറ്റി ഫോര്‍ ആനിമല്‍സ് എന്നൊരു സംഘടന ഞങ്ങള്‍ക്ക് ഉണ്ട്. തെരുവില്‍ ഇറക്കി വിടുന്നതും പരിക്കുപറ്റിയതുമായപട്ടികളെയും പൂച്ചകളെയും സംരക്ഷിക്കുക എന്നതാണ് ദൗത്യം.
അരയ്ക്ക് താഴോട്ട് തളര്‍ന്നു പോയ മൃഗങ്ങളെ എന്റെ വണ്ടിയില്‍ കയറ്റി കോയമ്പത്തൂരോ തിരുപ്പൂരോ ഉള്ള മൃഗാശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കും.തെരുവില്‍നിന്ന് കിട്ടിയ രണ്ട് പട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്. അതില്‍ ഒന്ന് ആരോ ആസിഡ് ഒഴിച്ചു പൊള്ളിച്ച പട്ടിയായിരുന്നു. അതിന്റെ സ്‌നേഹം അത് കണ്ടുതന്നെ അറിയണം. സമൂഹ മാധ്യമങ്ങളില്‍ നിന്ന് അടുത്തിടെയായി ഒന്ന് ഒതുങ്ങിയത് പോലായല്ലോ എന്ന് പലരും പറയുന്നുണ്ട്. ഇന്ന് എല്ലാവക്കും തുറന്നു പ്രതികരിക്കാന്‍ സമൂഹ മാധ്യമങ്ങളുണ്ട്. ആ രംഗത്ത് പ്രതികരിക്കാന്‍ കരുത്തുറ്റ ആളുകളും ഉണ്ട്. ജോയ് മാത്യുവിന്റെ ഒരു കടുത്ത ഫാന്‍ ആണ് ഞാന്‍. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഞാന്‍ സംസാരിക്കുന്നത് കൊണ്ട് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. ഒരിക്കലും രാഷ്ട്രീയത്തില്‍ എനിക്ക് തരണം ചെയ്യാന്‍ കഴിയില്ല, രാഷ്ട്രീയം വലിയൊരു സിസ്റ്റമാണ് അതില്‍ പെട്ടുപോയാല്‍ പുറത്തിറങ്ങാന്‍ കഴിയില്ലെന്നും രഞ്ജിനി കൂട്ടിച്ചേര്‍ക്കുന്നു.
യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍രാജ് (34) പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. സജിന്‍ അവസാനമായി സന്ദേശമയച്ച യുവതിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതിനാല്‍ മരണം ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍, മറ്റ് സാധ്യതകളും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. വിശദമായ അന്വേഷണത്തിനായി പൊലീസ് സജിന്‍രാജിന്റെ സ്വദേശമായ പാലക്കാട്ടെത്തി. സജിന്‍രാജിന്റെ അവസാനസന്ദേശമെത്തിയ യുവതി, ഇയാള്‍ ഉപയോഗിച്ച കാര്‍ വാടകയ്ക്ക് നല്‍കാന്‍ ഇടനിലക്കാരനായ ബിജെപി സംസ്ഥാന നേതാവിന്റെ സഹായി, പണം കടം കൊടുത്ത മറ്റൊരാള്‍ എന്നിവരെ പൊലീസ് ചോദ്യംചെയ്യും. ‘താങ്ക്‌സ് ഫോര്‍ ഓള്‍, ഇനി ഒരിക്കലും കാണില്ല. നാളെ എന്റെ ശവം കാണാന്‍ വരണം. പോസ്റ്റുമോര്‍ട്ടം നടത്തി രാവിലെ ശവമെത്തും’- ഇതായിരുന്നു യുവതിക്കയച്ച അവസാന സന്ദേശം.
സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും വിലയിരുത്തിയാണ് മരണം ആത്മഹത്യയാണെന്ന പ്രാഥമികനിഗമനത്തില്‍ പൊലീസ് എത്തിയത്. എന്നാല്‍, മരണത്തിലേക്ക് നയിച്ചതിനുപിന്നില്‍ സാമ്പത്തികപ്രശ്‌നമോ പ്രണയനൈരാശ്യമോ ഉണ്ടോയെന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആറ്റിങ്ങല്‍ എസ്‌ഐ തന്‍സീമിന്റെ നേതൃത്വത്തില്‍ അഞ്ചംഗസംഘം പാലക്കാട്ടെത്തി. പാലക്കാട്- തൃശൂര്‍ അതിര്‍ത്തി സ്വദേശിയായ യുവതിയെ അന്വേഷണസംഘം ചോദ്യംചെയ്യും. വാഹനം വാടകയ്ക്ക് നല്‍കിയ കരമന സ്വദേശിയെ ചോദ്യംചെയ്തപ്പോഴാണ് ഇടനിലക്കാരനായ ബിജെപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാവിന്റെ സ്റ്റാഫിനെക്കുറിച്ച് വിവരം ലഭിച്ചത്. സജിന്‍രാജിന്റെ സുഹൃത്താണ് ഇയാള്‍. മരിക്കാന്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ചാണ് സജിന്‍രാജ് തിരുവനന്തപുരത്തേക്ക് വന്നതെന്നാണ് പൊലീസ് കരുതുന്നത്. തലേദിവസം ഉച്ചയ്ക്ക് ഒന്നേകാലോടെ ഇയാളുടെ രണ്ട് ഫോണും സ്വിച്ച് ഓഫായിരുന്നു. അതിനുമുമ്പ് അവസാനമായി കൂട്ടുകാരിയായ യുവതിക്ക് സന്ദേശമയച്ചു. തലയ്ക്ക് താഴെയാണ് പെട്രോള്‍ ഒഴിച്ചതെന്നതും ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്നതാണ്. മറ്റാരെങ്കിലും പെട്രോള്‍ ഒഴിച്ചതാണെങ്കില്‍ തലയിലൂടെയാകും ഒഴിക്കുക. പിടിവലിയുടെ ഒരു ലക്ഷണവും സ്ഥലത്തില്ല. മാത്രമല്ല, വാഹനത്തിനകത്തും ഒരു ബോട്ടിലില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നു. ഇതും പുറത്തെ ബോട്ടിലില്‍നിന്ന് ലഭിച്ച പെട്രോളും പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
പെട്രോളൊഴിച്ച് തീകൊളുത്തിയ ഉടന്‍ സജിന്‍ നിലവിളിച്ചിരുന്നു. ഈസമയം ഓടിവന്ന അടുത്ത കടയിലെ സെക്യൂരിറ്റിക്കാരന്‍ മറ്റാരും ഓടിപ്പോകുന്നത് കണ്ടിട്ടുമില്ല. ഒരാള്‍ തീകൊളുത്തിയെന്ന് ഡോക്ടറോട് പറഞ്ഞത് കളവാണെന്നാണ് പൊലീസ് നിഗമനം. യുവതിയുമായി സാമ്പത്തിക ഇടപാടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ തമ്മില്‍ വാട്‌സാപ്പിലൂടെ നടത്തിയ ചാറ്റിങ്ങിന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മറ്റൊരാളില്‍നിന്ന് സജിന്‍ രണ്ടുലക്ഷം രൂപ വായ്പ വാങ്ങിയതായി അച്ഛനും മൊഴിനല്‍കിയിട്ടുണ്ട്. ഇവരെ ചോദ്യംചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സിഐ അനില്‍കുമാര്‍ പറഞ്ഞു.
റെയിൽവേ ട്രാക്കിൽ രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. വേളി കായലിനു സമീപം നൂറടിപ്പാലത്തിന് താഴയാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സെബാ (9), സെബിൻ (6) എന്നീ കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ പിതാവ് ചെങ്ങലോട് സ്വദേശി ഷിബിയെ (36) കാണാതായിട്ടുണ്ട്.
മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഒരു കൈപ്പത്തിയാണ് ആദ്യം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നും ഒരു വെട്ടുകത്തിയും ബുളളറ്റും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് കായലിൽ ചാടി ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് സംശയം. ഇയാളുടെ മൃതദേഹം കണ്ടെത്തുന്നതിനായി ഫയർഫോഴ്സ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം. പളളിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം ഇയാൾ കുട്ടികളെയും കൂട്ടി വീട്ടിൽനിന്നും പോയത്. കുട്ടികളെ കാണാനില്ലെന്ന് കാട്ടി മാതാവ് അന്ന ജോസ് പൊലീസിൽ പരാതി നൽകിയിരുന്നു.