Latest News

ചാൾസ് മൂന്നാമന്‍റെ കീരിടധാരണ ചടങ്ങുകൾ ചെലവു കുറഞ്ഞ രീതിയിൽ നടത്താൻ രാജകുടുംബം ആലോചിക്കുന്നതായി റിപ്പോർട്ട്. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങുകളേക്കാളും ചെലവ് കുറഞ്ഞ രീതിയിലായിരിക്കും പുതിയ രാജാവിന്‍റെ കിരീടധാരണ ചടങ്ങുകൾ നടക്കുക. ബ്രിട്ടനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് രാജകുടുംബത്തിന്‍റെ തീരുമാനം.

ബ്രിട്ടണിലെ കുതിച്ചുയരുന്ന ജീവിത ചെലവ് കണക്കിലെടുത്ത് രാജഭരണത്തിന്‍റെ ചെലവ് ചുരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പുതിയ രാജാവിന്‍റെ കിരീടധാരണ ചടങ്ങുകൾ എന്നാണെന്ന് രാജകുടുംബം അറിയിച്ചിട്ടില്ല. 2023 മെയ്, ജൂൺ മാസങ്ങളിലായിരിക്കും ചടങ്ങുകൾ നടക്കുകയെന്നാണ് സൂചനകൾ.

സെപ്റ്റംബർ 10നാണ് ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേറ്റത്. ദുഃഖാചരണം അവസാനിച്ചാൽ മാത്രമേ രാജാവിന്‍റെ സ്ഥാനാരോഹണവമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങുകൾ നടക്കുക. ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് രാജാവായി അധികാരത്തിലെത്തിയ ശേഷം നടത്തിയ പ്രസംഗത്തിൽ ചാള്‍സ് മൂന്നാമന്‍ പറഞ്ഞിരുന്നു.

സാമ്പത്തികമായി തകർച്ചയിലേക്ക് നീങ്ങുകയാണ് ബ്രിട്ടൻ. ആരോഗ്യമേഖലയിലും പ്രതിസന്ധിയുണ്ട്. അതുകൊണ്ട് തന്നെ നിരവധി വെല്ലുവിളികളാണ് ബ്രിട്ടനിലെ പുതിയ രാജാവിനെ കാത്തിരിക്കുന്നത്.

ഓർക്കാൻ ഒരുപാട് ഗാനങ്ങളൊന്നും ഇല്ല, എന്നാൽ ഒരു പിടി നല്ല ഗാനങ്ങൾ സംഗീത ലോകത്തിന് നൽകിയിട്ടാണ് രാധിക എന്ന ആ പാട്ടുക്കാരി മൺമറഞ്ഞു പോയത്. രാധികയുടെ മധുരമായ ആ ശബ്ദം ഇന്നും സംഗീത ലോകം ആസ്വദിക്കുന്നുണ്ട്. ജീവിച്ച് കൊതി തീരുംമുമ്പ് കഴിഞ്ഞുപോയ പൂവായിരുന്നു രാധിക. എല്ലാ പാട്ടുകാരെ പോലെ രാധികയും കൊതിച്ചിരുന്നു ഒരുപാട് പാട്ടുകൾ പാടാൻ. നിരവധി അവസരങ്ങൾ രാധികയെ തേടിയെത്തിയെങ്കിലും ചുരുക്കം ചില പാട്ടുകൾ മാത്രമാണ് രാധിക തിരഞ്ഞെടുത്തത്. ആ പാട്ടുകളെല്ലാം ഹിറ്റ് ആയിരുന്നു. പാടി തീർക്കാൻ നിരവധി പാട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം ബാക്കി വെച്ചാണ് രാധിക ഈ ലോകത്തോട് വിട പറഞ്ഞു പോയത്.

അർബുദ രോഗത്തെ തുടർന്ന് 2015 സെപ്റ്റംബർ ഇരുപതിനാണ് രാധിക വിട പറഞ്ഞത്. 1989 ൽ ‘സംഘഗാനം’ എന്ന ചിത്രത്തിലൂടെയാണ് രാധിക പിന്നണി ഗാനരംഗത്തെത്തിയത്. മായാമഞ്ചലിൽ, ദേവസംഗീതം നീയല്ലേ, മഞ്ഞക്കിളിയുടെ, കാനനക്കുയിലേ തുടങ്ങിയ പാട്ടുകൾ രാധികയുടെ ശബ്ദത്തിലൂടെയായിരുന്നു സംഗീത ലോകം അറിഞ്ഞത്. എഴുപതോളം സിനിമകളിൽ പാടിയിട്ടുണ്ട്. എന്നാൽ അധികവും രാധിക ഒതുങ്ങിപ്പോയി. രാധിക പാടിയ അധിക പാട്ടുകളും കാസറ്റുകളിൽ മാത്രം ഒതുങ്ങിയിരുന്നു. അർഹിച്ച അംഗീകാരം രാധികയെ തേടിയെത്തിയില്ല. എന്നാൽ അറിയപ്പെടുന്ന ഗായികയായി രാധിക സംഗീത ആസ്വാദകരുടെ മനം കവർന്നിരുന്നു. വിവാഹത്തിന് ശേഷം ദുബായിൽ താമസമാക്കിയ രാധിക പാട്ടുകളിൽ സജീവമായി തന്നെ തുടർന്നിരുന്നു.

യേശുദാസ്, ദക്ഷിണാമൂര്‍ത്തി, ജോണ്‍സണ്‍, രവീന്ദ്രന്‍ മാഷ് തുടങ്ങിയവരുടെയെല്ലാം ഗള്‍ഫില്‍ നടന്ന സംഗീത സന്ധ്യകളിൽ രാധികയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ദുബായിൽ വോയ്‌സ് ഓഫ് അറേബ്യ എന്ന ടെലിവിഷന്‍ ഷോ രാധിക അവതരിപ്പിച്ചിരുന്നു. എം.ജി. ശ്രീകുമാര്‍, യേശുദാസ്, വേണുഗോപാല്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി സ്‌റ്റേജ് ഷോകളിലും പങ്കെടുക്കാൻ രാധികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പാട്ടിനോടുള്ള തന്റെ ഇഷ്ടം എത്രത്തോളമാണെന്ന് രാധിക തെളിയിച്ചിട്ടുണ്ട്.ഇപ്പോഴിതാ രാധികയുടെ സഹോദരിയും പാട്ടുകാരിയുമായ സുജാത രാധികയുടെ ഓർമകളിൽ വിങ്ങുകയാണ്. രാധികയുടെ വേർപാടിന്റെ ഏഴാം വാർഷിക ദിനമായിരുന്നു.

ഈ ഓർമ ദിവസത്തിൽ രാധികയുടെ ഒരു ഓർമച്ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.നീ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട് എന്നാണ് ചിത്രത്തോടൊപ്പം സുജാത ക്യാപ്ഷൻ കൊടുത്തത്. സംഗീത ജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും വിശേഷങ്ങൾ സുജാതയും രാധികയും പങ്കുവെച്ചിരുന്നു.രാധികയുടെ വിയോഗത്തിന്റെ ദുഃഖത്തിൽ തന്നെയാണ് ഇപ്പോഴും സുജാത. രാധികയുടെ വേർപാടിന്റെ ദുഃഖത്തിൽ നിന്നും താനും തന്റെ കുടുംബവും ഇതുവരെ കര കയറിയിട്ടില്ല എന്ന് സുജാത പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. അപ്രതീക്ഷിതമായാണ് രാധിക വിട പറഞ്ഞത്. രാധികയുടെ വേർപാട് രാധികയുടെ പ്രീയപ്പെട്ടവർക്കും സംഗീത ലോകത്തിനും തീരാ നഷ്ടമാണ്.

തെരുവുപട്ടിയുടെ കടിയേറ്റ് പേവിഷബാധയ്ക്ക് എതിരെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്റെയും സതീഭായി അമ്മയുടെയും മകള്‍ അഭിജ(24)യാണ് മരിച്ചത്.

ഒന്നര മാസം മുന്‍പാണ് അഭിജയെ പട്ടി കടിച്ചത്. മൂന്ന് ഡോസ് വാക്സിനും യുവതി സ്വീകരിച്ചിരുന്നു. ഏറ്റവും അവസാനം ചിങ്ങം ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നാണ് യുവതി വാക്സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ ഫലപ്രദമായിരുന്നില്ലെന്നാണ് സൂചന.

പിന്നീട്, ചൊവ്വാഴ്ച രാവിലെ തല പെരുക്കുന്നുവെന്ന് യുവതി അമ്മയെ അറിയിച്ചിരുന്നു. എന്നാല്‍ ഗുരുതരമല്ലാത്തതിനാല്‍ ഇക്കാര്യം ഗൗരവമായി എടുത്തില്ല. പുറത്തുപോയി അമ്മ തിരികെ എത്തിയപ്പോഴാണ് അഭിജ ബോധംകെട്ട് വീണു കിടക്കുന്നത് കണ്ടത്. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഭിജ അവിവാഹിതയാണ്. അനൂജയാണ് സഹോദരി.

യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി.രാജീവ് , വി ശിവൻകുട്ടി എന്നിവർ ലണ്ടനിൽ എത്തുന്നു.

ലോക കേരളസഭയുടെ യു കെ – യൂറോപ്പ് മേഖല സമ്മേളനത്തിന്റെ ഭാഗമായാണ് മലയാളികളുമായി സംവദിക്കാൻ ഒക്ടോബർ 9 ഞായറാഴ്ച നടത്തുന്ന സന്ദർശനം. കേരളം സർക്കാർ സ്ഥാപനമായ നോർക്കയുടെ ആഭിമുഖ്യത്തിലാണ് പരിപാടി .

ലോകകേരളസഭ യുകെ യൂറോപ്പ് മേഖല സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മൂന്നാം ലോക കേരളസഭ തീരുമാനത്തിന്റെ ഭാഗമായാണ് ആദ്യ ത്തെ മേഖല സമ്മേളനം ലണ്ടനിൽ ഇപ്പോൾ നടത്തുന്നത് . ലോകകേരളസഭയുടെ ഈ സമ്മേളനത്തിന് പ്രാധാന്യം ഏറെയുണ്ട്. ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രതിനിധികൾ അംഗങ്ങളായ ലോക കേരള സഭ കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി നിരവധി ആശയങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. യുകെയിലെ പ്രവാസികൾക്ക് കേരളത്തിന്റെ വികസനത്തിന് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും.

അന്നേ ദിവസം ഉച്ചയ്ക്ക് ശേഷംവിപുലമായ പ്രവാസി സമ്മേളനവും കലാ സന്ധ്യയും അരങ്ങേറും. സമ്മേളനത്തിൽ മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, യുകെയിലെ വിവിധ രാഷ്ട്രീയ കലാ സാംസ്കാരിക പ്രവർത്തകർ പൗരപ്രമുഖർ തുടങ്ങിയവർ സന്നിഹിതരാവും.

കലാസാംസ്കാരിക സന്ധ്യയിൽ കേരളത്തനിമയുള്ള കലാപരിപാടികൾ അവതരിപ്പിക്കുവാൻ താല്പര്യം ഉള്ളവർ സംഘാടകസമിതിയുമായി സെപ്തംബര് 24നു വൈകീട്ട് 8 മണിക്ക് മുൻപായി താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടണമെന്ന് കൾച്ചറൽ കോഓർഡിനേഷൻ സബ് കമ്മിറ്റി കൺവീനർ ശ്രീ ശ്രീജിത്ത്‌ ശ്രീധരൻ, ലോക കേരളസഭയുടെ സബ് കമ്മിറ്റി ചുമതലയുള്ള ശ്രീമതി നിധിൻ ചന്ദ് എന്നിവർ അഭ്യർത്ഥിച്ചു.

07775435932 / 07960212334

ക്ലാസിക്കൽ സെമി ക്ലാസിക്കൽ, നാടോടി , നാടോടി/ക്ലാസിക്കൽ ഫ്യൂഷൻ മ്യൂസിക് , ഡാൻസ് , നാടകം എന്നിവയിൽ ഗ്രൂപ്പ് പരിപാടികൾക്കു മുൻഗണന നൽകും.

പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. മുഖ്യമന്ത്രിയോടും മറ്റു മന്ത്രിമാരോടും സംവദിക്കുവാൻ കിട്ടുന്ന അവസരം വിനിയോഗിച്ചു കേരളത്തിന്റെ സമഗ്രപുരോഗതിയ്ക്കായുള്ള നിർദ്ദേശങ്ങൾ അവതരിപ്പിച്ചു പരിപാടി വൻവിജയം ആക്കുവാൻ യുകെയിലെ മുഴുവൻ മലയാളികളോടും കോഓർഡിനേഷൻ സമിതിക്കുവേണ്ടി ചീഫ് കോർഡിനേറ്റർ ശ്രീ എസ്. ശ്രീകുമാർ, ജോയിന്റ് കോഓർഡിനേറ്റർ ശ്രീ സി. എ. ജോസഫ്, ഓർഗനൈസേഷന് ചെയർമാൻ ഡോ. ബിജു പെരിങ്ങത്തറ എന്നിവർ അഭ്യർത്ഥിച്ചു.

പൊതുസമ്മേളന വേദി: Tudor Park , Feltham , London . TW13 7EF

മോഹന്‍ലാല്‍ ചെയ്ത സഹായത്തെ കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.  അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് ചെയ്തു നല്‍കിയ സഹായത്തെ കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിനോടൊപ്പമായിരുന്നു ജഗദീഷ് മത്സരിച്ചത്.

ഗണേഷിന് വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിന് ഇറങ്ങിയത് അന്ന് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇക്കാര്യത്തില്‍ തനിക്ക് മോഹന്‍ലാലുമായി പിണക്കമൊന്നുമില്ലെന്നാണ് ജഗദീഷ് പറയുന്നത്. മോഹന്‍ലാല്‍ എന്തുകൊണ്ട് ഗണേഷ്‌കുമാറിന് വേണ്ടി പോയി എന്നത് തനിക്ക് അറിയാവുന്ന കാര്യങ്ങളാണ്. വ്യക്തിപരമായ ചില കാര്യങ്ങള്‍ രാഷ്ട്രീയത്തില്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. തന്നോടുള്ള അനിഷ്ടം കൊണ്ടല്ല. ഗണേഷിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടും അല്ല.

അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ് അങ്ങനെയൊരു തീരുമാനത്തിന് പിന്നില്‍. അദ്ദേഹത്തിന് അങ്ങനെയൊരു തീരുമാനം ആ സമയത്ത് എടുക്കേണ്ടി വന്നു. ഇപ്പോഴും താനും മോഹന്‍ലാലും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്നും ജഗദീഷ് പറഞ്ഞു. ആ സമയത്ത് പിരിവൊന്നും നടത്തിയിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി തനിക്ക് പൈസ തന്നിട്ടുള്ളയാളാണ് മോഹന്‍ലാല്‍.

അന്ന് മോഹന്‍ലാലിന് താന്‍ ജയിച്ചു വരണമെന്ന് ഉള്ളില്‍ ആഗ്രഹമുണ്ടായിരുന്നിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി സാമ്പത്തിക സഹായങ്ങള്‍ ഒന്നും തന്നിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു. എന്നാല്‍ ഫേസ്ബുക്കിലൊക്കെ തന്നെ അനുഗ്രഹിക്കുന്ന രീതിയിലുള്ള ഫോട്ടോകളൊക്കെ ഇട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ബിരുദ വിദ്യാര്‍ത്ഥിന് ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജിഭവനില്‍ അഭിരാമിയാണ് തൂങ്ങിമരിച്ചത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് അഭിരാമി മരണം തിരഞ്ഞെടുത്തത്.

കേരള ബാങ്കിന്‍രെ പതാരം ബ്രാഞ്ചില്‍ നിന്നെടുത്ത നാലു ലക്ഷം രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഉച്ചയോടെ ബാങ്ക് അധികൃതരെത്തി നോട്ടീസ് പതിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളജിലെ രണ്ടാംവര്‍ഷം ബിരുദ വിദ്യാര്‍ഥിനിയാണ് മരിച്ച പെണ്‍കുട്ടി.

ജപ്തി നോട്ടീസിന്റെ വിവരമറിഞ്ഞ് വൈകിട്ട് നാലരയോടെയാണ് അഭിരാമി ആത്മഹത്യ ചെയ്തത്. ബാങ്ക് അധികൃതര്‍ എത്തിയപ്പോള്‍ സാവകാശം വേണമെന്ന് സമീപത്ത് താമസിക്കുന്നവര്‍ പറഞ്ഞിരുന്നുവെങ്കിലും ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിക്കുകയായിരുന്നു എന്നാണ് വിവരം.

ജപ്തി ബോര്‍ഡ് മകള്‍ക്ക് വലിയ മനോവേദനയുണ്ടാക്കിയെന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പിതാവ് അജികുമാര്‍. ബോര്‍ഡ് മറച്ചുവയ്ക്കണമെന്ന് മകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അജികുമാര്‍ പ്രതികരിച്ചു.

ബാങ്കിനോട് സാവകാശം ചോദിച്ചെങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് അധികൃതരില്‍ നിന്ന് കിട്ടിയത്. ‘ജീവിക്കാനാ എല്ലാവരും മക്കള്‍ക്ക് വീടുണ്ടാക്കിക്കൊടുക്കുന്നത്. ഇത് നേരെ തിരിച്ചാ… എന്റെ മോള് ചാകാന്‍ വേണ്ടിയാണ് ഞാന്‍ ഈ വീട് വച്ചത്. എന്ത് ചെയ്യാനാ…സര്‍ക്കാരിന് വേണമെങ്കില്‍ വീട് കൊടുക്കാം. സര്‍ക്കാര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ.’- അജികുമാര്‍ പറയുന്നു.

കണ്ണൂരില്‍ സ്ത്രീകള്‍ മാത്രമുള്ള വീട് പൂട്ടി ബാങ്ക് അധികൃതര്‍ ജപ്തി നടപടിയിലേക്ക് കടന്നതും ഏറെ വിവാദമായിരുന്നു. കേരള ഗ്രാമീണ ബാങ്കായിരുന്നു കഴിഞ്ഞ ആഴ്ചയില്‍ സുഹറ എന്ന യുവതിയുടെ മകളേയും വൃദ്ധ മാതാവിനേയും ബലമായി പുറത്തിറക്കി വീട് ജപ്തി ചെയ്തത്. ഈ സംഭവം ഏറെ വിവാദമായതിന് പിന്നാലെയാണ് കൊല്ലത്തു നിന്നും ദാരുണ വാര്‍ത്തയെത്തിയിരിക്കുന്നത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പത്ത് വയസുകാരനോട് പിതാവിന്റെ സഹോദരന്റെ ക്രൂരത. പൊതുസ്ഥലത്തുവെച്ച് കുട്ടിയെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ചു. സംഭവത്തില്‍ പിതാവിന്റെ സഹോദരന്‍ മനു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

‘കുടിയെടാ, ആര് ചോദിക്കാനിരിക്കുന്നു, ബാക്കി അച്ചാച്ചന്‍ നോക്കിക്കോളും’, എന്ന് ഇയാള്‍ കുട്ടിയോട് പറയുന്നതും നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിക്കുന്നതിന്റെയും വീഡിയോ പ്രചരിച്ചിരുന്നു.

തിരുവോണനാളിലായിരുന്നു സംഭവം. ഇയാള്‍ കുട്ടിയെ ബിവറേജിലേക്ക് കൂട്ടിക്കൊണ്ടു പോയി മദ്യം വാങ്ങിവന്ന് പൊതുസ്ഥലത്തുവെച്ച് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയായിരുന്നു കുട്ടിയെ ഇയാള്‍ മദ്യം കുടിപ്പിച്ചത്.

ഇതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് വിഷയം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് കുട്ടിയേയും രക്ഷിതാക്കളേയും നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയും മൊഴിയെടുക്കുകയുമായിരുന്നു.

തുടര്‍ന്ന് കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ മനുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ ബലം പ്രയോഗിച്ച് മദ്യം കുടിച്ചു, പൊതുസ്ഥലത്തുവെച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിര്‍ബന്ധിച്ച് മദ്യംകുടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 77 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചടയമംഗലത്ത് അക്കോണത്ത് ആണ് സംഭവം. അടൂർ പഴകുളം സ്വദേശിനിയായ 24കാരി ലക്ഷ്മിപിള്ളയാണ് മരിച്ചത്. വിദേശത്ത് നിന്നും ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ഭർത്താവാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് കിഷോർ കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷം ലക്ഷ്മിയെ വിളിച്ചെങ്കിലും വീട് ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് അടൂരിൽ നിന്ന് ലക്ഷ്മിയുടെ അമ്മയെ വിളിച്ചുവരുത്തി. ഇവരുടെ സാന്നിദ്ധ്യത്തിൽ ആണ് വാതിൽ ചവിട്ടിപൊളിച്ച് അകത്ത് കടന്നത്.

അകത്ത് കയറിയപ്പോൾ ആണ് മുറിക്കുള്ളിൽ ലക്ഷ്മിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം കോളേജിലേക്ക് മാറ്റി. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെയും വ്യക്തമല്ല. ഒരു വർഷം മുൻപാണ് കിഷോറും ലക്ഷ്മിയും തമ്മിലുള്ള വിവാഹം നടന്നത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസിയിൽ മകളുടെ മുന്നിൽവെച്ച് അച്ഛനെ ക്രൂരമായി മർ‌ദ്ദിച്ച കെഎസ്ആർടിസി ജീവനക്കാർക്കെതിരെ പോലീസ് ചുമത്തിയത് നിസര വകുപ്പെന്ന് ആക്ഷേപം. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മകളുടെ കൺസഷൻ കാർഡ് പുതുക്കാനെത്തിയപ്പോഴാണ് കെഎസ്ആർടിസി ഡിപ്പോയിൽ വച്ച് അച്ഛൻ പ്രേമനനെ ജീവനക്കാർ സംഘം ചേര്‍ന്ന് ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

സംഭവത്തിൽ നാല് ജീവനക്കാരെ സസ്പെന്റ് ചെയ്തതായി വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കുകയും ചെയ്തിരുന്നു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്ആർ സുരേഷ് കുമാർ, കണ്ടക്ടർ എൻ അനിൽകുമാർ, അസിസ്റ്റന്റ് സിപി മിലൻ ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ 45 ദിവസത്തനികം അന്വേഷണം പൂർത്തിയാക്കി, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സിഎംഡിക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചിരുന്നു. സംഭവത്തിന് പിന്നാലെ സിഎംഡിയോട് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തെ പ്രാഥമിക അന്വേഷണം നടത്താൻ നിയോഗിച്ചിരുന്നത്. മ‍ർദ്ദനമേറ്റ ആമച്ചൽ സ്വദേശി പ്രേമനന്റെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം ജീവനക്കാർക്ക് വീഴ്ച സംഭവിച്ചെന്ന് വ്യക്തമാക്കിയുള്ള വിജിലൻസ് റിപ്പോർട്ട് കൈമാറുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.

അഞ്ച് പേർക്കെതിരെ സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും, നിസാര വകുപ്പുകളാണ് ചുമത്തിയതെന്നാണ് പുറത്ത് വരുന്ന ആരോപണങ്ങൾ. മകളെ തള്ളിമാറ്റിയതിന് കേസെടുത്തിട്ടില്ല. ദൃക്സാക്ഷിയായ മകളുടെ കൂട്ടുകാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുമില്ല. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ സംഭവം അരങ്ങേറിയത്. മകൾക്ക് കൺസെഷൻ നൽകാത്തതുമായി ബന്ധപ്പെട്ടാണ് വാക് തർക്കം ഉണ്ടായത്. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും പുതുക്കൽ ആവശ്യമില്ലെന്നും പ്രേമനൻ മറുപടി നൽകി. പിന്നാലെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുതെന്നും വെറുതെയല്ല കെഎസ്ആർടിസി രക്ഷപെടാത്തതെന്ന് പ്രേമനൻ പറഞ്ഞത് ജീവനക്കാരെ പ്രകോപിതരാക്കുകയായിരുന്നു. തുടർന്ന് വിശ്രമമുറിയിലേക്ക് ജീവനക്കാർ പ്രേമനനെ വലിച്ചിഴച്ചിഴച്ച് കൊണ്ടുപോകുകയും മർദ്ദിക്കുകയും ചെയ്തു. തടയാൻ വന്ന മകളെയും അക്രമിച്ചെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.

 

 

തന്റെ പേരിലുളള വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ടിനെതിരെ യുവ നടൻ നസ്‍ലെൻ കൊച്ചി സൈബർ പൊലീസിൽ പരാതി നൽകി. കാക്കനാട് സൈബർ പൊലീസ് സ്റ്റേഷനിലാണ് നസ്‍ലെൻ പരാതി നൽകിയത്. തനിക്ക് ഫേസ്‍ബുക് ഐഡി ഇല്ലെന്നും എഫ്ബി പേജാണുളളതെന്നും നടൻ പറഞ്ഞു. വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തന്റെ പേരിൽ പ്രധാനമന്ത്രിയെക്കുറിച്ച് കമന്റ് ഇട്ടതിനെപ്പറ്റി അന്വേഷിക്കണമെന്ന് നസ്‍ലെന്‍റെ പരാതിയിലെ ആവശ്യം. ഇതിന്റെ പേരിൽ താൻ സൈബർ ആക്രമണം നേരിടുകയാണെന്നും നടൻ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഒരു ഫേസ്‍ബുക്ക് പോസ്റ്റിന് കീഴിൽ നസ്‍ലെന്‍റെ പേരും ഫോട്ടോയുമുള്ള ഐ‍ഡിയില്‍ നിന്ന് പ്രധാനമന്ത്രിക്കെതിരെ കമന്‍റിട്ടത്. ഇത് തന്‍റെ പേരും ചിത്രവും ഉപയോ​ഗിച്ച് നിർമിച്ച വ്യാജ അക്കൗണ്ടാണെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് നസ്‍ലെൻ. സംഭവത്തില്‍ കൊച്ചിയിൽ സൈബർ സെല്ലിൽ പരാതി നൽകിയതായും നസ്‍ലെൻ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കി. കാക്കനാട്ടെ സൈബര്‍ സെല്‍ ഓഫീസില്‍ നല്‍കിയ പരാതിയുടെ കോപ്പിയും വീഡിയോക്കൊപ്പം നസ്‍ലെൻ ചേര്‍ത്തിട്ടുണ്ട്.

കുറച്ച് സുഹൃത്തുക്കൾ സ്ക്രീൻ ഷോട്ട് എടുത്ത് അയച്ചുതന്നപ്പോഴാണ് ഇങ്ങനെയൊരു പ്രശ്നത്തേക്കുറിച്ച് അറിഞ്ഞതെന്നും നസ്‍ലെൻ പറയുന്നു. ഫേസ്ബുക്കില്‍ എനിക്കുള്ളത് ഒരു പേജാണ്. അത് കൈകാര്യം ചെയ്യുന്നത് ഞാനല്ലെന്നും സോഷ്യല്‍ മീഡിയയില്‍ താന്‍ അത്ര ആക്ടീവുമല്ലെന്നും നസ്‍ലെൻ പറഞ്ഞു. ഏതോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് താനിപ്പോള്‍ പഴി കേള്‍ക്കുന്നത്. അങ്ങനെ പഴി കേള്‍ക്കുമ്പോള്‍ തനിക്കുണ്ടാവുന്ന ദുഃഖം അതിഭീകരമാണ്. ഇതാര് ചെയ്തതായാലും തന്റെ ഭാഗത്തുകൂടി നിന്ന് ഒന്ന് ചിന്തിച്ചുനോക്കണമെന്നും നസ്‍ലെൻ പറയുന്നു. തണ്ണീർ മത്തൻ, ഹോം, ജോ ആൻഡ് ജോ, പത്രോസിന്റെ പടപ്പുകൾ, മകൾ തുടങ്ങിയ ചിത്രങ്ങളില്‍ നസ്‍ലെൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

 

View this post on Instagram

 

A post shared by Naslen (@naslenofficial)

Copyright © . All rights reserved