ജൂലൈ 31നായിരുന്നു നിർമ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയയുടെ പിറന്നാൾ. പൃഥ്വിയ്ക്ക് ഒപ്പം ലണ്ടനിലായിരുന്നു സുപ്രിയയുടെ പിറന്നാൾ ആഘോഷം. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
”ഹാപ്പി ബെർത്ത്ഡേ പാർട്‌നർ. നീ എന്റെ കൈ പിടിച്ച് കൂടെയുണ്ടെങ്കിൽ, ഏതു വഴക്കും കഠിനമല്ല, ഏതു യാത്രയും നീണ്ടതല്ല,” എന്നായിരുന്നു പിറന്നാൾ ദിനത്തിൽ സുപ്രിയയ്ക്ക് ആശംസകൾ നേർന്ന് പൃഥ്വി കുറിച്ചത്.
2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകൾ അലംകൃത ജനിച്ചു. മലയാള സിനിമയിലെ പവർ കപ്പിളാണ് ഇന്ന് പൃഥ്വിയും സുപ്രിയയും. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിൽ ശക്തമായ പിന്തുണയുമായി സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നതും സുപ്രിയയാണ്.
View this post on Instagram
View this post on Instagram
മോഹന്‍ലാലിനും സത്യന്‍ അന്തിക്കാടിനുമൊപ്പം പൊതുവേദിയിലെത്തിയ നടന്‍ ശ്രീനിവാസന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ദാസനും വിജയനും കൂടെ സത്യനുമെന്ന ക്യാപ്ഷനോടെയായാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിലാണ് ശ്രീനിവാസന്‍ പങ്കെടുത്തത്. നടന്റെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുള്ളതായാണ് ആരാധകര്‍ ഇതിലൂടെ മനസിലാക്കുന്നത്, ചാനല്‍ പുറത്ത് വിട്ട പ്രൊമോ വീഡിയോയിലെ ദൃശ്യങ്ങളാണിത്.
ശ്രീനിവാസന്റെ കവിളില്‍ മോഹന്‍ലാല്‍ ചുംബിക്കുന്ന ഫോട്ടോയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്.
നടനും അവതാരകനും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമൊക്കെയായ രമേശ് പിഷാരടിയും ഹണി റോസും അജു വര്‍ഗ്ഗീസും അടക്കമുള്ള താരങ്ങളെല്ലാം ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ട്. താരസംഘടനയായ അമ്മയുടെ ഫണ്ട് ശേഖരണാര്‍ത്ഥം നടത്തുന്ന പരിപാടിയെ കുറിച്ച് മുന്‍പ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് താരങ്ങള്‍ നടത്തുന്ന റിഹേഴ്‌സലുകളുടെ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ മുന്‍പ് വൈറലായി മാറുകയും ചെയ്തിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഒരിക്കല്‍ പിണങ്ങിയ കഥ മമ്മൂട്ടി വേദിയില്‍ വെച്ച് മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്ന രംഗവും പ്രൊമോ വീഡിയോയിലുണ്ട്.
കാൽവഴുതി കൊക്കർണിയിലേയ്ക്ക് വീണ അനുജത്തിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ചേച്ചി മുങ്ങിമരിച്ചു. ആഴമുള്ള കുളമാണ് കൊക്കർണി. കരിപ്പോട് അടിച്ചിറ വിക്കാപ്പ് നടുവത്തുകളത്തിൽ പരേതനായ ശിവദാസന്റെയും ശശിലേഖയുടെയും മകൾ ശിഖാദാസാണ് മരിച്ചത്. 16 വയസായിരുന്നു. കുളത്തിന്റെ ആഴവും സ്വന്തം ജീവനും പോലും വകവെയ്ക്കാതെയാണ് തന്റെ കൂടപ്പിറപ്പിനെ രക്ഷിക്കാനായി ശിഖാദാസ് എടുത്ത് ചാടിയത്.
എന്നാൽ ആഴത്തിലേയ്ക്ക് മുങ്ങിപ്പോയ ശിഖാദാസിനെ ജീവിതത്തിലേയ്ക്ക് പിടിച്ചുകയറ്റാനായില്ല. സമീപത്തെ പുല്ലിൽ പിടിച്ചു കിടന്ന അനിയത്തിയെ ജീവിതത്തിന്റെ കരയിലേയ്ക്ക് കയറ്റി കൊണ്ട് വരികയും ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12.45ന് പെരുമാട്ടി വണ്ടിത്താവളം മേലെ എഴുത്താണിയിലെ സ്വകാര്യവ്യക്തിയുടെ കൊക്കർണിയിലാണ് സംഭവം നടന്നത്.
മേലെ എഴുത്താണിയിലെ കൂട്ടുകാരിയുടെ വീട്ടിലെത്തിയ ശിഖയും അനിയത്തി ശില്പയും കൂട്ടുകാരിക്കൊപ്പം സമീപത്തെ നെൽപ്പാടത്തെ വരമ്പിലൂടെ നടക്കുമ്പോൾ ശില്പയുടെ കാലിൽ ചെളി പറ്റി. ഇത് കഴുകാൻ അടുത്തുള്ള കൊക്കർണിയിലേക്ക് ഇറങ്ങിയ ശില്പ കാൽ വഴുതി വീഴുകയായിരുന്നു. അനുജത്തിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശിഖാദാസ് ആഴങ്ങളിലേയ്ക്ക് വഴുതി വീണു. ശിഖയെ ശില്പയും കൂട്ടുകാരിയും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
കുട്ടികളുടെ നിലവിളി കേട്ട് സമീപത്തെ ക്ലബ്ബിലുണ്ടായിരുന്ന യുവാക്കൾ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചിറ്റൂർ അഗ്‌നിരക്ഷാനിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് ജീവനക്കാരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വടവന്നൂർ വി.എം.എച്ച്.എസ്. സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ശിഖ. മുത്തശ്ശി ജാനകിക്കൊപ്പമാണ് ശിഖ താമസിച്ചിരുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഡോ. ഐഷ വി
രഘുപതി വാതോരാതെ വർത്തമാനം പറയും. എല്ലായിപ്പോഴും രഘുപതി പറയുന്നതെല്ലാം കേട്ടിരിക്കാൻ എന്റെ സമയ പരിമിതി എന്നെ അനുവദിച്ചില്ല. അതിനാൽ എന്റെ തലച്ചോറ് കണ്ടുപിടിച്ച ഒരു വിചിത്രമായ വഴിയുണ്ട്. എന്റെ തലച്ചോറിന്റെ വലതു ഭാഗം രഘുപതിയ്ക്ക് വിട്ടു കൊടുക്കുക. രഘുപതിയ്ക്ക് അവർ പറയുന്നതൊക്കെ കേൾക്കാൻ നല്ലൊരു കേൾവിക്കാരിയെ കിട്ടിയാൽ മതി. എന്റെ ഇടതു തലച്ചോർ അപ്പോൾ മറ്റെന്തെങ്കിലും ബൗദ്ധിക വ്യാപാരങ്ങളിലായിരിയ്ക്കും. എന്നാൽ രഘുപതി പറയുന്നതിൽ കാതലായ എന്തെങ്കിലും അംശമുണ്ടെങ്കിൽ അതെന്റെ തലച്ചോർ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും.
അങ്ങനെ രാഘുപതി പറഞ്ഞ കാര്യങ്ങളിലൊന്ന് അവരുടെ വീട്ടിൽ പനങ്കള്ള് ചെത്തിയെടുത്ത് ഉപയോഗിക്കുന്ന കാര്യമായിരുന്നു. പനങ്കള്ള് കാച്ചിയെടുത്ത് അതിന്റെ തെളി പുതിയ മൺകലങ്ങളിലാക്കി വായ മൂടിക്കെട്ടി തട്ടിൻപുറത്തിട്ടേയ്ക്കും. അഞ്ചാറ് മാസം കഴിഞ്ഞു പരിശോധിക്കുമ്പോൾ ഇളം തവിട്ടു നിറം കലർന്ന പനo കൽക്കണ്ടം തയ്യാർ. തെളി മാറ്റിയ പനങ്കള്ളിന്റെ ബാക്കി മട്ടി സഹിതം വലിയ ഉരുളിയിൽ കാച്ചി വറ്റിച്ച് മുറ്റത്തു കുഴിച്ച് അർദ്ധാകൃതി വരുത്തിയ കുഴികളിൽ തേക്കിലകൾ നിരത്തി കാച്ചിയ പാനിയൊഴിച്ച്
തണുക്കുമ്പോൾ നല്ല ആകൃതിയൊത്ത പനംചക്കര അഥവാ കരിപ്പട്ടി തയ്യാർ. ഈ കാച്ചിയ പാനിയിൽ ചുക്ക് ഏലം കുരുമുളക് എന്നിവ ചേർത്താൽ വൈവിധ്യമാർന്ന രുചികളിൽ ഇരുമ്പിന്റെ അംശം കൂടുതൽ കലർന്ന രോഗ പ്രതിരോധ ശേഷി നൽകുന്ന കരുപ്പട്ടി( പനംചക്കര) തയ്യാർ.
( തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
മിനു നെയ്‌സൺ പള്ളിവാതുക്കൽ
മുട്ട പഫ്‌സ് ഇഷ്ടമില്ലാത്തവർ ആരുണ്ട് . ബേക്കറിയിൽ നിന്ന് വാങ്ങിക്കുന്ന ഈ വിഭവം അതേ രുചിയിൽ വീട്ടിലും തയാറാക്കാം.
ചേരുവകൾ
1 . 8 സ്ക്വയർ പഫ് പേസ്ട്രി
2 . 4 വേവിച്ച മുട്ടകൾ (പകുതിയായി മുറിക്കുക)
3 . 3 സവോള ചെറുതായി അരിഞ്ഞത്
4 . 2 tsp ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും (ഓരോന്നും)
5 .1/4 tsp മഞ്ഞൾപ്പൊടി
6 .1.5 tsp മുളകുപൊടി
7 .1 tsp മല്ലിപ്പൊടി
8 .1/2 tsp കുരുമുളക് പൊടി
9 .1/2 tsp ഗരം മസാല
10 .1 tbsp തക്കാളി കെച്ചപ്പ്
11 . കറിവേപ്പില
12 .1 മുട്ട (egg wash )
13 . എണ്ണ
14 . ഉപ്പ്

ഉണ്ടാക്കുന്ന രീതി
ഓവൻ 200 °C, 10 മിനിറ്റ് പ്രീ-ഹീറ്റ് ചെയ്യുക
ബേക്കിംഗ് ട്രേയിൽ ബേക്കിംഗ് പേപ്പർ വിരിക്കുക.
ഒരു വലിയ പാനിൽ എണ്ണ ചൂടാക്കി സവോള അരിഞ്ഞത് ചേർത്ത് ,ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ ഇളക്കുക . അതിനുശേഷം ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് 2-3 മിനിറ്റ് വേവിക്കുക.
എല്ലാ മസാലപ്പൊടികളും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. എണ്ണ തെളിഞ്ഞുവന്നുകഴിയുമ്പോൾ, 1-2 tsp ചൂടുവെള്ളം ചേർക്കുക. അതിലേക്കു തക്കാളി കെച്ചപ്പ്, കറിവേപ്പില എന്നിവ ചേർത്ത് വീണ്ടും ഇളക്കുക.
ഓരോ പഫ് പേസ്ട്രിയിലും ഏകദേശം 1 ടേബിൾസ്പൂൺ മസാല വയ്ക്കുക, തുടർന്ന് പകുതി മുട്ട വെച്ച് , അതിനു മുകളിൽ കുറച്ച് മസാലയും കൂടെ ഇട്ടശേഷം മടക്കി സീൽ ചെയ്യുക
എഗ്ഗ് വാഷിനായി 1 മുട്ട, 1-2 ടീസ്പൂൺ വെള്ളം ചേർത്ത് അടിക്കുക. സീൽ ചെയ്ത പഫുകളിൽ മുഴുവനും മുട്ട വാഷ് ചെയ്യുക.
പ്രീഹീറ്റ് ചെയ്ത ഓവനിൽ, 20-25 മിനിറ്റ് അല്ലെങ്കിൽ പഫ് പേസ്ട്രി ഗോൾഡൻ നിറമാകുന്നതുവരെ ബേക്ക് ചെയ്യുക.
തക്കാളി കെച്ചപ്പിനൊപ്പം ആസ്വദിക്കാം.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

സംവിധായകൻ, നിർമ്മാതാവ്, അഭിനേതാവ് തുടങ്ങി എല്ലാ മേഖലകളിലും ഒരുപോലെ കഴിവ് തെളിയിച്ച വ്യക്തിയാണ് അനൂപ് മേനോൻ. തനിക്ക് വന്നിട്ടും ചെയ്യാൻ പറ്റാതിരുന്ന രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളെപ്പറ്റി നടൻ പറഞ്ഞ വാക്കുകളാണ് വെെറലായി മാറുന്നത്. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് അനൂപ് മേനോൻ സിനിമകളെപ്പറ്റി മനസ്സ് തുറന്നത്. ശ്യാം ധർ സംവിധാനം ചെയ്ത ‘സെവൻത് ഡേ’യും ആർ എസ് വിമൽ ഒരുക്കിയ ‘എന്ന് നിന്റെ മൊയ്‌തീൻ’ എന്നി ഈ രണ്ടു ചിത്രങ്ങളിലും നായകനായി ആദ്യ ചോയ്സ് പൃഥ്വിരാജ് ആയിരുന്നില്ല. ഈ രണ്ടു ചിത്രങ്ങളും ആദ്യം തന്റെ മുന്നിലാണ് വന്നതെന്നാണ് അനൂപ് പറയുന്നത്.
മലയാളികൾക്ക് സുപരിചതമായ മൊയ്‌തീൻ- കാഞ്ചനമാല പ്രണയത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു എന്ന് നിന്റെ മൊയ്തീൻ. പാർവതി നായികാ വേഷം ചെയ്ത ഈ ചിത്രത്തിലും ടോവിനോ തോമസ് അഭിനയിച്ചിരുന്നു. എന്നാൽ ഈ രണ്ടു ചിത്രങ്ങളിലും നായകനായി ആദ്യ ചോയ്സ് പൃഥ്വിരാജ് ആയിരുന്നില്ല. ഈ രണ്ടു ചിത്രങ്ങളും ആദ്യം തന്റെ മുന്നിലാണ് വന്നത്.
സെവൻത് ഡേ ആദ്യം തനിക്കു മുന്നിലാണ് വന്നതെന്നും, തങ്ങൾ ഏതാണ്ട് ഒരു വർഷത്തോളം ആ ചിത്രത്തിന്റെ കാര്യങ്ങളുമായി മുന്നോട്ടു പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് നിർമ്മാതാവുമായി ബന്ധപെട്ടു ചില പ്രശ്നങ്ങൾ ഉണ്ടായപ്പോഴാണ് അത് മാറിപ്പോയതെന്നും അനൂപ് മേനോൻ പറയുന്നു. അതുപോലെ എന്ന് നിന്റെ മൊയ്‌ദീൻ താനും മമത മോഹൻദാസും അഭിനയിക്കാനിരുന്ന ചിത്രമായിരുവെന്നു. ഇടയ്ക്കു ശങ്കർ രാമകൃഷ്ണൻ ആ കഥ വീണ്ടും എഴുതുകയായിരുന്നെന്നും അനൂപ് മേനോൻ പറഞ്ഞു.
എന്നാൽ ഇന്ന് നമ്മൾ എന്ന് നിന്റെ മൊയ്‌തീൻ പോലെയല്ല അന്ന് ആർ എസ് വിമൽ അത് പ്ലാൻ ചെയ്തിരുന്നത്, ബ്യൂട്ടിഫുൾ ഒക്കെ പോലത്തെ ഒരു കൊച്ചു ചിത്രമായിരുന്നു അന്ന് പ്ലാൻ ചെയ്തതെന്നും അനൂപ് മേനോൻ പറഞ്ഞു. പൃഥ്വിരാജ് വന്നതോടെയാണ് ആ ചിത്രം വലുതായതെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിൽ വാഹനാപകടത്തിൽ മരിക്കുന്നതിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് പഠനം. മുപ്പതിനും നാൽപതിനും ഇടക്ക് പ്രായമുള്ള യുവാക്കളാണ് പകുതിയിലേറെയും അപകടത്തിൽപെടുന്നതെന്നും പഠനം വ്യക്തമാക്കുന്നു. റോഡ് സുരക്ഷാ ബോധവത്കരണ ഗ്രൂപ്പും വാഹനാപകട ഇൻഷൂറൻസ് കമ്പനിയുമായ ടോക്യോമറൈനും നടത്തിയ പഠനത്തിലാണ് റോഡപകടങ്ങളുടെ ഇരകൾ പകുതിയിലേറെയും ഇന്ത്യക്കാരാണെന്ന് കണ്ടെത്തിയത്.
വേനൽകാലത്തുണ്ടായ 2500ഓളം വാഹനാപകട ഇൻഷ കേസുകളെ ആസ്പദമാക്കിയാണ് പഠനം ഇന്ത്യക്കാർ കഴിഞ്ഞാൽ കൂടുതൽ അപകടപ്പെടുന്നത് യു.എ.ഇ സ്വദേശികളാണ്. ഇരകളിൽ19 ശതമാനമാണ് ഇമറാത്തികൾ. ഈജിപ്തുകാരും, പാകിസ്താൻകാരും ആറു ശതമാനം വീതം ഇരകളാകുന്നു. ഫിലിപ്പൈൻസുകാർ നാല് ശതമാനവും മറ്റ് രാജ്യക്കാർ 15 ശതമാനവും അപകടത്തിൽപെടുന്നു എന്നാണ് കണക്ക്.
അപകടത്തിൽപെടുന്നവരിൽ 12 ശതമാനം പേർ 30 വയസിൽ താഴെയുള്ളവരാണ്. 30നും 40നും ഇടയിൽ പ്രായമുള്ളവർ 50 ശതമാനം. 40നും 50 നും ഇടക്കുള്ളവർ 26 ശതമാനം വരും. 50 വയസിന് മുകളിൽ പ്രായമുള്ളവർ 12 ശതമാനം മാത്രമേ വാഹനാപകടത്തിൽ ഇരയാവുന്നുള്ളു. ഉച്ചക്ക് 12 മുതൽ രാത്രി എട്ട് വരെയുള്ള സമയത്താണ് കൂടുതൽ അപകടങ്ങളുണ്ടാകുന്നത്.
ഇതിൽ ഉച്ചക്ക് 12 മുതൽ രണ്ട് വരെയും വൈകുന്നേരം ആറ് മുതൽ എട്ട് വരെയുമാണ് ഏറ്റവുമധികം വാഹനങ്ങളും അപകടത്തിൽപെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സമയങ്ങളിൽ റോഡിന് ചൂട് കൂടുന്നതും വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതുമാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് റോഡ് സേഫ്റ്റി ഗ്രൂപ്പ് യു.എ.ഇ സ്ഥാപകൻ തോമസ് എഡൽമാൻ പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമന്‍ കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് ഇവിടെയുള്ള മത സംഘടനകളല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മത സംഘടനകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയത് ഭീരുത്വമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമന്‍ ഒരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട് പക്ഷെ അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ല. അദ്ദേഹത്തിനെതിരെ സര്‍വീസ് നടപടിയെടുത്തിരുന്നു, പിന്നീട് തിരിച്ചെടുത്തു. പിന്നെ അദ്ദേഹത്തിന് ജോലി ചെയ്യാന്‍ പറ്റില്ലെന്ന് പറയുന്നത് എന്ത് ന്യായമാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.
നടന്‍ ദിലീപിനെതിരെ ഒരു കേസുണ്ട് എന്ന കരുതി ദിലീപിനോട് ഒരു സിനിമയിലും അഭിനയിക്കരുതെന്ന് പറയാന്‍ പറ്റുമോ, ദിലീപിനെതിരെയുള്ള കേസ് ശരിയായി അന്വേഷിച്ച് കുറ്റം തെളിയിച്ച് ശിക്ഷിക്കണം. അതാണ് നിയമ മാര്‍ഗം.
ശ്രീറാം വെങ്കിട്ടരാമന് ജോലി ചെയ്യാന്‍ പറ്റില്ലെന്ന് ആരാണ് തീരുമാനിക്കുന്നത്. അദ്ദേഹത്തിനെതിരെയുള്ള കേസ് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ് മത സംഘടനകളല്ല. ചില ആളുകള്‍ തീരുമാനിക്കുന്നത് നടക്കുകയുള്ളൂ എന്ന നില വന്നാല്‍ എന്ത് കാര്യമാണ് മുന്നോട്ട് പോവുക. ശ്രീറാം വെങ്കിട്ടരാമനു വേണ്ടി ആരും വക്കാലത്ത് എടുക്കുന്നില്ല. ആ കേസ് തെളിയണം എന്ന് തന്നെയാണ് ഞങ്ങളുടെ ആവശ്യം. നിരപരാധിയായ ഒരു മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. മത സംഘടനകള്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്ന് കരുതി മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു.’
ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രമാണ് സായാഹ്ന വാര്‍ത്തകള്‍. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് ചിത്രം.
ചിത്രത്തിനെ കുറിച്ച് ഗോകുല്‍ സുരേഷ് പറയുന്നതിങ്ങനെ. തനിക്ക് പൊതുവെ പൊളിറ്റിക്കല്‍ സറ്റയര്‍ ഇഷ്ടമാണെന്നും സിനിമ കണ്ട് കഴിഞ്ഞാല്‍ ആരെയാണ് ഇതില്‍ വിമര്‍ശിക്കുന്നതെന്ന് മനസിലാകുമെന്നും, താന്‍ വരുന്നത് എവിടെ നിന്ന് ആണെന്നൊക്കെ എല്ലാവര്‍ക്കും അറിയാമല്ലോ അത് വെച്ച് നോക്കുമ്പോള്‍ താന്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുമെന്ന് ആരും കരുതില്ലല്ലോ എന്നും ഗോകുല്‍ സുരേഷ് പറയുന്നത്.
‘എനിക്ക് പൊളിറ്റിക്കല്‍ സറ്റയര്‍ ഒരുപാട് ഇഷ്ടമാണ്. സിനിമ കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും ഇതില്‍ ആരെയാണ് വിമര്‍ശിക്കുന്നത് എന്ന്. ആരെ വിമര്‍ശിച്ചാലും എനിക്ക് പ്രശ്‌നമില്ല, ഞാന്‍ എവിടെ നിന്ന് വരുന്നു എന്നൊക്കെ വെച്ച് റിലേറ്റ് ചെയ്താല്‍ ഞാന്‍ ഇത് ചെയ്യില്ല എന്നേ എല്ലാവരും കരുതൂ.
ഭരണകൂടത്തെ വിമര്‍ശിക്കുന്ന സിനിമയാണെന്ന് അച്ഛനോട് (സുരേഷ് ഗോപി) പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് അച്ഛനോടൊന്നും പറഞ്ഞിട്ടില്ല. ഇതില്‍ ഒന്നും അങ്ങനെ ഇടപെടാറില്ലെന്നും, അച്ഛന്റെ പാര്‍ട്ടിയെ വിമര്‍ശിച്ചത് എന്താണെന്ന് അച്ഛന്‍ ചോദിക്കില്ലെന്നും ഗോകുല്‍ പറയുന്നു.
ചെയ്യുന്ന കാര്യത്തില്‍ നേര് ഉണ്ടെങ്കില്‍ അച്ഛന്‍ അതില്‍ ഇടപെടാറില്ല, അച്ഛന്റെ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന കഥ എന്തിന് ചെയ്തു എന്നൊന്നും അച്ഛന്‍ ചോദിക്കില്ലെന്നും ഗോകുല്‍ വ്യക്തമാക്കി.
ലോകത്തെ തിമിംഗല വര്‍ഗങ്ങളില്‍ അപൂര്‍വമെന്ന് കണക്കാക്കുന്ന തിമിംഗലങ്ങളാണ് തൂവെള്ള നിറത്തിലുള്ള ബെലൂഗ തിമിംഗലങ്ങള്‍. ആര്‍ട്ടിക് സമുദ്രത്തില്‍ കാണപ്പെടുന്ന, കാഴ്ചയില്‍ ഡോള്‍ഫിനോട് സാദൃശ്യം തോന്നിക്കുന്ന ഈ തിമിംഗലങ്ങളിലൊന്നാണ് വഴി തെറ്റി ഫ്രാന്‍സിലേക്കെത്തിയത്. ഫ്രാന്‍സിലെ സീന്‍ നദിയിലാണ് ഈ തിമിംഗലങ്ങളിലൊന്നിനെ കണ്ടെത്തിയത്. തണുത്ത കാലാവസ്ഥയില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന ബെലൂഗ തിമിംഗലം ഫ്രാന്‍സിലെ നദിയില്‍ എങ്ങനെയെത്തിപ്പെട്ടു എന്നത് ഗവേഷകരെ കുഴക്കുന്ന ചോദ്യമാണ്. അതേസമയം തന്നെ തിമിംഗലത്തിന് ഇവിടെ നിന്ന് സുരക്ഷിതമായി മടങ്ങി പോകാന്‍ കഴിയുമോയെന്ന കാര്യത്തിലും ഗവേഷകര്‍ക്ക് ആശങ്കയുണ്ട്.
ഈ ബെലൂഗ തിമിംഗലത്തിന്‍റെ ആരോഗ്യസ്ഥിതി തന്നെ നിലവില്‍ ആശങ്കയുണര്‍ത്തുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. സാധാരണ ബെലൂഗ തിമിംഗലങ്ങളേക്കാളും ശരീരം ക്ഷിണിച്ച്, തൂക്കം കുറഞ്ഞ അവസ്ഥയിലാണ് സീന്‍ നദിയില്‍ കണ്ടെത്തിയ തിമിംഗലമുള്ളത്. ഓഗസ്റ്റ് രണ്ടാം തീയതിയാണ് ഈ തിമിംഗലത്തെ ആദ്യമായി ഈ മേഖലയില്‍ കണ്ടത്. ഇംഗ്ലിഷ് ചാനല്‍ കടല്‍ മേഖലയില്‍ നിന്ന് പാരിസ് വരെയുള്ള സീന്‍ നദിയുടെ മേഖലയിലാണ് ഈ തിമിംഗലം ഇപ്പോഴുള്ളത്. കൃത്യമായി പറഞ്ഞാല്‍ പാരിസില്‍ നിന്ന് ഏതാണ്ട് 70 കിലോമീറ്റര്‍ അകലെ.
ഈ തിമിംഗലത്തെ സുരക്ഷിതമായി അതിന്‍റെ ആവാസ വ്യവസ്ഥയിലേക്ക് തന്നെ തിരികെയെത്തിക്കാനുള്ള പദ്ധതിക്ക് ഇതിനിടെ തന്നെ രൂപം നല്‍കിയിട്ടുണ്ട്. ഫ്രാന്‍സിലെ സീ ഷെപര്‍ഡ് എന്ന സംഘടനയും അധികൃതരും ചേര്‍ന്നാണ് ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഇത് എത്രത്തോളം വിജയകരമാകുമെന്ന കാര്യത്തില്‍ ഇവര്‍ക്കും ആശങ്കയുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടയിലോ, അതിന് മുന്‍പോ തിമിംഗലത്തിന്‍റെ നിലവിലെ ആരോഗ്യസ്ഥിതി വച്ച് അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഇവര്‍ പറയുന്നു.
ഇപ്പോള്‍ ഈ തിമിംഗലത്തെ വീണ്ടും കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഡ്രോണുകളും സെന്‍സറുകളും ഉപയോഗിച്ചാണ് ഈ ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. തിമിംഗലത്തെ കണ്ടെത്തിയാല്‍ അതിനാവശ്യമായ ഭക്ഷണം നല്‍കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. അതേസമയം തന്നെ നദിയിലൂടെ ബോട്ടില്‍ സഞ്ചരിക്കുന്നവരോടും മറ്റും തിമിംഗലത്തെ കണ്ടാല്‍ കൃത്യമായ ദൂരം പാലിക്കണമെന്ന അഭ്യര്‍ത്ഥനയും ഗവേഷകര്‍ പുറത്തിറക്കിയിട്ടുണ്ട്. ബോട്ടും മറ്റും സമീപത്തേക്ക് പോകുന്നത് തിമിംഗലത്തെ അപകടപ്പെടുത്തിയേക്കാമെന്നും ഇവര്‍ ഭയക്കുന്നു.