Latest News

പിതാവിന്റെ ഉടമസ്ഥതയിലുള്ള സോപ്പു കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി 18കാരന് ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിന് സമീപം തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിലാണ് ( Shamil-18) സോപ്പ് പൊടി (soap powder) നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്. ബുധനാഴ്ച്ച വൈകിട്ട് ആറോടെ ഷമീർ സോപ്പ് കമ്പനിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകൻ മുഹമ്മദ് ഷാമിൽ മെഷീനിനുള്ളിൽ കുടുങ്ങി മരിച്ചു കിടക്കുന്നത് കണ്ടത്. ഒഴിവ് സമയങ്ങളിൽ ഷാമിലും സോപ്പ് പൊടി ഉണ്ടാക്കാൻ സഹായിക്കാറുണ്ട്. ഇത്തരത്തിലാകാം അപകടമെന്നാണ് നിഗമനം.

മഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമന സേന, പാണ്ടിക്കാട് പൊലീസ്, ട്രോമ കെയർ, വളണ്ടിയർമാർ, നാട്ടുകാർ എന്നിവരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ഷാമിൽ. മാതാവ് : സൗദാബി.സഹോദരങ്ങൾ: മിൻഹ, അഷ്മിൽ, ജുൻഹ.

 

മോഡലിംഗിലൂടെ സിനിമയിലെത്തിയ താരമാണ് ശ്വേത മേനോന്‍. തുടര്‍ന്ന് വിവിധ ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ സജീവസാന്നിധ്യമായി മാറുകയും ചെയ്തു. ഇപ്പോള്‍ ഒരു പഴയ സഹപ്രവര്‍ത്തകയെ കണ്ടുമുട്ടിയ കാര്യം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ശ്വേത. മറ്റാരുമല്ല കേന്ദ്രമന്ത്രിയെ സ്മൃതി ഇറാനിയെ മുംബൈ വിമാനത്താവളത്തില്‍ വച്ച് കണ്ടുമുട്ടിയ സന്തോഷമാണ് ശ്വേത ഷെയര്‍ ചെയ്തത്. ഒപ്പം സ്മൃതിക്കൊപ്പമുള്ള സെല്‍ഫിയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

20 വര്‍ഷം മുന്‍പ് ഒരുമിച്ച് മോഡലിംഗ് കരിയര്‍ തുടങ്ങിയവരാണ് സ്മൃതിയും ശ്വേതയും. സ്മൃതി പിന്നീട് മിനിസ്ക്രീന്‍ രംഗത്ത് സജീവമാവുകയും തുടര്‍ന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു ശേഷം മുംബൈയിലെ വിമാനത്താവളത്തിൽ വെച്ച് അപ്രതീക്ഷിതമായി സ്മൃതിയെ കണ്ടപ്പോൾ പേര് നീട്ടിവിളിച്ചുവെന്നും ചുറ്റുമുള്ളവർ തിരിഞ്ഞുനോക്കിയപ്പോഴാണ് അവർ ഇപ്പോൾ കേന്ദ്രമന്ത്രിയാണെന്ന കാര്യം ഓർത്തതെന്നും ശ്വേത പറയുന്നു. കാൻ ചാനൽ മീഡിയയോടായിരുന്നു ശ്വേത ഇക്കാര്യം പറഞ്ഞത്.

ശ്വേതയുടെ വാക്കുകള്‍

മുംബൈയിൽനിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ഫ്‌ളൈറ്റ് വൈകിട്ട് അഞ്ചരയ്ക്കായിരുന്നു. എയർപോർട്ടിൽ പതിവിലും നേരത്തെയെത്തി. ലോഞ്ചിൽവച്ചാണ് അടുത്ത ബുക്ക്സ്റ്റാളിൽ പുസ്തകങ്ങൾ തിരയുകയായിരുന്ന ആ സ്ത്രീയെ കണ്ടത്. നല്ല പരിചയമുള്ള മുഖം. പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞു. പരിസരംപോലും മറന്ന് ഞാൻ നീട്ടിവിളിച്ചു. ഹായ് സ്മൃതി. പെട്ടെന്ന് അവർക്ക് ചുറ്റുമുണ്ടായിരുന്ന ചിലർ എന്നെ തുറിച്ചുനോക്കി.

അബദ്ധം പറ്റിയെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അവരിന്ന് എന്റെ പഴയ സഹപ്രവർത്തകയല്ല, കേന്ദ്രമന്ത്രിയാണ്- സ്മൃതി ഇറാനി. അവരുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസേഴ്‌സാണ് തുറിച്ച കണ്ണുകളുമായി നിൽക്കുന്നത്. അധികാരത്തോടെയുള്ള എന്റെ വിളി കേട്ടതുകൊണ്ടാവാം സ്മൃതിയും എന്നെ നോക്കിയത്. ഞാനെന്റെ മാസ്‌ക്ക് പതിയെ താഴ്‌ത്തി. സ്മൃതി വേഗത്തിൽ എന്നെ തിരിച്ചറിഞ്ഞു. ഹായ് ശ്വേത എന്ന് അഭിസംബോധന ചെയ്തു.

ഞാൻ അവരുടെ അടുക്കലെത്തി. ഇത്തവണ ഒരൽപ്പം ഭയം കലർന്ന ബഹുമാനത്തോടെയാണ് ഞാൻ പെരുമാറിയത്. മുമ്പ് ഫോട്ടോ എടുക്കുന്ന ശീലം എനിക്ക് ഉണ്ടായിരുന്നില്ല. കുശലം പറഞ്ഞ് നിൽക്കുന്നതിനിടെ സ്മൃതിയോട് ഒരു ഫോട്ടോ എടുക്കട്ടെയെന്ന് ചോദിച്ചു. അവർ സ്‌നേഹത്തോടെ എന്നെ ചേർത്തുനിർത്തി. ഞാൻ സെൽഫി എടുത്തു. പെട്ടെന്നുതന്നെ യാത്ര പറഞ്ഞ് മടങ്ങുകയും ചെയ്തു,’ ശ്വേത പറഞ്ഞു.

വിജയ് ചിത്രം എന്നതു മാത്രമായിരുന്നില്ല ബീസ്റ്റ് ഉയര്‍ത്തിയ പ്രീ-റിലീസ് ഹൈപ്പിന് കാരണം, ഒപ്പം അതിന്‍റെ സംവിധായകന്‍റെ പേര് കൂടിയായിരുന്നു. കോലമാവ് കോകിലയ്ക്കും ഡോക്ടറിനും ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും സിനിമാപ്രേമികളില്‍ ആകാംക്ഷ ഉണര്‍ത്തിയ ഘടകമാണ്. കൂടാതെ സം​ഗീതത്തിലെ ജനപ്രിയ ചേരുവകള്‍ മറ്റാരെക്കാളും നന്നായി അറിയുന്ന അനിരുദ്ധ് രവിചന്ദറിന്‍റെ സാന്നിധ്യവും. എല്ലാം ഒത്തുചേര്‍ന്ന, ടെക്നിക്കലി ബ്രില്യന്‍റ് ആയ ഒരു വിജയ് ചിത്രം എന്നതായിരുന്നു റിലീസിനു മുന്‍പ് സിനിമാപ്രമികള്‍ക്കിടയില്‍ ബീസ്റ്റ് ഉയര്‍ത്തിയ പ്രതീക്ഷ.

വീരരാഘവന്‍ എന്ന സീനിയര്‍ റോ ഏജന്‍റ് ആണ് വിജയ്‍ അവതരിപ്പിക്കുന്ന നായകന്‍. ഒരു വര്‍ഷത്തോളം മുന്‍പ് തന്‍റെ നേതൃത്വത്തില്‍ നടത്തിയ, തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷവും വിഷാദവും നേരിട്ടുകൊണ്ട് മുന്നോട്ടു പോവുകയാണ് അയാള്‍. താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോലിയില്‍ നിന്ന് അവധിയെടുത്ത് വ്യക്തിപരമായ പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന വീരയെ തേടി യാദൃശ്ചികമായി ഒരു സൈനിക മിഷന്‍ മുന്നിലെത്തുകയാണ്. മറ്റെന്തിനെക്കാളുമേറെ സ്വന്തം മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന, മിഷനുകളില്‍ തികഞ്ഞ പോരാളിയായ ഈ നായക കഥാപാത്രം മുന്നിലെത്തുന്ന ഒരു കടുത്ത വെല്ലുവിളിയെ അതിജീവിക്കുമോ എന്നതിലേക്കാണ് ബീസ്റ്റ് പ്രേക്ഷകരുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.

ചിത്രത്തിന്‍റെ പ്ലോട്ടിനെ കൃത്യമായി പരിചയപ്പെടുത്തുന്ന ഒന്നായിരുന്നു നേരത്തെ പുറത്തെത്തിയ, ചിത്രത്തിന്‍റെ 2.57 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍. വിജയ് പലപ്പോഴും ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ള രക്ഷകന്‍ പരിവേഷം തന്നെയാണ് ബീസ്റ്റിലെ നായകനായ വീരരാഘവനുമുള്ളത്. ന​ഗരത്തിലെ ഒരു ഷോപ്പിം​ഗ് മാള്‍ പിടിച്ചടക്കി സന്ദര്‍ശകരെ ബന്ദികളാക്കുന്ന ഒരു സംഘം തീവ്രവാദികള്‍. ആ സ്ഥലത്ത് അപ്രതീക്ഷിതമായി എത്തിപ്പെടുന്ന വീരരാഘവന്‍. ബന്ദികളുടെ കൂട്ടത്തില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മികവുറ്റ ഒരു ഓഫീസറും പെട്ടിട്ടുണ്ടെന്ന് അറിയുന്ന സൈനികവൃത്തങ്ങള്‍ മുന്നില്‍ നിന്ന് നയിക്കാന്‍ അദ്ദേഹത്തോടു തന്നെ ആവശ്യപ്പെടുകയാണ്. ഒരു അടഞ്ഞ സ്ഥലത്ത് തീവ്രവാദികളാല്‍ ബന്ദികളാക്കപ്പട്ട നിരപരാധികളെ മോചിപ്പിക്കാന്‍ വീരരാഘവന്‍ നടത്തുന്ന പരിശ്രമങ്ങളാണ് 2 മണിക്കൂര്‍ 36 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം.

വിജയ്‍യെപ്പോലെ ഒരു സൂപ്പര്‍താരം നായകനാവുമ്പോള്‍ സാധാരണയായി സംവിധായകന് ചുമക്കേണ്ടിവരുന്ന അമിതഭാരം അനുഭവിപ്പിക്കാത്ത രീതിയിലാണ് ചിത്രത്തിന്‍റെ തുടക്കം. വീരരാഘവനെ നാടകീയതയൊന്നുമില്ലാതെ പരിചയപ്പെടുത്തിയതിനു ശേഷം അധികം ഇടവേളയെടുക്കാതെ പ്ലോട്ടിലേക്ക് നേരിട്ട് പ്രവേശിക്കുകയാണ് നെല്‍സണ്‍. പ്രധാന കഥാപരിസരമായ ഷോപ്പിം​ഗ് മാളിലേക്ക് പ്രേക്ഷകരെ എത്തിച്ചതിനു ശേഷം ചിത്രത്തിന്‍റെ മൂഡ് കൃത്യമായി സെറ്റ് ചെയ്യുന്നുമുണ്ട് സംവിധായകന്‍. എന്നാല്‍ ആവേശം പകരുന്ന ഈ ആരംഭത്തിന് തുടര്‍ച്ച കണ്ടെത്തുന്നതില്‍ നെല്‍സണ്‍ അത്ര കണ്ട് വിജയിക്കുന്നില്ല. ഒരു അടഞ്ഞ സ്ഥലത്ത് സംഭവിക്കുന്ന ചിത്രങ്ങളുടെ സംവിധായകന്‍ പ്രാഥമികമായി നേരിടുന്ന വെല്ലുവിളി തന്നെയാണ് ഇവിടെ നെല്‍സണും നേരിടുന്നത്.

ഒരു ആക്ഷന്‍ ത്രില്ലറിന് അനുയോജ്യമായ സെറ്റിം​ഗ് എല്ലാം ഒരുക്കിയിട്ടും ആദ്യാവസാനം പിടിച്ചിരുത്തുന്ന ഒരു അനുഭവമാക്കി ബീസ്റ്റിനെ മാറ്റാന്‍ സംവിധായകനും അത് ആ രീതിയില്‍ അസ്വദിക്കാന്‍ ഒരുപക്ഷേ പ്രേക്ഷകനും വെല്ലുവിളിയാവുന്നത് നായകനായുള്ള വിജയ്‍യുടെ സാന്നിധ്യമാണ് എന്നതാണ് വൈരുദ്ധ്യം. വിജയ്‍യുടെ നായകന്‍ അന്തിമമായി വിജയിക്കുക തന്നെ ചെയ്യുമെന്ന പ്രേക്ഷകബോധ്യത്തില്‍ നെല്‍സണ്‍ ഒരുക്കിയ പല ത്രില്ലര്‍ നിമിഷങ്ങളും കാര്യമായ ചലനം സൃഷ്ടിക്കാതെ പോകുന്നു.

അതേസമയം കാഴ്ചാനുഭവമെന്ന തലത്തില്‍ സാങ്കേതികമായി മികവുള്ള ഒരു വര്‍ക്കുമാണ് ബീസ്റ്റ്. വിജയ്‍യുടെ സാന്നിധ്യം സൃഷ്ടിക്കുന്ന ഭാരം ഒഴിവാക്കിയാല്‍ ഴോണറിനോട് കഴിവതും നീതി പുലര്‍ത്തുന്ന, ആക്ഷന്‍ രം​ഗങ്ങളിലും ഛായാ​ഗ്ര​ഹണത്തിലുമൊക്കെ ഒരു ക്ലാസ് അനുഭവപ്പെടുത്തുന്ന ചിത്രവുമാണ് ബീസ്റ്റ്. അനിരുദ്ധ് രവിചന്ദറിനെപ്പോലെ ഒരു സം​ഗീത സംവിധായകനെ കിട്ടിയിട്ടും, ചിത്രത്തിന്‍റെ മൂഡ് മറ്റൊന്നായതിനാല്‍ പാട്ടുകള്‍ രണ്ടിലേക്ക് ചുരുക്കിയിട്ടുണ്ട് നെല്‍സണ്‍. പാട്ടുകളില്‍ വിജയ്‍യുടെ നൃത്തച്ചുവടുകള്‍ക്കായുള്ള സെലിബ്രേഷന്‍ മൂഡ് ഒരുക്കിയിട്ടുള്ള അനിരുദ്ധ് സ്കോറിം​ഗില്‍ പുലര്‍ത്തിയിരിക്കുന്ന മിതത്വം ശ്രദ്ധേയമാണ്.

വിജയ്‍യെ സമീപകാലത്ത് ഏറ്റവും നന്നായി അവതരിപ്പിച്ചിട്ടുള്ള ചിത്രമാണ് ബീസ്റ്റ്. ചിത്രങ്ങളില്‍ ആവര്‍ത്തിച്ച് വരാറുള്ള പല വിജയ് നമ്പറുകളും മാനറിസങ്ങളുമൊക്കെ ഒഴിവാക്കി തമിഴകത്തിന്‍റെ സൂപ്പര്‍താരത്തെ വീരവാഘവന്‍ എന്ന സ്പൈ ഏജന്‍റിന്‍റെ കുപ്പായത്തിലേക്ക് മാറ്റിയിട്ടുണ്ട് നെല്‍സണ്‍. നായിക പൂജ ഹെ​ഗ്‍ഡെയ്ക്ക് കാര്യമായി റോള്‍ ഒന്നുമില്ലാത്ത ചിത്രത്തില്‍ പ്രേക്ഷകരെ പലപ്പോഴും കണക്ട് ചെയ്ത് നിര്‍ത്തുന്നത് വിടിവി ​ഗണേഷും യോഗി ബാബുവും സംഘവും ഒരുക്കുന്ന കോമഡി ട്രാക്ക് ആണ്. എന്നാല്‍ ഇത് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ടിനെ ദോഷകരമായി ബാധിക്കുന്ന ഒരു സൈഡ് ട്രാക്ക് ആയി മാറാതെ കൈകാര്യം ചെയ്‍തിട്ടുണ്ട് സംവിധായകന്‍. തമിഴ് അരങ്ങേറ്റം നടത്തുന്ന ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു പ്രധാന കഥാപാത്രത്തെയാണ് ലഭിച്ചത്. ഷൈന്‍ മലയാളത്തില്‍ നടത്തിയിട്ടുള്ള മികവുറ്റ പ്രകടനങ്ങള്‍ക്കുള്ള അം​ഗീകാരമാണ് ഈ കഥാപാത്രം, അദ്ദേഹത്തിന്‍റെ പ്രതിഭയെ വെല്ലുവിളിക്കുന്ന ഒന്നല്ല അതെങ്കിലും. മലയാളി താരം അപര്‍ണ ദാസിനും പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ലഭിച്ചത്.

യുവസംവിധായകരില്‍ ശ്രദ്ധേയനായ നെല്‍സണ്‍ ദിലീപ്‍കുമാറിനൊപ്പം കോളിവുഡിന്‍റെ സൂപ്പര്‍താരം ആദ്യമായി എത്തുമ്പോള്‍ ഉയരുന്ന അമിത പ്രതീക്ഷ തന്നെയാണ് അണിയറക്കാര്‍ നേരിട്ട പ്രധാന വെല്ലുവിളി. ഈ പ്രതീക്ഷാഭാരം വിജയകരമായി മറികടന്നുവെന്ന് പറയാനാവില്ലെങ്കിലും ഒറ്റ കാഴ്ചയില്‍ അമ്പേ നിരാശപ്പെടുത്തില്ല ബീസ്റ്റ്. വിജയ് ആരാധകരെ സംബന്ധിച്ച് സ്ക്രീനിലെ ‘വിജയിസം’ കാലാനുസൃതമായി മാറ്റി അവതരിപ്പിച്ചിരിക്കുന്നതിലെ മികവ് കൗതുകം പകരും.

ദേശീയ പാതയിലെ സുൽത്താൻ ബത്തേരിക്കും കൈനാട്ടിക്കും ഇടയിലുള്ള ഭാഗം വാഹനാപകടത്തിന്റെ പേരിൽ കുരുതിക്കളമാകുമ്പോൾ വേഗം നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തം. ചൊവ്വാഴ്ച രാവിലെ വാര്യാട് ഉണ്ടായ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണവും അമിതവേഗമാണ്. അൽപകാലം അപകടങ്ങൾ വിട്ടുനിന്ന ഇടവേളക്കുശേഷമാണ് വാര്യാട് മൂന്നുപേരുടെ ജീവൻ കവർന്ന അപകടം നടന്നിരിക്കുന്നത്.

നിനച്ചിരിക്കാതെയെത്തിയ ദുരന്തത്തിന്റെ ഞെട്ടലിലായിരുന്നു കാക്കവയൽ. ദേശീയപാതയിൽ മുട്ടിൽമുതൽ കൊളഗപ്പാറവരെയുള്ള ഭാഗത്ത് അപകടങ്ങൾ കൂടുതലുണ്ടാവാറുണ്ടെങ്കിലും ഇത്രയുംവലിയൊരു അപകടമുണ്ടാവുകയും മൂന്നുപേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തത് പ്രദേശവാസികളെ ഒന്നാകെ സങ്കടത്തിലാക്കി.

കാറിൽ യാത്രചെയ്തിരുന്ന കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. തമിഴ്നാട് പാട്ടവയൽ സ്വദേശികളായ പുത്തൻപുരയിൽ പ്രവീഷ് (39), ഭാര്യ ശ്രീജിഷ (32), പ്രവീഷിന്റെ അമ്മ പ്രേമലത (60) എന്നിവരാണ് മരിച്ചത്. പ്രവീഷിന്റെയും ശ്രീജിഷയുടെയും മകൻ ആരവിനെ (രണ്ടര) സാരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കാക്കവയൽ നഴ്സറി സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. കോഴിക്കോട് ബാലുശ്ശേരി നന്മണ്ടയിൽ വിവാഹത്തിൽ പങ്കെടുത്ത് തിരികെ വരുന്നതിനിടെയാണ് പ്രവീഷും കുടുംബവും സഞ്ചരിച്ച കാർ മിൽമ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചത്. സുൽത്താൻബത്തേരി ഭാഗത്തുനിന്ന് കല്പറ്റ ഭാഗത്തേക്ക് വരികയായിരുന്നു ലോറി. അപകടത്തിൽ കാർ പൂർണമായും തകർന്നു. പ്രവീഷിനെയും പ്രേമലതയെയും കല്പറ്റ ലിയോ ആശുപത്രിയിലും ശ്രീജിഷയെ കൈനാട്ടി ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. വിജയനാണ് പ്രവീഷിന്റെ അച്ഛൻ.

അച്ഛനും അമ്മയും അച്ഛമ്മയും നഷ്ടമായ ആരവിന്റെ അവസ്ഥ അപകടത്തിന്റെ നോവുകൂട്ടി. ഗുരുതരമായി പരിക്കേറ്റ ആരവ്, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കാക്കവയൽ നഴ്സറി സ്റ്റോപ്പിലായിരുന്നു മൂന്നുപേരുടെ ജീവൻ കവർന്ന അപകടം. അപകടത്തിന് അധികം ദൃക്സാക്ഷികളുമില്ല. സി.സി.ടി.വി. ദൃശ്യങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല.

ടാങ്കർലോറിയും കാറും കൂട്ടിയിടിച്ചപ്പോഴുണ്ടായ വലിയശബ്ദം കേട്ടാണ് സമീപപ്രദേശത്തുള്ളവർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതം കാറിന്റെ തകർച്ചയിൽനിന്നുതന്നെ വ്യക്തമാണ്. കാർ പൂർണമായി തകർന്നു. മീനങ്ങാടി പോലീസ് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. കൂടുതൽ അന്വേഷണത്തിലേ അപകടകാരണമുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ദേശീയപാതയിൽ മുട്ടിൽമുതൽ കൊളഗപ്പാറവരെയുള്ള ഭാഗത്ത് ചെറുതും വലുതുമായ അപകടങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ഇന്റർസെപ്റ്റർ ഉൾപ്പെടെയുള്ള നിരീക്ഷണങ്ങളും ഈമേഖലയിലുണ്ട്.

 

എ ഡി ജി പി ശ്രീജിത്തിനെതിരെ പരാതിയുമായി ദിലീപ്. എ.ഡി.ജി.പി ശ്രീജിത്തടക്കമുള്ള അന്വേഷണ സംഘത്തിനെതിരെ ആഭ്യന്തര സെക്രട്ടറിക്കാണ് ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ് ടി. വര്‍ഗീസ് മുഖേന പരാതി നല്‍കിയിരിക്കുന്നത്. പ്രതികളേയും ബന്ധുക്കളേയും അഭിഭാഷകരേയും ക്രൈബ്രാഞ്ച് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബാലചന്ദ്രകുമാര്‍ എ.ഡി.ജി.പി ശ്രീജിത്തിന്റെ അടുത്ത ബന്ധുവാണെന്നും പരാതിയില്‍ പറയുന്നുണ്ട്. ചട്ടവിരുദ്ധമായാണ് കേസില്‍ അന്വേഷണം നടക്കുന്നത്. ആസൂത്രിതമായി ഗൂഢാലോചന നടത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. കസ്റ്റഡിയിലിരിക്കെ സായ് ശങ്കറിന് മാധ്യമങ്ങളുമായി അഭിമുഖം നടത്താന്‍ അവസരം നല്‍കിയെന്നും സായ് ശങ്കര്‍ കീഴടങ്ങിയിട്ടും മറ്റു തട്ടിപ്പു കേസുകളില്‍ അറസ്റ്റ് ചെയ്തില്ലെന്നും ദിലീപ് നല്‍കിയ പരാതിയിലുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. ദിലീപ് ജാമ്യ വ്യവസ്ഥകളെല്ലാം ലംഘിച്ചുവെന്നും തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചുവെന്നും ഹർജിയില്‍ പറഞ്ഞിരുന്നു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ സംഘത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്നും ജാമ്യം റദ്ദാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകരമാണ് അന്വേഷണ സംഘം വിചാരണക്കോടതിയെ സമീപിച്ചത്.

ഐപിഎല്ലിനിടെ ബ്രിട്ടീഷ് കമന്റേറ്റര്‍ അലന്‍ വില്‍കിന്‍സുമായുള്ള സുനില്‍ ഗവാസ്‌കറുടെ നര്‍മ സംഭാഷണം വൈറലാവുന്നു. മത്സരത്തിനിടെ കോഹിനൂര്‍ രത്‌നം എപ്പോള്‍ തരുമെന്ന ഗവാസ്‌കറുടെ നര്‍മം കലര്‍ന്ന ചോദ്യം ഇന്ത്യക്കാര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ്-ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിനിടെയുള്ള കമന്ററിയിലായിരുന്നു ഗവാസ്‌കറുടെ കുറിക്ക് കൊള്ളുന്ന ചോദ്യം. മത്സരത്തിന്റെ ഇടവേളയില്‍ മുംബൈ മറൈന്‍ ഡ്രൈവിന്റെ രാത്രി ദൃശ്യം തെളിഞ്ഞതോടെ ക്വീന്‍സ് നെക്ലേസ് എന്നുള്ള മറൈന്‍ ഡ്രൈവിന്റെ വിളിപ്പേരിലേക്ക് സംഭാഷണം എത്തി.

പിന്നാലെയായിരുന്നു ഗവാസ്‌കറുടെ കുസൃതിച്ചോദ്യം. ഞങ്ങള്‍ കോഹിനൂറിന് വേണ്ടി കാത്തിരിക്കുകയാണെന്നും എപ്പോള്‍ തിരിച്ച് തരുമെന്നും ഒരു സംശയവുമില്ലാതെ ഗവാസ്‌കര്‍ വില്‍കിന്‍സിനോട് ചോദിക്കുകയായിരുന്നു. ഗ്യാലറിയിലുടനീളം ചിരി പടര്‍ത്തിയ ചോദ്യത്തിന് ഇത് ഞാന്‍ പ്രതീക്ഷിച്ചതാണ് എന്ന് വില്‍കിന്‍സ് മറുപടി പറയുന്നുമുണ്ട്. ഇതുകൊണ്ടും തീരാതെ താങ്കള്‍ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ പിടിപാടുണ്ടെങ്കില്‍ ആ വഴിക്കൊന്ന് നോക്കിക്കൂടെ എന്ന് കൂടി ഗവാസ്‌കര്‍ തമാശ രൂപേണ വില്‍കിന്‍സിനോട് ചോദിച്ചു.

ഏതാനും നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലാണ് പ്രചരിക്കപ്പെടുന്നത്. എല്ലാ ഇന്ത്യക്കാരുടെയും മനസ്സറിഞ്ഞുള്ള ചോദ്യമായിരുന്നു ഗവാസ്‌കറുടേതെന്നും ഇത്തരമൊരു ചോദ്യം ബ്രിട്ടീഷുകാര്‍ ഒരിക്കലും നേരിട്ട് കേള്‍ക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ച് കാണില്ലെന്നുമൊക്കെയാണ്‌ സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ കുറിയ്ക്കുന്നത്.

ഇന്ത്യയില്‍ ഭരണത്തിലുണ്ടായിരുന്ന കാലത്ത് ഏകദേശം 170 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് കൈവശപ്പെടുത്തിയതാണ് കോഹിനൂര്‍ രത്‌നം. ഇതിനോടൊപ്പം വിലപിടിപ്പുള്ള മറ്റ് പലതും ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്ന് കടത്തിയിട്ടുണ്ട്. ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലെ പ്രധാന ആകര്‍ഷണമായ കോഹിനൂര്‍ ലോകത്തിലെ ഏറ്റവും വലിയ അണ്‍കട്ട് ഡയമണ്ടാണ്.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കൊല്ലൂര്‍ ഖനിയില്‍നിന്നാണ് കോഹിനൂര്‍ രത്‌നം ഖനനം ചെയ്‌തെടുത്തത്. അതോടെ ആ പ്രദേശത്തെ ഭരണകൂടമായ കാകാത്യ സാമ്രാജ്യത്തിന്റെ (ഗമസമശ്യേമ റ്യിമെ്യേ ) കൈകളില്‍ ഈരത്‌നമെത്തി. 1323ല്‍ തുഗ്ലക് സൈന്യം കാകാത്യ രാജാക്കന്മാരെ കീഴടക്കി രത്‌നം സ്വന്തമാക്കുകയും തുഗ്ലക് ആസ്ഥാനമായ ഡല്‍ഹിയിലേക്ക് രത്‌നം എത്തുകയും ചെയ്തു. തുഗ്ലക് വംശത്തിന്റെ പതനത്തിനു ശേഷം സയ്യിദ് രാജവംശത്തിനും പിന്നീട് ലോധി രാജവംശത്തിനും കോഹിനൂര്‍ സ്വന്തമായി. 1526 ലെ പാനിപ്പത്ത് യുദ്ധത്തോടുകൂടി മുഗള്‍ സാമ്രാജ്യത്തിന്റെ കൈകളിലേക്ക് രത്‌നം എത്തി. മുഗള്‍ രാജവംശത്തിലെ ഷാജഹാന്‍ ചക്രവര്‍ത്തി കോഹിനൂര്‍ രത്‌നത്തെ മയൂരസിംഹാസനത്തില്‍ പതിപ്പിക്കുകയും ചെയ്തു. 1739 ല്‍ നാദിര്‍ ഷാ മയൂര സിംഹാസനവും കോഹിന്നൂര്‍ രത്‌നവും കൊള്ളയടിച്ച് പേര്‍ഷ്യയിലേക്ക് കടത്തി.

നാദിര്‍ഷയാണ് കോഹ് ഇ നൂര്‍ എന്ന പേര് രത്‌നത്തിന് നല്‍കിയതെന്ന് കരുതപ്പെടുന്നു.നാദിര്‍ഷയുടെ മരണത്തോടെ അദ്ദേഹത്തിന്റെ ചെറുമകനായ മിര്‍സ ഷാരൂഖിന്റെ കൈകളിലായി.1751ല്‍ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹ്മദ് ഷാ അബ്ദാലി, നാദിര്‍ഷയുടെ പിന്‍ഗാമിയെ പരാജയപ്പെടുത്തിയതോടെ കോഹിനൂര്‍ രത്‌നം, അഹ്മദ് ഷായുടെ കൈകളിലായി.

1809 ല്‍ ദുറാനി ചക്രവര്‍ത്തി പരമ്പരയില്‍പ്പെട്ട ഷാ ഷൂജ, അര്‍ധസഹോദരനായ മഹ്മൂദ് ഷായോട് പരാജയപ്പെട്ടതോടെ രത്‌നവുമായി ഇദ്ദേഹം പാലായനം ചെയ്യുകയും ലാഹോറിലെ സിഖ് നേതാവ് രഞ്ജിത് സിങ്ങിനടുത്ത് അഭയം തേടുകയും ചെയ്തു. രത്‌നം 1813ല്‍ ഷാ ഷൂജയില്‍നിന്ന് രഞ്ജിത് സിങ്ങ് സ്വന്തമാക്കി.1849ലെ രണ്ടാം ആംഗ്ലോ സിഖ് യുദ്ധത്തില്‍ സിഖുകാരെ ബ്രിട്ടീഷുകാര്‍ തോല്‍പ്പിച്ചതോടെ രത്‌നം ബ്രിട്ടീഷുകാരുടെ കൈകളിലെത്തുകയും അമൂല്യമായ ആ സമ്പത്ത് ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറുകയും ചെയ്തു. ഇന്ത്യയുടെ ഭരണാധികാരിയായ വിക്‌റ്റോറിയ രാജ്ഞി കോഹിനൂര്‍ രത്‌നം തന്റെ കിരീടത്തിന്റെ ഭാഗമാക്കി.

അവകാശവാദത്തിനായി ഇന്ത്യയും അയല്‍രാജ്യങ്ങളും

ഇന്ത്യയില്‍നിന്നു കണ്ടെടുക്കപ്പെട്ട രത്‌നമാണല്ലോ കോഹിനൂര്‍. അതുകൊണ്ട് ഇന്ത്യയ്ക്കാണ് അതിന്റെ അവകാശമെന്നാണ് കോഹിനൂര്‍ രത്‌നത്തിന്റെ മേലുള്ള ഇന്ത്യയുടെ അവകാശ വാദം. മാത്രമല്ല 1849 മാര്‍ച്ച് 29 ന് പഞ്ചാബിനെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പരിധിയിലാക്കിയതോടെ അവസാനത്തെ സിഖ് ഭരണാധികാരിയായിരുന്ന ദുലീപ് സിങാണ് ബ്രിട്ടീഷുകാര്‍ക്ക് കോഹിനൂര്‍ രത്‌നം കൈമാറുന്നത്.

ഇന്ത്യയുടെ ഭരണകേന്ദ്രം എന്ന നിലയില്‍ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ് രാജകുടുംബത്തിലേക്കായിരുന്നു അന്ന് കോഹിനൂര്‍ കൊണ്ടുപോയത്. കോഹിനൂറിനെ ഒരു പൊതുസ്വത്ത് എന്ന നിലയില്‍ സംരക്ഷണത്തിന് മാത്രമായാണ് ബ്രിട്ടീഷ് രാജകുടുംബത്തെ ഏല്‍പ്പിച്ചതെന്നും ഇന്ത്യ സ്വതന്ത്രമായതോടു കൂടി ഇന്ത്യയ്ക്ക് അവകാശപ്പെട്ട പൊതു സ്വത്തായ കോഹിനൂര്‍ ഇന്ത്യന്‍ ഭരണകൂടത്തിന് അവകാശപ്പെട്ടതാണെന്നും വാദങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ഇന്ത്യയെ പോലെ പാക്കിസ്ഥാനും കോഹിനൂറിന്റെ മേല്‍ അവകാശ വാദം ഉന്നയിക്കുന്നുണ്ട്. മഹാരാജാ രഞ്ജിത്ത് സിങിന്റെ പിന്‍ഗാമിയില്‍നിന്നു കൈമാറ്റം ചെയ്യപ്പെട്ട കോഹിനൂര്‍ രത്‌നം രഞ്ജിത്ത് സിങിന്റെ സാമ്രാജ്യത്തിന് അവകാശപ്പെട്ടതാണെങ്കില്‍ ആ സാമ്രാജ്യത്തില്‍ പാക്കിസ്ഥാനും ഉള്‍പ്പെടുമെന്ന അവകാശ വാദവുമുണ്ട്.

1976 ല്‍ ഈ അവകാശവാദം ഉന്നയിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോ ബ്രിട്ടന്‍ പ്രധാനമന്ത്രി ജയിംസ് കാലഹന് കത്തെഴുതുകയുണ്ടായി. അഫ്ഗാനിസ്ഥാനും കോഹിനൂറിന്റെ മേല്‍ അവകാശ വാദവുമായി മുന്നോട്ട് വന്നിട്ടുണ്ട്. യുദ്ധം ചെയ്ത് നേടിയ കോഹിനൂര്‍ രത്‌നം അഫ്ഗാനിസ്ഥാനിലെ ദുറാനി സാമ്രാജ്യത്തിന്റെ കൈകളിലാണ് നീതിപരമായി അവസാനം എത്തിയതെന്നും ഷാഷൂജയെ ഭീഷണിപ്പെടുത്തിയും കണ്‍മുന്നില്‍വച്ച് ഷുജയുടെ പുത്രനെ പ്രീണിപ്പിച്ചും നേടിയതാണ് കോഹിനൂര്‍ രത്‌നമെന്നാണ് അവരുടെ അവകാശവാദം. ഇറാനും കോഹിനൂറില്‍ അവകാശമുന്നയിച്ചിട്ടുണ്ട്. പേര്‍ഷ്യന്‍ ഭരണാധികാരിയായ നാദിര്‍ഷയാണല്ലോ ഇന്ത്യയില്‍നിന്നു കോഹിനൂര്‍ കൈക്കലാക്കിയത്. അതുകൊണ്ട് യുദ്ധവിജയത്തെത്തുടര്‍ന്ന് കൈയില്‍ വന്ന കോഹിനൂര്‍ തങ്ങള്‍ക്ക് തന്നെ വേണമെന്നാണ് ഇറാന്റെ അവകാശവാദം.

രത്‌നത്തിന്റെ വില

കോഹിനൂര്‍ രത്‌നത്തിന് കൃത്യമായ മൂല്യം ഇപ്പോഴും കണക്കാക്കിയിട്ടില്ല. അമ്പതുവര്‍ഷങ്ങള്‍ക്കു മുമ്പ് 200 മില്യണ്‍ യു.എസ് ഡോളര്‍ കോഹിനൂറിന്റെ വിലയായി കണക്കാക്കിയിരുന്നു.അത് ഏകദേശം 14,35,85,20,000 ഇന്ത്യന്‍ രൂപയാണ്.

മൂന്നുവയസുകാരന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ. എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകൻ മുഹമ്മദ് ഷാനുവാണ് മാതാവിന്റെ വീട്ടിൽ കഴിഞ്ഞദിവസം പുലർച്ചെ കൊല്ലപ്പെട്ടത്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവായ ചുട്ടിപ്പാറ സ്വദേശി ആസിയയെ പോലീസ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ശ്വാസംമുട്ടിയാണ് കുഞ്ഞിന്റെ മരണമെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
കുഞ്ഞിന്റെ മരണത്തെ തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ആൺസുഹൃത്തിനോടൊപ്പം ജീവിക്കാൻ കുഞ്ഞിനെ ഒഴിവാക്കിയതെന്ന് അമ്മ കുറ്റസമ്മതം നടത്തിയത്.

‘കുട്ടിയുടെ കഴുത്തിൽ കുരുക്ക് മുറുകിയതിന്റെ പാടുകളുണ്ട്. കൊലപാതകമാണെന്ന് സംശയിച്ചിരുന്നതായും കൂടുതൽ അന്വേഷണം വേണമെന്നും’ പിതൃസഹോദരൻ ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് ഷമീർ മുഹമ്മദ്- ആസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനെ കിടക്കയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന് ജീവൻ രക്ഷിക്കാനായില്ല.

രാവിലെ കുഞ്ഞ് എണീറ്റില്ലെന്നും ബോധംകെട്ടു കിടക്കുകയായിരുന്നു എന്നുമാണ് ആദ്യം ആസിയ പോലീസിനോടു പറഞ്ഞത്. എന്നാൽ പിന്നീട് കുഞ്ഞ് ഈന്തപ്പഴം വിഴുങ്ങിയതിനെ തുടർന്ന് ബോധം പോയതാണെന്നാണ് പോലീസിനോട് മാറ്റി പറഞ്ഞത്. ഇതോടെയാണ് പാലക്കാട് കസബ പോലീസിന് സംശയം തോന്നി ആസിയയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകം സ്ഥിരീകരിച്ചതോടെ ആസിയ തന്നെയാണ് പ്രതിയെന്ന് ഉറപ്പിക്കുകയായിരുന്നു.

‘അമ്മയ്ക്ക് മാത്രമല്ല, മറ്റ് മൂന്ന് പേര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ട്. മൂന്നുപേരെയും പൊലീസ് ചോദ്യം ചെയ്യണം. ഞങ്ങള്‍ക്ക് നീതി കിട്ടണം. ആരുടെ കൂടെ പോകണമെങ്കിലും പൊയ്ക്കോട്ടെ. ആ കുഞ്ഞിനെ ഇവിടെ ഏല്‍പ്പിച്ചിട്ട് പൊയ്ക്കൂടായിരുന്നോ?

ഒരു പവന്റെ മാല കളഞ്ഞുപോയെന്ന് പറഞ്ഞാണ് അവള്‍ പോയത്. പക്ഷേ പിന്നീട് വിളിച്ച് ഇനി തിരിച്ചു വരില്ലെന്ന് പറഞ്ഞു. പള്ളിമുഖാന്തരവും സംസാരിച്ചു നോക്കി. പക്ഷേ കാര്യമുണ്ടായില്ല. ആറുമാസമോ ഒരു വര്‍ഷമോ മറ്റോ കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്നാണ് കരുതിയത്’. മുത്തച്ഛന്‍ ഇബ്രാഹിം പറഞ്ഞു.

കുറെക്കാലമായി ആസിയയും ഭർത്താവും പിരിഞ്ഞുകഴിയുകയാണ്. കുഞ്ഞുമായി ബന്ധപ്പെട്ട് തർക്കവും നിലനിന്നിരുന്നു. ഇതിനിടെ ആസിയ മറ്റൊരു വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ കുഞ്ഞ് ഉണ്ടെന്ന കാര്യം ഈ ആൺസുഹൃത്തിനോടു പറഞ്ഞിരുന്നില്ല.

പിന്നീട് ഇയാൾ കുഞ്ഞിന്റെ കാര്യം അറിയുകയും വിവാഹത്തിൽ നിന്ന് ഒഴിയാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് കുഞ്ഞിനെ ഒഴിവാക്കാൻ ആസിയ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു.

എലപ്പുള്ളിയിൽ ആസിയയുടെ വീട്ടിൽ കഴിഞ്ഞദിവസം മൂന്ന് വയസ്സുകാരനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസംമുട്ടിച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞിരുന്നു. പിന്നാലെ അമ്മയെയും ജ്യേഷ്ഠ സഹോദരിയെയും കസ്റ്റഡിയിലെടുത്ത് കസബ പോലീസ് ചോദ്യം ചെയ്തത്.

ജാര്‍ഖണ്ഡ് റോപ്പ് വേ ദുരന്തത്തില്‍ കേബിള്‍ കാറുകളിലകപ്പെട്ട അറുപത് പേരെയും ഇന്നലെ ഉച്ചയോടെ രക്ഷപെടുത്തി. അപകമുണ്ടായി 46 മണിക്കൂര്‍ കഴിഞ്ഞാണ് എല്ലാ വിനോദസഞ്ചാരികളെയും രക്ഷപെടുത്താനായത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.

അപകടം നടന്ന തിങ്കളാഴ്ച തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നുവെങ്കിലും കോപ്റ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രണ്ട് പേര്‍ വീണ് മരിച്ചതിനെത്തുടര്‍ന്ന് നിര്‍ത്തി വച്ചു. പിന്നീട് ഇന്നലെയാണ് വീണ്ടും രക്ഷാപ്രവര്‍ത്തനമാരംഭിച്ചത്. ഇതുവരെ കേബിള്‍ കാറുകളില്‍ കുടുങ്ങിയവര്‍ക്ക് ഡ്രോണ്‍ വഴി ഭക്ഷണവും വെള്ളവും നല്‍കിയിരുന്നു. മൂന്ന് പേരാണ് ബാബാ വൈദ്യനാഥ ക്ഷേത്രത്തിന് സമീപമുള്ള ത്രികുട് റോപ്പ് വേയിലെ കേബിള്‍ അപകടത്തില്‍ മരിച്ചത്. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

 

2011 ഐസിസി ഏകദിന ലോകകപ്പ് വിജയിച്ചതിൻ്റെ ക്രെഡിറ്റ് എം എസ് ധോണിയ്‌ക്ക് മാത്രം നൽകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ നേടിയ ലോകകപ്പ് വിജയത്തിൻ്റെ ക്രെഡിറ്റ് ടീമിലെ 11 കളിക്കാർക്കും ഒരുപോലെ അർഹിക്കുന്നുവെന്നും സ്റ്റാർ സ്പോർട്സിൻ്റെ ക്രിക്കറ്റ് ലൈവ് പ്രോഗ്രാമിൽ ഹർഭജൻ സിങ് പറഞ്ഞു.

ശ്രേയസ് അയ്യർ ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിൽ എത്തിച്ചുവെന്ന മുൻ സഹതാരം മൊഹമ്മദ് കൈഫിൻ്റെ വാക്കുകളോട് പ്രതികരിക്കവെയാണ് ലോകകപ്പ് വിജയത്തിൻ്റെ ധോണിയിലേക്ക് മാത്രമായി ചുരുങ്ങിപോവുന്നതിൽ ഹർഭജൻ സിങ് അതൃപ്തി അറിയിച്ചത്.

” എനിക്ക് ഒരു കാര്യം മനസ്സിലാകുന്നില്ല, ടീമിനെ ഫൈനലിൽ എത്തിച്ചത് ശ്രേയസ് അയ്യർ ആയിരുന്നോ, ബാക്കിയുള്ള കളിക്കാർ ഗല്ലി ദണ്ഡ കളിക്കുകയായിരിന്നോ ? ”

” ഓസ്ട്രേലിയ ലോകകപ്പ് നേടിയപ്പോൾ തലകെട്ടുകൾ ‘ ഓസ്ട്രേലിയ ലോകകപ്പ് നേടി ‘ എന്നായിരുന്നു, എന്നാൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ‘ എം എസ് ധോണി ലോകകപ്പ് നേടിയെന്നാണ് എല്ലാവരും പറഞ്ഞത്. ബാക്കിയുള്ള കാലിക്കറ്റ് അവിടെ മിൽക്ക് ഷേക്ക് കഴിക്കാനാണോ പോയത്. ? ” ഹർഭജൻ സിങ് തുറന്നടിച്ചു.

” മറ്റു 10 കളിക്കാർ എന്താണ് ചെയ്തത്, ഗംഭീർ ഒന്നും ചെയ്തില്ലേ, മറ്റുള്ളവർ ഒന്നും ചെയ്തില്ലേ, ഇതൊരു ടീം ഗെയിമാണ്, 7-8 കളിക്കാർ നന്നായി കളിച്ചാൽ മാത്രമെ ടീമിന് വിജയിക്കാൻ സാധിക്കൂ. ” ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.

ലവ് ജിഹാദ് വിവാദത്തില്‍ സിപിഎം മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് മാപ്പ് പറയേണ്ടിവരുമെന്ന് താന്‍ കഴിഞ്ഞദിവസം പറഞ്ഞത് യാഥാര്‍ത്ഥ്യമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തീവ്ര വര്‍ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സിപിഎമ്മിനാവില്ലെന്ന സത്യം മതേതര സമൂഹം അംഗീകരിച്ചേ മതിയാകൂ. കുരിശും കൊന്തയും നല്‍കി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യമാണ്. തോമസ് മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സിപിഎമ്മിന് രണ്ടാംതരം പൗരന്മാരാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സുരേന്ദ്രന്‍ പറഞ്ഞു.

ലവ് ജിഹാദുണ്ടെന്ന് പരസ്യമായി സമ്മതിക്കാന്‍ തയ്യാറായ ജോര്‍ജ് എം തോമസിന് ഇനി എത്ര നാള്‍ പാര്‍ട്ടിയില്‍ തുടരാനാവുമെന്ന് കണ്ടറിയണം എന്നായിരുന്നു കഴിഞ്ഞദിവസം സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒന്നുകില്‍ അദ്ദേഹം പറഞ്ഞത് മാറ്റിപ്പറയേണ്ടി വരും, അല്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തുപോവേണ്ടിവരും. ഏതായാലും കോടഞ്ചേരിയില്‍ നിന്ന് കൗതുകകരമായ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇന്ന് ലവ് ജിഹാദ് വിവാദങ്ങളില്‍ വിശദീകരണവുമായി ജോര്‍ജ് എം തോമസ് രംഗത്തെത്തിയതിനു പിന്നാലെയാണ് സുരേന്ദ്രന്റെ പുതിയ പ്രതികരണം.

ലവ് ജിഹാദില്‍ ജോര്‍ജ് എം തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഇന്നലെ പറഞ്ഞിരുന്നു. ഇന്നത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. തീവ്രവര്‍ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സിപിഎമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂ. കുരിശും കൊന്തയും നല്‍കി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം. തോമസ് മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സിപിഎമ്മിന് രണ്ടാംതരം പൗരന്മാര്‍ തന്നെ. പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതല്‍ വിഷം ചീറ്റിയതും സിപിഎം ആയിരുന്നല്ലോ.

ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യം തന്നെ. ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല. വി.ഡി സതീശനും കൂട്ടരും ഉടനെ ഇറങ്ങും ന്യായീകരണവുമായിട്ട്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്ക് അയയ്ക്കുന്നവര്‍ക്കെതിരെയുള്ള ക്രൈസ്തവസമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാന്‍ ഞങ്ങള്‍ക്കേതായാലും മടിയില്ല -എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

RECENT POSTS
Copyright © . All rights reserved