ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ കനത്ത ശൈത്യം ഈയാഴ്ചയും തുടരുമെന്ന മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നൽകിയിരിക്കുന്നത്. ആർട്ടിക് പ്രദേശത്തു നിന്നുള്ള ശീതക്കാറ്റ് ശൈത്യത്തിന് ആക്കം കൂട്ടും. സ്കോട്ട് ലൻഡ് നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലും, വടക്കൻ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും നോർത്ത് വെയിൽസിലും കനത്ത മഞ്ഞു പെയ്യുമെന്നുള്ളതിനാൽ മെറ്റ് ഓഫീസ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആർട്ടിക് പ്രദേശത്തു നിന്നും ശൈത്യക്കാറ്റ് പഠിക്കുന്നതിനാൽ യുകെയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും രാത്രിയിൽ താപനിലം മൈനസിൽ എത്താനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വടക്ക് – പടിഞ്ഞാറൻ ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ മഞ്ഞ വീഴ്ച മൂലം യാത്ര തടസ്സം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

റോഡുകളിൽ മഞ്ഞുവീണ അപകടമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം ട്രാൻസ്പോർട്ട് ഓഫീസ് നൽകിയിട്ടുണ്ട്. ഈ ആഴ്ചയിൽ റെയിൽ നെറ്റ്‌വർക്കുകളിലും തടസ്സം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് നാഷണൽ റെയിൽ അതോറിറ്റി നൽകിയിട്ടുണ്ട്. സാധാരണ ഈ സമയമുണ്ടാകുന്ന താപനിലയെക്കാൾ 5 മുതൽ 6 ഡിഗ്രി സെൽഷ്യസ് താഴെയാണ് ഇപ്പോഴത്തെ താപനിലയെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.

സ്കോട്ട് ലൻഡ്, നോർത്തേൺ അയർലൻഡ്, വടക്കൻ ഇംഗ്ലണ്ട്, നോർത്ത് വെയിൽസ് എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച രാത്രി കൂടുതൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നത്. മറ്റിടങ്ങളിൽ സ്ഥിതിഗതികൾ തെളിച്ചമുള്ളതും വരണ്ടതുമായിരിക്കുമെങ്കിലും, മഞ്ഞുമൂടിയ കാറ്റ് കാരണം താപനില പൂജ്യത്തിന് താഴെ അനുഭവപ്പെടാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഇംഗ്ലണ്ട് മുഴുവനും ഒരു ആംബർ കോൾഡ്-ഹെൽത്ത് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന നിർദ്ദേശമാണ് അധികൃതർ നൽകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അക്കാദമിക് പഠനങ്ങളുടെ തടവറയിൽ അടക്കപെടുന്ന വിദ്യാർത്ഥികളുള്ള ഈ കാലത്ത് പതിനാറാം വയസ്സിൽ സ്വന്തം മ്യൂസിക് വീഡിയോ പുറത്തിറക്കി മലയാളികൾക്ക് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ബ്രിട്ടനിലെ കോൾചെസ്റ്ററിൽ നിന്നുള്ള മലയാളി പെൺകുട്ടി ഈവ് ഇലൈൻ. സംഗീത ലോകത്ത് ചലനങ്ങൾ സൃഷ്ടിക്കുവാൻ ഉതകുന്ന തരത്തിൽ, ” മൈ ലവർ ” എന്ന പേരിലാണ് ഈവ് തന്റെ മ്യൂസിക് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഈ മ്യൂസിക് വീഡിയോയിലെ പാട്ടിന്റെ വരികൾ രചിച്ചതും, അതിനു സംഗീതം നൽകിയതും, ആവശ്യമായ ഓർക്കസ്ട്രേഷൻ നൽകിയതുമെല്ലാം ഈവ് എന്ന പെൺകുട്ടി ഒറ്റയ്ക്കാണ്. പാട്ടുകാരിയും, അതോടൊപ്പം തന്നെ രചയിതാവുമായ ഈവ്, ഒന്നിൽ കൂടുതൽ ഇൻസ്ട്രുമെന്റുകളിൽ വൈദഗ്ദ്ധ്യം തെളിയിച്ച വ്യക്തിയാണ്. അതോടൊപ്പം തന്നെ ഈ മ്യൂസിക് വീഡിയോയുടെ പ്രൊഡക്ഷനും ഈവ് തന്റെ പേരിൽ ആരംഭിച്ച ‘ടീൽ മെഡോ’ എന്ന പ്രൊഡക്ഷൻ കമ്പനിയിലൂടെയാണ് എന്നത് കേൾക്കുന്നവരെ ആകെ ആശ്ചര്യപ്പെടുത്തുന്നതാണ്. ഇത്രയും ചെറിയ പ്രായത്തിൽ സ്വന്തം പരിശ്രമത്തിൽ ഇത്തരം ഒരു വീഡിയോ പുറത്തിറക്കുവാനുള്ള ഈവിന്റെ കഴിവ് സംഗീത മേഖലയ്ക്ക് തന്നെ മുതൽക്കൂട്ട് ആണ്.

2024 ജനുവരി 12നാണ് “മൈ ലവർ ” എന്ന മ്യൂസിക് ആൽബത്തിന്റെ ഡിജിറ്റൽ റിലീസ് നടന്നത്. കേൾക്കുന്നവരുടെ ഹൃദയങ്ങളിൽ വിവിധതരം ഭാവപ്പകർച്ചകൾ കൊണ്ടുവരുവാൻ സാധിക്കുന്ന തരത്തിൽ അത്രയും മനോഹരമാണ് ഈ ഗാനത്തിന്റെ വരികളും സംഗീതവും. ഈവിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ ആയ @EveElyneofficial എന്ന ചാനലിലാണ് വീഡിയോ ആദ്യം റിലീസ് ചെയ്തത്. ഈ റിലീസിന് സഹായിച്ചത് ഓസ്കാർ പട്ടികയിൽ ഇടം നേടിയ സിനിമയായ ഡാം 999 ന്റെ ഡയറക്ടറും, യു എ ഇ യിലേ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സി ഇ ഒ യുമായ സോഹൻ റോയിയാണ്.
എസ്സെക്സ് ഡിസ്ട്രിക്റ്റിലെ കോൾചെസ്റ്റർ എന്ന സ്ഥലത്തെ ദെധം എന്ന ഗ്രാമവും പരിസരപ്രദേശങ്ങളുമാണ് വീഡിയോയ്ക്ക് ഷൂട്ടിംഗ് പ്രദേശമായി മാറിയത്. നിലവിൽ കോൾചെസ്റ്ററിലെ ‘ ദി ഗിൽബേർഡ് ‘ സ്കൂളിൽ വിദ്യാർഥിനിയാണ് ഈവ് ഇലൈൻ. സ്കൂളിലും നിരവധി നേതൃത്വ സ്ഥാനങ്ങളിൽ തന്റെ കഴിവ് തെളിയിച്ചു വരികയാണ് ഈവ്. ഡെപ്യൂട്ടി ഹെഡ് ഗേൾ, സ്കൂളിലെ സോൾ ബാൻഡിലെ ലീഡ് ഇലക്ട്രിക് ഗിറ്റാറിസ്റ്റ്, സ്പോർട്സ് ക്യാപ്റ്റൻ, ഡൈവേഴ്സിറ്റി ചാമ്പ്യൻ എന്നീ നിലകളിൽ എല്ലാം തന്നെ ഈവ് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇതോടൊപ്പം തന്നെ സ്കൂൾ നടത്തിയ പബ്ലിക് സ്പീക്കിംഗ് മത്സരങ്ങളിൽ റണ്ണറപ്പ് ആയിരുന്നു ഈവ്. ഇത്തരത്തിൽ അക്കാദമിക് രംഗത്തും കലാകായിക രംഗത്തും നിറഞ്ഞ സാന്നിധ്യമാണ് ഈവ്.

തികഞ്ഞ അർപ്പണബോധത്തോടെയാണ് ഈവ് തന്റെ സംഗീത യാത്രയെ കാണുന്നത്. ഭാവിയിൽ ലോകം അറിയുന്ന ഒരു സംഗീതജ്ഞ ആവുക എന്ന ലക്ഷ്യമാണ് ഈവിനുള്ളത്. ഡ്രംസ്, ഇലക്ട്രിക് & അകൗസ്റ്റിക് ഗിറ്റാർ, കീബോർഡ്, പിയാനോ തുടങ്ങി നിരവധി ഉപകരണങ്ങളിൽ ഈവ് അഗ്രഗണ്യയാണ്. 12 വയസ്സ് മുതൽ തന്നെ പാട്ടുകൾ എഴുതിയിരുന്നുവെന്ന് ഈവിന്റെ കുടുംബം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഒമ്പതാം വയസ്സ് മുതൽ ആരംഭിച്ച കീബോർഡ് പഠനം ഇപ്പോൾ ട്രിനിറ്റി ഗ്രേഡ് 6 എത്തി നിൽക്കുകയാണ്. ഗ്രേഡ് 7 നേടാനുള്ള കഠിന പരിശ്രമത്തിലാണ് ഈവ്. അതോടൊപ്പം തന്നെ മുൻപ് ല്യുട്ടണിലെ കാർഡിനൽ ന്യൂമാൻ കാത്തലിക് സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ഈവ് സ്കൂളിലെ റോക്ക് ബാൻഡിനോടൊപ്പം ചേർന്ന് ‘ ബാറ്റിൽ ഓഫ് ദി ബാഡ്സിൽ ചേർന്നും തന്റെ കഴിവുകൾ തെളിയിതെളിയിച്ചിരുന്നു .
“മൈ ലവർ ” എന്ന പ്രോജക്ടിന് പിന്നിലെ ക്യാമറ ചലനങ്ങൾക്ക് ചുക്കാൻ പിടിച്ചത് യുകെയിൽ താമസിക്കുന്ന മലയാളിയായ ആദർശ് കുര്യൻ ആണ് . അതോടൊപ്പം തന്നെ ഈവിന്റെ ഗാനത്തിന്റെ പാട്ട് മിക്സിങ്ങിലും മറ്റും സഹായിച്ചത് സൗണ്ട് എൻജിനീയറും കോൾചെസ്റ്ററിലെ ബ്ലാക്ക് ക്യാക്റ്റസ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ അലൻ ജോൺസ് ആണ്. പാട്ടിനു വേണ്ടി ഗിറ്റാർ കൈകാര്യം ചെയ്തത് ഈവിന്റെ അടുത്ത സുഹൃത്തായ ഫിൻ ഗോഡ്വിനാണ്.
സംഗീത ലോകത്തേക്കുള്ള ഈവിന്റെ ഒരു നിർണായക ചുവടുവെപ്പാണ് ഈ മ്യൂസിക് ആൽബത്തിന്റെ റിലീസ്. തന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ഈവിന് മലയാളം യുകെയുടെ എല്ലാവിധ ആശംസകളും നേരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അടുത്തടുത്ത് ഉണ്ടായ അപ്രതീക്ഷിത മരണങ്ങളുടെ വേദനയിലും ഞെട്ടലിലുമാണ് യുകെ മലയാളികൾ . കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവർ പലരും അകാലത്തിൽ വിട പറയുന്നു. വെറും 39 വയസ്സ് മാത്രം പ്രായമുള്ള മലയാളി യുവാവ് ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഈസ്റ്റ് സസക്സിലെ ഹേസ്റ്റിങ്സിൽ താമസിക്കുന്ന സഞ്ജു സുകുമാരനാണ് മരണമടഞ്ഞത്. സുഹൃത്തുക്കൾ പ്രാഥമിക ശുശ്രൂഷകൾ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഭാര്യ സീതു ഈസ്റ്റ് സസക്സ് എൻഎച്ച്എസ് ട്രസ്റ്റിന്റെ കോൺഗസ്റ്റ് ഹോസ്പിറ്റലിൽ നേഴ്‌സായി ജോലി ചെയ്യുകയാണ്. മക്കൾ : ശ്രാവൺ(7), ശ്രയാൻ(3), ശ്രിയ(5 മാസം). പാലക്കാട് വാഴമ്പുറം നെല്ലിക്കുന്നത്ത് വീട്ടിൽ സുകുമാരൻ, കോമളവല്ലി ദമ്പതികളുടെ മകനാണ് സഞ്ജു. സജു , സനു എന്നിവരാണ് സഹോദരങ്ങൾ .
മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കാരകർമ്മങ്ങൾ നടത്താനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്.
സഞ്ജു സുകുമാരൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ യുഎസ് – യുകെ ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. സുരക്ഷ സംരക്ഷിക്കുവാൻ തന്റെ സർക്കാർ മടിക്കില്ലെന്ന് അദ്ദേഹം തുറന്ന് പ്രസ്താവിച്ചു. ചെങ്കടലിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അസ്വീകാര്യമാണെന്ന് ഹൂതി വിമതർക്ക് ശക്തമായ സന്ദേശം നൽകാനാണ് നടപടി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2022 ഒക്ടോബറിൽ പ്രധാനമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് സുനക് ബ്രിട്ടനെ പുതിയ സൈനിക നടപടിക്ക് വിധേയമാക്കുന്നത്. മാധ്യമപ്രവർത്തകരോട് സംസാരിച്ച സുനക് ഈ സൈനിക നടപടിയെ ന്യായീകരിക്കുകയാണ് ചെയ്തത്. സമഗ്രമായ നയതന്ത്ര ചർച്ചകൾക്ക് ശേഷമുള്ള അവസാനത്തെ ആശ്രയമായിരുന്നു ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.

യെമന്റെ വടക്കൻ പ്രവിശ്യകളിൽ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ഹൂതികൾ, അന്താരാഷ്ട്ര രാജ്യങ്ങൾക്ക് തങ്ങളോടുള്ള സമീപനം മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും സുനക് വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുഎസും യുകെയും ചേർന്ന് ഹൂതി കേന്ദ്രങ്ങളിൽ സംയുക്ത വ്യോമാക്രമണം നടത്തിയത്. ഗാസയിലെ സംഘർഷത്തിൽ പ്രതിഷേധിച്ച്, ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളാണ് തങ്ങൾ ആക്രമിച്ചതെന്നാണ് ഹൂതികൾ നൽകിയ വാദം. എന്നാൽ ഇസ്രയേലുമായി ഒരു ബന്ധമില്ലാത്ത കപ്പലുകൾക്ക് നേരെയും ആക്രമണം ഉണ്ടായതാണ് ലോകരാജ്യങ്ങളെ ചൊടിപ്പിച്ചത്. ആക്രമണങ്ങൾ മൂലം പ്രമുഖ ഷിപ്പിംഗ് കമ്പനികൾ എല്ലാം തന്നെ ചെങ്കടലിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിടുന്നതിലേക്ക് കാരണമായി.

റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് സംസാരിച്ച ഹൂതി ചീഫ് നെഗോഷ്യേറ്റർ മുഹമ്മദ് അബ്ദുൾസലാം, യുഎസ്-യുകെ ആക്രമണങ്ങൾ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്നും കപ്പലുകൾക്ക് നേരെയുള്ള ആക്രമണം തുടരുമെന്നും പറഞ്ഞു. ഹൂതികൾക്കെതിരെ ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ബ്രിട്ടീഷുകാരുടെ സുരക്ഷയും താൽപ്പര്യങ്ങളും സ്വത്തുക്കളും ഉറപ്പാക്കാൻ മടിക്കില്ലെന്ന മറുപടിയാണ് സുനക് പറഞ്ഞത്. ചെങ്കടലിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ഹൂതികൾ അവസാനിപ്പിച്ചില്ലെങ്കിൽ, കൂടുതൽ നടപടികളിലേക്ക് സർക്കാർ നീങ്ങേണ്ടി വരുമെന്ന് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് ബിബിസിയോട് പറഞ്ഞു. എന്നാൽ മിലിറ്ററി നടപടിക്ക് മുൻപ് എംപിമാരോട് ചർച്ച ചെയ്തില്ലെന്ന വിവാദവും ബ്രിട്ടനിൽ ഉയരുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പുതിയതായി യുകെയിലെത്തിച്ചേർന്ന മലയാളി നേഴ്സുമാരെ ലക്ഷ്യം വെച്ച് ഓൺലൈൻ കബളിപ്പിക്കൽ സംഘങ്ങൾ സജീവമായതായുള്ള വിവരങ്ങൾ മലയാളം യുകെ ന്യൂസ് പുറത്തുവിടുന്നു. യുകെയിൽ എത്തി അധികം കാലമാകാത്തവരുടെ പരിചയ കുറവാണ് ഇത്തരക്കാർ മുതലാക്കുന്നത്. എച്ച് എം റവന്യൂ ആന്റ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റിൽ നിന്നാണെന്ന് പറഞ്ഞാണ് മിക്കവർക്കും ഫോൺ വരുന്നത്. നിങ്ങൾക്ക് ടാക്സ് കുടിശിക ഉണ്ടെന്നും അടച്ചില്ലെങ്കിൽ ഉടൻ അറസ്റ്റ് ഉണ്ടാകും എന്നുമുള്ള കബളിപ്പിക്കൽ സംഘങ്ങളുടെ ഭീഷണിക്ക് മുന്നിൽ അപ്പോൾ തന്നെ പലരും പണം അടച്ചതായാണ് അറിയാൻ സാധിക്കുന്നത്.
ഈ രീതിയിൽ വിറ്റിംഗ്ടണിലുള്ള മലയാളി നേഴ്സിന്റെ 4000 പൗണ്ട് ആണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത് . സമാനമായ രീതിയിൽ ലിവർപൂളിലും ഒരു മലയാളി നേഴ്സിന്റെ പണം നഷ്ടമായതായി മലയാളം യുകെ ന്യൂസിനോട് വെളിപ്പെടുത്തി .ഇങ്ങനെയുള്ള ഫോൺ കോളുകൾ കിട്ടിയാൽ പണം ഒരിക്കലും കൈമാറരുതെന്നും എച്ച് എം ആർ സി പെട്ടെന്നുള്ള ഇത്തരം ഫണ്ട് ട്രാൻസ്ഫറുകളിലൂടെ ടാക്സ് കളക്ട് ചെയ്യില്ലെന്നും ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . എച്ച് എം ആർ സി നികുതി ദായകരുമായി ലെറ്റർ വഴിയാണ് അറിയിപ്പുകൾ നൽകുന്നത്. വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പ് സംഘങ്ങൾ പ്രധാനമായും പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള തട്ടിപ്പ് സംഘങ്ങളെ തടയുന്നത് ഒരു പരിധിവരെ നിയമ സംവിധാനം പലപ്പോഴും നിസ്സഹായരാണ്.
ബ്രിട്ടനിൽ എച്ച് എം റവന്യൂ ആന്റ് കസ്റ്റം ഡിപ്പാർട്ട്മെൻറ് ആണ് ടാക്സ് ശേഖരിക്കുന്നതിനും കുടിശിക പിടിക്കുന്നതിനും നേതൃത്വം കൊടുക്കുന്നത് . ആദായ നികുതി , വാറ്റ്, മറ്റ് കോർപ്പറേറ്റ് നികുതികൾ ഉൾപ്പെടെയുള്ളവയുടെ മേൽനോട്ടം എച്ച് എം ആർ സിയുടെ ചുമതലയിൽ പെട്ടതാണ് . അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്നതിനും ആഗോളതലത്തിൽ യുകെയുടെ താൽപര്യം സംരക്ഷിക്കുന്നതിനും എച്ച് എം ആർ സി യ്ക്ക് മുഖ്യ പങ്കുണ്ട്. ഓരോ മിനിറ്റിലും ഏകദേശം 2300 പൗണ്ടിന്റെ തട്ടിപ്പുകൾ രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് കണക്കുകൾ. 1.2 ബില്യൺ പൗണ്ട് ആണ് ഓരോ വർഷവും ഓൺലൈൻ തട്ടിപ്പുകളിലൂടെയും മറ്റും കൊള്ളയടിക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസിൽ മരുന്നുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . പ്രമേഹം, ക്യാൻസർ പോലുള്ള ഒട്ടുമിക്ക രോഗങ്ങൾക്കും ആവശ്യമായ മരുന്നുകളുടെ വിതരണത്തിൽ ദൗർലഭ്യം നേരിടുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ സമരങ്ങളും മറ്റ് പ്രശ്നങ്ങളും മൂലം താളം തെറ്റിയ എൻഎച്ച്എസ്സിനെ മരുന്ന് ക്ഷാമം കടുത്ത പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടും എന്നാണ് സൂചനകൾ . അപകടസാധ്യത കുറഞ്ഞ ബദൽ മരുന്നുകളുടെ ഉപയോഗം, മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി വർദ്ധിപ്പിക്കുക എന്നീ മാർഗങ്ങളാണ് പ്രതിസന്ധിയെ തരണം ചെയ്യാൻ വിദഗ്ധർ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ .

അപസ്മാര രോഗത്തിൻറെ ചികിത്സയ്ക്കായുള്ള ടെഗ്രെറ്റോൾ , കാർബമാസാപൈൻ എന്നീ മരുന്നുകൾ ജനുവരി പകുതി വരെ ലഭ്യമാകില്ലെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആന്റ് സോഷ്യൽ കെയറിൽ നിന്ന് കഴിഞ്ഞ ബുധനാഴ്ച ബന്ധപ്പെട്ട ഡോക്ടർമാരെ അറിയിച്ചിരുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവർ ഉപയോഗിക്കുന്ന ഗ്ലൂക്കോൺ പോലുള്ള മരുന്നുകളുടെ വിതരണത്തിൽ 2024 -ൽ ഉടനീളം പ്രശ്നമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ . രക്തത്തിലെ ഉയർന്ന അളവിലുള്ള കാൽസ്യം കുറയ്ക്കാൻ ക്യാൻസർ രോഗികളിൽ ഉപയോഗിക്കുന്ന ഗുളികകൾ മാർച്ച് അവസാനം വരെ ലഭിക്കില്ലെന്ന് ദിവസങ്ങൾക്ക് മുമ്പ് അറിയിപ്പ് വന്നിരുന്നു.

മരുന്നുകൾക്ക് ക്ഷാമം നേരിടുന്നത് പെട്ടെന്നുള്ള പ്രതിഭാസം അല്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്. കമ്മ്യൂണിറ്റി ഫാർമസി ഇംഗ്ലണ്ട് നടത്തിയ 2023 -ലെ സർവേയിൽ 92% ഫാർമസി ടീമുകളും ദിവസവും മരുന്ന് വിതരണത്തിൽ പ്രശ്നങ്ങൾ നേരിടുന്നതായി കണ്ടെത്തിയിരുന്നു. യുകെയിൽ മാത്രമല്ല മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും സമാനമായ പ്രതിസന്ധിയുണ്ടെന്നാണ് റിപ്പോർട്ടുകൾ . ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സങ്ങൾ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബ്രെക്സിറ്റിനെ തുടർന്ന് പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞത് മരുന്ന് മറ്റ് രാജ്യങ്ങളിൽ നിന്ന് മേടിക്കുന്നത് കൂടുതൽ ചെലവുള്ളതാക്കിയതും പ്രതിസന്ധിക്ക് കാരണമായതായാണ് സൂചനകൾ .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് തകർക്കാനുള്ള ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിൻറെ പ്രവർത്തകർ സ്റ്റോക്ക് എക്സ്ചേഞ്ച് തകർക്കാനുള്ള ശ്രമം നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചതാണ് അറസ്റ്റിനു കാരണമായത്. 6 പേരും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ഇന്നലെ ലണ്ടൻ, ലിവർപൂൾ, ബ്രൈറ്റൺ എന്നിവിടങ്ങളിൽ നിന്നാണ് അറസ്റ്റ് നടന്നത്. സ്റ്റോക്ക് എക്സ്ചേഞ്ച് തുറക്കുന്നത് തടയാനും നാശനഷ്ടം ഉണ്ടാക്കാനും പ്രതികൾ എന്ന് സംശയിക്കുന്നവർ പദ്ധതി ഇട്ടതായാണ് പോലീസ് പുറത്തുവിടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ ഇതര സേനാ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണം നടക്കുകയാണെന്ന് മെറ്റ് പോലീസ് അറിയിച്ചു. സ്റ്റോക്ക് എക്സ്ചേഞ്ചിൽ പ്രവർത്തനം തടസ്സപ്പെടുന്ന ഏതു നീക്കവും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമായിരുന്നു എന്ന് സംഭവത്തെ കുറിച്ചുള്ള അന്വേഷണങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഡെറ്റ് സൂപ്റ്റ് സിയാൻ തോമസ് പറഞ്ഞു. 4 സ്ത്രീകളും രണ്ടു പുരുഷന്മാരും ആണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. പ്രതികളിൽ ഒരാളൊഴിച്ച് ബാക്കിയെല്ലാവരും 30 വയസ്സിന് താഴെയുള്ളവരാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ സ്വന്തമായി ഒരു വീട് എന്നത് ഇവിടെയുള്ള എല്ലാ മലയാളികളുടെയും സ്വപ്നമാണ്. പണപ്പെരുപ്പവും ജീവിത ചിലവു വർദ്ധനവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ വീട് എന്ന സ്വപ്നം മാറ്റിവയ്ക്കേണ്ട അവസ്ഥയാണ് പലരും നേരിടുന്നത്. അതിൻറെ കൂടെയാണ് ഉയർന്ന പലിശ നിരക്കുകളെ കുറിച്ചുള്ള ആശങ്ക.
എന്നാൽ കടുത്ത മത്സരങ്ങളെ തുടർന്ന് കൂടുതൽ ധനകാര്യ സ്ഥാപനങ്ങൾ പലിശ നിരക്ക് കുറച്ചത് യുകെ മലയാളികൾക്ക് അനുഗ്രഹമാകും. രാജ്യത്തെ ശരാശരി മോർട്ട്ഗേജ് വായ്പ നിരക്കുകൾ രണ്ട് വർഷത്തെ ശരാശരി ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് 5.92% നിന്ന് 5.53 ശതമാനമായി കുറഞ്ഞത് വീട് വാങ്ങുന്നവർക്ക് പ്രയോജനം ചെയ്യും . യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ദാതാക്കളായ ഹാലിഫാക്‌സ്, ലീഡ്‌സ് ബിൽഡിംഗ് സൊസൈറ്റി എന്നീ ധനകാര്യ സ്ഥാപനങ്ങൾ നിരക്കുകൾ വെട്ടിക്കുറച്ച വാർത്ത മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു .
അതിനു പിന്നാലെ മറ്റ് രണ്ട് പ്രധാന ധനകാര്യ സ്ഥാപനങ്ങളായ ബാർക്ലേസും സാന്റാൻഡറും നിരക്കുകൾ കുറച്ചത് കൂടുതൽ പേർക്ക് പ്രയോജനം ചെയ്യും. മോർട്ട്ഗേജ് നിരക്ക് ഇനിയും കുറയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു . കഴിഞ്ഞ കുറച്ച് മാസങ്ങളായി പലിശ നിരക്കുകളിൽ വന്ന വലിയ മാറ്റങ്ങൾ മൂലം മോർട്ട്ഗേജുകളുടെ നിരക്ക് കുറയുമെന്നാണ് അദ്ദേഹം എംപിമാരോട് പറഞ്ഞത്.
നിലവിൽ ഏകദേശം 1.6 ദശലക്ഷം ബാങ്ക് വായ്പ എടുത്തവർക്കും കുറഞ്ഞ നിരക്കിലേയ്ക്ക് മാറുന്നതിലൂടെ പലിശ നിരക്ക് കുറയുന്നതിന്റെ പ്രയോജനം ചെയ്യും. 2024 -ൽ വീടുകളുടെ വില വീണ്ടും കുറയുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു . വീടുകളുടെ വില 5 % കുറയാനുള്ള സാധ്യതയാണ് ഈ രംഗത്തെ വിദഗ്ധർ പ്രവചിക്കുന്നത്.
എന്നാൽ ചെങ്കടലിലും മിഡിൽ ഈസ്റ്റിലും വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ആഗോള സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് ഒരു പ്രതികൂല സാഹചര്യം ആണെന്ന അഭിപ്രായവും ഉടലെടുത്തിട്ടുണ്ട്. പണപ്പെരുപ്പം വർദ്ധിക്കുന്നതു കൂടാതെ സംഘർഷങ്ങൾ ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നത് കടുത്ത പ്രതിസന്ധിയിലേയ്ക്ക് ലോകരാഷ്ട്രങ്ങളെ തള്ളിവിടും
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡിനോട് അനുബന്ധിച്ച് മാസ്ക് ഉപയോഗിക്കണമെന്ന നിയമം യുകെ പിൻവലിച്ചിട്ട് രണ്ടര വർഷമായി. എന്നാൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളെ നേരിടാൻ സ്പെയിൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മാസ്ക് ധരിക്കണമെന്ന നിയമം കർശനമായി നടപ്പിലാക്കിയത് ബ്രിട്ടനും ഒരു ചൂണ്ടുപലകയാണ്. ഒരു മാസത്തിനുള്ളിൽ റെസ്പിറേറ്ററി വൈറസ് കേസുകളുടെ എണ്ണം രാജ്യത്ത് 6 ഇരട്ടിയായതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

യുകെയിൽ നിരവധി ആശുപത്രികൾ ഇപ്പോൾതന്നെ ജീവനക്കാർക്കും രോഗികൾക്കും സന്ദർശകർക്കും കർശനമായി മാസ്ക് ഉപയോഗിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഈ നീക്കത്തിനെചിലർ പിന്തുണയ്ക്കുമ്പോൾ തന്നെ വിമർശിക്കുന്നവരും ഒട്ടേറെയാണ്. കോവിഡിന്റെ വിവിധ വകഭേദങ്ങളായ JN.1 , Juno എന്നിവ രാജ്യത്ത് പടർന്നു പിടിക്കുന്നതു മൂലം മറ്റൊരു കോവിഡ് തരംഗത്തിന്റെ വാക്കിലാണോ രാജ്യം എന്ന ഭയപ്പാടിലാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ .

ചുമ , തുമ്മൽ എന്നിവയിൽ നിന്ന് മറ്റുള്ളവരെയും തങ്ങളെയും സംരക്ഷിക്കാൻ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ആക്സിഡൻറ് ആൻഡ് എമർജൻസി ഡിപ്പാർട്ട്മെന്റിലെ ഡോ. സലിഹ ആഹ്സൽ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാൽ മാസ്കുകൾ നിർബന്ധിതമാക്കുന്നതിനെതിരെ വൻ പ്രതിഷേധവും സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നു വരുന്നുണ്ട്. ഇനി ഒരിക്കലും ആ നനഞ്ഞ തുണി തന്റെ മുഖത്തെ കെട്ടില്ലെന്ന് കോളമിസ്റ്റായ പീറ്റർ ഹിച്ചൻസ് പറഞ്ഞത് വൻ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിലെ സമൂഹത്തിൽ ഉന്നത ശ്രേണിയിൽ പെടുന്ന വീട്ടമ്മമാർക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന ശീലങ്ങളെ സംബന്ധിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജന ഹോക്കിങ്. തങ്ങളുടെ കുട്ടികളെ സ്കൂളുകളിൽ അയച്ച ശേഷം വീട്ടമ്മമാർ സ്വകാര്യമായി ആഘോഷിക്കുന്നതിനെ സംബന്ധിച്ചാണ് പുതിയ തുറന്നുപറച്ചിൽ. സ്കർട്ട് ക്ലബ് എന്ന പേരിൽ അറിയപ്പെടുന്ന ഈ കൂട്ടായ്മയിൽ, സ്ത്രീകൾ സ്ത്രീകളോടൊപ്പം തന്നെ ലൈംഗിക ആസ്വാദനങ്ങളും നടത്തുന്നതായി ജന തുറന്നുപറയുന്നു. ഇതിൽ ആശ്ചര്യപ്പെടേണ്ട ആവശ്യമില്ല എന്നാണ് അവർ വ്യക്തമാക്കുന്നത്.

സുരക്ഷിതവും എന്നാൽ പരസ്പരം കുറ്റപ്പെടുത്തലുകൾ നേരിടേണ്ടതാത്തതുമായ അന്തരീക്ഷത്തിൽ, സ്ത്രീകൾ തങ്ങളുടെ ബൈസെക്ഷ്വാലിറ്റി കണ്ടെത്തുന്ന ഇടങ്ങളാണ് ഇത്തരമുള്ള കോക്ടയിൽ പാർട്ടികൾ. ലണ്ടൻ, ബർലിൻ, വിയന്ന, ന്യൂയോർക്ക് സിറ്റി, ഷാങ്ഹായ് തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ ഇവ വളരെയധികം ജനപ്രിയമാണ്.

ജെനീവീവ് ലെജ്യൂണെ എന്ന ഈ ക്ലബ്ബിന്റെ സ്ഥാപകയുമായി തനിക്ക് സംസാരിക്കാൻ അവസരം ഉണ്ടായെന്നും, സ്ത്രീകളുടെ സന്തോഷത്തിനു മുൻഗണന നൽകാനായാണ് ഇത്തരമൊരു ആശയം താൻ മുന്നോട്ടുവെച്ചതെന്ന് അവർ വ്യക്തമാക്കിയതായും ജന പറഞ്ഞു. ഇത്തരം പാർട്ടികളിൽ അംഗമാകുന്നതിന് കൃത്യമായ ഡ്രസ്സ് കോഡും, അതോടൊപ്പം തന്നെ പ്രാഥമിക പരിശോധനകളും ഉണ്ടെന്ന് അവർ വ്യക്തമാക്കി. സ്ത്രീകൾക്ക് തങ്ങളുടെ സ്വകാര്യതകൾ ആസ്വദിക്കാനും ആഘോഷിക്കാനും ഉള്ള ഒരു ഇടമായാണ് ഈ ക്ലബ്ബുകൾ ആരംഭിച്ചിരിക്കുന്നത്.