ന്യൂസ് ഡെസ്ക് മലയാളം യുകെ.
മാസം തികയാതെ ആകാശത്തു പ്രസവിച്ച യുകെ മലയാളി നഴ്‌സിന്റെ കുഞ്ഞിന് സഹായ ഹസ്തവുമായി സ്കോട്ലാൻ്റിൽ നിന്നും കലാകേരളം ഗ്ലാസ്ഗോ. പുതുവത്സര പൊൻപുലരിയിൽ കനിവിന്റെ കൈനീട്ടവുമായി കലാകേരളം ഗ്ലാസ്ഗോയുടെ 5 പൗണ്ട് ചാരിറ്റി ചലഞ്ച് ഇന്നു മുതൽ ആരംഭിക്കും.
ചെറുതെങ്കിലും ഒരുമിച്ച് കൂടുമ്പോൾ വലുതാകുന്ന ഈ 5 പൗണ്ട് ചലഞ്ചിൽ കലാകേരളം ഗ്ലാസ്‌ഗോയോടൊപ്പം യുകെയിൽ നിന്നുള്ള ആർക്കും പങ്കുചേരാം. മലയാളം യുകെ ന്യൂസ് പുറത്തുവിട്ട വാർത്തയെ തുടർന്ന് കലാകേരളം ഗ്ലാസ്ഗോ ജനുവരി 4 ന് നടത്താൻ നിശ്ചയിച്ചിരുന്ന ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങൾ വേണ്ടെന്നു വയ്ക്കുകയും പകരം നിസ്സഹായാവസ്ഥയിലായ ‘ആകാശ പ്രസവ’ കുടുംബത്തിലെ കുഞ്ഞിനെ സഹായിക്കാൻ 5 പൗണ്ട് ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ്.
ആറാം മാസം ആദ്യ കുഞ്ഞു നഷ്ടപ്പെട്ട കുടുംബം രണ്ടാമത്തെ കുഞ്ഞിൻ്റെ പ്രസവത്തിനായി നാട്ടിലേയ്ക്ക് പോയ ഒക്ടോബർ 5നാണ് പ്രസ്തുത ആകാശ പ്രസവം നടന്നത്. ഏഴു മാസം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പിറന്ന കുഞ്ഞിൻ്റെ ആരോഗ്യ നില അപകടത്തിലായപ്പോൾ അടിയന്തിരമായി വിമാനം ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഇറക്കുകയായിരുന്നു. ഉടനേ തന്നെ അമ്മയേയും കുഞ്ഞിനെയും ഏയർപോർട്ട് അധികൃതർ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. തുടർന്ന് വിമാനം യാത്ര തുടർന്നു.
ആകാശ പ്രസവം അടുത്ത ദിവസത്തെ പ്രധാന വാർത്തയായി എല്ലാ മാധ്യമങ്ങളും ആഘോഷിച്ചു. ആശ്രയമായി ആരുമില്ലാതെ ഫ്രാങ്ക്ഫർട്ടിലെ ആശുപത്രിയിൽ കഴിയുന്ന മലയാളി കുടുംബത്തിൻ്റെ നിലവിലെ അവസ്തയാണ് മലയാളം യുകെ ന്യൂസ് തുടർന്ന് യുകെ മലയാളികളെ അറിയിച്ചത്. നിരവധി നല്ല മനസ്സുകളുടെ സഹായം അവർക്ക് എത്തിയെങ്കിലും ഒരു കുരുന്നിൻ്റെ ജീവൻ നിലനിർത്താൻ അതൊന്നും അപര്യാപ്തമായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് കലാകേരളം ഗ്ലാസ്ഗോ 5 പൗണ്ട് ചലഞ്ച് എന്ന പുതിയ ആശയവുമായി മുന്നോട്ട് വന്നത്. ആർക്കും അധിക ബാധ്യതയില്ലാതെ, ജനുവരി നാലാം തീയതി അവർ നടത്താനിരുന്ന ക്രിസ്തുമസ്സ് പുതുവത്സരാഘോഷം ഉപേക്ഷിച്ച് അതിന് പകരമായി ആകാശത്ത് ജീവൻ തുടിച്ച കുഞ്ഞിനെ സഹായിക്കാൻ 5 പൗണ്ട് ചലഞ്ചുമായി അവരെത്തുകയായിരുന്നു. പുതുവത്സരാഘോഷത്തിനായി അവർ മാറ്റി വെച്ച തുക 5 പൗണ്ട് ചലഞ്ചിലേയ്ക്ക് അവർ നിക്ഷേപിക്കും.
സ്വയം കൂട്ടിയാൽ കൂടാത്തത്ര സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ഈ യുകെ മലയാളി കുടുംബത്തിനെതിരെ മുഖം തിരിച്ച സമീപനം അവലംബിക്കുകയും യുകെയിലെ മലയാളികളുടെ മൊത്തം അട്ടിപ്പേറവകാശം ഉണ്ടെന്നു സ്ഥാപിക്കുകയും ചെയ്യുന്ന യുക്മ പോലും ചെറുതരി സഹായവുമായി മുന്നോട്ട് വരാതിരിക്കുകയും അതിനേക്കാളുപരി ഒരു ഫോൺ വിളിച്ചു സംസാരിക്കുവാൻ പോലും വിമുഖത പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കലാ കേരളം ഗ്ലാസ്ഗോ 5 പൗണ്ട് ചലഞ്ചെന്ന ആശയവുമായി മലയാളം യുകെ ന്യൂസിനെ സമീപിച്ചത്. ആഗോള പ്രവാസി മലയാളികൾക്ക് എന്നും മാതൃകയായ കലാകേരളം ഗ്ലാസ്ഗോയുടെ മുൻവിധികളില്ലാതെയുള്ള ഈ സമീപനം പ്രവാസികൾക്ക് കരുത്തേകുന്നതാണ് എന്നതിൽ സംശയമില്ല.
സാമൂഹിക സാംസ്കാരിക രംഗത്തെ വേറിട്ട മുഖമാണ് എന്നും കലാകേരളം ഗ്ലാസ്ഗോ. 2006 മുതൽ ഗ്ലാസ്‌ഗോയിലെ കാമ്പസ് ലാംഗ് കേന്ദ്രീകൃതമായി പ്രവർത്തിച്ചിരുന്ന മലയാളി സമൂഹത്തിന്റെ സാമൂഹ്യ, സാംസ്കാരിക, കലാ രംഗങ്ങളിലെ സമഭാവനയുടെ സമവാക്യമാണ് കലാകേരളം. ഒരു പതിറ്റാണ്ടിലേറെയായി ഒരു കുടിയേറ്റ സമുഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളിലെ നിറസാന്നിധ്യമായിരുന്ന, തിരിച്ചു വ്യത്യാസങ്ങളില്ലാതിരുന്ന ആ നല്ല ഇന്നലെകളുടെ മാധുര്യം ഒട്ടും ചോർന്ന് പോകാതെ നെഞ്ചോട് ചേർത്ത് വയ്ക്കാൻ ആഗ്രഹിച്ച ഒരു കൊച്ചു സമൂഹത്തിന്റെ ആത്മാർപ്പണത്തിന്റെയും, ആവേശത്തിന്റെയും സാക്ഷാത്കാരമാണ് 2014-ൽ കലാകേരളം ഒരു സംഘടനാ പദവിയിലെത്തുവാൻ ഇടയാക്കിയത്.
വളരെ ചുരുങ്ങിയ പ്രവർത്തന കാലയളവുകൊണ്ട് യു കെയിലെ തന്നെ ഏറ്റവും മികച്ച സംഘടനയായി അംഗീകരിക്കപ്പെടുകയും ചെയ്യുന്ന അതുല്യ കാഴ്ചക്കാണ് കാലം സാക്ഷ്യം വഹിച്ചത്. ചേർച്ചയുള്ള മാനസ്സങ്ങളാണ് വിജയത്തിനാധാരമെന്ന സത്യമുൾക്കൊള്ളുന്ന കലാകേരളം, അംഗങ്ങൾ തമ്മിലുള്ള കൂട്ടായ്മക്ക് ഏറെ പ്രാധാന്യം നൽകുന്നു.
നിലപാടുകളിലെ ദൃഢതയും, പ്രവർത്തനങ്ങളിലെ മികവും, കൂട്ടായ്മയുടെ ആഘോഷവും ഒത്തുചേരുന്ന കലാകേരളം, അതിരില്ലാത്ത വിശ്വ വിശാലതയുടെ ചിറകിലേറി അച്ചടക്കവും, കൃത്യതയും, നീതിബോധവും,അർപ്പണബോധവും, ആത്മാർത്ഥവുമായ സംഘടനാ പ്രവർത്തനം കൊണ്ട് കലാകേരളമെന്ന നേരിന്റെ ശബ്ദത്തിനൊപ്പം കരമൊന്നിച്ച്, സ്വരമൊന്നിച്ച് മനമൊന്നിച്ച് മുന്നേറുന്നു.
ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭി. മാർ ജോസഫ് സ്രാമ്പിക്കൽ ഇതാദ്യമായി യുകെയിലെ ഒരു മലയാളി അസ്സോസിയേഷന്റെ പരിപാടിയിൽ പങ്കെടുത്തതിന്റെ ഖ്യാതിയും കലാകേരളം ഗ്ലാസ്ഗോയ്ക്ക് തന്നെ. കലാകേരളം ഗ്ലാസ്ഗോയുടെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ പിതാവിന്റെ പ്രസംഗം ജനശ്രദ്ധ നേടിയിരുന്നു.
കലാകേരളം ഗ്ലാസ്കോയൊരുക്കുന്ന 5 പൗണ്ട് ചലഞ്ചിൽ എങ്ങനെ പങ്ക്ചേരാം. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ആകാശ പ്രസവത്തിലെ കുടുംബത്തിൻ്റെ അക്കൗണ്ട് വിവരങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. താല്പര്യമുള്ളവർ പുതുവത്സര കാലത്ത് മാറ്റിവെയ്ക്കാൻ സാധിക്കുന്ന 5 പൗണ്ടെങ്കിലും അവർക്കായി കൊടുക്കുക. അവർക്ക് ലഭിക്കുന്ന സംഭാവനയുടെ ബാങ്ക് സ്റ്റെറ്റ്മെൻ്റ് മലയാളം യുകെ ന്യൂസ് പിന്നീട് പ്രസിദ്ധീകരിക്കുന്നതായിരിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് -19 മഹാമാരിയുടെ കാലത്ത് വാർത്തകളിലെ സ്ഥിര സാന്നിധ്യമായി മാറിയ പ്രൊഫ.ക്രിസ് വിറ്റിയും പ്രൊഫ.ജോനാഥൻ വാൻ-ടാമും പുതുവർഷ ബഹുമതി പട്ടികയിൽ (ന്യൂ ഇയർ ഓണേഴ്‌സ് ലിസ്റ്റ്) നൈറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ നൈറ്റ് പദവിയിലേക്ക് ഉയർന്നു. കൂടാതെ ഓർഡർ ഓഫ് ദി ഗാർട്ടറിലേക്ക് നിയമിതനായി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങുന്ന ബഹുമതി പട്ടികയിൽ നിന്ന് വ്യത്യസ്തമായി ഓർഡർ ഓഫ് ഗാർട്ടർ ഒരു രാജകീയ നിയമനമാണ്. ഇത് വലിയൊരു ബഹുമതിയാണെന്നും രാജ്ഞിയോട് അങ്ങേയറ്റം നന്ദിയുണ്ടെന്നും ടോണി ബ്ലെയർ പ്രതികരിച്ചു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ജെന്നി ഹാരിസും വാക്‌സിൻ റെഗുലേറ്റർ എം.എച്ച്.ആർ.എയുടെ മേധാവി ഡോ. ജൂൺ റൈനെയും ഡെയിം ആയി തിരഞ്ഞെടുക്കപ്പെട്ടു.

പ്രധാന പട്ടികയിൽ, നടിമാരായ ജോവാന ലുംലിയും വനേസ റെഡ്ഗ്രേവും ഇടം നേടി. കായികരംഗത്ത്, ദമ്പതികളായ ജേസണും ലോറ കെന്നിയും യഥാക്രമം നൈറ്റും ഡെയിമുമായി മാറി. സൈക്ലിംഗിലെ മികച്ച പ്രകടനമാണ് ഇരുവരെയും പുരസ്‌കാരത്തിന് അർഹരാക്കിയത്. നീന്തലിലും സൈക്ലിംഗിലും പാരാലിമ്പിക്‌സ് സ്വർണം നേടിയ ജോഡി കന്ഡിയെ കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (സിബിഇ) ആയി നിയമിക്കുന്നു.

ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ ടോം ഡെയ്‌ലിയെ “ഡൈവിംഗ്, എൽജിബിടിക്യു+ അവകാശങ്ങൾ, ചാരിറ്റി” എന്നിവയിലെ സേവനങ്ങൾക്കായി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ ആയി നിയമിച്ചു. നീന്തൽ താരം ആദം പീറ്റി, ജിംനാസ്‌റ്റ് മാക്‌സ് വിറ്റ്‌ലോക്ക് എന്നിവർക്കും ഒബിഇ ബഹുമതി ലഭിച്ചു. യുഎസ് ഓപ്പൺ ജേതാവായ രാജ്യത്തിന്റെ അഭിമാനതാരം എമ്മ റഡുകാനുവിനെ എംബിഇ ആയി നിയമിച്ചു.

നോർത്ത് ഡെവൺ ഹോസ്പിസിനായി 700,000 പൗണ്ട് സ്വരൂപിക്കുന്നതിനായി 600-ലധികം രാത്രികൾ ഒരു കൂടാരത്തിൽ കഴിഞ്ഞ 12-കാരനായ മാക്സ് വൂസി, ബ്രിട്ടീഷ് എംപയർ മെഡലിന് അർഹനായി. ഈ വർഷത്തെ പട്ടികയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലണ്ടനിൽ നിന്നുള്ള മാന്ത്രികൻ ഹെൻറി ലൂയിസാണ്. എം.ബി.ഇ. ബഹുമതിയാണ് 102 കാരനായ ഹെൻറിയെ തേടിയെത്തിയത്. 1,200-ലധികം ആളുകൾ 2022ലെ യുകെ ന്യൂ ഇയർ ഓണേഴ്‌സ് ലിസ്റ്റിലുണ്ട്. പട്ടികയിൽ 47.9% സ്ത്രീകളുണ്ട്. പുരസ്‌കാര ജേതാക്കളിൽ 15.1% പേർ വംശീയ ന്യൂനപക്ഷ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രോഗലക്ഷണങ്ങൾ കുറഞ്ഞ മിതമായ കോവിഡ്-19 വകഭേദങ്ങൾക്ക് ഭാവിയിൽ വാക്സിനുകളുടെ ആവശ്യം വരില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ഡെൽറ്റാ വേരിയാന്റിനെ അപേക്ഷിച്ച് ഒമിക്രോണിൻെറ രോഗലക്ഷണങ്ങൾ സൗമ്യമായതിനാൽ ഭാവിയിലുണ്ടാകുന്ന വകഭേദങ്ങൾക്ക് പ്രതിരോധകുത്തിവയ്പുകളുടെ ആവശ്യം വരില്ല എന്ന് വിദഗ്ധർ പറഞ്ഞു. ബൂസ്റ്റർ വാക്സിനുകളുടെ രണ്ടാംഘട്ടമായി ജനങ്ങൾക്ക് നാലാം ഡോസ് വാക്സിൻ ഇസ്രായേൽ നൽകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ വാർത്ത. ഒമിക്രോണിന് ശേഷം ഭാവിയിൽ ഉണ്ടാകാൻ പോകുന്ന വകഭേദങ്ങളുടെ ലക്ഷണങ്ങൾ സൗമ്യമായേക്കാം എന്ന് റീഡിംഗ് യൂണിവേഴ്സിറ്റിയിലെ വൈറോളജിസ്റ്റായ പ്രൊഫസർ ഇയാൻ ജോൺസ് പറഞ്ഞു. പ്രായപൂർത്തിയായവർക്ക് പതിവായി ബൂസ്റ്റർ വാക്സിൻ നൽകേണ്ടതിൻെറ ആവശ്യകത കാലക്രമേണ കുറയുമെന്നാണ് പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. വാക്‌സിൻ സ്വീകരിച്ച് രണ്ടര മാസത്തിന് ശേഷം അതിൻെറ പ്രതിരോധശേഷി കുറയാൻ തുടങ്ങും. എന്നാൽ അത് ഫലപ്രദമാവുകയില്ല എന്ന് ഇത് അർഥമാക്കുന്നില്ല. ബൂസ്റ്ററുകളുടെ ദീർഘകാല ഫലപ്രാപ്തി അളക്കാനുള്ള ഒരേയൊരു മാർഗ്ഗം കാത്തിരുന്ന് കാണുക മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം എല്ലാ വർഷവും കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിനാൽ നാലോ ആറോ മാസത്തിലൊരിക്കലെങ്കിലും ബൂസ്റ്ററുകൾ ആവശ്യമാണെന്ന് മറ്റ് എപ്പിഡെമിയോളജിസ്റ്റുകൾ പറഞ്ഞു. യുകെയുടെ ബൂസ്റ്റർ പ്രോഗ്രാമിന്റെ ആദ്യകാല പഠന റിപ്പോർട്ട് അനുസരിച്ച് രണ്ടര മാസത്തിന് ശേഷം ഫൈസറിന്റെ ടോപ്പ്-അപ്പ് ഡോസിൻെറ ഫലപ്രാപ്തി 35 ശതമാനമായി കുറയുന്നു. ഇത് രണ്ടു ഡോസ് അസ്ട്രസെനെക്ക വാക്‌സിൻ സ്വീകരിച്ചവരിലാണ് കണ്ടെത്തിയത്. എന്നാൽ ഫൈസറിന്റെയോ മോഡേണയുടെയോ വാക്‌സിൻ സ്വീകരിച്ചവരിൽ ഫലപ്രാപ്തി 70 ശതമാനത്തോളം സ്ഥിരതയുള്ളതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ കോവിഡ്-19ൻെറ വ്യാപനം തടഞ്ഞ് കൊറോണാ വൈറസ് എന്ന പകർച്ചവ്യാധിയെ 2022 ഓടുകൂടി ലോകത്തിൽ നിന്ന് ഇല്ലാതാക്കാൻ സാധിക്കും എന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി പറഞ്ഞു. ചൈനയിൽ കണ്ടെത്തിയ അജ്ഞാത ന്യൂമോണിയ സ്ട്രെയിൻ വൈറസുകളെക്കുറിച്ച് ലോകാരോഗ്യ സംഘടനയെ ആദ്യമായി അറിയിച്ചതിന് രണ്ടു വർഷത്തിനു ശേഷമാണ് അദ്ദേഹത്തിൻറെ അഭിപ്രായങ്ങൾ പുറത്തുവരുന്നത്. ആഗോള കോവിഡ് കേസുകൾ ഇപ്പോൾ 287 മില്ല്യൺ ആണ്. അതേസമയം, കോവിഡ് ബാധിച്ച് ഏകദേശം 5.5 ദശലക്ഷം ആളുകളാണ് മരണപ്പെട്ടത്. കൊറോണ വൈറസ് നമ്മുടെ ദൈനംദിന ജീവിതത്തിൽ നിരവധി മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിർത്തികൾ അടയ്ക്കപ്പെടുകയും ചില സ്ഥലങ്ങളിൽ മുഖംമൂടി ധരിക്കാതെ വീടിനു പുറത്തിറങ്ങാൻ പോലും ചിന്തിക്കാൻ കഴിയാത്ത സാഹചര്യം വരെയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. എന്നാലും ശുഭാപ്തി വിശ്വാസം കൈവെടിയാത്ത പ്രസംഗമാണ് ഡോക്ടർ ടെഡ്രോസ് നടത്തിയത്. കോവിഡ് -19 നെ ചികിത്സിക്കാൻ ഇനിയും നിരവധി ഉപകരണങ്ങൾ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാക്‌സിൻ വിതരണത്തിലുള്ള അസമത്വം തുടരുന്നത് വൈറസിൻെറ പുതിയ വകഭേദം ഉണ്ടാകാനുള്ള സാഹചര്യം വർദ്ധിപ്പിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

നാം അസമത്വം എന്ന് അവസാനിപ്പിക്കുന്നുവോ അന്ന് നമുക്ക് പകർച്ചവ്യാധിയെ ലോകത്തുനിന്ന് ഇല്ലാതാക്കാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒമിക്രോൺ ആദ്യമായി സ്‌ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ കർഫ്യൂ പിൻവലിച്ചു. അതേസമയം യുകെ, ഇറ്റലി, ഗ്രീസ് എന്നിവയുൾപ്പടെയുള്ള രാജ്യങ്ങളിൽ റെക്കോർഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വാക്സിനേഷൻ വിതരണത്തിലുള്ള കുറഞ്ഞ നിരക്കിനെ പറ്റിയും അദ്ദേഹം തൻറെ പ്രസംഗത്തിൽ സൂചിപ്പിച്ചു. യൂറോപ്പിലെയും അമേരിക്കയിലെയും ഭൂരിഭാഗം ജനങ്ങൾക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിലും 2021 അവസാനത്തോടെ എല്ലാ രാജ്യങ്ങളിലേയും 40% ജനങ്ങൾക്കും മുഴുവൻ വാക്സിനേഷൻ നൽകുക എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം ആഫ്രിക്കയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധിച്ചിട്ടില്ല. പകർച്ചവ്യാധി അവസാനിപ്പിക്കാനായി ജൂലൈ മാസത്തോടെ എല്ലാ രാജ്യങ്ങളെയും 70% ജനങ്ങളും പൂർണമായി വാക്സിനേഷൻ സ്വീകരിക്കുക എന്ന പുതിയ ലക്ഷ്യം ലോകാരോഗ്യ സംഘടന 2022-ൽ മുന്നോട്ട് വച്ചിരിക്കുകയാണ്.
ലണ്ടൻ : ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്ത ആഴ്ച തീരുമാനിക്കും. വരാനിരിക്കുന്ന ആഴ്ചകൾ വെല്ലുവിളി നിറഞ്ഞതാകാമെന്ന് പ്രധാനമന്ത്രി തന്റെ പുതുവത്സര സന്ദേശത്തിൽ പറഞ്ഞു. ക്രിസ്മസിനും പുതുവത്സരാഘോഷത്തിനും ഇടയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജോൺസൺ തയ്യാറായിട്ടില്ല. അതേസമയം ഇന്നലെ ബ്രിട്ടനില്‍ 1,89,213 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതായി യുകെ ഹെല്‍ത്ത് സെക്യുരിറ്റി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആശങ്ക ഉയരുന്ന സാഹചര്യത്തിലും പുതുവത്സരാഘോഷവുമായി മുന്നോട്ട് പോകുവാന്‍ തന്നെയാണ് ബോറിസ് ജോണ്‍സൻെറ തീരുമാനം. കൂടുതൽ കരുതലോടെ ആഘോഷങ്ങളിൽ പങ്കുചേരണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം.

വാക്സിൻ വിതരണത്തിന് നന്ദി അറിയിച്ച ജോൺസൺ, കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ സ്ഥാനം ഇപ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മികച്ചതാണെന്ന് പുതുവത്സര സന്ദേശത്തിൽ കൂട്ടിച്ചേർത്തു. വലിയ രീതിയിലുള്ള പുതുവത്സരാഘോഷങ്ങൾ ഒഴിവാക്കാൻ സ്കോട്ടിഷ് സർക്കാർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടില്‍ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും ഇരട്ടിയായി. പ്രതിദിന കോവിഡ് മരണനിരക്ക് 332 ആയി ഉയർന്നു. ഇംഗ്ലണ്ടിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 11,452 ആണ്. ഒരാഴ്ചയ്ക്കുള്ളിൽ 61 ശതമാനം വർധന.

ഒമിക്രോൺ തരംഗം ശക്തമാവുന്നതോടെ രാജ്യത്തെ ആരോഗ്യ സംവിധാനം തകരുമെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് ഇന്ന് മുന്നറിയിപ്പ് നൽകി. കേസുകൾ ഇങ്ങനെ കുതിച്ചുയർന്നാൽ ആരോഗ്യ സെക്രട്ടറി പറഞ്ഞ കണക്കിലേക്ക് എത്താൻ അധികം നാളുകൾ വേണ്ടിവരില്ല. രാജ്യത്ത് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചവരുടെ എണ്ണം അഞ്ചു കോടി പതിനേഴ് ലക്ഷമായും രണ്ടാം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം നാലു കോടി എഴുപത്തിമൂന്ന് ലക്ഷമായും ഉയര്‍ന്നു. ബൂസ്റ്റര്‍ ഡോസ് ലഭിച്ചവരുടെ എണ്ണം മൂന്നു കോടി മുപ്പത്തഞ്ചു ലക്ഷമായി. കോവിഡ് കേസുകളിലെ കുതിച്ചുചാട്ടം തിരിച്ചറിഞ്ഞ് ഇതുവരെയും വാക്സീനെടുക്കാൻ തയ്യാറാകാത്തവർ അതിനായി മുന്നോട്ട് വരുന്നത് ശുഭ പ്രതീക്ഷ ഏകുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡൽഹി : ഒസിഐ കാർഡ് ഉടമകൾക്ക് ആശ്വാസമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ തീരുമാനം. എൻആർഐകൾക്കും ഒസിഐ കാർഡ് ഉള്ളവർക്കും കൃഷിഭൂമി, ഫാം ഹൗസ്, തോട്ടങ്ങള്‍ എന്നിവ ഒഴികെയുള്ള ഭൂമി വാങ്ങുവാനും വിൽക്കുവാനും ആർബിഐയുടെ പ്രത്യേക അനുമതി ഇനി ആവശ്യമില്ല. 2019 ഒക്‌ടോബർ 17 ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് റൂളുകളുടെ IX-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഇരുകൂട്ടർക്കും കൃഷിഭൂമി, ഫാം ഹൗസ്, തോട്ടങ്ങൾ എന്നിവ ഒഴികെയുള്ള ഇന്ത്യയിലെ സ്ഥാവരസ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ആർബിഐ തന്നെ വ്യക്തമാക്കി.

എന്നാൽ ഇതു സംബന്ധിച്ച് പണമിടപാടുകള്‍ക്ക് ചില നിബന്ധനകളുണ്ട്. ഇത്തരം പണമിടപാടുകളില്‍ പണം ഇന്ത്യന്‍ ബാങ്കുകളില്‍ എത്തണമെന്നും അല്ലെങ്കില്‍ ഫെമ 1999 അനുസരിച്ച് പ്രത്യേക അനുമതിയുള്ള എന്‍ ആര്‍ അക്കൗണ്ടുകളില്‍ എത്തണമെന്നും നിബന്ധനയുണ്ട്. സാധാരണയായി ഒരു വിദേശി, ഇന്ത്യയിലുള്ള തന്റെ ഭൂമി വില്‍ക്കുകയോ, ഭൂമി വാങ്ങുകയോ ചെയ്യുമ്പോള്‍ സുപ്രീംകോടതിയുടെ പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന് ഉണ്ടായിരുന്നു.

ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ ആക്ട് (ഫെറ) 1973 പ്രകാരമാണ് ഇത് നടന്നുവന്നിരുന്നത്. ഫെറ നിയമത്തെ പിന്നീട് 1999 -ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിലേക്ക് (ഫെമ) ഭേദഗതി ചെയ്തു. ഈ നിയമമനുസരിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അദ്ധ്യാപകരിൽ ഭൂരിഭാഗംപേരും ഐസലേഷനിൽ കഴിയുന്നതിനാൽ ജനുവരിയിൽ പഠനം ക്ലാസ്സ് മുറികളിലേക്ക് മടങ്ങാൻ കഴിഞ്ഞേക്കില്ല എന്ന ആശങ്ക മുന്നോട്ടുവന്നിരിക്കുകയാണ്. കഴിയുന്നത്ര അധ്യാപകരെ തങ്ങളുടെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്നതിനായി ഐസൊലേഷൻ കാലയളവ് അഞ്ചു ദിവസമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെട്ടിക്കുറച്ചു. ജീവനക്കാരുടെ സ്വയം ഒറ്റപ്പെടുത്തൽ കാരണം വിദ്യാർഥികൾക്ക് മുഖാമുഖം ഇരുന്ന് പഠിക്കുന്നതിനുള്ള അവസരങ്ങൾ നഷ്ടമാകുന്നില്ല എന്ന് ഈ നീക്കം ഉറപ്പാക്കും. വിദ്യാഭ്യാസ വകുപ്പിൻെറയും പ്രധാനമന്ത്രിയുടെയും എല്ലാ ഊർജ്ജവും കുട്ടികളെ സ്കൂളിൽ തിരികെ കൊണ്ടുവരുന്നതിനെകുറിച്ചായിരിക്കണമെന്ന് എഡ്യൂക്കേഷൻ സെലക്ട് കമ്മിറ്റിയുടെ അധ്യക്ഷൻ റോബർട്ട് ഹാൽഫൺ പറഞ്ഞു. അമേരിക്ക ചെയ്തത് പോലെ ഐസലേഷൻ കാലയളവ് കുറയ്ക്കുന്നതിലൂടെ ഇതിന് ഒരു മാറ്റം ഉണ്ടാകുമെന്നും ഇതുവഴി സ്കൂൾ അടച്ചുപൂട്ടുന്നത് നിർത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻഎച്ച്എസിനെ സംരക്ഷിക്കേണ്ടത് പോലെതന്നെ പ്രധാനമാണ് നമ്മുടെ കുട്ടികളുടെ ഭാവിയെ സംരക്ഷിക്കേണ്ടതെന്നും ക്യാച്ച് അപ്പ് പ്രോഗ്രാമുകൾ പ്രവർത്തിക്കാൻ തുടങ്ങിയാൽ കുട്ടികളെ വീണ്ടും വീട്ടിലേക്ക് അയക്കുക എന്നത് ഏറ്റവും അവസാനം മാത്രം പരിഗണിക്കേണ്ട തീരുമാനങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ വർഷം തുടങ്ങുമ്പോൾ സ്കൂൾ വിദ്യാഭ്യാസം വളരെ വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്ന് പ്രധാന അധ്യാപകർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണിത്. കോവിഡ് മൂലമുള്ള അധ്യാപകരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കാനായി വിരമിച്ച അധ്യാപകരോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ കോവിഡ് പിടിപെടുന്നവർ 10 ദിവസം ഐസലേഷനിൽ കഴിയാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ പുതിയ മാർഗനിർദ്ദേശമനുസരിച്ച് ആറ്-ഏഴ് ദിവസങ്ങളിൽ നിങ്ങളുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയാൽ ഐസലേഷനിൽ കഴിയുന്നത് നിർത്താം. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ മെഡിസിൻ പ്രൊഫസറും വാക്‌സിൻ ടാസ്‌ക് ഫോഴ്‌സിലെ അംഗവുമായ സർ ജോൺ ബെല്ലും ഐസൊലേഷൻ നിയമത്തിൽ വന്ന മാറ്റങ്ങളെ പിന്തുണച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലാറ്ററൽ ഫ്ലോ കോവിഡ്-19 ടെസ്റ്റുകൾ ഉപയോഗിക്കുന്നതിന് എൻഎച്ച്എസ് ജീവനക്കാർക്ക് മുൻഗണന നൽകണമെന്ന പുതിയ തീരുമാനവുമായി അധികൃതർ. ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കാൻ റാപ്പിഡ് ടെസ്റ്റുകളിൽ ആരോഗ്യ പ്രവർത്തകർക്ക് മുൻഗണന നൽകണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും റോയൽ കോളേജ് ഓഫ് നേഴ്‌സിംഗും പറഞ്ഞു. വർദ്ധിച്ചുവരുന്ന ആവശ്യകത നിയന്ത്രിക്കാൻ രണ്ടാഴ്ചത്തേക്ക് വിതരണം നിയന്ത്രിക്കേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. യുകെയിലെ പ്രധാന കോവിഡ് കേസുകൾ 189,213 എന്ന റെക്കോർഡ് ഉയരത്തിലേക്ക് എത്തി. ഇതിൽ വെയിൽസിൽ നിന്നുള്ള കണക്കുകളും ഉൾപ്പെടുന്നു. പോസിറ്റീവായി 28 ദിവസത്തിനുള്ളിൽ മരിച്ചത് 332 പേരാണ്, മാർച്ച് 2 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

വെയിൽസ് ഇംഗ്ലണ്ടിന് നാല് ദശലക്ഷം ലാറ്ററൽ ഫ്ലോ ടെസ്റ്റുകളാണ് വായ്പ നൽകിയിട്ടുള്ളത്. അടുത്ത വർഷം ആദ്യം യുകെയിലെ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളുടെ വിതരണം മൂന്നിരട്ടി ആക്കാനും, പ്രതിമാസം 300 ദശലക്ഷം ആയി ഉയർത്താനും ഉള്ള തയ്യാറെടുപ്പിലാണ് എന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. പിസിആർ, ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ എന്നിവയിൽ ആരോഗ്യപ്രവർത്തകർക്ക് മുൻഗണന നൽകണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു. ഇത് ജീവനക്കാരുടെ കുറവിനെ പരിഹരിക്കാൻ കാരണമാകുമെന്ന് അവർ കൂട്ടിച്ചേർത്തു. ഓൺലൈനിൽ നിന്ന് റാപ്പിഡ് ടെസ്റ്റുകൾ ഓർഡർ ചെയ്യാനോ ഫാർമസിയിൽ നിന്ന് ശേഖരിക്കാനോ കഴിയാതെ വന്ന സാഹചര്യത്തിൽ തനിക്ക് ദിവസങ്ങളോളം ജോലിയിൽ നിന്ന് വിട്ടുമാറേണ്ട അവസ്ഥ ഉണ്ടായെന്ന് ലണ്ടനിൽ നിന്നുള്ള ഒരു ക്യാൻസർ കെയർ വർക്കർ പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ ഉള്ള കുറവിന് പ്രധാന കാരണങ്ങളിലൊന്ന് ഇതാണ് എന്നും അവർ കൂട്ടിച്ചേർത്തു. ക്രിസ്തുമസ് കാലയളവിനു മുമ്പ് തൻറെ ആശുപത്രിയിൽനിന്ന് റാപ്പിഡ് പരിശോധനകൾ നിർത്താൻ കഴിഞ്ഞിരുന്നില്ല എന്ന അനുഭവം കേംബ്രിഡ്ജ്ഷെയർ ആസ്ഥാനമായുള്ള മറ്റൊരു എൻഎച്ച്എസ് ജീവനക്കാരനും പങ്കുവെച്ചു. ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ പോലെതന്നെ പിസിആർ ടെസ്റ്റുകളുടെ കാര്യവും ഇതേ അവസ്ഥയിലാണെന്ന് ഒരു എൻഎച്ച്എസ് ഡോക്ടർ പറഞ്ഞു. അതിനാൽ ക്രിസ്തുമസിന് തൊട്ടുമുൻപ് “ഫിറ്റ് ടു ഫ്ലൈ” ടെസ്റ്റിനായി അവർക്ക് ഏകദേശം 80 പൗണ്ട് ആണ് ചിലവഴിക്കേണ്ടി വന്നത്. കെന്റിലെ ജിപി നേഴ്സായ കരോളിന് ലാറ്ററൽ ഫ്ലോ ടെസ്റ്റുകളോ പിസിആറോ ബുക്ക് ചെയ്യാൻ കഴിയാതെ വന്നതിനാൽ ഒരു ടെസ്റ്റും എടുക്കാതെ തന്നെ ക്രിസ്‌മസിന് ശേഷം ജോലിയിലേക്ക് മടങ്ങേണ്ടിവന്നു. പിന്നീട് കോവിഡിൻെറ ലക്ഷണങ്ങൾ കാണിക്കുകയും പോസിറ്റീവായി സ്‌ഥിരീകരിക്കുകയും ആയിരുന്നു.
വാഷിംഗ്ടൺ: അമേരിക്കൻ ശതകോടീശ്വരനായ ജെഫ്രി എപ്‌സ്റ്റൈന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ചുനൽകിയ കേസിൽ മുൻ കാമുകിയും ബ്രിട്ടീഷുകാരിയുമായ ഗിസ്ലൈൻ മാക്സ്വെൽ കുറ്റക്കാരിയെന്ന് യു. എസ് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിയെന്ന ഗുരുതരമായ കുറ്റമുൾപ്പെടെ അഞ്ചു കേസിൽ ഗിസ്ലൈൻ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ന്യൂയോർക്കിലെ 12 പേരടങ്ങുന്ന ജൂറിയാണ് അഞ്ച് ദിവസത്തെ അന്തിമ വിചാരണയ്ക്ക് ശേഷം വിധി പ്രസ്താവിച്ചത്. ശിക്ഷ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അറുപതുകാരിയായ ഗിസ്ലൈൻ ശിഷ്ടകാലം ജയിലിൽ കഴിയേണ്ടി വരും. 1994 നും 2004 നും ഇടയിലാണ് എപ്‌സ്റ്റൈൻ പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്.

2020 ജൂലൈ മുതൽ ജയിലിൽ കഴിയുകയാണ് ഗിസ്ലൈൻ. 14 വയസ്സുള്ളപ്പോള്‍ ജെഫ്രി എപ്സ്റ്റീന്‍ തന്നെ ലൈംഗികമായി പീഢിപ്പിച്ചുവെന്ന ആരോപണവുമായി ഒരു പെൺകുട്ടി രംഗത്തെത്തിയതോടെയായിരുന്നു ഈ കേസിന്റെ ആരംഭം. തന്നെ എപ്സ്റ്റീന്‍ പീഢിപ്പിക്കുന്ന സമയത്ത് മുറിക്കുള്ളില്‍ ഗിസ്ലൈനും ഉണ്ടായിരുന്നെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. 1994ലാണ് ഈ സംഭവം നടന്നത്. പെൺകുട്ടിയുടെ പരാതി ഉയർന്നതിന് പിന്നാലെ മറ്റ് നിരവധിപേർ സമാനമായ പരാതിയുമായി രംഗത്തെത്തി. പ്രതിഭാഗവും വാദിഭാഗവുമായി 33 സാക്ഷികളെ വിസ്‌തരിച്ച ശേഷമാണ് വിധി പ്രസ്താവിച്ചത്.

കോടതി വിധി പുറത്തുവന്നതിനു പിന്നാലെ ആന്‍ഡ്രൂ രാജകുമാരനും സംശയ നിഴലിലാണ്. ബാലപീഢകനായ എപ്സ്റ്റീനുമായുള്ള സൗഹൃദത്തിന്റെ പേരിൽ നിരവധി തവണ ആരോപണവിധേയനാകേണ്ടി വന്ന വ്യക്തിയാണ് ആൻഡ്രൂ. നാല് മാസങ്ങൾക്ക് മുമ്പ് ആന്‍ഡ്രൂവിനെതിരെ യുവതി ന്യൂയോര്‍ക്ക് കോടതിയില്‍ കേസ് നൽകിയിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്നേ, തനിക്ക് 17 വയസ്സുള്ളപ്പോള്‍ ആന്‍ഡ്രൂ തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതിയില്‍ പറയുന്നു. എപ്‌സ്‌റ്റൈനും ആന്‍ഡ്രൂവും ചേര്‍ന്നാണ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതെന്നും യുവതി വെളിപ്പെടുത്തി. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണോള്‍ഡ് ട്രംപ്, ആന്‍ഡ്രൂ രാജകുമാരന്‍ തുടങ്ങി ഉന്നതരാണ് ജെഫ്രിയുടെ സുഹൃദ് വലയത്തിലുണ്ടായിരുന്നത്. 2019ല്‍ വിചാരണയില്‍ കഴിയവെ ജയിലില്‍ വെച്ച് ജെഫ്രി മരണപ്പെടുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : 2022 ജനുവരി 1 മുതൽ വീട്, വാഹന ഇൻഷുറൻസ് വില മാറും. ഉപഭോക്താക്കൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുന്ന നിയമങ്ങളാണ് ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇനി പോളിസി പുതുക്കുന്നവർ ഫിനാൻഷ്യൽ കണ്ടക്‌ട് അതോറിറ്റിയുടെ (എഫ്‌സിഎ) നിയന്ത്രണങ്ങൾ പ്രകാരം അധിക പണം നൽകേണ്ടി വരില്ല. അതിനർത്ഥം, സ്ഥിരമായി പോളിസി മാറുന്നവർക്ക് വില കൂടും. അതേസമയം ദീർഘകാല ഉപഭോക്താക്കൾക്ക് തുക കുറവായിരിക്കും. പുതിയ നിയമം പ്രകാരം, വിശ്വസ്തരായ ഉപഭോക്താക്കൾക്ക് 10 വർഷത്തിനുള്ളിൽ 4.2 ബില്യൺ പൗണ്ട് ലാഭമുണ്ടാകുമെന്ന് എഫ്‌സിഎ പറഞ്ഞു.
ഒരു ഉപഭോക്താവിൽ നിന്ന് വർഷാവർഷം കൂടുതൽ നിരക്ക് ഈടാക്കുന്നത് തടയുവാനായാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്. ഉദാഹരണമായി, ഹോം ഇൻഷുറൻസിനായി ഒരു പുതിയ ഉപഭോക്താവ് സാധാരണയായി ഒരു വർഷത്തേക്ക് 130 പൗണ്ട് ആണ് അടയ്‌ക്കേണ്ടി വരികയെന്ന് എഫ്‌സിഎ ചൂണ്ടിക്കാണിച്ചു. എന്നാൽ അതേ പോളിസിക്ക്, ഒരേ ഇൻഷുറർക്കൊപ്പം അഞ്ച് വർഷം നിന്നവരുടെ വാർഷിക പ്രീമിയം 238 പൗണ്ട് ആയി ഉയർന്നു. മോട്ടോർ ഇൻഷുറൻസിനായി, പുതിയ ഉപഭോക്താക്കൾ 285 പൗണ്ട് അടച്ചപ്പോൾ അഞ്ച് വർഷത്തിലേറെയായി ഒരേ ഇൻഷുറർക്കൊപ്പം നിന്ന ആളുകൾ 370 പൗണ്ട് നൽകി.
വീട്, മോട്ടോർ ഇൻഷുറൻസ് എന്നിവയിലുള്ള 100 ലക്ഷം പോളിസികൾ, ദാതാവിനൊപ്പം അഞ്ച് വർഷമോ അതിൽ കൂടുതലോ ഉള്ള ആളുകളാണ് കൈവശം വച്ചിരിക്കുന്നത്. വീടും മോട്ടോർ ഇൻഷുറൻസും സംബന്ധിച്ച എഫ്‌സിഎയുടെ ധീരമായ പുതിയ നിയമങ്ങളെ സ്വാഗതം ചെയ്യുന്നതായി സിറ്റിസൺസ് അഡ്വൈസിലെ പോളിസി ഡയറക്ടർ മാത്യു അപ്‌ടൺ പറഞ്ഞു. മറ്റ് വിപണികളിലെ ഉപഭോക്താക്കളെ സംരക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.