Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

അടുത്തവർഷം ബ്രിട്ടനിലെ എല്ലാ നേഴ്സുമാർക്കും ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് ചാൻസലർ ഋഷി സുനക് പ്രഖ്യാപിച്ചു. ഉചിതമായ ശമ്പളവർദ്ധനവിനെ കുറിച്ച് പഠിക്കാൻ ഉടൻതന്നെ പേ റിവ്യൂ ബോഡിയോടെ അനുബന്ധിച്ചുള്ള നടപടികൾ ഉടൻതന്നെ ആരംഭിക്കുമെന്ന് ചാൻസിലർ പറഞ്ഞു. പേ റിവ്യൂ ബോഡിയുടെ ശുപാർശകൾ ഗവൺമെൻറ് അംഗീകരിച്ചാൽ അടുത്ത വർഷം തന്നെ പുതിയ ശമ്പളസ്കെയിൽ നിലവിൽ വരും. നിലവിൽ നടപ്പിലാക്കിയ ശമ്പള വർധനവിന്റെ അപാകതകളെ കുറിച്ച് നേഴ്‌സിംഗ് യൂണിയനുകളുടെ ഇടയിൽ കടുത്ത അസംതൃപ്തി ഉടലെടുത്തിരുന്നു. നിലവിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും എൻഎച്ച്എസ് സ്റ്റാഫിന് 3 ശതമാനവും സ്കോട്ട്ലൻഡിലെ നേഴ്സുമാർക്ക് നാല് ശതമാനവും ശമ്പള വർദ്ധനവാണ് ലഭിച്ചത്. അതേസമയം നോർത്തേൺ അയർലൻഡിലെ നേഴ്സുമാർക്ക് എത്രമാത്രം ശമ്പളവർധനവ് ഉണ്ടാകുമെന്ന് ഇതുവരെ അറിവായിട്ടില്ല.


കോവിഡ് മഹാമാരിയെ തുടർന്ന് പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വർദ്ധനവ് മരവിപ്പിക്കുന്നത് പിൻവലിച്ച സാഹചര്യത്തിൽ എല്ലാ വിഭാഗം ജീവനക്കാർക്കും ശമ്പളത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ചാൻസിലർ ഋഷി സുനക്കിൻെറ തീരുമാനം മലയാളികൾ ഉൾപ്പെടെയുള്ള യുകെയിലെ നേഴ്സുമാർക്ക് സന്തോഷം പകരുന്ന വാർത്തയാണ് . യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാകയാൽ നിർദ്ദിഷ്ട ശമ്പളപരിഷ്കരണം ഏറ്റവും ഗുണകരമാകുന്നത് പ്രവാസി മലയാളികൾക്കാണ്. 2020 ജൂലൈ പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചപ്പോൾ നേഴ്സുമാരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനെതിരെ അന്ന് വൻ പ്രതിഷേധമാണ് നേഴ്സിങ് യൂണിയനുകളുടെ ഭാഗത്തുനിന്നും ഉണ്ടായത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹീത്രോ : അർദ്ധകാല അവധി ആഘോഷിക്കാനായി വില്യമും കേറ്റും മക്കളോടൊത്ത് പുറപ്പെട്ടു. മക്കളായ ജോർജ്ജ്, ഷാർലറ്റ്, ലൂയിസ് എന്നിവരോടൊപ്പം വില്യം രാജകുമാരനും കേറ്റും ഹീത്രോയിലെ വിൻഡ്‌സർ സ്യൂട്ടിന് പുറത്ത് നിൽക്കുന്നതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. നൂറോളം ജീവനക്കാരുള്ള സ്യൂട്ടിൽ സന്ദർശകർക്ക് വിഐപി പരിഗണനയാണ് ലഭിക്കുന്നത്. 3,300 പൗണ്ട് വിലമതിക്കുന്ന വിൻഡ്‌സർ സ്യൂട്ടിൽ 96 ജീവനക്കാരുണ്ട്. അതിഥികളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാനായി ബിഎംഡബ്ല്യു കാറോടൊപ്പം ഡ്രൈവർ സേവനവും നൽകുന്നുണ്ട്. അതിഥികളെ നേരിട്ട് വിമാനത്താവളത്തിലേക്ക് എത്തിക്കും. ലഗേജുകൾ സ്‌ക്രീൻ ചെയ്യാനും സുരക്ഷിതമായി വിമാനത്തിൽ സൂക്ഷിക്കാനുമായി പ്രത്യേകം ജീവനക്കാരുണ്ടാകും.

രാജ്ഞിയുടെ ചിത്രം ഉൾകൊള്ളുന്ന ഒരു ആഡംബര ലോഞ്ചാണ് വില്യമിനും കേറ്റിനുമായി ഒരുക്കപ്പെട്ടത്. അതിമനോഹരമായ കലാസൃഷ്ടികളാണ് മുറിയിൽ ഇടം നേടിയിരിക്കുന്നത്. ഏറ്റവും പ്രധാനമായി ഏതൊരാവശ്യവും നിറവേറ്റാനായി 96 ജീവനക്കാർ ഉണ്ടാകുമെന്നതാണ്. ഭക്ഷണപാനീയങ്ങൾ വിളമ്പുന്നത് ഉൾപ്പെടെ എല്ലാ കാര്യങ്ങളും അവർ ഏറ്റെടുക്കും. മിഷേലിൻ സ്റ്റാർ മെനുവാണ് അതിഥികളെ കാത്തിരിക്കുന്നത്. അതിഥികൾക്ക് ആവശ്യമുള്ളത്ര വിഭവങ്ങൾ മെനുവിൽ നിന്ന് ഓർഡർ ചെയ്യാൻ സാധിക്കുമെന്ന് ഹീത്രോ വിഐപി ഹെഡ് പ്രിയ മൽഹോത്ര പറഞ്ഞു. വിമാനത്തിൽ കയറാനുള്ള സമയമാകുമ്പോൾ സ്വകാര്യ ബിഎംഡബ്ല്യു എത്തും. ഫസ്റ്റ് ക്ലാസ്സോ ബിസിനസ് ക്ലാസ് ടിക്കറ്റോ ഉള്ള ആർക്കും £2,750 (വാറ്റ് സഹിതം ഏകദേശം £3,300) എന്ന നിരക്കിൽ വിഐപി സേവനം ലഭിക്കുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്നുമുതൽ 12.5 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യുന്ന എല്ലാ നേഴ്സിംഗ്, മിഡ്‌വൈഫറി ജീവനക്കാർക്കും ഇനി 11.5 മണിക്കൂർ വേതനം ലഭിക്കും. നേരത്തെ ട്രസ്റ്റിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ (ICU) ജോലി ചെയ്യുന്ന നേഴ്‌സുമാർക്ക് ഒന്നര മണിക്കൂർ അൺപെയ്‌ഡ്‌ ഇടവേളയോടെ 11 മണിക്കൂർ വേതനമാണ് ലഭിച്ചിരുന്നത്. അതേസമയം മറ്റ് മേഖലകളിലെ നേഴ്‌സുമാർക്ക് 12.5 മണിക്കൂർ ഷിഫ്റ്റിൽ 10 മണിക്കൂർ 45 മിനിറ്റിന് വേതനം ലഭിച്ചിരുന്നു.

പുതിയ ഈ നടപടിയുമായി മുന്നോട്ടു പോകുമ്പോൾ ഈ ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന എല്ലാ നേഴ്‌സിംഗ് ജീവനക്കാർക്കും ഇപ്പോൾ ഒരു മണിക്കൂർ അൺപെയ്‌ഡ്‌ ബ്രേയ്ക്ക് കൂടാതെ 15 മിനിറ്റ് അധിക പെയ് ഡ് ബ്രേയ്ക്കും ലഭിക്കും. ഈ മാറ്റത്തിലൂടെ രണ്ട് മാസത്തിലൊരിക്കൽ ജീവനക്കാർ ഒരു ഷിഫ്റ്റ് കുറച്ച് ജോലി ചെയ്താലും അവരുടെ കരാർ സമയം പാലിക്കാൻ അവർക്ക് സാധിക്കും.


തങ്ങളുടെ ഷിഫ്റ്റ് പാറ്റേണുകൾ മറ്റ് ട്രസ്റ്റുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് നേരത്തെ ഫീഡ്‌ബാക്ക് ലഭിച്ചരുന്നുവെന്നും ഈ വിഷയത്തിൽ സ്റ്റാഫ് കൺസൾട്ടേഷൻ തയാറെടുപ്പുകൾ 2019 ൽ ഏറ്റെടുത്തതായും എന്നാൽ പകർച്ചവ്യാധി മൂലം ഈ നീക്കങ്ങൾ 2020 മാർച്ചിൽ നിർത്തിയതാന്നെന്നും ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി.

ഷിഫ്റ്റ് പാറ്റേണുകളിലെ ഈ പ്രശ്‌നം ട്രസ്റ്റ് തിരിച്ചറിഞ്ഞിരുന്നുവെന്നും വേണ്ട നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിരുന്നെന്നും റോയൽ ഫ്രീ ഹോസ്പിറ്റൽ ബാൻഡ് 6 നേഴ്‌സും റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് പ്രതിനിധിയുമായ മിസ് മൂർഹൗസ് പറഞ്ഞു. എന്നാൽ 2021 ഫെബ്രുവരിയിൽ സഹപ്രവർത്തകർ നേരിടുന്ന സമ്മർദ്ദം മനസിലാക്കി തൻെറ രോഗികളെ രക്ഷിക്കാൻ ശ്രമിക്കുന്ന അതേ രീതിയിൽ തൻെറ സഹപ്രവർത്തകരെ രക്ഷിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.

മറ്റ് ട്രസ്റ്റുകളെപ്പോലെ 11.5 പെയിഡ് മണിക്കൂർ ഇല്ലാത്തതാണ് വളരെക്കാലമായി ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്ന്. കോവിഡ് -19 ന്റെ രണ്ടാം തരംഗം വ്യാപിച്ചതോടുകൂടി രാജ്യത്തുടനീളം തീവ്രപരിചരണ വിഭാഗങ്ങളിലുള്ള നിരവധി നേഴ്‌സുമാർ തങ്ങളുടെ ജോലി ഉപേക്ഷിക്കുന്നത് ശ്രദ്ധിയിൽപ്പെട്ടപ്പോഴാണ്‌ തങ്ങളുടെ ട്രസ്റ്റിനും ഇത് സംഭവിച്ചേക്കാം എന്ന് മനസിലായത്. തൻെറ സഹപ്രവർത്തകരെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണം എന്ന തീരുമാനത്തിൻെറ ഫലമായാണ് ഷിഫ്റ്റ് പാറ്റേണുകൾ മാറ്റുന്നതിനുള്ള ക്യാമ്പെയ്‌നിന് തുടക്കമിട്ടതും തന്നെ പിന്തുണയ്ക്കാൻ ആർസിഎന്നിനെ സമീപിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പൊതുമേഖലാ തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കാനൊരുങ്ങി സർക്കാർ. 13 ലക്ഷം പൊതുമേഖലാ തൊഴിലാളികളുടെ ശമ്പളവർദ്ധനവ് അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരുമെന്ന് ചാൻസലർ റിഷി സുനക് അറിയിച്ചു. ബുധനാഴ്ചയിലെ ബജറ്റിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നഴ്‌സുമാർ, അധ്യാപകർ, സേനാംഗങ്ങൾ എന്നിവർക്ക് പ്രയോജനം ലഭിക്കുമെന്ന് ചാൻസലർ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ നവംബറിലാണ് ശമ്പളവർദ്ധനവ് താത്കാലികമായി നിർത്തിവെച്ചത്. ശക്തമായ സാമ്പത്തിക വീണ്ടെടുക്കലും തൊഴിൽ വിപണിയിലെ കുതിച്ചുചാട്ടവും ഈ ബജറ്റിലൂടെ സാധ്യമാകുമെന്ന് തിങ്കളാഴ്ച വൈകുന്നേരം സുനക് അറിയിച്ചിരുന്നു.

നികുതിയും വിലക്കയറ്റവും കാരണം കുടുംബങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് ലേബർ പാർട്ടി ചൂണ്ടിക്കാട്ടി. എന്നാൽ കോവിഡ് പ്രതിസന്ധി കാരണമാണ് പൊതുമേഖലാ ശമ്പളവർദ്ധനവ് താത്ക്കാലികമായി നിർത്തലാക്കാനുള്ള തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്ന് സുനക് പ്രസ്താവിച്ചു. ഇപ്പോൾ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കണ്ടു തുടങ്ങിയിരുക്കുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് ശമ്പളവർദ്ധനവ് വീണ്ടും ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നത്.

2020-21 സാമ്പത്തിക വർഷത്തിൽ പൊതുമേഖലയിലെ ശരാശരി പ്രതിവാര വരുമാനം 4.5% വർദ്ധിച്ചു. അതേസമയം സ്വകാര്യ മേഖലയിലെ വേതന വർദ്ധനവ് കോവിഡിന് മുമ്പുള്ളതിനേക്കാൾ മൂന്നിലൊന്ന് കുറഞ്ഞ് 1.8 ശതമാനത്തിൽ എത്തി നിൽക്കുന്നു. വളരെ ആവശ്യമായ ശമ്പളവർദ്ധനവിന് ധനസഹായം നൽകാൻ ചാൻസലർ തയ്യാറാകണമെന്ന് യൂണിസൺ ജനറൽ സെക്രട്ടറി ക്രിസ്റ്റീന മക്‌നിയ ആവശ്യപ്പെട്ടു. നവംബറിലെ ശമ്പള മരവിപ്പിക്കൽ ഒട്ടേറെ കുടുംബങ്ങളെ തകർത്തുകളഞ്ഞെന്ന് അവർ ആരോപിച്ചു. കുതിച്ചുയരുന്ന എനർജി ബില്ലിനും വിലക്കയറ്റത്തിനും ഇടയിൽ നട്ടം തിരിയുന്ന കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ തയ്യാറാകുമെന്നാണ് പ്രതീക്ഷ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്ലാസ്റ്റിക് വസ്തുക്കളുടെ പുനരുപയോഗം ആഗോള സമുദ്രങ്ങളും സമുദ്രത്തിലെ വന്യജീവികളും നേരിടുന്ന ഭീഷണികൾക്ക് ഉത്തരമാവുകയില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. സി ഒ പി 26 കാലാവസ്ഥ വ്യതിയാന ഉച്ചകോടിയ്ക്ക് മുന്നോടിയായി കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് പ്ലാസ്റ്റിക്കിൻെറ പുനരുപയോഗം പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കുവാൻ മതിയാവുകയില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞത്. പകരം ജനങ്ങൾ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രധാനമന്ത്രി ബോറിസ് ജോൺസൺൻെറ അഭിപ്രായങ്ങൾ വളരെ നിരാശജനകമാണെന്നും ഗവൺമെൻറ് നയങ്ങൾക്ക് വിരുദ്ധമായുള്ള പരാമർശങ്ങളാണ് അദ്ദേഹം നടത്തിയതെന്നും റീസൈക്ലിങ് അസോസിയേഷൻറെ പ്രതിനിധിയായ സൈമൺ എല്ലിൻ പറഞ്ഞു.

ചില പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പെയ്‌നേഴ്‌സ് പ്രധാനമന്ത്രിയുടെ നിലപാടിനെ പ്രശംസിക്കുകയും പ്ലാസ്റ്റിക്കിൻെറ ഉപയോഗം ഗണ്യമായി കുറയ്ക്കുവാനുള്ള നടപടികൾ എത്രയും പെട്ടെന്ന് തന്നെ നടപ്പിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. യുകെയിൽ ഏകദേശം പത്ത് ശതമാനത്തിൽ താഴെ പ്ലാസ്റ്റിക്കുകൾ മാത്രമാണ് യഥാർത്ഥത്തിൽ റീസൈക്കിൾ ചെയ്യുന്നത്. പരിസ്ഥിതി പ്രശ്നങ്ങൾക്കുള്ള പരിഹാരമായി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും വ്യവസായികൾ പ്ലാസ്റ്റിക്കിൻെറ അമിത ഉൽപ്പാദനത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്.

ഡൗണിംഗ് സ്ട്രീറ്റിൻെറ നേതൃത്വത്തിൽ എട്ടു മുതൽ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടി നടത്തിയ പ്രത്യേക പരിപാടിയിലാണ് റീസൈക്ലിംഗിനെ ആശ്രയിക്കുന്നതിനു പകരം ആളുകൾ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞത്. സമൂഹം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാനായി പാസ്റ്റിക്കിൻെറ പുനരുപയോഗം കൊണ്ടാവുമെന്ന് കരുതുന്നത് തെറ്റാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അടുത്ത വർഷം ഏപ്രിൽ ഒന്ന് മുതൽ മിനിമം വേതനവും നാഷണൽ ലിവിങ് വേജും വർദ്ധിക്കും. ബുധനാഴ്ചയിലെ ബജറ്റിൽ ഈ വർദ്ധനവ് ഔദ്യോഗികമായി സ്ഥിരീകരിക്കും. 23 വയസ്സിന് മുകളിലുള്ളവരുടെ മിനിമം വേതനത്തിൽ 6.6% വർദ്ധനവ് ഉണ്ടാകും. മണിക്കൂറിൽ 8.91 പൗണ്ടിൽ നിന്ന് 9.50 പൗണ്ടായാണ് വർദ്ധനവ് വരുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ തൊഴിലാളികളെ സഹായിക്കാൻ സർക്കാർ നിരന്തരം സമ്മർദം നേരിടുകയായിരുന്നു. കുറഞ്ഞ വേതനം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നതെന്ന് ചാൻസലർ റിഷി സുനക് വ്യക്തമാക്കി.

21-22 വയസ് പ്രായമുള്ളവരുടെ ദേശീയ മിനിമം വേതനം മണിക്കൂറിന് 8.36 പൗണ്ടിൽ നിന്ന് 9.18 പൗണ്ടായും അപ്രന്റീസ് നിരക്ക് മണിക്കൂറിന് 4.30 പൗണ്ടിൽ നിന്ന് 4.81 പൗണ്ടായും വർദ്ധിപ്പിക്കും. 18 മുതൽ 20 വയസുവരെ പ്രായമുള്ളവരുടെ ദേശീയ മിനിമം വേതനം 6.56 പൗണ്ടിൽ നിന്ന് 6.83 പൗണ്ടായാണ് ഉയർത്തുന്നത്. ജീവനക്കാർക്ക് ലഭിക്കേണ്ട മിനിമം വേതനം അവരുടെ പ്രായത്തെയും അവർ അപ്രന്റീസുകളാണോയെന്നതിനെയും ആശ്രയിച്ചിരിക്കുന്നു. മിനിമം വേതനത്തേക്കാൾ ഉയർന്നതാണ് നാഷണൽ ലിവിങ് വേജ്.

മിനിമം വേതനം ഉയരുന്നത് കൂടുതൽ തൊഴിലില്ലായ്മയിലേക്ക് നയിക്കുമെന്ന് തൊഴിലുടമകൾ ഭയപ്പെടുന്നു. വർദ്ധനവ് താങ്ങാനായി തൊഴിലാളികളെ പിരിച്ചുവിടാൻ ഉടമകൾ നിർബന്ധിതരാകുമെന്നതാണ് കാരണം. എന്നാൽ മിനിമം വേതന വർധനവിന്റെ ഫലമായി തൊഴിൽ നഷ്‌ടമായതിന്റെ തെളിവുകളില്ലെന്ന് വിദ്ഗധർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ഈ സമയം ചെറുകിട വ്യവസായങ്ങൾ കടുത്ത സമ്മർദ്ദത്തിലായിരുന്നു. 2024 ഓടെ തൊഴിൽ ദാരിദ്ര്യം മുതലായവ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ നികുതി വർദ്ധനവ്, ഉയർന്ന എനർജി ബില്ലുകൾ തുടങ്ങിയവ പ്രതിസന്ധി സൃഷ്ടിക്കുന്ന കാലത്ത് ഈ വർദ്ധനവ് പൊതുജനങ്ങളെ സഹായിക്കാൻ പര്യാപ്തമല്ലെന്ന് ലേബറിന്റെ ഷാഡോ ചീഫ് സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ ചൂണ്ടിക്കാട്ടി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഏറ്റവും കഠിനമായ ഒരു ശൈത്യകാലത്തെ അഭിമുഖീകരിക്കാൻ ഒരുങ്ങുകയാണ് എൻഎച്ച്എസ്. ഒരു വശത്ത് കോവിഡ് കേസുകൾ ഉയരുമ്പോഴും വാക്സിൻ പ്രതിരോധം ഉയർത്തിപിടിച്ച് ഭയപ്പെടേണ്ടതില്ലെന്ന് അധികാരികൾ പറയുന്നു. എൻഎച്ച്എസ്‌ ഇപ്പോൾ അമിത സമ്മർദ്ദം നേരിടുന്നില്ലെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ഉൾപ്പെടെയുള്ള മന്ത്രിമാർ പറഞ്ഞിട്ടുണ്ട്. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അരലക്ഷം അടുത്തിരിക്കുന്നു. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം ആയിരം എത്തിയിരിക്കുന്നു. വീണ്ടുമൊരു ക്രിസ്മസ് ലോക്ക്ഡൗൺ ഉണ്ടാകാതിരിക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ പ്രതിദിനം കേസുകളിൽ ഉണ്ടാവുന്ന ഉയർച്ച വലിയ ആശങ്ക ഉളവാക്കുന്നുണ്ട്.

ഗുരുതരമായ ഒരു പ്രശ്നത്തിലേക്കാണ് രാജ്യം അടുക്കുന്നതെന്ന് ഗവൺമെന്റിന്റെ കോവിഡ് മോഡലിംഗ് കമ്മിറ്റി ചെയർ പ്രൊഫസർ ഗ്രഹാം മെഡ്‌ലി മുന്നറിയിപ്പ് നൽകി. വരുന്ന മാസങ്ങളിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണവും ഉയരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എൻഎച്ച്എസ് ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഏറ്റവും കഠിനമായ ശൈത്യകാലമായിരിക്കും വരുന്നതെന്ന് റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിനും മുന്നറിയിപ്പ് നൽകിയിരുന്നു. നേഴ്‌സുമാരുടെ ക്ഷാമവും ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കുകയാണ്.

വേനൽക്കാലം മുഴുവൻ രാജ്യം പ്രതീക്ഷിച്ചതുപോലെ കോവിഡ് കേസുകളുടെയും ആശുപത്രി പ്രവേശനങ്ങളുടെയും നിരക്ക് കുറവായിരുന്നു. എന്നാൽ ആദ്യം വാക്സിൻ സ്വീകരിച്ച വിഭാഗങ്ങൾക്കിടയിൽ പ്രതിരോധശേഷി കുറയുന്നുവെന്ന വസ്തുത ഇപ്പോൾ മന്ത്രിമാരെ വല്ലാതെ അലട്ടുന്നുണ്ട്. വർദ്ധിച്ചുവരുന്ന രോഗവ്യാപനത്തെ തടയാനായി ഒരു ‘പ്ലാൻ ബി’ തയ്യാറാക്കാൻ സേജ് ശാസ്ത്രജ്ഞർ മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാത്രി 160 ലധികം രോഗികളാണ് റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ നിറഞ്ഞത്. പ്രതിവാര ആശുപത്രി പ്രവേശനം ഇപ്പോൾ ഏഴ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. കോവിഡിനെ കൂടാതെ എൻഎച്ച്എസ് ഇതിനകം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുടെ കൂട്ടത്തിലേയ്ക്കാണ് ഇതുമെത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഒരു രാത്രി ടെസ്റ്റുകൾക്കും മറ്റുമായുള്ള ആശുപത്രി വാസത്തിന് ശേഷം, താൻ കൂടുതൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുവാൻ ആഗ്രഹിക്കുന്നതായി എലിസബത്ത് രാജ്ഞി അറിയിച്ചതായി ഔദ്യോഗിക വക്താവ് വ്യക്തമാക്കി. മുൻകരുതലുകൾക്ക് വേണ്ടിയുള്ള ടെസ്റ്റുകൾ മാത്രമായിരുന്നുവെന്നും, ലണ്ടനിലെ ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയ രാജ്ഞി വിൻഡ്സർ കാസ്റ്റിലിൽ വി ശ്രമിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന കോപ് 26 കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിൽ രാജ കുടുംബത്തെ പ്രതിനിധീകരിച്ച് പോകുവാൻ എലിസബത്ത് രാജ്ഞി ആഗ്രഹിക്കുന്നതായും അവർ വ്യക്തമാക്കി. ഒക്ടോബർ 31 മുതൽ നവംബർ 12 വരെയാണ് 120 രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കുന്ന ഈ ഉച്ചകോടി നടക്കുന്നത്. ആശുപത്രിയിൽ നിന്ന് വന്നുള്ള വിശ്രമത്തിൽ ആയതിനാൽ, വിൻഡ്സർ കാസ്റ്റിലിലെ ഓൾ സെയിന്റ്സ് ചാപ്പലിൽ വിശുദ്ധ ബലിക്ക് ഞായറാഴ്ച രാജ്ഞി പങ്കെടുത്തില്ല. രാജ്ഞി പൂർണ്ണ ആരോഗ്യവതിയായി ഇരിക്കുന്നുവെന്നാണ് ബക്കിങ്ങ്ഹാം കൊട്ടാരം അധികൃതരും ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്.

രണ്ടാഴ്ചകൾക്ക് മുൻപാണ് ആദ്യമായി രാജ്ഞി പൊതുസ്ഥലത്ത് വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കുവാൻ ആരംഭിച്ചത്. നോർത്തേൺ അയർലൻഡിലേയ്ക്കുള്ള രണ്ട് ദിവസത്തെ യാത്രയും രാജ്ഞി ക്യാൻസൽ ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച ഒരു മണിക്കൂറോളം നീണ്ട പ്രമുഖർക്കായുള്ള റിസപ്ഷൻ ചടങ്ങിൽ പൂർണ്ണ സമയവും രാജ്ഞി ആരോഗ്യവതിയായി കാണപ്പെട്ടു. ഈ റിസപ്ഷനിൽ ക്ഷണിക്കപ്പെട്ടവരിൽ മൈക്രോസോഫ്റ്റ് ചെയർമാൻ ബിൽ ഗേറ്റ്സ് ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. എന്നിരുന്നാൽ തന്നെയും രാജ്ഞിയുടെ ആരോഗ്യകാര്യത്തിൽ അധികൃതർ കൂടുതൽ ശ്രദ്ധ കാണിക്കുന്നുണ്ട്.

ടെലിഫോൺ കോളുകൾ വഴിയും മെസ്സേജുകൾ വഴിയും ബ്രിട്ടനിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരത്തിൽ സാമ്പത്തികനഷ്ടം വന്ന മലയാളികളും നിരവധിയാണ്. പലരും പണം നഷ്ടപ്പെട്ടു കഴിയുമ്പോൾ മാനഹാനിയോർത്ത് തട്ടിപ്പിനെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നത് . പലപ്പോഴും തട്ടിപ്പുകാരുടെ വിളികൾ എത്തുക എച്ചം എമ്മ് റവന്യു (HM Revenue ) വിന്റെയും മറ്റും പേരിലായതിനാലും , വിശ്വസനീയമായ രീതിയിൽ നമ്മുടെ ചില വ്യക്തിഗതവിവരങ്ങൾ പറയുന്നതിനാലുമാണ് പലരും ചതിയിൽപ്പെടുന്നത്.

ബ്രിട്ടനിലൊട്ടാകെ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നാലര കോടിയോളം ജനങ്ങൾക്കാണ് ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ ഫോൺ കോളോ, സന്ദേശങ്ങളോ ലഭിച്ചിരിക്കുന്നത്. മൊത്തം ജനസംഖ്യയുടെ പകുതിയിലേറെ പേർക്കാണ് തട്ടിപ്പുകാരുടെ വിളികളോ, സന്ദേശമോ എത്തിയതെന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത് ഓഫ് കോമാണ് .തട്ടിപ്പുകാരുടെ സന്ദേശങ്ങൾ അടങ്ങിയ ലിങ്കുകൾ മൊബൈൽ ഫോണിൽ ഓൺ ചെയ്താൽ പോലും പലപ്പോഴും നമ്മുടെ വ്യക്തിഗതവിവരങ്ങൾ നഷ്ടപ്പെടാം. പലപ്പോഴും പ്രായമായവരും, പുതുതായി യുകെയിൽ എത്തുന്നവരുമാണ് തട്ടിപ്പുകാരുടെ ഇര . സംശയാസ്പദമായ ടെസ്റ്റ് മെസ്സേജുകൾ 7726 എന്ന നമ്പറിലേയ്ക്ക് ഫോർവേഡ് ചെയ്യാമെന്നുള്ള കാര്യം ഭൂരിഭാഗം ഉപഭോക്താക്കൾക്കും അറിയില്ല.

ഇപ്‌സ്‌വിച്: യുകെയിലെ ഇപ്‌സ്‌വിച്ചിലുള്ള ഈ  മലയാളി നഴ്സുമാരുടെ വാർത്തകൾ ബിബിസി, ഡെയിലി മെയിൽ എന്ന് തുടങ്ങി പല മുൻനിര  ഇംഗ്ലീഷ് മാധ്യമങ്ങളും 2018 മുതൽ പലപ്പോഴായി നൽകുന്നു. കാരണം ഈ മലയാളി കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങളും ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്ന ഉന്നതിയും ഏതൊരാളുടെയും കണ്ണ് തുറപ്പിക്കുന്നതും പ്രചോദനം പകർന്നു നൽകുന്നതുമാണ് എന്ന കാര്യത്തിൽ തർക്കമില്ല. നഴ്സിംഗ് പഠനം പൂർത്തിയാക്കി സാഫോക്ക് യൂണിവേഴ്സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങുകൾ  ആണ് ഇവർ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്.

ആദ്യമായി ഇവരെക്കുറിച്ചു വാർത്ത വരുന്നത് ബിബിസിയിൽ 2018 ആണ്. നാല് പേരും ഒരേ  യൂണിവേഴ്സിറ്റിയിൽ പ്രവേശനം  സംഭവിച്ചപ്പോൾ ആയിരുന്നു. പിന്നീട് യുകെയിലെ പല മാധ്യമങ്ങളും തുടന്ന് അമേരിക്കയിൽ നിന്നും ഇവരെ ബന്ധപ്പെട്ട് വാർത്തകൾ വരികയുണ്ടായി.ഒരു മിനിറ്റ് ഇടവിട്ട് ഉണ്ടായ നാല് പെൺകുട്ടികൾ ആണ് ഈ കുടുംബത്തെ ലോക സമൂഹത്തിന് മാധ്യമങ്ങൾ പരിചയപ്പെടുത്താൻ ഉണ്ടായ പ്രധാന കാരണമെങ്കിൽ പിന്നീട് ഇവർ എടുക്കുന്ന അല്ലെങ്കിൽ നേടുന്ന ഓരോ വിജയവും വാർത്തകളിൽ ഇടം പിടിക്കുകയായിരുന്നു.

ഇന്ന് രാവിലെ മലയാളം യുകെയോട് പങ്കുവെച്ച കാര്യങ്ങൾ ഞങ്ങൾ ലോക മലയാളി സമൂഹത്തിനായി, വളർന്നു വരുന്ന യുകെ മലയാളി കുട്ടികളെ ഓർത്തു വേവലാതിപ്പെടുന്ന രക്ഷാകർത്താക്കൾക്ക്, ഒപ്പം മറ്റു രാജ്യങ്ങളിൽ കഴിയുന്ന പ്രവാസി മലയാളികൾക്കായി പങ്കുവെയ്ക്കുന്നു.

കായംകുളം സ്വദേശിയായ ഷിബു മാത്യു ഭാര്യ ജോബി ഷിബു, പത്തനംതിട്ട നെടുമ്പൻകര സ്വദേശിനി. പ്രവാസികളായി ഒമാനിലേക്ക്. എല്ലാവരെയും പോലെ കുഞ്ഞുങ്ങളെ പ്രതീക്ഷിച്ചിരുന്ന ഈ ദമ്പതികൾ പക്ഷെ കാത്തിരിക്കേണ്ടിവന്നത് 6 വർഷങ്ങൾ… സ്വാഭാവികമായും മറ്റുള്ളവരിൽ നിന്നും ഉയരുന്ന ചോദ്യങ്ങൾ… അതുണ്ടാക്കുന്ന മനോവേദന… പ്രവാസ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ ഒരു വശത്തും ഇത്തരം മാനസിക വ്യഥകൾ മറ്റൊരുവശത്തും. എങ്കിലും എന്നും വിശ്വാസത്തിൽ ഗാഢമായി സമർപ്പിതമായ ജീവിതം.

ജോബി ഷിബുവിന്, ജീവിതത്തിൽ വെളിച്ചമായി പ്രതീക്ഷയായി ആ സന്തോഷവാർത്തയെത്തി. താൻ ഗർഭിണിയായിരിക്കുന്നു… മുറപോലെ സ്‌കാനിങ് നടന്നു. ഒരു കുട്ടിയെ പ്രതീക്ഷിച്ചു സ്കാനിംഗ് നടത്തിയപ്പോൾ തന്റെ ഗർഭപാത്രത്തിൽ ഉള്ളത് ഒന്നല്ല മറിച്ചു കുട്ടികൾ മൂന്നാണ് എന്ന വാർത്ത… താൻ അനുഭവിച്ച ആറ് വർഷത്തെ വേദനകൾക്ക്, പ്രാർത്ഥനകൾക്ക് പ്രതിഫലം തന്നിരിക്കുന്നു എന്ന് ജോബിയും ഭർത്താവ് ഷിബുവും തിരിച്ചറിഞ്ഞു.

മൂന്ന് കുട്ടികളെയും നോക്കാൻ സമയം വേണം എന്ന തിരിച്ചറിവ് 1995 മുതൽ 2000 ആണ്ട് വരെയുള്ള അഞ്ച് വർഷത്തെ ഗൾഫ് പ്രവാസം മതിയാക്കി പ്രസവത്തിനായി നാട്ടിലേക്ക് പുറപ്പെട്ടു. സിസേറിയൻ നടക്കുമ്പോൾ മാത്രമാണ് കുട്ടികൾ മൂന്നല്ല നാലാണ് എന്ന് തിരിച്ചറിയുന്നത്. ഓരോ മിനിറ്റുകളുടെ വ്യത്യാസത്തിൽ എയ്ഞ്ചൽ, അനീറ്റ, അലീന, അനീഷ എന്നീ നാല് പെൺകുട്ടികൾ…  ജോബി ഷിബു മലയാളം യുകെയോട് പങ്കുവെച്ചത് ജീവിതത്തിൽ  പ്രതീക്ഷിക്കാത്ത, സ്കാനിങ്ങിൽ തെളിയാത്ത യേശുവിന്റെ പരിപാലനയെക്കുറിച്ചാണ്, അനുഗ്രഹത്തെക്കുറിച്ചാണ്.നാലുപേരെയും നന്നായി വളർത്തണം… അവർക്കു നല്ലൊരു ജീവിതം ഉണ്ടാകണമെങ്കിൽ പണം ആവശ്യമാണ്. കുട്ടികളെ നാട്ടിലെ സ്കൂളിൽ ചേർത്തശേഷം ജോബി യുകെയിലേക്ക് 2007 ൽ  എത്തിച്ചേർന്നു. അതും നഴ്‌സായി ജോലി ചെയ്തുകൊണ്ടിരുന്ന ആൾ എത്തിയത് സീനിയർ കെയറർ വിസയിൽ. ഇപ്‌സ്‌വിച്ചിനടുത്തുള്ള ഫ്രാമലിംഗം എന്ന സ്ഥലത്തുള്ള നഴ്സിംഗ് ഹോമിലേക്ക്. രണ്ട് വർഷങ്ങൾക്ക് ശേഷം കുട്ടികളെയും യുകെയിൽ എത്തിച്ചു.

പരിശ്രമിച്ചാൽ എന്നും ജീവിത വിജയങ്ങൾ നേടാം എന്ന വിശ്വാസം ജോബിയെ എത്തിച്ചത് സഫോക് യൂണിവേഴ്സിറ്റിയിലെ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിയായി പഠനം തുടങ്ങുകയായിരുന്നു. 2017 ൽ നഴ്സിംഗ് ഡിഗ്രി നേടി  സീനിയർ കെയറർ എന്ന പദവി ഉപേക്ഷിച്ചു നഴ്‌സായി ഇപ്‌സ്‌വിച് ആശുപത്രിൽ. നഴ്സിംഗ് പഠിച്ചതുകൊണ്ട് അതിൽ നിന്നും എന്തൊക്കെ നേടാമെന്നും മനസ്സിലാക്കിയ ജോബി കുട്ടികളോടും അത് പങ്കുവെച്ചു. എങ്കിലും ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിന് അനുസൃതമായി തിരഞ്ഞെടുക്കാനും അനുവാദം നൽകുകയുണ്ടായി.

എന്നാൽ അമ്മയെ പിന്തുടർന്ന് മൂന്ന്  മക്കൾ ‘അമ്മ പഠിച്ച അതെ യൂണിവേഴ്സിറ്റിയിൽ ചേരുകയായിരുന്നു. അനീറ്റ, എയ്ഞ്ചൽ, അലീന എന്നിവർ നഴ്സിങ്ങിനും, അനീഷ ഫിസിയോതെറാപ്പി തിരഞ്ഞെടുത്ത് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിൽ തന്റെ പഠനം പൂർത്തിയാക്കി. മൂന്ന്  പേരുടെ ട്രെയിനിങ് പ്ലെയ്സ്മെന്റുകൾ എല്ലാം തന്നെ ജോബി ജോലിചെയ്തിരുന്ന ഇപ്സ്വിച് ആശുപത്രിയിലായിരുന്നു. ഉന്നത വിജയം കരസ്ഥമാക്കി കഴിഞ്ഞ ഇരുപത്തിയൊന്നാം തിയതി (21/10/2021) നടന്ന ബിരുദധാന ചടങ്ങുകൾ ആണ് ഇപ്പോൾ യുകെ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. (ഈ ചടങ്ങുകൾ ക്യാമറയിൽ പകർത്തിയത് കുടുംബ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ബെന്നി ചാക്കോയാണ് – 07398717843)പഠനം പൂർത്തിയാകുന്നതോടെ ജോലി കണ്ടുപിടിക്കണം. എന്തായാലും കെയിംബ്രിഡ്ജ്  പാപ് വെർത് ആശുപത്രിയിലേക്ക് ഒരു അപ്ലിക്കേഷൻ വിട്ടത് മൂത്ത കുട്ടി എയ്ഞ്ചൽ ആണ്. എന്തായാലും കൊറോണ സമയം ആയിരുന്നതിനാൽ ഓൺലൈൻ ഇന്റർവ്യൂ ആണ് നടന്നത്. കഠിനമായ ചോദ്യങ്ങൾക്ക് സമർത്ഥമായി  ഉത്തരം നൽകിയപ്പോൾ ആശുപത്രി അധികൃതർക്ക് മറ്റൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ഇന്റർവ്യൂ നടക്കുന്ന സമയത്തു വീട്ടിലുള്ളവരെപ്പറ്റി ചോദിക്കുക യുകെയിൽ സാധാരണമാണ്. ഈ അവസരത്തിൽ എയ്ഞ്ചൽ നഴ്സുമാരായ തന്റെ സഹോദരിമാരെപ്പറ്റി പരാമർശിച്ചപ്പോൾ എയ്ഞ്ചൽലിനെ ഞെട്ടിച്ചു ഇന്റർവ്യൂ ബോർഡ് ചോദിച്ച ചോദ്യ ആയിരുന്നു. നിന്റെ സഹോദരിമാർ എന്തൊകൊണ്ടാണ് ഇവിടെ ഈ ആശുപത്രിയിൽ ജോലിക്കായി അപേക്ഷിക്കാത്തതെന്ന്? തുടർന്ന് അനീറ്റ,  അലീന എന്നിവർ അപേക്ഷ കൊടുക്കുകയും ജോലി ലഭിക്കുകയും ആയിരുന്നു. കെയിംബ്രിഡ്ജ്  പാപ് വെർത് ആശുപത്രി വെബ്സൈറ്റിൽ ഇവറെപ്പറ്റിയുള്ള ലേഖനം ഫോട്ടോ സഹിതം ആർക്കും കാണാം. അനീഷ കെറ്റേറിങ് ജനറൽ ഹോസ്പിറ്റലിൽ ഫിസിയോതെറാപ്പിസ്റ്റായിട്ടാണ് ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്.

യുകെയിൽ മെയിന്റനൻസ് ടെക്‌നിഷ്യൻ ആയി ജോലി ചെയ്യുന്ന ഷിബു തന്റെ ഭാര്യയുടെയും മക്കളുടെയും സേവന മനോഭാവത്തിൽ അഭിമാനിക്കുകയാണ്. മക്കളായ പെൺകുട്ടികളെ നഴ്സിങ് ആണ് പഠിപ്പിക്കുന്നത് എന്ന് സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ പലരും നിരുൽസാഹപ്പെടുത്തിയെങ്കിലും ജോബിക്ക് തന്റെ പെൺമക്കൾ മെഡിക്കൽ ഫീൽഡ് തിരഞ്ഞെടുത്താൽ വിജയമേ ലഭിക്കു  എന്ന് ഉറച്ചു വിശ്വസിച്ചു.

ഇന്ന് ഈ പെൺമക്കളുടെ വിജയങ്ങളുടെ നല്ല വാർത്തകൾ യുകെ മലയാളി കുടുംബങ്ങളുടെ കണ്ണ് തുറപ്പിക്കട്ടെ. കാരണം യുകെയിൽ നഴ്സിംഗ് പഠിച്ചാൽ അത്രമാത്രം ഉയർച്ച നേടാനും മറ്റ് പല ഫീൽഡിലേക്കും വളരാനുമുള്ള അവസരം നൽകുന്നു എന്നാണ് അനുഭവസ്ഥയായ ഈ നാല് പെൺകുട്ടികളുടെ അമ്മയായ ജോബി ഷിബു മലയാളം യുകെയോട് പറഞ്ഞു നിർത്തിയത്.

Copyright © . All rights reserved