Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കാലിഫോർണിയ മലയിടുക്കിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു ദാരുണമായ സംഭവം നടന്നത്. ദമ്പതികളായ ക്ലോ ഫീൽഡും, ഭർത്താവ് ക്രിസ്റ്റ്യൻ സെലാഡയും ഏഞ്ചൽസ് നാഷണൽ ഫോറസ്റ്റിലൂടെ യാത്ര നടത്തുന്നതിനിടയിലാണ് അപകടം. പർവതത്തിന്റെ അരികിലൂടെ കാർ പോകുന്നതിനിടയിൽ 300 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.

ഇതിലൂടെ സ്ഥിരമായി യാത്ര നടത്താറുണ്ടെന്നും, അപകടം അപ്രതീക്ഷിതമാണെന്നും ആയിരുന്നു അപകടത്തിനു ശേഷം ഇരുവരുടെയും പ്രതികരണം. പുറകിൽ നിന്ന് മറ്റൊരു വാഹനം ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ, കാർ ഒതുക്കി കൊടുക്കാൻ ശ്രമിക്കുമ്പോഴാണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. പിന്നെ ഓർമ്മയുള്ളത് പാറക്കെട്ടുകൾക്ക് മുകളിലേക്ക് വാഹനം വീഴുന്നത് മാത്രമാണെന്ന് ദമ്പതികൾ വ്യക്തമാക്കി.

കാർ മറിഞ്ഞ ഉടൻ തന്നെ ഇരുവരും സീറ്റ്‌ബെൽറ്റ്‌ അഴിച്ചു കാറിനു പുറത്തേക്ക് നീങ്ങി. ഗുരുതര പരിക്കുകൾ ഇല്ലാതിരുന്നത് വിശ്വസിക്കാനായില്ലെന്നും ഇരുവരും പറയുന്നു. ശേഷം ‘മൊബൈൽ ഫോൺ തപ്പി എടുക്കാൻ കാറിനുള്ളിൽ നോക്കിയെങ്കിലും കിട്ടിയില്ല. എന്നാൽ പിന്നീട് ഫീൽഡ്സിന്റെ ഐഫോൺ 14 പാറയിടുക്കിൽ നിന്ന് കിട്ടിയതാണ് രക്ഷപ്പെടാൻ കാരണമായത്’ സെലാഡ പറഞ്ഞു.

അപകടത്തെ കുറിച്ച് ഫീൽഡ്സിന്റെ വാക്കുകൾ ഇങ്ങനെ..

‘പ്രദേശത്ത് മതിയായ നെറ്റ്‌വർക്ക് സംവിധാനം ഇല്ലെങ്കിലും എന്തോ ഭാഗ്യം പോലെ ഫോണിൽ അപകടം നടന്നതിനെ തുടർന്ന് എമർജൻസി സിസ്റ്റം പ്രവർത്തനം ആരംഭിച്ചു. ഇതാണ് ജീവിതത്തിലേക്ക് മടങ്ങിവരാൻ കാരണം. ഫോണിന്റെ സ്ക്രീൻ മുഴുവൻ പൊട്ടി തകർന്നെങ്കിലും അതിൽ മെസ്സേജ് അയക്കാൻ പറ്റുമായിരുന്നു. ഉടൻ തന്നെ എമർജൻസി നമ്പറിൽ ബന്ധപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുകയും തങ്ങൾക്ക് സഹായം ആവശ്യമാണെന്ന് അവരെ അറിയിക്കുകയും ചെയ്തു. തുടർന്ന് 30 മിനിറ്റിനുള്ളിൽ ഞങ്ങളെ മലയിടുക്കിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു’.

ഐഫോണിൽ ഇപ്പോൾ നിലവിൽ വന്ന പുതിയൊരു ഫീച്ചറാണ് രക്ഷാപ്രവർത്തനത്തിനു കാരണമായത്. ഫോൺ പരിധിക്ക് പുറത്തോ ക്രാഷോ ആകുമ്പോൾ എമർജൻസി സർവീസ് ഒരുക്കുന്ന ക്രമീകരണം ആണിത്. ഇതനുസരിച്ചു ഉപയോക്താവിനെ എമർജൻസി സെന്ററുമായി ബന്ധിപ്പിക്കുന്നു.

രക്ഷപ്രവർത്തനത്തിന് ശേഷം ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഇവർ വീട്ടിൽ വിശ്രമത്തിലാണ്. ചെറിയ തലവേദനയും കഴുത്ത് വേദനയും ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. മരണത്തെ മുഖാമുഖം കണ്ടിട്ട് ജീവിതത്തിലേക്ക് മടങ്ങിവന്നതിന്റെ ഞെട്ടലിലാണ് ഇരുവരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഫ്രാൻസിനെ തോൽപിച്ച് മൂന്നാമതും കാൽപന്തുകളിയിലെ രാജാക്കന്മാരായതിന്റെ ആഹ്ളാദത്തിമിർപ്പിലാണ് അർജന്റീനയും ആരാധകരും. ലോകകപ്പ് നേട്ടം മെസ്സിയും സംഘവും ആഘോഷിക്കുകയാണ്. ഡ്രസിങ് റൂമിലെ മേശയിൽ കപ്പുമായി കയറുന്ന മെസ്സി പാട്ടുപാടി നൃത്തം ചെയ്യുന്ന വീഡിയോ പുറത്തിറങ്ങിയിരുന്നു. ലോകകപ്പ് വിജയം ആഘോഷിക്കാൻ അർജന്റീന തലസ്ഥാനമായ ബ്വേനസ് ഐറിസിൽ ദശലക്ഷക്കണക്കിനാളുകളാണ് ഒത്തുകൂടിയത്.

21ാം നൂറ്റാണ്ടില്‍ കാലുകള്‍ കൊണ്ട് മാന്ത്രികത കാഴ്ചവെച്ച ഇതിഹാസമാണ് ലയണൽ ആന്ദ്രയസ് മെസി. ഫുട്‌ബോളിതിഹാസങ്ങളുടെ നിരയിലേക്ക് ആരോഹണം ചെയ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. 86ൽ മറഡോണ പശ്ചിമ ജർമനിയെയാണ് കീഴടക്കിയതെങ്കിൽ 2022ൽ ഫ്രാൻസിനെയാണ് മെസ്സി മുട്ടുകുത്തിച്ചത്.

കുഞ്ഞുപൈതലിനെപോലെ കപ്പിനെ തലോടുന്ന മെസിയാണ് ഏറ്റവും മനോഹരമായ കാഴ്ച. ഈ നിമിഷത്തിനായിരുന്നു ലോകം കാത്തിരുന്നത്. കേവലം അർജന്റീനയെന്ന ഫുട്ബോൾ ടീമിന്റെ ആരാധകർ മാത്രമല്ല, കാൽപ്പന്തുകളിയെ നെഞ്ചിലേറ്റിയ ഭൂരിഭാഗം മനുഷ്യരുടെയും മനസ് അർജന്റീനയ്‌ക്കൊപ്പമായിരുന്നു. അതിന് കാരണം ആ മനുഷ്യൻ തന്നെയാണ്. ഏതൊരു ഫുട്‌ബോൾ പ്രേമിയുടെയും ഹൃദയം കീഴടക്കിയ ലയണൽ മെസ്സിയെന്ന അവതാരം.

ഫൈനൽ കളിച്ചതോടെ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടം മെസ്സിയുടെ പേരിലായി. 25 മത്സരങ്ങൾ കളിച്ച ജർമനിയുടെ ലോതർ മത്തേയൂസിനെയാണ് മറികടന്നത്. ഇറ്റലിയുടെ പോളോ മാൾഡീനിയെ പിന്നിലാക്കി ലോകകപ്പിൽ ഏറ്റവും കൂടുതൽ സമയം കളിച്ച താരമായും മാറി.

ഫൈനലിൽ ഫ്രാൻസിനെതിരായ ജയത്തോടെ ലോകകപ്പിൽ കൂടുതൽ മത്സരങ്ങൾ ജയിച്ച കളിക്കാരനെന്ന ജർമനിയുടെ മിറാസ്ലാവ് ക്ലോസെയുടെ റെക്കോഡിനൊപ്പവും എത്തി. ലോകകപ്പിലെ ആദ്യ റൗണ്ടിലും പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും സെമിഫൈനലിലും ഫൈനലിലും ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിൽ രണ്ട് തവണ ഗോൾഡൻ ബാൾ നേടിയ ആദ്യ താരമായും മെസ്സി മാറി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിൽ പൊതുഗതാഗതം ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ക്യാമ്പയിനുമായി സർക്കാർ. ഇതിന്റെ ഭാഗമായി ശൈത്യകാലത്ത് ബസ് നിരക്കുകൾ £2 ആയി പരിമിതപ്പെടുത്തും. പദ്ധതിക്ക് കീഴിൽ വരുന്ന എല്ലാ പ്രമുഖ ബസ് ഓപ്പറേറ്റർമാരുടെയും നിരക്കുകൾ ജനുവരി മുതൽ മാർച്ച്‌ വരെ ഇതേ തുകയായിരിക്കും.

60 മില്യൺ പൗണ്ട് സബ്‌സിഡിയാണ് സർക്കാർ മോട്ടോർ വാഹനവകുപ്പിന് ഇതിനായി അനുവദിച്ചത്. ഇതിലൂടെ ടിക്കറ്റ് വിലയുടെ മൂന്നിലൊന്ന് ലഭിക്കാമെന്നും, റോഡിൽ മലിനീകരണം ഉണ്ടാക്കുന്ന ഏകദേശം രണ്ട് മില്യൺ കാറുകളും പൊതുനിരത്തിൽ നിന്നും നീക്കം ചെയ്യുവാനും കഴിയുമെന്നാണ് അധികൃതർ പറയുന്നത്. കോവിഡിന് ശേഷം പൊതുഗതാഗതത്തെ ജനങ്ങളുമായി ബന്ധിപ്പിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ ബഹുഭൂരിപക്ഷമാളുകളും സ്വാഗതം ചെയ്തിട്ടുണ്ട്.

നാഷണൽ എക്‌സ്‌പ്രസും സ്റ്റേജ്‌കോച്ചും ഉൾപ്പെടെ 130-ലധികം ബസ് ഓപ്പറേറ്റർമാർ നടപടിയെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. 2 പൗണ്ടിനു യാത്ര എന്ന പുതിയ ആശയം, വർദ്ധിച്ചുവരുന്ന ജീവിത ചിലവുകൾക്കും, അതിനോടൊപ്പം പുതിയ യാത്ര രീതി എന്ന നിലയിലും ജനങ്ങൾക്ക് സഹായകരമാണെന്ന് കോൺഫെഡറേഷൻ ഓഫ് പാസഞ്ചർ ട്രാൻസ്‌പോർട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഗ്രഹാം വിഡ്‌ലർ പറഞ്ഞു.

അതേസമയം പൊതുനിരത്തിലെ ബസുകളുടെ നിലവാരം മെച്ചപ്പെടുത്താനും സർക്കാർ നടപടി സ്വീകരിക്കുന്നുണ്ട്. പുതിയ പദ്ധതിയോടുള്ള ബസ് ഓപ്പറേറ്റർമാരുടെ അനുഭാവപൂർണമായ സമീപനം മാതൃകപരമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി റിച്ചാർഡ് ഹോൾഡൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കെറ്ററിങ്ങിൽ മലയാളി നേഴ്സും രണ്ട് പിഞ്ചു കുട്ടികളും കൊല്ലപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത് . ബ്രിട്ടനിലെ മുൻനിര മാധ്യമങ്ങൾ എല്ലാം വളരെ പ്രാധാന്യത്തോടെയാണ് ദാരുണ കൊലപാതകത്തിന്റെ വാർത്ത പ്രസിദ്ധീകരിച്ചത്. പല മാധ്യമങ്ങളിലും ഏറ്റവും കൂടുതൽ പേർ വായിച്ച ന്യൂസ് അഞ്ജു അശോക് (35 ), മക്കളായ ജീവ (6) , ജാൻവി (4), എന്നിവർ കൊല്ലപ്പെട്ട വാർത്തയായിരുന്നു.

പ്രതിയായ അഞ്‌ജുവിന്റെ ഭർത്താവ് 52 വയസ്സുകാരനായ സാജു പോലീസിനോട് കുറ്റസമ്മതം നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . കണ്ണൂർ ഇരിട്ടി പടിയൂർ കൊമ്പൻപാറ ചേലപാലൻ സാജുവിനെതിരെ അന്വേഷണം പൂർത്തിയാക്കി നോർത്താംപ്ടൺ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഇന്ന് നോർത്താംപ്ടൺ മജിസ്ട്രേറ്റ് കോടതിയിൽ സാജുവിനെ ഹാജരാക്കും. രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ മൂന്നുപേരുടെ കൊലപാതകം നടത്തിയ സാജുവിന് ശിഷ്ടകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരുമെന്ന സൂചനകളാണ് നിയമവിദഗ്ധർ നൽകുന്നത്.

കൊല്ലപ്പെട്ട മൂന്നുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച്‌ മൃതസംസ്കാരം നടത്താനാണ് ബന്ധുക്കൾ ആഗ്രഹിക്കുന്നത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പുരോഗമിക്കുകയാണ്. ബ്രിട്ടനിലെ നിയമ നടപടിക്രമങ്ങൾ പൂർത്തിയായി എന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാമെന്നതിനെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. കനത്ത മഴയും മഞ്ഞുവീഴ്ചയും ഗതാഗത തടസ്സമുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ മുന്നറിയിപ്പ്. പലയിടങ്ങളിലും ഐസ് തണുത്തുറഞ്ഞ സാഹചര്യവും നിലവിലുണ്ട്. റോഡിനു മുകളിൽ രണ്ടോ മൂന്നോ മില്ലിമീറ്റർ വരെ ഐസ് അടിഞ്ഞുകൂടാൻ സാധ്യതയുണ്ടെന്നും, ഇത് അപകടത്തിനു കാരണമായേക്കാമെന്നും കാലാവസ്ഥ കേന്ദ്രം പറയുന്നു.

24 മണിക്കൂറിനുള്ളിൽ, അറ്റ്ലാന്റിക്കിൽ നിന്ന് വരുന്ന കാറ്റ് താപനില ഉയരാൻ കാരണമായേക്കും. എന്നാൽ കഴിഞ്ഞയാഴ്ചത്തേതിൽ നിന്ന് വ്യത്യസ്തമായി തിങ്കളാഴ്ച യുകെയിലുടനീളമുള്ള പകൽസമയത്തെ കൂടിയ താപനില 11C മുതൽ 15C വരെ ആയിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ മറ്റ് സ്ഥലങ്ങളിൽ -10C മുതൽ -15C വരെ താഴ്ന്ന താപനിലയും രേഖപ്പെടുത്തിയിട്ടുണ്ട്.

അടുത്ത രണ്ട് ദിവസങ്ങളിൽ രാത്രിയും പകലും താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ വിദഗ്ധൻ മാർക്കോ പെറ്റാഗ്ന പറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ വടക്ക് നിന്നാണ് തണുത്ത കാറ്റ് വീശിയതെന്നും, എന്നാൽ ഈ ആഴ്ച തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും പറഞ്ഞ അദ്ദേഹം,നിലവിലെ സാഹചര്യത്തിൽ നിന്നും കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണെന്നും കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കെറ്ററിംഗിൽ മലയാളി നേഴ്സും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ശ്വാസംമുട്ടിയാണ് അഞ്ജു അശോക് (35) മക്കളായ ജീവ സാജു (6), ജാൻവി സാജു (4) എന്നിവർ മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്. ലെസ്റ്ററിലെ റോയൽ ഇൻഫർമറിയിലാണ് പോസ്റ്റ്മോർട്ടം പരിശോധനകൾ നടന്നത്. ശ്വാസം മുട്ടിയാണ് മരണം എന്നാണ്  പോസ്റ്റുമോർട്ടം റിപ്പോർട്ടും പറയുന്നത്. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി എന്നാണ് അനുമാനിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മൂവരുടെയും കൊലപാതകത്തിൽ പ്രതിയായ ഭർത്താവ് സാജുവിനെ (52) തിങ്കളാഴ്ച നോർത്താംപ്ടൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും . കൊല്ലപ്പെട്ട അഞ്ജുവിന്റെയും ജീവയുടെയും ജാൻവിയുടെയും കുടുംബത്തിന് പിന്തുണ നൽകുന്നതിനും നീതി ലഭിക്കുന്നതിനുമായി വേണ്ടതെല്ലാം ചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന സീനിയർ ഡിക്ടറ്റീവ് ഇൻസ്പെക്ടർ സൈമൺ ബാൺസ് പറഞ്ഞു.

ഇതിനിടെ പ്രണയിച്ച് വിവാഹിതരായ സാജുവിന്റെയും അഞ്ജുവിന്റെയും ജീവിതത്തിൽ യുകെയിൽ വരുന്നതിനു മുമ്പ് തന്നെ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നെന്ന വിവരങ്ങൾ പുറത്തുവന്നു. സൗദിയിൽ വച്ച് സാജുവിന്റെ ക്രൂരതകൾക്കും അഞ്ജുവിന് മർദ്ദിക്കുന്നതിനും താൻ സാക്ഷിയാകേണ്ടതായി വന്നുവന്ന് അഞ്‌ജുവിന്റെ രണ്ടാനമ്മ കൃഷ്ണമ്മ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

കെറ്ററിംഗ് ജനറൽ ആശുപത്രിയിൽ ഓർത്തോപീഡിക് വാർഡിലെ നേഴ്സായിട്ടായിരുന്നു അഞ്‌ജു ജോലി ചെയ്തിരുന്നത്. അഞ്ജുവിനേറ്റ ദുരന്തം കനത്ത ആഘാതമാണ് സഹപ്രവർത്തകരിലും സുഹൃത്തുക്കളിലും സൃഷ്ടിച്ചത്. തങ്ങളുടെ സഹപ്രവർത്തകയെ കുറിച്ച് ഒട്ടേറെ പേരാണ് അനുശോചന സന്ദേശങ്ങൾ കുറിച്ചത്. ഒട്ടേറെ പേർ അഞ്ജുവിന്റെ താമസസ്ഥലത്ത് എത്തി പൂക്കളും സന്ദേശങ്ങളും അർപ്പിച്ചു. അഞ്ജു ഏറ്റുവാങ്ങിയ ദുരന്തത്തിൽ സഹപ്രവർത്തകരുടെ വേദനയെക്കുറിച്ചും അവർ പങ്കുവെച്ച അനുസ്മരണ സന്ദേശങ്ങളെകുറിച്ചും ഡെയ്ലി മെയിൽ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ ഒട്ടേറെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ലണ്ടനിലെ ബ്രിക്സ്ട്ടൺ അക്കാദമിയിൽ വച്ച് നടന്ന പ്രശസ്ത നൈജീരിയൻ ഗായകൻ അസാകെന്റെ കൺസേർട്ടിൽ ആരാധകർ കടന്നു കയറിയതിന് തുടർന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരണമടഞ്ഞു. ഈസ്റ്റ് ലണ്ടനിൽ നിന്നുള്ള രണ്ടു കുട്ടികളുടെ അമ്മയായ 31 കാരി റെബേക്ക ഇക്കുമെലോയാണ് ശനിയാഴ്ച രാവിലെ ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. പരിക്കേറ്റ ഇരുപത്തിയൊന്നും ഇരുപത്തിമൂന്നും വയസ്സുള്ള മറ്റു രണ്ടുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് പോലീസ് അധികൃതർ അറിയിച്ചു.

കൺസർട്ടിൽ ക്രമാതീതമായി ആളുകൾ അതിക്രമിച്ച കയറിയതിനെ തുടർന്ന് ഉണ്ടായ അപകടത്തെ തുടർന്ന് പരിപാടി പകുതി വഴിയിൽ ഉപേക്ഷിച്ചു. തന്റെ പരിപാടിയിൽ വച്ച് നടന്ന ഇത്തരം ദൗർഭാഗ്യകരമായ സംഭവത്തിൽ തനിക്ക് വളരെയധികം ദുഃഖമുണ്ടെന്നും ഇക്കുമെലോയുടെ കുടുംബത്തോട് തീർത്താൽ തീരാൻ ആവാത്ത വേദനയുണ്ടെന്നും അസാകെ വ്യക്തമാക്കി. ഇക്കുമെലോയുടെ കുടുംബത്തോട് താൻ സംസാരിച്ചതായും അവരെ തങ്ങളുടെ പ്രാർത്ഥനയിൽ സൂക്ഷിക്കാൻ ആരാധകരോട് ആവശ്യപ്പെട്ടതായും അസാകെ പറഞ്ഞു.

കഴിഞ്ഞദിവസം നടന്ന ദൗർഭാഗ്യകരമായ സംഭവത്തിൽ വളരെയധികം ദുഃഖം ഉണ്ടെന്ന് ലണ്ടൻമേയർ സാദിക്ക് ഖാനും വ്യക്തമാക്കി. നിരവധി ആളുകൾ കൺസേർട്ടിന്റെ വാതിലിലൂടെ തള്ളി കയറാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പരിപാടി ക്രമീകരിച്ച അക്കാഡമി മ്യൂസിക് ഗ്രൂപ്പും ഇക്കുമെലോയുടെ മരണത്തിൽ തങ്ങളുടെ ദുഃഖം രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിലെ ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് മൂലമുണ്ടാകുന്ന തടസ്സങ്ങൾ നേരിടാൻ ആശുപത്രികൾ സജ്ജമാകണമെന്ന മുന്നറിയിപ്പുമായി എൻ എച്ച് എസ്. രോഗികളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ, ആംബുലൻസ് ജീവനക്കാർ ഉണ്ടോ എന്നുള്ളത് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് നടത്തുന്ന സമരം ഈ മാസം 21 മുതൽ 28 വരെ നീളുമെന്നാണ് ലഭിക്കുന്ന വിവരം.

എന്നാൽ ആംബുലൻസ് തൊഴിലാളികൾക്കും നേഴ്‌സുമാർക്കും വേതന വർധനവ് തീരുമാനിക്കുന്നത് ഇൻഡിപെൻഡൻഡ് പേ റിവ്യൂ ബോഡികളാണെന്നാണ് ബിസിനസ് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പറയുന്നത്. യുണിസൺ, ജിഎംബി, യുണൈറ്റ് എന്നീ മൂന്ന് പ്രധാന ആംബുലൻസ് യൂണിയനുകൾ ഇംഗ്ലണ്ടിലും വെയിൽസിലും ആഹ്വാനം ചെയ്ത പണിമുടക്ക് അടിയന്തിര സേവനങ്ങളെ ബാധിക്കില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

പാരാമെഡിക്കൽ ജീവനക്കാരും കൺട്രോൾ റൂം ജീവനക്കാരും സമരത്തിൽ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ആശുപത്രി അധികൃതർക്ക് എൻ എച്ച് എസ് മേധാവി അയച്ച കത്തിൽ ചികിത്സ പൂർത്തിയായ അത്യാഹിത വിഭാഗങ്ങളിലുള്ള രോഗികളെ എത്രയും പെട്ടെന്ന് മാറ്റണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ആംബുലൻസിൽ എത്തുന്ന രോഗികളെ എ&ഇ ക്ക് ഉടൻ കൈമാറണം. ഇതിനായി കിടക്കകൾ അധികം അനുവദിക്കണം, നിരീക്ഷണമേഖലകൾ സ്ഥാപിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

നിലവിലെ സമരം രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിൽ താമസം വരുത്തുന്നുണ്ട്. എൻ എച്ച് എസ് ഡാറ്റ പ്രകാരം ആറിലൊരാൾ ആംബുലൻസ് സേവനം കിട്ടാതെ ബുദ്ധിമുട്ട് നേരിടുന്നു എന്നാണ് പറയുന്നത്. സമരത്തെ മറികടക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുണ്ടെന്നും, തിങ്കളാഴ്ച അതിനോടനുബന്ധിച്ച ചർച്ചകൾ നടത്തുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം സൈന്യത്തിൻെറ സഹായത്തോടെ ആംബുലൻസ് ഡ്രൈവർമാരുടെ സമരത്തെ നേരിടാനുള്ള തീരുമാനം സർക്കാർ നേരത്തെ തന്നെ എടുത്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഒരു ലക്ഷത്തിൽ പരം നേഴ്സുമാർ സമര രംഗത്ത് ഇറങ്ങിയതിന്റെ ഞെട്ടലിലാണ് യുകെയിലെ ഭരണനേതൃത്വം . എൻ എച്ച് എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തിന്റെ അലയൊലികൾ യുകെയിൽ മാത്രമല്ല യൂറോപ്പിലും മറ്റ് ലോകരാജ്യങ്ങളിലേയക്കും എത്തിയിരിക്കുന്നു. മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യുകെയിലെ പ്രതിഫലമാണ് നേഴ്സിങ് മേഖലയിൽ ഏറ്റവും കുറവ്. അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ജർമ്മനി തുടങ്ങിയ ഒട്ടുമിക്ക രാജ്യങ്ങളിലെയും നേഴ്സുമാരുടെ പ്രതിഫലം യുകെയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെയാണ് ആയിരക്കണക്കിന് പൗണ്ട് ചിലവഴിച്ച് ഇന്ത്യ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്ത് യുകെയിലെത്തിക്കുമ്പോഴും അതിൽ നിന്ന് പകുതിയോളം ആൾക്കാർ ഓസ്ട്രേലിയ, ന്യൂസിലൻഡ്, സ്വിറ്റ്സർലൻഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നത്.

കോവിഡിന് ശേഷം യുകെ നേരിടുന്ന സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും ജീവിത ചിലവുകളിൽ കടുത്ത വർദ്ധനവിനാണ് കാരണമായിരിക്കുന്നത്. റഷ്യ ഉക്രൈൻ യുദ്ധം എനർജി ബില്ലുകൾ പരിധിയില്ലാതെ ഉയരാനും കാരണമായി. ഇപ്പോൾ തന്നെ ഒരു സാധാരണ യുകെ ഫാമിലിക്ക് മാസംതോറും 300 പൗണ്ടിലധികമാണ് എനർജി ബില്ലിനായി ചിലവഴിക്കേണ്ടതായി വരുന്നത്. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായ ശമ്പള വർദ്ധനവിനു വേണ്ടിയാണ് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാർ സമരമുഖത്തിറങ്ങിയിരിക്കുന്നത്.

എന്നാൽ നേഴ്സുമാരുടെ സമരത്തിന് പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ഫലപ്രദമായ ചർച്ചകൾക്കോ പ്രശ്നപരിഹാരത്തിനോ അധികാരികൾ മുന്നോട്ടു വന്നിട്ടില്ലന്നതാണ് സത്യം. എക്കണോമിക് കോപ്പറേറ്റീവ് ആൻഡ് ഡെവലപ്മെൻറ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2010 – 2019 കാലയളവിൽ യുകെയിലെ നേഴ്സുമാരുടെ ശമ്പളം 10% വർധിച്ചെങ്കിലും പണപ്പെരുപ്പം മൂലം യഥാർത്ഥ ശമ്പള വർദ്ധനവ് വെറും 6% മാത്രമാണ്. നേഴ്സുമാരുടെ ശമ്പളത്തിന്റെ കാര്യത്തിൽ സമര കൊടുങ്കാറ്റ് ആഞ്ഞ് വീശിയ രാജ്യം യുകെ മാത്രമല്ല . സ്പെയിനിൽ അടിയന്തര സേവനങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർ നവംബറിൽ പണി മുടക്കിയിരുന്നു. ഫ്രാൻസിൽ സമാന ആവശ്യവുമായി ജൂണിൽ ആരോഗ്യ പ്രവർത്തകർ തെരുവിലിറങ്ങി കടുത്ത പ്രതിഷേധമാണ് നടത്തിയത് . ജർമ്മനിയിലെയും തുർക്കിയിലെയും ആരോഗ്യ പ്രവർത്തകരും മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകൾക്കായി ഈ വർഷം സമരമുഖത്തിറങ്ങിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്നലെ കേരളത്തിൽനിന്ന് യുകെയിലുള്ള മലയാളികളുടെ വീടുകളിലേയ്ക്ക് ഫോൺവിളികളുടെ ബഹളമായിരുന്നു. എല്ലാവർക്കും സംസാരിക്കാനുള്ളത് മലയാളി നേഴ്സിന്റെയും കുഞ്ഞുങ്ങളുടെയും ദാരുണമായ കൊലപാതകത്തെക്കുറിച്ചായിരുന്നു. ഒപ്പം അങ്ങ് ദൂരെയായിരിക്കുന്ന തങ്ങളുടെ മക്കളുടെ ജീവിതത്തെ കുറിച്ചുള്ള ആശങ്കയും എല്ലാ മാതാപിതാക്കളുടെയും സംസാരത്തിൽ നിഴലിച്ചിരുന്നു.

യുകെയിലെ മലയാളി സമൂഹം അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്ത വാർത്തയാണ് കെറ്ററിംഗിൽ അഞ്‌ജു അശോകിനെയും (40 ) , മകനായ ജീവ (6)നെയും മകളായ ജാൻവി (4) യെയും ഭർത്താവ് സാജു കൊലപ്പെടുത്തിയ സംഭവം. ഒരു വർഷം മാത്രമേ ആയുള്ളൂ സാജുവും കുടുംബവും യുകെയിലെത്തിയിട്ട് . കെറ്ററിംഗ് ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ആയിരുന്നു അഞ്ജു . ഡ്യൂട്ടിക്ക് അഞ്ജു വരാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രൂരമായ കൊലപാതകത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്.

അഞ്‌ജുവും ഭർത്താവും യുകെയിലേയ്ക്ക് പോയപ്പോൾ മക്കളുടെ സംരക്ഷണം അഞ്ജുവിന്റെ പിതാവ് അശോകന്റെയും രണ്ടാനമ്മ കൃഷ്ണമ്മയുടെയും സംരക്ഷണത്തിലായിരുന്നു. കൊല്ലപ്പെട്ട മകളുടെയും കൊച്ചുമക്കളുടെയും ഓർമ്മയിൽ തേങ്ങുകയാണ് പിതാവ് അശോകൻ . അഞ്‌ജുവും ഭർത്താവും യുകെയിൽ ജോലി ചെയ്തിരുന്നതിനാൽ കൊച്ചുമക്കൾ അശോകന്റെ സംരക്ഷണയിലായിരുന്നു. അതുകൊണ്ടുതന്നെ ഒക്കത്ത് വച്ച് ലാളിച്ചു വളർത്തിയ കൊച്ചുമക്കളുടെയും മകളുടെയും ദാരുണ ദുരന്തത്തിനെ എങ്ങനെ അഭിമുഖീകരിക്കുമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ആ പിതാവ്.

അഞ്ജുവിനേറ്റ ദുരന്തം കനത്ത ആഘാതമാണ് സഹപ്രവർത്തകരിലും സുഹൃത്തുക്കളിലും സൃഷ്ടിച്ചത്. ഓർത്തോപീഡിക് വാർഡിൽ ജോലി ചെയ്യുന്ന തങ്ങളുടെ സഹപ്രവർത്തകയെ കുറിച്ച് ഒട്ടേറെ പേരാണ് അനുശോചന സന്ദേശങ്ങൾ കുറിച്ചത്. ഒട്ടേറെ പേർ അഞ്ജുവിന്റെ താമസസ്ഥലത്ത് എത്തി പൂക്കളും സന്ദേശങ്ങളും അർപ്പിച്ചു. അഞ്ജു ഏറ്റുവാങ്ങിയ ദുരന്തത്തിൽ സഹപ്രവർത്തകരുടെ വേദനയെക്കുറിച്ചും അവർ പങ്കുവെച്ച അനുസ്മരണ സന്ദേശങ്ങളെകുറിച്ചും ഡെയ്ലി മെയിൽ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ ഒട്ടേറെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.

RECENT POSTS
Copyright © . All rights reserved