Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ജീവനക്കാർക്ക് ഗർഭം അലസുന്ന സാഹചര്യം ഉണ്ടായാൽ ശമ്പളത്തോടെ അവധി അനുവദിക്കും. ഗർഭാവസ്ഥയുടെ ആദ്യ 24 ആഴ്ചകളിൽ ഗർഭം അലസുന്ന സ്ത്രീകൾക്ക് 10 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധിയും പങ്കാളികൾക്ക് 5 ദിവസത്തെ അവധിയും ആണ് ലഭിക്കുക. 6 മാസത്തിന് ശേഷം ഗർഭം അലസുന്ന ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ പ്രസവാ അവധി നൽകും.

ഇംഗ്ലണ്ടിന് സമാനമായ അവധി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് എൻഎച്ച്എസ് വെയിൽസും വ്യക്തമാക്കിയിട്ടുണ്ട്. 24 ആഴ്ചയ്ക്ക് മുൻപ് ഗർഭം അലസുന്ന യുകെയിലെ ജീവനക്കാർക്ക് പ്രസവാവധിയ്ക്ക് നിയമപരമായി അവകാശമില്ല. എന്നിരുന്നാലും ടെസ്കോ ഉൾപ്പെടെയുള്ള നിരവധി കമ്പനികൾ അവധിയുടെ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നുണ്ട് .


യുകെയിൽ നാലിലൊന്ന് പേരുടെ ഗർഭം അലസുന്നതായി ആണ് ഏകദേശ കണക്കുകൾ. ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് അവധി നൽകാനുള്ള തീരുമാനം ഒട്ടേറെ പേർക്ക് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുകെയിൽ നടത്തിയ ഒരു സർവേയിൽ ഗർഭധാരണമോ, ഗർഭ അലസലോ അനുഭവപ്പെട്ട ജീവനക്കാരിൽ പലരും തങ്ങൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്ന് മോശം പ്രതികരണം കാരണം ജോലി ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു. കുഞ്ഞുങ്ങളുടെ നഷ്ടം വളരെ ആഘാതം ഉണ്ടാക്കുന്നതാണെന്നും വർഷം തോറും നൂറുകണക്കിന് എൻ എച്ച് എസ് ജീവനക്കാർ ഇത് അനുഭവിക്കുന്നുണ്ടെന്നും എൻഎച്ച് എസ് ഇംഗ്ലണ്ടിലെ എഡ്യൂക്കേഷൻ ഓഫീസർ ഡോക്ടർ നവീന ഇവാൻസ് പറഞ്ഞു.

യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. എൻഎച്ച്എസ്സിന്റെ പുതിയ നയം ഒട്ടേറെ മലയാളികൾക്ക് പ്രയോജനം ചെയ്യും. നമ്മുടെ മിടുക്കരായ എൻഎച്ച്എസ് ജീവനക്കാർ ആവശ്യമുള്ളപ്പോൾ നമ്മളെ പരിപാലിക്കുന്നവരാണെന്നും ഒരു കുഞ്ഞിനെ നഷ്ടപ്പെടുന്ന പോലുള്ള ദുരന്തത്തിൽ അവരെ പിന്തുണയ്ക്കുന്നത് നല്ല ഒരു ചുവട് വയ്പാണെന്നും വിമൻസ് ഹെൽത്ത് സെക്രട്ടറി മന്ത്രി മറിയ കേൾഫീൽഡ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- സാമ്പത്തികമായി വളരെയധികം തകർന്നു നിൽക്കുന്ന ബിർമിങ്ഹാം കൗൺസിലിന് പിഴകളിലൂടെ ലഭിക്കാനുള്ളത് ദശലക്ഷക്കണക്കിന് പൗണ്ടാണ് എന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി ബിർമിംഗ്ഹാമിലെ ക്ലീൻ എയർ സോൺ ദുരുപയോഗം ചെയ്തതിന് ഡ്രൈവർമാർക്ക് നൽകിയ അര ദശലക്ഷത്തിലധികം പിഴകൾ ഇതുവരെയും ആരും അടച്ചിട്ടില്ലെന്നാണ് പുറത്തുവന്നിരിക്കുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. ക്ലീൻ എയർ സോണുകളിൽ അവ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ കടക്കുമ്പോൾ, കൃത്യമായ തുക നൽകണമെന്ന് നിയമങ്ങളിൽ നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ ഈ തുക നൽകാതെ നിരവധി ഡ്രൈവർമാരാണ് ദിനവും ഇതിലെ കടന്നു പോകുന്നത്. ബിർമിങ്ഹാം സിറ്റി കൗൺസിൽ സാമ്പത്തികമായി തകർന്നിരിക്കുന്ന സാഹചര്യത്തിൽ, അടുത്ത രണ്ടു വർഷത്തിനുള്ളിൽ കൗൺസിൽ നികുതി 21 ശതമാനമായി വർദ്ധിപ്പിക്കാനാണ് കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ നികുതി വർദ്ധിപ്പിക്കുമ്പോൾ, കൗൺസിലിന് ഫൈനുകളിലൂടെ ലഭിക്കേണ്ട ദശലക്ഷക്കണക്കിന് പൗണ്ടാണ് നഷ്ടപ്പെടുന്നതെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലണ്ടന് പുറത്ത് ഇത്തരത്തിൽ ക്ലീൻ എയർ സോണുകൾ നടപ്പിലാക്കിയ ആദ്യ ഇടവും ബിർമിങ്ഹാമിലാണ്.


ഇപ്പോഴും പ്രോസസ്സ് ചെയ്തുകൊണ്ടിരിക്കുന്നവ ഒഴികെ, 2022 ഫെബ്രുവരി മുതൽ മൊത്തം 536,552 പെനാൽറ്റി ചാർജ് നോട്ടീസുകൾ റദ്ദാക്കപ്പെടുകയോ എഴുതിത്തള്ളുകയോ കുടിശ്ശികയായി നിലനിൽക്കുകയോ ആണെന്ന് സിറ്റി കൗൺസിൽ സ്ഥിരീകരിച്ചു. 2021 ജൂണിൽ ഗതാഗത മലിനീകരണം നേരിടാൻ ക്ലീൻ എയർ സോണുകൾ നടപ്പിലാക്കിയതിനു ശേഷം ഏകദേശം 79 ദശലക്ഷം പൗണ്ട് സിറ്റി കൗൺസിലിന് ലഭിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ഈ ഫൈനുകൾ അടക്കാത്തവരുടെ എണ്ണം വർദ്ധിക്കുകയാണ്. വായു മലിനീകരണം ഉണ്ടാക്കുന്ന നൈട്രജൻ ഡയോക്സൈഡിൻ്റെ അളവ് കുറയ്ക്കുന്നതിനാണ് ക്ലീൻ എയർ സോൺ അവതരിപ്പിച്ചതെന്നും, അത് വിജയകരമാണെന്നും കൗൺസിൽ വക്താവ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടികളിൽ ശാരീരിക വളർച്ചയെ താത്കാലികമായി തടയുന്ന മരുന്നുകൾ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്ന കൗമാരക്കാരിൽ ചികിത്സയ്ക്കായി പലപ്പോഴും ഉപയോഗിച്ചു വരുന്നുണ്ട്. പ്രായപൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങൾക്ക് കാരണമാകുന്ന ഈസ്ട്രജൻ പോലുള്ള ഹോർമോണുകളുടെ ഉത്പാദനത്തെ അടിച്ചമർത്തുകയാണ് ഈ മരുന്നുകൾ ചെയ്യുന്നത് . പ്രായപൂർത്തിയാകാത്ത കൗമാരക്കാർക്ക് അവരുടെ ലിംഗ വ്യക്തിത്വവുമായി പൊരുത്തപ്പെടാത്ത ദ്വിതീയ ലൈംഗിക സ്വഭാവ വിശേഷങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ നിന്ന് കുറെ കാലതാമസം വരുത്തുന്നതിന് ഈ മരുന്നുകൾക്ക് കഴിയും. അതുപോലെതന്നെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപൂർത്തിയാകുന്നതുമായി ബന്ധപ്പെട്ട ചില മാനസിക അസ്വസ്ഥതകൾ ലഘൂകരിക്കാനും ഈ മരുന്നുകൾ ഉപയോഗിക്കാറുണ്ട്.


എന്നാൽ കുട്ടികളുടെ ശാരീരിക വളർച്ചയെ മന്ദീഭവിക്കുന്നതിനുള്ള മരുന്നുകൾ കൊടുക്കുന്നത് നിർത്തിവെച്ചിരിക്കുകയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. ഇത്തരം മരുന്നുകൾ സുരക്ഷിതമോ ഫലപ്രദമോ ആണോ എന്ന കാര്യത്തിൽ മതിയായ തെളിവുകൾ ഇല്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം എൻ എച്ച് എസ് കൈകൊണ്ടിരിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള പഠന ഗവേഷണങ്ങളുടെ ഭാഗമായി മാത്രമേ ഈ മരുന്നുകൾ ഇനി ലഭ്യമാവുകയുള്ളൂ.

പ്രായപൂർത്തിയാകുന്നത് തടയുന്ന ഹോർമോണുകൾ സ്തന വളർച്ചയോ മുഖത്തെ രോമത്തിൻ്റെ വളർച്ചയോ പോലുള്ള ശാരീരിക മാറ്റങ്ങൾ തടയുന്നതിനായി വ്യാപകമായി കുട്ടികൾക്ക് നിർദ്ദേശിക്കപ്പെട്ടിരുന്നു. എന്നാൽ ഇനിമുതൽ നൂറിൽ താഴെ കൗമാരക്കാർക്ക് മാത്രം ഗവേഷണത്തിന്റെ ഭാഗമായി മരുന്ന് നൽകുന്നത് തുടരും. കുട്ടികളുടെ സുരക്ഷയും ക്ഷേമവും പരമ പ്രധാനമാണെന്നും അതിനാൽ എൻഎച്ച്എസിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ മന്ത്രി മറിയ കോള്‍ഫീല്‍ഡ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതിയെ പിന്നോട്ടടിക്കുന്നതിൽ പ്രധാന സ്ഥാനമാണ് തൊഴിൽ ഇല്ലായ്മയ്ക്കുള്ളത്. അഭ്യസ്ത വിദ്യരും ജോലി ചെയ്യാൻ പ്രാപ്തിയുള്ളവരും കുഴിമടിയന്മാരായാൽ അത് രാജ്യത്തിൻറെ സാമ്പത്തിക മുന്നേറ്റത്തിന് തുരങ്കം വയ്ക്കുക തന്നെ ചെയ്യും. യുകെയിൽ തൊഴിലെടുക്കാൻ പ്രാപ്തരായിട്ടുള്ള മുതിർന്നവരിൽ അഞ്ചിലൊന്ന് ആളുകൾ ജോലി അന്വേഷിക്കുന്നില്ല എന്ന കണക്കുകൾ പുറത്തു വന്നു കഴിഞ്ഞു. യുകെയുടെ എക്കണോമിക്‌ ഇനാക്ടിവിറ്റി റേറ്റ് നവംബറിനും ജനുവരിക്കും ഇടയിൽ 21.8 % ആണ്. ഇത് മുൻ വർഷത്തേക്കാൾ കൂടുതലാണ്.


യുകെയിൽ 16നും 64 നും ഇടയിൽ പ്രായമുള്ള 9.2 ദശലക്ഷം ആളുകൾ ജോലി ഇല്ലാത്തവരാണെന്നത് മാത്രമല്ല ജോലി അന്വേഷിക്കുകയോ ചെയ്യുന്നില്ല. പാൻഡമിക്കിന്റെ മുമ്പുള്ളതിനേക്കാൾ 700,000 കൂടുതലാണ് ഈ കണക്കുകൾ. എൻ എച്ച് എസ് പോലുള്ള പലസ്ഥലങ്ങളിലും ആവശ്യത്തിന് വിദഗ്ധ ജീവനക്കാരുടെ ക്ഷാമം നിലനിൽക്കുമ്പോഴാണ് ഇത്രയും അധികം ആളുകൾ ജോലി ചെയ്യാൻ താൽപര്യം കാട്ടുന്നില്ലെന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വന്നിരിക്കുന്നത്.


കഴിഞ്ഞ വർഷത്തിന്റെ അവസാനം യുകെ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് വീണത്തിന്റെ കാരണങ്ങളിലൊന്ന് തൊഴിലില്ലായ്മയുടെ തോത് കൂടിയതാണ് . പലരും ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതിന് ശാരീരികമായ അസുഖങ്ങൾ ഒരു കാരണമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ചാൻസിലർ ജെറമി ഹണ്ട് തൻറെ ബജറ്റിൽ തൊഴിലാളികൾക്ക് അനുകൂലമായ നിരവധി പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. നാഷണൽ ഇൻഷുറൻസ് നിരക്ക് വീണ്ടും കുറച്ചതും ചൈൽഡ് ബെനിഫിറ്റ് കിട്ടാനുള്ള വരുമാന പരുധി ഉയർത്തിയതും ഈ നടപടിയുടെ ഭാഗമായാണ് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- തന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഉണ്ടായിരുന്ന ആശങ്കകൾക്ക് അന്ത്യം കുറിയ്ക്കാനാണ്, തന്റെ മക്കളോടൊപ്പം ഇരിക്കുന്ന ചിത്രം കെയ്റ്റ് രാജകുമാരി പുറത്ത് വിട്ടത്. എന്നാൽ ഇപ്പോൾ ആ ചിത്രം കൂടുതൽ വിവാദങ്ങളും ആശങ്കകളും ആണ് ഉണ്ടാക്കിയിരിക്കുന്നത്. ചിത്രത്തിൽ കൃത്രിമത്വം ഉണ്ടെന്ന കണ്ടെത്തൽ മൂലം ഒന്നിലധികം ആഗോള വാർത്താ ഏജൻസികൾ ആണ് ചിത്രം പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നത്. യു കെയിൽ മാതൃദിനത്തോടനുബന്ധിച്ച് കെൻസിംഗ്ടൺ പാലസാണ് ഞായറാഴ്ച രാവിലെ ദമ്പതികളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ചിത്രം പുറത്തുവിട്ടത്. സാധാരണ റോയൽ കുടുംബത്തിലെ ചിത്രങ്ങൾ പുറത്തുവിടുന്നത് പോലെ, വാർത്താ ഏജൻസികൾക്കും ഒരേസമയം ഈ ചിത്രം പുറത്തുവിട്ടിരുന്നു. എന്നാൽ ചിത്രത്തിൽ കൃത്രിമത്വം ഉണ്ടെന്ന കണ്ടെത്തലാണ് വിവാദങ്ങളിലേക്ക് വഴിതെളിച്ചത്. എഡിറ്റോറിയൽ മാനദണ്ഡങ്ങൾ ചിത്രം പാലിക്കുന്നില്ലെന്ന കാരണത്തെ തുടർന്ന്, അന്താരാഷ്ട്ര വാർത്താ ഏജൻസികൾ ചിത്രം പ്രചരിപ്പിക്കാൻ വിസമ്മതിച്ചതിനാൽ ഇത് കൂടുതൽ വിവാദങ്ങളിലേക്ക് എത്തി. എന്നാൽ സംഭവത്തിൽ കെയ്റ്റ് രാജകുമാരി മാപ്പ് പറഞ്ഞിരിക്കുകയാണ്.


പല അമേച്വർ ഫോട്ടോഗ്രാഫർമാരെയും പോലെ, താൻ ഇടയ്ക്കിടെ എഡിറ്റിംഗിൽ പരീക്ഷണം നടത്താറുണ്ടെന്നും, കഴിഞ്ഞ ദിവസം പങ്കിട്ട കുടുംബ ഫോട്ടോയിൽ ആശയക്കുഴപ്പം ഉണ്ടായതിൽ താൻ ക്ഷമാപണം നടത്താൻ ആഗ്രഹിക്കുന്നതായും അവർ വ്യക്തമാക്കി. രണ്ടുമാസം മുൻപ് നടന്ന ഉദര ശസ്ത്രക്രിയയ്ക്ക് ശേഷം കെയ്റ്റ് പുറത്തുവിട്ട ആദ്യ ഫോട്ടോയായിരുന്നു ഇത്. ശസ്ത്രക്രിയയ്ക്ക് ശേഷം കെയ്റ്റ് ഇതുവരെ പൊതു ചടങ്ങിൽ ഒന്നും തന്നെ പങ്കെടുത്തിരുന്നില്ല. എന്നാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന പുതിയ വിവാദം, കെയ്റ്റിനെ പൊതു സമൂഹത്തിലേക്ക് വരുവാൻ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികളിൽ ഒട്ടേറെ പേരാണ് ക്യാൻസറും ഹൃദയസംബന്ധമായ അസുഖങ്ങളും മൂലം അകാലത്തിൽ ജീവൻ വെടിഞ്ഞത്. സ്വാഭാവികമായും എൻഎച്ച് എസിലെ നീണ്ട കാത്തിരിപ്പ് സമയവും ക്യാൻസർ രോഗം മൂലം മരണനിരക്ക് കൂടുന്നതും തമ്മിൽ ബന്ധമുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അടുത്തടുത്തായി 6 യുകെ മലയാളികൾ ആണ് ക്യാൻസർ ബാധിച്ച് മാത്രം മരണമടഞ്ഞത്. യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ രോഗത്തെ കുറിച്ചും വേണ്ട ചികിത്സാ മാർഗ്ഗങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് മലയാളികളിൽ ഭൂരിഭാഗവും.


പക്ഷേ ചികിത്സ ലഭിക്കാനായി നീണ്ട കാത്തിരിപ്പ് നേരിടുന്നത് രോഗിയെയും ബന്ധുക്കളെയും മാനസികമായി തകർക്കും. ക്യാൻസർ പോലുള്ള രോഗം ബാധിച്ചിട്ടും വിദഗ്ധ ചികിത്സ ലഭിക്കാൻ നീണ്ട കാലയളവ് കാത്തിരിക്കേണ്ടി വന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഒട്ടേറെയാണ്. യുകെയിലെ ക്യാൻസർ പരിചരണം വൻ പ്രതിസന്ധിയിലാണെന്ന് ചാരിറ്റി റേഡിയോ തെറാപ്പി യുകെ മേധാവിയും ഓങ്കോളജിസ്റ്റുമായ പ്രൊഫസർ പാറ്റ് പ്രൈസ് പറഞ്ഞു . 35 വർഷമായി നേഴ്സായി ജോലിചെയ്ത ക്യാൻസർ രോഗിയായ ടീന ബിനിൻ്റെ അനുഭവം ആരുടെയും കണ്ണ് നനയിക്കുന്നതാണ്. മുൻ നേഴ്സായ അവർക്ക് 5 മാസമാണ് ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വന്നത്.


ഇതുവരെയുള്ളവയിൽ വച്ച് ഏറ്റവും മോശപ്പെട്ട കാത്തിരിപ്പ് സമയം ക്യാൻസർ രോഗികൾ അഭിമുഖീകരിച്ചത് 2023 -ലാണെന്നാണ് കണക്കുകൾ ചൂണ്ടി കാണിക്കുന്നത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലെ ക്യാൻസർ രോഗികളിൽ 65.9% പേർക്ക് മാത്രമാണ് 62 ദിവസത്തിനുള്ളിൽ കൃത്യസമയത്ത് അടിയന്തിര ചികിത്സ ലഭിച്ചത്. എന്നാൽ എൻഎച്ച്എസിൻ്റെ ലക്ഷ്യം 85% പേർക്കെങ്കിലും ചുരുങ്ങിയ കാലയളവിൽ അടിയന്തിര ചികിത്സ എത്തിച്ചു നൽകുകയെന്നാണ്. എന്നാൽ ഈ ലക്ഷ്യം അവസാനമായി നേടിയത് 2015 -ൽ മാത്രമാണ് .

എൻഎച്ച്എസിൽ നൽകുന്നത് ലോകത്തിലെ മികച്ച ചികിത്സയാണെന്നും എന്നാൽ മികച്ച രോഗപരിചരണം ലഭിക്കാൻ ഇത്രയും നാൾ കാത്തിരിക്കുന്നത് ഭയാനകമാണെന്നുമാണ് മലയാളികൾ ഉൾപ്പെടെയുള്ള പല രോഗികളും പറയുന്നത് . യുകെയിൽ 2020 മുതൽ 225 , 000ത്തോളം ക്യാൻസർ രോഗികൾ അവരുടെ ചികിത്സയ്ക്കായി വളരെക്കാലം കാത്തിരിക്കേണ്ടി വന്നതായി ക്യാച്ച് അപ്പ് വിത്ത് ക്യാൻസർ എന്ന പേരിൽ ക്യാൻസർ രോഗികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന പ്രൊഫസർ പ്രൈസ് പറഞ്ഞു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇസ്രയേൽ ഹമാസ് സംഘർഷം ഒട്ടേറെ ആഭ്യന്തര പ്രശ്നങ്ങളിലേയ്ക്കാണ് യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളെ വലിച്ചിഴയ്ക്കുന്നത്. സംഘർഷത്തെ തുടർന്ന് വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ ഇടയിൽ സാമുദായിക അടിസ്ഥാനത്തിൽ കടുത്ത പ്രശ്നങ്ങൾ ആണ് ഉടലെടുത്തിരിക്കുന്നത്.


ഇസ്രയേൽ ഹമാസ് സംഘർഷത്തിന്റെ പരിണിതഫലം അനുഭവിക്കുന്നത് മറ്റ് രാജ്യങ്ങളിലെ ജൂത , മുസ്ലിം സമുദായാംഗങ്ങളാണ്. സമൂഹത്തിൻറെ താഴെ തട്ടിലുള്ള മതപരമായ വിഭജനങ്ങൾ കൂടാതെയാണ് പാലസ്തീൻ അനുകൂല ജാഥകളും മറ്റും ഉണ്ടാക്കുന്ന ക്രമസമാധാന പ്രശ്നങ്ങൾ. ചെങ്കടലിൽ പാലസ്തീന് അനുകൂലമായി ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ ആഗോള ചരക്ക് നീക്കത്തെ തന്നെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

ഇസ്രയേൽ ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ മുസ്ലിം സ്കൂളുകൾ കമ്മ്യൂണിറ്റി സെൻററുകൾ എന്നിവയെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ 117 മില്യൺ പൗണ്ട് അനുവദിക്കാൻ സർക്കാർ തലത്തിൽ തീരുമാനമായി. ഈ നടപടി ബ്രിട്ടനിലെ മുസ്ലീങ്ങൾക്ക് ആത്മവിശ്വാസം നൽകുമെന്ന് ആഭ്യന്തര സെക്രട്ടറി ജയിംസ് ക്ലെവർലി പറഞ്ഞു.


മുസ്ലിം സ്കൂളുകൾ, കമ്മ്യൂണിറ്റി സെൻററുകൾ എന്നിവയിൽ കൂടുതൽ സിസിടിവി ക്യാമറകൾ, അലാറം, ഫെൻസിങ് എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങൾക്കായാണ് സർക്കാർ അനുവദിച്ച പണം ചിലവഴിക്കുക. ഇസ്രയേൽ ഹമാസ് സംഘർഷം യുകെയിൽ ജനവിഭാഗങ്ങൾക്കിടയിൽ ഭിന്നതയ്ക്ക് ആക്കം കൂട്ടുമെന്ന ആശങ്കകൾക്ക് മറുപടിയായാണ് സർക്കാർ പണം അനുവദിച്ചത് . മുസ്ലിം വിരുദ്ധ വിദ്വേഷത്തിന് നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ലെന്നും ബ്രിട്ടീഷ് മുസ്ലിങ്ങൾക്കെതിരായ അധിക്ഷേപത്തെ ന്യായീകരിക്കാൻ മിഡിൽ ഈസ്റ്റിലെ സംഭവങ്ങളെ ഉപയോഗിക്കാൻ അനുവദിക്കുകയില്ലെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മെച്ചപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യവും ലക്ഷ്യം വച്ച് എൻഎച്ച്എസിലെ ജോലി ഉപേക്ഷിക്കുന്ന ഒട്ടേറെ പേരുടെ ജീവിതാനുഭവങ്ങൾ മാധ്യമങ്ങളിൽ തലക്കെട്ടുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ള പലരും എൻഎച്ച്എസിലെ ജോലി ഉപേക്ഷിച്ച് ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നതും പതിവായിരിക്കുന്നു. ഇതിന്റെയെല്ലാം പിന്നിലുള്ളത് യുകെയിലെ ആതുര ശുശ്രൂഷ മേഖലയിലെ ശമ്പള കുറവും അധിക ജോലി ഭാരവുമാണ് .

എന്നാൽ ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേയ്ക്ക് കുടിയേറാൻ തയാറെടുക്കുന്ന നേഴ്സുമാരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയയിലെ സിഡ്നിയിലെ വെസ്റ്റ്‌മീഡ് ഹോസ്പിറ്റലിലെ ന്യൂറോളജി ആൻഡ് ട്രോമ യൂണിറ്റിൽ ജോലി ചെയ്തിരുന്ന 34 കാരിയായ നേഴ്സ് മോശം ശമ്പളവും ജോലിഭാരവും കാരണം ജോലി ഉപേക്ഷിച്ച് ലൈംഗിക തൊഴിലാളിയായി ജീവിതം ആരംഭിച്ചതായാണ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെച്ചപ്പെട്ട വേതനവും കസ്റ്റമേഴ്സിൽ നിന്ന് മികച്ച പരിഗണനയും കിട്ടുന്നതായി 2 വർഷം മുമ്പ് നേഴ്സിംഗ് ജോലി ഉപേക്ഷിച്ച ആമി ഹാൽവോർസെൻ പറഞ്ഞു.


ആമിയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല . കഴിഞ്ഞ 2 വർഷത്തിനിടയ്ക്ക് 75,000 ഓസ്ട്രേലിയൻ നേഴ്സുമാർ തൊഴിൽ ഉപേക്ഷിച്ചതായാണ് കണക്കുകൾ ചൂണ്ടി കാണിക്കുന്നത്. ഇവരിൽ ചിലരൊക്കെ ഇപ്പോൾ ലൈംഗിക തൊഴിലാളികളായി പ്രവർത്തിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പിരിഞ്ഞുപോയ നേഴ്സുമാരിൽ പലരും തങ്ങളുടെ ശമ്പളത്തിൽ കടുത്ത അതൃപ്തി ഉള്ളവരാണെന്നാണ് സൂചന . നേഴ്സിംഗ് ജോലി ഉപേക്ഷിച്ച ചിലരൊക്കെ ആടു കൃഷി ഉൾപ്പെടെയുള്ള മേഖലയിലേയ്ക്ക് ചേക്കേറിയതായി റിപ്പോർട്ടുകളുണ്ട്. പലപ്പോഴും മറ്റുപല മേഖലകളിൽ ജോലി ചെയ്യുന്നവരെ അപേക്ഷിച്ച് തൊഴിൽപരമായ അക്രമം നേഴ്സുമാർ അനുഭവിക്കുന്നതായി ഓസ്ട്രേലിയൻ കോളേജ് ഓഫ് നേഴ്സിംഗ് സിഇഒ ഡോ. കൈലി വാർഡ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഹംബർസൈഡിലെ ഒരു ഫ്യൂണറൽ ഹോമിൽ നിന്നും ശരിയായ രീതിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് 34 മൃതദേഹങ്ങൾ പോലീസ് നീക്കം ചെയ്തു. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃതവും മാന്യവുമായ ശവസംസ്കാരം ലഭിക്കുന്ന സാഹചര്യം ഇല്ലാതാക്കുക, വഞ്ചനാ കുറ്റം, സ്വന്തം സ്ഥാനം ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പ്രവർത്തി തുടങ്ങിയ കുറ്റങ്ങൾ നിരത്തി നാൽപത്തിയാറുകാരനായ ഒരു പുരുഷനെയും, ഇരുപത്തിമൂന്നുകാരിയായ ഒരു സ്ത്രീയെയും ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലെഗസി ഫ്യൂനറൽ ഡയറക്റ്റേസ് എന്ന സ്ഥാപനമാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയതെന്ന് പോലീസ് റിപ്പോർട്ട് ചെയ്തു. മുപ്പത്തി നാലോളം മൃതദേഹങ്ങൾ ലെഗസി ഫ്യൂണറൽ ഡയറക്ടർമാരുടെ ബ്രാഞ്ചുകളിലൊന്നിൽ നിന്ന് ഹൾ മോർച്ചറിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.


ലെഗസി ഫ്യൂനറൽ ഹോമിന്റെ കേന്ദ്രങ്ങളിൽ മൃതദേഹങ്ങൾ ശരിയായ രീതിയിൽ സൂക്ഷിക്കുന്നില്ലെന്നും പരിപാലിക്കപ്പെടുന്നില്ലെന്നുമുള്ള പൊതുജനങ്ങളുടെ ആക്ഷേപത്തെ തുടർന്നാണ് പോലീസ് ഇക്കാര്യത്തിൽ ഉടൻ അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് ലെഗസി ഹോമിന്റെ ഹേസിൽ റോഡിലുള്ള കേന്ദ്രം ഊട്ടി പോലീസ് അന്വേഷണം ആരംഭിക്കുകയും മൃതദേഹങ്ങൾ നീക്കം ചെയ്യുവാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തത്. സംഭവത്തിൽ കുടുംബാംഗങ്ങൾക്ക് ഉണ്ടായിരിക്കുന്ന ദുഃഖം മനസ്സിലാക്കുന്നതായി അസിസ്റ്റൻ്റ് ചീഫ് കോൺസ്റ്റബിൾ തോം മക്ലൗഗ്ലിൻ പറഞ്ഞു. ഈ സംഭവത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു ഫോൺ ലൈൻ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തന്നെ 380ലധികം കോളുകളാണ് ഇതിലൂടെ പോലീസിന് ലഭിച്ചിരിക്കുന്നത്. ഓരോ കുടുംബത്തിന്റെയും സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകുന്നതിന് ലഭിക്കുന്ന ഓരോ കോളുകളും ശ്രദ്ധാപൂർവ്വമാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലെഗസി ഫ്യൂണറൽ ഡയറക്ടർമാർക്ക് ഹൾ സിറ്റിയിൽ ഹേസിൽ റോഡിലും അൻലാബി റോഡിലും ബെവർലിയിലെ ബെക്‌സൈഡിലും ശാഖകളുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നാണ് നിലവിൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കോളേജുകളിലും സ്കൂളുകളിലും പുതിയ ജോലി സാധ്യതകളെ കുറിച്ചുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ചർച്ചകളിൽ എൻഎച്ച് എസിന് ഒന്നാം സ്ഥാനം. 4000 യുവാക്കൾക്കിടയിൽ നടത്തിയ സർവേയിൽ ഡോക്ടറും നേഴ്സുമാരുമാകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുന്നതായി കണ്ടെത്തി. ബിബിസി നടത്തിയ സർവ്വേയിലാണ് ഈ കണക്കുകൾ പുറത്തുവന്നത്. 18നും 16നും ഇടയിൽ നടത്തിയ സർവ്വേയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഇഷ്ടപ്പെടുന്ന തൊഴിൽ ദാതാവ് എൻഎച്ച്എസ് ആണ് .

എൻഎച്ച്എസിലെ ജോലി സാധ്യതകളെ കുറിച്ച് അറിയാനുള്ള വിവിധ സെമിനാറുകളിലും ചർച്ചകളിലും യുകെയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ഇത്തരം ക്ലാസുകളും ചർച്ചകളും എൻഎച്ച് എസിലെ വിവിധ ജോലി സാധ്യതകളെക്കുറിച്ച് കുട്ടികൾക്ക് അവബോധം ഉണ്ടാക്കാൻ സഹായിക്കുന്നവയാണ്. എൻഎച്ച്എസിൽ ജോലി ലഭിക്കാൻ ഏത് രീതിയിലുള്ള കോഴ്സുകളും പരിശീലനങ്ങളും ആണ് കുട്ടികൾ ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വിദഗ്ധർ നയിച്ച ക്ലാസുകൾ പുതിയ തലമുറയെ എൻഎച്ച്എസുമായി ബന്ധിപ്പിക്കുന്നതിന് ഉപകാരപ്രദമായിരുന്നു.

എൻ എച്ച് എസിൽ 350-ലധികം വ്യത്യസ്ത തൊഴിൽ അവസരങ്ങളാണ് ഉള്ളത് . ഡോക്ടർമാർ, നേഴ്സുമാർ, ഐടി പ്രൊഫഷണലുകൾ, ഹെൽത്ത് കെയർ സയൻ്റിസ്റ്റുകൾ, ഹെൽത്ത് കെയർ സപ്പോർട്ട് വർക്കർ മുതൽ മിഡ്‌വൈഫ്‌മാർ, നേഴ്‌സുമാർ, ഫാർമസിസ്‌റ്റുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

2031 ഓടുകൂടി മെഡിസിൻ സ്കൂളുകളിൽ പരിശീലനം ലഭിക്കുന്നവരുടെ എണ്ണം ഇരട്ടിയാക്കാനാണ് എൻഎച്ച്എസ് പദ്ധതി തയ്യാറാക്കുന്നത്. ജി പി പരിശീലനം ലഭിക്കുന്നവരുടെ എണ്ണം 50 % വർദ്ധിപ്പിച്ച് 6000 ആക്കാനും തീരുമാനം എടുത്തിട്ടുണ്ട്. ഏകദേശം 10 വർഷം കഴിയുമ്പോൾ ആരോഗ്യ സേവനത്തിന് കുറഞ്ഞത് 60,000 ഡോക്ടർമാരും 170,000 നേഴ്സുമാരും 71,000 ഓളം മറ്റ് ആരോഗ്യ വിദഗ്ധരും ആവശ്യമായി വരുമെന്നാണ് ഏകദേശ കണക്കുകൾ.

RECENT POSTS
Copyright © . All rights reserved