നടന്‍ ചെമ്പന്‍ വിനോദ് പങ്കുവെച്ച ചിത്രത്തിന് നേരെ ആക്ഷേപിക്കുന്ന കമന്റുകള്‍ വന്നിരുന്നു. നടനെ ശാരീരികമായി അപമാനിക്കുന്ന കമന്റുകളാണ് എത്തിയത്. ഇതിനെതിരെ വിമര്‍ശനങ്ങളും വന്നിരുന്നു. മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള മലയാളികളുടെ ഒളിഞ്ഞുനോട്ടത്തെ കുറിച്ച് താരം ഒരു അഭിമുഖത്തില്‍ സംസാരിക്കുന്ന വീഡിയോയാണ് ചര്‍ച്ചയാകുന്നത്.
ഒളിഞ്ഞുനോട്ടക്കാരോട് വളരെ ക്ലിയര്‍ ആയി തന്നെ പറയാറുണ്ട്, മക്കളെ താന്‍ അത്യാവശ്യം തരക്കേടില്ലാത്തൊരു തല്ലിപ്പൊളിയാണ്. അതുകൊണ്ട് കൂടുതല്‍ ഒളിഞ്ഞുനോട്ടമൊന്നും ഇങ്ങോട്ടു വെയ്ക്കണ്ട. ഒളിഞ്ഞു നോക്കാന്‍ ആണെങ്കില്‍ അതിന് അങ്കമാലി സ്‌റ്റൈലില്‍ മറുപടിയുമായി വരും എന്ന് ചെമ്പന്‍ പറയുന്നു.
നമ്മള്‍ തറ ആയിക്കഴിഞ്ഞാല്‍ പിന്നെ ഇവര്‍ക്ക് ഒളിഞ്ഞു നോക്കാനൊന്നും ഇല്ലല്ലോ. എന്തിനാണ് ഒളിഞ്ഞു നോക്കുന്നത് നേരിട്ട് തന്നെ പറയാമല്ലോ. തന്റെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കാന്‍ മാത്രം ഒന്നുമില്ല. പിന്നെ എല്ലാ കാര്യവും എല്ലാവരോടും പറയാന്‍ പറ്റില്ല. അതില്‍ ഒളിഞ്ഞു നോക്കാന്‍ സമ്മതിക്കുകയും ഇല്ല.
അറിയേണ്ട കാര്യങ്ങള്‍ തന്നോട് ചോദിച്ചോ, പറയാം. എന്നതാണ് തന്റെ ഒരു ആറ്റിറ്റിയൂഡ് എന്ന് ചെമ്പന്‍ പറയുന്നു. സിനിമയെന്ന കലയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്നും സെന്‍സര്‍ഷിപ്പുകളെ പേടിച്ച് ചില വാക്കുകള്‍ പോലും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ചെമ്പന്‍ കൂട്ടിച്ചേര്‍ത്തു.
പെട്രോള്‍ വില വര്‍ദ്ധവിനെതിരെ ബോളിവുഡ് താരം അനുപം ഖേര്‍ എഴുതിയ ട്വീറ്റ് കുത്തിപ്പൊക്കി മഹാരാഷ്ട്ര മന്ത്രി യഷോമതി താക്കൂര്‍. പെട്രോള്‍ വില സര്‍ക്കാരിനെ ബാധിക്കുന്നില്ല, പക്ഷെ തന്നെ ബാധിക്കുന്നുണ്ട് എന്ന് 2010ല്‍ പങ്കുവച്ച ട്വീറ്റാണ് യഷോമതി താക്കൂര്‍ റീട്വീറ്റ് ചെയ്തിരിക്കുന്നത്.
”എന്റെ ഡ്രൈവര്‍ ഇനി ജോലിക്ക് വരില്ലെന്നാണ് എന്നോട് പറയുന്നത്. കാരണം ചോദിച്ചപ്പോള്‍, പെട്രോള്‍ വില വര്‍ദ്ധനവ് സര്‍ക്കാരിനെ ബാധിക്കുന്നില്ല. പക്ഷെ എന്നെ ബാധിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്” എന്നായിരുന്നു അനുപം ഖേര്‍ ട്വീറ്റ് ചെയ്തത്.
നിലവില്‍ പെട്രോള്‍ വില 100 കടന്നിനാല്‍ താന്‍ പോലും അനുപം ഖേറിന്റെ ഡ്രൈവറെ ഓര്‍ത്ത് വിഷമത്തിലാണ് എന്ന് കളിയാക്കിയാണ് മന്ത്രി ട്വീറ്റ് പങ്കുവെച്ച് കുറിച്ചത്. പെട്രോള്‍ വില വര്‍ദ്ധിക്കുന്നതിനെതിരെ പ്രതികരിക്കാത്തതിനാല്‍ അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങളെ മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് നാനാ പട്ടോലെ വിമര്‍ശിച്ചിരുന്നു.
അതേസമയം, മുംബൈയില്‍ പെട്രോള്‍ വില 100 കടന്നു. വിവിധ നഗരങ്ങളിലായി പെട്രോളിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഈ മാസം എട്ട് തവണയാണ് ഇന്ധന വില കൂട്ടുന്നത്. 8 തവണയായി പെട്രോളിന് 2 രൂപ 21 പൈസയും ഡീസലിന് 2 രൂപ 36 പൈസയുമാണ് ഉയര്‍ന്നത്.
പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് മന്ത്രിപദത്തില്‍ ശോഭിക്കാനാകട്ടെ എന്ന് ആശംസിച്ച് പ്രതിപക്ഷ എംഎല്‍എ മാത്യു കുഴല്‍നാടന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. ചര്‍ച്ചയ്ക്കിടെയുള്ള ചിത്രം പങ്കുവെച്ചാണ് മാത്യു കുഴല്‍നാടന്റെ കുറിപ്പ്.
എതിര്‍രാഷ്ട്രീയ ചേരിയില്‍ നിന്ന് പ്രവര്‍ത്തിച്ചും, പരസ്പരം വാദിച്ചും പോരടിച്ചും വന്നതിനു ശേഷം ഒന്നിച്ച് ഒരു കാര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് ജീവിതത്തിലെ വ്യത്യസ്തമായ ഒരനുഭവമായി. ഇന്ന് പൊതുമരാമത്തു ടൂറിസം മന്ത്രി റിയാസുമായി മുവാറ്റുപുഴയിലെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. വളരെ തുറന്ന സമീപനമാണ് മന്ത്രിയില്‍ നിന്നും ഉണ്ടായത്. ചെറുപ്പത്തിന്റെ പ്രസരിപ്പും ഊര്‍ജസ്വലതയും ദര്‍ശിക്കാനായി. പ്രിയ സുഹൃത്ത് റിയാസില്‍ നിന്നും ഒരുപാട് പ്രതീഷിക്കുന്നു.. മന്ത്രി പദത്തില്‍ നന്നായി ശോഭിക്കാനാകട്ടെ എന്നാശംസിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതിപക്ഷം പോലും അംഗീകരിക്കുന്ന തരത്തിലുള്ള മാതൃകാ പ്രവര്‍ത്തനങ്ങളാണ് മന്ത്രി മുഹമ്മദ് റിയാസ് തന്റെ മണ്ഡലത്തിലും അല്ലാതെയും നടത്തി വരുന്നത്. റോഡിനെ കുറിച്ചു ഉയരുന്ന പരാതികളില്‍ ഞൊടിയിടയില്‍ പരിഹാരം കണ്ട് മന്ത്രി ജനങ്ങളുടെ മനസില്‍ നിറഞ്ഞു നിന്നിരുന്നു. മന്ത്രി പദത്തിലേയ്ക്ക് കയറും മുന്‍പേ തന്റെ മണ്ഡലത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് മന്ത്രി മുഹമ്മദ് റിയാസ്. മരുന്നുകള്‍ എത്തിച്ചും ആംബുലന്‍സ് സജ്ജമാക്കിയും അദ്ദേഹം മണ്ഡലത്തില്‍ നിറഞ്ഞു നിന്നിരുന്നു.
ഇരുചക്രവാഹനം ലോറിയുടെ അടിയില്‍പ്പെട്ട് യുവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കോട്ടപ്പുറം പാലത്തിനടുത്തായിരുന്നു അപകടം. കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്പില്‍ അബ്ദുല്‍ കരീമിന്റെ മകന്‍ മുഹമ്മദ് ഷാന്‍ എന്ന ഷാനു , ഭാര്യ ഹസീന എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് 5.45 മണിയോടെ കോട്ടപ്പുറം വി.പി.തുരുത്തിലായിരുന്നു അപകടം. സൗദിയിലായിരുന്ന മുപ്പതുവയസ്സുകാരന്‍ ഷാനു അഞ്ച് ദിവസം മുന്‍പാണ് അവധിയില്‍ നാട്ടിലെത്തിയത്. സമ്പര്‍ക്ക വിലക്കില്‍ കഴിയുകയായിരുന്ന ഷാനുവിന്റെ കോവിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയി.
തുടര്‍ന്ന് ഭാര്യയുമൊത്ത് എര്‍ണാകുളം ലിസി ആശുപത്രിയില്‍ പോയി തിരികെ വരുന്നതിനിടയിലാണ് അപകടമുണ്ടായത്. കോവിഡ് പിടിപ്പെട്ട ഹസീന രണ്ടാഴ്ച മുന്‍പാണ് സുഖം പ്രാപിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്ക് ലോറിയുടെ അടിയില്‍പ്പെടുകയായിരുന്നു.
രണ്ട് പേരും തല്‍ക്ഷണം മരിച്ചു. കൊടുങ്ങല്ലൂര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഷെറിൻ പി യോഹന്നാൻ
പ്രശസ്ത ഫ്രഞ്ച് ചിന്തകയും ഫെമിനിസ്റ്റുമായ സിമൻ ദ് ബുവ്വെക്കുറിച്ചും നോവലിസ്റ്റ് വയലറ്റ് ലഡക്കിനെക്കുറിച്ചും കേട്ടിട്ടുണ്ടോ? മാംസ നിബദ്ധമല്ലാത്ത ലെസ്ബിയൻ പ്രണയത്തെക്കുറിച്ച് അറിഞ്ഞവരുണ്ടോ? കത്തുകളിലൂടെയാണ് അവർ പ്രണയം പങ്കുവച്ചത്. ശരീരങ്ങൾ തമ്മിലടുക്കാതെ പരസ്പരം സ്നേഹിച്ചവരാണവർ, വിശ്വസിച്ചവരാണവർ, ബഹുമാനിച്ചവരാണവർ. എന്നാൽ നമ്മുടെ കഥയിലെ പ്രണയം മനസ്സിന്റെയും ശരീരത്തിന്റെയും ദാഹത്തെ ശമിപ്പിച്ച് ആത്മാവിലേക്ക് പരന്നൊഴുകുന്നതായിരുന്നു. കിരണിന്റെയും ലൈലയുടെയും കഥ. സമൂഹം വിലക്കുകല്പിച്ച പ്രണയത്തിന്റെ കഥ.
ലിജി പുല്ലെപ്പള്ളി തിരക്കഥയും സംവിധാനവും നിർവഹിച്ച് 2004ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ‘സഞ്ചാരം.’ തറവാടിന്റെ മഹത്തായ പാരമ്പര്യം നിലനിർത്താൻ പട്ടണത്തിൽ നിന്ന് ഗ്രാമത്തിലേക്ക് താമസം മാറുന്ന കുടുംബത്തിലെ ഏകമകളാണ് കിരൺ. ആ ഗ്രാമത്തിലെത്തിയ കിരണിന് ഒരു സുഹൃത്തിനെ ലഭിച്ചു – ലൈല. കൂട്ടുകാരനായ രാജനെ ഇടിച്ചിട്ട് ലൈലയെ ചേർത്തുപിടിച്ചു നടന്നുനീങ്ങുന്ന കിരണിൽ നിന്നുതുടങ്ങുന്ന കഥ അവരുടെ യൗവനാവസ്ഥയിലേക്ക് എത്തുന്നു.
ഇരുവരുടെയും ഹൈസ്കൂൾ പഠനകാലം. സ്വർണമണിയാൻ തീരെ താല്പര്യം ഇല്ലാത്ത കിരണിന് ലൈല മുള്ളുകൊണ്ട് കാതുകുത്തി കൊടുക്കുന്നു. മുറിവിൽ നിന്ന് ചോര പൊടിയുന്നുണ്ടെങ്കിലും ആ ദ്വാരത്തിൽ ലൈല കമ്മലണിയുന്നു. പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന, കവിതകളെഴുതാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് കിരൺ. എന്നാൽ ലൈലയോ, പുസ്തകങ്ങളെ തീരെ ഇഷ്ടമില്ലാതെ എപ്പോഴും കറങ്ങി നടക്കുവാനിഷ്ടപ്പെടുന്ന ഒരാൾ. ലൈലയോടുള്ള പ്രണയം കിരണിനുള്ളിലാണ് ആദ്യം മൊട്ടിട്ടുതുടങ്ങുന്നത്, മഴയുള്ള ഒരു രാത്രിയിൽ. പത്മരാജൻ ചിത്രങ്ങളിലെ മഴയാണ് ഇവിടെയും എന്ന് തോന്നിപോയി. അത്ര സുന്ദരമാണ് ആ മഴയും രംഗങ്ങളും. മഴയുടെ താളത്തിനൊപ്പം മാനുഷിക വികാരങ്ങളും താളം ചവിട്ടുന്നു. ആ പ്രണയം മനസിനുള്ളിൽ തന്നെ അടച്ചിടാൻ അവൾക്ക് സാധിക്കാതെവരുന്നു.

അതേസമയം ലൈലയോട് പ്രണയം തോന്നുന്ന രാജന് കത്തുകൾ എഴുതി നൽകുന്നത് കിരണാണ്. തന്റേതെന്നുചൊല്ലി രാജൻ കൈമാറുന്ന കത്തുകളിളൊക്കെ കിരണിന്റെ പ്രണയമാണ് നിറഞ്ഞുനിന്നിരുന്നത്. ഇത് തിരിച്ചറിയുന്ന നിമിഷം ലൈല പകച്ചുപോകുന്നെങ്കിലും നിസ്വാർത്ഥ പ്രണയത്തിനു മുന്നിൽ ലിംഗവ്യത്യാസത്തിന്റെ മതിലുകൾ തകരുന്നു. കുളക്കടവിൽ വച്ച് അവർ ഒന്നാകുന്നു. മനസിന്റെ ദാഹം ശരീരത്തിലേക്ക് പടർന്നൊഴുകുമ്പോൾ അവർ പരസ്പരം ചുംബിക്കുന്നു. സുഖാനുഭവത്താൽ വെള്ളത്തിലേക്ക് വഴുതിവീണ ലൈലയുടെ കാലുകളിൽ മീൻകുഞ്ഞുങ്ങൾ ചുംബനമേകുന്നു.
ലൈലയും കിരണനും പരസ്പരം ഇഷ്ടപ്പെടാൻ തുടങ്ങുന്നതും അവരുടെ പ്രണയം സമൂഹവും കുടുംബവും എങ്ങനെ നോക്കികാണുന്നുവെന്നതും അതിനെ ഇരുവരും എപ്രകാരം നേരിടുന്നു എന്നതുമാണ് സിനിമ പറയുന്നത്.
കുടുംബത്തിന്റെ ചട്ടക്കൂടിനുള്ളിലേക്ക് ഉൾവലിഞ്ഞ് തന്റെ പ്രണയത്തെ ബലി കഴിക്കാൻ ലൈല തയ്യാറാവുമ്പോൾ കിരൺ അവിടെ സ്വന്തന്ത്രമായി ചിന്തിക്കുന്നു. കുടുംബവും സമൂഹവും നിർമിക്കുന്ന ചട്ടക്കൂടിനുള്ളിൽ ഒതുങ്ങികഴിയാൻ വിധിക്കപ്പെട്ടവളല്ല താനെന്ന തിരിച്ചറിവിൽ അവൾ വീടുവിട്ടിറങ്ങുന്നു. പള്ളിയിൽ വച്ച് ‘ഭർത്താവിന് വിധേയയായി കഴിയാൻ സമ്മതമാണോ’ എന്ന ചോദ്യം ലൈല നേരിടുമ്പോൾ കിരൺ തന്റെ ജീവൻ ബലികൊടുക്കാൻ തയ്യാറെടുത്തു നില്ക്കുകയാണ്. എന്നാൽ മരണം കൊണ്ട് പ്രണയത്തിന് അർത്ഥമേകാൻ അവൾ ഒരുങ്ങുന്നില്ല. ഒടുവിൽ ഒരു പ്യൂപയിൽ നിന്ന് പുഴു ചിത്രശലഭമായി രൂപാന്തരം പ്രാപിക്കുന്ന പോലെ തന്നിഷ്ടത്തിനെതിരായി നീട്ടി വളർത്തി കെട്ടിയിട്ട മുടി മുറിച്ചു മാറ്റി കിരൺ സ്വതന്ത്രയായി ഉയിർത്തെഴുന്നേല്‍ക്കുന്നു.
സ്ത്രീമനസ്സിലെ ചിന്തകൾ ശക്തമായി സ്‌ക്രീനിൽ നിറയ്ക്കുന്ന സംവിധായകയുടെ ധീരമായ ശ്രമമാണ് ഈ ചിത്രം. ഒരു മലയാളി പെൺകുട്ടി തനിക്കയച്ച കത്താണ് ഈ സിനിമയ്ക്ക് പ്രചോദനമായതെന്ന് സംവിധായക പറഞ്ഞിട്ടുണ്ട്. ആ സമൂഹത്തിൽ പെൺകുട്ടികൾക്ക് നേരിടേണ്ടിവന്ന ഇത്തരം പ്രശ്നങ്ങൾ പലപ്പോഴും ആത്മഹത്യയിലാണ് കലാശിച്ചിരുന്നത്. സിംബോളിക് എലമെന്റുകളെ കഥയിലേക്ക് കൂട്ടിയിണക്കി ശക്തമായ തിരക്കഥയുടെ പിൻബലത്തോടെയാണ് ചിത്രം ഒരുക്കിയെടുത്തിരിക്കുന്നത്. പ്രകടനങ്ങളിൽ സുഹാസിനിയും ശ്രുതിയും മികച്ചുനിൽക്കുമ്പോൾ കെപിഎസി ലളിതയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. സംഭാഷണങ്ങളിലൂടെ അല്ലാതെ മുഖഭാവത്തിലൂടെ ഇരുവരിലും നിറയുന്ന പ്രണയമാണ് പ്രേക്ഷകൻ അനുഭവിക്കുന്നതും. എം ജെ രാധാകൃഷ്ണന്റെ ഛായാഗ്രഹണം മികച്ചുനിൽക്കുന്നു. ക്ലൈമാക്സിലെ ക്ലോസ്-അപ്പ് ഷോട്ടുകളൊക്കെ സിനിമയെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്.
സ്വവർഗാനുരാഗം പ്രമേയമായി മലയാളത്തിൽ വന്ന ആദ്യ സിനിമയാണ് സഞ്ചാരം. എന്നാൽ അതുമാത്രമല്ല ചിത്രം പറഞ്ഞുവയ്ക്കുന്നത്. പ്രണയത്തിൽ വിലങ്ങുതടിയാവുന്ന മതത്തെയും ചിത്രം തുറന്ന് വിമർശിക്കുന്നു. കഥാകാരി തന്റെ അഭിപ്രായം പ്രേക്ഷകനിൽ അടിച്ചേല്‍പ്പിക്കാതെ ഒരു തുറന്ന സമീപനമാണ് സ്വീകരിക്കുന്നത്.ഐസക് തോമസിന്റെ പശ്ചാത്തലസംഗീതം സിനിമയിലുടനീളം നിറഞ്ഞൊഴുകുന്നുണ്ട്. കഥാപാത്രത്തിന്റെ മാനസികാവസ്ഥകളെ സ്‌ക്രീനിൽ എത്തിക്കുന്നത് മനോഹരമായ പശ്ചാത്തലസംഗീതമാണ്. 2004-ലെ കേരളസംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച സംവിധായകയ്ക്കുള്ള പ്രത്യേക ജൂറി പരാമർശം ലിജി പുല്ലെപ്പള്ളിക്കും മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്‌കാരം ഐസക് തോമസിനും ഈ ചിത്രത്തിന്റെ പേരിൽ ലഭിച്ചിരുന്നു. ചില കഥാപാത്രങ്ങളുടെ മോശം പ്രകടനം ഒഴിവാക്കിയാൽ മനോഹരമായ ചലച്ചിത്രമാണ് സഞ്ചാരം. ചിത്രത്തിലെ അദ്ധ്യാപികയും കിരണിന്റെ അച്ഛനും ഇന്നത്തെ സമൂഹത്തിന്റെയും പ്രതിനിധികളാണ്. ക്ലാസ്സ്‌മുറികളിൽ പുരോഗമനം പറഞ്ഞു മനസ്സിൽ സദാചാരം കാത്തുസൂക്ഷിക്കുന്നവർ, സ്വന്തം മകളെ തിരിച്ചറിയാൻ കഴിയാതെ പോകുന്നവർ. സിനിമയിറങ്ങി പതിനേഴു വർഷങ്ങൾക്കിപ്പുറവും സമൂഹത്തിന്റെ ചിന്തകൾക്ക് വലിയ മാറ്റമില്ല. പാരമ്പര്യവും മതവും അഭിമാനവും കെട്ടിപിടിച്ച് പെണ്മക്കളെ സ്ത്രീധനം നൽകി വിൽക്കുന്നവരാണ് അധികവും. അവിടെയാണ് ഈ ചിത്രം പ്രസക്തമാവുന്നത്.
“അവനവൻ ആരെന്നറിയുന്നതേ അറിവിൻ പൊരുൾ”. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞിട്ടും സമൂഹത്തിന്റെ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങൾ. എന്നാൽ ഒരാൾ സ്വന്തന്ത്രമാകുന്നത് മറ്റേയാളിനുകൂടി വേണ്ടിയാണ്. അവരുടെ അനുരാഗം ഇവിടെ അവസാനിക്കുന്നില്ല, അത് പുതിയ മേച്ചിൽപുറങ്ങൾ തേടി പോവുകതന്നെ ചെയ്യും. ഇതൊരു സഞ്ചാരമാണ്. ഉടലിന്റെയും ഉയിരിന്റെയും; പ്രണയത്തിൽ ഒന്നാവുന്നതിനുവേണ്ടിയുള്ള സഞ്ചാരം. കത്തുകളിലൂടെ പ്രണയിച്ച സിമനെയും വയലറ്റിനെയും പോലെ, കത്തിലൂടെ പ്രണയമറിഞ്ഞ് ഒന്നായ കിരണും ലൈലയും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കും
കടിച്ച മൂർഖൻ പാമ്പിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് ആശുപത്രിയിലേക്ക് നടന്ന് യുവാവ്. കർണാടകയിലെ കമ്പിളി താലൂക്കിലെ ബല്ലാരിയിലാണ് സംഭവം. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. കടപ്പ എന്ന 30 വയസുകാരനാണ് പാമ്പിനെ കയ്യിൽ പിടിച്ച് ആശുപത്രിയിലേക്ക് യാത്ര തിരിച്ചത്.
തന്റെ കൃഷിയിടത്ത് ജോലി ചെയ്യുമ്പോഴാണ് പാമ്പ് കടിക്കുന്നത്. കടിച്ച് പാമ്പിനെ കയ്യോടെ തന്നെ പിടികൂടി. പിന്നീട് സുഹൃത്തിന്റെ ബൈക്കിലേറി ആശുപത്രിയിലേക്ക്. ഈ സമയം പാമ്പിനെ കയ്യിൽ മുറുകെ പിടിച്ചിരുന്നു. ആശുപത്രിയിലെത്തിയ യുവാവ് പാമ്പിനെ കാണിക്കുകയും കൃത്യമായ ചികിൽസ നേടുകയും ചെയ്തു. ഐസിയുവിൽ പ്രവേശിച്ച കടപ്പ അപകടനില തരണം ചെയ്തെന്നും ഡോക്ടർമാർ പറഞ്ഞു. വിഡിയോ കാണാം.
ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് സതാംപ്ടണില്‍ ഒരുക്കുക ‘ലൈവ്‌ലി’ പിച്ചായിരിക്കുമെന്ന് പിച്ച് ക്യൂറേറ്റർ സൈമണ്‍ ലീ. പേസിനു അനുയോജ്യമായ പിച്ചാകും ഫൈനലിലേത് എന്ന് ലീ പറഞ്ഞു.
‘പേസിന് പ്രാമുഖ്യം നല്‍കുന്ന പിച്ചായിരിക്കും ഒരുങ്ങുത്. അത് ടെസ്റ്റ് ക്രിക്കറ്റിനെ ആവേശകരമാക്കും. ക്രിക്കറ്റ് ആരാധകര്‍ക്ക് വീക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മത്സരത്തിനായുള്ള പിച്ചാവും ഒരുക്കുക.’
‘എനിക്ക് വ്യക്തിപരമായി പേസ്, കാരി, ബൗണ്‍സ് ഉള്ള പിച്ചുകളാണ് താല്പര്യം. എന്നാല്‍ ഇംഗ്ലണ്ടിലെ കാലാവസ്ഥയില്‍ അത് സാധിക്കക പലപ്പോഴും പ്രയാസമുള്ള കാര്യമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അന്ന് കാലാവസ്ഥ മികച്ചതായിരിക്കും’ ലീ പറഞ്ഞു.
ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം.
പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ഒരു കുഴിയിലേക്ക് താഴ്ന്ന് പോകുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത്. മഹാരാഷ്ട്രയിലെ ഘട്‌കൊപര്‍ റസിഡന്റ്‌സ് ഏരിയയിലാണ് സംഭവം. കാറിന്റെ ബോണറ്റും മുന്‍ചക്രങ്ങളുമാണ് ആദ്യ താഴ്ന്നു പോയത്.
പിന്നാലെ കാര്‍ പൂര്‍ണമായും മലിന ജലം നിറഞ്ഞ കുഴിയിലേക്ക് താഴ്ന്നു പോകുന്നതായ ദൃശ്യങ്ങളാണ് വീഡിയോയില്‍. കനത്ത മഴയെ തുടര്‍ന്ന് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നതോടെയാണ് കാര്‍ താഴ്ന്ന് പോയത്. കിണര്‍ മൂടിയ ശേഷം അതിന് മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് വച്ച് പാര്‍ക്കിംഗ് ഏരിയ ഉണ്ടാക്കിയത്.
കനത്ത മഴയില്‍ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു പോയതോടെയാണ് കുഴിയിലേക്ക് കാര്‍ വീണ് അപ്രത്യക്ഷമാകാന്‍ കാരണം. എന്നാല്‍ സമീപത്ത് ഉണ്ടായിരുന്ന മറ്റ് വാഹനങ്ങള്‍ക്കൊന്നും യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. പിന്നീട് ക്രെയ്ന്‍ ഉപയോഗിച്ച് കാര്‍ കുഴിയില്‍ നിന്നും പുറത്ത് എടുക്കുകയായിരുന്നു.
#MumbaiRains
Car swallowed completely by a sinkhole in residential complex in Mumbai.. Later discovered that it was a covered well under a parking lot! pic.twitter.com/nvLct0QqfU— Subodh Srivastava 🇮🇳 (@SuboSrivastava) June 13, 2021
ഇസ്രയേലില്‍ പന്ത്രണ്ട് വര്‍ഷം നീണ്ടുനിന്ന നെതന്യാഹു യുഗത്തിന് അവസാനം. പ്രതിപക്ഷകക്ഷികള്‍ രൂപീകരിച്ച ഐക്യസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടി.
വലതുപക്ഷ നേതാവും യമിന പാര്‍ട്ടി അധ്യക്ഷനുമായ നഫ്ത്താലി ബെനറ്റാണ് പുതിയ പ്രധാനമന്ത്രി. 2023 സെപ്റ്റംബര്‍ വരെയാണ് ബെനറ്റിന്റെ കാലാവധി. എല്ലാ ഇസ്രയേലികളുടെയും പ്രധാനമന്ത്രി ആയിരിക്കുമെന്നും നീണ്ട കാലത്തെ സേവനങ്ങള്‍ക്ക് നെതന്യാഹുവിന് നന്ദി അറിയിക്കുന്നുവെന്നും പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ബെനറ്റ് അറിയിച്ചു.49കാരനായ ബെനറ്റ് നെതന്യാഹുവിന്റെ കീഴില്‍ പ്രതിരോധമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രാദേശികസമയം നാല് മണിക്ക് ചേര്‍ന്ന പാര്‍ലമെന്റില്‍ അഞ്ച് മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വോട്ടെടുപ്പ് നടത്തിയത്. എട്ട് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ഐക്യസര്‍ക്കാരില്‍ റാം (അറബ് ഇസ്ലാമിസ്റ്റ്) പാര്‍ട്ടിയുമുണ്ട്.പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് രാജ്യത്തെ 20 ശതമാനത്തോളം വരുന്ന അറബ് ജനതയെ പ്രതിനിധീകരിക്കുന്ന ഒരു പാര്‍ട്ടി ഭരണത്തില്‍ പങ്കാളിയാകുന്നത്. പലസ്തീന്‍ വിഷയത്തില്‍ ഉള്‍പ്പടെ നയപരമായ വ്യത്യാസങ്ങള്‍ക്ക് ഇതു വഴിയൊരുക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ബഹുഭൂരിപക്ഷം നേടാനായിരുന്നില്ല. തുടര്‍ന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നെതന്യാഹുവിന്റെ ലിക്യുഡ് പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കുകയായിരുന്നു. എന്നാല്‍ നെതന്യാഹുവിന് ഇതിന് കഴിയാഞ്ഞതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപവത്കരണ ശ്രമങ്ങളുമായി പ്രതിപക്ഷകക്ഷികള്‍ മുന്നോട്ട് പോയത്.
അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന നെതന്യാഹുവിന് കനത്ത തിരിച്ചടിയാണ് അധികാരമാറ്റം. അടുപ്പക്കാര്‍ക്കിടയില്‍ കിംഗ് ബിബി എന്ന് വിളിപ്പേരുണ്ടായിരുന്ന നെതന്യാഹുവിനെ ‘ക്രൈം മിനിസ്റ്റര്‍ ‘ എന്നാണ് രാഷ്ട്രീയനിരൂപകര്‍ വിശേഷിപ്പിച്ചിരുന്നത്.
ഡെൽറ്റാ വേരിയൻ്റ് വില്ലനായതോടെ യുകെയിൽ അൺലോക്ക് റോഡ്മാപ്പ് ജൂലൈ 19 വരെ നീട്ടും. ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിൽ നാല് ആഴ്ച കാലതാമസം പ്രഖ്യാപിക്കുന്നത് സ്വാതന്ത്ര്യത്തിലേക്കുള്ള അവസാനത്തെ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിക്കുമെന്നാണ് സൂചന.
കോവിഡ് നിയന്ത്രണങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം ജൂൺ 21 ന് നടത്താനാവുമെന്ന ശുഭാപ്തി വിശ്വാസത്തിൽ നിന്ന് അടുത്തിടെയാണ് ജോൺസൺ പിന്നോക്കം പോയത്. പകരം നേരത്തെ പ്രഖ്യാപിച്ച റോഡ് മാപ്പ് ജൂലൈ 19 വരെ നീട്ടിവെക്കുമെന്നും സർക്കാർ വൃത്തങ്ങൾ സ്കൈ ന്യൂസിനോട് പറഞ്ഞു.
രാജ്യത്ത് മൂന്നാം തരംഗം തടയുന്നതിൻ്റെ ഭാഗമായി വാക്സിനും വൈറസും തമ്മിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നതെന്ന് മുതിർന്ന കാബിനറ്റ് മന്ത്രിമാരെയും ശാസ്ത്ര ഉപദേഷ്ടാക്കളെയും വിളിച്ച് ചർച്ച നടത്തിയ പ്രധാനമന്ത്രി വിലയിരുത്തി. ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദം ഡെല്‍റ്റ, ആല്‍ഫ വകഭേദത്തെക്കാള്‍ 40 ശതമാനം വേഗത്തില്‍ പടരുന്നതാണ് ബ്രിട്ടനിൽ രണ്ടാം തരംഗം രൂക്ഷമാക്കിയത്.
എന്നാല്‍, രണ്ടു ഡോസ് വാക്‌സിന്‍ എടുക്കുന്നതിലൂടെ രണ്ടു വകഭേദങ്ങളെയും ചെറുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത് ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളെ തടയാന്‍ ഫലപ്രദമാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ പഠനം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
റോഡ് മാപ്പ് ജൂലൈ 19 ലേക്ക് നീട്ടുക വഴി ദശലക്ഷക്കണക്കിന് ആളുകൾക്ക് വാക്സിനേഷൻ അനുവദിക്കുകയും കൂടുതൽ പേർക്ക് ജൂലൈ അവസാനത്തോടെ രണ്ടാമത്തെ ഡോസ് ലഭിക്കുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. നിയന്ത്രണങ്ങൾ നീക്കുന്നതിലെ കാലതാമസം ഡെൽറ്റ വേരിയൻ്റിനെ നിരീക്ഷിക്കാൻ ശാസ്ത്രജ്ഞർക്ക് കൂടുതൽ സമയം അനുവദിക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചന നൽകി.
ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതിനും ഒപ്പം വാക്സിനേഷൻ പ്രോഗ്രാം ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു ഡ്രൈവ് പ്രധാനമന്ത്രി ജോൺസൺ ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കാലതാമസം അർത്ഥമാക്കുന്നത് വാക്സിനേഷൻ പ്രോഗ്രാം വിജയകരമായിരുന്നിട്ടും ഇംഗ്ലണ്ടിലെ നിലവിലെ ലോക്ക്ഡൗൺ നിയമങ്ങളിൽ ചെറിയ മാറ്റങ്ങൾ മാത്രമേ ഉണ്ടാകൂ എന്നുമാണ്.
യൂറോ കപ്പ് നടക്കുന്ന സാഹചര്യത്തിൽ ഈ നിയന്ത്രണങ്ങൾ ബിസിനസുകളേയും ടോറി എംപിമാരേയും നിരാശപ്പെടുത്തുമെന്ന് ഉറപ്പാണ്. പബ്ബുകളിൽ ആൾക്കൂട്ടം ഉണ്ടാകാതിരിക്കാൻ ടേബിൾ സേവനം പരിമിതപ്പെടുത്തലാണ് ജോൺസൺ നിലനിർത്താനിടയുള്ള നിയന്ത്രണങ്ങളിൽ പ്രധാനം. കൂടാതെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കഴിയുന്ന എല്ലാവരും അത് തുടരേണ്ടി വരും.
തിയേറ്ററുകളും മറ്റ് ഇൻഡോർ വേദികളും 50% ശേഷിയിൽ പ്രവർത്തിക്കണം. നൈറ്റ്ക്ലബ്ബുകൾ അടച്ചിടും. എന്നാൽ വിവാഹ ചടങ്ങുകൾക്ക് നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകാൻ സാധ്യതയുണ്ട്. സർക്കാർ മാർഗനിർദേശ പ്രകാരം നിലവിൽ 30 അതിഥികൾക്ക് മാത്രമേ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയൂ.