കോവിഡ് കാലത്തിനുശേഷം ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണി കുതിക്കുകയാണ്. ഇവിടെ നിക്ഷേപം നടത്തുന്നവർക്ക് ദീഘകാല വീസ അടക്കമുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതോടെ ധാരാളം ഇന്ത്യക്കാർ ദുബായിൽ വീടും സ്ഥലവുമൊക്കെ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ദുബായിലെ തന്നെ ഏറ്റവും വിലയേറിയ വീട്, മുകേഷ് അംബാനി സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ.
ദുബായിലെ പാം ജുമേറയിലുള്ള ബീച്ച് സൈഡ് വില്ല 80 മില്യൺ ഡോളറിനാണ് ( 639 കോടി രൂപ) വാങ്ങിയതെന്നാണ് വാർത്ത. അംബാനിയുടെ ഇളയമകൻ ആനന്ദിന് വേണ്ടി വാങ്ങിയ ബ്രഹ്മാണ്ഡ വീട്ടിൽ 10 കിടപ്പുമുറികൾ, പ്രൈവറ്റ് സ്പാ, ഇൻഡോർ ഔട്ഡോർ പൂൾ തുടങ്ങിയവയുണ്ട്.
കഴിഞ്ഞ വർഷമാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 597 കോടി രൂപയ്ക്ക് (5.7 കോടി പൗണ്ട്) ബ്രിട്ടനിലെ പ്രശസ്തമായ ആഡംബര ഗോൾഫ് റിസോർട്ട്– കൺട്രി ക്ലബ് സമുച്ചയം സ്റ്റോക് പാർക്ക് സ്വന്തമാക്കിയത്. ബക്കിങ്ങാംഷറിലാണ് സ്റ്റോക് പാർക്ക്.
ഇവിടത്തെ 900 വർഷം പഴക്കം കണക്കാക്കുന്ന ആഡംബര സൗധം 1908 വരെ സ്വകാര്യവസതിയായിരുന്നു. ശേഷം അത്യാഡംബര ഹോട്ടലും ഗോൾഫ് കോഴ്സും ടെന്നിസ് കോർട്ടുകളും പൂന്തോട്ടങ്ങളുമൊക്കെയായി പ്രവർത്തിക്കുന്നു. 2 ജയിംസ് ബോണ്ട് ചിത്രങ്ങളടക്കം പല ഹോളിവുഡ് സിനിമകൾക്കും പശ്ചാത്തലമൊരുക്കി.
മഹാരാഷ്ട്രയില്‍ 15കാരിയുടെ മൃതദേഹം ബാഗില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാല്‍ഘര്‍ ജില്ലയിലെ ഹൈവേക്ക് സമീപത്താണ് പെണ്‍ക്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുംബൈ അന്ധേരി സ്വദേശിയായ വന്‍ഷിത കനൈയലാല്‍ റാത്തോഡാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ മുംബൈ അഹമ്മദാബാദ് ഹൈവേയുടെ വശത്ത് നൈഗാവ് പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ബാഗ് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരനാണ് പോലീസില്‍ വിവരമറിയിച്ചത്. മൃതദേഹത്തില്‍ ഒന്നിലധികം മുറിവുകളുണ്ടെന്നും വയറില്‍ കുത്തേറ്റിട്ടുള്ളതായും പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി തിരികെയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് അന്ധേരി മുതല്‍ നൈഗാവ് സ്റ്റേഷനുകള്‍ വരെയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകളുടെ റെക്കോര്‍ഡിങുകള്‍ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വസായിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളിയതിനെതിരെയാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമ വശങ്ങളും പരിശോധിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു.
തനിക്കെതിരെ തെളിവുകളില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു. 2012-ല്‍ ആണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. നാല് ആനക്കൊമ്പുകളാണ് ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ അപേക്ഷയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ നേരത്തെ തീരുമാനിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും അപേക്ഷ നല്‍കിയിരുന്നു.
ശക്തമായ മഴയിലും പ്രളയത്തിലും പകച്ച് പാകിസ്താൻ. മഴക്കെടുതിയിൽ മരണ സംഖ്യ ഉയർന്നതിനെ തുടർന്ന് പാകിസ്താനിൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് ഇതുവരെ 937 പേരാണ് പ്രളയത്തിൽ മരിച്ചത്.
മഴ തുടരുന്ന സാഹചര്യത്തിലാണ് ഭരണകൂടം ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഈ മാസം മാത്രം രാജ്യത്ത് 166.8 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. ശരാശരിയേക്കാൾ 44 മില്ലീ ലിറ്റർ അധിക മഴയാണ് ഈ മാസം ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽപ്പെട്ട് ഏറ്റവും കൂടുതൽ പേർ മരിച്ചിട്ടുള്ള സിന്ധ് പ്രവിശ്യയിലാണ്. ജൂൺ മുതൽ 306 പേരാണ് മരിച്ചത്. ബലൂചിസ്ഥാനിൽ 234 പേരും മഴക്കെടുതിയിൽ നശിച്ചു. ഖൈബർ പക്തുൻക്വയിൽ മഴയെ തുടർന്നുള്ള 185 മരണങ്ങളും, പഞ്ചാബ് പ്രവിശ്യയിൽ 165 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് 30 മില്യൺ ആളുകൾക്ക് മഴയിലും പ്രളയത്തിലും വീടുകൾ നഷ്ടമായി.
2010ലെ സമാന സാഹചര്യമാണ് രാജ്യത്ത് നിലവിൽ എന്നാണ് ഭരണകൂടം പറയുന്നത്. ഈ സാഹചര്യത്തിൽ പ്രളയം നേരിടാൻ പാക് പ്രധാനമന്ത്രി ലോകരാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
അശ്വമേധം എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ജിഎസ് പ്രദീപിനെ മലയാളികൾക്ക് സുപരിചിതമായത്. അദ്ദേഹത്തിൻറെ ജീവിതവും അതിൻറെ തളർച്ചയും തിരിച്ചുവരവുമെല്ലാം മലയാളികൾക്ക് അറിയുന്ന കഥകളാണ്. അറിവിന്റെ നിറകുടമായ ജി.എസ് പ്രദീപിന് ഈ ലോകത്തിലെ സർവ്വ വിഷയങ്ങളും മനപാഠമാണ്. ഒന്ന് രണ്ടു സിനിമകളിലും ജി.എസ് പ്രദീപ് അഭിനയിച്ചിരുന്നു,മലയാളി ഹൗസ് എന്ന പ്രോഗ്രാമിലെ മത്സരാർത്ഥിയായി ജി.എസ് പ്രദീപ് മിനി സ്ക്രീനിലെത്തിയപ്പോൾ പല ഭാഗത്ത് നിന്നും ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു.
ഇപ്പോളിതാ പ്രണയത്തെക്കുറിച്ച് പറയുകയാണ് പ്രദീപ്, വാക്കുകളിങ്ങനെ,എനിക്കിപ്പോൾ അമ്പത് വയസായി. ജീവിതത്തിന്റെ രണ്ടാം പകുതിയിലെത്തി. ഇപ്പോൾ തുറന്ന് പറച്ചിലുകൾ ആവശ്യമായ സമയമാണ്. അതുകൊണ്ട് പറയാം. ഞാൻ നിന്നെ മാത്രമേ സ്‌നേഹിക്കുന്നുള്ളു എന്ന് ഏതെങ്കിലും ഒരു പുരുഷൻ സ്ത്രീയോട് പറഞ്ഞാൽ അവനെ പോലൊരു നുണയൻ ഈ ലോകത്ത് വേറയെില്ല. ഒരു പുരുഷന് അവന്റെ പ്രണയം ഒരു സ്ത്രീയിലോ ഒൻപത് സ്ത്രീയിലോ അമ്പത് സ്ത്രീയിലോ ഒതുക്കി നിർത്താൻ കഴിയുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ.
പ്രണയത്തിന് ഒരുപാട് നിറങ്ങളും മണങ്ങളും ഇഷ്ടങ്ങളുമൊക്കെ ഉണ്ട്. ഉപാധികളോടുള്ള സ്‌നേഹം പ്രണയമല്ല. അത് സ്‌നേഹമാണ്. ഉപാധികളില്ലാത്തതാണ് പ്രണയം. അങ്ങനെ എന്നെ പ്രണയിച്ച ഒരുപാട് കുട്ടികളുണ്ടാവാം. പ്രായമൊന്നും പ്രണയത്തിന് പ്രസക്തമല്ല. ഞാൻ ആരുടെയും പ്രണയം നിഷേധിച്ചിട്ടില്ല. എല്ലാം വാങ്ങിക്കൂട്ടുകയാണ് ചെയ്തത്. ഇന്നും പ്രണയം ഞാൻ നിഷേധിക്കില്ല. പൊസസ്സീവ്‌നെസും പ്രണയവും രണ്ടാണ്. പ്രണയത്തിന് പൊസ്സെഷൻ ഇല്ല. പ്രതീക്ഷകളും ഉപാധികളും ഉള്ളത് പ്രണയമല്ല.
സുരേഷ് ഗോപിയെ നായകനാക്കി സമദ് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കിച്ചാമണി എംബിബിഎസ്. സുരേഷ് ഗോപിയോട് ചിത്രത്തിൻ്‍റെ കഥ പറയാൻ പോയതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. സുരേഷ് ഗോപിയെ വെച്ച് ചെയ്യണം എന്നായിരുന്നു തന്റെ ആഗ്രഹം. പക്ഷെ അദ്ദേഹം ചെയ്യുമോ എന്നറിയില്ലാത്ത കൊണ്ട് കൊച്ചിൻ ഹനീഫക്കയെക്കൊണ്ട് പറയിപ്പിക്കാമെന്നായിരുന്നു താൻ കരുതിയത്. ഹനീഫ പറഞ്ഞാൽ എല്ലാവരും കേൾക്കും.
ഹനീഫ്ക്കയും താനും സലീം ഹിൽടോപ്പും ചേർന്നാണ് സുരേഷേട്ടനെ കാണാൻ പോകുന്നത്. അന്ന് തന്നെ സുരേഷ് ഗോപിക്ക് പരിചയപ്പെടുത്തിയത് ഹനീഫയാണ്. ഇത് സമദ് മങ്കട. ആനച്ചന്തം, മധുചന്ദ്രലേഖ തുടങ്ങിയ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. സംവിധാനം ചെയ്യാനാണ് ഇദ്ദേഹത്തിന് ആഗ്രഹം. കെെയ്യിലൊരു കഥയുണ്ട് കേട്ടു നോക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. കഥ കേൾക്കുന്നതിനിടയിൽ നോമ്പുണ്ടോ എന്ന് സുരേഷ് ഗോപി തന്നോട് ചോദിച്ചു. അന്ന് റംസാൻ നോമ്പിന്റെ സമയമാണ്. ഉണ്ടെന്ന് താൻ പറഞ്ഞു. പിന്നെ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം എഴുന്നേറ്റ് പോയി. ആരെയോ ഫോൺ ചെയ്യാനായിരുന്നു.
കഥ പറഞ്ഞ് തീരാറാപ്പോൾ വാങ്ക് വിളിക്കുന്ന സമയമായി. അപ്പോൾ നോമ്പുതുറക്കലിൻ്‍റെ ആഹരങ്ങളും എത്തി. അത് അറേയ്ഞ്ച് ചെയ്യാനാണ് അദ്ദേഹം പുറത്തേക്ക് പോയത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞതോടെ. മറ്റ് താരങ്ങൾ ആരൊക്കെയാണെന്ന് ചർച്ച ചെയ്തിരുന്നു. വില്ലനായി ബിജു മേനോനെ തങ്ങൾ നേരത്തെ തന്നെ മനസിൽ കണ്ടിരുന്നു. പിന്നെ നവ്യ, ജയസൂര്യ ഇവരൊക്കെ ഉണ്ടായിരുന്നു. ക്യാമറ സുകുമാർ ചെയ്യണമെന്ന് സുരേഷേട്ടൻ പറഞ്ഞു. ആകെ ആ നിർദ്ദേശമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
സുകുവേട്ടനെ പോയി കണ്ടു. അദ്ദേഹം സമ്മതിച്ചു. പിന്നെ ഞങ്ങളുടെ ടീമിനെ അങ്ങ് ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം. എപ്രിലിലാണ് സിനിമയുടെ കഥ പറയുന്നത്. ജൂൺ, ജൂലൈ മാസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയായി. പിന്നീട് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുമ്പോൾ ചെന്നൈയിൽ സുരേഷ് ഗോപിയും വന്നിരുന്നു. പൊതുവെ അദ്ദേഹം പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് പങ്കെടുക്കാത്തതാണ്. പക്ഷെ അന്ന് ഞങ്ങളോടൊപ്പം തന്നെയുണ്ടായിരുന്നു. തുടക്കക്കാരൻ എന്ന നിലയിൽ പ്രചോദനവും പിന്തുണയുമാകും എന്നു കരുതിയാകുമെന്നും അന്ന് അദ്ദേഹം അങ്ങനെ ചെയ്തതെന്നും സമന്ദ് മങ്കട കൂട്ടിച്ചേർത്തു
സംസ്ഥാനത്ത് കൊലപാതക ഇല്ലാത്ത ഒരു ദിവസം പോലുമില്ല. ഇന്നലെ തൃശ്ശൂരിൽ നിന്നാണ് അതിദാരുണമായ കൊലപാതക വാർത്ത പുറത്തുവന്നത്. കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്ന് എന്ന സ്ഥലത്ത് മകൻ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാടക വീട്ടിൽ താമസിക്കുന്ന ചാത്തൂട്ടിയുടെ ഭാര്യ ശോഭനയെയാണ് മകൻ വിഷ്ണു കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ കൊള്ളിക്കുന്നിലുള്ള ഇവരുടെ വാടക വീട്ടിലാണ് സംഭവം ഉണ്ടായത്. ശോഭനക്ക് 55 വയസും വിഷ്ണുവിന് 24 വയസുമാണ്. കൊലയ്ക്ക് ശേഷം പ്രതി വിഷ്ണു വെള്ളിക്കുളങ്ങര പൊലിസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി. ഏറെ നേരം പൊലീസിനോട് ഒന്നും പറയാതെ മൗനം തുടർന്നു. ഷർട്ടിലെ ചോരക്കറ കണ്ടതോടെ പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ കാരണം പറയുന്നത്. സംഭവം സത്യമാണോ എന്നറിയാൻ ഉദ്യോഗസ്ഥർ നേരിട്ട് കൊള്ളിക്കുന്നിലെ വാടക വീട്ടിലെത്തി. അപ്പോൾ മാത്രമാണ് നാട്ടുകാരും, അയൽക്കാരും കൊലപാതക വിവരം അറിയുന്നത്.
കൊല്ലപ്പെട്ടശോഭനയും ഭർത്താവ് ചാത്തൂട്ടിയും മകൻ വിഷ്ണുവും കൊള്ളിക്കുന്നിലെ വാടക വീട്ടിലേക്ക് ഒരു മാസം മുമ്പാണ് താമസം മാറുന്നത്. അതുവരെ ഒരു കിലോമീറ്റർ മാറിയുള്ള താലൂർപാടം എന്ന സ്ഥലത്ത് സ്വന്തം വീട്ടിലായിരുന്നു ഇവരുടെ താമസം. അത് വിറ്റ് കിട്ടിയ അഞ്ചര ലക്ഷം രൂപ ശോഭന ബാങ്കിലിട്ടു. ഈ പണം വിഷ്ണു പതലവണ ശോഭനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊടുത്തില്ല. വെള്ളിയാഴ്ച വൈകീട്ടും ഇതിനെ ചൊല്ലി അമ്മയും മകനും തർക്കമുണ്ടായി. ഈ സമയം അച്ഛൻ ചാത്തൂട്ടി കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. ഇതിനിടിയിലാണ് വീടിൻറെ ഹാളിൽ വച്ച് അമ്മയുടെ തലയിൽ ഗ്യാസ് കുറ്റി അടിച്ച് കൊലപ്പെടുത്തിയത്. തൊട്ടടുത്തുള്ള വീട്ടുകാർ പോലും ബഹളം കേട്ടില്ല.
വിഷ്ണു ടോറസ് ലോറി ഡ്രൈവറാണ്. വീട്ടിൽ നിന്ന് ജോലിക്ക് പോയാൽ ദിവസങ്ങൾ കഴിഞ്ഞാകും വരിക. മകനും അമ്മയും തമ്മിൽ എപ്പോഴും നല്ല സ്‌നേഹത്തിലായിരുന്നു എന്ന അച്ഛൻ ചാത്തൂട്ടി പറയുന്നു. വലിയ പ്രശ്‌നങ്ങൾ ഇവർ തമ്മിൽ ഉണ്ടായിരുന്നില്ലെന്ന് സഹോദരി മാലതിയും വ്യക്തമാക്കുന്നു. വാടക വീടിനടുത്തുള്ള അയൽക്കാരും ഇവർ തമ്മിൽ മുമ്പ് പ്രശ്‌നങ്ങൾ ഉള്ളതായി അറിവില്ല.
കരിപ്പൂരില്‍ നടന്ന സ്വര്‍ണം ‘പൊട്ടിക്കല്‍’ കേസില്‍ പോലീസ് അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവോടെ. ഗള്‍ഫില്‍ നിന്നും സ്വര്‍ണവുമായി ഒരാള്‍ വരുന്നുണ്ടെന്നും അത് സ്വീകരിക്കാന്‍ കരിപ്പൂരില്‍ മറ്റുചിലര്‍ എത്തുന്നുണ്ടെന്നുമുള്ള കൃത്യമായ വിവരം ആയങ്കിക്ക് ലഭിച്ചു. വാങ്ങാനെത്തുന്നവര്‍ സ്വര്‍ണം കൈപ്പറ്റുമ്പോള്‍ അത് തട്ടിക്കൊണ്ട് പോവുകയായിരുന്നു ലക്ഷ്യം. രണ്ട് പാര്‍ട്ടികളേയും അര്‍ജുന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നതായും മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് പറഞ്ഞു. ഇതിന്റെ തെളിവും പോലീസിന് ലഭിച്ചിട്ടുണ്ട്.
എല്ലാം നിയന്ത്രിച്ചിരുന്നത് അര്‍ജുന്‍ ആയങ്കിയാണ്. കേസില്‍ അഞ്ചുപേരെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നുവെന്നും എസ്.പി അറിയിച്ചു. കൊള്ളനടത്താന്‍ ഗൂഢാലോചന നടത്തിയതിനുള്ള ഐ.പി.സി 399 വകുപ്പ് പ്രകാരമാണ് അര്‍ജുനെതിരേ കെസെടുത്തിരിക്കുന്നത്. പത്ത് വര്‍ഷം വരെ കഠിന തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്. കാക്കനാട് വീടെടുത്ത് സംഘങ്ങളുമായി ഇവിടെ ഒത്തുകൂടിയാണ് കേരളത്തിലെ മിക്ക സ്വര്‍ണതട്ടിപ്പ് കേസിലും ഇവര്‍ പദ്ധതിയിടുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം വെമ്പായം സ്വദേശിയായ മറ്റൊരാളേയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാര്‍ട്ടി ഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പോലീസ് അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാംപ്രതിയാണ് ഇയാള്‍.
കരിപ്പൂരില്‍ ഒരുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ജുന്‍ ആയങ്കിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അന്വേഷണവുമായി അന്യസംസ്ഥാനത്തടക്കം പോലീസ് എത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പയ്യന്നൂരില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചത്. ദുബായില്‍ നിന്നെത്തുന്ന 975 ഗ്രാം സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു പദ്ധതി.
2021-ലെ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് ആദ്യം ഉയര്‍ന്നുവന്നത്. കേസില്‍ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ആയങ്കി പാര്‍ട്ടിയുടെ മറ പിടിച്ച് സ്വര്‍ണക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും നടത്തുകയായിരുന്നു. പിന്നീട് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ അര്‍ജുന്‍ ആയങ്കിക്ക് വലിയ പിന്തുണയുണ്ട്. എന്നാല്‍ ഈയടുത്തായി സോഷ്യല്‍ മീഡിയയിലൂടെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരേ അര്‍ജുന്‍ ആയങ്കി രംഗത്ത് വന്നതോടെ പാര്‍ട്ടിക്ക് അനഭിമതനാവുകയായിരുന്നു. തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ സ്ഥിരം കുറ്റവാളിയായി കണക്കാക്കി കാപ്പ ചുമത്താന്‍ വരെ ശുപര്‍ശ ചെയ്തിരുന്നു.
നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിച്ച് പരിശോധനയ്ക്ക് വിധേയരായ വിദ്യാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. കൊല്ലം എസ് എൻ കോളേജിൽ സെപ്റ്റംബർ നാലിനാണ് പരീക്ഷ നടക്കുക. കൊല്ലം ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ നടന്ന പരീക്ഷയിൽ പരാതി ഉന്നയിച്ച വിദ്യാർഥികൾക്കാണ് പരീക്ഷയെഴുതുവാനുളള അവസരം. വീണ്ടും പരീക്ഷയെഴുതാൻ താൽപര്യമുള്ള വിദ്യാർഥികൾ മാത്രം എഴുതിയാൽ മതിയെന്നും ദേശീയ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.
ദേശീയ ടെസ്റ്റിങ് ഏജൻസിയുടെ പരീക്ഷ അറിയിപ്പ് കിട്ടിയതായും ഹാൾ ടിക്കറ്റ് ലഭിച്ചു തുടങ്ങിയതായും കുട്ടികളുടെ രക്ഷിതാക്കൾ മാധ്യമങ്ങളെ അറിയിച്ചു. അപമാനിക്കപ്പെട്ട സാഹചര്യത്തിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ദേശീയ ടെസ്റ്റിങ് ഏജൻസി വീഴ്ച സംഭവിച്ചില്ലെന്നാണ് വിശദീകരിച്ചത്. ഇതിന് പിന്നാലെ കേരളത്തിൽ നിന്നുള്ള എം പിമാർ വിഷയം പാർലമെന്റിൽ ഉന്നയിച്ചതിനെ തുടർന്ന് ദേശീയ ടെസ്റ്റിങ് ഏജൻസി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കമ്മീഷൻ കൊല്ലത്തെ പരീക്ഷാ സെന്ററിലെത്തുകയും പരാതിപ്പെട്ട വിദ്യാർഥിനികളിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വീണ്ടും പരീക്ഷ നടത്താൻ അവസരം നൽകണമെന്ന് കമ്മീഷനോട് വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ ഏഴ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. പരീക്ഷാ കേന്ദ്രത്തിന്റെ ചുമതല വഹിച്ചിരുന്ന ഐസക് രാജു, ഒബ്‌സർവർ ഡോ. ഷംനാദ്, കരാർ ജീവനക്കാരായ മൂന്ന് പേർ, രണ്ട് കോളേജ് ജീവനക്കാർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കുട്ടികളുടെ അടിവസ്ത്രത്തിൽ ലോഹഭാഗങ്ങൾ ഉള്ളതിനാൽ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് നിർദേശിക്കുകയായിരുന്നു. രാജ്യത്ത് ആറ് കോളജുകളിലാണ് ഇത്തരത്തിൽ പരാതി ഉയർന്നത്.
ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ മരണത്തില്‍ പോലീസിന്റെ നിര്‍ണായക കണ്ടെത്തലുകൾ. സൊനാലിയെ കൊലപ്പെടുത്തിയത് തന്നെയെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇവരെ നിര്‍ബന്ധപൂര്‍വും മയക്കുമരുന്ന് കഴിപ്പിച്ചതിനായി കണ്ടെത്തിയിരിക്കുകയാണ്. കുറ്റവാളികളെന്ന് കണ്ടെത്തിയ സുഖ്വീന്ദർ സിംഗും സുധീർ സാംഗ്വാനുമെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.
കേസിലെ നിര്‍ണായക വഴിത്തിരിവാവുകയാണിത്. സൊനാലിയെ നിര്‍ബന്ധിച്ച് മയക്കുമരുന്ന് കഴിപ്പിച്ചിരുന്നതായും, അബോധാവസ്ഥയിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ അവരെ അസോസിയേറ്റുമാര്‍ ബാത്ത് റൂമിലേക്ക് കൂട്ടികൊണ്ടു പോയതായും പോലീസ് കണ്ടെത്തിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ സംഭവിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.
ഹരിയാന മന്ത്രിക്ക് അടക്കം പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് സൊനാലിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇവരുടെ സ്വത്ത് കൈക്കലാക്കാനായി അസോസിയേറ്റുമാര്‍ കൊടും ക്രൂരതയാണ് നടത്തിയതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സൊനാലി ഫോഗട്ടിന്റേത് ദുരൂഹ മരണമാണ് കൊലപാതകമെന്നതിലേക്ക് വഴിമാറിയിരിക്കുന്നത്. ഇവരെ നിര്‍ബന്ധപൂര്‍വം മയക്കുമരുന്ന് കഴിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍. ഇത് മരണത്തിന് കാരണമായെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുണ്ടായിരുന്നുവെന്ന് നേരത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും കണ്ടെത്തി. ഇവരുടെ രണ്ട് അസോസിയേറ്റുമാരും അറസ്റ്റിലായിട്ടുണ്ട്. സൊണാലിയെ നിര്‍ബന്ധിപ്പിച്ച് പ്രതികളിലൊരാള്‍ മയക്കുമരുന്ന് കഴിപ്പിക്കുന്നതായി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
സൊണാലിയെ കെമിക്കല്‍ പദാര്‍ത്ഥം നല്‍കിയ ശേഷം ആകെ നിയന്ത്രണം വിട്ട അവസ്ഥയിലേക്ക് പ്രതികള്‍ നയിക്കുകയാണ് ഉണ്ടായത്. ബോധം തീരെയില്ലായിരുന്ന സൊണാലിയെ പ്രതികള്‍ ബാത്‌റൂമിലേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് പ്രതികളും സൊനാലിയും രണ്ട് മണിക്കൂറോളം ബാത്ത് റൂമിനുള്ളിൽ ചെലവിട്ടതായും ഗോവ ഡിജിപി ഓംവീര്‍ സിംഗ് ബിഷ്‌ണോയ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. സൊനാലിക്കൊപ്പം ക്ലബില്‍ അസോസിയേറ്റുമാരായ സുഖ്‌വീന്ദര്‍ സിംഗ്, സുധീര്‍ സംഗ്വാന്‍ എന്നിവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുമുണ്ട്.
വീഡിയോയില്‍ പ്രതികൾ നിര്‍ബന്ധിച്ച് നടിയെ മയക്കുമരുന്ന് പോലെയുള്ള പദാര്‍ത്ഥം കഴിപ്പിക്കുന്നു. പോലീസിന്റെ രൂക്ഷമായ ചോദ്യം ചെയ്യലില്‍ സൊനാലിയെ കൊണ്ട് ഒരു മാരക രാസപദാര്‍ത്ഥം മദ്യത്തില്‍ കലര്‍ത്തി കുടിപ്പിച്ചതായി അവർ സമ്മതിച്ചെന്ന് ഡിജിപി പറഞ്ഞു. ഇവരെ കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ ഗോവ പോലീസ് ചോദ്യം ചെയ്തിരുന്നു. ഗോവ മെഡിക്കല്‍ കോളേജിലാണ് സൊനാലിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നത്.
പുലര്‍ച്ചെ നാലരയ്ക്ക് ഇവര്‍ക്ക് ഒട്ടും നിയന്ത്രണമില്ലാതെ പാതി ബോധത്തിലാണ് നടന്നിരുന്നത്. പ്രതികള്‍ ഈ സമയത്താണ് അവരെ ബാത്ത് റൂമിലേക്ക് കൊണ്ടുപോയത്. രണ്ട് മണിക്കൂറോളം ഇവര്‍ എന്താണ് ചെയ്തതെന്ന് മാത്രം ഇപ്പോഴും വ്യക്തമായിട്ടില്ല. ഇവരെ ഉടനെ കോടതിയില്‍ ഹാജരാക്കും. മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്നാണ് ഇവര്‍ മരിച്ചതെന്ന് ഉറപ്പാണ്. അതേസമയം സഹോദരന്‍ റിങ്കു സിംഗിന്റെ ഇടപെടലാണ് ഇവരുടെ അറസ്റ്റിന് സഹായിച്ചത്. ആദ്യ ഘട്ടത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമായി കണ്ടിരുന്ന സംഭവമാണ് ഇപ്പോള്‍ കൊലപാതകമായി മാറിയത്.