പൈങ്ങോട്ടൂര്‍: ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വെള്ളത്തില്‍ വീണ സഹയാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വൈദികന്‍ തടാകത്തില്‍ മുങ്ങി മരിച്ചു. സി.എസ്.ടി സഭാംഗമായ ഫാ. ഡൊമിനിക് (ബിനു) കുരീക്കാട്ടിലാണ് ചൊവ്വാഴ്ച്ച റേഗന്‍സ്ബുര്‍ഗിലുള്ള തടാകത്തില്‍ അപകടത്തില്‍പ്പെട്ടത്. ബവേറിയ സംസ്ഥാനത്തെ ഷ്വാര്‍സാഹ് ജില്ലയിലുള്ള ലേക്ക് മൂര്‍ണറില്‍ വൈകിട്ട് ആറേകാലോടെയാണ് അപകടം നടന്നത്. ഒരാള്‍ തടാകത്തില്‍ നീന്തുകയും മുങ്ങിത്താഴുകയും ചെയ്യുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ പൊലീസിലും റസ്ക്യു സേനയിലും വിവരം അറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ വൈകുന്നേരം 4.30ഓടെ അപകടം നടന്ന സ്ഥലത്തിന് സമീപത്തുനിന്നും മൃതദേഹം കണ്ടെത്തി. ഇന്‍ക്വസ്റ്റ് ചെയ്തശേഷം മ്യൂണികിലെ സ്വകാര്യ മോര്‍ച്ചറിയിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആറ് ദിവസത്തിനകം നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് സിഎസ്ടി സഭാധികൃതര്‍ അറിയിച്ചു.
കോതമംഗലം രൂപതയില്‍പ്പെട്ട പൈങ്ങോട്ടൂര്‍ ഇടവകാംഗമായ ഫാ. ബിനു ആലുവ സി.എസ്.ടി പ്രൊവിന്‍സിന്‍റെ ഭാഗമായ റേഗന്‍സ്ബര്‍ഗ് രൂപതയിലാണ് കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി സേവനം അനുഷ്ടിക്കുന്നത്.
പൈങ്ങോട്ടൂര്‍ കുരീക്കാട്ടില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ ആറ് മക്കളില്‍ ഇളയയാളാണ്. സഹോദരങ്ങള്‍ : സെലിന്‍, മേരി, ബെന്നി, ബിജു, ബിന്ദു.
ഫാ. ഡൊമിനിക് കുരീക്കാട്ടിലിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മമ്പാട്ടെ ഒരു ടെക്സ്‌റ്റൈല്‍സ് ഗോഡൗണില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ 12പേര്‍ അറസ്റ്റില്‍. കോട്ടക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹ്‌മന്റെ മരണത്തിലാണ് ആത്മഹത്യ പ്രേരണ, തടവില്‍ മര്‍ദിക്കല്‍ തുടങ്ങിയ കുറ്റം ചുമത്തി അറസ്റ്റ് നടന്നത്.
ശനിയാഴ്ച ഉച്ചയോടെയാണ് മുജീബിന്റെ മൃതദേഹം ഗോഡൗണില്‍ നിന്ന് കണ്ടെത്തിയത്. നേരത്തെ ബേങ്കില്‍ മുക്കുപണ്ടം പണയം വച്ച കേസില്‍ ജാമ്യത്തിലിറങ്ങിയാളാണ് മരിച്ച മുജീബ് റഹ്‌മാന്‍. പിന്നീട് ഇയാള്‍ ഇന്‍ഡസ്ട്രിയല്‍ ജോലിക്കായി 1.5 ലക്ഷം രൂപക്ക് കമ്പി വാങ്ങിയിരുന്നു. ഈ തുക പക്ഷേ കടമായിരുന്നു. കാലാവധി കഴിഞ്ഞിട്ടും തുക തിരികെ നല്‍കാനായിരുന്നില്ല.
വെള്ളിയാഴ്ച ഇയാളുടെ ഭാര്യയുടെ ഫോണിലേക്ക് കൈയും കാലും കെട്ടിയിട്ട് അവശനിലയിലായ മുജീബിന്റെ ഫോട്ടോ കടയിലെ ജീവനക്കാര്‍ അയച്ചുകൊടുത്തിരുന്നു. ഇത് കുടുംബം പോലീസിന് കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുജീബിന്റെ മരണം സംഭവിക്കുന്നത്. മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കടയുടമയുടെ നേതൃത്വത്തില്‍ നടന്ന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് ആരോപണം.
വിവാഹദിനത്തില്‍ ടോമിന് നഷ്ടമായത് പ്രിയപ്പെട്ട പ്രണയിനി ഡാനിയല്‍ ഹാംസണ്‍ന്റെ ജീവനാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ടോം തന്നെയാണ് ഈ ദു:ഖവാര്‍ത്ത ആരാധകരെ അറിയിച്ചത്. എന്നാല്‍ മരണകാരണം എന്താണെന്ന് ടോം പോസ്റ്റില്‍ പറയുന്നില്ല.
ടോമും ഡാനിയലും 2020 സെപ്റ്റംബറില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ കോവിഡ് വ്യാപിച്ചതോടെ അത് നീട്ടിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഒരുമിച്ചു ജീവിച്ച ഇരുവര്‍ക്കും 2021 ഒക്ടോബറില്‍ ഒരു ആണ്‍കുഞ്ഞും പിറന്നു.
എന്നാല്‍ കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നതിന് മുമ്പെ ഡാനിയല്‍ ഈ ലോകത്തോട് വിട പറയുകയായിരുന്നു. കുഞ്ഞിനെ ചേര്‍ത്തുപിടിച്ചുള്ള ഡാനിയലിന്റെ ചിത്രത്തോടൊപ്പമാണ് പ്രിയപ്പെട്ടവളുടെ വേര്‍പാട് ടോം ആരാധകരെ അറിയിച്ചത്.
‘എനിക്കിത് വിശ്വസിക്കാനാകുന്നില്ല. എന്റെ പ്രിയപ്പെട്ട ഡാനീ…അവളായിരുന്നു എനിക്കെല്ലാം. എന്റെ ഉറ്റസുഹൃത്ത്, എന്റെ ജീവിതത്തിലെ സ്‌നേഹം. എന്റെ പ്രാണന്‍. ജൂണ്‍ 18 ശനിയാഴ്ച അവള്‍ എന്നെ വിട്ടുപോയി. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായിരിക്കേണ്ട ദിവസം ഹൃദയഭേദകമായി അവസാനിച്ചു. ഞാനിപ്പോള്‍ കണ്ണീര്‍ക്കടലിലാണ്.
ഞങ്ങള്‍ വിവാഹപ്പന്തലില്‍ എത്തിയില്ല. വിവാഹശേഷമുള്ള ഞങ്ങളുടെ ആദ്യത്തെ നൃത്തം ചെയ്തില്ല. നീ എന്റെ ലോകമായിരുന്നു. എന്റെ ജീവിതത്തിലെ അമ്യൂലമായ നിധി. അതെല്ലാം നിനക്കറിയാമല്ലോ? നീ അണിയിച്ച മോതിരം എന്റെ വിരലിലുണ്ട്. നിന്നോടുള്ള അചഞ്ചലമായ സ്‌നേഹത്തിന്റെ അടയാളമായി ഞാന്‍ ജീവിതകാലം മുഴുവനും അതു ധരിക്കും.
ഞാന്‍ ഇപ്പോള്‍ പൂര്‍ണമായും തകര്‍ന്നുപോയൊരു മനുഷ്യനാണ്. എവിടേക്കാണ് പോകേണ്ടത് എന്നുപോലും എനിക്ക് മനസിലാകുന്നില്ല. പക്ഷെ നമ്മുടെ മകനായി ഞാന്‍ ശക്തി സംഭരിക്കും. നീ മികച്ച അമ്മയായിരുന്നു. അത്രത്തോളം എത്താന്‍ എനിക്ക് കഴിയുമോയെന്ന് അറിയില്ല. എങ്കിലും നീയും ഞാനും ആഗ്രഹിച്ചരീതിയില്‍ അവനെ വളര്‍ത്താന്‍ ഞാന്‍ ശ്രമിക്കും. ഉറപ്പ്. അവന്റെ എത്രത്തോളം മികച്ച സ്ത്രീയായിരുന്നെന്ന് അവന്‍ തിരിച്ചറിയും. അവന് എന്നും നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനം മാത്രമായിരിക്കും ഉണ്ടാകുക.
അകത്തും പുറത്തും ഏറ്റവും സുന്ദരിയായ വ്യക്തിയായിരുന്നു നീ. അവിശ്വസനീയമാം വിധം ജീവിച്ച ആത്മാവ്. അത്തരമൊരു സ്‌പെഷ്യല്‍ വ്യക്തിയെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. നിങ്ങളുടെ സന്ദേശങ്ങളിലും ആശ്വാസ വാക്കുകളിലും ഞാന്‍ സമാധാനം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. എന്റെ പ്രിയപ്പെട്ട ഡാനി, എന്റെ വെളിച്ചമായിരുന്നു നീ. നീയില്ലാത്ത എന്റെ ലോകം ഇരുട്ടാണ്. ഞാന്‍ നിന്നെ എന്നെന്നും മിസ് ചെയ്യും’. ടോം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിക്കുന്നു.
പോലീസ് ക്വാട്ടേഴ്സില്‍ മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് റെനീസിന്റെ സുഹൃത്തായ യുവതി അറസ്റ്റില്‍. പോലീസ് ഉദ്യോഗസ്ഥന് റെനീസിന്റെ സുഹൃത്ത് ഷഹാനയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണകുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്.
കേസില്‍ കഴിഞ്ഞ ദിവസം ഷഹാനയെ പ്രതി ചേര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. റെനീസും യുവതിയും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിൽ പോലീസിന് വ്യക്തമായിട്ടുണ്ട്.
ആലപ്പുഴ കുന്നുംപുറത്തുള്ള എആർ ക്യാമ്പിലെ പോലീസ് ക്വാട്ടേഴ്സിലായിരുന്നു റെനീസും കുടുംബവും താമസിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ഔട്ട് പോസ്റ്റിലായിരുന്നു റെനീസിന് ജോലി. സംഭവ ദിവസത്തിന് തലേന്ന് രാത്രി എട്ടിന് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജ്ല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒന്നരവയസുള്ള മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മകൻ ടിപ്പു സുൽത്താനെ ഷാൾ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ റെനിസ് നിരന്തരം പീഡിപ്പിച്ചിരുന്നു. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നജ്ലയുടെ വീട്ടുകാർ നല്‍കിയിരുന്നു. എന്നാൽ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ പല തവണ റെനിസ് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
നജ്ലയെ സ്വന്തമായി മൊബൈൽ ഫോണ്‍ ഉപയോഗിക്കാന്‍ റെനീസ് അനുവദിച്ചിരുന്നില്ല. ഇയാൾ പുറത്ത് പോകുമ്പോള്‍ നജ്ലയെ മുറിയില്‍ പൂട്ടിയിടുമായിരുന്നു. പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
വിമതർക്ക് അന്ത്യശാസനം നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വെകീട്ട് 5 മണിക്ക് മുഖ്യമന്ത്രി വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം. പങ്കെടുത്തില്ലെങ്കിൽ അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധി പരിഹരിക്കാൻ ശിവസേനയുടെ അവസാനവട്ട ശ്രമത്തിനിടെയാണ് വിമതർക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്.
നിയമസഭാകക്ഷി നേതാവ് അജയ് ചൗധരി,സച്ചിൻ ആഹർ എന്നിവർ ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ എത്തി വിമതരെ കാണുകയും യോഗത്തിനെത്തിയില്ലെങ്കിൽ അയോഗ്യരാക്കുമെന്ന കാര്യം നേരിട്ടറിയിക്കുകയും ചെയ്തു .അതേസമയം ഗുവാഹത്തിയിൽ വിമത എംഎൽഎമാർ യോഗം ചേരും. 46 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ് വിമത നേതാവ് ഏകനാഥ് ഷിൻഡേ അവകാശപ്പെടുന്നത്.
സർക്കാരിൻറെ ഭാവി അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിടേണ്ടി വരുമെന്ന സൂചന നൽകി സേന എം.പി സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്യ്തിരുന്നു. സഭ പിരിച്ചുവിട്ടേക്കാവുന്ന സാഹചര്യമാണ് നിലവിലുളളതെന്ന് റാവത്ത് ട്വീറ്റ് ചെയ്തു.അധികാരം നഷ്ടപ്പെട്ടാലും പാർട്ടി പോരാട്ടം തുടരുമെന്നും ആദർശങ്ങളിൽ ഉറച്ചുനിൽക്കുമെന്നും റാവത്ത് പറഞ്ഞു
എന്നാൽ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഫെയ് സ്ബുക്ക് ലെെവിനിടെ അദ്ദേഹം വ്യക്തമാക്കി. രാജി കത്ത് തയ്യാറാണെന്നും, മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. തന്നെ ആവശ്യമില്ലാത്തവര്‍ക്ക് പദവി ഒഴിയണമെന്ന് നേരിട്ട് പറയാമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തോട് ആർത്തിയില്ലെന്നും ബാലാ സഹേബ് ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ശിവസേനയും ഹിന്ദുത്വവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് പറഞ്ഞ ഉദ്ദവ് താക്കറെ, ശിവസേനയും ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ചില എംഎല്‍എമാരെ കാണാനില്ല. ചില എംഎല്‍എമാരെ സൂറത്തില്‍ കണ്ടിരുന്നു. ചില എംഎല്‍എമാര്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നു. എംഎല്‍മാര്‍ പറഞ്ഞാല്‍ രാജിവയ്ക്കാന്‍ താന്‍ തയ്യാറാണെന്നും ഒരു എംഎല്‍എ തനിക്കെതിരെ നിന്നാല്‍പ്പോലും അത് മാനക്കേടാണെന്നും താക്കറെ പറഞ്ഞു.
ഭരണപരിചയമില്ലാതെയാണ് താന്‍ മുഖ്യമന്ത്രിയായത്. കോവിഡ് അടക്കം എല്ലാ വെല്ലുവിളികളും നേരിട്ടു. ശിവസേനയും ഹിന്ദുത്വയും ഒന്നാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ വീഴ്ച വരുത്തിയിട്ടുമല്ല. താന്‍ ബാല്‍ താക്കറെയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഏക്‌നാഥ് ഷിന്‍ഡെ നേടിയതെല്ലാം ബാലാസാഹിബിന്റെ ആശയങ്ങളുടെ തുടര്‍ച്ചയായി ആണ്. ബാലാസാഹിബിന്റെ ശിവസേനയില്‍ നിന്ന് ഒരുമാറ്റവുമില്ല. ഹിന്ദുത്വത്തിന് വേണ്ടി പോരാട്ടം തുടരും. തന്നെ മുഖ്യമന്ത്രിയാകാന്‍ നിര്‍ദേശിച്ചത് ശരദ് പവാറാണ്. ഇല്ലെങ്കില്‍ സര്‍ക്കാരിന് മുന്നോട്ടു പോകാനാവില്ലെന്ന് പവാര്‍ പറഞ്ഞു.
.
ടോം ജോസ് തടിയംപാട്
കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തിൽ മരണമടഞ്ഞ ലിവർപൂളിന്റെ പ്രിയ ഡോക്ടർ ജ്യോതിസ് മണലയിൽ (26 ) വരുന്ന ജൂലൈ മാസം 7 വ്യാഴാഴ്ച സെന്റ് . ഹെലൻസ് ഹോളി ക്രോസ് പള്ളിയിൽ വച്ച് മലയാളി സമൂഹം വിടനൽകും . പള്ളിയിലെ ചടങ്ങുകൾ രാവിലെ 10 .30 ന് ആരംഭിക്കും. മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ജ്യോതിസ് ലിവർപൂളിൽ എത്തിയത് അന്നുമുതൽ അൾത്താര ബാലനായി പ്രവർത്തിച്ച പള്ളിയിലാണ് അന്ത്യ കർമങ്ങൾ നടക്കുന്നത് . യു കെ യുടെ വിവിധഭാഗങ്ങളിൽ നിന്നും അന്ത്യ ഉപചാരം അർപ്പിക്കാൻ ആളുകൾ അവിടെ എത്തിച്ചേരും
കഴിഞ്ഞ ദിവസം ഞാനും സുഹൃത്ത് ജോസ് മാത്യുവും കൂടി ജ്യോതിസിന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ പ്രാത്ഥന നടന്നുകൊണ്ടിരിക്കുകയായിരുന്നു, പിതാവ് ജോജപ്പൻ അവൻ കുട്ടിയായിരുന്നപ്പോൾ സ്വന്തമായി ഉണ്ടാക്കിയ mouse mat pad കാണിച്ചു .അതിൽ E = mc2 എന്നെഴുതി അതിൽ അവന്റെ ചെറുപ്പത്തിലേ ഫോട്ടോകളും ചേർത്ത് വച്ചിട്ടുണ്ടായിരുന്നു. അതുകാണിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു .

എ. ലെവലിനു പഠിക്കുമ്പോൾ മുതൽ അവൻ ഷോപ്പിൽ പോയാൽ കുറെയേറെ പാക്കറ്റ് സാധനങ്ങൾ വാങ്ങും അതുമുഴുവൻ education disabilities ഉള്ള കുട്ടികൾക്ക് വേണ്ടിയായിരുന്നു . ഡോക്ടർ ആയ ശേഷം തല മൊട്ടയടിച്ചു വീട്ടിൽ എത്തിയിരുന്നു ‘അമ്മ ഒരിക്കൽ വഴക്കു പറഞ്ഞു പക്ഷെ അത് ക്യൻസർ രോഗികൾക്ക് വേണ്ടിയായിരുന്നു ചെയ്തത് എന്നത് പിന്നീടാണ് അറിഞ്ഞത്. കൊറോണ മൂർഛിച്ച കാലത്ത് 7 ദിവസവും ജോലി ചെയ്തിരുന്ന ജ്യോതിസ് ഒരു അവധിപോലും എടുത്തിരുന്നില്ല, ചുറ്റും നിരന്തരം നടക്കുന്ന മരണങ്ങൾ കണ്ടു കൂടെ ജോലി ചെയ്തിരുന്ന ഡോക്ടർ സുഹൃത്തുക്കളോടു ഞാൻ മരിച്ചാൽ കത്തിച്ചു കളഞ്ഞാൽ മതിയെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു എന്നാണ് അറിയുന്നത് . ലിവർപൂളിൽ ജോജപ്പൻ, ജെസ്സി, ദമ്പതികൾ അറിയപ്പെട്ടിരുന്നത് ജ്യോതിസിന്റെ മാതാപിതാക്കൾ എന്നനിലയിൽ ആയിരുന്നു .ജ്യോതിസ് മരിച്ചത് വില്ലേജ് റോഡിൽ ജ്യോതിസ് ഓടിച്ചിരുന്ന കിയാ കാറും എതിരെ വന്ന റേഞ്ച് റോവറുമായി കൂട്ടിയിടിച്ചാണ് . ഇന്റേണൽ ബ്ലീഡിങ് ആയിരിക്കാം മരണകാരണം എന്നാണ് കരുതുന്നത്. രണ്ടു വണ്ടിയും ഓവർ സ്പീഡീൽ ആയിരുന്നില്ല എന്നാണ് അറിയുന്നത് .
ജ്യോതിസ് ജോലി ചെയ്തിരുന്ന ലങ്കഷെയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽനിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ശേഷം മെഡിക്കൽ സ്റ്റുഡൻസിനു ക്ലാസ് എടുക്കാൻ ബ്ലാക്ക് പൂളിലേക്ക് പോകുന്നവഴിയാണ് അപകടം സംഭവിച്ചത്. വീടു മുഴുവൻ ജ്യോതിസിന്റെ ചെറുപ്പം മുതലുള്ള ഫോട്ടോകൾ ഫ്രെയിം ചെയ്തു വച്ചിരുന്നത് കാണാമായിരുന്നു. ലിവിങ് റൂമിൽ ഒരു വലിയ ഫോട്ടോ വച്ചിട്ട് അതിനു മുൻപിലാണ് പ്രാർത്ഥന നടത്തിയിരുന്നത്. ലിവിങ് റൂമിലെ ഷോ കെയിസിൽ നിറയെ ജ്യോതിസ് നേടിയ ട്രോഫികൾ അടുക്കി വച്ചിരിക്കുന്നത് കാണാമായിരുന്നു . മരണവിവരം അറിഞ്ഞു അമേരിക്കയിൽ നിന്നും വന്ന ജോജപ്പന്റെ ചേട്ടനോടും ജോജപ്പനോടും അനുശോചനം അറിയിച്ചു പുറത്തിറങ്ങിയ ഞങ്ങളുടെയും കണ്ണ് നിറഞ്ഞിരുന്നു
രണ്ടായിരത്തോടുകൂടി യു കെയിലേക്ക് നടന്ന മലയാളി കുടിയേറ്റത്തിൽ ലിവർപൂളിൽ എത്തിയതായിരുന്നു ജ്യോതിസിന്റ കുടുംബം . ഒരു പക്ഷെ മലയാളികളുടെ ഇടയിൽ ലിവർപൂളിൽ നിന്നും ആദ്യ൦ MBBS കരസ്ഥമാക്കിയത് ജ്യോതിസ് ആയിരിക്കും . വളർന്നു വരുന്ന തലമുറയ്ക്ക് ജ്യോതിസ് ഒരു മാതൃകയായിരുന്നു
പഠിത്തത്തിലും കലാസാംസ്‌കാരിക മേഖലയിലും പ്രതിഭയായിരുന്നു ആ ചെറുപ്പക്കക്കാരൻ . ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ നിന്നാണ് MBBS കരസ്ഥമാക്കിയത്. ജോജപ്പൻ, ജെസ്സി, ദമ്പതികൾക്ക് രണ്ടു ആൺ കുട്ടികളാണ് ഉള്ളത് അതിൽ മൂത്തയാളാണ് ജ്യോതിസ് . ജ്യോതിസിന്റെ കുടുംബം ചങ്ങനാശേരി സെന്റ് . മേരിസ് കത്തീഡ്രൽ ഇടവക മണലയില്‍ കുടുംബാംഗമാണ്.
അന്ത്യ കർമ്മങ്ങൾ നടക്കുന്ന പള്ളിയുടെ അഡ്രസ്സ് .
Holy Cross Church .St .Helens .Post Code WA 101LX .
ജ്യോതിസിനു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെയുടെ കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ ,
പ്രവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഒസിഐ കാര്‍ഡ് ഉള്‍പ്പെടെയുള്ള സംരക്ഷണം പോലെ നാട്ടിലെ അവരുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ക്ക് പരിരക്ഷ നല്‍കുന്ന പ്രവാസി സുരക്ഷാ ബില്ല് നടപ്പില്‍ വരുത്തേണ്ടത് അനിവാര്യമെന്ന് ഒഐസിസി ആവശ്യപ്പെട്ടത് മൂന്നാമത് ലോക കേരള സഭയില്‍ ശ്രദ്ധേയമാവുകയും മേഖല റിപ്പോര്‍ട്ടിംഗില്‍ ഒന്നാമതായി പരിഗണിക്കുകയും ചെയ്തു.
യൂറോപ്പ് സെഷനില്‍ ജര്‍മനിയില്‍ നിന്നുള്ള ഒഐസിസി ഗ്‌ളോബല്‍ സെക്രട്ടറി/യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ ജിന്‍സന്‍ ഫ്രാന്‍സ് കല്ലുമാടിക്കലാണ് ഈ നിര്‍ദ്ദേശം ആദ്യമായി മന്ത്രിമാരായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, അഡ്വ.ആന്റണി രാജു എന്നിവരുടെ മുമ്പാകെ അവതരിപ്പിച്ചത്. ഇക്കാര്യം മുന്തിയ പരിഗണനയില്‍ എടുക്കുമെന്നു മന്ത്രിമാര്‍ ഉറപ്പു നല്‍കിയതുകൂടാതെ നോര്‍ക്ക സിഇഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി മുഖേനയും സാക്ഷ്യപ്പെടുത്തി. പ്രശ്‌നം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് ഒരു സബ്കമ്മിറ്റിയെയും തിരഞ്ഞെടുക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.
എന്‍ആര്‍ഐ(എന്‍ആര്‍കെ), ഒസിഐ ഹോള്‍ഡര്‍മാര്‍, അവരുടെ ജീവിതത്തിനായി, കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്തുക്കള്‍, കെട്ടിടങ്ങള്‍, പാരമ്പര്യമായി ലഭിച്ച സ്വത്തുവകകള്‍, പൂര്‍വിക സ്വത്തുകള്‍ ദീര്‍ഘകാലമായി നാട്ടില്‍ ഇല്ലാത്തതിന്റെ പേരില്‍ കൈമോശം വരികയോ അന്യാധീനപ്പെടുകയോ, അന്യര്‍ കൈയ്യേറ്റം ചെയ്യുകയോ ഉണ്ടാവുന്ന പതിവ് ഇപ്പോള്‍ സര്‍വസാധാരണമാണ്. വിദേശത്തേയ്ക്ക് ജോലി തേടി പോയി പിന്നീട് തിരിച്ചുവരാമെന്ന സ്വപ്നവുമായാണ് പ്രവാസികള്‍ കേരളത്തില്‍ നിക്ഷേപം നടത്തുന്നത്.
ഇതുകൂടാതെ മറ്റു സാഹചര്യങ്ങള്‍ കാരണം അസുഖം, വാര്‍ധക്യം, തുടങ്ങിയ ജീവിത ഘട്ടങ്ങളില്‍ പഴയതുപോലെ കേരളത്തില്‍ തിരിച്ചെത്താന്‍ കഴിയുന്നില്ല. ഇത്തരക്കാര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, പ്രവാസികള്‍ക്ക് നിയമസാധുത ആവശ്യമായി വരികയും ഇതിനായി സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിലൂടെ ഇതു പരിഹരിക്കാന്‍ പ്രവാസി സുരക്ഷാ ബില്‍ കേരളത്തില്‍ പ്രാബല്യത്തില്‍ വരുത്തേണ്ട ആവശ്യകതയും കൂടാതെ സമാധാനപരമായ ജീവിതം നയിക്കാന്‍ സര്‍ക്കാര്‍ പിന്തുണയും വേണമെന്ന് ജിന്‍സന്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ ഈ നിര്‍ദ്ദേശത്തിലൂടെ ചൂണ്ടിക്കാട്ടി. അതുതന്നെയുമല്ല പ്രവാസികളുടെ സ്വന്തം വസ്തുവകകള്‍ മറ്റു സ്വാധീനം ഉപയോഗിച്ച് ഉടമസ്ഥാവകാശ രേഖകള്‍ മായ്ക്കുകയും അതുമല്ലെങ്കില്‍ നിരവധി തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതും ഇപ്പോള്‍ കേരളത്തില്‍ പതിവാണ്.
പ്രവാസികള്‍ ചുരുങ്ങിയ അവധിയ്ക്കായി നാട്ടിലെത്തുമ്പോള്‍ സ്വന്തം സ്വത്തുവകകള്‍ തിട്ടപ്പെടുത്താനായി ശ്രമിക്കുമ്പോള്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ തടസങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇതിനെ തരണം ചെയ്യാന്‍ ഒരു പ്രവാസി ലാന്‍ഡ് ഡാറ്റാബേസ് പ്രാബല്യത്തിലാക്കി വിവരങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം കൂടിയേ തീരു. അതിനാല്‍, പ്രവാസി മലയാളികള്‍ ഈ വിഷയത്തില്‍ പ്രവാസി സുരക്ഷ ബില്‍ പാസാക്കുന്നതിന് ശരിയായതും കാര്യക്ഷമവുമായ സര്‍ക്കാര്‍ സംവിധാനം നിലവില്‍ വരുത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും, സാംസ്‌കാരിക സംഘടനകളുടെയും പങ്കാളിത്തം വേണമെന്നും ജിന്‍സന്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ ലോക കേരള സഭയില്‍ അഭ്യര്‍ത്ഥിച്ചു.
കൊച്ചി മെട്രോ ലൈനിന് ഇരുവശങ്ങളിലുമുളള വീടുകളുടെ ആഡംബര നികുതി 50% വര്‍ധിപ്പിക്കാന്‍ ആലോചന. ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്ററിനകത്തുളള വീടുകള്‍ക്കായിരിക്കും ഇത് ബാധകമാവുക. ഇതുമായി ബന്ധപ്പെട്ട ലാന്‍ഡ് റവന്യു കമ്മീഷണറുടെ നിര്‍ദേശം സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ആലുവ മുതല്‍ തൃപ്പൂണിത്തുറ എസ്എന്‍ ജംക്ഷന്‍ വരെയുള്ള മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്റര്‍ ദൂര പരിധിയിലുളള വീടുകള്‍ക്കാണ് വര്‍ധന വരുത്താന്‍ ആലോചിക്കുന്നത്. നിലവില്‍ 278 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കൂടുതലുള്ള വീടുകള്‍ക്കാണ് ആഡംബര നികുതി നല്‍കേണ്ടത്. പരിഷ്‌കരിച്ച നികുതി അനുസരിച്ച് 278 ചതുരശ്ര മീറ്റര്‍ മുതല്‍ 464 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ക്കു എല്ലാ വര്‍ഷവും 5,000 രൂപ വീതം ആഡംബര നികുതി നല്‍കണം. നിര്‍ദേശം നടപ്പായാല്‍ ഇവര്‍ക്ക് 7,500 രൂപയായിരിക്കും പുതിയ നികുതി.
എന്‍.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപദി മുര്‍മു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്ന ആദ്യ ഗോത്രവര്‍ഗ വനിതയാണ് ദ്രൗപദി. ഒഡീഷയില്‍ നിന്നുള്ള ആദിവാസി നേതാവും മുന്‍ മന്ത്രിയുമാണ് ദ്രൗപദി മുര്‍മു. വിദ്യാഭ്യാസ പ്രവര്‍ത്തകയാണ്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാകും അവര്‍.
2000-ല്‍ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2000 മുതൽ 2002 വരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി- സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായിരുന്നു. 2002 മുതൽ 2004
വരെ ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായിരുന്നു. 2015 മുതൽ ഝാർഖണ്ഡ് ഗവർണ്ണറായിരുന്നു. ഗവർണ്ണറാവുന്ന ആദ്യ ഒഡീഷ വനിതയാണ് ഇവർ. ബിജെപി പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു.
ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജില്‍ നിന്ന് ബിരുദം. രൈരാനഗറിലെ ശ്രീ ഓറോബിന്ദോ ഇന്റഗ്രല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു.
യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മാതാവ് വിജയ് ബാബുവിന് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വിജയ് ബാബു നാട്ടില്‍ ഉണ്ടാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകേണ്ട വന്നാല്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം. സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍ 26നായിരുന്നു സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. സൗത്ത് പൊലീസില്‍ പരാതിയും നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് ബാബു നടിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തുകയായിരുന്നു. പരാതിക്ക് പിന്നാലെ വിദേശത്തേക്ക് പോയ വിജയ് ബാബു 39 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്.