യുണൈറ്റഡ് കിംഗ്ഡം എലിസബത്ത് രാജ്ഞി അധികാരത്തിലേറിയിട്ട് എഴുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി വിവിധ പരിപാടികളോടെ ബക്കിങ്ഹാം കൊട്ടാരത്തില്‍ ആഘേഷിക്കാനാണ് തീരുമാനം.ഈ അവസരത്തെ അടയാളപ്പെടുത്തുന്നതിനും ദേശീയ ഐക്യത്തിന്റെ മാനസികാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഘോഷങ്ങൾക്കുള്ള രാജ്ഞിയുടെ ആഹ്വാനത്തെ പ്രതിഫലിപ്പിക്കുന്നതിനുമായി ബക്കിംഗ്ഹാം കൊട്ടാരം അധികൃതർ നിരവധി പരിപാടികൾ അനാവരണം ചെയ്തു.
വാര്‍ഷികത്തോടനുബന്ധിച്ച് പുഡ്ഡിംഗ് മത്സരങ്ങള്‍, സൈനിക പരേഡുകള്‍,പാര്‍ട്ടികള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് ബക്കിംങ്ഹാം കൊട്ടാരം തിങ്കളാഴ്ച പ്രഖ്യാപിച്ചു.ദേശീയ അഭിനിവേശങ്ങളെ പ്രതിഫലിപ്പിക്കുന്ന ആഘോഷങ്ങളിൽ പ്രധാനം പുതിയ ജൂബിലി പുഡ്ഡിംഗ് സൃഷ്ടിക്കുന്നതിനുള്ള മത്സരമാണ്, കൊട്ടാരത്തിലെ പ്രധാന പാചകക്കാരൻ ഉൾപ്പെടെയുള്ള വിധികർത്താക്കൾ വിജയിയെ തിരഞ്ഞെടുക്കുന്നു.
1952-ൽ തന്റെ പിതാവായ ജോർജ്ജ് ആറാമൻ രാജാവിന്റെ മരണശേഷം അവർ രാജ്ഞിയായി. 95 വയസ്സുള്ള രാജ്ഞി അധികാരത്തിലേറിയിട്ട് ഫെബ്രുവരി 6ന് 70 വര്‍ഷം തികയും. ഇതൊടെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ബ്രിട്ടീഷ് രാജ്ഞി എന്ന പദവിയും എലിസബത്ത് രാജ്ഞിക്ക് സ്വന്തമായിരിക്കും. ജൂണ്‍ രണ്ട് മുതല്‍ അഞ്ച് വരെയുള്ള നാല് ദിവസത്തെ പരിപാടികളായിരിക്കും സംഘടിപ്പിക്കുക.
എട്ടുവയസ്സുമുതലുള്ള യുകെ സ്വദേശികള്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം. ടെലിവിഷന്‍ കുക്കറി ഷോകളിലെ പ്രമുഖരായ മേരി ബെറി, മോണിക്ക ഗാലെറ്റി എന്നിവര്‍ മത്സരത്തില്‍ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്ന റെസിപ്പി ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കും.
ഏതൊക്കെ പരിപാടികളില്‍ രാജ്ഞി പങ്കെടുക്കുമെന്ന് വ്യക്തമായിട്ടില്ല. രാജ്ഞിയോടുള്ള ബഹുമാനാര്‍ത്ഥം രാജ്യത്ത് ഒരു പൊതു അവധി കൂടി വാരാന്ത്യത്തില്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചു. മറ്റു ചില രാജ്യങ്ങളില്‍ രാജ്ഞിയുടെ സേവനത്തെ ആദരിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ നടത്തും. കൊട്ടാരത്തിലെ ആഘോഷങ്ങില്‍ പങ്കെടുക്കാന്‍ ഏകദേശം 1400 പേര്‍ ഇതിനോടകം പേരുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ കൂറു മാറ്റത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പൊലീസ്.കേസിലെ വിസ്താര സമയത്ത് കൂറുമാറിയവരുടെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷിക്കും. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറു മാറി പ്രതിഭാഗം ചേര്‍ന്നത്. ഇതില്‍ നടന്‍ സിദ്ദിഖ്, ഇടവേള ബാബു, നടി ഭാമ, ബിന്ദു പണിക്കര്‍ കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സാഗര്‍ എന്നിവരും ഉള്‍പ്പെടുന്നുണ്ട്. കേസില്‍ തുടരെ വന്നു കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നത്. എന്നാല്‍ കോടതിയില്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമാ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സല്‍ ക്യാമ്പിനിടെ നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ്, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കർ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.
കേസില്‍ സുപ്രധാന സാക്ഷിയായി കണക്കാക്കിയിരുന്ന സാഗറിന്റെ മാെഴി മാറ്റവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് കേസിലെ സാക്ഷിയായ സാഗറിന് പണം കൈമാറിയത് ഹോട്ടലില്‍ മുറിയെടുത്ത്. സുധീറിന്റെ പേരിലെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും ലഭിച്ചു.
കേസിലെ സുപ്രധാന സാക്ഷിയായിരുന്നു സാഗര്‍. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു കവര്‍ കൊടുക്കുന്നത് താന്‍ കണ്ടിരുന്നതായാണ് സാഗര്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇയാള്‍ പിന്നീട് അത് മാറ്റുകയായിരുന്നു. മൊഴി മാറ്റാല്‍ സാഗറിനുനേല്‍ സ്വാധീനം ചെലുത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉള്‍പ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. ഇത് ശരിവെയ്ക്കുന്ന സംഭാഷണവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനേയും കുടുംബത്തേയും കവര്‍ ചിത്രമാക്കിയുള്ള വനിത മാഗസിന്‍ വിവാദമായപ്പോള്‍ ആ ചിത്രത്തില്‍ തനിക്ക് ഒരു കുഞ്ഞിനെ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂവെന്നും പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിയണമെന്നും പറഞ്ഞുകൊണ്ടുള്ള നിര്‍മാതാവ് സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.
ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കാതെ പ്രതിയ്‌ക്കൊപ്പം നില്‍ക്കുന്ന സാന്ദ്രയുടെ നിലപാടായിരുന്നു ചോദ്യം ചെയ്യപ്പെട്ടത്. എന്നാല്‍ അന്നത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സാന്ദ്ര. തന്റെ വാക്കുകളെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നെന്നും ഒരിക്കലും താന്‍ വേട്ടക്കാരനൊപ്പമല്ലെന്നും സാന്ദ്ര പറയുന്നു.
‘ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ…? ഈ ചോദ്യമുന്നയിച്ചുകൊണ്ടുള്ള നിരവധി നിരവധി മെസ്സേജുകള്‍ക്കുള്ള മറുപടി ഓരോരുത്തര്‍ക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ് ഈ പോസ്റ്റിടുന്നത്.
ഈയൊരു ചോദ്യം തന്നെ അപ്രസക്തമാണ്. തീര്‍ച്ചയായും ഇരക്കൊപ്പം തന്നെ. എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാന്‍ നിങ്ങളില്‍ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കില്‍ നമ്മുടെ തങ്കകൊലുസിന്റെ പ്രായമുള്ള ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തില്‍ വളര്‍ന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോള്‍ ചിന്തിച്ചുള്ളു.
ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ്. രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നില്‍ക്കാനാകും…?
ആദ്യം വന്ന കുറച്ചു കമന്റ്‌സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത്. ബാക്കിയുള്ളവര്‍ അത് പിന്തുടര്‍ന്നു. തങ്കക്കൊലുസിന് സുഖമില്ലാതെ ഇരുന്നതിനാല്‍ കമന്റുകള്‍ക്ക് കൃത്യമായി റിപ്ലൈ ചെയ്യാന്‍ പറ്റിയില്ല.
അപ്പോഴേക്കും പോസ്റ്റിന്റെ ഉദ്ദേശം വേറെ വഴിക്ക് കൊണ്ടുപോകപ്പെട്ടിരുന്നു. എന്നെ അറിയാവുന്നവര്‍ ഇതൊന്നും വിശ്വസിക്കില്ല എന്നറിയാം എങ്കിലും ഒരു ക്ലാരിഫിക്കേഷന്‍ തരണമെന്ന് തോന്നി. ഞാന്‍ ഇരയ്‌ക്കൊപ്പം തന്നെയാണ്,’ സാന്ദ്ര തോമസ് പറഞ്ഞു.
വനിത വിവാദത്തിലുള്ള സാന്ദ്ര തോമസിന്റെ ആദ്യ പോസ്റ്റ്..
‘മാമാട്ടി’ ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളു. എല്ലാവരെയും സ്‌നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാന്‍ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവള്‍. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു.’നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ എന്നുമായിരുന്നു സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ദിലീപും സംഘവുമെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്.
കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് സാഗറിന് പണം കൈമാറിയെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.
സാഗറിന്റെ മനസുമാറ്റിയെടുത്ത് പണം കൈമാറിയ കാര്യം ദിലീപിനോട് സഹോദരന്‍ അനൂപ് പറയുന്നതിന്റെ ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്.
ഹോട്ടലില്‍ മുറിയെടുത്തത് സുധീറിന്റെ പേരിലാണെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടു.
സാഗര്‍ ഫിലിപ്പച്ചായനെ( ദിലീപിന്റെ അഭിഭാഷകന്‍) കാണാന്‍ പോയോ എന്ന് ദിലീപ് ചോദിക്കുന്നതും നമ്മുടെ സ്വിഫ്റ്റില്‍ ആലപ്പുഴയില്‍ കൊണ്ടുപോയി മനസ് മാറ്റിയെടുത്തു എന്ന് അനൂപ് പറയുന്നതും ഓഡിയോയില്‍ കേള്‍ക്കാം.
ആലപ്പുഴയിലെ ഹോട്ടലില്‍ വെച്ചാണ് സാഗറിനെ സ്വാധീനിച്ചതെന്ന കാര്യം നേരത്തെ പൊലീസിന് മനസിലായിരുന്നെങ്കിലും ഇത് തെളിയിക്കുന്ന രേഖകളോ തെളിവുകളോ പൊലീസിന് ലഭിച്ചിരുന്നില്ല. സാക്ഷിമൊഴികളും ലഭിച്ചിരുന്നില്ല. എന്നാല്‍ ഹോട്ടലില്‍ മുറിയെടുത്തതായുള്ള രജിസ്റ്ററും അനൂപിന്റെ ശബ്ദരേഖയും ബാലചന്ദ്ര കുമാറിന്റെ മൊഴിയുമാണ് ഇപ്പോള്‍ ഈ സംഭവത്തില്‍ വഴിത്തിരിവായത്.
ബെയ്ജിങ്∙ കോവിഡിന്റെ ഒമിക്രോൺ അടക്കമുള്ള വകഭേദങ്ങളുടെ ക്രമാതീതമായ വർധനയെത്തുടർന്ന് ചൈനയിലെ അൻയാങ് നഗരത്തില്‍ അവശ്യ വസ്തുക്കളുടെ വിൽപന ഒഴിയെയുള്ള എല്ലാ പ്രവൃത്തികൾക്കും നിരോധനം ഏർപ്പെടുത്തിയതോടെ വീടുകളിൽ കഴിയാൻ നിർബന്ധിതരായത് 50 ലക്ഷത്തിൽ അധികം ആളുകൾ.
അടുത്ത മാസം ശീതകാല ഒളിംപിക്സിന് ആഥിത്യമരുളാൻ ഇരിക്കെയാണ് രാജ്യത്ത് കോവിഡ് വ്യാപനത്തിൽ വീണ്ടും വർധന ഉണ്ടായത്. തലസ്ഥാനമായ ബെയ്ജിങ് നഗരത്തെ ഹൈ റിസ്ക് വിഭാഗത്തിലാണു പെടുത്തിയിരിക്കുന്നത്. ചില മേഖലകളിൽ ലോക്ഡൗൺ, അതിർത്തികളിലെ നിയന്ത്രണം, ദൈർഖ്യമേറിയ ക്വാറന്റീൻ കാലാവധി തുടങ്ങിയ നടപടികളിലൂടെ, രാജ്യത്തെ കോവിഡ് നിരക്ക് പൂജ്യത്തിലെത്തിക്കാനായിരുന്നു അധികൃതരുടെ ശ്രമം.
എന്നാൽ ഇതിനിടെയാണ് കോവിഡ് വകഭേദങ്ങളുടെ നിരക്കു വീണ്ടും പിടിവിട്ടുയരുന്നത്. ഇതോടെ പല നഗരങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും വീടുവിട്ടു പുറത്തിറങ്ങുകയോ, വാഹനങ്ങൾ നിരത്തിലിറക്കുകയോ ചെയ്യരുതെന്ന കർശന നിർദേശമാണ് അധികൃതർ ലോക്ഡൗൺ പ്രഖ്യാപിച്ച നഗരങ്ങളിലെ താമസക്കാർക്കു നൽകിയിരിക്കുന്നതെന്നു ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
അവശ്യ വസ്തുക്കളുടെ നിർമാണം, വിൽപന എന്നിവ ഒഴികെയുള്ള എല്ലാ പ്രവൃത്തികൾക്കും നിരോധനം ഏർപ്പെടുത്തി. ലോക്ഡൗൺ ഏർപ്പെടുത്തിയ അൻയാങ് നഗരത്തിൽ, ശനിയാഴ്ചയ്ക്കു ശേഷം മാത്രം 84 പേർക്കാണ് രോഗം ബാധിച്ചത്. അൻയാങ് നഗരത്തിനു പുറത്തേക്കുള്ള യാത്രയ്ക്ക് നേരത്തേ നിരോധനം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച യൂഷോ നഗരത്തിലെ 10 ലക്ഷം ആളുകളോട് അധികൃതർ വീടുകളിൽ കഴിയാൻ ആവശ്യപ്പെട്ടിരുന്നു.
മുസ്‌ലിം സമുദായത്തെ കുറ്റപ്പെടുത്തി സംസാരിച്ചത് തെറ്റായിപ്പോയെന്ന് മുൻ എം.എൽ.എ പി.സി ജോർജ്. ചിലർ നിരന്തരം ആക്ഷേപിച്ചപ്പോൾ തിരികെ പറഞ്ഞു പോയതാണ്. ഇനിയുണ്ടാവാതെ നോക്കാം. എസ്.ഡി.പി.ഐ ആയിരുന്നു തനിക്കെതിരായ പ്രചാരണത്തിന് പിന്നിൽ. ഈരാറ്റുപേട്ടയിലെ മുസ്‌ലിം വോട്ട് നഷ്ടപ്പെട്ടതാണ് തെരത്തെടുപ്പ് തോൽവിക്ക് കാരണമെന്നും പി.സി ജോർജ് കോഴിക്കോട്ട് പറഞ്ഞു.
കെ റെയിൽ കേരളത്തിനാവാശ്യമില്ലാത്ത പദ്ധതിയാണ്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി മാന്യൻമാരെ വിളിച്ചു ചർച്ച നടത്തുകയാണ്. സമ്പന്നൻമാർ മാത്രമാണ് പിണറായിക്ക് മാന്യൻമാർ. ഇരകളോട് സംസാരിക്കാൻ പിണറായി തയാറാവുന്നില്ല. ആക്രി കച്ചവടത്തിനാണ് കെ റെയിൽ നടത്തുന്നത്. 15000 കോടിയുടെ അഴിമതിയാണ് സിൽവർ ലൈൻ പദ്ധതിയെന്നും അദ്ദേഹം ആരോപിച്ചു. ഇരട്ടി വില നൽകിയാൽ പിണറായിയുടെ സ്ഥലം തനിക്ക് നൽകുമോയെന്ന് അദ്ദേഹം ചോദിച്ചു.
ജപ്പാനിൽ നിന്ന് ആക്രി ട്രെയിൻ കൊണ്ടുവരാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഹിന്ദു, ക്രിസ്ത്യൻ വോട്ടുകൾ ഏകീകരിക്കാൻ മുസ്‍ലിംകൾക്കെതിരെ അവാസ്തവപരമായ കാര്യങ്ങൾ പി.സി ജോർജ് വ്യാപകമായി പ്രചരിപ്പിച്ചത് വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഹലാൽ ഭക്ഷണ വിവാദകാലത്തും ദുരാരോപണങ്ങളുമായി പി.സി ജോർജ് രംഗത്തെത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽനിന്ന് പി.സി ജോർജ് മത്സരിച്ച് തോറ്റിരുന്നു.
സമകാലിക പ്രസക്തിയുള്ള പുതുമയാർന്ന വിഷയം അടിസ്ഥാനമാക്കി ചിത്രീകരിച്ച ‘മാർഗവതി’ യെന്നാ ഹ്രസ്വചിത്രം, ഇതിനോടകം വളരെയധികം പ്രേഷകപ്രശംസ നേടുന്നു. മിമിക്രി സിനിമാ മേഖലയിൽ കഴിവ് തെളിയിച്ച ശ്രീ. റെജി രാമപുരം, സംവിധാനം ചെയ്ത ഈ ഷോർട്ട് ഫിലിമിൽ, സുപ്രസിദ്ധ സിനിമാ നടൻ കോട്ടയം നസീർ, അജീഷ് കോട്ടയം, അനു ബാലചന്ദ്രൻ, മനോജ് പണിക്കർ, സഞ്ജു നെടുംകുന്നേൻ തുടങ്ങിയ പ്രഗത്ഭരായ നടിനടന്മാരാണ് അഭിനയിച്ചിരിക്കുന്നത്. പ്രത്യേകിച്ച് എടുത്ത് പറയേണ്ടത്, കോട്ടയം നസീറിന്റെ ഡ്രൈവർ അരവിന്ദൻ എന്നുള്ള കഥാപാത്രമാണ്. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു അച്ഛന്റെ ഹൃദയവേദന, അതിതീവ്ര വികാരത്തോടെ അഭിനയിച്ചു പ്രതിഭലിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. കൂടാതെ, പുതുമുഖമായ അനു ബാലചന്ദ്രന്റെ അഭിനയവും പ്രശംസ അർഹിക്കുന്നു.

ഹരി കല്ലംപള്ളിയുടെ വരികൾക്ക് സംഗീതാ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഐഡിയ സ്റ്റാർ സിംഗർ ഫെയ്മും, യുവഗായകനുമായ ജിൻസ് ഗോപിനാഥാണ്. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ചിത്ര അരുൺ, ക്യാമറ ഹരീഷ് ആർ കൃഷ്ണ, തിരക്കഥ ബ്രിജിത് കോട്ടയം, എഡിറ്റിംഗ് സന്ദീപ് നന്ദകുമാർ, പ്രൊഡക്ഷൻ കണ്ട്രോളർ ശശി പൊതുവാൾ, മേക്കപ്പ് സുധാകരൻ, യൂണിറ്റ് Motherland kochi, ഗിരീഷ് പ്രോ ഓഡിയോ കോട്ടയം, സ്റ്റിൽസ് ബിനു കൊല്ലപ്പിള്ളി, ഉണ്ണി ചിത്ര, DOP സുധി കെ സുധാകരൻ, പ്രോജക്ട് ഡിസൈനർ – ഐശ്വര്യ ലക്ഷ്മി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസ്ഴ്‌സ് രഞ്ജിത് ആൻഡ് പ്രീതി, അനിൽ ജോസഫ് രാമപുരം.

Screen X productions- ന്റെയും CJK Filim House ന്റെയും ബാനറിൽ അനു അഗസ്റ്റിൻ ബഹറിൻ, ക്രിസ്റ്റോ ബഹറിൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഷോർട്ട് ഫിലിമിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു.
ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ച് കൊണ്ട് വൈദ്യശാസ്ത്ര രംഗത്ത് പുതു ചരിത്രം സൃഷ്ടിച്ച് അമേരിക്കയിലെ ഡോക്ടര്‍മാര്‍. അമേരിക്കയിലെ മേരിലാന്‍ഡ് മെഡിസിന്‍ യൂണിവേഴ്‌സിറ്റിയിലാണ് ഹൃദയ ശസ്ത്രക്രിയ രംഗത്ത് പുതിയ ചുവടുവെപ്പ്. മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെന്നറ്റ് എന്ന 57 കാരനിലാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചു പിടിപ്പിച്ചിരിക്കുന്നത്.
ഡേവിഡ് ബെന്നറ്റ് കുറേ ദിവസങ്ങളായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്താന്‍ ഒരു മനുഷ്യഹൃദയത്തിനായി ഒരുപാട് ശ്രമിച്ചിരുന്നു. എന്നാല്‍ അത് ലഭിക്കാത്ത സാഹചര്യത്തിലാണ് അവസാന ശ്രമമെന്ന നിലയില്‍ പരീക്ഷണത്തിന് ശാസ്ത്രലോകം മുതിര്‍ന്നത്. ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്റര്‍ സഹായമില്ലാതെ ബെന്നറ്റ് സ്വന്തമായി ശ്വസിക്കുന്നുണ്ട്. നിലവില്‍ ഇ.സി.എം.ഒ മെഷീന്റെ സഹായത്തോടെയാണ് പകുതിയോളം രക്തം പമ്പുചെയ്യുന്നത്. ഇത് പതുക്കെ പൂര്‍ണമായും ഒഴിവാക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
‘ഒന്നുകില്‍ മരിക്കും. അല്ലെങ്കില്‍ ഈ ശസ്ത്രക്രിയക്ക് വിധേയനാകും. എനിക്ക് ജീവിക്കണം. ഇതെന്റെ അവസാന ഊഴമാണ്’. എന്നാണ് ശസ്ത്രക്രിയക്ക് മുമ്പ് ഡേവിഡ് ബെന്നറ്റ് പറഞ്ഞത്. നിര്‍ണായകമായ ശസ്ത്രക്രിയ ആയതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ ഏറെ സങ്കീര്‍മാണ് ബെന്നറ്റിന്റെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും ഇതുവരെ ആരോഗ്യപരമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ ഹൃദയത്തിന് മനുഷ്യ ശരീരത്തില്‍ ഉടനടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചതായി അധികൃതര്‍ പറഞ്ഞു. അവയവം വച്ചുപിടിപ്പിക്കുന്നതില്‍ ക്ഷാമം പരിഹരിക്കാനുള്ള പുതിയ ചുവടുവയ്പ്പാണിതെന്ന് ഡോക്ടര്‍മാരും മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്സിറ്റി അധികൃതരും പറഞ്ഞു. ആരോഗ്യരംഗത്ത് ഏറെ നിര്‍ണായകമായ ശസ്ത്രക്രിയയാണ് നടന്നത്. അവയവ ദൗര്‍ലഭ്യം പരിഹരിക്കുന്നതില്‍ ഈ നേട്ടം ഏറെ ഗുണകരമാകുമെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ബാര്‍ട്ട്‌ലി ഗ്രിഫിത് പറഞ്ഞു.
ഈ ശസ്ത്രക്രിയയുടെ വിജയം ഭാവിയില്‍ ഇത്തരത്തില്‍ നിരവധി ആളുകളുടെ ജീവന്‍രക്ഷിക്കുന്നതില്‍ നിര്‍ണായകമായി മാറും എന്ന് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി കാര്‍ഡിയാക് ക്‌സെനോട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാമിന്റെ സഹസ്ഥാപകനായ ഡോ. മുഹമ്മദ് മൊഹിയുദ്ദീന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പരിക്ഷണത്തിന്റെ ഫലമാണ് ഇപ്പോള്‍ നടന്ന ശസ്ത്രക്രിയ. പന്നിയുടെ ഹൃദയം നേരത്തെ ബബൂണ്‍ കുരങ്ങുകളില്‍ വെച്ചുപിടിപ്പിച്ചു കൊണ്ട് രു പരീക്ഷണം നടത്തിയിരുന്നു. അത് വിജയകരമായിരുന്നു എന്നും ഒമ്പത് മാസത്തില്‍ അധികം പന്നിയുടെ ഹൃദയം ബബൂണില്‍ പ്രവര്‍ത്തിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.
ഒരുപിടി നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മലയാളികളുടെ ജനപ്രിയ സംവിധായകരിൽ ഒരാളാണ് ലാൽജോസ്. മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂർ കനവ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സവീധായകനായി അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. 1998മുതൽ ഇന്ന് വരെ ലാൽ ജോസ് സംവീധാനം ചെയ്ത ചിത്രങ്ങളിൽ ഭൂരിഭാഗവും മലയാളി കുടുംബ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ.
ലാൽ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ബിജു മേനോൻ, ഇന്ദ്രജിത്ത്, ജ്യോതിർമയി, ടെസ്സ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ ഒരു ചിത്രമാണ് പട്ടാളം. തിയറ്ററിൽ വൻ പരാജയമായിരുന്നു ചിത്രം ഏറ്റുവാങ്ങിയത്. മമ്മൂട്ടിയെ കോമാളിയായി ചിത്രീകരിക്കാൻ നോക്കി എന്ന് ആരോപിച്ച് ഒട്ടനവധി മമ്മൂട്ടി ആരാധകരും അന്ന് രംഗത്ത് വന്നിരുന്നു. അത്തരത്തിൽ തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്കുവെക്കുകയാണ് ലാൽജോസ്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ജെബി ജംഗ്ഷൻ എന്ന പരിപാടിയിലായിരിന്നു ലാൽജോസിന്റെ വെളിപ്പെടുത്തൽ.
പട്ടാളം എന്ന സിനിമ ഇറങ്ങിയത്തിന് ശേഷം മമ്മൂട്ടി ഫാൻസിന്റെ ഒരംഗം തന്റെ വീട്ടിലേക്ക് വിളിക്കുകയും കൈ വെട്ടുകയും ചെയ്യുമെന്ന് ഭീഷണി മുഴക്കിയെന്നാണ് ലാൽ ജോസ് പറയുന്നത്. മമ്മൂട്ടിയെ പോലെ ഒരാളെക്കൊണ്ടു ഞാൻ ഇതൊക്കെ ചെയ്യിച്ചത് പ്രേക്ഷകർക്ക് ഒരു ഷോക്ക് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
“ഓരോ സിനിമക്കും ഓരോ വിധിയുണ്ട്. ഈ സിനിമ ഇറങ്ങിയ സമയത്ത് ഞാൻ ആദ്യം ഇറക്കിയ പോസ്റ്റർ മമ്മൂട്ടി ഒരു വലയിൽ തലകീഴായി കിടക്കുന്ന ചിത്രമുള്ളതാണ്. പട്ടാളം എന്നൊരു പേരും ആ പോസ്റ്റർ കൊണ്ടൊക്കെ ഞാൻ ഉദ്ദേശിച്ചത് ഒരു തമാശ സിനിമ എന്ന മൂഡിലാണ് പക്ഷെ ആളുകൾ ഇതിനെ കണ്ടിരുന്നത് നായർസാബ് പോലെയുള്ള മമ്മൂട്ടിയുടെ മുൻ പട്ടാള സിനിമകൾ പോലെയാണ് ” ലാൽ ജോസ് പറഞ്ഞു.
” മമ്മൂട്ടിയെ പോലെ ഒരാളെക്കൊണ്ടു ഞാൻ ഇതൊക്കെ ചെയ്യിച്ചത് പ്രേക്ഷകർക്ക് ഒരു ഷോക്ക് ആയിരുന്നു. സിനിമ ഇറങ്ങി കഴിഞ്ഞ് മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ ചാവക്കാട് ഉള്ള ഒരാൾ എന്റെ വീട്ടിലേക്ക് വിളിച്ചു എന്റെ നാലു വയസ്സുള്ള മോളാണ് ഫോൺ എടുത്തത്. അവർ അവളോട് പറഞ്ഞത് നിന്റെ അച്ഛന്റെ കൈ ഞങ്ങൾ വെട്ടും എന്നാണ്. മമ്മൂട്ടിയെപോലെയുള്ള മഹാനടനെ കോമാളി ആക്കി എന്നതാണ് പുള്ളിയുടെ പ്രശ്നം.അതിൽ പിന്നെ മോൾ എന്നെ വീടിന്റെ പുറത്തേക്ക് വിടില്ല. അത്രമാത്രം തിരിച്ചടി കിട്ടിയ സിനിമയായിരുന്നു പട്ടാളം.” ലാൽ ജോസ് കൂട്ടിച്ചേർത്തു.
തനിക്കെതിരായ പുതിയ കേസ് കെട്ടിച്ചമക്കുന്നതെന്ന് നടന്‍ ദിലീപ്. കേസിലെ അറസ്റ്റ് ഒഴിവാക്കാന്‍ നടന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
പോലീസിന്റെ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് അപേക്ഷയില്‍ ദിലീപിന്റെ വാദം. കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി ഭീഷണി മുഴക്കിയതിനാണ് ദിലീപടക്കം ആറുപേര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യ കേസിലെ ഉദ്യോഗസ്ഥരുടെ സത്യസന്ധതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മറക്കുന്നതിനാണ് പുതിയ കേസ് തനിക്കെതിരെ കെട്ടിച്ചമക്കുന്നതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഹര്‍ജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും. നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ പരാതിയിലാണ് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടാംപ്രതി ദിലീപിന്റെ സഹോദരന്‍ അനൂപ്, മൂന്നാംപ്രതി സുരാജ്, നാലാംപ്രതി അപ്പു, അഞ്ചാംപ്രതി ബാബു ചെങ്ങമനാട്, ആറാംപ്രതി കണ്ടാലറിയാവുന്ന ഒരാള്‍ എന്നിങ്ങനെയാണ് പുതിയ കേസിലെ പ്രതികള്‍.
ആശുപത്രിയിലെ ഡ്യൂട്ടിയ്ക്കിടയിലാണ് പൊന്നുമോന്റെ ദാരുണ വിയോഗവാര്‍ത്ത കലയെ തേടിയെത്തിയത്. തളിപ്പറമ്പ് താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ നഴ്സാണ് കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മാതാവ് കല. വിവരമറിഞ്ഞ് കലയെ ഇവിടത്തെ ജീവനക്കാര്‍ ചേര്‍ന്നാണ് തൃച്ചംബരം പാല്‍ക്കുളങ്ങരയിലെ വീട്ടിലെത്തിച്ചത്.
നെഞ്ചുപൊട്ടിക്കരയുന്ന അമ്മയെ ആശ്വസിപ്പിക്കാന്‍ പാടുപെടുകയാണ് ചുറ്റിനുമുള്ളവര്‍. ഒന്നുമില്ല അമ്മേ എന്നു പറഞ്ഞ് ധീരജിന്റെ അനിയന്‍ അദ്വൈത് അമ്മയെ ആശ്വസിപ്പിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു.
പാല്‍കുളങ്ങരയില്‍ ഏറെക്കാലമായി വാടകവീട്ടിലായിരുന്നു താമസം. അടുത്ത കാലത്താണ് പുതിയ വീട് വച്ച് ഇങ്ങോട്ടേക്ക് താമസം മാറ്റിയത്. ഇതിനു പിന്നാലെയാണ് ധീരജിന്റെ ദാരുണമായ മരണം.
സജീവരാഷ്ട്രീയ പ്രവര്‍ത്തകരുടെ കുടുംബമല്ല ധീരജിന്റേത്. എല്‍ഐസി ഏജന്റാണ് അച്ഛന്‍ രാജേന്ദ്രന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. സ്വതന്ത്ര നിലപാടുകാരനാണ് ഇദ്ദേഹം. അമ്മ കുവ്വോട് ആയുര്‍വേദ ആശുപത്രിയില്‍ നഴ്സാണ്. ഇവിടെ ഇടതുപക്ഷ നഴ്സിങ് അസോസിയേഷനില്‍ അംഗമാണെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമല്ല. അനിയനും രാഷ്ട്രീയപ്രവര്‍ത്തനമൊന്നുമില്ല.
ധീരജ് പ്ലസ്ടു കഴിഞ്ഞ ശേഷമാണ് എന്‍ജിനീയറിങ് പഠനത്തിനായി ഇടുക്കിയിലേക്ക് പോകുന്നത്. പ്ലസ്ടു പഠനം വരെ നാട്ടില്‍ എസ്എഫ്ഐ അടക്കമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ധീരജിന് ബന്ധമുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും സിപിഎം പ്രാദേശിക നേതൃത്വവും പറയുന്നത്.
എന്‍ജിനീയറിങ് കോളേജില്‍ എത്തിയ ശേഷമാണ് എസ്എഫ്ഐയുമായി അടുക്കുന്നതും പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമാകുന്നതും. പൈനാവ് ഗവ. എന്‍ജിനിയറിങ് കോളേജ് അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാത്ഥിയായിരുന്നു ധീരജ്.
പഠനവുമായി ബന്ധപ്പെട്ട് മൂന്നു വര്‍ഷമായി ധീരജ് കൂടുതല്‍ സമയവും ഇടുക്കിയില്‍ തന്നെയായിരുന്നു. അച്ഛനും അമ്മയും അനുജനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ക്രിസ്മസ് അവധിക്ക് വന്ന ധീരജ് കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരിച്ചുപോയത്.
അതേസമയം, ധീരജിന് വീടിനടുത്ത് തന്നെ അന്ത്യവിശ്രമം ഒരുക്കാന്‍ സ്ഥലം വാങ്ങി സിപിഎം. വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി. ഇവിടെയായിരിക്കും ധീരജിന്റെ മൃതദേഹം സംസ്‌കരിക്കുക. ഈ സ്ഥലത്ത് ധീരജിന് സ്മാരകവും പണിയുമെന്ന് പാര്‍ട്ടി വ്യക്തമാക്കി.