literature

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഓണക്കഥയിലെ രാജാവിന്റെയും പ്രജകളുടെയും കഥകേട്ട് മടുത്തില്ലേ …. അതിനാൽ ഈ ഓണത്തിന് നമുക്ക് പോകാം ഇച്ചിരി റീയാലിറ്റിയിലേക്ക് …

അപ്പോൾ കേട്ട കഥയോക്കെയോ ?
കഥ ഉള്ളത് തന്നാണ് , കാരണം മനുഷ്യന് സയന്റിഫിക് പരമായി യാതോരറിവുകളും ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ പ്രകൃതിയും മിത്തുമെല്ലാം അന്നത്തെ സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിൽ ,ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.

ഐതിഹ്യങ്ങളുടെ ഐക്യം… അതിന്നും പല മതക്കാരുടെയും ഉത്സവങ്ങളിൽ നമുക്ക് കാണാം. കാരണം, ഐത്യഹങ്ങളില്ലാതെ ഒന്നും അന്നത്തെ ജനങ്ങളിലേക്ക് എത്തപ്പെട്ടിരുന്നില്ല എന്നത് തന്നെ കാരണം….

അതിനാൽ ഓണമെന്നാൽ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ഒരു സിംഫണിയാണ് .…….
അതായത് ,പ്രകൃതിയും മനുഷ്യരും തമ്മിൽ എത്രമാത്രം ബന്ധപെട്ടു കിടക്കുന്നുവെന്ന് ഓർമിപ്പിക്കുന്ന പ്രകൃതിയുടെ ഒരു കലാവിരുന്ന് ……
അതാണ് ഓണം .

ഓണനാളുകളിൽ മഴയെല്ലാം കെട്ടടങ്ങി …
സൂര്യൻ പതിയെ കിഴക്ക് വിളക്ക് കൊളുത്തുമ്പോൾ ഭൂമിയിലെങ്ങും സന്തോഷമായി …
പാറിപ്പറക്കുന്ന പൂമ്പാറ്റകളായി …
വിവിധ വർണ നയന മനോഹര വിസമയമൊരുക്കി വിരിഞ്ഞു വരുന്ന പൂക്കളുകളായ് ….
വിളവെടുപ്പിന് പാകമായ നെല്ലുകൾ …..
ഞങ്ങളും പുറകിലല്ലെന്ന് കാണിക്കാൻ വിളവേറെ വാരിവിളമ്പുന്ന വിവിധയിന പച്ചക്കറികൾ …..
ഇല നിറയെ വിളമ്പുന്ന സദ്യകൾ …
വട്ടമിട്ട് പറക്കുന്ന തുമ്പികൾ ….
വട്ടമിട്ട് കളിക്കുന്ന പെണ്ണുങ്ങൾ …
വിരിഞ്ഞുനിൽക്കുന്ന ആമ്പലുകൾ താമരകൾ …
ഊഞ്ഞാലാടുന്ന കുഞ്ഞുങ്ങൾ …..
പുലികളിക്കുന്ന, വള്ളം തുഴയുന്ന ആണുങ്ങൾ …

അങ്ങനെ അങ്ങനെ , പ്രകൃതിയുടെ നൂലുകളാൽ നെയ്യപ്പെട്ട ഓണക്കോടി മുതൽ, അത്തപ്പൂക്കളം, സദ്യയൊരുക്കുന്ന അസംസ്കൃത വസ്തുക്കൾ, പുലികളി, വള്ളംകളി… അങ്ങനെ നമ്മോടു ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതിയുടെ എല്ലാ ഘടകങ്ങളെയും നമ്മൾ നമ്മളോടൊപ്പമിരുത്തി , ഓരോന്നിനും അവയുടേതായ പങ്ക് ഈ ലോകത്തിലുണ്ട് എന്ന് നാം ഈ ഉത്സവത്തിലൂടെ പറഞ്ഞറിയിക്കുന്നു .

കൂടാതെ യാത്ര പറഞ്ഞു പിരിഞ്ഞു നീങ്ങുന്ന കൂട്ടുകാരെപ്പോൽ മൺസൂൺ ദക്ഷിണേന്ത്യയോട് വിടപറയുമ്പോൾ ….
ആകാശവും വെള്ളവും തെളിയുന്നു ….
കേരളത്തിലെ മനോഹരമായ കായലുകളിൽ ഭീമാകാരമായ പാമ്പ് ബോട്ടുകൾ റാലി ആരംഭിക്കുന്നു…..
ഒരേ സ്വരത്തിൽ, ഒരേതാളത്തിൽ ആർത്തു പാടുന്ന പാട്ടുകൾ എവിടെനിന്നോ ആർത്തിരമ്പിൽ നമ്മുടെ കാതുകളിൽ അലയടിക്കുന്നു …..
അങ്ങനെ ജലാശയങ്ങളും നമ്മളോടൊപ്പം ആഘോഷമാക്കുന്നു …

തീർന്നില്ല , അത്തപ്പൂക്കളമെന്ന പുഷ്പ ഡിസൈനുകളെ , ഒരു പ്രദർശനം മാത്രമായി മാത്രമേ നമുക്കറിയൂ . പക്ഷെ അവയും , ഈ നാളുകളിൽ പ്രകൃതിയുമായുള്ള ശക്തമായൊരു ബന്ധത്തെ ചിത്രീകരിക്കുന്നു.

കാരണം ഇന്നത്തെ പോലെ, ദേഹമനങ്ങാതെ കടയിൽ നിന്നും മേടിച്ചു കൊണ്ട് വന്ന് ഇടുന്ന പൂക്കളങ്ങളായിരുന്നില്ല പണ്ട് .
പകരം പണ്ട് നമ്മൾ അത്ത പൂക്കളമൊരുക്കാൻ മലകേറിയിറങ്ങി പറിച്ചു കൊണ്ട് വന്നിരുന്ന ഓരോ പൂക്കൾക്കും നമ്മോടു പറയാനൊരു കഥയുണ്ടായിരുന്നു .
കാരണം അവയെല്ലാം , തദ്ദേശീയവും വംശനാശഭീഷണി നേരിടുന്നവയുമായിരുന്നു . അതിൽ ഏറ്റവും മികച്ചു നിന്നിരുന്നത് തുമ്പയാണ്. തുമ്പ എന്നത് വിശുദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്ന വെളുത്ത പുഷ്പമാണ് .
പിന്നെ തുളസി ,കൃഷ്ണകിരീടം ചുവന്ന ഹൈബിസ്കസ് , പച്ചയും നീലയും കലർന്ന കാക്കപ്പൂ, മുക്കുറ്റിയുടെ ചെറുപുഷ്പങ്ങൾ അങ്ങനെ കേരളത്തിന്റെ ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ മറ്റ് പല പൂക്കളും അന്നത്തെ ജനത ഉപയോഗിച്ചിരുന്നു ….

അതുപോലെ തന്നെ, ഇന്നത്തെ ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം , വാട്സാപ്പ് ബന്ധങ്ങൾ പോലെ …..
പഴയ തലമുറയുടെ ഏകത്വവും സന്തോഷവുമെല്ലാം ഉടലെടുത്തത് അവരുടെ കൃഷിയിൽ നിന്നാണ്.
കൃഷിയില്ലെങ്കിൽ അവർ ഇല്ലായിരുന്നു .

ഈ മേല്പറഞ്ഞ പ്രകൃതിയുടെ ശേഖരങ്ങൾ മുഴുവൻ നമുക്കായൊരുക്കിയ ആവാസ കേന്ദ്രമായ മൺസൂണിനും പശ്ചിമഘട്ടത്തിനും നന്ദി…..

കാരണം ,നമ്മൾ നിറങ്ങളാൽ ഒരുങ്ങിയിറങ്ങുന്നത് പോലെ ….
ഓണക്കാലങ്ങളിൽ പ്രകൃതിയും, നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ നിറങ്ങളിൽ നമ്മുടെ സംസ്ഥാനത്തെ ആകെ മൊത്തമായി ഒരു പൂക്കളം പോലെ പ്രകൃതിയുടെ നിറങ്ങളാൽ വരച്ചു വയ്ക്കുന്നു ….

അങ്ങനെ , ആകെ മൊത്തം, ഗ്രഹത്തിൽ ഒരിടത്തും കാണാത്ത, മനുഷ്യ സസ്യജന്തുജാലങ്ങളുടെ അപൂർവമായൊരു കൂടിച്ചേരലാണ് നമ്മളിന്ന് പേരിട്ടു വിളിക്കുന്ന ഓണം ….

പക്ഷെ ഇന്ന് നമുക്ക് കൃഷിചെയ്യാൻ പറമ്പുകളില്ല , കൃഷിക്കാർ ഇല്ല , വിളവെടുപ്പുകളില്ല ….
പൂക്കളമൊരുക്കാൻ തുമ്പയില്ല …..പെണ്ണില്ല …മുറ്റമില്ല …
തുമ്പി തുള്ളാൻ തുമ്പിയില്ല …ഊഞ്ഞാലാടാൻ അമ്പാടിപൈതങ്ങളില്ല ….

ഇന്നെല്ലാമെല്ലാം ഫിൽറ്ററുകൾ ഇട്ട ഫോട്ടോ പോലെ….പച്ചക്കറികളടക്കം നമുക്കായിന്ന് ലാബുകളിൽ നിന്ന് ഒരുങ്ങിയിറങ്ങുന്നു ….

അതിനാൽ പ്രകൃതിയും മനുഷ്യനുമായുള്ള ഈ സിംഫണിയെ വെറും സ്‌ക്രീനിനുള്ളിൽ മാത്രമായി തളച്ചിടാതെ നമ്മുടെ ഈ ഓണക്കാലം , അത് പ്രകൃതിക്കൊപ്പമാകട്ടെ …..

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ …..

ജോസ്‌ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .

പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ്‌ ലിറ്റിൽ ഫ്‌ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും എടുത്തു .

ഇന്റെഗ്രേറ്റിവ്‌ ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .

സതീഷ് ബാലകൃഷ്ണൻ

വേറിട്ട ചിന്തകൾ വായിച്ചു. തിരഞ്ഞെടുത്ത വിഷയങ്ങളിലെ വൈവിദ്ധ്യം പ്രശംസനീയമാണ്. വാർത്തമാനകാല ഇന്ത്യയുടെ – കേരളത്തിന്റെ ഒരു നേർചിത്രം വരച്ചുകാട്ടുവാൻ ലേഖകന് കഴിഞ്ഞിട്ടുണ്ട്. കേരളം സാധ്യതകളും വെല്ലുവിളികളും – ഈ ലേഖനത്തിൽ ഏതാണ്ട് എല്ലാ മേഖലകളും ചർച്ചാ വിഷയം ആക്കിയിട്ടുണ്ട് – കാർഷിക മേഖലയിലെ തകർച്ചക്ക്‌ ഗാട്ടു കരാറും അതിന്റെ തുടർച്ചയായി വന്ന ആഗോളവത്ക്കരണവും ഒരു പരിധിവരെ കാരണം ആയിട്ടുണ്ട്.

ഈ ആധുനിക കാലഘട്ടത്തിലും ആചാരങ്ങളിൽ യാഥാസ്ഥിതികത്വത്തിലേക്ക് തിരിഞ്ഞു പോകുന്ന ഒരു സാഹചര്യവും ഇപ്പോൾ നിലവിലുണ്ട്. ഈ ലേഖന പരമ്പരയിൽ എ പി ജെ അബ്ദുൽ കലാമിനെ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹമാണ്. വിദ്യാർത്ഥികൾ മാതൃകയാക്കേണ്ട ജീവിതമാണ് അദ്ദേഹത്തിന്റേത്. ലേഖനങ്ങളെ പറ്റിയും പ്രത്യേകം വിശദമായി എഴുതുന്നില്ല. കേരളത്തിന്റെ ഒരു പൊതുബോധം എങ്ങനെ എന്നുള്ളത് ഈ ലേഖനങ്ങളിൽ വായിച്ചറിയാം.

അൺ എയ്ഡഡ് മേഖലയിലെ അധ്യാപകരെ പോലെ തന്നെയാണ് നമ്മൾ അറിയപ്പെടാതെ പോകുന്ന നമ്മുടെ നാട്ടിലെ സ്വകാര്യ ഹോസ്പിറ്റലുകളിലെ നേഴ്സുമാരുടെ അവസ്ഥയും. നിയമത്തെ കളിപ്പിക്കാൻ അക്കൗണ്ടിലേക്ക് പൈസ ഇട്ടു കൊടുക്കുക അവരുടെ എടിഎം കാർഡ് ഉപയോഗിച്ച് മാനേജ്മെന്റ് പൈസ തിരികെ വാങ്ങുന്നതും യാഥാർത്ഥ്യമാണ്. കനയ്യ കുമാറിന്റെ നിലപാടും നിലപാടില്ലായ്മയും പിന്നീട് നമ്മൾ കണ്ടതാണ്. കേരളത്തിന്റെ യുവതലമുറയുടെ മാനസികാരോഗ്യം വഴിതെറ്റുന്നു എന്നുള്ളത് വളരെ ഭീതിയോടെ മാത്രമേ കാണാൻ കഴിയൂ.. രാസലഹരിയുടെ ഉപയോഗവും വ്യാപനവും ഏറെ ഭയാനകമാണ്.

ആഗോളവത്കരണത്തിന്റെ കാലഘട്ടത്തിൽ ലോകം എന്നത് ഉള്ളം കയ്യിലെ മൊബൈൽ ഫോണിലേക്ക് ചുരുങ്ങിയപ്പോൾ ഞാൻ എന്റേത് എന്നതിലേയ്ക്ക് മാത്രമായി നമ്മൾ ചുരുങ്ങുകയാണ്. വൃത്തിയുടെ കാര്യത്തിൽ അഭിമാനിക്കുന്ന മലയാളികൾ രണ്ടുനേരം കുളിക്കുമെങ്കിലും മുഴുവൻ മാലിന്യങ്ങളും റോഡിലേക്കും തോട്ടിലേയ്‌ക്കും വലിച്ചെറിയുന്നവരായി നമ്മൾ മാറി. വിദേശരാജ്യങ്ങളിൽ നിയമം പാലിച്ച് വാഹനം ഓടിക്കുന്ന മലയാളി – സ്വന്തം നാട്ടിൽ മലയാളി സകല ഡ്രൈവിംഗ് മര്യാദകളും മറക്കും. ലേഖനങ്ങളിൽ സൂചിപ്പിച്ചതുപോലെ പ്രതികരണശേഷി നഷ്ടപ്പെട്ട അന്ധമായ രാഷ്ട്രീയ അടിമകളായി ഒരു വിഭാഗം മാറുമ്പോൾ. അരാഷ്ട്രീയ വാദത്തിന്റെ അപകടവും കാണാതിരിക്കാൻ കഴിയില്ല. നിർഭയയുടെ സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ ആഹ്വാന പ്രകാരം ലക്ഷങ്ങളാണ് ഡൽഹിയിൽ തടിച്ചുകൂടിയത് എന്നാൽ അതെല്ലാം ലക്ഷ്യബോധമില്ലാത്ത വെറും ആൾക്കൂട്ടമായി മാറുകയാണ് ഉണ്ടായത്.

ഭരണഘടന സ്ഥാപനങ്ങളെ ഒന്നൊന്നായി വിഴുങ്ങുന്ന രാഷ്ട്രീയ ഭീകരത, പൗരാവകാശത്തിന്റെ കഴുത്തറക്കൽ, കറൻസി നിരോധനത്തിൽ മോദിയുടെ തന്ത്രങ്ങൾ വിജയത്തിലേക്ക്, ലോകം പുരോഗമിക്കുമ്പോൾ ഇന്ത്യ ഇരുളുന്ന യുഗത്തിലേക്ക് എന്നീ ലേഖനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടേണ്ടതാണ്. സംഘപരിവാർ രാഷ്ട്രീയം ഹിന്ദു വർഗീയതയിലൂടെ കോർപ്പറേറ്റീവ് വത്കരണമാണ് നടപ്പിലാക്കുന്നത്. ആ ലക്ഷ്യത്തിലെത്താൻ എന്തും ചെയ്യുന്നവരായി ഭരണാധികാരികൾ മാറി. ഇതിനെല്ലാം എതിരെ ഒരു രണ്ടാം സ്വാതന്ത്ര്യ സമരം അനിവാര്യമായി വരും. ഈ വിഷയങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ ഉയർത്തിയ പ്രിയപ്പെട്ട ജോജിക്ക് അഭിനന്ദനങ്ങൾ.

സതീഷ് ബാലകൃഷ്ണൻ : ആലപ്പുഴ, തകഴി, ചെക്കിടിക്കാട് ഇ. ആർ. ബാലകൃഷ്ണന്റെയും ചെല്ലമ്മയുടെയും മകൻ. സെന്റ്‌ സേവിയേഴ്സ് യു പി എസ്. പച്ച- ചെക്കിടിക്കാട്, ലൂർദ്ദ് മാതാ എച്ച്. എസ്. എസ്., സെന്റ്‌. അലോഷ്യസ് കോളേജ് എടത്വ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പരസ്യ കലാരംഗത്തു പ്രവർത്തിക്കുന്നു. ഷോർട് ഫിലിം മ്യൂസിക്കൽ ആൽബം സംവിധായകൻ. കുട്ടനാട് താലൂക് ലൈബ്രറി കൗൺസിൽ മുൻ അംഗം. നിലവിൽ KPMS Media സംസ്ഥാന അസിസ്റ്റന്റ് കോർഡിനേറ്റർ ആയ ഇദ്ദേഹം ഒരു ചിത്രകാരനും ചെറുകഥാകൃത്തുമാണ്.

സുരേഷ് നാരായണൻ

മൾബറി തോട്ടത്തിനടുത്തായിരുന്നു എൻറെ ലായം

നന്നേ പുലർച്ചെ തുടങ്ങുന്ന ജോലി മൂന്നു നാലു മണിയോടെ തീർത്ത്
തിരിച്ചെത്തി വാതിൽ തുറക്കുന്നേരം….

ആയിരം പുഴുക്കൾ
വെന്തുചത്ത
മണമേറ്റു മനം പുരട്ടിയ കാറ്റ്
വീട്ടിലേക്കോടിക്കേറും.

എനിക്കാണു തലചുറ്റുക.;
കുളിക്കാനോ
കുടിക്കാനോ
ആവതില്ലാതെ
ഞാനങ്ങനെ മുട്ടുകുത്തിയിരിക്കും

വീട്
ഒരു
കുമ്പസാരക്കൂടാവും..

സുരേഷ് നാരായണൻ

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി .16 വർഷത്തെ ബാങ്കിംഗ് പരിചയം. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ .ജോലിയോടൊപ്പം എഴുത്ത്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, യാത്രകൾ അങ്ങനെ തുടർന്നു പോരുന്നു. മാധ്യമം, പ്രസാധകൻ, രിസാല,കലാകൗമുദി, ദേശാഭിമാനി, മംഗളം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും, മാതൃഭൂമി, മനോരമ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന മരം കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി. എൻ വി ഭാസ്കരൻ കവിതാപുരസ്കാരജേതാവ്.

സുജാതാ അനിൽ

വെയിൽ തിന്ന് നീര് വറ്റിയ
വരണ്ട ചിന്തകൾ കുളിർ മഴയേറ്റ് തളിർക്കും

വിഷമുണ്ട് ചോരകക്കിയസ്വപ്നം നീലാകാശമായി തെളിയും .

മെലിഞ്ഞുണങ്ങിയ വിചാരങ്ങൾ
തെളിയുറവയാൽ സങ്കീർത്തനം പാടും .

വേനൽ ഉരുക്കി കത്തിച്ചു കളഞ്ഞ വാക്കുകൾ
പുഴയായ് നിറഞ്ഞൊഴുകും.

ഇരുട്ടിലടയിരുന്ന് ഭീതി വിഴുങ്ങിയ കിനാക്കൾ പുതുജീവന് തണലേകും .

പകൽ കരണ്ട നരച്ച കണ്ണുകൾ
പകലോനെപ്പോൽ തിളങ്ങും .

നീയും ഞാനും തനിച്ചാകുമ്പോൾ വരണ്ട ചിന്തകൾ കുളിർമഴയായ് പെയ്യും.

ഉടലാകെ തണുക്കുന്ന വേനൽ മഴയിൽ
മയിൽപ്പീലിത്തുണ്ടുകൾ ചിത്രഗീതമാലപിക്കും.

അപ്പൂപ്പൻതാടികൾ വെള്ളിമേഘം വിരിക്കും.
ഉടലും ഉയിരും മഴവില്ലു മാല തീർക്കും.

സുജാതാ അനിൽ

ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക. ഗവൺമെന്റ് ഹൈസ്കൂൾ പൂയപ്പള്ളി.കൊല്ലം.
ഭർത്താവ്-അനിൽകുമാർ
മക്കൾ -വിദ്യാർത്ഥികളായ ഗൗതം എ എസ് , ഗൗരി കല്യാണി.

 

അഖിൽ പുതുശ്ശേരി

ചിങ്ങമിങ്ങെത്തി തുമ്പപൂവേ
പൂക്കാൻ വൈകുന്നതെന്തേ നീ

അത്തം നാൾ മുതൽ അത്തമൊരുക്കിടാൻ
സൂര്യനുമുന്നേ ഉണർന്നിടേണം

ആർപ്പോ ഇർപ്പോ എന്നോതിയോതി
മാവേലി തമ്പ്രാനെ വരവേറ്റിടേണം

ചെത്തി ചേമന്തി മന്ദാരം മുക്കുറ്റി
കൊമ്പത്തുനിന്നൊരു ചെമ്പകപ്പൂവും

ഒത്തങ്ങിരുന്നെന്റെ മുറ്റത്തു നാണത്താൽ
തുമ്പപ്പൂപ്പെണ്ണിന്റെ ചേലുകണ്ട്

ഓണത്തപ്പനെ ചേലോടൊരുക്കി
കത്തിച്ചുവെച്ചൊരു നെയ്യ് വിളക്കും

താമര പെണ്ണവൾ മധ്യത്തിൽ നിന്നതാ
സൂര്യനെനോക്കി പുഞ്ചിരിച്ചു

ആകാശ സീമയിൽ ആർപ്പും വിളിയുമായ്
കോടിയുടുത്തു കുംങ്കുമം തൊട്ടു

പായസം വെയ്ക്കേണം പപ്പടം കാച്ചണം
ഊഞ്ഞാലിൽ ചേലോടൊന്നാടീടണം

വള്ളംകളിയും വടംവലിച്ചാണുങ്ങൾ,
കസവുമുണ്ടണിഞ്ഞാടി പെൺകിടാക്കൾ

കുഞ്ഞോമനകൾ മത്സരിച്ചങ്ങനെ
മാവേലിമന്നനെ വരവേറ്റിടുന്നു

പൂക്കാൻ വൈകുന്നതെന്തേ പൂക്കളേ
ചിങ്ങപ്പുലരി ചിരിതൂകി നിൽക്കേ.

അഖിൽ പുതുശ്ശേരി

1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു .
അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,നാല് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്
. 2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .മാതൃഭൂമി, കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, മാധ്യമം, കേസരി, സമകാലിക മലയാളം ,പച്ചമലയാളം, ദേശാഭിമാനി, ചന്ദ്രിക, കലാപൂർണ്ണ, തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു
ഓൾ ഇന്ത്യ റേഡിയോയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.
നിലവിൽ സംസ്ഥാന ആസൂത്രണ ബോർഡിൽ ജോലി ചെയ്യുന്നു.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:

നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്‌
അൻഡു

പുരസ്‌കാരങ്ങൾ
—————–
എഴുത്തച്ഛൻ ഫെൽലോഷിപ്
ആശാൻ സ്മാരക പുരസ്‌കാരം
എം എൻ കുമാരൻ സ്മാരക പുരസ്‌കാരം
റോട്ടറി ക്ലബ്‌ സാഹിത്യ പുരസ്‌കാരം
ടാഗോർ സ്മാരക പുരസ്‌കാരം
ലെനിൻ ഇറാനി സ്മാരക പുരസ്‌കാരം
യാനം സാഹിത്യ പുരസ്‌കാരം

ലിജി എബ്രഹാം

കാലത്തെ ഉടുത്തൊരുങ്ങുമ്പോൾ പതിവിൽ കവിഞ്ഞൊരു ഉത്സാഹം തോന്നിയോ ? ഉടുപ്പുകൾ മാറിമാറി ധരിച്ചുനോക്കുമ്പോൾ ഒന്നും ചേരാത്തപോലെ . ആ പഴയ ഞാനല്ലല്ലോ ഇപ്പോ. കാലങ്ങൾ കഴിഞ്ഞുപോയതെത്രവേഗം. യൗ വ്വനകാലത്തിലെ പ്രസരിപ്പിനും സൗന്ദര്യത്തിനും മങ്ങലേറ്റോ. കണ്ടാൽ തിരിച്ചറിഞ്ഞില്ലെങ്കിലോ ???…..

ഒരു നൂറായിരം ചിന്തകൾ ……എത്ര ഒരുങ്ങിയിട്ടും മുഖത്തെ ചുളിവുകൾ മറയ്ക്കാനാവുന്നില്ല. കാലം നമ്മേ ഒത്തിരി മാറ്റിയിരിക്കുന്നു. തലേദിവസം രാത്രിയിൽ ഉറങ്ങാത്തതിന്റെ ക്ഷീണം, കൺതടങ്ങൾ കൂടുതൽ തൂങ്ങിപോയി. എങ്ങനെ ഉറങ്ങാനാകും ? നേരിട്ടു കാണുവാൻ പോകുന്ന കൂട്ടുകാർ വെറും കൂട്ടുകാർ മാത്രമല്ലല്ലോ …… എന്തിനും ഏതിനും കൂടെ നിന്നവർ , മുന്നോട്ടു വളർന്നു ജീവിതത്തിലെ ഓരോ സ്ഥാനമാനങ്ങൾ നേടുവാൻ കൂടെയുണ്ടായിരുന്നവർ . സഹോദരങ്ങളെക്കാൾ അടുപ്പമുള്ളവർ . ആരൊക്കെയോ ആണവർ ഇപ്പഴും. വാർദ്ധക്യത്തിന്റെ വാതുക്കൽ നിൽക്കുമ്പഴും തമ്മിൽ കാണുകയോ , വിളിച്ചു സംസാരിക്കുകയോ നന്നേ കുറവ്. എന്നാലും ഈ ജീവിതത്തിലെ പ്രധാന കണ്ണികളാണവർ അല്ലേ ?

ഓർക്കാനൊത്തിരി മധുരനൊമ്പരങ്ങൾ കൂടി ഉണ്ടല്ലോ. തേങ്ങുന്ന ഹ്രൃദയത്തോടെ , ഒരിക്കലും മനസ് തുറന്നൊന്നു സംസാരിക്കാതെ പരസ്പരം പങ്കുവെക്കാത്ത സ്നേഹത്തിന്റെ അണയാത്ത ഓർമ്മകൾ. പുറകോട്ടു തിരിഞ്ഞുനോക്കിയാൽ ഒരു തീരുമാനങ്ങളുമില്ലാത്ത ഒരു ഉറപ്പും ഇല്ലാത്ത ജീവിതത്തിലൂടെ വഴിപിരിഞ്ഞു ജീവിതം നയിക്കുന്നവർ. അത്രയ്ക്കു തിരക്കുപിടിച്ച ജീവിതം ആയിരുന്നോ ? ……ആവോ ?….,.ഇതാകും അല്ലേ ജീവിതം എന്നൊക്കെ പറഞ്ഞാൽ. അറിയില്ല. എന്തിനൊക്കെയോ വേണ്ടി എന്തൊക്കെയോ വേണ്ടാന്ന് വെച്ച് എവിടെയൊക്കെയോ എത്തിപ്പെട്ടുകൊണ്ടിരിക്കുന്നു …,….മനസിനെ തണുപ്പിക്കുവാനായ് നനുനനുത്ത് പുഞ്ചിരി തൂകി തണുത്ത കാറ്റ് വീശിയടിക്കുമ്പഴും മനസ് മന്ത്രിച്ചുവോ ? …….. ആ പഴയകാലം ……തിരിച്ചുവന്നിരുന്നെങ്കിൽ …….

 

ലിജി എബ്രഹാം : എറണാകുളം സ്വദേശി. സ്കൂളുകളിൽ കൗൺസിലിംഗ് ക്ലാസുകൾ നടത്തുന്നു. കൂടാതെ ജനറലായി കൗൺസിലിംഗ് ക്ലാസുകൾ എടുക്കുന്നു. ആശ്വാസ് എന്ന പേരിലുള്ള ലേഡീസ് എംപവർമെൻറ് എന്ന സംഘടനയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു . ഹ്യൂമൻ റൈറ്റ്സ് മിഷൻ എന്ന സംഘടനയുടെ ഓൾ കേരള വൈസ് പ്രസിഡൻ്റാണ്. കവിതകളും കഥകളും ലേഖനങ്ങളും എഴുതാറുണ്ട് . കോളേജിൽ പഠിച്ച കാലം തൊട്ട് സ്പോർട്സിൽ സജീവമാണ് .

മെട്രിസ് ഫിലിപ്പ്

ചിരിക്കു, പിണങ്ങാൻ സമയമില്ല… മനുഷ്യ ജീവിതം പുൽകൊടിക്ക് തുല്ല്യം…

എന്തെന്നാൽ മനുഷ്യരെല്ലാം പുൽകൊടിക്ക് തുല്യമാണ്, അവരുടെ മഹിമ പുല്ലിന്റെ പൂവിനു തുല്യവും. പുൽകൊടികൾ വാടികരിയുന്നു. പൂക്കൾ കൊഴിഞ്ഞു വീഴുന്നു. (1 പത്രോസ് 1:24).

ലോകം മുഴുവൻ അറിയപ്പെടുന്ന മലയാളത്തിന്റെ പ്രീയ നടൻ മമ്മൂക്കാ കഴിഞ്ഞ ദിവസം നൽകിയ ഇന്റർവ്യൂൽ ഇപ്രകാരം പറഞ്ഞു,
എത്രനാൾ അവർ എന്നെ ഓർക്കും?
ഒരു വർഷം, 10 വർഷം, 15 വർഷം? തീർന്നു
ലോകാവസാനം വരെ ആളുകൾ നിങ്ങളെ ഓർക്കുമെന്ന് പ്രതീക്ഷിക്കരുത്.
അത് ആർക്കും സംഭവിക്കില്ല.
വലിയ മഹാന്മാരെ ഓർക്കുന്നത് വളരെ കുറവാണ്.
പരിമിതമായ ആളുകൾ മാത്രമേ ഓർമ്മയുള്ളൂ. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാളാണ് ഞാൻ.
അവരെങ്ങനെ എന്നെ കൂടുതൽ ഓർക്കും? ഒരു വർഷത്തിൽ കൂടുതൽ? അതിനൊന്നും പ്രതീക്ഷയില്ല.
ഒരിക്കൽ നിങ്ങൾ ലോകത്തിൽ ഇല്ലെങ്കിൽ, നിങ്ങളെക്കുറിച്ച് നിങ്ങൾക്ക് എങ്ങനെ അറിയാം?
എല്ലാവരും വിചാരിക്കും അവരെ ഓർത്തു പോകുമെന്ന്, ഇല്ല….

ഈ വാക്കുകൾ 100% ശരി അല്ലെ. എത്ര വലിയ ആളുകൾ ആണെങ്കിലും ഓർമ്മിക്കലിന്റെ ദിനങ്ങൾ വളരെ വളരെ കുറവായിരിക്കും. ഒരു വ്യക്തിയുടെ മരണം അറിഞ്ഞാൽ വെറും 20-45 സെക്കൻ്റുകൾ മാത്രമേ മനുഷ്യ മനസ്സിൽ നില്ക്കു എന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

എന്നാൽ നമ്മളൊക്കെ യേശുവിനെ സ്നേഹിക്കുന്നു ഓർക്കുന്നു, ആരാധിക്കുന്നു. ലോകത്തിലേക്ക്, സമാധാനത്തിന്റെ സന്ദേശവുമായി ബെത്‌ലഹേമിലെ, കാലി തൊഴുത്തിൽ പിറന്നു വീണ യേശുനാഥൻ. നസ്രത്തിൽ , തന്റെ മാതാവ് മറിയത്തോടും പിതാവ് ജോസഫിനോടൊപ്പം വളർന്ന് വലുതായി, തന്റെ സ്വർഗസ്ഥനായ പിതാവ് ഏല്പിച്ച കാര്യങ്ങൾ ഉപമയിലൂടെയും, അത്ഭത പ്രവർത്തികളിലൂടെയും രോഗികളെ സുഖപെടുത്തിയും ജീവിച്ചു പോന്ന യേശു നാഥനെ, തന്റെ പ്രിയ ശിഷ്യൻ തന്നെ ചുംബനം കൊണ്ട് ഒറ്റി കൊടുത്ത്, കാൽവരി കുന്നിലേക്ക്, തനിക്ക് ശിക്ഷ വിധിച്ച കുരിശു മരണത്തിന്റെ പൂർത്തീകരണത്തിനായി, ഭാരമുള്ള കുരിശും ചുമന്നു കൊണ്ട്, ചാട്ടവാറിന്റെ അടിയാൽ വേദന കൊണ്ട് പുളഞ്ഞപ്പോൾ സഹായിക്കാൻ ഒരു പാട് ആളുകൾ വന്നില്ല. ഓർഷേലേം പുത്രിമാരോട്, യേശു പറഞ്ഞത്, എന്നെ ഓർത്ത് കരയാതെ, നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്ത് കരയുവിൻ എന്നാണ്. കുരിശിൽ കിടന്ന് മരിച്ച യേശുനാഥനെ, നമ്മുടെയൊക്കെ തലമുറകളിൽ പെട്ടവർ ആരും നേരിട്ട് കണ്ടിട്ടില്ല. വി. ബൈബിൾ വഴിയാണ് നമ്മളൊക്കെ യേശുവിനെ കുറിച്ച് അറിഞ്ഞതും, നമ്മൾ പ്രാർത്ഥിക്കുന്നതും.

2000 വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മളൊക്കെ യേശുവിനെ ഓർക്കുന്നു. എന്നാൽ, നമ്മുടെ ഇടയിൽ നിന്നും, ഇന്നലെ, കഴിഞ്ഞ ആഴ്ചയിൽ, കഴിഞ്ഞ മാസം മരണപെട്ടു പോയവരെ കുറിച്ച് ഓർക്കുന്നുണ്ടോ. ഇല്ലേ ഇല്ല. മനുഷ്യന്, മറവി എന്നത് നൽകിയത് കൊണ്ടും, മനുഷ്യ ബന്ധങ്ങളുടെ ആഴത്തിന്റെ കുറവ് കൊണ്ടും, ന്യൂ ജനറേഷൻ ജീവിത രീതികൾ കൊണ്ടും ആണ് ഇങ്ങനെ സംഭവിക്കുന്നത്. എത്ര വലിയ സ്നേഹം ഉള്ളവർ ആണെങ്കിലും, കാണാമറയത്തേക്ക് കടന്നു പോയാൽ, ഓർമ്മകളുടെ കുറവുകൾ ഉണ്ടായേക്കാം. കുടുംബ ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകളിൽ, പയ്യെ പയ്യെ ഇല്ലാതെ ആകും. ഇതൊരു സത്യമായ കാര്യമല്ലെ.

പൂക്കൾ വിരിഞ്ഞു നിൽക്കുന്ന, പൂന്തോട്ടം, എല്ലാവരെയും ആകർഷിക്കും, എന്നാൽ, കൊഴിഞ്ഞു വീണ പൂക്കളെ ആരും നോക്കാറില്ല. ഈ ലോകത്തിലെ നമ്മുടെയൊക്കെ ജീവിതം ആസ്വദിക്കാൻ ഉള്ളതാണ്. ഓരോ നിമിഷങ്ങളും വിലയേറിയതാണ്. ഈ ജീവിത കാലത്ത് മറ്റുള്ളവരുടെ പിടിച്ചുപറിച്ചും, അഴിമതി നടത്തിയും സമ്പാദിക്കുന്നത്, അനുഭവിക്കാൻ കൂടി യോഗം ഉണ്ടാകണം. അങ്ങനെ സമ്പാദിക്കുന്നതിന് ആയുസുണ്ടാകില്ല. ചിരിക്കാൻ പോലും മനസ്സിലാത്ത എത്രയോ ആളുകൾ ഉണ്ട് നമ്മുടെ ഇടയിൽ. അവരുടെ കണക്കുകുട്ടലുകൾ എല്ലാം തെറ്റിപോകാൻ വെറും നിമിഷങ്ങൾ മതി.

നൂറായിരം സ്നേഹിതർ നമ്മൾക്ക് ഉണ്ട്. എന്നാൽ അവരിൽ, എത്ര ആളുകൾ നമ്മളെ ദിവസവും ഓർക്കുന്നുണ്ടാകും, വളരെ വളരെ കുറച്ചു ആളുകൾ മാത്രം. പുതിയ സമൂഹ്യ ചുറ്റുപാടുകളിൽ, എല്ലാം വെറും ഒരു മായാ ലോകമാണെന്ന് നമ്മളൊക്കെ ഓർക്കുക. ആർക്കും ഒന്നിനും നേരമില്ല.

സ്നേഹിച്ചും സഹായിച്ചും ജീവിക്കാം. നമ്മളെ സ്‌നേഹിക്കുന്നവരെയും നമ്മളെ സഹായിച്ചവരെയും മറക്കരുത്. നമ്മളൊക്കെ കടന്നു പോയാലും ഈ ലോകം ഇങ്ങനെ ഒക്കെ തന്നെ മുന്നോട്ട് പോകും. ആരും ആരെയും എന്നും ഓർത്തിരിക്കണം എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ. ഉള്ള കാലം സന്തോഷത്തോടെ ജീവിക്കുക. എതിരെ വരുന്ന അപരിചിതന് ഒരു ചെറു പുഞ്ചിരി നൽകുക. സ്നേഹം വാരി വിതറാം. വെള്ളത്തിന്റെ കൂടെ ഒഴുകി നീന്തുന്നതാണ് നല്ലത്.

മെട്രിസ് ഫിലിപ്പ്

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ നസ്രത്” എന്ന യാത്ര വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.  കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore

റ്റിജി തോമസ്

ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയായ ജീവിതം ഒരു പെൻഡുലത്തിന്റെ ആദ്യ രണ്ട് അധ്യായങ്ങൾ വായിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്നാണ്. ആഴ്ചപതിപ്പിൽ തുടർ അധ്യായങ്ങൾ വായിക്കുന്നില്ലെന്ന് അന്നേ തീരുമാനിച്ചു. കാരണം ചില പുസ്തകങ്ങൾ ഓരോരോ ആഴ്ചയുടെ ഇടവേളകളിൽ വായിക്കാനുള്ളതല്ല. തുടർ വായനയിലൂടെ ആസ്വദിക്കാനുള്ളതാണ്. അത്രമാത്രമാണ് ആദ്യ രണ്ട് അധ്യായങ്ങളുടെ മനോഹാരിത. പിന്നീട് നാളുകൾക്ക് ശേഷമാണ് ആയിരത്തിലധികം പേജുകളുള്ള പുസ്തകം വായനയ്ക്കായി കൈയ്യിലെത്തി ചേർന്നത്.

പ്രശസ്ത കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ വായിക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന വ്യക്തികളുടെയും നാടിന്റെയും സമൂഹത്തിന്റെയും രേഖാ ചിത്രങ്ങൾ ഒട്ടേറെ നാൾ മനസ്സിൽ ഒളി മങ്ങാതെ നിൽക്കും . 2022ലെ വയലാർ അവാർഡ് ലഭിച്ച പുസ്തകമാണ് ജീവിതം ഒരു പെൻഡുലം. ആത്മകഥയാണ് ഈ പുസ്തകം എങ്കിലും അതിനപ്പുറം പറഞ്ഞറിയിക്കാൻ പറ്റാത്ത വായനാനുഭവം ഈ പുസ്തകം പ്രദാനം ചെയ്യുന്നത് എന്തുകൊണ്ടായിരിക്കും? ഒട്ടേറെ സിനിമകൾക്ക് തിരക്കഥയും സംഭാഷണവും രചിച്ച മലയാളികൾ എന്നും കേൾക്കാനാഗ്രഹിക്കുന്ന ഗാനങ്ങൾ എഴുതിയ ആദരണീയനായ എഴുത്തുകാരന്റെ രചനാ ശൈലി തന്നെയാണ് അതിന് പ്രധാന കാരണം.

മലയാളത്തിൽ എഴുതപ്പെട്ടതിൽ ഏറ്റവും വലിയ ആത്മകഥ ജീവിതം ഒരു പെൻഡുലം ആയിരിക്കും. ഒരുപക്ഷേ ഇത്രമാത്രം സംഭാഷണങ്ങൾ നിറഞ്ഞ ഒരു ആത്മകഥാ രചന ലോകത്തിലെ ഏതെങ്കിലും ഭാഷയിൽ ഉണ്ടോ എന്നതും സംശയം തന്നെ . ഓർമ്മകളുടെ നാൾ വഴികളിലൂടെ ഒരാൾക്ക് ഇത്രമാത്രം സൂക്ഷ്മതയോടെ തിരിഞ്ഞു നടക്കാനാകുമോ? പലപ്പോഴും സംഭവങ്ങളും സംഭാഷണങ്ങളും വായിക്കുമ്പോൾ ഓരോ താളിലും ശ്രീകുമാരൻ തമ്പി നമ്മെ അതിശയിപ്പിക്കുന്നത് ജീവിത മുഹൂർത്തങ്ങളുടെയും ഭാഷാ സൗന്ദര്യത്തിനും ഒപ്പം തൻറെ ഓർമ്മശക്തി കൂടെ കൊണ്ടായിരിക്കും. താൻ എഴുതിയ സിനിമാഗാനങ്ങളുടെയും കവിതകളുടെയും പിന്നിലെ ജീവിതമുഹൂര്തങ്ങളുടെ പ്രചോദനം അദ്ദേഹം ആത്മകഥയിൽ വരച്ചുകാട്ടുന്നുണ്ട്. ആയിരത്തോളം പേജുകൾ വായിക്കുമ്പോൾ അദ്ദേഹത്തിൻറെ ബന്ധുജനങ്ങളും പ്രിയപ്പെട്ടവരും നമ്മൾക്ക് വർഷങ്ങളോളം പരിചയമുള്ളവരായി മാറും.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

ഡോ. മായാഗോപിനാഥ്

അമ്മേ ദേ നോക്കിയേ എനിക്കിന്ന് സ്കൂളിൽ നിന്ന് കിട്ടിയതാ ഈ മാവിന്റെ തൈ.”

വലിയ സന്തോഷത്തോടെയാണ് വിനുക്കുട്ടൻ പരിസ്ഥിതി ദിനത്തോsനുബന്ധിച്ചു സ്കൂളിൽ നിന്ന് കിട്ടിയ ആ തൈ കൊണ്ടുവന്നത്.

നമ്മളിതു എവിടെ നടും അമ്മേ?

വിനുക്കുട്ടന് മരം നടാൻ ധൃതിയായി.എന്റെ മലയാളം മിസ്സ്‌ പറഞ്ഞു നമ്മുടെ ലൈഫ് ടൈമിൽ നമ്മൾ പത്തു മരമെങ്കിലും നടണമെന്ന്‌. ഒരഞ്ചു വയസുകാരന്റെ നിഷ്കളങ്കത നിറഞ്ഞ ചിരിയോടും ഉൽസാഹത്തോടും കൂടി അവൻ അത് പറഞ്ഞപ്പോൾ മാലതി ഓർത്തു.

ചെറിയ ഒരു പൂച്ചെടി ആയിരുന്നെങ്കിൽ ചെടിച്ചട്ടിയിൽ വച്ച് ബാൽക്കണിയിൽ വക്കാമായിരുന്നു. ഇതിപ്പോൾ മാവിന്റെ തൈയ്യല്ലേ?

ആദ്യം മോൻ മേലുകഴുകി വന്ന് ഭക്ഷണം കഴിക്ക്. അച്ഛൻ വരട്ടെ. നമുക്ക് വഴിയുണ്ടാക്കാം.

“നീ ഇവിടെ ഇരിക്കണെ . ഞാൻ കുളിച്ചിട്ടു വരാമേ.’അവൻ അരുമയോടെ ആ തൈ തലോടി വാഷ്ബാസിന്റെ താഴെ വച്ചു.
“കുറച്ചു വെള്ളം കൊടുക്കട്ടെ അമ്മേ “ചോദിച്ചു തീരും മുന്നെ അവൻ ടാപ്പിൽ നിന്ന് കൈകുമ്പിളിൽ വെള്ളം നിറച്ച് ചെടികവറിന്മേൽ ഒഴിച്ചു

ചെറിയ സമയത്തിനുള്ളിൽ തന്നെ ആ കുരുന്നു തൈയ്യോട് അവൻ ഒരാത്മബന്ധം സ്ഥാപിച്ചത് മാലതി തിരിച്ചറിഞ്ഞു.

ഭക്ഷണം കഴിക്കുമ്പോൾ അവൻ ചോദിച്ചു കൊണ്ടേയിരുന്നു.
“എനിക്കീ മാവിൽ നിന്ന് മാമ്പഴം എന്ന് കിട്ടുമമ്മേ?
അവന്റെ മനസ്സിൽ അവൻ ആ തളിർ മരം നട്ടു കഴിഞ്ഞിരുന്നു.

മോനെ പല പല വെറൈറ്റി മാവുകളുണ്ടിപ്പോൾ.. ചിലതു രണ്ടു വർഷത്തിലൊക്കെ കായ്ക്കും.
ഇത് ഏത് തരമാണെന്ന് അമ്മയ്ക്കറിയില്ലലോ..

അച്ഛനെ വിളിച്ചു നേരത്തേ വരാൻ പറയമ്മേ..
അവൻ തിടുക്കം കൂട്ടി.

വേഗം ഹോം വർക്കൊക്കെ ചെയ്തു തീർക്കു. മാലതി പറഞ്ഞു.

” അച്ഛൻ വരും മുന്നെ നമുക്കിതു ബാൽക്കണിയിൽ നട്ടാലോ അമ്മേ?”

അപ്പൂപ്പന്റെ വീട്ടിലെ മാവ് മോൻ കണ്ടിട്ടില്ലേ?ഒരുപാടു വലുതല്ലേ? മാവിനൊക്കെ വളരാൻ ഒരുപാടിടം വേണം വിനുക്കുട്ടാ. വലിയ വേരുകൾ മണ്ണിൽ ആഴത്തിൽ ഇറങ്ങി പോയാണ് മരം കാറ്റത്തൊക്കെ വീഴാതെ കൈകൾ മുകളിലോട്ടുയർത്തി നിൽക്കുന്നത്. അത് കൊണ്ട് നമുക്കിതു ബാൽക്കണിൽ വക്കാൻ പറ്റില്ല മോനെ
മാലതി അത് പറഞ്ഞപ്പോൾ അവന് സങ്കടമായി.

എന്താമ്മേ അച്ഛൻ നമുക്ക് മുറ്റമുള്ള വീട് വാങ്ങാത്തെ? എങ്കിൽ നമുക്ക് നിറയെ മരങ്ങൾ നടാരുന്നല്ലോ..

വിനുക്കുട്ടൻ തറയിലിരുന്നു തളിർ ചെടിയെ തലോടി.
രണ്ടു തളിരുകൾ പരസ്പരം സ്വകാര്യം പറഞ്ഞു..
“ടാ നിന്നേ ഞാൻ എവിടെ നടും? “അവൻ
ആ കുഞ്ഞ് ചെടിയോട് കിന്നാരം പറഞ്ഞും അതിന്റെ ഇലകളെ തലോടിയും ഇരുന്നപ്പോളാണ് കിരൺ വന്നത്.

അച്ഛാ ദേ നോക്കിയേ ഇത് കണ്ടോ?
കിരൺ ഒരു കയ്യിൽ ഫോൺ പിടിച്ചു മറുകയ്യിൽ നിന്ന് ബാഗ് താഴെ വച്ച് നെക്ക് ടൈ ലൂസാക്കി മോനെ നോക്കി ചിരിച്ചു തലകുലുക്കി..
അച്ഛാ.. അവൻ തൈകവറുമായി കിരണിന്റെ പിറകെ ചെന്നു.

വിനുക്കുട്ടാ അച്ഛൻ മൊബൈലിൽ സംസാരിക്കുകയല്ലേ..

വിസ്താരമുള്ള വീടുകളും ഭംഗിയുള്ള കോർട്ട് യാർഡും മറ്റുള്ളവർക്ക് ഡിസൈൻ ചെയ്തു നൽകുന്ന ആർക്കിട്ക്ട് ആയിരുന്നു കിരൺ. ഇടുങ്ങിയ ചെറിയ ഫ്ലാറ്റിലിറ്റുന്നു അയാൾ കാറ്റുകയറിയിറങ്ങുന്ന വിശാലമായ വീടുകൾ വരച്ച് തന്റെ സ്വപ്‌നങ്ങൾ സാക്ഷാൽകരിച്ചു കൊണ്ടേയിരുന്നു.

വിനുക്കുട്ടൻ കവറും പിടിച്ചു നിൽക്കെ അയാൾ ഷൂസ് അഴിച്ചു റാക്കിൽ വച്ചു. പിന്നേ ഫോണിൽ സംസാരിച്ചു കൊണ്ടു തന്നെ വാഷ്റൂമിലേക്ക് പോയി.

മോനിതു അവിടെ വയ്ക്കു. അച്ഛൻ ഫ്രഷ് ആയിട്ടു വരട്ടെ. അവൻ വീണ്ടും ഡെയിനിങ് ടേബിളിനോട് ചേർന്നുള്ള വാഷബ്‌സിന് താഴെ അത് വച്ചു.
വീണ്ടും കൈക്കുമ്പിളിൽ വെള്ളം നിറച്ച് കുടഞ്ഞു. കുട്ടാ കൂടുതൽ വെള്ളം ഒഴിച്ചാലും അത് അഴുകി പോകും മോനെ..
അമ്മ നോക്കിയേ താഴെ ഹോൾസ് ഉണ്ട്.
ഇതിലൂടെ പൊക്കോളും അമ്മേ

കിരൺ മേലുകഴുകി വന്ന പാടെ ചായ കുടിക്കാനിരുന്നു.
വിനുക്കുട്ടൻ വീണ്ടും തൈകവറുമായി ഓടി കിരണിന്റെ അടുത്തെത്തി. അവനൊഴിച്ച വെള്ളം മണ്ണിലൂടെ ഒഴുകി
ചെളിനിറത്തിൽ കിരണിന്റെ മുണ്ടിന്മേൽ വീണു.

എന്തായിത് വിനുക്കുട്ടാ..
അച്ഛന്റെ ഡ്രസ്സ്‌ എല്ലാം കേടാക്കിയല്ലോ.. മാലു നീയിതു വാങ്ങി ആ ബാൽക്കണിലെങ്ങാനും കൊണ്ടു വയ്ക്കു.

ടീച്ചർമാർ വെറുതെ ഓരോ പൊല്ലാപ്പും കൊണ്ടിറങ്ങും. മനുഷ്യനെ മിനക്കെടുത്താൻ..

ഇനിയിപ്പോൾ മാവ് നട്ടു വേണ്ടേ മാമ്പഴം കഴിക്കാൻ..

“കിരൺ പ്ലീസ്. “മാലതി കെഞ്ചി.
അവനു വിഷമം ആവും.

“എങ്കിൽ നീ നിന്റെ അച്ഛനോട് പോയി പറ കൊച്ചുമോന് മാവും തൈ വക്കാൻ കുറച്ചു സ്ഥലം വാങ്ങി തരാൻ ‘

അയാളോട് മറുപടി പറയാതെ പ്ലേറ്റ് എടുത്തു കാസെറോൾ നീക്കി വച്ച് ചപ്പാത്തി എടുത്തു കൊടുത്തു മാലതി.

പിന്നീട് ബാൽക്കണിയിലേക്കുള്ള ഗ്ലാസ്‌ ഡോർ തുറന്നു മാവിൻ തൈ പുറത്ത് വച്ചു. വിനുക്കുട്ടന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

സാരല്ല മോനെ. അമ്മ നാളേ മോനെ അപ്പൂപ്പന്റെ വീട്ടിൽ കൊണ്ടുപോകാം. നമുക്ക് അവിടെ തൈ നടാം.
അവനു ഒരുമ്മ കൊടുത്തു അവന്റെ കണ്ണുനീർ തുടച്ച് മാലതി പറഞ്ഞു.

അവൻ തലകുലുക്കി സമ്മതിച്ചു.

രാത്രി മാലതി അവനെ ഉറക്കാൻ കിടത്തുമ്പോൾ അവൻ വീണ്ടും ചോദിച്ചു. “അപ്പൂപ്പന്റെ വീട്ടിൽ നമ്മളിതു എവിടെ നടും അമ്മേ?”

മാലതി അവന്റെ നിറുകയിൽ തലോടി. “അതൊക്കെ നമുക്ക് നാളേ അവിടെ എത്തിയിട്ട് ആലോചിക്കാം മോനെ.”

രാവേറെ ചെല്ലുവോളം ഏതോ സ്കെച്ചിൽ മുഴുകി ഇരുന്ന കിരൺ എന്നത്തേയും പോലെ ജോലിക്കിടെ സോഫയിൽ തന്നെ കിടന്നുറങ്ങി.

കാലത്ത് ഭക്ഷണം കഴിക്കുന്നതിനിടെ മാലതി പറഞ്ഞു. വീക്കെന്റല്ലേ? ഞാനും മോനും ഒന്ന് വീട് വരെ പോകും.

“ഓ മാവ് നടാൻ ആണോ?
ഇയാൾക്ക് വേറെ പണിയില്ലേ?
അതങ്ങനിരുന്നു അങ്ങ് കരിഞ്ഞുണങ്ങിക്കോളും. കുഞ്ഞല്ലേ അവൻ അത് മറക്കുകയും ചെയ്യും.”

തികച്ചും എളുപ്പമായ പോംവഴി തന്നെ. മാലതി മനസ്സിൽ പറഞ്ഞു…

എല്ലാം കരിഞ്ഞുണങ്ങുന്നത് ഇങ്ങനെ തന്നെയാണ്.
കനിവിന്റെ നനവും കാലൂന്നി നിൽക്കാൻ ഒരിടവും മതി ഇത്തിരി പച്ചപ്പിന്..

വരണ്ട മനസ്സുകളിൽ നനവ് പടർത്താൻ വേണ്ട സ്നേഹം അതാണല്ലൊ നമുക്കിടയിൽ ഇപ്പോൾ ഇല്ലാത്തത്…

ഉച്ചക്കത്തേയ്ക്ക് കുറച്ചു വെജിറ്റബിൾ ഫ്രൈഡ് റൈസ് ഉണ്ടാക്കി മേശപ്പുറത്തു വച്ച്
മാലതി വേഗം ഒരുങ്ങിയിറങ്ങി. വിനുക്കുട്ടൻ അരുമച്ചെടിയെ താലോലിച്ചു കൊണ്ടിരുന്നു.

വീട്ടിലെത്തിയതും മുറ്റത്ത് ഒരു പെട്ടി ഓട്ടോയിൽ നിന്ന് ഇന്റർലോക്ക് ഓടുകൾ ഇറക്കുന്ന രണ്ടു പണിക്കാരെ കണ്ടു.
ഏട്ടൻ മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു.

“അളിയൻ വന്നില്ലേ മാലു ”
തിരക്കായിരിക്കും അല്ലേ?

വിനുക്കുട്ടൻ ആഹ്ലാദത്തോടെ മുറ്റത്തേക്ക് കയറി.
അപ്പൂപ്പനെ കണ്ടതും വിനുക്കുട്ടൻ പറഞ്ഞു. “കണ്ടോ ഞാൻ നടാൻ കൊണ്ടു വന്ന മരം.”

“ആഹാ നല്ല മാവിൻ തൈയ്യാണല്ലോ..”

അച്ഛൻ അത് വാങ്ങി നോക്കി

മുറ്റത്തേക്ക് കയറി വന്ന ഏട്ടൻ പറഞ്ഞു.” പക്ഷെ ഈ പത്തു സെന്റിൽ ഇനി ഒരു മാവിന് കൂടെ ഇടമില്ലലോ അച്ഛാ .”

മാലതിക്കു വല്ലാതെ നൊന്തു.

“വീടിനു ചുറ്റോട് ചുറ്റും ഇന്റർലോക്ക് ചെയ്യുവാ.
പിന്നേ ഉള്ള സ്ഥലത്തു രണ്ടു മാവുണ്ടല്ലോ.”

അവളിങ്ങോട്ട് വന്നപ്പോഴേ നീ തുടങ്ങിയോ വേണു?
അച്ഛൻ പറഞ്ഞു.

“പിന്നേ വല്ല മരവും ചെടിയും ഒക്കെ പറമ്പിൽ വയ്ക്കണമായിരുന്നെങ്കിൽ ഉണ്ടായിരുന്നല്ലോ നിന്റെ വീതത്തിൽ പത്തൻപത് സെന്റ്.
എല്ലാം വിറ്റു സിറ്റിയിൽ ഫ്ലാറ്റ് വാങ്ങുമ്പോൾ നീ ഓർക്കണമായിരുന്നു.”

ഏട്ടൻ ആവോളം കത്തി കുത്തിയിറക്കി..

“അല്ലെങ്കിലും അന്നേ ഞാൻ പറഞ്ഞതാ ഈ കല്യാണം വേണ്ടെന്നു..

ആര് കേൾക്കാൻ…”
ഏട്ടൻ അകത്തേക്ക് നടന്നു കയറി.

“മോൾ അതൊന്നും കണക്കാക്കണ്ട…”
അമ്മ വന്ന് കൈയിൽ തലോടി അകത്തേക്ക് കൂട്ടി കൊണ്ടു പോയപ്പോൾ വിനുക്കുട്ടൻ അച്ഛനോട് ചോദിച്ചു.

“എവിടെയാ അപ്പൂപ്പാ നമ്മൾ മാവ് നടുക?”

മാലതി തേങ്ങി പോയി.

അവന്റെ കൈപിടിച്ച് അച്ഛൻ അകത്തേക്ക് നടന്നു.

അമ്മ പറഞ്ഞു.
“നീ വിഷമിക്കണ്ട. നമുക്ക് അത് ഇവിടെ എവിടെയെങ്കിലും നടാം.”

“വേണ്ട അമ്മേ. ഇനി നാളേ ഏട്ടന് ദേഷ്യം തോന്നി അത് പിഴുതു കളഞ്ഞാൽ അവനു വിഷമം ആവും..”

“മാലു അത് ഞാൻ നോക്കിക്കോളാം “അച്ഛനും പറഞ്ഞു.

എങ്കിലും അത് വേണ്ടെന്നു മാലു തീർച്ചയാക്കിയിരുന്നു..

മതിൽ കെട്ടി തിരിച്ച തന്റെ വിറ്റുപോയ പറമ്പിലേക്ക് നോക്കി നിന്ന് ഓരോന്ന് ആലോചിച്ചു മാലതി.

എന്ത്‌ പറഞ്ഞു വിനുക്കുട്ടനെ ആശ്വസിപ്പിക്കും?
അപ്പോഴാണ് ജലജ ചേച്ചി അവിടേക്കു വന്നത്

വലിയ പറമ്പും വീടും ഒക്കെ ഉണ്ടായിട്ടും മക്കളില്ലാതെ ഭർത്താവിന്റെ മരണ ശേഷം ഒറ്റയ്ക്ക് ജീവിക്കുന്ന ചേച്ചി ഇടയ്ക്കൊക്കെ അമ്മയോട് സ്നേഹാന്വേഷണത്തിന് വരും.

വിനുക്കുട്ടന്റെ മാവിൻ തൈ വിശേഷം കേട്ടു ചേച്ചി മോനോട് ചോദിച്ചു..

“വിനുക്കുട്ടാ അമ്മായിടെ വീട്ടിൽ നടുമോ ഈ തൈയ്‌.”

വിനുക്കുട്ടന് എപ്പോ വേണേലും അവിടെ വന്ന് ഇതിനെ നോക്കാല്ലോ.. അമ്മായി പൊന്നു പോലെ വളർത്തിക്കോളാം.”

എന്നും വെള്ളം കൊടുക്കുമോ. വിനുക്കുട്ടൻ ചോദിച്ചു”

“പിന്നേ എന്നും വെള്ളം കൊടുത്തു അമ്മായി നോക്കിക്കോളാം..”

വിനുക്കുട്ടൻ മാലതിയുടെ മുഖത്തേക്ക് നോക്കി
എന്നാ നമുക്ക് പോവാല്ലേ അമ്മായീടെ വീട്ടിൽ…
അവൻ സന്തോഷം കൊണ്ടു തുള്ളിച്ചാടി.. “ഇപ്പോൾ തന്നെ നടാമോ ”

മാലതിയുടെ കണ്ണ് നിറഞ്ഞു..

വിനുക്കുട്ടൻ പ്ലാസ്റ്റിക് കവറുമായി ഓടി വന്നു..
അവരൊരുമിച്ചു പാടത്തിനക്കരെയുള്ള അമ്മായിയുടെ പറമ്പിലേക്ക് നടന്നു.

തളിർ മരം തനിക്ക് വേര് പടർത്താൻ ഒരിടം കിട്ടിയതിൽ സന്തോഷിച്ച് കാറ്റിലാടി ചിരിച്ചു.

ഡോ. മായാഗോപിനാഥ്: തിരുവനന്തപുരം സ്വദേശി . പ്രമുഖസാഹിത്യകാരിയും തിരുവനന്തപുരം ധര്‍മ്മ ആയുര്‍വേദ സെന്‍റര്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമാണ്. പ്രസിദ്ധീകരിച്ച സാഹിത്യകൃതികള്‍: മരുഭൂമിയിൽ മഴ പെയ്യുമ്പോൾ, തളിർ മരം , ഇതെന്‍റെ ജാലകം, ഇതളുകൾ പൂക്കളാവുമ്പോൾ, മഴ നനച്ച വെയിൽ,
നിത്യകല്യാണി തുടങ്ങിയ ആറോളം കഥാസമാഹാരങ്ങളും അർദ്ധനാരി എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്

ജോസ് ജെ. വെടികാട്ട്

ഓ ! ജൂൺ ! നീ പിറക്കുന്നത് അന്ധകാരം വരുമ്പോളൊരു ചെറുതിരി തെളിക്കാൻ !

ഭാവിയിൽ നടക്കാനിരിക്കുന്ന പാതകളിലേക്ക്, പഥികർ ദീർഘനിശ്വാസമുതിർക്കേണ്ട പാതകളാകാം അവ, നയിക്കേണ്ട ഭൂമികളിലേക്ക് നീ മെല്ലേ വാതിൽ തുറക്കുന്നു !

മരീചികകൾ മനസ്സിൽ താലോലിക്കും പൈതങ്ങളേ സരസ്വതിക്ഷേത്രങ്ങളാം വിദ്യാലയങ്ങളിലേക്ക് ആനയിക്കുന്നു,

പൈതങ്ങൾക്ക് പുസ്തകക്കെട്ടും ചോറുപൊതിയും ഒരുക്കി നൽകി അയക്കുമ്പോളീ അമ്മമാരുടെ ജീവിതമരുഭൂമിയിൽ നീ മരുപ്പച്ചയായ് ഭവിക്കുന്നു !

സരസ്വതിയാമ ധന്യതയിൽ സ്വർണ്ണരാജിത പുലർവേളകളിൽ ആകാശപ്പറവകൾ കൂട്ടമായ് ചിറകടിച്ചെങ്ങോ പറന്നു പോകുന്നു തെല്ലും ഭയമില്ലാതെ !

കൂട്ടമായ് പറക്കുന്നതു കാരണം അവക്ക് കൈവരുന്നു ഭയമുക്തി!

സ്നേഹോഷ്മളതയാൽ സമ്മാനിതരായ പോൽ കുടകൾ ചൂടി പൈതങ്ങൾ മഴയേ എതിരേൽക്കുന്നു !

പൈതങ്ങൾ തൻ മനസ്സിലെ പിൻവിളി പോൽ, ഹൃദ്സ്പന്ദങ്ങൾ പോൽ, മാരിക്കാറാം ഇരുൾ പുടവ നീർത്തുന്നു ,വൈകാതെ മാനം തെളിയുന്നു , പൊന്നിളം വെയിൽ തെളിയുന്നു പൈതങ്ങൾ തൻ മനസ്സിൽ പ്രജ്ഞയുദിക്കും പോൽ!

മാറി മാറി എത്ര മനോമുകുരഭാവങ്ങൾ നിനക്ക് ജൂൺ !

ചതുർ അശ്വങ്ങളെ പൂട്ടിയ മാരിവിൽ തേരിൽ സ്വപ്നരാജകുമാരനണയുമ്പോൽ , സന്ധ്യാസുമേരു സങ്കല്പങ്ങൾക്ക് നിറമേകുമ്പോൾ , മനസ്സിലെങ്കിലും തോൽവി പൃകാത്ത രജപുത്രൻ ഉണ്ണിക്ക് മാതൃകയാകുമ്പോൾ, രജപുത്രകഥ വിദ്യയായ് ഒപ്പിയെടുക്കും ഉണ്ണി കാംക്ഷിക്കുന്നതെന്ത്? ‘അശോകചക്രമോ രജപുത്രവീര്യമോ?”

ഓ ! ജൂൺ! നീ വാതിൽ തുറക്കുന്നത് ഇരുളിന്റെ പൊരുൾ തേടി വെളിച്ചത്തിലേക്ക് നയിക്കപ്പെടാനോ?

ഇരുളിന്റെ പൊരുൾ തേടി വെളിച്ചത്തിനു പകരം ഇരുളിലേക്ക് തന്നെ നയിക്കപ്പെടാനോ?!

ഇരുളിന്റെ പൊരുൾ ഇരുളിനെ സാധൂകരിക്കുമെന്നോ? !

ഓ ജൂൺ ! ഓളപരപ്പിന്നാഴത്തിൽ ഒരു ചെറുമൺതരി പതിക്കും പോൽ , ഒരു ചെറുപുഷ്പം വാടിക്കൊഴിയുമ്പോൽ , മിഴിനീർ തൂകും പോൽ സാന്ദ്രം ലോലം നിൻ മനം ജൂൺ !

ഈ ഭൂവിലേറ്റം മനസമന്വയിയും നീ തന്നെ ജൂൺ !

ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ.  അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .

 

 

RECENT POSTS
Copyright © . All rights reserved