കണ്ണൂര്‍: പാപ്പിനിശേരി അരോളിയില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. അരോളി ആസാദ് നഗര്‍ കോളനിയിലെ പാറക്കോത്ത് വളപ്പില്‍ സുജിത് (27) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജനാര്‍ദനനന്‍, മാതാവ് സുലോചന, സഹോദരന്‍ ജയേഷ് എന്നിവര്‍ക്കും വീടുകയറിയുള്ള ആക്രമണത്തില്‍ പരുക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇരുപതോളം വരുന്ന സംഘം അര്‍ധരാത്രി വീട്ടിലേക്ക് ഇരച്ചു കയറി സുജിത്തിനെ പുറത്തേക്ക് വലിച്ചിറക്കി അടിച്ചും വെട്ടിയും അവശനാക്കുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ ഓടി മറഞ്ഞു. സുജിത്തിനെ ഉടന്‍ കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സുജിത് പെയിന്റിങ് തൊഴിലാളിയാണ്.
രാത്രിയിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് അരോളിയിലും പരിസരങ്ങളിലും രണ്ടു വീടുകള്‍ക്കു നേരെ ആക്രമണം ഉണ്ടായി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. വേണുഗോപാലന്‍, ഇ. ബാലചന്ദ്രന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. വീടാക്രമണവുമായി ബന്ധപ്പെട്ട് രണ്ടു ബിജെപി പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്
ഇന്ധനം നിറയ്ക്കുന്നതിനായി ഇറങ്ങിയ വിമാനം പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. സിംബാബ്‌വേയിലെ ഹരാരെ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആണ് ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങിയ വിമാനത്തില്‍ പരിശോധന നടത്തിയപ്പോള്‍ മൃതദേഹവും കോടികളുടെ സൗത്ത് ആഫ്രിക്കന്‍ കറന്‍സിയും കണ്ടെടുത്തത്. എയര്‍പോര്‍ട്ടില്‍ ഇന്ധനം നിറയ്ക്കാന്‍ നിര്‍ത്തിയിട്ട വിമാനത്തില്‍ നിന്ന് രക്തത്തുള്ളികള്‍ ഇറ്റ് വീഴുന്നത് കണ്ട വിമാനത്താവള ജീവനക്കാര്‍ എയര്‍പോര്‍ട്ട് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‍ നടത്തിയ പരിശോധനയിലാണ് ഈ കാഴ്ച കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന്‍ വിമാനം ഹരാരെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു വച്ച് പൈലറ്റിനെ പോലീസിന് കൈമാറി. ജര്‍മ്മനിയില്‍ നിന്നും സൗത്ത് ആഫ്രിക്കയിലേക്ക് പറക്കുകയായിരുന്ന വെസ്റ്റേണ്‍ ഗ്ലോബല്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെടുത്തത്. അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയാണ് വെസ്റ്റേണ്‍ ഗ്ലോബല്‍ എയര്‍ലൈന്‍സിന്‍റെ ആസ്ഥാനം. വിമാനത്തിലുണ്ടായിരുന്ന പണം സൗത്ത് ആഫ്രിക്കന്‍ റിസര്‍വ് ബാങ്കിന്‍റെ ആണ് എന്ന്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മൃതദേഹം കാണപ്പെട്ടതിനെ കുറിച്ച് വിശദീകരണം ഒന്നും ലഭ്യമല്ല.
സിംബാബ്‌വേയിലെ സൗത്ത് ആഫ്രിക്കന്‍ അംബാസിഡര്‍ എയര്‍പോര്‍ട്ടില്‍ എത്തി ഏറെ സമയം ചെലവഴിച്ചുവെങ്കിലും മാധ്യമങ്ങളോട് കാര്യമായ പ്രതികരണം നടത്തിയില്ല. വിമാനത്തില്‍ കണ്ട മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തില്‍ അമേരിക്കക്കാരായ രണ്ടും, പാക്കിസ്ഥാനിയായ ഒന്നും, സൗത്ത് ആഫ്രിക്കനായ ഒന്നും വീതം ജീവനക്കാര്‍ ആയിരുന്നു ഉണ്ടായിരുന്നത്.
വീണ്ടും വിവാഹം കഴിക്കുമെന്ന് നടി കാവ്യ മാധവന്‍. എന്നാല്‍ ഇനിയൊരിക്കലും അറേഞ്ച് മാര്യേജിനെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നും കാവ്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എനിക്ക് അറിയാത്ത ഒരാളെ വിവാഹം കഴിക്കാന്‍ കഴിയില്ല. എന്നെ താരമായി കാണുന്ന ഒരാളെ ഒരിക്കലും വിവാഹം കഴിക്കാന്‍ കഴിയില്ല. ഞാനുമായി പരിചയപ്പെട്ട് സൗഹൃദമാകുന്ന ഒരാളെ മാത്രമായിരിക്കും ഞാന്‍ വിവാഹം ചെയ്യുക. അതുമാത്രമേ ഞാന്‍ ആലോചിക്കുന്നുള്ളു-കാവ്യ പറഞ്ഞു.
സിനിമാ താരമായതിനാല്‍ സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്കാണ് എന്റെ യാത്ര. എന്നാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമില്ല. ക്യാംപസ് ജീവിതം പോലും തനിക്ക് സാധ്യമായില്ല. അതൊക്കെ എന്റെ പരിമിതിയാണ്. എങ്കിലും ഈ പരിമിതികളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് താനെന്നും കാവ്യ പറഞ്ഞു. ബിസിനസ് തുടങ്ങിയത് തനിക്ക് തിരക്കിന്റെ മറ്റൊരു ലോകം തരുന്നുണ്ടെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യവിമാനം ഇറങ്ങാന്‍ പത്തു ദിവസത്തെ കാത്തിരിപ്പുകൂടി. വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കലിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉദ്ഘാടനം നടത്തി സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഒന്നാമതായി കണ്ണൂര്‍ വിമാനത്താവളത്തെ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ ആയിരത്തിഅറുന്നൂറിലേറെപേരാണ് വിമാനത്താവളത്തിന്റെ ജോലികളില്‍ മുഴുകിയിരിക്കുന്നത്. ഫെബ്രുവരി അവസാന ആഴ്ചയോടെ പരീക്ഷണപറക്കല്‍ നടത്തി 2016
സെപ്റ്റംബറില്‍ വാണിജ്യഅടിസ്ഥാനത്തിലുള്ള വിമാനസര്‍വീസ് ആരംഭിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാനസര്‍ക്കാര്‍.
നേരത്തെയുള്ള മൂവായിരത്തിനാനൂറ് മീറ്റര്‍ സ്ഥലത്തില്‍ 350 മീറ്റര്‍ സ്ഥലം ഇനിയും ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനിടെ നാലായിരം മീറ്റര്‍ സ്ഥലത്തേക്ക് വിമാനത്താവളം വികസിപ്പിക്കാനും സര്‍ക്കാര്‍
സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് റോഡാണ് അധികൃതര്‍ക്ക് പ്രതിസന്ധിയായി നില്‍ക്കുന്നത്.
2400 മീറ്റര്‍ റണ്‍വേ നിര്‍മാണം പൂര്‍ത്തിയായി. ടെര്‍മിനല്‍ കെട്ടിടത്തിന്റെ അറുപത്തിഅഞ്ച് ശതമാനം ജോലികളും ഏപ്രണിന്റെ എണ്‍പത് ശതമാനം ജോലികളും പൂര്‍ത്തിയായി. മുഖ്യന്ത്രിയുടെ സൗകര്യാര്‍ഥം തിയതി നിശ്ചയിച്ച് പരീക്ഷണപ്പറക്കല്‍ നടത്താനാണ് ശ്രമം നടക്കുന്നത്.
ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണനെതിരെ സുപ്രീംകോടതി. സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത ജസ്റ്റിസ് കര്‍ണന്റെ നടപടി റദ്ദാക്കി. സ്ഥലംമാറ്റ ഉത്തരവിനു ശേഷമുള്ള ജസ്റ്റിസ് കര്‍ണന്റെ എല്ലാ നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു. കഴി!ഞ്ഞ ഫെബ്രുവരി 12 നാണ് കര്‍ണന് സ്ഥലംമാറ്റ ഉത്തരവ് നല്‍കിയത്. അതിനുശേഷം ജസ്റ്റിസ് കര്‍ണന്‍ സ്വീകരിച്ച ജുഡീഷ്യലായിട്ടുള്ളതും ഭരണപരവുമായുള്ള എല്ലാ തീരുമാനങ്ങളുമാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
തന്നെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണന്‍ തന്നെ സ്റ്റേ ചെയ്തത്. ഉത്തരവ് സ്റ്റേ ചെയ്തത് കൂടാതെ സുപ്രീം കോടതി ചീഫ് ജസ്റ്റിനോട് വിശദീകരണം എഴുതി നല്‍കാനും കര്‍ണന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 29 നു മുന്‍പ് കീഴുദ്യോഗസ്ഥന്‍ വഴി വിശദീകരണം എഴുതി നല്‍കാനാണ് ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടതത്. മാത്രമല്ല തന്റെ നിയമാധികാരത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൈകടത്തരുതെന്നും കര്‍ണന്‍ വ്യക്തമാക്കി.
ഇതേത്തുടര്‍ന്ന്, ജസ്റ്റിസ് സി.എസ്. കര്‍ണനെ ഒരു ജുഡീഷ്യല്‍ ചുമതലയും ഏല്‍പ്പിക്കരുതെന്ന് സുപ്രീം കോടതി, ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റസ് സഞ്ജയ് കൗളിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ണന്റെ എല്ലാ നടപടികളും സുപ്രീംകോടതി റദ്ദാക്കിയത്.
ലോക മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന യുക്മയുടെ ജ്വാല ഇ മാസികയുടെ ഫെബ്രുവരി ലക്കം പുറത്തിറങ്ങി. കഥകളും കവിതകളും മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക പതിപ്പാണ് ജ്വാലയുടെ ഈ ലക്കം. മലയാളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരന്മാരുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക പതിപ്പ് വായനക്കാര്‍ക്ക് ഒരു പുതിയ അനുഭവമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദന്റെ ‘വാസവദത്ത ഉപഗുപ്തനോട്’ എന്ന കവിത തന്നെ ഏറ്റവും വലിയ ഉദാഹരണം. കൂടാതെ ജനപ്രിയ സാഹിത്യകാരന്മാരുടെ കഥകളും കവിതകളും കൊണ്ട് സമ്പുഷ്ഠമായ ഈ ലക്കത്തിന് മുഖ ചിത്രം ആയിരിക്കുന്നത്, യുകെ മലയാളികളുടെയിടയില്‍ പ്രസിദ്ധി നേടിയ ‘ കാന്തി’ എന്ന നാടകത്തില്‍ വൈശാലിയെന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയ അമ്പിളി കുര്യനാണ്.
ജ്വാല ഇ മാഗസിന്‍ വായിക്കാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
ഗാസിയാബാദ്: സ്‌നാപ്ഡീല്‍ എക്‌സിക്യൂട്ടീവ് ദീപ്തി ശരണ (24)യെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റിലായി. പ്രതികളെ സഹായിച്ച മറ്റുള്ളവര്‍ക്കു വേണ്ടിയും അന്വേഷണം തുടരുകയാണെന്ന് ഗാസിയബാദ് പോലീസ് അറിയിച്ചു. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ ‘ദര്‍’ എന്ന ചിത്ത്രില്‍ നിന്നാണ് തട്ടിക്കൊണ്ടുപോകാനുള്ള പ്രചോദനം ലഭിച്ചതെന്ന് പ്രധാനപ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു.
ബുധനാഴ്ചയാണ് ദീപ്തിയെ കാണാതായത്. വെള്ളിയാഴ്ച ഇവര്‍ വീട്ടില്‍ മടങ്ങിയെത്തി. വൈശാലി സ്‌റ്റേഷനില്‍ നിന്ന് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ നാലംഗസംഘം കത്തിചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ദീപ്തിയുടെ പരാതി. രണ്ടു ദിവസം മുറിയ്ക്കുള്ളില്‍ അടച്ചിട്ട ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ ഏതോ റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നു.
അവിടെ നിന്ന് ഡല്‍ഹിയിലേക്കുള്ള ലോക്കല്‍ ട്രെയിനില്‍ വരികയും ട്രെയില്‍ ഒപ്പമുണ്ടായിരുന്ന ഒരു മുതിര്‍ന്നയാളില്‍ നിന്നും ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിക്കുകയുമായിരുന്നു. തന്നെ അവര്‍ ശാരീരികമോ ലൈംഗികമോ ആയി ഉപദ്രവിച്ചിട്ടില്ല. ഭക്ഷണവും മറ്റും തന്നിരുന്നുവെന്നും ദീപ്തി പറഞ്ഞു.
കരുനാഗപ്പള്ളി: അധ്യാപകര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ഥി ആറ്റില്‍ ചാടി ജീവനൊടുക്കി. കൂടെ ആറ്റിലേക്ക് ചാടാനൊരുങ്ങിയ സഹപാഠിയായ പെണ്‍കുട്ടിയെ ബൈക്ക് യാത്രികര്‍ രക്ഷപെടുത്തി. കരുനാഗപ്പള്ളി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി പടനായര്‍കുളങ്ങര വടക്ക് സ്വദേശി ആദര്‍ശ് (17) ആണ് മരിച്ചത്. ദേശീയപാതയിലെ കന്നേറ്റി പാലത്തില്‍ നിന്നാണ് ആദര്‍ശ് പള്ളിക്കലാറ്റിലേക്ക് ചാടിയത്. പിന്നാലെ ചാടാനായി പാലത്തിന്റെ കൈവരിയില്‍ കയറാന്‍ ശ്രമിക്കുന്നത് കണ്ട പെണ്‍കുട്ടിയെ ബൈക്ക് യാത്രികര്‍ പിടിച്ചു മാറ്റുകയായിരുന്നുഈ സമയം രണ്ടുതവണ കായലിന് മുകളില്‍ പൊങ്ങിവന്ന ആദര്‍ശ് പിന്നീട് താഴ്ന്നുപോകുകയായിരുന്നു.
ഫയര്‍ഫോഴ്‌സും പോലീസും രാത്രി ഏറെ വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും ആദര്‍ശിനെ കണ്ടെത്താനായില്ല. പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടുകിട്ടിയത്. കരുനാഗപ്പള്ളി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ഉപജില്ലാകലോത്സവം നടക്കുന്നതിനാല്‍ വ്യാഴാഴ്ച സ്‌കൂളിനു അവധിയായിരുന്നു. ഇരുവരും ബൈക്കില്‍ കറങ്ങിനടന്നത് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുകയും അടുത്ത ദിവസം രക്ഷിതാക്കളുമായി കല്‍സിലെത്തിയാല്‍ മതിയെന്ന് അധ്യാപകര്‍ പറഞ്ഞതായും പറയപ്പെടുന്നു.
ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യന്‍ താരസുന്ദരി പ്രണിത കാറപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രണിതയും അമ്മയും മാനേജരും സഞ്ചരിച്ച കാറാണ് ഹൈദരാബാദിലെ നല്‍ഗോണ്ട ജില്ലക്കടുത്ത് അപകടത്തില്‍പ്പെട്ടത്.
ഷൂട്ടിങ് സെറ്റിലേക്ക് പോകവെയാണ് അപകടം. കുറുകെ ഒരു ബൈക്ക് വന്നപ്പോള്‍ കാറിന് നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. തുടര്‍ന്ന് റോഡിന് സമീപത്തേയ്‌ക്ക് കാര്‍ മറിഞ്ഞു. ശബ്‌ദം കേട്ടെത്തിയ പ്രദേശവാസികള്‍ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. കാര്‍ പൂര്‍ണമായും തകര്‍ന്നു.
പ്രണിത തന്നെയാണ് അപകട വാര്‍ത്ത ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്. അപകടത്തില്‍നിന്നും താന്‍ അത്ഭുതകരമായി രക്ഷപ്പെട്ടതായും പെട്ടെന്നുണ്ടായ ഞെട്ടലില്‍നിന്നും ഇതുവരെ മോചിതയായിട്ടില്ലെന്നും താരം ഫേസ്‌ബുക്കില്‍ കുറിച്ചു.
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനു നേരെ ആക്രമണം. പാര്‍ട്ടി ഓഫിസിനു നേരെ കല്ലെറിഞ്ഞ നാലംഗ സംഘം ഓഫിസിനു മുന്നിലെ ബോര്‍ഡില്‍ കരി ഓയില്‍ കൊണ്ട് പാക്കിസ്ഥാന്റെ ഇന്ത്യയിലെ ഓഫിസ് എന്നെഴുതി വച്ചു. ബോര്‍ഡില്‍ പോസ്റ്ററുകളും പതിപ്പിച്ചു. തുടര്‍ന്ന് ഓടിപ്പോകാന്‍ ശ്രമിച്ച സംഘത്തെ ഓഫിസിലെ സുരക്ഷാ ജീവനക്കാര്‍ പിടികൂടുകയും പൊലീസിനു കൈമാറുകയും ചെയ്തു.
ആംആദ്മി എന്നെഴുതിയ തൊപ്പി വച്ചാണ് നാലംഗ സംഘം എത്തിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഓഫിസിനകത്തുള്ളപ്പോഴായിരുന്നു ആക്രമണം. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പൊലീസ് നടപടിക്കെതിരെ ഇടതുപാര്‍ട്ടികള്‍ സ്വീകരിച്ച നിലപാടിന്റെ പേരിലാണ് അക്രമമെന്നാണ് സൂചന.
അതേസമയം, ഓഫിസ് ആക്രമണത്തിനു പിന്നില്‍ സംഘപരിവാര്‍ ശക്തികളാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു. ഗാന്ധിജിയെ വധിച്ചവരുടെ പിന്മുറക്കാരാണ് ദേശസ്‌നേഹം പഠിപ്പിക്കാന്‍ വരുന്നത്. ഇത്തരക്കാരുടെ സര്‍ട്ടിഫിക്കറ്റ് സിപിഎമ്മിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.