MAIN NEWS
UK
പ്രസ്റ്റൺ: ജീവന് ഭീഷണിയായ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച മലപ്പുറം സ്വദേശിനിയായ മലയാളി യുവതി അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ തേടുന്നു. ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന റഫിയ ഷെറിൻ (30) ആണ് രോഗത്തോട് പൊരുതുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തലകറക്കം, ഛർദ്ദി, പേശിവേദന, കടുത്ത ക്ഷീണം, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് റഫിയ ആദ്യം നേരിട്ടത്. 2019ൽ മാസ്റ്റർ ബിരുദ പഠനത്തിനായി യുകെയിലെത്തിയ റഫിയ, കഴിഞ്ഞ ജൂണിൽ സുഹൃത്തുക്കൾക്കൊപ്പം ഈജിപ്തിലും സെർബിയയിലും നടത്തിയ യാത്രയ്ക്കിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്. യുകെയിൽ തിരിച്ചെത്തിയിട്ടും ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞത്. അസ്ഥിമജ്ജ പുതിയ രക്തകോശങ്ങൾ ഉൽപാദിപ്പിക്കുന്നത് നിലയ്ക്കുന്ന അപ്ലാസ്റ്റിക് അനീമിയയെ തുടർന്ന് നിലവിൽ ആഴ്ചയിൽ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ട അവസ്ഥയിലാണ് റഫിയ. റഫിയയുടെ ജീവൻ രക്ഷിക്കാൻ അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള രോഗികൾക്ക് അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളിയാണെന്നാണ് അധികൃതർ പറയുന്നത്. റഫിയയ്ക്കും സമാന രോഗാവസ്ഥയിലുള്ളവർക്കും സഹായമാകുന്നതിനായി മലപ്പുറം മഞ്ചേരിയിൽ ഓഗസ്റ്റ് 15ന് യതീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റെം സെൽ രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിക്കും. DKMS വഴി രജിസ്റ്റർ ചെയ്ത് സ്വാബ് കിറ്റിലൂടെ ലളിതമായി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ ഇംഗ്ലണ്ടിലും വെയിൽസിലും കാട്ടുതീ വ്യാപകമാകുന്ന സാഹചര്യത്തിൽ ഡിസ്പോസബിൾ ബാർബിക്യൂകളുടെ ഉപയോഗവും വിൽപ്പനയും താൽക്കാലികമായി നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കർഷക സംഘടനകളും ഭൂവുടമകളും അഗ്നിരക്ഷാസേനയും മുന്നോട്ടുവച്ച ആവശ്യത്തിന് ലിബറൽ ഡെമോക്രാറ്റുകളും ലേബർ പാർട്ടിയിലെ നിരവധി എംപിമാരും പിന്തുണ പ്രഖ്യാപിച്ചു. കടുത്ത വരൾച്ചയും ചൂടും മൂലം എളുപ്പത്തിൽ തീപിടിക്കുന്ന അവസ്ഥയിലാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഒരു ചെറിയ തീപ്പൊരിപോലും കൃഷിയിടങ്ങളും വിളവുകളും കന്നുകാലികളും യന്ത്രസാമഗ്രികളും നിമിഷങ്ങൾക്കകം നശിപ്പിക്കാമെന്ന് നാഷണൽ ഫാർമേഴ്സ് യൂണിയൻ ഡെപ്യൂട്ടി പ്രസിഡന്റ് പോൾ ടോംപ്കിൻസ് മുന്നറിയിപ്പ് നൽകി. പ്രധാന സൂപ്പർമാർക്കറ്റുകളിൽ പലതും ഇതിനകം ഇത്തരം ബാർബിക്യൂകളുടെ വിൽപ്പന നിർത്തിയെങ്കിലും ചെറുകിട കടകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഇവ ഇപ്പോഴും ലഭ്യമാണ്. പ്രാദേശിക ഭരണകൂടങ്ങൾ പൊതുസ്ഥലങ്ങളിൽ ബാർബിക്യൂ, ക്യാമ്പ്‌ഫയർ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വർഷം യുകെയിലെ എല്ലാ മേഖലകളിലും കാട്ടുതീ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും 20,000 ഹെക്ടറിലേറെ ഭൂവിഭാഗം തീയിൽ നശിച്ചതായും കണക്കാക്കപ്പെടുന്നു. സഫോക്കിലെ തീപിടിത്തം സൈസ്‌വെൽ ബി ആണവനിലയത്തിന് സമീപം വരെ എത്തിയിരുന്നു. അതേസമയം ഡിസ്പോസബിൾ ബാർബിക്യൂകൾക്ക് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്താൻ നിലവിൽ പദ്ധതിയില്ലെന്ന് ബ്രിട്ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിൽ പ്രാദേശിക കൗൺസിലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം നൽകിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
LATEST NEWS
INDIA / KERALA
രാജ്യസഭയിൽ പ്രസവാനന്തര വിഷാദരോഗം (പോസ്റ്റ്പാർട്ടം ഡിപ്രഷൻ) സംബന്ധിച്ച ആശങ്ക ഉയർത്തി എം.പി. സുധാ മൂർത്തി കേന്ദ്ര സർക്കാർ ദേശീയതലത്തിലുള്ള പരിശോധനയും പിന്തുണാ സംവിധാനവും ഉൾക്കൊള്ളുന്ന നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മാതൃമാനസികാരോഗ്യം ആരോഗ്യരംഗത്ത് പലപ്പോഴും അവഗണിക്കപ്പെടുന്ന മേഖലയാണെന്നും പ്രസവശേഷം സ്ത്രീകൾക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ അഞ്ച് പുതിയ അമ്മമാരിൽ ഒരാൾക്ക് വരെ പ്രസവാനന്തര വിഷാദം ബാധിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്ന് സുധാ മൂർത്തി പറഞ്ഞു. കടുത്ത ദുഃഖം, ഉത്കണ്ഠ, ക്ഷീണം, കുഞ്ഞുമായി മാനസികബന്ധം സ്ഥാപിക്കാൻ ബുദ്ധിമുട്ട് എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാകാം. പലപ്പോഴും പ്രസവശേഷമുള്ള സ്വാഭാവിക മാനസിക-ശാരീരിക മാറ്റങ്ങളായി ഇതിനെ തെറ്റിദ്ധരിക്കുന്നതിനാൽ രോഗനിർണയവും ചികിത്സയും വൈകാറുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഗർഭകാലത്തും പ്രസവശേഷവും സ്ത്രീകളുടെ മാനസികാരോഗ്യം പതിവ് ആരോഗ്യപരിശോധനയുടെ ഭാഗമാക്കണമെന്ന് സുധാ മൂർത്തി ആവശ്യപ്പെട്ടു. രാജ്യവ്യാപകമായ സ്ക്രീനിങ് സംവിധാനം നിലവിൽ വന്നാൽ രോഗലക്ഷണങ്ങൾ നേരത്തേ കണ്ടെത്താനും കൗൺസലിങ് ഉൾപ്പെടെയുള്ള ചികിത്സാ സഹായങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനും കഴിയുമെന്ന് അവർ അഭിപ്രായപ്പെട്ടു. മാതൃആരോഗ്യം പ്രസവത്തോടെ അവസാനിക്കുന്നതല്ലെന്നും അമ്മമാരുടെ മാനസിക ക്ഷേമത്തിനും തുല്യ പ്രാധാന്യം നൽകേണ്ട സമയമായെന്നും അവർ വ്യക്തമാക്കി.
VIDEO GALLERY
Travel
ചങ്ങനാശേരി പായിപ്പാട് സ്വദേശികളായ മൂന്ന് പേർ രാജ്യത്തിന്റെ വൈവിധ്യവും സംസ്കാര സമ്പത്തും നേരിട്ട് അനുഭവിച്ചറിയാനും ദേശീയ ഐക്യത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനുമായി ഒരു മാസത്തിലേറെ നീളുന്ന ഭാരത പര്യടനത്തിന് തുടക്കം കുറിക്കുന്നു. മുൻ സൈനികനായ സി.പി. മോഹനന്റെ നേതൃത്വത്തിൽ ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ചേർന്നാണ് യാത്ര നടത്തുന്നത്. ഓഗസ്റ്റ് 9-ന് ആരംഭിക്കുന്ന പര്യടനം ടാറ്റാ ഹാരിയർ വാഹനത്തിലാണ് നടത്തുക. “ഇന്ത്യയെ കൂടുതൽ അടുത്തറിയുക, നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാംഗങ്ങൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. കേരളത്തിൽ നിന്ന് പുറപ്പെടുന്ന സംഘം മംഗളൂരു, ഗോവ, ഗുജറാത്തിലെ കച്ച്, രാജസ്ഥാൻ, അമൃത്സർ, വാഗാ അതിർത്തി, ജമ്മു , കാശ്മീർ , ലേ,ലഡാക്ക്, ഹിമാചൽ പ്രദേശിലെ കുളു–മണാലി, ധർമ്മശാല, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കും. വിവിധ സംസ്ഥാനങ്ങളിലെ ജനജീവിതം, സംസ്കാരം, ചരിത്രപൈതൃകം, അതിർത്തി പ്രദേശങ്ങളിലെ ജീവിതസാഹചര്യങ്ങൾ എന്നിവ നേരിൽ മനസ്സിലാക്കുന്നതിനും രാജ്യത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ വൈവിധ്യം രേഖപ്പെടുത്തുന്നതിനുമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച അനുഭവസമ്പത്തുള്ള സി.പി. മോഹനൻ ദേശീയബോധവും രാജ്യസ്നേഹവും യുവതലമുറയിൽ വളർത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങളുമായി സംവദിക്കുകയും ദേശീയ ഐക്യം, മതസൗഹാർദം, പരസ്പര ബഹുമാനം എന്നിവയുടെ സന്ദേശം പങ്കുവയ്ക്കുകയും ചെയ്യും. ഒരു മാസത്തിലേറെ നീളുന്ന ഈ ഭാരത പര്യടനം വ്യക്തിഗത യാത്ര മാത്രമല്ല, രാജ്യത്തിന്റെ ആത്മാവിനെ അടുത്തറിയാനും “ഒരേ ഇന്ത്യ, ഒരേ മനസ് എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള സാമൂഹിക ദൗത്യമാണെന്ന് സംഘാംഗങ്ങൾ പറഞ്ഞു. യാത്രയുടെ കൂടുതൽ വിശേഷങ്ങൾ വിവിധ ഘട്ടങ്ങളിൽ മലയാളം യുകെയിലൂടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ യുകെയിൽ നികുതി സംവിധാനത്തിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായി ഏകദേശം 8.64 ലക്ഷം നികുതിദായകർക്ക് ഓഗസ്റ്റ് 7 വെള്ളിയാഴ്ച പുതിയ റിപ്പോർട്ടിങ് സമയപരിധി ബാധകമാകും. എച്ച്.എം.ആർ.സി.യുടെ മേക്കിങ് ടാക്സ് ഡിജിറ്റൽ (MTD) പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വയം നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്കായി ത്രൈമാസ റിപ്പോർട്ടിങ് ആണ് നിർബന്ധമാക്കിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 50,000 പൗണ്ടിൽ കൂടുതൽ വരുമാനമുള്ള സ്വയംതൊഴിലുകാരും വാടക വരുമാനമുള്ളവരുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. പുതിയ സംവിധാനപ്രകാരം അംഗീകൃത അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരുമാനവും ചെലവും സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രേഖകളിൽ സൂക്ഷിച്ച് ത്രൈമാസ അടിസ്ഥാനത്തിൽ എച്ച്.എം.ആർ.സി.യ്ക്ക് സമർപ്പിക്കണം. 2025-26 സാമ്പത്തിക വർഷത്തിൽ 30,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2027 ഏപ്രിൽ മുതലും, 2026-27 വർഷത്തിൽ 20,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2028 ഏപ്രിൽ മുതലും ഈ സംവിധാനം ബാധകമാകും. അവസാന തീയതി കഴിഞ്ഞാലും ആദ്യ വർഷത്തിൽ പിഴ ഈടാക്കിയില്ലെങ്കിലും റിപ്പോർട്ടുകൾ പിന്നീട് സമർപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. നികുതി ബാധ്യത മുൻകൂട്ടി കണക്കാക്കി പ്രത്യേക സേവിങ്സ് അക്കൗണ്ടിൽ തുക മാറ്റിവെക്കുന്നത് സാമ്പത്തിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
SPECIALS
MOVIES / CHANNELS
Read more >>
WORLD
വാഷിങ്ടൺ ∙ യുഎസിലെ അരിസോണ സംസ്ഥാനത്ത് 19 വയസ്സുകാരിയായ കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ യുവാവ് ജർമനിയിൽ അറസ്റ്റിലായി. അരിസോണ സർവകലാശാല വിദ്യാർഥിനിയായ ജൂലിസ റൂബി സലാസറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് 20 വയസ്സുകാരനായ വരുൺ ബാച്ചിഗാരിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവശേഷം യുഎസിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ ജർമനിയിലെ ബെർലിനിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തിന്റെ അഭ്യർഥനയെ തുടർന്ന് യുവതിയുടെ ക്ഷേമം അന്വേഷിക്കാൻ അപ്പാർട്ട്മെന്റിലെത്തിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തു നിന്ന് ലഭിച്ച തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് വരുൺ ബാച്ചിഗാരിയെ പ്രതിയായി തിരിച്ചറിഞ്ഞത്. കൊലപാതകത്തിനു പിന്നാലെ ടക്സണിൽനിന്ന് ഹൂസ്റ്റൺ വഴി ബെർലിനിലേക്ക് കടന്ന പ്രതിയെ യുഎസ് ഫെഡറൽ അന്വേഷണ ഏജൻസികളുടെയും ജർമൻ അധികൃതരുടെയും ഏകോപിത നടപടിയിലൂടെയാണ് പിടികൂടിയത്. നിലവിൽ ജർമൻ കസ്റ്റഡിയിലുള്ള ഇയാളെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം യുഎസിന് കൈമാറുമെന്ന് റിപ്പോർട്ടുകളുണ്ട്.
LITERATURE
 രാജേഷ് ജോസഫ് ലെസ്റ്റർ ശരാശരി മനുഷ്യായുസ്സ് 80 വർഷം എന്ന് കരുതിയാൽ, എന്റെ ജീവിതത്തിന്റെ 60% പിന്നിട്ടിരിക്കുന്നു. ഈ കണക്ക് എന്നെ ഭയപ്പെടുത്തുന്നില്ല... മറിച്ച് എന്നെ ഉണർത്തുകയാണ്. ഇതുവരെ ഞാൻ ജീവിച്ചത്... കുടുംബത്തിനുവേണ്ടി, സ്വപ്നങ്ങൾക്കുവേണ്ടി, ബിസിനസിനുവേണ്ടി, സുഹൃത്തുകൾക്കുവേണ്ടി, സമൂഹത്തിനുവേണ്ടി. ആ യാത്രയിൽ ഞാൻ നേടിയതും നഷ്ടപ്പെട്ടതും ഒരുപോലെ എന്നെ രൂപപ്പെടുത്തി. പരാജയങ്ങൾ എന്നെ തളർത്തിയില്ല...അവ എന്നെ കൂടുതൽ ശക്തനാക്കി. വിജയങ്ങൾ എന്നെ അഹങ്കാരിയാക്കിയില്ല. അവ ദൈവത്തോടുള്ള നന്ദി കൂടുതൽ ആഴമാക്കി. ഇനി ശേഷിക്കുന്ന യാത്ര. ഓടിത്തീർക്കാനുള്ളതല്ല, അർത്ഥപൂർണ്ണമായി ജീവിക്കാനുള്ളതാണ്. സ്നേഹിക്കാൻ ഇനിയും സമയം വേണം. കുടുംബത്തോടൊപ്പം കൂടുതൽ നിമിഷങ്ങൾ പങ്കിടണം. കാണാൻ ബാക്കിയുള്ള ലോകം കാണണം. മനസ്സിന് സമാധാനം നൽകുന്ന ജീവിതം തിരഞ്ഞെടുക്കണം.ദൈവം നൽകിയ ഓരോ ദിവസവും നന്ദിയോടെ സ്വീകരിക്കണം. ഒടുവിൽ, ജീവിതത്തിന്റെ മൂല്യം നാം എത്ര വർഷം ജീവിച്ചു എന്നതിലല്ല… എത്ര ഹൃദയങ്ങളെ സ്പർശിച്ചു, എത്ര പേരുടെ കണ്ണീർ തുടച്ചു, എത്ര സ്നേഹം പങ്കുവെച്ചു, എത്ര നന്ദിയോടെ ജീവിച്ചു എന്നതിലാണ്. രാജേഷ് ജോസഫ് :- കോട്ടയം സ്വദേശി. ഇക്കണോമിക്‌സിൽ മാസ്റ്റേഴ്സും എം.ബി.എയും നേടിയ അദ്ദേഹം ബാങ്കിംഗ് മേഖലയിലെ അന്തർദേശീയ സേവനത്തിലൂടെ കരിയർ ആരംഭിച്ചു. പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളിൽ നിരവധി വർഷങ്ങൾ പ്രവർത്തിച്ചതിന് ശേഷം 2006-ൽ യുകെയിലേക്ക് കുടിയേറി. യുകെ മലയാളി സമൂഹത്തിലെ സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി തുടരുന്ന അദ്ദേഹം, മലയാളം യുകെ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമ മേഖലയോടുള്ള താൽപ്പര്യം പിന്തുടർന്ന് യുകെയിലെ ഡി മോന്റ്ഫോഡ് സർവകലാശാലയിൽ നിന്ന് GDL and LLM ബിരുദാനന്തര ഡിഗ്രി നേടി. കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രോപ്പർട്ടി കോൺവേയൻസറായി യുകെയിൽ പ്രവർത്തിക്കുന്നു. യുകെയിൽ Homexuk എന്ന പേരിലും, ഇന്ത്യയിൽ Homex India എന്ന പേരിലും പ്രോപ്പർട്ടി ബിസിനസ് നടത്തുന്നു. ‘മഴമേഘങ്ങൾ’ എന്ന പേരിൽ അടുത്തിടെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകം ആത്മമിത്ര പബ്ലിക്കേഷൻസ് പുറത്തിറക്കിയതാണ്.  
Copyright © . All rights reserved