കൊച്ചി: കേരളത്തിലെ യുവ അഭിഭാഷകർക്കും നിയമബിരുദധാരികൾക്കും അന്താരാഷ്ട്ര നിയമരംഗത്തെ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഹോമെക്സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന യു.കെ. കോൺവെൻസിങ് ഇന്റേൺഷിപ്പ് പരിപാടിക്ക് കൊച്ചിയിലെ ഹോമെക്സ് ഗ്രൂപ്പ് ആസ്ഥാനത്ത് തുടക്കമായി. ഗവൺമെന്റ് പ്ലീഡറും അഭിഭാഷകനുമായ അഡ്വ. നിധിൻ പുല്ലുകാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹോമെക്സ് ഗ്രൂപ്പ് സി.ഇ.ഒ. രാജേഷ് ജോസഫ് അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ അക്ഷര ബിജു, നിയമവിഭാഗം മേധാവി ശ്രീവിദ്യ ഗോപാലകൃഷ്ണൻ, പ്രവർത്തന വിഭാഗം മേധാവി സ്റ്റിനി മാർട്ടിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഓഗസ്റ്റ് 10 മുതൽ 14 വരെ നടക്കുന്ന അഞ്ചുദിവസത്തെ പരിശീലനത്തിൽ യു.കെ. കോൺവെൻസിങ് രംഗത്തെ പ്രായോഗിക നടപടിക്രമങ്ങൾ, നിയമവ്യവസ്ഥ, പ്രൊഫഷണൽ നിലവാരങ്ങൾ, ഫയൽ കൈകാര്യം ചെയ്യൽ, ക്ലയന്റ് ആശയവിനിമയം, കേസ് പഠനങ്ങൾ എന്നിവയിൽ പരിശീലനം നൽകും. പ്രായോഗിക പരിചയത്തിനൊപ്പം വിദഗ്ധരുടെ മാർഗനിർദേശവും പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ യുവ നിയമപ്രതിഭകൾക്ക് ആഗോള നിയമരംഗത്തെ പ്രവർത്തനരീതികൾ നേരിട്ട് മനസ്സിലാക്കാനും പുതിയ കരിയർ സാധ്യതകൾ കണ്ടെത്താനും സഹായിക്കുന്ന ദീർഘകാല പരിശീലന സംരംഭങ്ങളുടെ തുടക്കമാണിതെന്ന് ഹോമെക്സ് ഗ്രൂപ്പ് അറിയിച്ചു. യുവതലമുറയിലെ നിക്ഷേപമാണ് ഭാവിയിലേക്കുള്ള ഏറ്റവും ശക്തമായ നിക്ഷേപമെന്ന ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ യുവ അഭിഭാഷകരുടെ കഴിവുകൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും സംഘാടകർ വ്യക്തമാക്കി.
പ്രസ്റ്റൺ: ജീവന് ഭീഷണിയായ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച മലപ്പുറം സ്വദേശിനിയായ മലയാളി യുവതി അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ തേടുന്നു. ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന റഫിയ ഷെറിൻ (30) ആണ് രോഗത്തോട് പൊരുതുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തലകറക്കം, ഛർദ്ദി, പേശിവേദന, കടുത്ത ക്ഷീണം, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് റഫിയ ആദ്യം നേരിട്ടത്.
2019ൽ മാസ്റ്റർ ബിരുദ പഠനത്തിനായി യുകെയിലെത്തിയ റഫിയ, കഴിഞ്ഞ ജൂണിൽ സുഹൃത്തുക്കൾക്കൊപ്പം ഈജിപ്തിലും സെർബിയയിലും നടത്തിയ യാത്രയ്ക്കിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്. യുകെയിൽ തിരിച്ചെത്തിയിട്ടും ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞത്. അസ്ഥിമജ്ജ പുതിയ രക്തകോശങ്ങൾ ഉൽപാദിപ്പിക്കുന്നത് നിലയ്ക്കുന്ന അപ്ലാസ്റ്റിക് അനീമിയയെ തുടർന്ന് നിലവിൽ ആഴ്ചയിൽ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ട അവസ്ഥയിലാണ് റഫിയ.
റഫിയയുടെ ജീവൻ രക്ഷിക്കാൻ അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള രോഗികൾക്ക് അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളിയാണെന്നാണ് അധികൃതർ പറയുന്നത്. റഫിയയ്ക്കും സമാന രോഗാവസ്ഥയിലുള്ളവർക്കും സഹായമാകുന്നതിനായി മലപ്പുറം മഞ്ചേരിയിൽ ഓഗസ്റ്റ് 15ന് യതീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റെം സെൽ രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിക്കും. DKMS വഴി രജിസ്റ്റർ ചെയ്ത് സ്വാബ് കിറ്റിലൂടെ ലളിതമായി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
തിരുവനന്തപുരം: ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്തിനെ തിരുവനന്തപുരം സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ‘റീസർജ് – ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ പരിപാടിയിൽ പങ്കെടുത്ത സ്ത്രീകളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി.
ഓഗസ്റ്റ് 14ന് രാത്രി സ്ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയെയും പങ്കെടുത്ത സ്ത്രീകളെയും അജിത് ഫേസ്ബുക്ക് വീഡിയോയിലൂടെ ലൈംഗികച്ചുവയുള്ള പരാമർശങ്ങളോടെ അധിക്ഷേപിച്ചെന്നാണ് പരാതി. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും അശ്ലീല ചുവയോടെയും സോഷ്യൽ മീഡിയയിൽ പ്രതികരിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് സൈബർ പൊലീസ് അറിയിച്ചു.
ചങ്ങനാശ്ശേരി: പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത പര്യടന സംഘം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം രാജസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ജയ്സൽമേർ കോട്ടയിൽ ആഘോഷിച്ചു. ഓഗസ്റ്റ് 9-ന് ചങ്ങനാശ്ശേരി പായിപ്പാട്ടിൽ നിന്ന് യാത്ര തിരിച്ച സംഘം ഇതിനോടകം 3500 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു.
ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന സംഘത്തിന്റെ യാത്ര കേരളത്തിൽ നിന്ന് ആരംഭിച്ച് നോർത്ത് ഗോവ, ഗുജറാത്തിലെ അഹമ്മദാബാദ്, സബർമതി ആശ്രമം, സ്റ്റാച്യു ഓഫ് യൂണിറ്റി, വുഡ് ഫോസിൽ പാർക്ക്, വൈറ്റ് ഡെസേർട്ട്, ഗ്രേറ്റ് റൺ ഓഫ് കച്ച് എന്നിവ സന്ദർശിച്ചാണ് മുന്നേറിയത്. ഭുജിന് വടക്കായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉപ്പുമരുഭൂമികളിലൊന്നായ ഗ്രേറ്റ് റൺ ഓഫ് കച്ച് സംഘത്തിന് വ്യത്യസ്തമായ അനുഭവമായി. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും നേരിട്ട് അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സംസ്ഥാനങ്ങളിലെ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്.
സിന്ധു നദീതട നാഗരികതയുടെ അവശേഷിപ്പുകളുമായി ബന്ധപ്പെട്ട ഹാരപ്പ–മൊഹൻജൊദാരോ പ്രദേശങ്ങളും സംഘം സന്ദർശിച്ചു. തുടർന്ന് പഞ്ചാബിലെ അമൃത്സർ, വാഗാ അതിർത്തി, ജമ്മു–കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് യാത്ര തുടരുക. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവും ജനജീവിതവും അടുത്തറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം മുന്നേറുന്നത്.
```
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നികുതി സംവിധാനത്തിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായി ഏകദേശം 8.64 ലക്ഷം നികുതിദായകർക്ക് ഓഗസ്റ്റ് 7 വെള്ളിയാഴ്ച പുതിയ റിപ്പോർട്ടിങ് സമയപരിധി ബാധകമാകും. എച്ച്.എം.ആർ.സി.യുടെ മേക്കിങ് ടാക്സ് ഡിജിറ്റൽ (MTD) പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വയം നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്കായി ത്രൈമാസ റിപ്പോർട്ടിങ് ആണ് നിർബന്ധമാക്കിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 50,000 പൗണ്ടിൽ കൂടുതൽ വരുമാനമുള്ള സ്വയംതൊഴിലുകാരും വാടക വരുമാനമുള്ളവരുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്.
പുതിയ സംവിധാനപ്രകാരം അംഗീകൃത അക്കൗണ്ടിങ് സോഫ്റ്റ്വെയർ ഉപയോഗിച്ച് വരുമാനവും ചെലവും സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രേഖകളിൽ സൂക്ഷിച്ച് ത്രൈമാസ അടിസ്ഥാനത്തിൽ എച്ച്.എം.ആർ.സി.യ്ക്ക് സമർപ്പിക്കണം. 2025-26 സാമ്പത്തിക വർഷത്തിൽ 30,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2027 ഏപ്രിൽ മുതലും, 2026-27 വർഷത്തിൽ 20,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2028 ഏപ്രിൽ മുതലും ഈ സംവിധാനം ബാധകമാകും.
അവസാന തീയതി കഴിഞ്ഞാലും ആദ്യ വർഷത്തിൽ പിഴ ഈടാക്കിയില്ലെങ്കിലും റിപ്പോർട്ടുകൾ പിന്നീട് സമർപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. നികുതി ബാധ്യത മുൻകൂട്ടി കണക്കാക്കി പ്രത്യേക സേവിങ്സ് അക്കൗണ്ടിൽ തുക മാറ്റിവെക്കുന്നത് സാമ്പത്തിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
വാഷിങ്ടൺ ∙ യുഎസിലെ അരിസോണ സംസ്ഥാനത്ത് 19 വയസ്സുകാരിയായ കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ യുവാവ് ജർമനിയിൽ അറസ്റ്റിലായി. അരിസോണ സർവകലാശാല വിദ്യാർഥിനിയായ ജൂലിസ റൂബി സലാസറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് 20 വയസ്സുകാരനായ വരുൺ ബാച്ചിഗാരിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവശേഷം യുഎസിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ ജർമനിയിലെ ബെർലിനിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബത്തിന്റെ അഭ്യർഥനയെ തുടർന്ന് യുവതിയുടെ ക്ഷേമം അന്വേഷിക്കാൻ അപ്പാർട്ട്മെന്റിലെത്തിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തു നിന്ന് ലഭിച്ച തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് വരുൺ ബാച്ചിഗാരിയെ പ്രതിയായി തിരിച്ചറിഞ്ഞത്.
കൊലപാതകത്തിനു പിന്നാലെ ടക്സണിൽനിന്ന് ഹൂസ്റ്റൺ വഴി ബെർലിനിലേക്ക് കടന്ന പ്രതിയെ യുഎസ് ഫെഡറൽ അന്വേഷണ ഏജൻസികളുടെയും ജർമൻ അധികൃതരുടെയും ഏകോപിത നടപടിയിലൂടെയാണ് പിടികൂടിയത്. നിലവിൽ ജർമൻ കസ്റ്റഡിയിലുള്ള ഇയാളെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം യുഎസിന് കൈമാറുമെന്ന് റിപ്പോർട്ടുകളുണ്ട്.
ലാലി രംഗനാഥ്
ഋഷികേശിന്റെ ഇഷ്ടങ്ങൾ എന്നും മാറിക്കൊണ്ടേയിരുന്നു. പതിനേഴ് വയസ്സുള്ളപ്പോൾ അയാൾക്ക് നിരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളോടായിരുന്നു പ്രിയം. അങ്ങിനെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി, വെറും ബിരുദമല്ല..ഒന്നാം റാങ്ക്. പക്ഷേ ബിരുദം കയ്യിലെത്തിയപ്പോഴേക്കും അയാളുടെ കാഴ്ചപ്പാടുകൾ മാറിത്തുടങ്ങിയിരുന്നു. ഒരു സന്യാസിയുടെ മട്ടും ഭാവവുമുൾക്കൊണ്ട് താടിയൊക്കെ നീട്ടി വളർത്തി, എപ്പോഴും ചിന്തകളിൽ മുഴുകി, ഹിമാലയത്തിനെക്കുറിച്ചും കുടജാദ്രിയെക്കുറിച്ചുമെല്ലാം പഠിക്കാൻ തുടങ്ങി. അപ്പോഴേക്കും വാഹനങ്ങളോടുള്ള ഭ്രമം അയാളിൽ നിന്നും അകന്നുതുടങ്ങിയിരുന്നു.
പിന്നീട് ഒരു കുടജാദ്രി യാത്രയിലാണ് ഋഷി അന്ന്, സീമന്തിനിയെ കണ്ടുമുട്ടിയത്. സാമാന്യം ഉയരമുള്ള,വെളുത്തുമെലിഞ്ഞു,വിടർന്ന കണ്ണുകളുള്ള ഒരു സുന്ദരിപ്പെണ്ണ്. മൂകാംബിക ദേവിയെ തൊഴാനുള്ള തിരക്കിനിടയിലൂടെ അവൾ കടന്നുവന്നത് ഋഷിയുടെ ഹൃദയത്തിലേയ്ക്കാ യിരുന്നു. ചിരിയ്ക്കുമ്പോൾ കവിളിൽ വിരിയുന്ന അവളുടെ നുണക്കുഴികൾ,ഭക്തിമാർഗ്ഗത്തിൽ നിന്നും അയാളെ വഴിമാറ്റി നടത്തി.
ഇരുപത്തഞ്ച് വയസ്സുള്ള സന്യാസമനസ്സ് എത്ര പെട്ടെന്നാണ് ലൗകികതയിലേക്ക് തിരിച്ചെത്തിയത്? അതും സീമന്തിനിയുടെ ഒരു ചിരിയിലൂടെ.
പരിചയപ്പെടലുകൾക്ക് ശേഷം ഋഷികേശുറപ്പിച്ചു.സീമന്തിനി തനിക്ക് സ്വന്തമാകേണ്ടവളാണെന്ന്.അവളുടെ വീടാകട്ടെ അയാളുടെ വീട്ടിൽനിന്നും രണ്ട് കിലോമീറ്റർ അപ്പുറത്ത് മാത്രമായിരുന്നു എന്നുള്ളത് അവരുടെ പ്രണയത്തിനു മാറ്റും കൂട്ടി. പ്രത്യേകിച്ച് വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാതെ അവരുടെ പ്രണയം അങ്ങനെ പ്രയാണം തുടർന്നുകൊണ്ടിരുന്നപ്പോഴാണ് കാഴ്ചപ്പാടുകളിലുള്ള അവരുടെ വൈവിധ്യം വലിയ ഒരു ചോദ്യചിഹ്നമായി അവർക്കു മുന്നിൽ
ഉയർന്നുവന്നത്.
ഋഷിയുടെ അച്ഛമ്മ ഭക്ഷ്യവിഷബാധയേറ്റു മരിച്ച അന്നുമുതൽ അയാൾ തികഞ്ഞ ഒരു ജൈവ കർഷകനായി മാറിയെന്നത് എടുത്തു പറയേണ്ട ഒന്നാണ്. സീമന്തിനി ഷാരൂഖാന്റെ സിനിമകളെപ്പറ്റിയും പങ്കജ്ഉദാസിന്റെ പാട്ടുകളെപ്പറ്റിയും വാചാലയാകുമ്പോൾ ആട്ടുംകാട്ടവും, കോഴിക്കാഷ്ഠവും കൊടുത്തു ഊട്ടി വളർത്തിയ മുന്തിരിക്കുലകളുടെയും പച്ചക്കറികളുടെയും മഹത്വം പറഞ്ഞ് സീമന്തിനിയുടെ പ്രണയത്തെ അയാൾ മുരടിപ്പിച്ചിരുന്നു എന്ന് വേണം കരുതാൻ.
ഒരു ദിവസം ഋഷികേശിന്റെ മുഖത്ത് നോക്കിയവൾ തുറന്നടിച്ചു.
" ഋഷിയേട്ടന് ആട്ടിൻകാട്ടത്തിന്റെ മണമാണ്. എനിക്ക് ഓക്കാനമാണ് വരുന്നത് ആ മണം കേൾക്കുമ്പോൾ.എൻജിനീയറായിട്ടും ചേട്ടൻ എന്താ ഈ കൃഷിപ്പണി ചെയ്ത് ജീവിക്കുന്നേ..?? "ചോദ്യം ഓർക്കാപ്പുറത്ത്
കിട്ടിയ ഒരു അടിയായിരുന്നെങ്കിലും അയാൾ താടി തടവി, ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു.
" സീമന്തിനീ..ഇനിയും സമയമുണ്ട് തിരിച്ചറിവുകൾക്ക്.. നിന്റെ പാത തിരഞ്ഞെടുക്കാൻ . എന്തായാലും ഞാനീവഴിയിൽത്തന്നെയാണ്. ഈ ജൈവകർഷകനിൽ നിന്നും ഒരു മടക്കം എനിക്കില്ല. "
അത്തർ മണക്കുന്ന ദുബായിലെ സമ്പന്നമായ തെരുവുകളിലൊന്നിലേക്ക് ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം സീമന്തിനി യാത്രയാകുമെന്ന് ഉറപ്പായപ്പോൾ ഋഷികേശിന്റെ മനസ്സൊന്നു നീറി.. വെറും നീറ്റൽ അല്ല.. ഒരു അഗ്നിപർവ്വതം പുകയുന്ന പോലെയുള്ള ഒരു നീറ്റൽ..
എങ്കിലും വിവാഹ ക്ഷണക്കത്ത് കയ്യിൽ കൊടുത്തു മടങ്ങിയ അവൾക്ക് വേണ്ടി അയാളുടെ മനസ്സ് പറഞ്ഞു, ഒരു പ്രാർത്ഥന പോലെ..
" എന്റെ ഇഷ്ടങ്ങളെക്കാൾ നിന്നെ ഞാൻ സ്നേഹിക്കുന്നു..നിന്റെ ഇഷ്ടങ്ങളെയും. മനസ്സ് പറയുന്നതനുസരിച്ച് ജീവിക്കൂ.. എല്ലാ നന്മകളും".
അവൾ നടന്നു മറയുംവരെ അയാൾ അവളെത്തന്നെ നോക്കി നിന്നു.. സൂക്ഷിക്കാനൊരു സ്വപ്നമായി മാത്രം അയാളിൽ അവൾ അവശേഷിച്ചു.
വർഷങ്ങൾക്ക് ശേഷം കർഷകശ്രീയായി ഋഷികേശ് തിരഞ്ഞെടുക്കപ്പെട്ട വാർത്ത എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിച്ചു വന്നു. ദുബായിലെ ഫ്ലാറ്റിൽ നാല് ചുവരുകൾക്കുള്ളിൽ വിധവയായ സീമന്തിനി ഒരു കമ്പനി മാനേജരുടെ പേഴ്സണൽ അസിസ്റ്റന്റായി നരകതുല്യമായി ജോലി ചെയ്തിരുന്ന സമയത്താണ് ആ വാർത്ത അവളുടെ കണ്ണിൽപെട്ടത്.
" വിഷരഹിതമായ പച്ചക്കറികളുടെ ഉല്പാദനത്തിനെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും സാധാരണ ജനങ്ങളിലേക്ക് അറിവുകൾ എത്തിക്കുന്നതിന്, സ്വന്തം ജീവിതമേ ഉഴിഞ്ഞു വെച്ചയാൾ.
ജൈവ കാർഷികവിഭവങ്ങളുടെ ഉൽപാദനത്തിന്റെ മാഹാത്മ്യം പ്രചരിപ്പിക്കുന്നതിലേക്ക്, അതിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കുന്നതിലേക്ക് വഴികാട്ടിയായ ആൾ.'.കർഷക ശ്രീ' ഋഷികേശ്. അവിവാഹിതനായ ഇദ്ദേഹം പത്തനംതിട്ട സ്വദേശിയാണ്.
ഋഷിയെക്കുറിച്ച് വായിച്ചപ്പോൾ നിറഞ്ഞൊഴുകിയ സീമന്തിനിയുടെ കണ്ണുകൾക്ക് ഒരായിരം കഥ പറയാനുണ്ടായിരുന്നു അപ്പോൾ അയാളോട്. ജീവിതത്തിന്റെ കറുത്ത മുഖങ്ങൾ കണ്ടുമടുത്തതിന്റെ കഥകൾ..
" ഋഷിയേട്ടാ എന്തേ വിവാഹം കഴിച്ചില്ല..?? മനസ്സിൽ ഞാൻ തന്ന മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെങ്കിൽ ഞാൻ വരുന്നു അവിടേക്ക്...ഒരു സാന്ത്വനമാവാൻ. മണ്ണിന്റെയും ആട്ടിൻകാട്ടത്തിന്റെയും മണമുള്ള ഋഷിയേട്ടന്റെ അരികിലേക്ക്.. സ്വതന്ത്രമായി ഒന്ന് ശ്വസിക്കാൻ.. വീർപ്പുമുട്ടലിന്റെ ഭൂതകാലം ഒന്നിറക്കി വയ്ക്കാൻ."
.
ഈ ചോദ്യങ്ങൾക്കുത്തരമായി സീമന്തിനിക്ക് ഋഷികേശിന്റെ സന്ദേശമെത്തിയത് ഇങ്ങിനെയായിരുന്നു.
" ഋഷികേശ് എന്ന കർഷകന്റെ വീടിന്റെ വാതിലും ആൾപ്പാർപ്പില്ലാത്ത മനസ്സിന്റെ വാതിലും തുറന്നു തന്നെ കിടക്കുന്നു. സീമന്തിനിക്ക് സ്വാഗതം "
ആ സന്ദേശവും നെഞ്ചോട് ചേർത്ത്,
എയർപോർട്ടിൽ നിന്നും നേരെ സീമന്തിനി എത്തിച്ചേർന്നത് ഋഷിയുടെ ഏകാന്തതയിലേയ്ക്കായിരുന്നു. കൂടെയുള്ള മണ്ണും വന്നുചേർന്ന പെണ്ണും അയാളുടെ മനസ്സിന്റെ മുറിവുണക്കി.അവിടെ സീമന്തിനിയിലെ സ്ത്രീ ഋഷികേശ് എന്ന പുരുഷനെയും അയാളിലെ കർഷകനേയും മനസ്സ് കൊണ്ട് സ്വീകരിക്കുകയായിരുന്നു.
ലാലി രംഗനാഥ് - തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള് - മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്റെ ദേശീയ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.