സുധ അജിത്
ബസ്സിറങ്ങി നടന്നെത്തിയത് പ്രീയപ്പെട്ട പുഴക്കരയിലേക്കാണ്.ഏതു വേനലിനേയും അതിജീവിക്കാൻ തനിക്ക് കഴിവുണ്ടെന്ന് വിളിച്ചോതുന്നതുപോലെ പുഴ നീണ്ടു നിവർന്നു കിടന്നു.
ബാല്യത്തിൽ സ്വന്തം കൈകളിൽ കിടത്തി നീന്താൻ പഠിപ്പിച്ചത് മുത്തശ്ശനാണ്. പിന്നെ പതഞ്ഞുപൊങ്ങുന്ന ജലപ്രവാഹത്തിൽ ഏതു മഴക്കാലത്തും നീന്തിത്തുടി ക്കാമെന്നായി. ഇന്നിപ്പോൾ ജീവിതത്തിലും താൻ ആ ശ്രമത്തിലാണല്ലോ എന്നോർത്തു.
പുഴയിൽ നിന്നുവരുന്ന കാറ്റിന് വല്ലാത്ത കുളിരനുഭവപ്പെട്ടു തുടങ്ങിയപ്പോൾ പുഴക്കരയിൽ നിന്ന് വീട്ടിലേക്കുള്ള പടികൾ കയറി. മുറ്റത്ത് പൂക്കളം നിറച്ചാർത്തണിഞ്ഞിരിക്കുന്നു.സിറ്റൗട്ടിലെ ചാരുകസേരയിൽ മുത്തച്ഛൻ ചാരിക്കിടക്കുന്നത് കാണാമായിരുന്നു. മുഖത്ത് വിരിയിച്ച ഒരു പുഞ്ചിരിയോടെ മുത്തച്ഛനെ നേരിട്ടു.
"എന്താ കുട്ട്യേ ഇത്ര താമസിച്ചത്? ഞങ്ങൾ എത്ര നേരായി കുട്ട്യേ കാക്കണു ?"
"ബാംഗ്ലൂരിൽ നിന്നുള്ള ബസ് പുറപ്പെടാൻ വൈകി മുത്തഛാ. "
"ഓ...അതാണോ കാരണം..നിന്നെ കാണാതിരുന്നപ്പോൾ മനസ്സിൽ ആപത് ശങ്കകൾ തോന്നിത്തുടങ്ങിയിരുന്നു. കാലം വല്ലാത്തതാണേ.... ഏതായാലും കുട്ടി വന്നൂ ലോ .....ഇപ്പം സമാധാനായി ഓണക്കാലായിട്ട് നീ വരാതിരുന്നാലൊ എന്നൊരു ശങ്ക ഉണ്ടായിരുന്നു "
മുത്തഛൻ്റെ മുഖത്ത് കറുപ്പും വെളുപ്പും വികാരങ്ങൾ മാറി മാറി പ്രത്യക്ഷപ്പെടുന്നത് കൗതുകത്തോടെ നോക്കിനിന്നു. കാലത്തിരശീല പുറകോട്ട് നീങ്ങുന്നതായും, താൻ ഒരു കൊച്ചുകുട്ടിയായി മുത്തഛൻ്റെ മടിയിൽ ഇരിക്കുന്നതായും മനസ്സിൽ കണ്ടു.
"എന്തേ കുട്ടീ താമസിച്ചേ? ഇവിടെ മനുഷ്യമ്മാര് ഇത്രേം നേരം തീ തിന്ന്വായിരുന്നൂന്ന് പറഞ്ഞാ മതീല്ലോ?..എന്തൊക്കെ വർത്താനങ്ങളാ ഓരോ ദിനവും കേക്കണത് ?.കല്യാണം കഴിയാത്ത മുതിർന്ന പെൺകുട്ട്യോള് വീട്ടിലെത്താൻ താമസിക്കണ കാണുമ്പോ ഉള്ളില് തീയാണേ.... തീ...."
നെറ്റിയിൽ ഭസ്മക്കുറിയണിഞ്ഞ് വാതിൽക്കലെത്തിയ മുത്തശ്ശിയുടെ കണ്ണുകളിൽ നിഴലിട്ടു നിന്ന ഭയം ,തന്നെ കണ്ടപ്പോൾ സമാശ്വാസത്തിന് വഴിമാറുന്നത് കണ്ടു. ഓടിച്ചെന്ന് ആമാറിൽ വീണ് കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു
"മുത്തശ്ശീടെ ക്ഷേമ മോൾക്ക് ന്തെങ്കിലും ആപത്തു വരുംന്ന് മുത്തശ്ശി കരുതണ് ണ്ടോ?. മുത്തശ്ശി ചെയ്യണ പൂജേടെ ഫലം ഈ മോൾക്കും ഉണ്ടാവൂലേ ..... "
മുത്തശ്ശി നെറ്റിയിൽ തടവി ചുംബിച്ചു. എന്നിട്ട് മാറോടു ചേർത്ത് പറഞ്ഞു.
"ൻ്റെ കുട്ട്യേ ദൈവങ്ങള് കാത്തോളും. "
മുത്തശ്ശിയോടൊപ്പം അകത്തേക്ക് നടക്കുമ്പോൾ അമ്മയെക്കുറിച്ചന്വേഷിച്ചു. അമ്മ കുളിക്കുകയാണെന്നറിഞ്ഞു.
"അച്ഛനോ .....?"
"അച്ഛൻ എന്തോ അത്യാവശ്യത്തിന് വില്ലേജോഫീസിലേക്ക് പോയതാ കുട്ട്യേ... നിന്നെ നോക്കിയിരുന്ന് കണ്ണുകഴച്ചപ്പഴാ അങ്ങോട്ടിറങ്ങിയത്.."
ബസ്സിറങ്ങിയ ശേഷംതാൻ പുഴക്കരയിൽ നിന്ന് സമയം കളഞ്ഞത് ആരുമറിഞ്ഞില്ലല്ലോ എന്നോർത്തു.
"അല്ലാ മോളെ നീ എപ്പഴേ എത്തീത്. കുളിക്കാൻ അമ്മ ഇത്തിരി താമസിച്ചു . ഏതായാലും നീ വന്നൂലോ. ഞാൻ ഈറൻ മാറി ഇപ്പളെത്താം. എന്നിട്ട് എല്ലാർക്കും ചോറുവിളമ്പാം."
താൻ വന്ന സന്തോഷത്തിൽ സ്വയം മറന്ന്, തിരക്കിട്ട് കിടക്കമുറിയിലേക്ക് നടക്കുന്ന അമ്മയെ നോക്കി നിന്നപ്പോൾ തോന്നി അമ്മക്കും നല്ലോണം വയസ്സായിത്തുടങ്ങി. മുടിയിൽ മുക്കാൽ ഭാഗവും നരച്ചു. . ചെറുപ്പംമുതൽപച്ചമരുന്നുകളിട്ട് കാച്ചിയ എണ്ണതേക്കുമ്പോൾ അമ്മ പറഞ്ഞിരുന്നത് തല വേഗം നരയ്ക്കില്ലെന്നായിരുന്നു. എന്നാലിപ്പോൾ തന്നെയോർത്തുള്ള മന:പ്രയാസമായിരിക്കും അമ്മയുടെ തലനരക്കു കാരണം . എല്ലാറ്റിനും കാരണക്കാരി താനാണെന്നോർത്തപ്പോൾ മനസ്സിനുള്ളിൽ ഉടലെടുത്ത കുറ്റബോധം, എല്ലാം തുറന്നു പറയാനുള്ള പ്രേരണയുളവാക്കി. എങ്കിലും അതിനുള്ള സമയമായില്ലെന്നു മനസ്സു പറഞ്ഞു. മനസ്സിനെ അല്പം കൂടി ഒരുക്കേണ്ടതുണ്ട്.
ഈറൻ മാറിയുടുത്ത്, കോടി നേര്യതുടുത്ത് ചന്ദനക്കുറിയുമണിഞ്ഞ് എത്തിയ അമ്മ പഴയ സൗന്ദര്യം വീണ്ടെടുത്തിരിക്കുന്നു.
"നമുക്കുണ്ണാം. കുട്ടീടച്ഛൻ വരുമ്പോ ഒരു നേരാകും. "
അമ്മ ഇലയിൽ വിളമ്പിയ
ചോറിൻ്റെ തുമ്പപ്പൂ നിറം ആസ്വദിച്ച് കഴിക്കുമ്പോൾ മനസ്സ് എന്തിനെന്ന റിയാതെ തേങ്ങി.
പ്രീയപ്പെട്ട ആരുടേയോ അഭാവം മനസ്സിനെ കുത്തി നോവിക്കുന്നതുപോലെ. നിഖിൽ എവിടെയായിരിക്കും ഇപ്പോൾ? നേരത്തേ പ്ലാൻ ചെയ്തതുപോലെ ഇന്നിപ്പോൾ ബാംഗ്ലൂരിലെ ആനന്ദഭവൻ റെസ്റ്റോറൻ്റിൽ ഒന്നിച്ചിരുന്ന് ഓണസദ്യ ഉണ്ണേണ്ടതായിരുന്നു.
എന്നാൽ ഒരു ചെറിയ സൗന്ദര്യപ്പിണക്കം തങ്ങൾക്കിടയിൽ ഉണ്ടാക്കിയ വിടവ് എത്രത്തോളം വലുതായിരുന്നു എന്നു മനസ്സിലായത് അവൻ ദിവസങ്ങളോളം ഫ്ലാറ്റിലേക്ക് മടങ്ങിവരാതിരുന്നപ്പോഴാണ്.
ഒന്നിച്ച് താമസം തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ട അന്ന് തന്നെ അവൻ തന്നോട് പറയാതെ എങ്ങോട്ടോ അപ്രത്യക്ഷനായി.
തൻ്റെഉള്ളിൽവളർന്നുകൊണ്ടിരിക്കുന്ന
കുരുന്നുജീവനെക്കുറിച്ച് അറിഞ്ഞ് അവൻ ആഹ്ളാദാതിരേകത്താൽ തന്നെ കെട്ടിപ്പിടിച്ചു ചുംബിച്ച ശേഷമായിരുന്നു അത്.
ഉടനെ തന്നെ നമുക്ക് പരമ്പരാഗതമായ രീതിയിൽവിവാഹം കഴിക്കണമെന്ന് താൻ പറഞ്ഞതാണോ അവനെ പ്രകോപിപ്പിച്ചത് എന്ന് അറിയില്ല.
എല്ലാക്കാര്യത്തിലും കർക്കശക്കാരനായ അവന് ലീവ് ഇൻ ടുഗതെറിനു മുമ്പായി തങ്ങൾ ഏർപ്പെട്ട ഉടമ്പടി താൻ തെറ്റിച്ചതായി തോന്നിക്കാണും.
ലീവ് ഇൻ ടുഗെതറിൻ്റെ സംരക്ഷിത വലയത്തിൽ സംതൃപ്തരായ രണ്ടിണ ക്കിളികളെപ്പോലെ കഴിയവേയാണല്ലോ അവൻ്റെ തിരോധാനം. ഇന്നിപ്പോൾ ഏകയായ പെൺപക്ഷി യെപ്പോലെ താൻ , മൈലുകൾ താണ്ടി അഭയ സ്ഥാനത്തു തന്നെ മടങ്ങിയെത്തിയിരിക്കുന്നു.
അവൻകൂട്ടുകാരുമൊന്നിച്ച് ബാംഗ്ലൂരിലെ ഏതെങ്കിലും പബ്ബുകളിൽ വിഹരിക്കുക യായിരിക്കും.
"എന്താ കുട്ടീ നീ ഉണ്ണാതെ എന്തോ ഓർത്ത് വിഷമിച്ച് ഇരിക്കണെ . ഓൾക്ക് അല്പം കൂടി നെയ്യ് ഒഴിച്ചു കൊടുക്കൂ പാർവ്വതി ."
മുത്തശ്ശൻ്റെ ചോദ്യവും ആജ്ഞയുംഅവളെ ചിന്തകളിൽ നിന്ന് ഉണർത്തി.കയ്യിലിട്ട് ഞെരിച്ചു കൊണ്ടിരുന്ന ചോറുരുള ആരേയോ ബോധിപ്പിക്കാനെന്നോണം വായിലേക്കിട്ടു. അതുകണ്ട് മുത്തശ്ശി അമ്മയെ നോക്കിപ്പറഞ്ഞു.
"കണ്ടില്ലേ ഈ ഓണത്തിന്ന നമ്മള് നടത്താൻ ആലോചിച്ചകല്യാണം നടക്കാത്തതിൽ ഓൾക്ക് വിഷമംണ്ട്. അതാ ഇങ്ങനെ . നമുക്കാ വാസുദേവക്കണിയാനെക്കൂടി ഒന്നു കാണാം പാർവ്വതി. കുട്ടീടെ ചൊവ്വാ ദോഷത്തിന് പറ്റിയ ജാതകം ചെലപ്പോ അയാടെ കയ്യിലുണ്ടാവും. പിന്നെ ഒരു ഗന്ധർവ്വപൂജേം നടത്തണം . ഗന്ധർവ്വപൂജ നടത്ത്യാ കല്യാണം നിശ്ചയായിട്ടും നടക്കും. "
മുത്തശ്ശിയുടെ കണ്ണുകളിലെ തെളിച്ചം അമ്മയിലേക്കും പകർന്നതുപോലെ .അമ്മ മിഴികൾ മുകളിലേക്കുയർത്തി പ്രാർത്ഥിച്ചു.
"എൻ്റെ പരദൈവങ്ങളെ... എൻ്റെ കുട്ടീടെ ജാതകദോഷം മാറ്റി കല്യാണം വേഗം നടത്തിത്തരണെ . "
ഊണുകഴിഞ്ഞ് അറക്കകത്തേക്കു നടക്കുമ്പോൾ അച്ഛൻ ചെളി നിറഞ്ഞ ഉടുമുണ്ടുമായി കേറി വരുന്നത് കണ്ടു.
"പാർവത്യേ ചോറുവിളമ്പിക്കോളൂട്ടോ.പാടത്തെ വെയിലു മുഴുവൻ കൊണ്ടിട്ട് നല്ല വിശപ്പുണ്ട്. ഹോ ഇപ്പഴത്തെക്കാലത്ത് പണിക്കാരെക്കൊണ്ടൊക്കെ പണിയെടുപ്പിക്കാൻ എന്തു പാടാ."
അങ്ങനെ പറഞ്ഞു കൊണ്ട് അകത്തേക്കു നടന്നുവന്ന അച്ഛൻ തന്നെക്കണ്ട് അമ്പരന്നു നിന്നു.
"എന്തേ, നീ വന്നിട്ട് എന്നെ ഒന്നു വിളിച്ചില്യാലോ. സാധാരണ നീ ബസ്സിറങ്ങിയാ ഉടനെ തന്നെ ഞാൻ നിന്നെ വന്ന് വിളിച്ചോണ്ടു പോരുകയാണല്ലോ പതിവ് "
" അച്ഛനെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി. ഞാനിപ്പോ ചെറിയ കുട്ടിയൊന്നുമല്ലല്ലോ അച്ഛാ....."
അങ്ങനെ പറയുമ്പോൾ മനസ്സിടറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. അച്ഛൻ്റെ കൈ പിടിച്ചു നടക്കുന്ന ആ കൊച്ചുകുട്ടിയായിരുന്നാൽ മതിയായിരുന്നു എന്ന് ഒരു നിമിഷം വെറുതെ ചിന്തിച്ചു.
കളങ്കമില്ലാത്ത തൻ്റെ ബാല്യത്തിൻ്റേയും, കാപട്യം നിറഞ്ഞ യൗവ്വനത്തിൻ്റേയും അന്തരത്തേക്കുറിച്ച് അപ്പോൾ ചിന്തിക്കാതിരി ക്കാനായില്ല.
ചില സത്യങ്ങൾ ഒളിപ്പിക്കാനായി, കഴിഞ്ഞ ഒരു കൊല്ലം മുഴുവൻ തനിക്ക് കല്യാണം വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നല്ലോ എന്നോർത്തപ്പോൾ അറിയാതെ ചുണ്ടുകൾ വിതുമ്പി .
"അച്ഛാ... മുത്തഛാ.... മുത്തശ്ശി..... അമ്മേ....മാപ്പ്.... നിങ്ങളുടെ കൈപിടിച്ച് വളർന്ന ഈ ക്ഷേമമോൾ ഇന്ന് ഒരു വലിയ കാപട്യക്കടലാണെന്ന് നിങ്ങൾക്കാർ ക്കുമറിയില്ലല്ലോ "എന്ന് മനസ്സു വേദനിച്ചു.
കിടപ്പുമുറിയുടെ ജനവാതിൽ തുറന്നിട്ട് പുറത്തേക്കുറ്റുനോക്കി. കളപ്പുരമുറ്റത്ത് കുന്നു കൂടി കിടക്കുന്ന കറ്റകൾ. ആരോ വാരിയെറിഞ്ഞ സ്വർണ്ണ മണികൾപോലെ നിറഞ്ഞു പരന്ന ഉതിർമണികൾ. കറ്റമെതിക്കാനായി തയ്യാറെടുക്കുന്ന പണിക്കാരികളുടെ പയ്യാരം പറച്ചിലുകൾ. ഇന്ന് അപൂർവ്വമായി മാത്രം കാണുന്ന ഇത്തരം കാഴ്ചകളിലേക്ക് മനസ്സ് തുറന്നിട്ടു. കൃഷിയിൽ മനസ്സർപ്പിച്ച അച്ഛനെക്കുറിച്ച് മതിപ്പു തോന്നി.
ജനലിനപ്പുറം പ്രകാശരേണുക്കൾ വിതറിക്കൊണ്ട് ചിങ്ങവെയിൽ കത്തി നില്ക്കുന്നു. ആ സൂര്യപ്രകാശം മനസ്സിലേക്ക് കടന്നു വരുന്നതുപോലെ തോന്നി. ഏതോ ശുഭാപ്തിവിശ്വാസ ത്തിൻ്റെ നേർത്ത കുളിരല ഹൃദയത്തിനുള്ളിൽ തണുപ്പു വിതറി.
ഫോണെടുത്ത് നിഖിലിനെ വിളിക്കാനായി തുനിഞ്ഞു. അപ്പുറത്ത് ഫോൺ റിങ്ങ് ചെയ്ത് നിലയ്ക്കുന്ന ശബ്ദം.
പെട്ടെന്ന് വാതിൽ കടന്നെത്തിയ മുത്തശ്ശിയെ കണ്ടു. ഫോൺ ഓഫാക്കി ബാഗിൽ തന്നെ വച്ചു.
"നാളെത്തന്നെ ഗന്ധർവ്വപൂജ നടത്താന്ന് പൂജാരി സമ്മതിച്ചിട്ടുണ്ട്. കുട്ടിക്ക് ഉടനെയൊന്നും പോകണ്ടല്ലോ. തിരുവോണോം ഉണ്ട് ,പൂജേം കഴിഞ്ഞിനി പോയാ .മതി. ഇതോടെ കുട്ടിക്ക് ചേരുന്ന നല്ല ഒരു ആലോചന വരാണ്ടിരിക്കില്ല. കുട്ടീടെ ചൊവ്വാ ദോഷത്തിന് പറ്റിയ നല്ല ഒരു പയ്യൻ."
ചൊവ്വാദോഷം, അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ ഒരു കൊല്ലം തന്നോടൊപ്പം ഒന്നിച്ചു ജീവിച്ച നിഖിൽ ഇതിനുള്ളിൽ മരിക്കുമാ യിരുന്നല്ലോ എന്നോർത്തു.
അല്ലെങ്കിൽ താലിച്ചരടിനാൽ ബന്ധിക്കപ്പെടാതിരുന്നതിനാലായിരിക്കുമോ തൻ്റെ ദോഷം നിഖിലിനെ ബാധിക്കാതിരുന്നത് .എന്തോ അറിയില്ല !
കഴിഞ്ഞ ഒരു കൊല്ലം മുഴുവൻ ഇഴപിരിയാത്ത കണ്ണികളായി തങ്ങൾ ഒന്നു ചേർന്നിരുന്നു. ഒരേ ഐ ടി ഓഫീസിലെ പ്രൊഫഷനലുകൾക്കിടയിൽ ഉടലെടുത്ത പ്രണയം, ഒടുവിൽ ലിവ് ഇൻടുഗതറിൽ പര്യവസാനിക്കുകയായിരുന്നു.പരസ്പരം ഇഴുകിച്ചേർന്നുള്ള ജീവിതത്തിനിടയിൽ എപ്പോഴാണ് താളപ്പിഴകൾ സംഭവിച്ചത് ?.
എപ്പോഴോ കണ്ണികൾ അടർന്നു തുടങ്ങിയത് താനറിഞ്ഞിരുന്നില്ല. എന്നാൽ ആ കണ്ണികളെ വിളക്കിച്ചേർക്കുവാൻ തങ്ങളുടെ കുഞ്ഞിന് കഴിഞ്ഞേക്കും. .
ഒട്ടൊരു ആഹ്ളാദത്തോടെ വയറിനകത്ത് നേരിയ തുടിപ്പുണ്ടോ എന്ന് തൊട്ടു നോക്കി. വയറ്റിലെ ചലനം ഉള്ളിലുണർത്തിയ നിർവൃതിയോടെ ഉറങ്ങാൻ കിടന്നു.
ആവണിപ്പുലരി ജനലഴികളിലൂടെ എത്തി നോക്കും മുമ്പ് കുളി കഴിഞ്ഞെത്തി. പൂമാറ്റച്ചടങ്ങുകൾ നടത്തുന്ന മുത്തശ്ശിക്കൊപ്പം കൂടി. അരിമാവു കൊണ്ട്തൃക്കാക്കരയപ്പനെ അണിയിച്ചൊരുക്കി ,കുരുത്തോലയും ചെത്തിപ്പൂവും തുമ്പപ്പൂവും അരിഞ്ഞത് പടിക്കൽ വരെവിതറി.
"ഇന്നിപ്പോ ഈ ചടങ്ങൊന്നും ആരും നടത്താറില്ല. അതിനൊക്കെ എല്ലാർക്കും എവിടാ നേരം . എല്ലാരും തിരക്കിലല്ലേ .പിന്നെ കുട്ടിയെപ്പോലെ മക്കൾ പലരും വിദേശത്തും. ഓണത്തിനൊന്നും വന്നെത്താൻ. ആർക്കും നേരണ്ടാവൂല്യാ..."
മുത്തശ്ശി വിഷാദമഗ്നയായി പറഞ്ഞു നിർത്തി. താൻ വെറുതെ പുഞ്ചിരിച്ചു. ബന്ധുക്കൾ എല്ലാരും ചേർന്ന് ആഘോഷമായി കൊണ്ടാടിയിരുന്ന ഓണത്തിന്റെ ബാല്യോർമ്മകൾ തന്നെയും വേട്ടയാടിത്തുടങ്ങിയിരുന്നു.
അടുക്കളയിൽ അമ്മ ഓണവിഭവങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. അമ്മക്കൊപ്പം ചേർന്നു വിഭവങ്ങൾ തയ്യാറാക്കി. എല്ലാവരും ചേർന്നിരുന്ന് ഊണു കഴിക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സംതൃപ്തി നിറഞ്ഞു നിന്നു. എല്ലാം മറന്ന് പൊട്ടിച്ചിരിച്ച ദിനരാത്രങ്ങൾ!...
വ്രതനിഷ്ഠയോടെ കഴിച്ചു കൂട്ടിയ ദിനരാത്രങ്ങൾക്കൊടുവിൽ പൂജക്കുള്ള ദിവസം ആഗതമായിരിക്കുന്നു.
"മോളെ ....... ക്ഷേമേ..... ഇന്ന് വൈകുന്നേരം നമുക്ക് ഗന്ധർവ്വ ക്ഷേത്രത്തിൽ പോകണം. സന്ധ്യക്ക് ദീപാരാധനയ്ക്ക് മുമ്പായി റെഡിയായിക്കോളൂ. "
വാതിൽക്കൽ മുത്തശ്ശി പുഞ്ചിരി വഴിയുന്ന മുഖമോടെ നില്ക്കുന്നു.
ഇഷ്ടമില്ലാതിരുന്നിട്ടുംമുത്തശ്ശിയോടും അമ്മയോടുമൊപ്പം ഗന്ധർവ്വക്ഷേത്ര ത്തിലേക്കു നടന്നു . രാവെത്തുവോളം നീണ്ടുനിന്ന പൂജ, അമ്പലത്തിലെ നിവേദ്യച്ചോറ് ഭക്ഷണം.
"ഈ പൂജ കഴിഞ്ഞാൽ കുട്ടീടെ ജാതക ദോഷോക്കെ മാറും. ഒരു രാജകുമാരൻ തന്നെ കുട്ടിയെ അന്വേഷിച്ചു വരും."
മുത്തശ്ശിയുടെ വാക്കുകൾ ഉള്ളിൽ സങ്കടമുണർത്തി. ഇത്തരത്തിൽ ഒരു പൂജയുടെ ആവശ്യം തനിക്കിനി ഇല്ല എന്ന് പറഞ്ഞ് എല്ലാം അവരോടു തുറന്നു പറയുവാൻ മനസ്സു വെമ്പി. എന്നാൽ അതിനെത്തുടർന്നുണ്ടാകുന്ന ഭൂകമ്പം ഓർത്തപ്പോൾ മനസ്സ് സ്വയം തടയണകൾ തീർത്തു. .
ഗന്ധർവ്വപ്രതിമക്കു മുന്നിൽ നിരത്തി വച്ചസുഗന്ധധൂമങ്ങളും,പൂജാദ്രവ്യങ്ങളും, പൂക്കളും,പഴങ്ങളും . അവയ്ക്കു മുന്നിൽ ധ്യാനനിരതനായ പൂജാരി . മനസ്സിൽ ഗന്ധർവ്വനെ ധ്യാനിച്ചു. നിഖിൽ എന്ന ഗന്ധർവ്വനെ! അവനെ ആവാഹിച്ചു വരുത്തുവാനുള്ള മന്ത്രങ്ങളാലോചി ക്കുകയായിരുന്നു താനപ്പോൾ.
ധൂപക്കുറ്റിയിൽ നിന്നും ഉയർന്നു പൊങ്ങിയ പുകച്ചുരുളുകൾക്കുള്ളിൽ അവൻ്റെ രൂപം പ്രത്യക്ഷപ്പെട്ടതായി തോന്നി. പെട്ടെന്ന് അവന്റെ മെസേജ് ദൃഷ്ടിയിൽപ്പെട്ടു. "നിന്റെ വീടിനടുത്തുള്ളപുഴക്കരയിൽ ഞാൻ ഉണ്ട്. നീ വേഗം വരിക''
ഉള്ളിലുണർന്ന തുടി കൊട്ടുമായി ഏതോ മയക്കത്തിലെന്നോണം എഴുന്നേറ്റ് പുറത്തേക്ക് നടന്നു. പുറകിൽ നിന്നുള്ള മുത്തശ്ശിയുടെ വിളി താനപ്പോൾ കേട്ടില്ല.
"കണ്ടില്ലേ കുട്ടിയിൽ ഗന്ധർവ്വൻ പ്രീതിപ്പെട്ടൂന്ന് തോന്ന്ണു. ആ നടപ്പിൽ ആ ലക്ഷണംണ്ട്....ഇനി ഉടനെ കുട്ടിയെ തേടി ഒരു പുരുഷൻ വരും."
പൂജാരിയുടെ വാക്കുകൾ ഒരു മയക്കത്തിലെന്നോണം കേട്ടു.
പുഴക്കരയിലെത്തിയത് അറിഞ്ഞില്ല. അവിടെ നിലാവിൽ കുളിച്ച് നിഖിൽ നില്ക്കുന്നത് അതിശയത്തോടെ കണ്ടു. ഓടിച്ചെന്ന്കെട്ടിപ്പിടിച്ച് ചോദിച്ചു.
" എന്തേ നീയിത്ര താമസിച്ചു. ഞാൻകാത്തിരിക്കുകയായിരുന്നു. "
വലിഞ്ഞു മുറുകുന്ന തൻ്റെ കൈകളെ വേർപെടുത്തി നീരസത്തോടെ അവൻ പറഞ്ഞു.
"നിന്നെ കണ്ട് യാത്ര പറയാനാണ് ഞാൻ വന്നത്. നാളെത്തന്നെ ഞാൻ ഫോറിനിലേക്ക് പോകും. പിന്നെ നമ്മൾ തമ്മിൽ കണ്ടു എന്ന് വരില്ല. നമ്മുടെ കുഞ്ഞ്.....അവനെ നിനക്ക് വേണമെങ്കിൽനശിപ്പിക്കാം. അല്ലെങ്കിൽ ഉപേക്ഷിക്കാം...... . .എനിക്കത്ഒരു പ്രശ്നമേ അല്ല. എന്നിട്ട്നിൻ്റെ ആഗ്രഹം പോലെ , പരമ്പരാഗതമായി നടത്തപ്പെടുന്ന നല്ലൊരു വിവാഹ ബന്ധത്തിലേർപ്പെടാം.."
അങ്ങനെ പറഞ്ഞ് നിഖിൽ നടന്നു മറയുന്ന ത് അസ്തപ്രജ്ഞയായി നോക്കി നിന്നു.
നിരാശയുടെ കയത്തിൽ മുങ്ങിത്താഴുമ്പോൾ പുഴയിലെ വെള്ളത്തിൽ ദൃഷ്ടി പതിഞ്ഞു.അപ്പോൾ കിരീടവും ,നാഗമാലയും അണിഞ്ഞ യഥാർത്ഥ ഗന്ധർവ്വനെ അവിടെതെളിഞ്ഞു കണ്ടു. കയ്യിലെ രത്നവും ,പവിഴവും പതിച്ച താലിമാലയുയർത്തി ഗന്ധർവ്വൻ തന്നെ മാടി വിളിക്കുന്നതുപോലെ. മനസ്സിലെപ്പോഴോ താൻ കൊതിച്ചതു പോലെ ഒരു താലി കെട്ടിന്റെ കേളികൊട്ടുണരുന്നത് കേട്ടുകൊണ്ട് എല്ലാംമറന്ന് അങ്ങോട്ടേക്ക് നടന്നു.
പെട്ടെന്ന് പുഴയിൽ നിന്നും താക്കീതു പോലെ ആ ശബ്ദം ഉയർന്നുവന്നു.
" അരുത്. പുഴയിലിറങ്ങരുത്.എന്നെ നോക്കൂ .ഏതു വേനലിനേയും അതിജീവിക്കാൻ എനിക്ക് കഴിവുണ്ട്. നിനക്കും അതിന് കഴിയും"
"ശരിയാണ്. കേവലം ഒരു ഗന്ധർവ്വനിൽ അലിഞ്ഞുചേരാനുള്ളതല്ല എന്റെ ശരീരവും മനസ്സും . ഈ പുഴ പോലെ ഏതു വേനലിലും വറ്റിവരളാതെ, മുന്നിലെ പ്രതിബന്ധങ്ങളെ തട്ടിത്തകർത്ത് മുന്നോട്ടു നീങ്ങാനുള്ളതാണ്. "
പുഴയുടെ പാഠം ഉൾക്കൊണ്ട് തിരിഞ്ഞുനടന്നു.
പുഴയുടെ ആഴങ്ങളിൽഗന്ധർവ്വനോടൊപ്പം അലിഞ്ഞുചേരണമെന്ന ഉൾപ്രേരണയെ പെട്ടെന്ന് ഉപേക്ഷിച്ച് പിന്തിരിഞ്ഞു നടക്കുമ്പോൾ നിഖിലിനോടുള്ള വെല്ലുവിളി മാത്രമായിരുന്നു മനസ്സിൽ നിറഞ്ഞു നിന്നത്
സുധ അജിത് :- എറണാകുളത്ത് ജനനം. ബിരുദവും,ബിരുദാനന്തര പഠനവും തിരുവനന്തപുരം മാഹാരാജാസ് വിമൻസ് കോളേജിൽ . ആനുകാലികങ്ങളിൽ കഥകളും, കവിതകളും, നോവലുകളും , ലേഖനങ്ങളും എഴുതിവരുന്നു. അഞ്ച് ചെറുകഥാ സമാഹാരങ്ങളും ,നാല് നോവലുകളും , പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2019-ലെ കേരള സാഹിത്യ വേദിയുടെ തകഴി ശിവശങ്കരപ്പിള്ള സാഹിത്യ പുരസ്ക്കാരം , ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് എന്നിവ "മഞ്ഞിനടിയിലെ തീജ്വാല "എന്ന കഥാസമാഹാരത്തിനു ലഭിച്ചിട്ടുണ്ട്.
കൂടാതെ കേരളകാവ്യ സാഹിതിയുടെ ജില്ലാതലത്തിൽ 2019 ലും 22, 23,24 എന്നീ വർഷങ്ങളിൽനടന്ന കഥാ രചനാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും , 2022-ൽ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ "മാടമ്പ് കുഞ്ഞിക്കുട്ടൻ സ്മാരക "കഥാമത്സരത്തിൽ ചെറുകഥക്കും, ഗാർഗി -സ്ത്രീ മാധ്യമക്കൂട്ടായ്മയുടെ 2023 ലെ മാധവിക്കുട്ടി സ്മാരക ചെറുകഥാ മത്സരത്തിൽ സ്പെഷ്യൽ ജൂറി പുരസ്ക്കാരം, 2023 ലെ പരസ്പരം കഥാപുരസ്ക്കാരം കൊളുന്ത് എന്ന കഥാ സമാഹാരത്തിനും , കോലധാരി എന്ന നോവലിന് എഴുത്തുകൂട്ടം കമ്മ്യൂൺ ഓഫ് ലെറ്റേഴ്സിന്റെ 2024 - ലെ മികച്ച നോവൽ പുരസ്ക്കാരം , 2025-ലെ 20-ാമത് തുളുനാട് അവാർഡ് (കോലധാരി എന്ന നോവലിന് ) എന്നിവയും ലഭിച്ചിട്ടുണ്ട്.