MAIN NEWS
UK
ന്യൂസ് ഡെസ്ക്, മലയാളം യുകെ ലീസ്റ്റർഷയർ ∙ ഇംഗ്ലണ്ടിലെ സ്റ്റാതേൺ ലോഡ്ജിലെ വേനൽക്കാല ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് മയക്കുമരുന്ന് കലർത്തിയ മിഠായി നൽകി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 76 വയസ്സുള്ള ജോൺ റൂബൻ കുറ്റം സമ്മതിച്ചു. റൂബൻ 13 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം ഉൾപ്പെടെ 17 കുറ്റങ്ങളാണ് ലീസ്റ്റർ ക്രൗൺ കോടതിയിൽ സമ്മതിച്ചത്. എങ്കിലും മറ്റൊരു ബാലനുമായി ബന്ധപ്പെട്ട ഒരു ഗുരുതര ലൈംഗിക കുറ്റം അദ്ദേഹം നിഷേധിച്ചിരിക്കുകയാണ്. പ്രോസിക്യൂഷൻ ഈ കേസിൽ വാദം തുടരണമോ എന്നതിൽ തീരുമാനമെടുക്കാൻ രണ്ട് ആഴ്ച സമയം ചോദിച്ചിട്ടുണ്ട്. 27 വർഷത്തിലധികമായി റൂബൻ ഈ വേനൽക്കാല ക്യാമ്പ് നടത്തിവരികയായിരുന്നു. കുട്ടികൾ ഉറങ്ങാൻ തയ്യാറാകുന്ന സമയത്ത് മുറികളിലേക്കു ചെന്നു “സ്വീറ്റ് ഗെയിം” എന്ന പേരിൽ വേഗത്തിൽ മിഠായി കഴിക്കുവാൻ നിർബന്ധിക്കാറുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ മിഠായിലാണ് മയക്കുമരുന്ന് കലർത്തിയിരുന്നതെന്നാണ് കണ്ടെത്തൽ. വർഷങ്ങളായി ക്യാമ്പിൽ കുട്ടികൾ അസുഖ ബാധിതരായിരുന്നത് ആവേശം മൂലമാണെന്ന് റൂബൻ വിശദീകരിച്ചിരുന്നുവെന്നും കോടതി പറഞ്ഞു. എങ്കിലും ഇത്തവണ അദ്ദേഹത്തിന്റെ വളർത്തുമകൻ സംശയം തോന്നി സാധനങ്ങൾ പരിശോധിച്ചപ്പോൾ ബേബി ഓയിൽ, വാസ്ലിൻ, സിറിഞ്ച് തുടങ്ങിയ വസ്തുക്കളും കണ്ടെത്തുകയായിരുന്നു. സംഭവ രാത്രിയിലും കുട്ടികൾക്ക് മിഠായി നൽകിയിരുന്നു. അടുത്ത ദിവസം അസ്വാസ്‌ഥ്യം അനുഭവപ്പെട്ട കുട്ടികളെ കണ്ട റൂബന്റെ വളർത്തുമകൻ വീണ്ടും പൊലീസിനെ വിളിച്ചു. തുടർന്ന് എത്തിയ പൊലീസാണ് സമീപത്തെ പബ്ബിൽ ഭക്ഷണം കഴിക്കുന്നതിനിടെ റൂബനെ അറസ്റ്റ് ചെയ്തത്. എട്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അഞ്ച് പേർ ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ റൂബന്റെ ഉപകരണങ്ങളിൽ നിന്ന് 50-ൽ കൂടുതൽ ‘കാറ്റഗറി A’ ഉൾപ്പെടെയുള്ള അശ്ലീല ബാല വീഡിയോകളും കണ്ടെത്തി. “ഇത് അതീവ ദുഷ്കരമായ കുറ്റന്വേഷണം ആയിരുന്നുവെന്നാണ് ” ലീസ്റ്റർഷയർ പൊലീസിന്റെ ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ നീൽ ഹോൾഡൻ പറഞ്ഞത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ ഇന്ത്യൻ വംശജയായ ഹർഷിത ബ്രെല്ലയുടെ (24) കൊലപാതകത്തിന് ഒരു വർഷം പിന്നിടുമ്പോഴും പ്രതിയായ ഭർത്താവ് പങ്കജ് ലമ്പയെ പിടികൂടാനാകാത്തതിൽ കുടുംബം വിമർശനവുമായി മുന്നോട്ട് വന്നു . യുകെയിൽ വെച്ചാണ് ഹർഷിത ബ്രെല്ല കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം നവംബർ 14 - ന് ലണ്ടനിലെ ഇൽഫോർഡിൽ ഒരു കാറിന്റെ ബൂട്ടിൽ നിന്നാണ് ഹർഷിതയുടെ മൃതദേഹം കണ്ടെത്തിയത്. യുകെയും ഇന്ത്യയും അന്വേഷണത്തിൽ ഗൗരവതരമായ നീക്കങ്ങൾ കാണിച്ചില്ലെന്നാണ് ഡൽഹിയിൽ താമസിക്കുന്ന അവളുടെ കുടുംബം ആരോപിക്കുന്നത്. കൊലപാതകത്തിന് ദിവസങ്ങൾ മുമ്പ് ഭർത്താവിനെതിരെ ഹർഷിത നൽകിയ ഗാർഹിക പീഡന പരാതിയിൽ യുകെ പൊലീസ് വേണ്ട രീതിയിൽ ഇടപെട്ടില്ലെന്നാണ് കുടുംബത്തിന്റെ മറ്റൊരു ആരോപണം. നോർത്താംപ്റ്റൺഷയർ പോലീസിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ ഇൻഡിപ്പെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റ് (IOPC) അന്വേഷണം പൂർത്തിയാക്കി. ഹർഷിതയെ ലൈംഗികമായും മാനസികമായും സാമൂഹികമായും പീഡിപ്പിച്ചുവെന്ന വിവരങ്ങൾ അവൾ എഴുതി വെച്ച കുറിപ്പിൽ വ്യക്തമാണ്. ഇന്ത്യൻ വംശജയായ ഹർഷിതയോടുള്ള സുരക്ഷാ വീഴ്ച വിദേശ വിദ്യാർത്ഥികളും തൊഴിലാളികളും നേരിടുന്ന പ്രതിസന്ധിയെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും കുടുംബം ആരോപിക്കുന്നു. പ്രതി പങ്കജ് ലമ്പ ഇന്ത്യയിലേക്ക് ഒളിച്ചു രക്ഷപ്പെട്ടതായാണ് യുകെ പോലീസിന്റെ നിഗമനം. ഗുരുഗ്രാമിൽ ഇയാളെ കണ്ടതായി കുടുംബത്തിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തിൽ ഇന്ത്യൻ അധികൃതരും ഗൗരവമായി ഇടപെട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു . ഡൽഹി പൊലീസ് ബന്ധുക്കളെ അറസ്റ്റ് ചെയ്തെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. “മകൾക്കുള്ള നീതി ലഭിക്കുന്നതുവരെ ഞങ്ങൾക്ക് സമാധാനം ഇല്ലെന്നും പോരാട്ടം തുടരുമെന്നും ഹർഷിതയുടെ മാതാവ് പറഞ്ഞു.
LATEST NEWS
INDIA / KERALA
തമിഴ്‌നാട്ടിലെ സീ ഫുഡ് കയറ്റുമതി കമ്പനികളിലെ ഉപയോഗശൂന്യമായ മീനിന്റെ ഭാഗങ്ങൾ തീരപ്രദേശത്ത് വിൽപ്പനയ്ക്കെത്തിക്കുന്നുവെന്ന് കണ്ടെത്തി. തമിഴ് നാട്ടിലെ സീ ഫുഡ് എക്‌സ്‌പോർട്ടിങ് കമ്പനികളിൽനിന്ന് എത്തിക്കുന്ന മീനിന്റെ ഭാഗങ്ങൾ വാങ്ങിക്കഴിക്കരുതെന്ന് പൂവാർ മത്സ്യഭവൻ അധികൃതർ മുന്നറിയിപ്പു നൽകി. കഴിഞ്ഞ 29-ന് തീരപ്രദേശങ്ങളിൽ ചെമ്പല്ലിവിഭാഗത്തിലെ മീൻ കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മത്സ്യഭാഗങ്ങളിൽനിന്നാണ് വിഷബാധയുണ്ടായതെന്ന് കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ സീ ഫുഡ് കമ്പനിയിൽ വേസ്റ്റ് ഡിസ്‌പോസലിനു കൊടുക്കുന്ന മീനിന്റെ ഉപയോഗശൂന്യമായ ഭാഗങ്ങളാണ് കേരളത്തിന്റെ തീരപ്രദേശങ്ങിൽ എത്തിച്ച് വിൽപ്പന നടത്തുന്നതെന്ന് പൂവാർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അറിയിച്ചു. തമിഴ്‌നാട്ടിൽനിന്ന് തീരദേശത്ത് വിൽപ്പനയ്ക്ക് എത്തിച്ച ചെമ്പല്ലിവിഭാഗം മീനിന്റെ മുള്ളും തലയും വാങ്ങി കഴിച്ച് 40-ൽ അധികംപേർ വിഷബാധയേറ്റ് ചികിത്സതേടിയിരുന്നു. ഇതേത്തുടർന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയത്.
VIDEO GALLERY
Travel
ടോം ജോസ് തടിയംപാട്,ജോസ് മാത്യു . പ്രകൃതിയുടെ വികൃതികൾ യഥാർത്ഥത്തിൽ കാണണമെങ്കിൽ ഐസ് ലാൻഡിൽ തന്നെ പോകണം ഒരു വശത്തു ഐസ് കട്ടപിടിച്ചു കാലങ്ങളായി ഒഴുക്കു നിലച്ചു കിടക്കുന്ന നദികൾ. മറുവശത്തു പൊട്ടിയൊഴുകാൻ റെഡിയായി നിൽക്കുന്ന അഗ്നി പർവ്വതങ്ങൾ , മറ്റൊരിടത്തു അഗ്നി പർവ്വതങ്ങൾ പൊട്ടുന്നതുപോലെ ഉയരത്തിലേക്കു കുതിച്ചുയരുന്ന അഗ്നിയേക്കാൾ ചൂടുള്ള വെള്ളം (Geyser) ഇതിനിടയിൽ അന്തരീഷം തണുത്തുറഞ്ഞു നിൽക്കുന്നു. മനുഷ്യർ രണ്ടു കണ്ണുകൾ ഒഴിച്ച് മുഴുവൻ മൂടികെട്ടിയാണ് നടക്കുന്നത്. ഇതൊക്കെ ആണെങ്കിലും അവിടുത്തെ ജീവിതസൗകര്യങ്ങൾ യൂറോപ്പിനെ കടത്തിവെട്ടുന്നതാണ് . റോഡുകൾ വീതികുറഞ്ഞവയാണെങ്കിലും വളരെ നന്നായി പരിരക്ഷിക്കുന്നുണ്ട്. നല്ല വീടുകളും മറ്റുസൗകര്യങ്ങളും അവിടുത്തെ മനുഷ്യർക്കുണ്ട് . ഭൂമിയിൽ നിന്നും കുതിച്ചുയരുന്ന ചൂടുവെള്ളം തേർമ്മൽ പ്ലാന്റിൽ എത്തിച്ചു വൈദുതി ഉൽപ്പാദിപ്പിക്കുന്നു അതുകൂടാതെ ഗ്യസ് ഉൽപ്പാദിപ്പിച്ചു വലിയ പൈപ്പുകളിലൂടെ പട്ടണങ്ങളിൽ എത്തിച്ചു വീടുകളെ ഉഷ്മളമാക്കുന്നു . Geyser ൽ ഉയരുന്ന വെള്ളം ഉപയോഗിച്ചു അന്താരാഷ്ട്ര നിലവാരമുള്ള നീന്തൽ കുളങ്ങൾ നിർമ്മിച്ചു ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. കൃഷിയും പെട്രോളും ഒന്നും ഇല്ലെങ്കിലും രാഷ്ട്രം സമ്പന്നമായി നിൽക്കുന്നു. ആറ്റമിക് പ്ലാൻറ്റുകൾ വൈദുതി ഉൽപ്പാദനത്തിന് കൂടുതലും ഉപയോഗിക്കുന്നത് . കൂടുതൽ മനുഷ്യരും നോർവീജിൻ വർഗ്ഗത്തിൽ പെട്ടവരാണെങ്കിലും മറ്റു ഇതര സമൂഹങ്ങളും അവിടെയുണ്ട് അവരുടെ ഭാഷ ഐസ് ലാന്റിക്ക് ആണെങ്കിലും എല്ലാവർക്കും ഇംഗ്ലീഷ് നന്നായി അറിയാം. അവിടെ ചെല്ലുന്ന ആർക്കും ഒരു യൂറോപ്പ്യൻ രാജ്യത്തു ചെല്ലുന്ന അനുഭവമാണ് ഉണ്ടാകുന്നത് . കുറ്റകൃത്യങ്ങൾ വളരെ കുറവായിരുന്നതിനാൽ ലോകത്തിലെ സമാധാനരാജ്യങ്ങളിൽ ഒന്നായി ഐസ് ലാൻഡ് എണ്ണപ്പെടുന്നു . അഗ്നി പർവ്വതങ്ങൾ ഉള്ളതുകൊണ്ടും ഐസും മഞ്ഞുകട്ടയും ഉൾപ്പെട്ട കട്ടിയുള്ള വെള്ളം ഒഴുകുന്നതുകൊണ്ടു " Land of ice and fire "എന്ന ഇരട്ടപ്പേരിൽ ഐസ് ലാൻഡിനെ അറിയപ്പെടുന്നു . രാവിലെ ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു കോച്ചിൽ കയറി യാത്ര ആരംഭിച്ചു കുറെ സമയത്തെ യാത്രക്ക് ശേഷം ബസ് ഒരു വലിയ അഗ്നി പർവ്വതത്തിനരികിൽ എത്തി .Eyjafjallajökull എന്നാണ് ഈ പർവ്വതത്തിന്റെ നാമം. ആ പരിസരം മുഴുവൻ ലാവ പരന്നു ഒഴുകിയിരിക്കുന്നതു കാണാം. ഈ അഗ്നി പർവ്വതം 2010 ഏപ്രിൽ 14 മുതൽ 20 വരെ പുറത്തേക്കു വിട്ട ചാരം അന്തിരിക്ഷത്തെ മുഴുവൻ മലിനസമാക്കി യൂറോപ്പിലെ 20 രാഷ്ട്രങ്ങൾ അവരുടെ എയർ സ്‌പേസ് അടച്ചു. ഒരു കോടിയോളം വിമാന യാത്രക്കാരെ ഈ പർവതം ബുദ്ധിമുട്ടിച്ചു. ഐസ് ലാൻഡിൽ നിന്നുയർന്ന ചാരം ഇങ്ങു സ്കോട്ട് ലാൻഡ് വരെ എത്തി. പിന്നീട് ഒഴുകിയ ലാവ അവിടുത്തെ ഗ്രാമങ്ങളെ തന്നെ ഇല്ലാതാക്കി . എല്ലാ മനുഷ്യരെയും അപകടമുണ്ടാകുന്നതിനുമുൻപേ മാറ്റി പാർപ്പിച്ചു . പർവ്വതത്തിൽ നിന്നുയർന്ന ചാരത്തിന്റെയും തീ ജ്വാലകളുടെയും ചിത്രങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പിന്നീട് ഞങ്ങൾ പോയത് ഒരു നദി മുഴുവൻ ഐസ് വന്നു മൂടി കിടക്കുന്നതു കാണുന്നതിനുവേണ്ടിയാണ് ഞങ്ങൾ ബസ് പാർക്ക് ചെയ്ത സ്ഥലംവരെ നേരത്തെ ഐസ് മൂടികിടന്നതാണെന്നും കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന ഐസ് മലകൾ ഉരുകി ഒഴുകി പോയതാണെന്നും ഗൈഡ് പറഞ്ഞു. നദിയിൽ നിറഞ്ഞു നിൽക്കുന്ന ഐസ് മലയുടെ അടുത്തുപോയി കണ്ടു അവിടെ ധാരാളം വിവിധ രാജ്യങ്ങളിൽ ഉള്ള ആളുകൾ ഐസ് മല സഞ്ചാരികൾ (Glacier hike) എത്തിയിരുന്നു ഗൈഡുകളുടെ സഹായത്തോടെ നമുക്കും മഞ്ഞുമലകളിലൂടെ നടന്നുപോകാം. പക്ഷെ അതിനു നേരത്തെ ബുക്ക് ചെയ്തു അനുവാദം വാങ്ങണം. അതിനുള്ള ഉപകരണങ്ങളൂം അവിടെനിന്നു ലഭിക്കും കൂടുതലും യുവാക്കളാണ് ഈ ഉദ്യമത്തിന് മുതിരുന്നതായി കണ്ടത് . അവിടെനിന്നും ഞങ്ങൾ ബ്ലാക്ക് ബീച്ച് കാണാൻ പോയി അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ ഭാഗമാണ് ഈ ബീച്ച്. അഗ്നി പർവ്വതം പൊട്ടി ഒഴുകിവന്നു സ്വയം നിർമിച്ച ഒരു മല അവിടെ കാണാം . അതിമനോഹരമാണ് ഈ ബീച്ച് ,ഐസ് ലാൻഡിലെ ഏറ്റവും അപകടം പിടിച്ച ബീച്ചാണ് അതി ശ്കതമായ കാറ്റു നമ്മളെ കൊണ്ടുപോയി കടലിൽ വിഴിച്ചേക്കാം അതുകൊണ്ടു ആളുകൾ സമുദ്രത്തിനടുത്തേക്കു പോകരുതെന്ന് നിർദേശിക്കുന്ന ബോർഡുകൾ അവിടെ സ്ഥാപിച്ചിട്ടുണ്ട് കറുത്ത മണലുകളാണ് ഈ ബീച്ചിൽ ഉള്ളത് അതുകൊണ്ടാണ്‌ ഇതിനെ ബ്ലാക്ക് ബീച്ച് എന്നറിയപ്പെടാൻ കാരണം ഐസ് ലാൻഡിനെ ചുറ്റി നിൽക്കുന്ന അറ്റ്ലാന്റിക് സമുദ്രം വളരെ അപകടകാരിയാണ് എന്ന് കഴിഞ്ഞ ആർട്ടിക്കിളിൽ സൂചിപ്പിച്ചിരുന്നു അതുകൊണ്ടു തന്നെ ഷിപ്പിംഗ് ഐസ് ലാൻഡിന്റെ ഭാഗത്തുകൂടി കഴിയില്ല . തുടർന്ന് ഞങ്ങൾ പോയത് seljalandsfoss waterfall കാണാനായിരുന്നു ഇവിടുത്തെ പ്രകൃതിയെ അതിമനോഹരമായി സംരക്ഷിക്കുന്നതിൽ ഇവിടുത്തെ ജനങ്ങളും സർക്കാരും എത്രയോ പ്രതിജ്ഞാബദ്ധരാണ് എന്ന് ഈ സ്ഥലങ്ങൾ കാണുമ്പോൾ നമുക്ക് അറിയാൻ കഴിയും ഈ വെള്ളച്ചാട്ടം അതി മനോഹരമായിരുന്നു . പിന്നീട് ഞങ്ങൾ ഐസ് ലാൻഡിലെ ഏറ്റവും വലിയ പള്ളിയായ Hallgrímskirkja പള്ളി കാണുന്നതിനുവേണ്ടി പോയി ഇതു ഒരു ലൂഥറൻ പള്ളിയാനാണ് .1945 പണി തുടങ്ങിയ പള്ളിപണി പൂർത്തീകരിച്ചത് 1986 ൽ ആയിരുന്നു പള്ളിയുടെ അകത്തു രൂപങ്ങൾ ഒന്നും കാണാനില്ലായിരുന്നു പള്ളി രൂപകൽപ്പന ചെയ്തിരിക്കുന്നത് ഐസ്‌ലന്റിലെ അഗ്നി പർവ്വതങ്ങളെയും പ്രകൃതിയെയും സംസ്ക്കാരത്തെയും എല്ലാം ഉൾപ്പെടുത്തിയാണ്. അവിടെനിന്നും ഞങ്ങൾ തിരിച്ചുവന്നു ഹോട്ടലിൽ വിശ്രമിച്ച ശേഷം 7 മണിയോടെ skylagoon ലേക്ക് പോയി ഇതു റൈക്കാവിക്കു പട്ടണത്തിനോട് ചേർന്ന് കിടക്കുന്ന അറ്റ്ലാന്റിക്ക് സമുദ്രത്തോട്‌ ചേർന്ന് നിർമിച്ചിരിക്കുന്ന അതിമനോഹരമായ സിമ്മിങ് പൂളാണ് .. പ്രകൃതിയിൽ നിന്നും വരുന്ന ചൂടുള്ള വെള്ളം ഉപയോഗിച്ചു പ്രകൃതിദത്തമായി നിർമിച്ചിരിക്കുന്നതാണിത് , നൂറുകിക്കിന് ആളുകൾക്ക് ഒരേ സമയം ഇവിടെ നീന്തി തുടിക്കാം . പൂളിൽ നീന്തികൊണ്ട് നമുക്ക് മദ്യ൦ മോന്തി രസിക്കുവാൻവേണ്ടി ബാറുകൾ പൂളിൽ കൃമികരിച്ചിട്ടുണ്ട്, പൂളിൽ നീന്തിയ ശേഷം ശരീരത്തു ഉപ്പു ലായനി പുരട്ടി സോണയിൽ ഇരുന്നു ശരീരം ചൂടാക്കി സൾഫർ കൂടുതലുളള പ്രകൃതി ഒരുക്കിയ ചൂടുവെള്ളത്തിൽ കുളിച്ചാൽ തൊലിപ്പുറമെയുള്ള രോഗങ്ങൾക്ക് ശാന്തികിട്ടുമെന്നാണ് അവിടെനിന്നും അറിയുന്നത് എന്താണെകിലും ഞങ്ങൾ രണ്ടുമണിക്കൂർ പൂളിൽ നീന്തി തുടിച്ചു . എല്ലാവരും പൂളിൽ കിടന്നു ബിയർ കുടിച്ചസ്വദിച്ചു . പൂളിലെ നീന്തൽ എല്ലാവർക്കും പുതിയൊരു അനുഭവമായിരുന്നു പൂളിനുള്ളിൽ സ്ത്രീയും പുരുഷനും ഒന്നിച്ചാണ് നീന്തുന്നത് അതിൽ . ഒരുക്കിയിരിക്കുന്ന സാങ്കേതിക വിദ്യ അപാരം തന്നെ, നമ്മൾ അവിടെപ്രവേശിക്കുമ്പോൾ കൈയിൽ കെട്ടാൻ തരുന്ന സ്ട്രാപ്പ്,സ്കാൻ ചെയ്താൽ നമുക്ക് എന്തും വാങ്ങാം കുളി കഴിഞ്ഞിറങ്ങുമ്പോൾ പണം അടച്ചാൽ മതി . ഈ രാജ്യത്തിന്റെ പ്രധാന ആകർഷണം ,ചരിത്രവും നോർത്തേൺ ലൈറ്റ്സ് എന്ന പ്രതിഭാസവും പ്രകൃതിദത്തമായ സിമ്മിങ് പൂളുമാണ് .സൂര്യനിൽ നിന്നും വിരമിക്കുന്ന ചെറിയ കണികകൾ ആകാശത്തിലെ വാദകങ്ങളുമായി കൂട്ടിമുട്ടി ഭൂമിയുടെ ഉപരിതലത്തിൽ അതിശയിപ്പിക്കുന്നതും ,വളരെ ആകർഷകവുമായ പല നിറങ്ങളിൽ (പച്ച, നീല, ചുവപ്പു )സ്വാഭാവികമായി സംഭവിക്കുന്ന പ്രതിഫസമാണ് നോർത്തേൺ ലൈറ്റ്സ് .ഇതു രാത്രികാലങ്ങളിൽ കാണുന്നത് വളരെ മനോഹരവും കണ്ണഞ്ചിപ്പിക്കുന്നതുമാണ് ലോകത്തിലെ വിവിധഭാഗങ്ങളിൽ നിന്നും ഇതു കാണാമെങ്കിലും ഏറ്റവും മനോഹരമായി കാണാവുന്നത് ഐസ് ലാൻഡിൽ നിന്നുമാണ് അതിനാൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ ഇതുകാണുവാൻ ഐസ് ലാൻഡിൽ എത്തുന്നു . ഹൃദയത്തിൽ തീ പുകഞ്ഞുപൊങ്ങുമോളും വെള്ള പുതച്ചു ഹൃദയത്തിലെ തീ ആരെയും കാണിക്കാതെ ഐസ് ലാൻഡ് എന്ന സുന്ദരി നൈർമലിയ ഹൃദയമുള്ള ഒരു അമ്മയെപ്പോലെ ലോകത്തെ മുഴുവൻ ടൂറിസ്റ്റുകളെയും സന്തോഷിപ്പിച്ചു കൊണ്ട് അവൾ ജൈത്രയാത്ര തുടരുന്നു. . യാത്ര വിവരണം അവസാനിച്ചു .
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ യുഎസ് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം നടപ്പിലാക്കിയ താരിഫ് നയം യുകെയ്ക്ക് വൻ തിരിച്ചടിയാണെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് . പുതിയ സാഹചര്യത്തിൽ യുകെ സമ്പദ് വ്യവസ്ഥ കടുത്ത വളർച്ചാ ആഘാതം നേരിടുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. നിലവിൽ യുകെ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നില്ലെങ്കിലും വളർച്ചാ നിരക്കിൽ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണിൽ നടന്ന ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മീറ്റിംഗുകളിൽ പങ്കെടുത്താണ് ബെയ്‌ലി അഭിപ്രായം പ്രകടിപ്പിച്ചത് . താരിഫുകൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജനുവരി വരെ പ്രതീക്ഷിച്ചിരുന്ന 1.6% ൽ നിന്ന് 2025 ലെ യുകെയുടെ വളർച്ചാ പ്രവചനം ഈ ആഴ്ച ആദ്യം IMF 1.1% ആയി താഴ്ത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ ലേബർ പാർട്ടിയുടെ പൊതുതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബ്രിട്ടൻ്റെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുകയാണ്. ഇതിനെ തുടർന്ന് പണപ്പെരുപ്പം കുറയുകയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ പലതവണ കുറയ്ക്കുകയും ചെയ്തിരുന്നു. ഐഎംഎഫിന്റെ വളർച്ചാ നിരക്കിലെ തരംതാഴ്ത്തൽ പ്രതീക്ഷിച്ചതായിരുന്നു എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും ഫെബ്രുവരിയിലെ യു കെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും വളർച്ചാ നിരക്ക് കൈവരിച്ചിരുന്നു. ട്രംപ് പ്രഖ്യാപിച്ച താരിഫുകളെ മറികടക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിവിധ കമ്പനികൾ ഉദ്ദേശിച്ചതിലും കൂടുതൽ ക്രയവിക്രയങ്ങൾ നടത്തിയതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ചാൻസലറായ റേച്ചൽ റീവ്സ് ഈ ആഴ്ച യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റിനെ കാണുമ്പോൾ യുഎസ്-യുകെ വ്യാപാര കരാറിൻ്റെ സാധ്യതകൾ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും രാജ്യ താത്പര്യങ്ങൾ ഹനിച്ചുകൊണ്ടുള്ള ഒരു കരാറിനായി യുകെ മുന്നിട്ടിറങ്ങില്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ നേരത്തെ നൽകിയത്.
SPECIALS
MOVIES / CHANNELS
Read more >>
WORLD
ന്യൂയോർക്കിൽ ഇന്ത്യൻ വംശജനായ ടെലികോം എക്സിക്യൂട്ടീവ് ബങ്കിം ബ്രഹ്‌മഭട്ട് 500 മില്യൺ ഡോളർ (ഏകദേശം 4400 കോടി രൂപ) തട്ടിയെടുത്ത് കാണാതായതായി റിപ്പോർട്ടുകൾ. വ്യാജ ഇമെയിൽ വിലാസങ്ങളും കൃത്രിമ ഇൻവോയ്‌സുകളും ഉപയോഗിച്ച് ആഗോള നിക്ഷേപ ഭീമനായ ബ്ലാക്ക്‌റോക്കിനെയും ഫ്രഞ്ച് ബാങ്കായ ബിഎൻപി പാരിബയെയും കബളിപ്പിച്ചെന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. ബ്രഹ്‌മഭട്ടിന്റെ ബ്രോഡ്ബാൻഡ് ടെലികോം, ബ്രിഡ്ജ് വോയ്‌സ് തുടങ്ങിയ കമ്പനികൾ സാമ്പത്തികമായി കരുത്തുറ്റവയെന്ന വ്യാജ രേഖകളാണ് വായ്പയ്ക്കായി സമർപ്പിച്ചത്. ലഭിച്ച പണം ഇന്ത്യയിലേക്കും മൗറീഷ്യസിലേക്കുമാണ് മാറ്റിയതെന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം. 2020 മുതൽ എച്ച്പിഎസ് ഇൻവെസ്റ്റ്മെന്റ് പാർട്ട്നേഴ്സ് വഴി കോടികളുടെ വായ്പ ലഭിച്ചെങ്കിലും 2025 ജൂലൈയിൽ ഇമെയിൽ രേഖകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ബ്രഹ്‌മഭട്ട് ഇപ്പോൾ ഒളിവിലാണ് . ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിലുളള ഓഫീസുകൾ പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. ആഡംബര കാറുകൾ നിറഞ്ഞ വീടും ഇപ്പോൾ ശൂന്യമാണ്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ ബ്ലാക്ക്‌റോക്കും മറ്റ് വായ്പാ ദാതാക്കളും നിയമനടപടികൾ ആരംഭിച്ചു.
LITERATURE
ലണ്ടനിൽ അവസ്മരണീയമായ നിമിഷങ്ങൾ സമ്മാനിക്കുന്നതായിരുന്നു സി ലൈഫിലെ സന്ദർശനം. വിവിധതരത്തിലും രൂപത്തിലുമുള്ള ജലജീവികളെ അവയുടെ ആവാസ വ്യവസ്ഥയിൽ തന്നെ അടുത്തു കാണാം. കുട്ടികളുമൊത്ത് ഫാമിലിയായാണ് മിക്കവരും എത്തിയിരിക്കുന്നത്. ഒരാൾക്ക് 30 പൗണ്ടോളം ആണ് ടിക്കറ്റ് നിരക്ക്. എൻറെ സ്ഥിരം സ്വഭാവം വെച്ച് ഞങ്ങൾ അഞ്ചുപേർക്ക് എത്രയാകും എന്ന് കണക്കു കൂട്ടി നോക്കി. 15,000 രൂപയിൽ കൂടുതൽ എന്നത് ആദ്യം എൻറെ കണ്ണുതള്ളിച്ചു. പക്ഷേ അവിടെ ചിലവഴിച്ച രണ്ട് മണിക്കൂർ സമയം തികച്ചും അവസ്മരണീയവും വിജ്ഞാനപ്രദവുമായിരുന്നു. സി ലൈഫ് എന്ന പേരുണ്ടെങ്കിലും ലോകമെങ്ങുമുള്ള വ്യത്യസ്ത കാലാവസ്ഥയിലും പരിസ്ഥിതിയിലും ജീവിക്കുന്ന ജലജീവികളെ ഇവിടെ നമ്മൾക്ക് ദർശിക്കാനാവും. കടലിലെയും നദികളിലെയും ജീവികളെയും അന്റാർട്ടിക്കയിലെ പെൻഗ്വിനികളെയും നമ്മൾക്ക് ഇവിടെ കാണാം. കേരളത്തിലെ മഴക്കാടുകളുടെ ആവാസ വ്യവസ്ഥയ്ക്ക് സമാനമായ ആവിഷ്കരണവും സി ലൈഫിൽ കണ്ടെത്താനായി. ചില ദൃശ്യങ്ങൾ തെന്മലയിലെ ഫോറസ്റ്റ് വിസിറ്റിനിടെ പരിചിതമായ മഴക്കാടുകളുടെ ഓർമ്മകളിലേയ്ക്ക് എന്നെ കൊണ്ടെത്തിച്ചു. വളരെ അപൂർവ്വമായ മിരിസ്റ്റിക്ക മരങ്ങളുടെ സാന്നിധ്യം തെന്മലയിലെ ചെന്തുരുണി വന മേഖലയുടെ പ്രത്യേകതയാണ്. മിരിസ്റ്റിക്കാ ചെറുമരങ്ങളുടെ വേരുകൾക്കും പ്രത്യകതയുണ്ട് . ചതുപ്പിൽ ശ്വസിക്കാൻ ജലനിരപ്പിനു മീതെ ഉയർന്നു കാണുന്ന മിരിസ്റ്റിക്ക മരങ്ങളുടെ വേരുകൾ മനോഹരമായൊരു ദൃശ്യമാണ്. ലണ്ടൻ സി ലൈഫിലേയ്ക്ക് കാലെടുത്തു വച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ നമ്മൾ എവിടെയാണെന്നത് അപ്രസക്തരാകും. ലണ്ടൻ്റെ ഹൃദയ ഭാഗത്ത് തേംസ് നദികരയിലെ ലണ്ടൻ ഐ കണ്ടത് സമീപമാണെന്നത് നമ്മുടെ മനസ്സിലേക്ക് ഒരിക്കലും കടന്നു വരില്ല. ഇവിടെ കടലിന്റെയും ജലജീവികളുടെയും കൗതുകം ഉണർത്തുന്ന കാഴ്ചകൾ മാത്രം . തുടക്കം തന്നെ നമ്മളെ അത്ഭുതപ്പെടുത്തുന്നു. കാൽ ചുവട്ടിലെ ചില്ലു പാളികൾക്ക് താഴെ കൂറ്റൻ സ്രാവുകളുടെ ദൃശ്യം ഇനി കാണാനിരിക്കുന്ന അത്ഭുതങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്. സി ലൈഫ് അക്വേറിയത്തിൻ്റെ ഇടനാഴികകളിലൂടെ വിവിധതരം ജലജീവികളുടെ ഇടയിലൂടെ നടന്നപ്പോൾ ഏതോ ഒരു ഗൃഹാതുരത്വം എന്നെ വേട്ടയാടി. കേരളത്തിൽ നിന്ന് 4000 പരം കിലോമീറ്ററുകൾ അകലെയാണെന്ന ചിന്ത എന്ന് മദിച്ചു. അൻറാർട്ടിക്കയുടെ മഞ്ഞുപാളികളുടെ ഇടയിൽ ഓടി കളിച്ചിരുന്ന പെൻഗ്വിനികളുടെ ഒറ്റപ്പെട്ട ആവാസ വ്യവസ്ഥയിലെ ജീവിതം , ലണ്ടൻ നഗരത്തിന്റെ നടുക്ക് ജീവിക്കുന്ന അവയുടെ അവസ്ഥയും ഒറ്റപ്പെടലും ഒരു വേള എന്റെ മനസ്സിൽ വേദനയുടെ മിന്നായം പായിച്ചു. അറ്റാർട്ടിക്കയിൽ നിന്ന് 15,000 ത്തോളം കിലോമീറ്ററുകൾക്ക് അപ്പുറം ഏകാന്തതയുടെ ദുരന്തഭൂമിയിലെ തേങ്ങലുകൾ അവർ പരസ്പരം പങ്കുവെയ്ക്കുന്നുണ്ടാവും എന്ന് എനിക്ക് തോന്നി. ലോകത്തിലെ തന്നെ സമുദ്ര ജലജീവികളുടെ ഏറ്റവും മികച്ച പ്രദർശനശാലയെന്ന് വിശേഷിപ്പിക്കാവുന്നതാണ് ലണ്ടനിലെ സി ലൈഫ് അക്വേറിയം . ലണ്ടൻ സീ ലൈഫ് സന്ദർശനം, ഒരു വിനോദയാത്ര മാത്രമല്ല; അറിവും ബോധവത്കരണവും നിറഞ്ഞ അനുഭവമായിരുന്നു. കടലും അതിലെ ജീവികളും മനുഷ്യജീവിതത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മഹത്തായ സന്ദേശം പകർന്നുതരുന്ന അനുഭവം. 1997 ലാണ് ലണ്ടൻ അക്വേറിയം പ്രവർത്തനം ആരംഭിച്ചത് . 2008 ൽ ഈ രംഗത്തെ പ്രമുഖ ഗ്രൂപ്പായ മെർലിൻ എന്റർടൈൻമെന്റ് ഏറ്റെടുത്തതിനു ശേഷമാണ് സി ലൈഫ് ലണ്ടൻ അക്വേറിയം എന്നപേരിൽ പുനർ നാമകരണം ചെയ്തത്. ഇന്ന് 17 രാജ്യങ്ങളിലായി 50 ഓളം സീ ലൈഫ് അക്വേറിയം ആണ് മെർലിൻ എന്റർടൈൻമെന്റിന് ഉള്ളത്.   റ്റിജി തോമസ്  റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
EDITORIAL
Copyright © . All rights reserved