കൊച്ചി: കേരളത്തിലെ യുവ അഭിഭാഷകർക്കും നിയമബിരുദധാരികൾക്കും അന്താരാഷ്ട്ര നിയമരംഗത്തെ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഹോമെക്സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന യു.കെ. കോൺവെൻസിങ് ഇന്റേൺഷിപ്പ് പരിപാടിക്ക് കൊച്ചിയിലെ ഹോമെക്സ് ഗ്രൂപ്പ് ആസ്ഥാനത്ത് തുടക്കമായി. ഗവൺമെന്റ് പ്ലീഡറും അഭിഭാഷകനുമായ അഡ്വ. നിധിൻ പുല്ലുകാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹോമെക്സ് ഗ്രൂപ്പ് സി.ഇ.ഒ. രാജേഷ് ജോസഫ് അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ അക്ഷര ബിജു, നിയമവിഭാഗം മേധാവി ശ്രീവിദ്യ ഗോപാലകൃഷ്ണൻ, പ്രവർത്തന വിഭാഗം മേധാവി സ്റ്റിനി മാർട്ടിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഓഗസ്റ്റ് 10 മുതൽ 14 വരെ നടക്കുന്ന അഞ്ചുദിവസത്തെ പരിശീലനത്തിൽ യു.കെ. കോൺവെൻസിങ് രംഗത്തെ പ്രായോഗിക നടപടിക്രമങ്ങൾ, നിയമവ്യവസ്ഥ, പ്രൊഫഷണൽ നിലവാരങ്ങൾ, ഫയൽ കൈകാര്യം ചെയ്യൽ, ക്ലയന്റ് ആശയവിനിമയം, കേസ് പഠനങ്ങൾ എന്നിവയിൽ പരിശീലനം നൽകും. പ്രായോഗിക പരിചയത്തിനൊപ്പം വിദഗ്ധരുടെ മാർഗനിർദേശവും പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ യുവ നിയമപ്രതിഭകൾക്ക് ആഗോള നിയമരംഗത്തെ പ്രവർത്തനരീതികൾ നേരിട്ട് മനസ്സിലാക്കാനും പുതിയ കരിയർ സാധ്യതകൾ കണ്ടെത്താനും സഹായിക്കുന്ന ദീർഘകാല പരിശീലന സംരംഭങ്ങളുടെ തുടക്കമാണിതെന്ന് ഹോമെക്സ് ഗ്രൂപ്പ് അറിയിച്ചു. യുവതലമുറയിലെ നിക്ഷേപമാണ് ഭാവിയിലേക്കുള്ള ഏറ്റവും ശക്തമായ നിക്ഷേപമെന്ന ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ യുവ അഭിഭാഷകരുടെ കഴിവുകൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും സംഘാടകർ വ്യക്തമാക്കി.
പ്രസ്റ്റൺ: ജീവന് ഭീഷണിയായ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച മലപ്പുറം സ്വദേശിനിയായ മലയാളി യുവതി അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ തേടുന്നു. ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന റഫിയ ഷെറിൻ (30) ആണ് രോഗത്തോട് പൊരുതുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തലകറക്കം, ഛർദ്ദി, പേശിവേദന, കടുത്ത ക്ഷീണം, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് റഫിയ ആദ്യം നേരിട്ടത്.
2019ൽ മാസ്റ്റർ ബിരുദ പഠനത്തിനായി യുകെയിലെത്തിയ റഫിയ, കഴിഞ്ഞ ജൂണിൽ സുഹൃത്തുക്കൾക്കൊപ്പം ഈജിപ്തിലും സെർബിയയിലും നടത്തിയ യാത്രയ്ക്കിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്. യുകെയിൽ തിരിച്ചെത്തിയിട്ടും ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞത്. അസ്ഥിമജ്ജ പുതിയ രക്തകോശങ്ങൾ ഉൽപാദിപ്പിക്കുന്നത് നിലയ്ക്കുന്ന അപ്ലാസ്റ്റിക് അനീമിയയെ തുടർന്ന് നിലവിൽ ആഴ്ചയിൽ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ട അവസ്ഥയിലാണ് റഫിയ.
റഫിയയുടെ ജീവൻ രക്ഷിക്കാൻ അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള രോഗികൾക്ക് അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളിയാണെന്നാണ് അധികൃതർ പറയുന്നത്. റഫിയയ്ക്കും സമാന രോഗാവസ്ഥയിലുള്ളവർക്കും സഹായമാകുന്നതിനായി മലപ്പുറം മഞ്ചേരിയിൽ ഓഗസ്റ്റ് 15ന് യതീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റെം സെൽ രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിക്കും. DKMS വഴി രജിസ്റ്റർ ചെയ്ത് സ്വാബ് കിറ്റിലൂടെ ലളിതമായി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
തിരുവനന്തപുരം: ഡിവൈഎഫ്ഐ നാടക വിവാദത്തിൽ പ്രതികരണവുമായി മന്ത്രി പിസി വിഷ്ണുനാഥ്. കലാപ്രവർത്തകരുടെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുകയാണ് സർക്കാരിന്റെ നിലപാടെന്നും കലാകാരന്മാർക്കൊപ്പമാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. നാടകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ടെന്നും വിവാദത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച ‘മിസ്സ’ എന്ന നാടകമാണ് വിവാദമായത്. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഡനത്തിന് ഇരയായ സ്നേഹലതാ റെഡ്ഡിയുടെ ജീവിതകഥയാണ് നാടകത്തിന്റെ പ്രമേയം. നാടകത്തിൽ നഗ്നത പ്രദർശിപ്പിച്ചെന്ന ആരോപണമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.
നാടകത്തിലെ ഒരു ഭാഗം മാത്രം എടുത്ത് സദാചാരത്തിന്റെ കണ്ണിലൂടെ വിമർശിക്കുന്നവർ അടിയന്തിരാവസ്ഥക്കാലത്തെ കൊടിയ പീഡനങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രതികരിച്ചു. നാടകത്തിന്റെ ആശയവും പശ്ചാത്തലവും മനസ്സിലാക്കാതെയാണ് വിവാദം ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങനാശ്ശേരി: പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത പര്യടന സംഘം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം രാജസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ജയ്സൽമേർ കോട്ടയിൽ ആഘോഷിച്ചു. ഓഗസ്റ്റ് 9-ന് ചങ്ങനാശ്ശേരി പായിപ്പാട്ടിൽ നിന്ന് യാത്ര തിരിച്ച സംഘം ഇതിനോടകം 3500 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു.
ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന സംഘത്തിന്റെ യാത്ര കേരളത്തിൽ നിന്ന് ആരംഭിച്ച് നോർത്ത് ഗോവ, ഗുജറാത്തിലെ അഹമ്മദാബാദ്, സബർമതി ആശ്രമം, സ്റ്റാച്യു ഓഫ് യൂണിറ്റി, വുഡ് ഫോസിൽ പാർക്ക്, വൈറ്റ് ഡെസേർട്ട്, ഗ്രേറ്റ് റൺ ഓഫ് കച്ച് എന്നിവ സന്ദർശിച്ചാണ് മുന്നേറിയത്. ഭുജിന് വടക്കായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉപ്പുമരുഭൂമികളിലൊന്നായ ഗ്രേറ്റ് റൺ ഓഫ് കച്ച് സംഘത്തിന് വ്യത്യസ്തമായ അനുഭവമായി. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും നേരിട്ട് അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സംസ്ഥാനങ്ങളിലെ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്.
സിന്ധു നദീതട നാഗരികതയുടെ അവശേഷിപ്പുകളുമായി ബന്ധപ്പെട്ട ഹാരപ്പ–മൊഹൻജൊദാരോ പ്രദേശങ്ങളും സംഘം സന്ദർശിച്ചു. തുടർന്ന് പഞ്ചാബിലെ അമൃത്സർ, വാഗാ അതിർത്തി, ജമ്മു–കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് യാത്ര തുടരുക. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവും ജനജീവിതവും അടുത്തറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം മുന്നേറുന്നത്.
```
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നികുതി സംവിധാനത്തിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായി ഏകദേശം 8.64 ലക്ഷം നികുതിദായകർക്ക് ഓഗസ്റ്റ് 7 വെള്ളിയാഴ്ച പുതിയ റിപ്പോർട്ടിങ് സമയപരിധി ബാധകമാകും. എച്ച്.എം.ആർ.സി.യുടെ മേക്കിങ് ടാക്സ് ഡിജിറ്റൽ (MTD) പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വയം നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്കായി ത്രൈമാസ റിപ്പോർട്ടിങ് ആണ് നിർബന്ധമാക്കിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 50,000 പൗണ്ടിൽ കൂടുതൽ വരുമാനമുള്ള സ്വയംതൊഴിലുകാരും വാടക വരുമാനമുള്ളവരുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്.
പുതിയ സംവിധാനപ്രകാരം അംഗീകൃത അക്കൗണ്ടിങ് സോഫ്റ്റ്വെയർ ഉപയോഗിച്ച് വരുമാനവും ചെലവും സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രേഖകളിൽ സൂക്ഷിച്ച് ത്രൈമാസ അടിസ്ഥാനത്തിൽ എച്ച്.എം.ആർ.സി.യ്ക്ക് സമർപ്പിക്കണം. 2025-26 സാമ്പത്തിക വർഷത്തിൽ 30,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2027 ഏപ്രിൽ മുതലും, 2026-27 വർഷത്തിൽ 20,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2028 ഏപ്രിൽ മുതലും ഈ സംവിധാനം ബാധകമാകും.
അവസാന തീയതി കഴിഞ്ഞാലും ആദ്യ വർഷത്തിൽ പിഴ ഈടാക്കിയില്ലെങ്കിലും റിപ്പോർട്ടുകൾ പിന്നീട് സമർപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. നികുതി ബാധ്യത മുൻകൂട്ടി കണക്കാക്കി പ്രത്യേക സേവിങ്സ് അക്കൗണ്ടിൽ തുക മാറ്റിവെക്കുന്നത് സാമ്പത്തിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
വാഷിങ്ടൺ ∙ യുഎസിലെ അരിസോണ സംസ്ഥാനത്ത് 19 വയസ്സുകാരിയായ കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ യുവാവ് ജർമനിയിൽ അറസ്റ്റിലായി. അരിസോണ സർവകലാശാല വിദ്യാർഥിനിയായ ജൂലിസ റൂബി സലാസറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് 20 വയസ്സുകാരനായ വരുൺ ബാച്ചിഗാരിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവശേഷം യുഎസിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ ജർമനിയിലെ ബെർലിനിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബത്തിന്റെ അഭ്യർഥനയെ തുടർന്ന് യുവതിയുടെ ക്ഷേമം അന്വേഷിക്കാൻ അപ്പാർട്ട്മെന്റിലെത്തിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തു നിന്ന് ലഭിച്ച തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് വരുൺ ബാച്ചിഗാരിയെ പ്രതിയായി തിരിച്ചറിഞ്ഞത്.
കൊലപാതകത്തിനു പിന്നാലെ ടക്സണിൽനിന്ന് ഹൂസ്റ്റൺ വഴി ബെർലിനിലേക്ക് കടന്ന പ്രതിയെ യുഎസ് ഫെഡറൽ അന്വേഷണ ഏജൻസികളുടെയും ജർമൻ അധികൃതരുടെയും ഏകോപിത നടപടിയിലൂടെയാണ് പിടികൂടിയത്. നിലവിൽ ജർമൻ കസ്റ്റഡിയിലുള്ള ഇയാളെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം യുഎസിന് കൈമാറുമെന്ന് റിപ്പോർട്ടുകളുണ്ട്.
രാജൻ എൻ കെ
യാത്രയ്ക്കിടയിൽ ഉറക്കത്തിൽ നിന്നുംനാരായൺകുട്ടി പലതവണ ദു:സ്വപ്നം കണ്ട് ഞെട്ടിയുണർന്നു. ഇരുട്ടിലൂടെ അതിവേഗം പായുന്ന തനിക്കൊപ്പം ഒരു ബലിക്കാക്ക പറന്നു വരുന്നു.കരിപോലെ കറുത്ത ചിറകുകൾ ആഞ്ഞുവീശി കഴുത്തറ്റം കറുത്ത ഒരുകാക്ക.
ഇക്കുറി കർക്കിടവാവിന് ബലിയിടാൻ കഴിഞ്ഞില്ല. ഓഫീഷ്യൽ ടൂറിലായിരുന്നു.ഒരു പക്ഷെ ബലിച്ചോറ് കാണാതെ അച്ഛന്റെ ആത്മാവ് തന്നെ ഓർമ്മപ്പെടുത്തിയതാണോ? അയാളുടെ മനസ്സിൽ നേർത്തൊരു വിങ്ങൽ ഘനീഭവിച്ചു.പിന്നെയത് ഒരു നൊമ്പരമായി നീറിക്കൊണ്ടിരുന്നു.ഓണാഘോഷത്തിനായി
ഭിലായിൽനിന്ന് അയാൾകുടുംബസമേതം നാട്ടിലേക്ക് വരികയാണ്
തീവണ്ടിയിറങ്ങി ടാക്സിയിൽ വീട്ടിലേക്ക് മടങ്ങുബോൾ അയാൾ മൂകമായിരുന്നു. ഭർത്താവിന്റെ പെട്ടന്നുള്ള ഭാവമാറ്റത്തിൽ സുശീല അത്ഭുതപ്പെട്ടു.
ചേട്ടനിതെന്തുപറ്റി ഒരുമൗനം കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു. എന്തോ മനസ്സിലുണ്ട്.
ഒന്നുല്ല. നിനക്ക് വെറുതെ തോന്നുന്നതാ.
അയാൾ ചിരിക്കാൻ ശ്രമിച്ചു. ഇതൊന്നുമാരോടും പങ്കു വെക്കേണ്ടതല്ലന്ന് അയാൾക്കറിയാം. വീടെത്താറായി.
ബാഗ്ലൂര് നിന്ന് നീലിമയും കുടുംബവും ചെന്നൈയിൽ നിന്ന് നിരുപമയും കുടുംബവും പതിവ് തെറ്റിക്കാതെ കൈതമറ്റം തറവാട്ടിലേക്ക് ഓണാഘോഷത്തിനായി പുറപ്പെട്ടിട്ടുണ്ട്. കാരണവരായിരുന്ന ശങ്കരൻനായർക്ക് ചില പ്രത്യേകചിട്ടയും ക്രമങ്ങളുമൊക്കെയുണ്ടായിരുന്നു. അതാണ് മൂത്ത മകൻ നാരായണൻ കുട്ടിയിലൂടെ മുറതെറ്റാതെ നടപ്പാവുന്നത്.
തറവാട്ട് മുറ്റത്ത് നാരായൺകുട്ടിയുടെ മകൾ കല്യാണി പൂവിടുന്നത് നോക്കി അമ്മ നടയിലിരുന്നു. അമ്മയുടെ മുഖത്ത് പതിവ് സന്തോഷമില്ല. അത് കണ്ട് നാരായൺകുട്ടി പെട്ടന്ന് മുഖം തിരിച്ചു.ഒരുബലിക്കാക്ക മസ്സിലൂടെ പെട്ടന്ന്പറന്നു പോയി.
ഉച്ചയ്ക്ക് മുമ്പേ ബാംഗ്ലൂര് നിന്നും ചെന്നെയിൽനിന്നുമുള്ളവർ കുട്ടികളുമായെത്തി. പൂമുഖത്ത് വച്ചിട്ടുള്ള ശങ്കരൻ നായരുടെ ചില്ലിട്ട ചിത്രത്തിൽ പെട്ടെന്നൊരു തിളക്കം മിന്നി മാഞ്ഞു. അച്ഛന് സന്തോഷമായി തന്റെ കാലശേഷവുംരക്ത ബന്ധങ്ങൾ കൂടിച്ചേർന്ന് ഒരു നദിയായി ഒഴുകുകയാണ് .
തറവാടിന് ശാഖകൾ പൊട്ടി വളർന്നപ്പോൾ ആദ്യം നാരായൺകുട്ടി ഭിലായിലേക്ക് പറച്ചു നടപ്പെട്ടു. രണ്ട് പെൺ മക്കളേയും കെട്ടിച്ചു വിട്ടപ്പോൾ ഇളയവൻ നീലാംബരനും അച്ഛനുമമ്മയും മാത്രമായി വീട്ടിൽ. അപ്പോൾ ശങ്കരൻ നായർ ഒരു കാര്യം തീർത്തു പറഞ്ഞു.
മുമ്പ് നടന്നതു പോലെ ഓണത്തിനും വിഷുവിനും മക്കളെല്ലാവരും ഈ തറവാട്ട് മുറ്റത്ത് ഒത്തു ചേരണം. ഈ വീടിന്റെ തെക്കിനിയിൽ നിലത്ത് തൂശനില വച്ച് ചമ്രം പടിഞ്ഞിരുന്ന് എല്ലാവരും ഒന്നിച്ച് സദ്യ ഉണ്ണണം.ഈ അടുക്കളയിൽ സദ്യ വേവണം.
ഞാൻ പറയുന്നത് കേൾക്കുന്നുണ്ടല്ലോ എല്ലാവരും.
നാരാണൻകുട്ടീ. നീയല്ലേ മൂത്തത്
എന്നും ഈ കസേരയിൽ ഞാനുണ്ടാവില്ല.അതുകൊണ്ട് ഇക്കാര്യത്തിൽ നീ കണിശം വയ്ക്കണം.
അച്ഛൻ പോയശേഷം ഇത് രണ്ടാമത്തെ ഓണമാണ്.
തറവാട്ടിലെത്തുന്ന വേളകൾ അച്ഛന്റെ ഓർമ്മകളുടെ സാന്നിധ്യമറിയുന്ന ദിവസമായി മാറി. ഓണത്തിന് മാത്രമാണ് അച്ഛൻ അടുക്കളയിൽ കയറുന്നത്.കായ വറക്കുന്നതും പായസം വെയ്ക്കുന്നതും അച്ഛനായിരുന്നു. അച്ഛന്റെ ചാരു കസേര ശൂന്യമായിട്ട് രണ്ടു വർഷമായി.വാത്സല്യത്തിന്റെ കൈത്തഴമ്പ് പതിഞ്ഞ ഊന്നുവടി വെറുതെ ഒന്നു ഓമനിച്ചപ്പോൾ അച്ഛന്റെ ഗന്ധമെന്നിൽ നിറഞ്ഞു. അച്ഛനോടൊപ്പമല്ലാതെ ഉണ്ണുന്ന രണ്ടാമത്തെ ഓണം.
ഈ ചിങ്ങത്തിൽ അമ്മയ്ക്ക് എൺപത്തിരണ്ട് കഴിഞ്ഞു. മ്ലാനമായ ആ മുഖത്തെ ദുഃഖം വായിച്ചെടുക്കാൻ തനിക്കു മാത്രമേ കഴിയൂ. കഴിഞ്ഞ തവണ കാണുമ്പോൾ മുടിയിൽഇത്തിരി കറുപ്പ് ബാക്കിയുണ്ടായിരുന്നു ഇന്ന് അതും കൂടി കാലം നരതീർത്തു.
അനിയത്തിമാർ രണ്ടു പേരും ഉൽസാഹിച്ച് സദ്യ റെഡിയാക്കി. തെക്കിനിയിൽ ഇല വച്ചു.എല്ലാവർക്കും ഒപ്പം അച്ഛനും ഒരില വച്ചു. തൊട്ടടുത്ത് അമ്മയിരുന്നു.ചോറും കറികളും പായസവുംഎല്ലാം വിളമ്പി.എല്ലാവരും ഒന്നിരിച്ചിരുന്ന് ഓണ സദ്യ ഉണ്ടു. അവിയൽ കൊള്ളാം. ആരാ ഉണ്ടാക്കിയത് ? അമ്മ തിരക്കി. സൂ ശീലയേട്ടത്തിയാമ്മേ ? നീലിമ പറഞ്ഞു. ഞാനൂഹിച്ചു. കറികളെല്ലാം നന്നായിട്ടുണ്ട്. .ഇനി എന്റെ മക്കളോടൊപ്പം ഓണമുണ്ണാൻ അടുത്തയാണ്ടിൽ ഞാനുണ്ടാവുമോ ആവോ? അമ്മയുടെ കണ്ണു നിറഞ്ഞു. വെറുതെ സങ്കടപ്പെടാൻ അമ്മയെ കഴിഞ്ഞേ ആളുള്ളു. നിരുപമ അമ്മയെ കളിയാക്കി.
ചിരിച്ചു കളിച്ചു സന്തോഷം പങ്കിടുന്നതിനിടയിൽ പെട്ടന്നൊരു മൂകത.
എന്താമ്മേ ഇത്? ഒരു നല്ല ദിവസായിക്കോണ്ട് ഇത്തരം വർത്താനം ഒന്നും വേണ്ട.നാരായൺകുട്ടി അമ്മയെ ശാസിച്ചു. എല്ലാവരും എഴുന്നേറ്റുകൈ കഴുകി. അമ്മ അച്ഛന്റെ ഇലയും കൂടി എടുത്ത് എഴുന്നേറ്റു.
ഉച്ചതിരിഞ്ഞപ്പോൾ എല്ലാവരും മടക്കയാത്രയുടെ ആലോചന തുടങ്ങി. നീലാംബരൻ എല്ലാവരോടുമായി പറഞ്ഞു. പോകും മുമ്പ് എനിക്കൊരു കാര്യംപറയാനുണ്ട്.
എന്താ ? നാരായൺകുട്ടി തിരക്കി.
ഞാനീ വീടും സ്ഥലവും വിൽക്കുകയാണ്.
ങേ ! വിൽക്കുകയോ? മടക്കിയ ഷർട്ട് കയ്യിൽ പിടിച്ച് നാരായൺകുട്ടി പ്രതിമ കണക്കെ നിന്നു പോയി.
എന്തിന്?
ഒരു പാട് കടമുണ്ട്.ഇതല്ലാതെ വേറെ വഴിയില്ല.നീലാംബരൻ നിസ്സഹായത വെളിപ്പെടുത്തി. വിൽക്കാനൊന്നും പറ്റില്ല. അച്ഛനുറങ്ങുന്ന മണ്ണാണിത് അയാൾ വൈകാരികമായി തിളച്ചു.
ആരും ഒച്ച വെയ്ക്കണ്ട. നീലാംബരൻ ആദ്യമായി ചേട്ടനു നേരേ കയർത്തു.എനിക്കിത് അച്ഛൻ എഴുതിത്തന്ന മണ്ണാണ്. ചേട്ടന്റെ മുഖത്ത് നോക്കിയാണ് അവൻ പറഞ്ഞത് മാത്രമല്ല നീലാംബരന്റെ ശരീര ഭാഷയിൽ നാരായണൻ കുട്ടി ഒന്നു പതറി
നീലാംബരൻ കൊച്ചുകുട്ടിയല്ലന്നും വളർന്ന് പുരുഷനായെന്നും ബോധ്യപ്പെട്ടനിമിഷം. ചേട്ടനീ വസ്തു വാങ്ങിച്ചോ. നീലാംബരൻ ആ സാധ്യതയും ആരാഞ്ഞു. വസ്തു പുറത്തുവിറ്റന്നുള്ള പേരുദോഷം ഒഴിവാക്കാല്ലോ.
ഞാനോ? എന്താ നീലാ നീയിപ്പറയുന്നത് ?
ഞാൻ ഭിലായിൽ സെറ്റിൽഡല്ലേ?മക്കളാരും ഇങ്ങോട്ട് വരില്ല.
കൃഷി കൊണ്ട് ഇക്കാലത്ത് ജീവിക്കാൻ പറ്റില്ല. കൃഷി ചെയ്ത് ചെയ്താ ഞാൻ കടക്കാരനായത്. മറ്റെന്തെങ്കിലും ബിസിനസ്സ് നോക്കണം. അതിന് മുമ്പായി ഈവസ്തു വിൽക്കണം.
ഉപദേശമൊന്നുമല്ല എന്നാലും പറയുവാ നീലിമ പറഞ്ഞു. അമ്മയുടെ കാലം കഴിഞ്ഞു വിറ്റാ പോരേ?
എന്നാ ചേച്ചിയെനിക്കൊരു ഇരുപത്തഞ്ച് ലക്ഷം രൂപ താ.
എന്റെ കയ്യിലെവിടുന്നാ കാശ് ?
എന്നാ വലിയ ഉപദേശവുമായി വരണ്ട.
നീ നിന്റെ ഇഷ്ടംപോലെ ചെയ്യ് . ദേ ഞാൻ പോയേക്കാം.
മക്കളുടെ സംസാരമെല്ലാം കേട്ടുകൊണ്ട് അകത്ത് കട്ടിലിൽ കണ്ണടച്ചു കിടന്ന അമ്മ സങ്കടത്തോടെ പുറത്തു വന്നു ആ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. അദ്ധ്വാനിച്ചുണ്ടാക്കിയ മണ്ണിൽ ഇന്നൊരവകാശവുമില്ല.
നീലാംബരാ... അമ്മ വിളിച്ചു. നിന്റെ അവസ്ഥ അമ്മയ്ക്കറിയാം. എന്റെ കാലം കഴിഞ്ഞിട്ടു പോരേ വില്പനയൊക്കെ.
എനിക്ക് മനസ്സിലായമ്മേ. അമ്മയെങ്കിലും എന്റെ കൂടെ നിൽക്കുമെന്നു കരുതി.ആർക്കും എന്റെ അവസ്ഥ മനസ്സിലാകുന്നില്ല. അമ്മയ്ക്കു പോലും. നീലാംബരൻ പൊട്ടിത്തെറിച്ചു.
മോനേ!
കടുത്ത വാക്കുകളുടെ മുനയിൽ അമ്മയുടെ അകം നൊന്തുപിടഞ്ഞു.
ഇന്നലെ വരെ കാണാത്ത അകൽച്ച അവരെ തളർത്തി. ഇനി മരണം വരെ ഈ മുറിവ് നീറിക്കൊണ്ടിരിക്കും.
എനിക്ക് മക്കളോട് ഒന്നേ പറയാനുള്ളു. ഈ മണ്ണീന്ന് അമ്മയെ എറക്കി വിടരുത്. അമ്മക്കത് താങ്ങാനാവില്ല.
അന്ന് രാത്രി ഏറെവൈകുവോളം മക്കൾ നാലു പേരും തർക്കങ്ങളും വാക്ക്ഗ്വാദങ്ങളുമായി ഇരുന്നു. ഒരു ബലിക്കാക്ക വീണ്ടും മനസ്സിൽ ചിറകടിച്ചു പറന്നപ്പോൾ നാരായൺകുട്ടി അലറി. ആരും ഇനി ഒരക്ഷരം പോലും മിണ്ടണ്ട.തറവാട് നീപറയുന്ന വിലയ്ക്ക് ഞാൻ വാങ്ങും. പെട്ടന്നൊരു നിശബ്ദത അവിടെ പരന്നു.. നാരായൺകുട്ടിയും അമ്മയുമൊഴികേ ബാക്കിയെല്ലാവരും അവരവരുടെ മാളങ്ങളിലേക്ക് പിൻവലിഞ്ഞു.
പിറ്റേന്ന് വസ്തു പ്രമാണമാക്കി നീലാംബരന് പണം കൊടുത്തു. അപ്പോൾ നാരായൺകുട്ടി പറഞ്ഞു അച്ഛന്റ വാക്കിന് മാറ്റമില്ല. അത് ഇനിയും തുടരും.
കൈതമറ്റം തറവാട്ടിൽ ഒരുയുദ്ധം കഴിഞ്ഞത് പോൽ അംഗങ്ങൾ പരസ്പരം കാണാതെ മുഖം കൊടുക്കാതെ നടന്നു. നാരായൺ കുട്ടി അമ്മയുടെ അടുത്തിരുന്നു.. ആ മാതൃഹൃദയം വല്ലാതെ പൊള്ളിയിരുന്നു. വൈകാതെ എന്തോ സംഭവിക്കുമെന്നൊരു തോന്നൽ മനസ്സിൽ കരട് വീഴ്ത്തി.
അമ്മയ്ക്ക് കാവലിരുന്ന് രാത്രിയിലെപ്പഴോ അയാളുറങ്ങി.പിറ്റേന് എല്ലാവരും ഉണർന്നു. ഒരാളൊഴികെ. നാരായൺകുട്ടി മാത്രം ഉണർന്നില്ല. കൂടെയെത്തിയ ബലിക്കാക്കക്കൊപ്പം ചിറക്കുകൾ ആഞ്ഞു വീശി ഇരുട്ടിലൂടെ അയാൾ ദൂരേക്ക് പറക്കുകയായിരുന്നു.
രാജൻ എൻ കെ: - കോട്ടയം ജിലയിൽ മാഞ്ഞൂർ സ്വദേശി. റിട്ടയേർഡ് പോളിടെക്നിക് അധ്യാപകർ. ഭാര്യ സതികുമാരി റിട്ടയേർഡ് ടീച്ചർ. രണ്ട് പെൺമക്കൾ. ഇപ്പോൾ സൃഷ്ടിപഥം, സർഗ്ഗസൃഷ്ടി , ഭാഷാ മലയാളം സാഹിത്യവേദി , നല്ലെഴുത്ത് തുടങ്ങിയ എഫ്ബി സാഹിത്യ കൂട്ടായ്മകളിൽ കഥകളും കവിതകളുമെഴുതുന്നു. മേൽപ്പറഞ്ഞ ഗ്രൂപ്പുകളിൽ നിന്നും നിരവധി തവണ മികച്ച എഴുത്തുകാർക്കുള്ള ആദരം കിട്ടിയിട്ടുണ്ട്. കൂടാതെ രണ്ട് പുസ്തകങ്ങളിൽ ഭാഗഭാക്കായിട്ടുണ്ട്. പല പൂക്കൾ ഒരു പൂക്കളം .നവതൂലിക പുറത്തിറക്കിയ ഓണക്കവിതാ സമാഹാരത്തിലും മയൂഖം കലാസാഹിത്യവേദി പുറത്തിറക്കിയ കാറ്റാടിക്കാവിലെ തെയ്യം എന്ന കഥാ സമാഹാരത്തിലും . മരുഭൂമിയിലെ പഥികൻ , മഴ നനഞ്ഞ മനസ്സുകൾ തുടങ്ങിയ കഥാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട് . ഇപ്പോൾ തപസ്യ കലാ സാഹിത്യ വേദി മാഞ്ഞൂർ യൂണിറ്റിന്റെ പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു.