MAIN NEWS
UK
ന്യൂസ് ഡെസ്ക്, മലയാളം യുകെ ഇപ്സ്വിച്ചിലെ മലയാളി സമൂഹത്തിന്റെ പ്രിയങ്കരനായിരുന്ന കേരള കൾച്ചറൽ അസോസിയേഷൻ ഇപ്സ്വിച്ചിന്റെ മുൻ പ്രസിഡന്റും കുട്ടനാട് സംഗമം യുകെയുടെ സജീവ പ്രവർത്തകനുമായിരുന്ന ബാബു മത്തായിയുടെ അനുസ്മരണ ശുശ്രൂഷകൾ സെപ്റ്റംബർ 16ന് നടക്കും. രാവിലെ 11ന് ടഡൻഹാം റോഡിലെ ‘Venue 16’, Ipswich, IP4 3QJ എന്ന വിലാസത്തിലാണ് മെമ്മോറിയൽ മാസ് നടക്കുന്നത് . കേരള കൾച്ചറൽ അസോസിയേഷൻ ഇപ്സ്വിച്ചിന്റെ പ്രസിഡന്റായി രണ്ടുതവണ സേവനമനുഷ്ഠിച്ച ബാബു മത്തായി വിവിധ സാമൂഹിക - സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഇപ്സ്വിച്ചിൽ നടന്ന അഞ്ചാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനർ സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. കുട്ടനാടിന്റെ പാരമ്പര്യവും സൗഹൃദവും യുകെയിലെ മലയാളി സമൂഹവുമായി ചേർത്തുനിർത്തുന്നതിൽ അദ്ദേഹം നൽകിയ നേതൃത്വവും പിന്തുണയും ഏറെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്താനും അവസാനമായി പ്രിയപ്പെട്ട ബാബുവിന് ആദരാഞ്ജലി അർപ്പിക്കാനും നിരവധി പേരാണ് ചടങ്ങിൽ എത്തുന്നത്. 59-ാം വയസ്സിലാണ് ബാബു മത്തായി വിടപറഞ്ഞത്. സംഘടനാ പ്രവർത്തനങ്ങളിലെ നേതൃത്വവും സമൂഹത്തോടുള്ള പ്രതിബദ്ധതയും സൗഹൃദപരമായ ഇടപെടലുകളും അദ്ദേഹത്തെ ഏവരുടെയും പ്രിയങ്കരനാക്കി. കുടുംബാംഗങ്ങൾ എല്ലാവരെയും മെമ്മോറിയൽ മാസിലേക്കും തുടർന്നുള്ള അന്ത്യകർമങ്ങളിലേക്കും സാദരം ക്ഷണിച്ചിട്ടുണ്ട്. പ്രിയപ്പെട്ട ബാബു മത്തായിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനും കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരാനും ഇപ്സ്വിച്ചിലെ മലയാളി സമൂഹം ഒരുമിച്ചെത്തും. തൽസമയ ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
സൗത്ത് വെയിൽസിലെ മലയാളി സമൂഹത്തിന് അഭിമാനമായി അമ്മയും മകളും ലോക റെക്കോർഡിന്റെ ഭാഗമായി. ഭാരതനാട്യ കലാകാരിയും നർത്തകിയും ഗുരുവുമായ ദേവിപ്രഭ സുരേന്ദ്രനും മകൾ ദേവിതീർഥ രാജും സെപ്റ്റംബർ ആറിന് ലണ്ടനിലെ ലോഫ്ടൺ ഗ്രാൻഡ് മാർക്യൂവിൽ നടന്ന ജിസിഎൽ ഉത്സവ് മേള 2026ൽ ആണ് അഭിമാന നേട്ടം കരസ്ഥമാക്കിയത് . ഗ്രിഫിൻ കോളജ് ലണ്ടൻ സംഘടിപ്പിച്ച പരിപാടിയിൽ യുകെയിൽനിന്നും വിവിധ രാജ്യങ്ങളിൽനിന്നുമെത്തിയ ആയിരത്തിലേറെ നർത്തകരോടൊപ്പം 17 മിനിറ്റ് ദൈർഘ്യമുള്ള ശിവപഞ്ചാക്ഷരിയെ ആസ്പദമാക്കിയ ഭാരതനാട്യ അവതരണത്തിലാണ് ഇരുവരും അണിനിരന്നത്. ‘ലോംഗസ്റ്റ് ശിവ-തീംഡ് ഭാരതനാട്യം ക്ലാസിക്കൽ റെപ്പർട്ടറി’ എന്ന പേരിൽ ഗ്ലോബൽ വേൾഡ് റെക്കോർഡ് അംഗീകരിച്ച പ്രകടനത്തിന് ഔദ്യോഗിക സർട്ടിഫിക്കറ്റും മെഡലും ലഭിച്ചു. കുട്ടിക്കാലം മുതൽ നൃത്തത്തെ ജീവിതത്തിന്റെ ഭാഗമാക്കിയ ദേവിപ്രഭ ദീർഘകാലം പരിശീലനം നേടിയ കലാകാരിയാണ്. മൂന്നാം വയസ്സിൽ നൃത്തപഠനം ആരംഭിച്ച അവർ ഗുരു രാധാമണിയുടെ കീഴിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ഭാരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഇന്ത്യയിൽ നാട്യവേദ സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് സ്ഥാപിച്ച ദേവിപ്രഭ, രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിൽ അവതരണം, നൃത്തസംവിധാനം, അധ്യാപനം എന്നീ മേഖലകളിൽ സജീവമാണ്. ഭാരതനാട്യത്തിനു പുറമെ മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി, തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങിയ കലാരൂപങ്ങളിലും പ്രാവീണ്യമുണ്ട്. വെയിൽസിലെത്തിയശേഷവും കാർഡിഫിലെ റാധായാത്ര ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള വിവിധ സാംസ്കാരിക പരിപാടികളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും നൃത്തസംവിധാനം നിർവഹിക്കുകയും ചെയ്തു. 2023, 2024 വർഷങ്ങളിൽ കാർഡിഫിലെ ആഡംസ്‌ഡൗണിൽ നടന്ന ഗ്വെൽഡ് പാർക്ക് ഫീസ്റ്റ്, നോഫിറ്റ് സ്റ്റേറ്റ് കമ്മ്യൂണിറ്റി ഫെസ്റ്റിവൽ തുടങ്ങിയ കലാപരിപാടികളിലും ദേവിപ്രഭയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. അമ്മയുടെ പാത പിന്തുടർന്ന് ദേവിതീർഥയും ചെറുപ്പം മുതലേ ഭാരതനാട്യരംഗത്ത് സജീവമാണ്. ഇപ്പോൾ ജിസിഎസ്ഇ പഠനത്തിന് തുടക്കം കുറിച്ചിരിക്കുന്ന ദേവിതീർഥ കാർഡിഫിലെ വിവിധ സമൂഹ പരിപാടികളിലും നൃത്താവതരണങ്ങൾ നടത്തിയിട്ടുണ്ട്. യുകെഎംഎ 2025 വെയിൽസ് റീജിയണൽ മത്സരത്തിൽ അമ്മയും മകളും ഭാരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയതും ഈ കുടുംബത്തിന്റെ കലാനേട്ടങ്ങളിൽ ശ്രദ്ധേയമായി. “ഭാരതനാട്യം ഒരു വേദികലയെന്നതിലുപരി സംസ്കാരത്തെ സംരക്ഷിക്കാനും കഥകൾ പറയാനും സമൂഹത്തെ ഒന്നിപ്പിക്കാനുമുള്ള വഴിയാണ്. മകളോടൊപ്പം ഈ ലോക റെക്കോർഡിന്റെ ഭാഗമാകാൻ കഴിഞ്ഞത് കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും അഭിമാനിക്കാവുന്ന ഓർമയാണ് എന്ന് ദേവിപ്രഭ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
LATEST NEWS
INDIA / KERALA
കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എറണാകുളം മുൻസിഫ് കോടതിയിലാണ് ഹർജി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ സനൽകുമാർ ശശിധരൻ നിരന്തരം തന്നെ അപമാനിക്കുകയാണെന്നും ഇതിന്റെ ഭാഗമായി നിരവധി പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും മഞ്ജു വാര്യർ ഹർജിയിൽ ആരോപിച്ചു. തനിക്കെതിരായ സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും സനൽകുമാറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് മഞ്ജു വാര്യരുടെ ആവശ്യം. ഏറെ നാളായി സനൽകുമാർ നടത്തുന്ന പ്രതികരണങ്ങൾ തനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായും അവർ ഹർജിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, മഞ്ജു വാര്യർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് സനൽകുമാർ ശശിധരൻ കഴിഞ്ഞ ആറ് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുകയാണ്. മഞ്ജു വാര്യർ തടവിലാണെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സനൽകുമാറിന്റെ സമരം. സർക്കാർ സംവിധാനങ്ങളോ നിയമസംവിധാനങ്ങളോ തന്റെ ആവശ്യങ്ങളിൽ നടപടി സ്വീകരിക്കാത്തതിനാലാണ് സമരമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് മഞ്ജു വാര്യർ കോടതിയെ സമീപിച്ചത്. സനൽകുമാറിന്റെ സമരത്തെ പരിഹസിച്ച് മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരും സമൂഹമാധ്യമത്തിൽ പ്രതികരിച്ചിരുന്നു.
VIDEO GALLERY
ASSOCIATION
Travel
ന്യൂസ് ഡെസ്ക്, മലയാളം യുകെ ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ ആരംഭിച്ച ഭാരതപര്യടനസംഘം 13,000 കിലോമീറ്ററിലധികം യാത്ര പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങുന്നു. ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന മൂന്നംഗ സംഘം ഇന്ത്യയുടെ ചരിത്രവും പൈതൃകവും സംസ്കാരവും പ്രകൃതിവൈവിധ്യവും നേരിട്ടറിയുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്രയുടെ അവസാനഘട്ടത്തിലാണ്. സെപ്റ്റംബർ 12 ശനിയാഴ്ചയോടെ കേരളത്തിൽ തിരിച്ചെത്തുമെന്ന് യാത്രയ്ക്ക് നേതൃത്വം നൽകുന്ന സി.പി. മോഹനൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. കേരളത്തിൽ നിന്ന് യാത്ര ആരംഭിച്ച് ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു–കശ്മീർ, ലഡാക്ക് തുടങ്ങിയ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സംഘം അമൃത്സറിലെ ജാലിയൻവാലാബാഗ്, ഗോൾഡൻ ടെംപിൾ, അട്ടാരി–വാഗാ അതിർത്തി, പഹൽഗാം, ശ്രീനഗറിലെ ദാൽ തടാകം, മുഗൾ ഗാർഡൻ, ശങ്കരാചാര്യ മന്ദിർ, ഖാർദുങ് ലാ, പാങ്ങോങ് തടാകം തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ചരിത്രവും ജനജീവിതവും സംസ്കാരവും അടുത്തറിയുന്നതിനൊപ്പം യാത്രയിലുടനീളം വ്യത്യസ്ത ഭൂപ്രകൃതികളും ജീവിതരീതികളും സംഘം അനുഭവിച്ചറിഞ്ഞു. ഉത്തരാഖണ്ഡിലെ യാത്രയും സംഘത്തിന്റെ ഭാരതപര്യടനത്തിലെ പ്രധാന അനുഭവങ്ങളിലൊന്നായിരുന്നു. കേദാർനാഥ് മന്ദിർ, ബദ്രിനാഥ് മന്ദിർ, ഗംഗോത്രി, യമുനോത്രി തുടങ്ങിയ പ്രധാന തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച സംഘം ഹരിദ്വാറിലെയും ഋഷികേശിലെയും ആത്മീയ–സാംസ്കാരിക പൈതൃകവും അടുത്തറിഞ്ഞു. ഹിമാലയൻ മലനിരകളുടെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങളിലെ പ്രകൃതിഭംഗിയും തീർഥാടന സംസ്കാരവും നേരിൽ അനുഭവിച്ചറിഞ്ഞത് യാത്രയ്ക്ക് വേറിട്ട അനുഭവമായി. യാത്രയുടെ ഭാഗമായി ഡൽഹിയിലെ റെഡ് ഫോർട്ട്, കുത്തുബ്മിനാർ, ജുമാ മസ്ജിദ്, ഇന്ത്യാ ഗേറ്റ്, കർത്തവ്യപഥ്, രാഷ്ട്രപതി ഭവൻ എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി. മുഗൾകാല പൈതൃകവും സ്വാതന്ത്ര്യസമര ചരിത്രവും ആധുനിക ഇന്ത്യയുടെ ഭരണകേന്ദ്രവും ഒരേ നഗരത്തിൽ അടുത്തറിയാൻ കഴിഞ്ഞത് യാത്രയിലെ ശ്രദ്ധേയമായ അനുഭവങ്ങളിലൊന്നായി. രാത്രിയിൽ ദേശീയപതാകയുടെ നിറങ്ങളിൽ പ്രകാശിച്ച ഇന്ത്യാ ഗേറ്റും കർത്തവ്യപഥും സംഘത്തിന്റെ യാത്രയിലെ വേറിട്ട കാഴ്ചയായി. ആഗ്രയിലെ ലോകപ്രശസ്ത താജ്മഹലും സംഘം സന്ദർശിച്ചു. മുഗൾ വാസ്തുവിദ്യയുടെ വിസ്മയമായി അറിയപ്പെടുന്ന താജ്മഹൽ നേരിൽ കാണാനായത് യാത്രയിലെ ശ്രദ്ധേയമായ അനുഭവങ്ങളിലൊന്നായി. ആദ്യം യാത്രാപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന നേപ്പാൾ സന്ദർശനം വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ സാഹചര്യങ്ങൾ കാരണം റദ്ദാക്കുകയായിരുന്നു. ഇതിന് പുറമെ ഇറാൻ സന്ദർശിക്കാനും സംഘം പദ്ധതിയിട്ടിരുന്നെങ്കിലും വിസയുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാൽ യാത്ര സാധ്യമായില്ല. യാത്രയിൽ ചില മാറ്റങ്ങൾ വന്നെങ്കിലും ഇന്ത്യയിലെ പരമാവധി പ്രദേശങ്ങൾ സന്ദർശിച്ച് യാത്ര പൂർത്തിയാക്കുകയെന്ന ലക്ഷ്യവുമായി സംഘം മുന്നോട്ട് പോവുകയായിരുന്നു. ഓഗസ്റ്റ് 9-ന് പായിപ്പാട്ടിൽ നിന്ന് ആരംഭിച്ച യാത്രയാണ് 13,000 കിലോമീറ്ററിലധികം പിന്നിട്ട് ഇപ്പോൾ കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും സംസ്കാരവും പ്രകൃതിയും ജനജീവിതവും നേരിട്ടറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മൂന്നംഗ സംഘത്തിന്റെ ഭാരതപര്യടനം. ശനിയാഴ്ച കേരളത്തിലെത്തുന്നതോടെ ആഴ്ചകളോളം നീണ്ട ഈ ദീർഘയാത്രയ്ക്ക് സമാപനമാകും.
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ യുകെയിൽ നികുതി സംവിധാനത്തിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായി ഏകദേശം 8.64 ലക്ഷം നികുതിദായകർക്ക് ഓഗസ്റ്റ് 7 വെള്ളിയാഴ്ച പുതിയ റിപ്പോർട്ടിങ് സമയപരിധി ബാധകമാകും. എച്ച്.എം.ആർ.സി.യുടെ മേക്കിങ് ടാക്സ് ഡിജിറ്റൽ (MTD) പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വയം നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്കായി ത്രൈമാസ റിപ്പോർട്ടിങ് ആണ് നിർബന്ധമാക്കിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 50,000 പൗണ്ടിൽ കൂടുതൽ വരുമാനമുള്ള സ്വയംതൊഴിലുകാരും വാടക വരുമാനമുള്ളവരുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. പുതിയ സംവിധാനപ്രകാരം അംഗീകൃത അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരുമാനവും ചെലവും സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രേഖകളിൽ സൂക്ഷിച്ച് ത്രൈമാസ അടിസ്ഥാനത്തിൽ എച്ച്.എം.ആർ.സി.യ്ക്ക് സമർപ്പിക്കണം. 2025-26 സാമ്പത്തിക വർഷത്തിൽ 30,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2027 ഏപ്രിൽ മുതലും, 2026-27 വർഷത്തിൽ 20,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2028 ഏപ്രിൽ മുതലും ഈ സംവിധാനം ബാധകമാകും. അവസാന തീയതി കഴിഞ്ഞാലും ആദ്യ വർഷത്തിൽ പിഴ ഈടാക്കിയില്ലെങ്കിലും റിപ്പോർട്ടുകൾ പിന്നീട് സമർപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. നികുതി ബാധ്യത മുൻകൂട്ടി കണക്കാക്കി പ്രത്യേക സേവിങ്സ് അക്കൗണ്ടിൽ തുക മാറ്റിവെക്കുന്നത് സാമ്പത്തിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
SPECIALS
MOVIES / CHANNELS
Read more >>
WORLD
കാലിഫോർണിയയിലെ മിൽപിറ്റാസിൽ മലയാളി യുവതി അഞ്ജന ഹരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ അനില ബേബിക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിന് തൊട്ടുമുൻപ് വരെ അഞ്ജനയുമായി സൗഹൃദപരമായി സംസാരിച്ച ശേഷമാണ് അനില വാഹനം അതിവേഗത്തിൽ ഓടിച്ചെത്തിച്ച് ഇടിച്ചുകയറ്റിയതെന്ന് ദൃക്സാക്ഷിയുടെ മൊഴിയിൽ വ്യക്തമാകുന്നു. കഴിഞ്ഞ മാസം 28-നാണ് അപ്പാർട്ട്മെന്റ് സമുച്ചയത്തിന് സമീപം അഞ്ജനയെ വാഹനം ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ അഞ്ജനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പ്രതിയും മരിച്ച യുവതിയും ഒരേ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ താമസിച്ചിരുന്നവരാണെന്നും ഇരുവരും തമ്മിൽ മുൻപരിചയമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കൊലപാതകം ആസൂത്രിതമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തിന് പിന്നാലെ അശ്രദ്ധമായി ഓടിച്ചുപോയ നീല എസ്‌യുവിയെക്കുറിച്ച് ലഭിച്ച വിവരമാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടാൻ സഹായിച്ചത്. പാർക്കിങ് ഏരിയയിൽ വാഹനം നിരീക്ഷിച്ചിരുന്ന വ്യക്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം തകർന്ന നിലയിലായിരുന്നുവെന്നും ഫൊറൻസിക് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനിടെ അനില പരസ്പരവിരുദ്ധമായാണ് സംസാരിച്ചതെന്നും കൈകാലുകളിൽ പരുക്കും രക്തക്കറകളും ഉണ്ടായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
LITERATURE
ജോസ്ന സാബു സെബാസ്റ്റ്യൻ സാരിയുടുത്ത നമ്മളെ കണ്ടപ്പോൾ So pretty എന്ന് പറഞ്ഞതാണോ അവർ ചെയ്ത തെറ്റ്? പൊട്ടുകുത്തിയ നമ്മളെ കണ്ടപ്പോൾ You looking amazing എന്ന് പുകഴ്ത്തിയതാണോ അവർ ചെയ്ത തെറ്റ്? അതോ പർദ്ദയിട്ട നമ്മളെ കണ്ടപ്പോൾ Welcome എന്ന് പറഞ്ഞതാണോ നമുക്ക് മനസ്സിലാവാതെ പോയത്? എന്നാൽ അറിഞ്ഞോ അവർ പറഞ്ഞത് അവരുടെ ഡിസെൻസി ആയിരുന്നു. മുഖത്തുനോക്കി ആരെയും വേദനിപ്പിക്കാനോ മുറിപ്പെടുത്താനോ അവർ പഠിച്ചിരുന്നില്ല. അതുകൊണ്ടാണ് എല്ലാത്തിനും Well done,very good എന്നൊക്കെ പറഞ്ഞിരുന്നത്. എന്തിനേറെ ക്ലാസിൽ തോറ്റ കുട്ടിയോടും അവർ പറയും you did well… എന്നാൽ നാം അതിനെ വായിച്ചതോ? അവർക്കിതൊന്നും ആവില്ല അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. അങ്ങനെ നമ്മുടെ ഉള്ളിൽ അഹങ്കാരം വളർന്നു. അവരെ നാം നമ്മെ കൂടുതൽ കൂടുതൽ കാണിക്കാൻ തുടങ്ങി. അവരുടെ നന്മയെ നാം നമ്മുടെ വലിപ്പത്തിന്റെ കണ്ണാടിയാക്കി. ഓർമ്മയുണ്ടോ, ബ്രിട്ടീഷുകാരിൽ നാം കണ്ട ആ പഴയ ദിവസങ്ങൾ? പിന്നാമ്പുറത്തെ ചെറിയ പൂന്തോട്ടം. ഒരു മൂലയിൽ, ചെറിയ കുടുംബസംഗമങ്ങളായി ഒത്തുകൂടിയ സായാഹ്നങ്ങൾ. സർക്കസിനും കാർണിവലിനും ചെറിയ കൂട്ടങ്ങളായി പോയ നാളുകൾ. സ്കൂളിലെ കായികമേളയിൽ ഒരാൾ ജയിച്ചാൽ അത് അവന്റെ മാത്രം വിജയമായി കാണാതെ, ഒരു ഹൗസിന്റെ മൊത്തം വിജയമായി, എല്ലാവരുടെയും വിജയമായി ആഘോഷിച്ച ആ മനസ്സ്. സ്കൂളിൽനിന്ന് വീട്ടിലേക്ക് പറഞ്ഞുവിടുമായിരുന്നു, നാളെ വരുമ്പോൾ 25 പി കൊണ്ടുവരണം. വെറുതെയല്ല. ആ ചെറിയ തുകയ്ക്ക് നമ്മുടെ കൊച്ചിന് ഒരു ചെറിയ കപ്പ് കേക്ക് കിട്ടും. കൊച്ചിന് സന്തോഷമാകും. എന്നാൽ നമ്മളിൽ പലരും അത് കൊടുത്തുവിടാൻ തയ്യാറായില്ല…അങ്ങനെ അവരിപ്പോൾ സമ്പന്നൻ ആകേണ്ട എന്ന് നമ്മൾ വിചാരിച്ചു. പക്ഷേ ആ പൈസ മേടിച്ചത് അവർക്ക് കേക്ക് വിറ്റുതീർക്കാനായിരുന്നില്ല. സ്കൂളിനെ താങ്ങാനായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കാനായിരുന്നു. അതിലൂടെ എല്ലാവരും ഒരുമിച്ച് നിൽക്കണം എന്ന് നമ്മുടെ കൂടെ കുട്ടികളെ പഠിപ്പിക്കാനായിരുന്നു. ഓർമ്മയുണ്ടോ സ്ലീപ്പോവർ ദിനം? ഒരു ഷീറ്റിൽ നിലത്തുറങ്ങണം. കിടക്കയില്ല. തലയിണയില്ല. വീടിന്റെ സുഖമില്ല. എന്തിന്? വീടില്ലാത്ത കുട്ടികളുടെ വേദന നമ്മുടെ കുട്ടിയും ഒന്ന് അനുഭവിച്ചറിയാൻ. നിലത്ത് കിടന്നുറങ്ങുമ്പോൾ, തണുക്കുമ്പോൾ ഇതൊന്നും ഇല്ലാത്തവർ എത്രമാത്രം സഹിക്കുന്നുണ്ടാകും എന്ന് ഹൃദയത്തിൽ തൊട്ടറിയാൻ. അത് പുസ്തകത്തിലെ പാഠമായിരുന്നില്ല. ജീവിതത്തിലെ പാഠമായിരുന്നു. ഓർമ്മയുണ്ടോ പാറ്റ്സി ദിനം? ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി ഒരു ദിവസം. അന്ന് നമ്മുടെ കുട്ടികൾ പൈജാമ ഇട്ട് സാധാരണ പോലെ പോകും..അങ്ങനെ കുട്ടികൾ അവരോടൊപ്പം കളിക്കും. അവരെ മനസ്സിലാക്കാൻ ശ്രമിക്കും. അവർക്ക് എന്ത് ബുദ്ധിമുട്ടുണ്ട്, എന്ത് സഹായം വേണം, അവരും നമ്മളെപ്പോലുള്ള കുട്ടികളാണ് എന്ന് തിരിച്ചറിയും. അത് സഹതാപമായിരുന്നില്ല. സഹജീവനമായിരുന്നു. ഒരു കുട്ടിയും ഒറ്റപ്പെടരുത് എന്ന ബോധമായിരുന്നു. സ്പോർട്ട്സ് ദിനത്തിൽ സ്കൂളിലെ കുട്ടികളെ പല ഹൗസുകളായി തിരിക്കും. ഓരോ ഹൗസിനും വിശുദ്ധരുടെ പേരുകൾ. കായികമേളയിൽ ഓരോ ഹൗസും മത്സരിക്കും. പക്ഷേ, ഒരാൾ ഓടി ജയിച്ചാൽ ആ വിജയം ആ ഹൗസിന്റെ മുഴുവൻ വിജയമാണ്. ഒരാൾ ജയിച്ചാൽ എല്ലാവരും ആഘോഷിക്കും. ഒരാൾ തോറ്റാൽ എല്ലാവരും തോറ്റതുപോലെ. അതാണ് പങ്കുവയ്ക്കൽ. അതാണ് ഒരുമ. വ്യക്തിപരമായ ജയം മാത്രമല്ല, കൂട്ടായ ജയം എന്നത് വലുതാണ് എന്ന പാഠം. അതെ, അതായിരുന്നു ബ്രിട്ടീഷ് സംസ്കാരം. അതായിരുന്നു ഇംഗ്ലീഷ് സംസ്കാരം. വലിയ സമ്പത്തിന്റെ പ്രദർശനമല്ല. ചെറിയ കുടുംബസംഗമങ്ങളും ഒരു ചെറിയ പങ്ക് ഫിഷ് ആൻഡ് ചിപ്സും കൊണ്ട് ബന്ധങ്ങൾ കെട്ടിപ്പടുത്ത സംസ്കാരം. റേസിംഗ് കാർ ഷോകളും സിനിമാതാരങ്ങളുടെ പരിപാടികളും അവർ നടത്തിയത് ടിക്കറ്റിന് നല്ല വിലയിട്ടുകൊണ്ടായിരുന്നു. അതെ, ചിലത് വളരെ വിലകൂടിയതും, ചിലത് സൗജന്യവും ചെലവുകുറഞ്ഞതുമായി എല്ലാവർക്കും ലഭിക്കണം എന്ന് പഠിപ്പിക്കാനായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അവർ പഠിച്ചതാണിതൊക്കെ. കുടുംബത്തിന്റെ വില. ക്ഷമയുടെ വില. കരുണയുടെ വില. അച്ചടക്കത്തിന്റെ വില. ബഹുമാനത്തിന്റെ വില. അതുകൊണ്ടാണ് ലോകത്തിന്റെ എല്ലാ മൂലയിൽനിന്നും വന്ന വിദ്യാർഥികൾക്കും തൊഴിലാളികൾക്കുമുൾപ്പെടെ അവർ പാർട്ണർ വിസ കൊടുത്തത്. കുടുംബമായി ജീവിക്കുന്നതിന് അത്രയേറെ വില അവർ കൊടുത്തിരുന്നു. നമ്മുടെ കുട്ടികൾക്ക് സ്കൂൾ ഭക്ഷണം, ആശുപത്രി, ഇങ്ങനെ പലതും അവർ സൗജന്യമായി നൽകി. അവരുടെ ലാഭം അവർ നമ്മുടെ കുട്ടികളുമായി പങ്കിട്ടു. അതെ, ലോകത്തിന്റെ നാനാമൂലയിൽനിന്നും വന്ന നമ്മളിൽ പലർക്കും അവർ നൽകിയത് വെറും വിസയായിരുന്നില്ല, ഒരു ജീവിതം തന്നെയായിരുന്നു. NHS ന്റെ സൗജന്യ ചികിത്സ, sick leave, maternity leave, benefits, സ്കൂൾ, ആശുപത്രി എല്ലാം അവർ നമുക്കുമുന്നിൽ തുറന്നുവച്ച സ്നേഹത്തിന്റെ വാതിലുകളായിരുന്നു. പക്ഷേ നമ്മളിൽ പലരും ആ വാതിലിലൂടെ അവകാശത്തോടെ കയറി, അതിനെ ചൂഷണത്തിന്റെ വഴിയാക്കി. ഇന്ത്യയിലും UAEയിലും ഗർഭധാരണം പോലും ഒരു ഉത്തരവാദിത്വത്തോടെ നിയന്ത്രിച്ചിരുന്ന നമ്മൾ, ഇവിടെയെത്തിയപ്പോൾ അതിനെ നിയന്ത്രണമില്ലാത്ത അവകാശമാക്കി. അവർ നൽകിയത് സമ്മാനം… എന്നാൽ നാം എന്താണ് ചെയ്തത്? നാം ആ സംസ്കാരത്തെ തകർത്തു. കഷണം കഷണമായി. അതിഥികളായി വന്ന നാം, പിന്നീട് അവകാശികളെപ്പോലെ പെരുമാറി. നന്ദി മറന്നു. അച്ചടക്കം മറന്നു. ബഹുമാനം മറന്നു. നാം വീണ്ടും മത്സരം തുടങ്ങി. നമ്പർ മാത്രമുണ്ടായിരുന്ന വീടുകൾക്ക് നമ്മൾ നമ്മുടെ വീട്ടുപേര് വച്ചുപിടിപ്പിച്ചു. മേടിച്ച കാറിന് നമ്മുടെ പേരും നമ്പർ പ്ലേറ്റും നൽകി, അതിനെ അഹങ്കാരത്തിന്റെ മുദ്രയാക്കി. കുട്ടികളെ ഗ്രാമർ സ്കൂളിൽ വിടാനുള്ള മത്സരം.സ്കൂളിൽ പറ്റാത്തതൊക്കെ സ്വയം ട്യൂഷനും സൊസൈറ്റിയും ഉണ്ടാക്കി, നമ്മുടെ മക്കളെ കോമ്പറ്റീഷൻ പഠിപ്പിച്ചുകൊടുത്തു. നമ്മുടെ കുട്ടികൾ സ്കൂളിൽ കാണുന്നത് ഷെയറിങ് സംസ്കാരം. വീട്ടിലും കമ്മ്യൂണിറ്റിയിലും കാണുന്നത് ഞാൻ, എന്റെ, എന്റെ മാത്രം എന്ന സംസ്കാരം. കുട്ടികൾക്ക് തന്നെ ആകെ കൺഫ്യൂഷൻ. അതാണ് നാം പഠിപ്പിച്ചുകൊടുത്തത്. സ്നേഹം പങ്കിടേണ്ടിടത്ത് അഹങ്കാരം പങ്കിട്ടു. ഒരുമിച്ച് നിൽക്കേണ്ടിടത്ത് ഒറ്റയ്ക്ക് ജയിക്കാൻ തുടങ്ങി. പക്ഷേ മനുഷ്യരാകാൻ പഠിപ്പിച്ചില്ല. പങ്കിടാൻ പഠിപ്പിച്ചില്ല. നന്ദി പറയാൻ പഠിപ്പിച്ചില്ല. ബഹുമാനിക്കാൻ പഠിപ്പിച്ചില്ല. ഇത് ഈ സംസ്കാരത്തോട് നമ്മൾ ചെയ്ത വഞ്ചനയാണ്. ബ്രിട്ടീഷ് സംസ്കാരത്തെയും ഇംഗ്ലീഷ് സംസ്കാരത്തെയും നാം വെറുതെ ഉപയോഗിച്ചു, ആഘോഷിച്ചു, എന്നിട്ട് തകർത്തു കളഞ്ഞു.. സൗജന്യ സ്കൂളും ആശുപത്രിയും കിട്ടിയപ്പോൾ അത് അവകാശമായി കണ്ടു. അതിന് പിന്നിൽ ഉള്ള കരുണയും അച്ചടക്കവും നാം മറന്നു. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി കൊടുത്തതിനെ പലതും നാം സ്വന്തം പ്രദർശനത്തിനുള്ള വേദിയാക്കി. ഇത് നാം സ്വന്തം കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്. നാം അവർക്ക് നൽകേണ്ടത് സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പാഠമായിരുന്നു. പകരം നൽകിയത് മത്സരത്തിന്റെ വിഷവും അഹങ്കാരത്തിന്റെ ഭാരവും. അവർ ഇന്ന് സമ്മർദത്തിലാണ്. ഏകാന്തതയിലാണ്. എന്തും എനിക്ക് മാത്രം എന്ന ചിന്തയിലാണ് അവർ വളരുന്നത്. അതിന്റെ ഉത്തരവാദി നാമാണ്. സമയം കുറവാണ്. ഇനിയും വൈകിയാൽ, നമ്മുടെ കുട്ടികൾക്ക് നൽകാൻ നമ്മുടെ കൈയിൽ ഒന്നുമുണ്ടാകില്ല… ആ ചെറിയ ഒരു കപ്പ് കേക്കിന്റെ നന്മപോലും…. അതുകൊണ്ട് ഉണരുക. ഇത് വെറും വിമർശനമല്ല, ഇത് മുന്നറിയിപ്പാണ്. മത്സരിക്കുന്നതിനുമുമ്പ് മനുഷ്യരാകുക. ജയിക്കുന്നതിനുമുമ്പ് പങ്കിടുക. സ്വന്തം പേര് ഉയർത്തുന്നതിനുമുമ്പ് മറ്റുള്ളവരുടെ കൈ പിടിക്കുക. ബ്രിട്ടീഷ് ഇംഗ്ലീഷ് സംസ്കാരം നമ്മെ സ്നേഹിച്ചു. അതിനെ നാം നശിപ്പിക്കരുത്. നമ്മുടെ കുട്ടികൾക്കുവേണ്ടിയെങ്കിലും, ഈ സംസ്കാരത്തെ രക്ഷിക്കുക. ഇനിയും വൈകിയിട്ടില്ല..
Copyright © . All rights reserved