MAIN NEWS
UK
കൊച്ചി: കേരളത്തിലെ യുവ അഭിഭാഷകർക്കും നിയമബിരുദധാരികൾക്കും അന്താരാഷ്ട്ര നിയമരംഗത്തെ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഹോമെക്സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന യു.കെ. കോൺവെൻസിങ് ഇന്റേൺഷിപ്പ് പരിപാടിക്ക് കൊച്ചിയിലെ ഹോമെക്സ് ഗ്രൂപ്പ് ആസ്ഥാനത്ത് തുടക്കമായി. ഗവൺമെന്റ് പ്ലീഡറും അഭിഭാഷകനുമായ അഡ്വ. നിധിൻ പുല്ലുകാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹോമെക്സ് ഗ്രൂപ്പ് സി.ഇ.ഒ. രാജേഷ് ജോസഫ് അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ അക്ഷര ബിജു, നിയമവിഭാഗം മേധാവി ശ്രീവിദ്യ ഗോപാലകൃഷ്ണൻ, പ്രവർത്തന വിഭാഗം മേധാവി സ്റ്റിനി മാർട്ടിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഓഗസ്റ്റ് 10 മുതൽ 14 വരെ നടക്കുന്ന അഞ്ചുദിവസത്തെ പരിശീലനത്തിൽ യു.കെ. കോൺവെൻസിങ് രംഗത്തെ പ്രായോഗിക നടപടിക്രമങ്ങൾ, നിയമവ്യവസ്ഥ, പ്രൊഫഷണൽ നിലവാരങ്ങൾ, ഫയൽ കൈകാര്യം ചെയ്യൽ, ക്ലയന്റ് ആശയവിനിമയം, കേസ് പഠനങ്ങൾ എന്നിവയിൽ പരിശീലനം നൽകും. പ്രായോഗിക പരിചയത്തിനൊപ്പം വിദഗ്ധരുടെ മാർഗനിർദേശവും പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ യുവ നിയമപ്രതിഭകൾക്ക് ആഗോള നിയമരംഗത്തെ പ്രവർത്തനരീതികൾ നേരിട്ട് മനസ്സിലാക്കാനും പുതിയ കരിയർ സാധ്യതകൾ കണ്ടെത്താനും സഹായിക്കുന്ന ദീർഘകാല പരിശീലന സംരംഭങ്ങളുടെ തുടക്കമാണിതെന്ന് ഹോമെക്സ് ഗ്രൂപ്പ് അറിയിച്ചു. യുവതലമുറയിലെ നിക്ഷേപമാണ് ഭാവിയിലേക്കുള്ള ഏറ്റവും ശക്തമായ നിക്ഷേപമെന്ന ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ യുവ അഭിഭാഷകരുടെ കഴിവുകൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും സംഘാടകർ വ്യക്തമാക്കി.
പ്രസ്റ്റൺ: ജീവന് ഭീഷണിയായ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച മലപ്പുറം സ്വദേശിനിയായ മലയാളി യുവതി അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ തേടുന്നു. ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന റഫിയ ഷെറിൻ (30) ആണ് രോഗത്തോട് പൊരുതുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തലകറക്കം, ഛർദ്ദി, പേശിവേദന, കടുത്ത ക്ഷീണം, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് റഫിയ ആദ്യം നേരിട്ടത്. 2019ൽ മാസ്റ്റർ ബിരുദ പഠനത്തിനായി യുകെയിലെത്തിയ റഫിയ, കഴിഞ്ഞ ജൂണിൽ സുഹൃത്തുക്കൾക്കൊപ്പം ഈജിപ്തിലും സെർബിയയിലും നടത്തിയ യാത്രയ്ക്കിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്. യുകെയിൽ തിരിച്ചെത്തിയിട്ടും ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞത്. അസ്ഥിമജ്ജ പുതിയ രക്തകോശങ്ങൾ ഉൽപാദിപ്പിക്കുന്നത് നിലയ്ക്കുന്ന അപ്ലാസ്റ്റിക് അനീമിയയെ തുടർന്ന് നിലവിൽ ആഴ്ചയിൽ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ട അവസ്ഥയിലാണ് റഫിയ. റഫിയയുടെ ജീവൻ രക്ഷിക്കാൻ അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള രോഗികൾക്ക് അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളിയാണെന്നാണ് അധികൃതർ പറയുന്നത്. റഫിയയ്ക്കും സമാന രോഗാവസ്ഥയിലുള്ളവർക്കും സഹായമാകുന്നതിനായി മലപ്പുറം മഞ്ചേരിയിൽ ഓഗസ്റ്റ് 15ന് യതീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റെം സെൽ രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിക്കും. DKMS വഴി രജിസ്റ്റർ ചെയ്ത് സ്വാബ് കിറ്റിലൂടെ ലളിതമായി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
LATEST NEWS
INDIA / KERALA
കൊല്ലം∙ ഭാര്യയുടെ സ്വകാര്യ കിടപ്പറ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കേസ് രജജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയ യുവാവിനെ കൊട്ടിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. നാല് വയസ്സുകാരിയായ മകളുടെ മുന്നിൽവച്ച് ഭർത്താവ് ലൈംഗികവൈകൃതം കാണിച്ചെന്ന പരാതിയെത്തുടർന്ന് പ്രതിക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. കൗൺസലിങ്ങിനിടെ കുട്ടി പിതാവിനെതിരെ മൊഴി നൽകിയതിനെ തുടർന്നാണ് പോക്സോ വകുപ്പ് ചുമത്തിയത്. യുകെയിൽ ഒരുമിച്ച് താമസിക്കവെയാണ് ഭർത്താവ് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് കൈമാറിയതെന്നാണ് യുവതിയുടെ പരാതി. ഇത് ചോദ്യം ചെയ്തപ്പോൾ ക്രൂരമായി മർദിച്ചെന്നും യുവതി മൊഴി നൽകി. ഏറെ വർഷങ്ങളായി യുകെയിൽ താമസിച്ചിരുന്ന ദമ്പതികൾ ഓഗസ്റ്റ് 14നാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയശേഷം ഭർത്താവിനെ കൗൺസലിങ്ങിന് വിധേയനാക്കിയെങ്കിലും പിന്നീട് വീണ്ടും മർദനമുണ്ടായെന്നും യുവതി പൊലീസിനോട് പറഞ്ഞു. പത്ത് വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. ഭർത്താവ് അശ്ലീല വിഡിയോകൾക്ക് അടിമയാണെന്നും നിരന്തരം കിടപ്പറ ദൃശ്യങ്ങൾ പകർത്തുകയും കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നെന്നും യുവതി ആരോപിച്ചു. നഗ്നദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ് പണം സമ്പാദിച്ചെന്നും മറ്റു പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ മർദ്ദിച്ചിരുന്നെന്നും പരാതിയിലുണ്ട്. ഒടുവിൽ സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറിയ യുവതി, കൗൺസലിങ്ങിലൂടെ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഭർത്താവിനൊപ്പം നാട്ടിലെത്തിയതെന്നും മൊഴിയിൽ പറയുന്നു.
VIDEO GALLERY
Travel
ചങ്ങനാശ്ശേരി: പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത പര്യടന സംഘം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം രാജസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ജയ്‌സൽമേർ കോട്ടയിൽ ആഘോഷിച്ചു. ഓഗസ്റ്റ് 9-ന് ചങ്ങനാശ്ശേരി പായിപ്പാട്ടിൽ നിന്ന് യാത്ര തിരിച്ച സംഘം ഇതിനോടകം 3500 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു. ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന സംഘത്തിന്റെ യാത്ര കേരളത്തിൽ നിന്ന് ആരംഭിച്ച് നോർത്ത് ഗോവ, ഗുജറാത്തിലെ അഹമ്മദാബാദ്, സബർമതി ആശ്രമം, സ്റ്റാച്യു ഓഫ് യൂണിറ്റി, വുഡ് ഫോസിൽ പാർക്ക്, വൈറ്റ് ഡെസേർട്ട്, ഗ്രേറ്റ് റൺ ഓഫ് കച്ച് എന്നിവ സന്ദർശിച്ചാണ് മുന്നേറിയത്. ഭുജിന് വടക്കായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉപ്പുമരുഭൂമികളിലൊന്നായ ഗ്രേറ്റ് റൺ ഓഫ് കച്ച് സംഘത്തിന് വ്യത്യസ്തമായ അനുഭവമായി. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും നേരിട്ട് അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സംസ്ഥാനങ്ങളിലെ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്.   സിന്ധു നദീതട നാഗരികതയുടെ അവശേഷിപ്പുകളുമായി ബന്ധപ്പെട്ട ഹാരപ്പ–മൊഹൻജൊദാരോ പ്രദേശങ്ങളും സംഘം സന്ദർശിച്ചു. തുടർന്ന് പഞ്ചാബിലെ അമൃത്സർ, വാഗാ അതിർത്തി, ജമ്മു–കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് യാത്ര തുടരുക. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവും ജനജീവിതവും അടുത്തറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം മുന്നേറുന്നത്.   ```
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ യുകെയിൽ നികുതി സംവിധാനത്തിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായി ഏകദേശം 8.64 ലക്ഷം നികുതിദായകർക്ക് ഓഗസ്റ്റ് 7 വെള്ളിയാഴ്ച പുതിയ റിപ്പോർട്ടിങ് സമയപരിധി ബാധകമാകും. എച്ച്.എം.ആർ.സി.യുടെ മേക്കിങ് ടാക്സ് ഡിജിറ്റൽ (MTD) പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വയം നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്കായി ത്രൈമാസ റിപ്പോർട്ടിങ് ആണ് നിർബന്ധമാക്കിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 50,000 പൗണ്ടിൽ കൂടുതൽ വരുമാനമുള്ള സ്വയംതൊഴിലുകാരും വാടക വരുമാനമുള്ളവരുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. പുതിയ സംവിധാനപ്രകാരം അംഗീകൃത അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരുമാനവും ചെലവും സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രേഖകളിൽ സൂക്ഷിച്ച് ത്രൈമാസ അടിസ്ഥാനത്തിൽ എച്ച്.എം.ആർ.സി.യ്ക്ക് സമർപ്പിക്കണം. 2025-26 സാമ്പത്തിക വർഷത്തിൽ 30,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2027 ഏപ്രിൽ മുതലും, 2026-27 വർഷത്തിൽ 20,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2028 ഏപ്രിൽ മുതലും ഈ സംവിധാനം ബാധകമാകും. അവസാന തീയതി കഴിഞ്ഞാലും ആദ്യ വർഷത്തിൽ പിഴ ഈടാക്കിയില്ലെങ്കിലും റിപ്പോർട്ടുകൾ പിന്നീട് സമർപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. നികുതി ബാധ്യത മുൻകൂട്ടി കണക്കാക്കി പ്രത്യേക സേവിങ്സ് അക്കൗണ്ടിൽ തുക മാറ്റിവെക്കുന്നത് സാമ്പത്തിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
SPECIALS
MOVIES / CHANNELS
Read more >>
WORLD
മെർളിൻ മേരി അഗസ്റ്റിൻ ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും ഭാഷാപാടവവും ചിന്താശേഷിയും നേതൃത്വഗുണങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ നാലാം സീസണിന് ഫിലാഡൽഫിയായിൽ പ്രൗഢഗംഭീരമായ തുടക്കം. ഓഗസ്റ്റ് 19-ന് ഫിലാഡൽഫിയ സെയിന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിൽ നടന്ന “An Evening of Celebration, Partnership & Community” എന്ന പ്രത്യേക പരിപാടിയിലാണ് സീസൺ 4 ഔദ്യോഗികമായി കിക്കോഫ് ചെയ്തത്. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4ൻറ്റെ ഔദ്യോഗിക ലോഞ്ച്, ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം, 24 ന്യൂസിൻറ്റെ നേതൃത്വത്തിലുള്ള Million Malayalee Club (MMC) സംരംഭത്തിൻറ്റെ സൈനിംഗ്-ഇൻ എന്നീ മൂന്ന് പ്രധാന പരിപാടികളുടെ സംഗമവേദിയായാണ് ചടങ്ങ് മാറിയത്. നിശ്ശബ്ദ പ്രാർഥനയോടെയും അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനങ്ങളോടെയും ആരംഭിച്ച ചടങ്ങിൽ, ഓർമ്മയുടെ ഒന്നാം സീസൺ മുതൽ നാലാം സീസണിലേക്കുള്ള വളർച്ചയും പ്രധാന നേട്ടങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക ഹ്രസ്വ വീഡിയോയും സീസണുകളുടെ ടൈംലൈനും പ്രദർശിപ്പിച്ചു. ഓർമ്മയുടെ വിജയയാത്ര പരിചയപ്പെടുത്തിയ ഈ അവതരണം പബ്ലിക് റിലേഷൻസ് ഓഫീസർ മെർളിൻ മേരി അഗസ്റ്റിൻ നിർവഹിച്ചു. ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ് സീസൺ 4ൻറ്റെ ആമുഖം അവതരിപ്പിച്ചു. മുൻ മൂന്ന് സീസണുകളുടെ വിജയവും, മത്സരത്തോടൊപ്പം കൃത്യമായ പരിശീലനം നൽകുന്ന ഓർമ്മയുടെ പ്രത്യേക മാതൃകയും അദ്ദേഹം ചുരുക്കി വിശദീകരിച്ചു. സീസൺ 4ൽ വേൾഡ് മലയാളി ഫെഡറേഷനുമായുള്ള (WMF) കൂടുതൽ ആഴത്തിലുള്ള ആഗോള സഹകരണം പ്രധാന പ്രത്യേകതയാണെന്നും, സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെയും WMF ടീമിന്റെയും പിന്തുണയോടെ മത്സരത്തിൻറ്റെ സന്ദേശം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 24 ന്യൂസിൻറ്റെ നേതൃത്വത്തിലുള്ള Million Malayalee Club സംരംഭവുമായി ഓർമ്മ കൈകോർക്കുന്നതിൻറ്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ സഹകരണം യാഥാർഥ്യമാക്കുന്നതിനും സീസൺ 4ന് പിന്തുണ നൽകുന്നതിനും സഹായിച്ച 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠൻ നായർക്കും, V അരവിന്ദിനും 24 ന്യൂസ് ടീമിനും പ്രത്യേകമായി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് സീസണുകളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സ്പോൺസർമാർ, അഭ്യുദയകാംക്ഷികൾ, പരിശീലകർ, മുൻ മത്സരാർത്ഥികൾ, സ്കൂൾ-കോളേജ് പ്രിൻസിപ്പൽമാർ, അധ്യാപകർ, മാധ്യമ സംഘടനകളുടെ പ്രതിനിധികൾ, മീഡിയ പ്രവർത്തകർ, മത്സരത്തിൻറ്റെ ജഡ്ജുമാർ, മാർക്കറ്റിംഗ് ടീം അംഗങ്ങൾ, വിവിധ സംഘടനാ നേതാക്കൾ, ഓർമ്മയുടെ ടീം അംഗങ്ങൾ എന്നിവർക്കും അദ്ദേഹം ഹൃദ്യമായ നന്ദി അറിയിച്ചു. തുടർന്ന് വിശിഷ്ടാതിഥികളുടെയും ഓർമ്മ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഭദ്രദീപം തെളിയിച്ച് സീസൺ 4 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. MMC സംരംഭത്തിൻറ്റെ സൈനിംഗ്-ഇൻ ചടങ്ങും ഇതോടനുബന്ധിച്ച് നടന്നു. പരിപാടിയിൽ അധ്യക്ഷത വഹിച്ച ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ സംഘടനയുടെ പ്രവർത്തനങ്ങളെയും പുതിയ സീസണിൻറ്റെ ലക്ഷ്യങ്ങളെയും കുറിച്ച് സംസാരിച്ചു. ഓർമ്മയുടെ മുൻ സീസണുകൾക്ക് ലഭിച്ച ജനപിന്തുണയും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണവും നാലാം സീസണിൻറ്റെ വിജയത്തിനും കരുത്താകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 24 ന്യൂസ് എഡിറ്റർ-ഇൻ-ചാർജ് പി. പി. ജെയിംസ് മുഖ്യാതിഥിയായി പങ്കെടുത്തു. C News Live & CN Global Movies CEO ഡോ. ലിസി കെ. ഫെർണാണ്ടസ്, പെൻസിൽവാനിയ കോമൺവെൽത്തിൻറ്റെ മുൻ സ്പീക്കർ ഹോൺ. ജോൺ എം. പെർസൽ, ഫിലാഡൽഫിയ പോലീസ് സെർജന്റ് ബ്ലെസ്സൺ മാത്യു, ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സന്ദേശങ്ങൾ നൽകി. തന്റെ പ്രസംഗത്തിൽ പി. പി. ജെയിംസ് Million Malayalee Club സംരംഭത്തിൻറ്റെ ലക്ഷ്യവും ദൗത്യവും വിശദീകരിച്ചു. ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളികളെ ഒരു വലിയ ആഗോള ശൃംഖലയിലൂടെ ബന്ധിപ്പിക്കുകയും മലയാളി സമൂഹത്തിൻറ്റെ ഐക്യവും ശക്തിയും വർധിപ്പിക്കുകയുമാണ് MMCയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ മഹത്തായ സംരംഭത്തിന് 24 ന്യൂസ് നേതൃത്വം നൽകുന്നുണ്ടെന്നും, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പങ്കാളിത്തമാണ് ഇത്തരം വലിയ സാമൂഹിക സംരംഭങ്ങളുടെ വിജയത്തിന് കരുത്താകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. MMCയുമായി അമേരിക്കയിൽനിന്ന് കൈകോർക്കുന്ന ആദ്യ സംഘടനയായി ഓർമ്മ ഇന്റർനാഷണൽ മാറിയതിൽ അദ്ദേഹം ഓർമ്മ നേതൃത്വത്തെ അഭിനന്ദിച്ചു. ഓർമ്മയും 24 ന്യൂസും തമ്മിലുള്ള ഈ പങ്കാളിത്തം മാതൃകാപരമാണെന്നും, സമൂഹത്തിന് ഗുണകരമായ വലിയ സംരംഭങ്ങൾ വിജയിപ്പിക്കാൻ ഇത്തരം സഹകരണങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ലിസി കെ. ഫെർണാണ്ടസ് യുവജനങ്ങളുടെ കഴിവുകൾ കണ്ടെത്തി വളർത്തുന്നതിൽ ഓർമ്മയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. സീസൺ 3ൻറ്റെ ഗ്രാൻഡ് ഫിനാലെയിൽ നേരിട്ട് പങ്കെടുത്ത അനുഭവവും അവർ അനുസ്മരിച്ചു. ഓർമ്മയുടെ പ്രവർത്തനങ്ങളോടുള്ള തന്റെ സ്നേഹവും അടുപ്പവും പ്രകടിപ്പിച്ചുകൊണ്ട്, ഓർമ്മയുടെ തീം സോങ്ങിന് സംഗീതം നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അവർ പങ്കുവച്ചു. ഹോൺ. ജോൺ എം. പെർസൽ പൊതുരംഗത്തും നേതൃത്വമേഖലയിലും ആശയവിനിമയശേഷിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തിൻറ്റെ ആശംസകൾ നേർന്ന അദ്ദേഹം, ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4ന് എല്ലാ വിജയാശംസകളും അറിയിക്കുകയും മത്സരത്തിൻറ്റെ വിജയത്തിനായി ആശംസകൾ അർപ്പിക്കുകയും ചെയ്തു. ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, യുവതലമുറയ്ക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നതിൽ ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം വിശദീകരിച്ചു. ഫൊക്കാനയുടെ വിപുലമായ ശൃംഖലയും പിന്തുണയും ഓർമ്മ സീസൺ 4ൻറ്റെ പ്രവർത്തനങ്ങൾക്കും വിജയത്തിനും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. WMF ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു, ഓർമ്മ സീസൺ 4ന് വേൾഡ് മലയാളി ഫെഡറേഷൻ നൽകുന്ന പിന്തുണയും സഹകരണവും പ്രഖ്യാപിച്ചു. WMFന്റെ വിപുലമായ ആഗോള ശൃംഖല പ്രയോജനപ്പെടുത്തി ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി വിദ്യാർത്ഥികളിലേക്കും കുടുംബങ്ങളിലേക്കും മത്സരത്തിൻറ്റെ സന്ദേശം എത്തിക്കുന്നതിനും, സീസൺ 4ൻറ്റെ വിജയത്തിനായി ആവശ്യമായ പിന്തുണയും സഹകരണവും നൽകുന്നതിനും WMF ഒപ്പമുണ്ടാകുമെന്ന് അവർ ഉറപ്പുനൽകി ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റിലെ ആദ്യ മലയാളി, ദക്ഷിണേന്ത്യൻ സെർജന്റായ ബ്ലെസ്സൺ മാത്യുവിനെ, ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റിലെ ആദ്യ മലയാളി ലെഫ്റ്റനന്റാകാനുള്ള അദ്ദേഹത്തിൻറ്റെ വരാനിരിക്കുന്ന നേട്ടത്തിൻറ്റെ പശ്ചാത്തലത്തിൽ ഓർമ്മ ഇന്റർനാഷണൽ പ്രത്യേകമായി അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ രണ്ടാം സീസൺ ഔദ്യോഗികമായി ലോഞ്ച് ചെയ്തതും ബ്ലെസ്സൺ മാത്യുവായിരുന്നുവെന്ന് ചടങ്ങിൽ അനുസ്മരിച്ചു. വിശിഷ്ടാതിഥികളുടെ സന്ദേശങ്ങൾക്ക് ശേഷം നടന്ന അനുമോദന പ്രസംഗങ്ങളിൽ ഓർമ്മ ഇന്റർനാഷണൽ ലീഗൽ ചെയർ അറ്റോർണി ജോസഫ് കുന്നേൽ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ എന്നിവർ സംസാരിച്ചു. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ തുടക്കം മുതൽ എല്ലാ സീസണുകളിലും പിന്തുണയും സ്പോൺസർഷിപ്പും നൽകി വരുന്ന പ്രധാന വ്യക്തികളിലൊരാളായ ജോസഫ് കുന്നേൽ മത്സരത്തിൻറ്റെ ജഡ്ജായും സജീവമായി പ്രവർത്തിച്ചുവരുന്നു. ഓർമ്മയുടെ വളർച്ചയിലും വിജയത്തിലും അദ്ദേഹത്തിൻറ്റെ തുടർച്ചയായ പിന്തുണ പ്രത്യേകം അനുസ്മരിക്കപ്പെട്ടു. തുടർന്ന് ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റും സീസൺ 3ലെ മുഖ്യാതിഥിയുമായ ഡോ. ബിന്ദു ആലപ്പാട്ട്, ഫോമയുടെ മുൻ പ്രസിഡന്റും കലയുടെ പ്രതിനിധിയുമായ ജോർജ് മാത്യു സി.പി.എ., പമ്പ പ്രസിഡന്റ് അലക്സ് തോമസ്, ഐ.ഒ.സി. ചെയർമാൻ സാബു സ്കറിയ, ഇമലയാളി ഉടമ ജോർജ് ജോസഫ്, ഓർമ്മ ഇന്റർനാഷണലിൻറ്റെ മുൻ പ്രസിഡന്റ് ജോർജ് നടവയൽ എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി. ഓർമ്മയുടെ മുൻകാല പ്രവർത്തനങ്ങളെയും അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ വളർച്ചയെയും അഭിനന്ദിച്ച അവർ, നാലാം സീസണിൻറ്റെ വിജയത്തിനായി വിവിധ മലയാളി സംഘടനകളുടെയും സമൂഹത്തിൻറ്റെയും കൂട്ടായ പിന്തുണയും സഹകരണവും ഉറപ്പുതന്നു . ചടങ്ങിൽ വിവിധ മലയാളി സാമൂഹിക, സാംസ്കാരിക, മാധ്യമ സംഘടനകളുടെ പ്രതിനിധികളും പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു. മലയാള മനോരമ മുൻ എഡിറ്റർ ജോൺ മുണ്ടക്കയം, ഓർമ്മ ടാലന്റ് പ്രമോഷൻ ഫോറം ഡയറക്ടർ ജയരാജ് ആലപ്പാട്ട്, ഫിലാഡൽഫിയ നഗരസഭയിലെ Compliance and Monitoring വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മാത്യു തരകൻ, WMC സെക്രട്ടറി ലൂക്കോസ് മാത്യു, പിയാനോ പ്രതിനിധി ലൈല മാത്യു, കോട്ടയം അസോസിയേഷൻ പ്രതിനിധി ജിമോൻ ജോർജ്, പ്രസ് ക്ലബ് പ്രസിഡന്റ് ലിജോ ജോർജ്, IACA സെക്രട്ടറി ചാർളി ചിറയത്ത്, വിവിധ സംഘടനാ നേതാക്കളായ മില്ലി ഫിലിപ്പ്, ജോൺ പണിക്കർ, സുധ കാർത്ത, റെനി ജോസഫ്, സിബിച്ചൻ മുക്കാടൻ, തങ്കച്ചൻ സാമുവൽ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഓർമ്മയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സ്പോൺസർമാരായ ഡോ. ഷെറി ജോസ്, ബിനു മാനുവൽ, രാജേഷ് തോമസ്, പോളച്ചൻ വറീദ്, ജോജി ചെറുവേലിൽ, മാനുവൽ തോമസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നാല് ഘട്ടങ്ങളിലായാണ് സീസൺ 4 സംഘടിപ്പിക്കുന്നത്. സീസൺ 4ൻറ്റെ, പ്രത്യേകതയായി സബ് ജൂനിയർ വിഭാഗത്തിനായി പ്രത്യേക ഓൺലൈൻ മത്സരവും ഉണ്ടായിരിക്കും. മത്സരത്തോടൊപ്പം കൃത്യമായ പരിശീലനം നൽകി ഭാഷാപാടവം, ആശയവിനിമയശേഷി, അവതരണ മികവ്, ആത്മവിശ്വാസം, ചിന്താശേഷി, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിനാണ് ഓർമ്മ പ്രാധാന്യം നൽകുന്നത്. സീസൺ 4, ഗ്രാൻഡ് ഫിനാലെ 2027 ഓഗസ്റ്റിൽ പാ ലാ യി ൽ നടക്കും . 2026 സെപ്റ്റെംബർ 15ന് ആരംഭിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന മത്സരപരമ്പരയ്ക്ക് 10 ലക്ഷം രൂപയുടെ സമ്മാനത്തുകയാണുള്ളത്. മത്സരത്തി ൻറ്റെ രജിസ്ട്രേഷനും മറ്റ് വിശദവി വരങ്ങളും www.ormaspeech.org എന്ന വെ ബ്സൈറ്റിൽ ഉടൻതന്നെ ലഭ്യമാകും . സീസൺ 4ൻറ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് കേരളത്തിൽ “വാഗ്മിത്വത്തിലേക്ക് ഒരു ചുവട്” എന്ന പേരിൽ തുടക്കം കുറിച്ചിരുന്നു. ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിൻറ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ നിർവഹിച്ചു. തുടർന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന പോസ്റ്റർ ലോഞ്ചിംഗ് പരിപാടികളിൽ വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠൻ നായർ, വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ രാജു കുര്യൻ എന്നിവർ വിവിധ അവസരങ്ങളിൽ പങ്കെടുത്തിരുന്നു. കേരളത്തിൽ ആരംഭിച്ച പ്രചാരണത്തിൻറ്റെ തുടർച്ചയായാണ് ഫിലാഡൽഫിയയിൽ സീസൺ 4ൻറ്റെ ഔദ്യോഗിക യു.എസ്. കിക്കോഫ് വിജയകരമായി നടന്നത്. ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, മീഡിയ ചെയർ അരുണ്‍ കോവാട്ട്, പബ്ലിക് റിലേഷൻസ് ഓഫീസർ മെർളിൻ മേരി അഗസ്റ്റിൻ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈല രാജൻ, ജോയിന്റ് സെക്രട്ടറി സെബിൻ സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലും ഏകോപനത്തിലുമാണ് പരിപാടി സംഘടിപ്പിച്ചത്. എയ്‌മിലിൻ റോസ് തോമസും, മെർളിൻ മേരി അഗസ്റ്റിനും പരിപാടിയുടെ അവതാരകരായി പ്രവർത്തിച്ചു. ചടങ്ങിൻറ്റെ അവസാനം ഓർമ്മ ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ സദസ്സിന് നന്ദി രേഖപ്പെടുത്തി. സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു. വിവിധ സാമൂഹിക, സാംസ്കാരിക, മാധ്യമ സംഘടനകളുടെയും നേതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ഫിലാഡൽഫിയ കിക്കോഫ്, വ്യത്യസ്ത സംഘടനകളെയും സമൂഹത്തിൻറ്റെ വിവിധ മേഖലകളിലെ പ്രമുഖരെയും ഒരേ വേദിയിൽ ഒരുമിപ്പിച്ച ശ്രദ്ധേയമായ സംഗമവേദിയായി മാറി. ഓർമ്മ സീസൺ 4ൻറ്റെ ഔദ്യോഗിക തുടക്കത്തോടൊപ്പം, സംഘടനകൾ തമ്മിലുള്ള സഹകരണവും കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യവും വിളിച്ചോതിയ ഈ സായാഹ്നം, ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയിലേക്ക് പ്രസംഗകലയുടെ സന്ദേശം കൂടുതൽ വിപുലമായി എത്തിക്കാനുള്ള പുതിയൊരു കൂട്ടായ യാത്രയുടെ തുടക്കമായി. കൂടുതൽ വിവരങ്ങൾ: www.ormaspeech.org
LITERATURE
ഡോ . ഐഷ വി കൊല്ലം ജില്ലയിലെ ചിറക്കരത്താഴം. എനിക്ക് 12 വയസ്സുള്ളപ്പോഴത്തെ ഓർമ്മകളിൽ ഏറ്റവും മനോഹരമായ ദിവസങ്ങൾ അതാണ്. അന്ന് ഓണാവധി എന്ന് പറഞ്ഞാൽ വെറും അവധി മാത്രമായിരുന്നില്ല. അത് ബന്ധങ്ങളുടെയും കളികളുടെയും ചിരികളുടെയും 10 ദിവസമായിരുന്നു. *കീഴതിൽ അച്ചമ്മയുടെ വീട്ടിലെ ഓണം* ഓണാവധിക്ക് ഉത്രാട ദിവസം ഞങ്ങൾ എല്ലാവരും കൂടി കീഴതിൽ അച്ഛാമ്മയുടെ വീട്ടിൽ പോയി ഓണം ആഘോഷിച്ചു. അച്ഛാമ്മയായിരുന്നു ഞങ്ങളുടെ കൂട്ടത്തിന്റെ മുത്തശ്ശി. ലക്ഷ്മി എന്ന പേരുള്ള ആ അച്ചാമ്മ എൻ്റെ അച്ഛാമ്മയുടെ അനുജത്തിയാണ്. കൂട്ടി കൾ നാനിയമ്മ എന്നാണ് ആ അച്ഛാമ്മയെ വിളിച്ചിരുന്നത്. ഞങ്ങളുടെ ഇരു വീടുകളും ഒരു മുറ്റത്തായിരുന്നു. വിശാലമായ അവരുടെ മുറ്റം തന്നെ ഞങ്ങൾക്ക് ഒരു കളിസ്ഥലമായിരുന്നു. അന്ന് അച്ചമ്മയുടെ വീട്ടിൽ വലിയ കുട്ടി കൂട്ടം ഉണ്ടായിരുന്നു. ഞങ്ങളുടെ 12 പെൺകുട്ടികളായ കസിൻസും ഒരു ആൺകുട്ടി കസിനും- രോഹിണി അപ്പച്ചിയുടെ മകൻ ഹരികുമാർ അണ്ണൻ. കൂടെ 2 അപ്പച്ചിമാരും - രോഹിണി അപ്പച്ചിയും അപ്പച്ചിയുടെ ഭർത്താവ് ദിവാകരൻ മാമനും പിന്നെ ശ്രീദേവി അപ്പച്ചിയും. ശ്രീദേവി അപ്പച്ചിയുടെ ഭർത്താവ് നരേന്ദ്രൻ മാമൻ ആൻ്റമാനിൽ പോലീസ് ഡിപ്പാർട്ട് മെൻ്റിൽ ജോലിയായതിനാൽ അപൂർവ്വമായേ ഓണക്കാലത്ത് നാട്ടിൽ ഉണ്ടാകാറുണ്ടായിരുന്നുള്ളൂ. ലക്ഷ്മി അച്ഛാമ്മ ഒരു അഥിതി സൽക്കാര പ്രിയയായിരുന്നു. എത്ര പേർ വന്നാലും വച്ചു വിളമ്പാൻ നാനിയമ്മയ്ക് ഒരു മടിയും ഇല്ലായിരുന്നു. അരിയുണ്ട , മുറുക്ക്, അച്ചപ്പം, ഒരപ്പം, ഹൽവ എന്നീ പലഹാരങ്ങൾ അച്ഛാമ്മ ഇടയ്ക്കിടെ ഉണ്ടാക്കുമായിരുന്നു. എന്തു പലഹാരം ഉണ്ടാക്കിയാലും അതിലൊരു പങ്ക് മുണ്ടിൻ്റെ കോന്തലയിൽ പൊതിഞ്ഞ് ഞങ്ങൾ കുട്ടികൾക്ക് കൊണ്ടു ത്തരുന്ന പതിവ് അച്ഛാമ്മയ്ക്കുണ്ടായിരുന്നു . എന്റെ അനിയൻ അനിൽകുമാറിനോട് അച്ഛാമ്മയ്ക്ക് പ്രത്യേക സ്നേഹവും വാത്സല്യവുമായിരുന്നു. ആൺകുട്ടി ആയതിനാലാണ് ആ സ്പെഷ്യൽ വാത്സല്യം എന്ന് എനിയ്ക്ക് തോന്നിയിരുന്നു. എൻ്റെ അനുജത്തി അനിത, അച്ഛൻ വിദ്യാധരൻ, അമ്മ കെ. രാധ എന്നിവരും ഞാനും അനുജനും. രാവിലെ തന്നെ എല്ലാവരും കുളിച്ച് പുതിയ ഓണക്കോടി ഉടുത്തു. അച്ചമ്മ എല്ലാവർക്കും നെറ്റിയിൽ ചന്ദനം തൊട്ടു തന്നു പിന്നെ മുറ്റത്ത് വലിയ പൂക്കളം. ഞങ്ങൾ 12 പെൺകുട്ടികളും കൂടി പൂക്കൾ പറിച്ചും അടുക്കിയും ആണ് പൂക്കളം ഉണ്ടാക്കിയത്. അപ്പച്ചിമാരും അച്ഛാമ്മയും കൂടി സദ്യയുണ്ടാക്കി. വിശാലമായ പൂമുഖത്ത് തറയിൽ പായ വിരിച്ച് ഇലയിട്ടാണ് അച്ഛാമ്മ എല്ലാപേർക്കും വിഭവ സമൃദ്ധ മായ ഓണ സദ്യ വിളമ്പിയത്. *ഞങ്ങളുടെ വീട്ടിലെ തിരുവോണം* അടുത്ത ദിവസം അവർ എല്ലാവരും കൂടി ഞങ്ങളുടെ വീട്ടിലേക്ക് വന്നു. ഞങ്ങളുടെ വീടും അച്ചമ്മയുടെ വീടും അടുത്തടുത്തായിരുന്നതുകൊണ്ട് പോക്കും വരവും ഒരു പ്രശ്നമായിരുന്നില്ല. തിരുവോണനാൾ ഞങ്ങളുടെ വീട്ടിലെ സദ്യ ആയിരുന്നു ഏറ്റവും വലിയ ആഘോഷം. അമ്മയും അച്ചമ്മയും അപ്പച്ചിമാരും ചേച്ചിമാരും കൂടി ഉണ്ടാക്കിയ ഓണസദ്യ. വാഴയിലയിൽ വിളമ്പി വെച്ച 20-ലധികം കൂട്ടുകറികൾ. ഞങ്ങൾ കുട്ടികൾ എല്ലാവരും നീണ്ട നിരയിൽ ഇരുന്ന് കഴിച്ചു. അനിയൻ അനിൽകുമാറിന് കൂടുതൽ പായസം ഒഴിച്ചുകൊടുക്കാൻ അച്ഛൻ കൂടെ ഉണ്ടായിരുന്നു. "എല്ലാവരും ആഹാരം പാഴാക്കാതെ വയറ് നിറച്ച് കഴിക്കണം" എന്ന് അച്ഛൻ പറഞ്ഞു. അമ്മ എല്ലാവർക്കും വിളമ്പി നടന്നു. *അച്ഛനും കൂടെയുള്ള ഓണക്കളികൾ* ഓണത്തിന്റെ ഏറ്റവും നല്ല ഓർമ്മ സദ്യ കഴിഞ്ഞുള്ള കളികളാണ്. ഞങ്ങളുടെ വീടിനും അച്ചമ്മയുടെ വീടിനും ഇടയിലെ മുറ്റവും ഇരു കൂട്ടരുടെയും മതിലുകളില്ലാത്ത പറമ്പുമായിരുന്നു ഞങ്ങളുടെ സ്റ്റേഡിയം. അന്ന് ഞങ്ങൾ 13 കസിൻസും അച്ഛനും മക്കളും കൂടിയാണ് കളിച്ചത്. അച്ഛനും ഞങ്ങളുടെ കൂടെ കുട്ടിയായി മാറി. ഞങ്ങൾ കളിച്ച കളികൾ: *കബഡി* - ആൺകുട്ടികളും അച്ഛനും ഒരു ടീം. ഞങ്ങൾ പെൺകുട്ടികൾ മറ്റൊരു ടീം. *ഓടും പന്തും കളി* - ഓടിയും ചിരിച്ചും എറിഞ്ഞും വീണും കളിച്ച കളി. *ഈർക്കിൽ പൊത്തുകളി* - ചെറിയ ഈർക്കിലുകൾ വെച്ചുള്ള കളി. ആരാണ് ഈർക്കിൽ അനങ്ങാതെ കൂടുതൽ എടുക്കുന്നത് എന്ന മത്സരം. ഈർക്കിലിൻ്റെ നീളത്തിനനുസരിച്ച് 5 . 10, 20, 50, 100 എന്നിങ്ങനെ മൂല്യവും കല്പിച്ചിരുന്നു. *വള പൊട്ടുകളി* - കുപ്പിവളപ്പൊട്ടുകൾ വെച്ചുള്ള രസകരമായ കളി. രാത്രിയിൽ നെല്ലുണക്കുന്ന പരമ്പുകൾ മുറ്റത്ത് വിരിച്ച് അതിലിരുന്നാണ് ഞങ്ങ ൾ അച്ഛനോടൊപ്പം ഈ കളി കളിച്ചിരുന്നത്. *കുന്തിത്തൊട്ടു കളി* - എല്ലാവരും കൂടി ഓടും ഒരാൾ ഒറ്റക്കാലിൽ കുന്തി കുന്തി മറ്റുള്ളവരെ തൊടാൻ ശ്രമിയ്ക്കും. തോറ്റാലും ജയിച്ചാലും കൂട്ടത്തിൽ ബഹളമായിരുന്നു. വിയർത്ത് കുളിച്ച് ചെളിയായിട്ടും ആർക്കും വീട്ടിൽ കയറാൻ തോന്നിയിരുന്നില്ല. അച്ഛൻ ഞങ്ങളുടെ റഫറിയും കൂടെയുള്ള കളിക്കാരനും ആയിരുന്നു. ആ ഓർമ്മകൾ ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു. .*ബന്ധങ്ങളുടെ ഓണം* 12 പെൺകുട്ടികൾ( ഗിരിജ, രമണി, ഷൈലജ, ശാന്ത , ഗീത, സുഗന്ധി , സിന്ധു എന്നിവർ രോഹിണി അപ്പച്ചിയുടെ മക്കൾ. ബീനാകുമാരി, മീനാ കുമാരി ലീനാ കുമാരി, ഗംഗ, സോണി എന്നിവർ ശ്രീദേവി അപ്പച്ചിയുടെ മക്കൾ) ഒരു ആൺകുട്ടി, 2 അപ്പച്ചിമാർ, അച്ഛൻ, അമ്മ, അനിയൻ, അനുജത്തി അച്ചമ്മ , , മാമൻ... അന്ന് വീട് നിറയെ ബന്ധങ്ങളായിരുന്നു. സമ്മാനങ്ങൾ കൈമാറി. കഥകൾ പറഞ്ഞു, നാട്ടുവിശേഷങ്ങൾ അറിഞ്ഞു. ഓണപ്പാട്ടുകൾ പാടി. അച്ചമ്മ പറയും: "മക്കളെ, ഓണം എന്ന് പറഞ്ഞാൽ ഒരുമിച്ച് കൂടുന്നതാണ്". അതിന്റെ അർത്ഥം അന്ന് എനിക്ക് 12 വയസ്സിൽ തന്നെ മനസ്സിലായി. ഇന്ന് വലുതായി, പല സ്ഥലങ്ങളിലും ഓണം ആഘോഷിച്ചിട്ടുണ്ട്. പക്ഷേ ചിറക്കര താഴത്തെ, 12-ആം വയസ്സിലെ ആ ഓണം പോലെ ഒന്നുമില്ല. കീഴതിൽ അച്ചമ്മയുടെ സ്നേഹം, അച്ഛൻ വിദ്യാധരന്റെയും അമ്മ രാധയുടെയും കൂടെയുള്ള സദ്യ, അനിയൻ അനിൽകുമാറും അനുജത്തി അനിതയും കസിൻസും കൂടെയുള്ള ബഹളം... കബഡിയും ഓടും പന്തും കളിയും ഈർക്കിൽ പൊത്തുകളിയും എല്ലാം. പണമോ വലിയ ആഘോഷങ്ങളോ കൊണ്ടല്ല. മനുഷ്യരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ഒരു ഓണമായിരുന്നു അത്. ഇന്നും ഓണം വരുമ്പോൾ എൻ്റെ ഓർമ്മകൾ ആ പറമ്പിലേക്ക്, ആ വാഴയില സദ്യയിലേക്ക്, അച്ഛനും കസിൻസിനും കൂടെയുള്ള ആ കളികളിലേക്ക് സഞ്ചരിക്കുന്നു ഡോ. ഐഷ വി:-  കൊല്ലം ജില്ലയിലെ ചിറക്കര ത്താഴത്ത് കാഞ്ഞിരത്തും വിള വീട്ടിൽ റിട്ട.സർവ്വേയർ പരേതനായ ശ്രീ കെ വിദ്യാധരൻ്റേയും ശ്രീമതി കെ രാധയുടേയും സീമന്ത പുത്രിയായി 1968 മാർച്ച് 12 ന് ജനനം. കാസർഗോഡ്, ചിറക്കര , ഭൂതക്കുളം എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. കൊല്ലം ശ്രീ നാരായണ വനിതാ കോളേജ്(Pre Degree, Degree). NIT കോഴിക്കാട്(MCA), ഇഗ്നൗ(MBA), CUSAT ( PhD Computer Science) എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം. LBS, IHRD എന്നിവിടങ്ങളിലായി 32 വർഷത്തെ അധ്യാപന പരിചയം. അതിൽ കഴിഞ്ഞ 17 വർഷങ്ങൾ IHRD യുടെ വിവിധ കോളേജ് ഓഫ് അപ്ലൈഡ് സയൻസുകളിൽ പ്രിൻസിപ്പലായി സേവനമനുഷ്ടിച്ചു. ഇപ്പോൾ തിരുവനന്തപുരം മുട്ടട ഐ എച്ച് ആർ ഡിയുടെ സെൻ്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി ആൻ്റ് സ്കിൽസിൻ്റെ മേധാവിയാണ്. റിട്ടയർഡ് പ്രിൻസിപ്പാൾ ബി ശ്യാംലാൽ ആണ് ഭർത്താവ്. അക്ഷയ് ലാൽ എസ് , (സീനിയർ സോഫ്‌റ്റ് വേർ എഞ്ചിനീയർ, ഇന്നാപ്പ് , ടെക്നോപാർക്ക്, തിരുവനന്തപുരം), പൗർണ്ണമി എസ് ലാൽ ( വിദ്യാർത്ഥിനി) എന്നിവർ മക്കൾ. Generative AI and the Future of Education in a Nut Shell, ഓർമ്മചെപ്പ് തുറന്നപ്പോൾ, മൃതസഞ്ജീവനി എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു നാഷണൽ കോൺഫറൻസ് പ്രൊസീഡിംഗ്സ് എഡിറ്റ് ചെയ്തിട്ടുണ്ട്. ISTE , IAENG എന്നിവയിൽ ലൈഫ് മെമ്പറാണ്. ഹരിപ്പാട് റോട്ടറി ക്ലബിലെ മെമ്പറാണ്. 2017-18 ലെ ചിറക്കര പഞ്ചായത്തിലെ മികച്ച കർഷകയ്ക്കുള്ള അവാർഡ്, സരോജിനി ദാമോദരൻ ഫൗണ്ടേഷൻ്റെ ജൈവകൃഷിയ്ക്കുള്ള പ്രോത്സാഹന സമ്മാനം എന്നിവ നേടിയിട്ടുണ്ട്. മലയാളം യുകെ ഡോട്ട് കോമിൽ 136 ഓളം രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ട്രെയിനർ, പ്രസംഗക, പ്രഭാഷക എന്നീ നിലയിലും ശോഭിച്ചിട്ടുണ്ട്.
Copyright © . All rights reserved