MAIN NEWS
UK
കൊച്ചി: കേരളത്തിലെ യുവ അഭിഭാഷകർക്കും നിയമബിരുദധാരികൾക്കും അന്താരാഷ്ട്ര നിയമരംഗത്തെ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഹോമെക്സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന യു.കെ. കോൺവെൻസിങ് ഇന്റേൺഷിപ്പ് പരിപാടിക്ക് കൊച്ചിയിലെ ഹോമെക്സ് ഗ്രൂപ്പ് ആസ്ഥാനത്ത് തുടക്കമായി. ഗവൺമെന്റ് പ്ലീഡറും അഭിഭാഷകനുമായ അഡ്വ. നിധിൻ പുല്ലുകാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹോമെക്സ് ഗ്രൂപ്പ് സി.ഇ.ഒ. രാജേഷ് ജോസഫ് അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ അക്ഷര ബിജു, നിയമവിഭാഗം മേധാവി ശ്രീവിദ്യ ഗോപാലകൃഷ്ണൻ, പ്രവർത്തന വിഭാഗം മേധാവി സ്റ്റിനി മാർട്ടിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഓഗസ്റ്റ് 10 മുതൽ 14 വരെ നടക്കുന്ന അഞ്ചുദിവസത്തെ പരിശീലനത്തിൽ യു.കെ. കോൺവെൻസിങ് രംഗത്തെ പ്രായോഗിക നടപടിക്രമങ്ങൾ, നിയമവ്യവസ്ഥ, പ്രൊഫഷണൽ നിലവാരങ്ങൾ, ഫയൽ കൈകാര്യം ചെയ്യൽ, ക്ലയന്റ് ആശയവിനിമയം, കേസ് പഠനങ്ങൾ എന്നിവയിൽ പരിശീലനം നൽകും. പ്രായോഗിക പരിചയത്തിനൊപ്പം വിദഗ്ധരുടെ മാർഗനിർദേശവും പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ യുവ നിയമപ്രതിഭകൾക്ക് ആഗോള നിയമരംഗത്തെ പ്രവർത്തനരീതികൾ നേരിട്ട് മനസ്സിലാക്കാനും പുതിയ കരിയർ സാധ്യതകൾ കണ്ടെത്താനും സഹായിക്കുന്ന ദീർഘകാല പരിശീലന സംരംഭങ്ങളുടെ തുടക്കമാണിതെന്ന് ഹോമെക്സ് ഗ്രൂപ്പ് അറിയിച്ചു. യുവതലമുറയിലെ നിക്ഷേപമാണ് ഭാവിയിലേക്കുള്ള ഏറ്റവും ശക്തമായ നിക്ഷേപമെന്ന ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ യുവ അഭിഭാഷകരുടെ കഴിവുകൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും സംഘാടകർ വ്യക്തമാക്കി.
പ്രസ്റ്റൺ: ജീവന് ഭീഷണിയായ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച മലപ്പുറം സ്വദേശിനിയായ മലയാളി യുവതി അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ തേടുന്നു. ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന റഫിയ ഷെറിൻ (30) ആണ് രോഗത്തോട് പൊരുതുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തലകറക്കം, ഛർദ്ദി, പേശിവേദന, കടുത്ത ക്ഷീണം, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് റഫിയ ആദ്യം നേരിട്ടത്. 2019ൽ മാസ്റ്റർ ബിരുദ പഠനത്തിനായി യുകെയിലെത്തിയ റഫിയ, കഴിഞ്ഞ ജൂണിൽ സുഹൃത്തുക്കൾക്കൊപ്പം ഈജിപ്തിലും സെർബിയയിലും നടത്തിയ യാത്രയ്ക്കിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്. യുകെയിൽ തിരിച്ചെത്തിയിട്ടും ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞത്. അസ്ഥിമജ്ജ പുതിയ രക്തകോശങ്ങൾ ഉൽപാദിപ്പിക്കുന്നത് നിലയ്ക്കുന്ന അപ്ലാസ്റ്റിക് അനീമിയയെ തുടർന്ന് നിലവിൽ ആഴ്ചയിൽ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ട അവസ്ഥയിലാണ് റഫിയ. റഫിയയുടെ ജീവൻ രക്ഷിക്കാൻ അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള രോഗികൾക്ക് അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളിയാണെന്നാണ് അധികൃതർ പറയുന്നത്. റഫിയയ്ക്കും സമാന രോഗാവസ്ഥയിലുള്ളവർക്കും സഹായമാകുന്നതിനായി മലപ്പുറം മഞ്ചേരിയിൽ ഓഗസ്റ്റ് 15ന് യതീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റെം സെൽ രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിക്കും. DKMS വഴി രജിസ്റ്റർ ചെയ്ത് സ്വാബ് കിറ്റിലൂടെ ലളിതമായി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
LATEST NEWS
INDIA / KERALA
തിരുവനന്തപുരം: പേവിഷബാധ സ്ഥിരീകരിച്ച, ഭേദമാക്കാനാകാത്ത രോഗബാധയുള്ളതോ പൊതുജനങ്ങൾക്ക് വ്യക്തമായ ഭീഷണിയാകുന്നതോ ആയ തെരുവുനായകളെ ദയാവധം ചെയ്യുന്നതിനുള്ള നടപടിക്രമം കേരള സർക്കാർ അംഗീകരിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ദയാവധം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഈ വർഷം മേയ് മാസത്തിലെ ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് നടപടിക്രമം തയ്യാറാക്കിയിരിക്കുന്നത്. ഓരോ തദ്ദേശ സ്ഥാപനത്തിലും രൂപീകരിക്കുന്ന തെരുവുനായ പരിപാലന സമിതിക്കായിരിക്കും ഒരു പ്രത്യേക കേസിൽ ദയാവധം നടത്തണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാനുള്ള ഉത്തരവാദിത്തം. നായയുടെ ആരോഗ്യസ്ഥിതിയും പൊതുസുരക്ഷയ്ക്ക് ഉണ്ടാകാവുന്ന ഭീഷണിയും വിലയിരുത്തിയ ശേഷമായിരിക്കും സമിതി തീരുമാനമെടുക്കുക. ദയാവധം നടപ്പാക്കുമ്പോൾ മൃഗക്ഷേമ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മറ്റ് നായകളുടെ സാന്നിധ്യത്തിൽ നടപടി സ്വീകരിക്കരുതെന്നും നടപടിക്രമം നിർദേശിക്കുന്നു. മനുഷ്യാവബോധപരവും ശാസ്ത്രീയവുമായ രീതിയിലായിരിക്കണം നടപടികൾ സ്വീകരിക്കേണ്ടതെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
VIDEO GALLERY
Travel
ചങ്ങനാശ്ശേരി: പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത പര്യടന സംഘം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം രാജസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ജയ്‌സൽമേർ കോട്ടയിൽ ആഘോഷിച്ചു. ഓഗസ്റ്റ് 9-ന് ചങ്ങനാശ്ശേരി പായിപ്പാട്ടിൽ നിന്ന് യാത്ര തിരിച്ച സംഘം ഇതിനോടകം 3500 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു. ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന സംഘത്തിന്റെ യാത്ര കേരളത്തിൽ നിന്ന് ആരംഭിച്ച് നോർത്ത് ഗോവ, ഗുജറാത്തിലെ അഹമ്മദാബാദ്, സബർമതി ആശ്രമം, സ്റ്റാച്യു ഓഫ് യൂണിറ്റി, വുഡ് ഫോസിൽ പാർക്ക്, വൈറ്റ് ഡെസേർട്ട്, ഗ്രേറ്റ് റൺ ഓഫ് കച്ച് എന്നിവ സന്ദർശിച്ചാണ് മുന്നേറിയത്. ഭുജിന് വടക്കായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉപ്പുമരുഭൂമികളിലൊന്നായ ഗ്രേറ്റ് റൺ ഓഫ് കച്ച് സംഘത്തിന് വ്യത്യസ്തമായ അനുഭവമായി. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും നേരിട്ട് അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സംസ്ഥാനങ്ങളിലെ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്.   സിന്ധു നദീതട നാഗരികതയുടെ അവശേഷിപ്പുകളുമായി ബന്ധപ്പെട്ട ഹാരപ്പ–മൊഹൻജൊദാരോ പ്രദേശങ്ങളും സംഘം സന്ദർശിച്ചു. തുടർന്ന് പഞ്ചാബിലെ അമൃത്സർ, വാഗാ അതിർത്തി, ജമ്മു–കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് യാത്ര തുടരുക. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവും ജനജീവിതവും അടുത്തറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം മുന്നേറുന്നത്.   ```
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ യുകെയിൽ നികുതി സംവിധാനത്തിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായി ഏകദേശം 8.64 ലക്ഷം നികുതിദായകർക്ക് ഓഗസ്റ്റ് 7 വെള്ളിയാഴ്ച പുതിയ റിപ്പോർട്ടിങ് സമയപരിധി ബാധകമാകും. എച്ച്.എം.ആർ.സി.യുടെ മേക്കിങ് ടാക്സ് ഡിജിറ്റൽ (MTD) പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വയം നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്കായി ത്രൈമാസ റിപ്പോർട്ടിങ് ആണ് നിർബന്ധമാക്കിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 50,000 പൗണ്ടിൽ കൂടുതൽ വരുമാനമുള്ള സ്വയംതൊഴിലുകാരും വാടക വരുമാനമുള്ളവരുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. പുതിയ സംവിധാനപ്രകാരം അംഗീകൃത അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരുമാനവും ചെലവും സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രേഖകളിൽ സൂക്ഷിച്ച് ത്രൈമാസ അടിസ്ഥാനത്തിൽ എച്ച്.എം.ആർ.സി.യ്ക്ക് സമർപ്പിക്കണം. 2025-26 സാമ്പത്തിക വർഷത്തിൽ 30,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2027 ഏപ്രിൽ മുതലും, 2026-27 വർഷത്തിൽ 20,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2028 ഏപ്രിൽ മുതലും ഈ സംവിധാനം ബാധകമാകും. അവസാന തീയതി കഴിഞ്ഞാലും ആദ്യ വർഷത്തിൽ പിഴ ഈടാക്കിയില്ലെങ്കിലും റിപ്പോർട്ടുകൾ പിന്നീട് സമർപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. നികുതി ബാധ്യത മുൻകൂട്ടി കണക്കാക്കി പ്രത്യേക സേവിങ്സ് അക്കൗണ്ടിൽ തുക മാറ്റിവെക്കുന്നത് സാമ്പത്തിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
SPECIALS
MOVIES / CHANNELS
Read more >>
WORLD
മെർളിൻ മേരി അഗസ്റ്റിൻ ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും ഭാഷാപാടവവും ചിന്താശേഷിയും നേതൃത്വഗുണങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ നാലാം സീസണിന് ഫിലാഡൽഫിയായിൽ പ്രൗഢഗംഭീരമായ തുടക്കം. ഓഗസ്റ്റ് 19-ന് ഫിലാഡൽഫിയ സെയിന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിൽ നടന്ന “An Evening of Celebration, Partnership & Community” എന്ന പ്രത്യേക പരിപാടിയിലാണ് സീസൺ 4 ഔദ്യോഗികമായി കിക്കോഫ് ചെയ്തത്. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4ൻറ്റെ ഔദ്യോഗിക ലോഞ്ച്, ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം, 24 ന്യൂസിൻറ്റെ നേതൃത്വത്തിലുള്ള Million Malayalee Club (MMC) സംരംഭത്തിൻറ്റെ സൈനിംഗ്-ഇൻ എന്നീ മൂന്ന് പ്രധാന പരിപാടികളുടെ സംഗമവേദിയായാണ് ചടങ്ങ് മാറിയത്. നിശ്ശബ്ദ പ്രാർഥനയോടെയും അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനങ്ങളോടെയും ആരംഭിച്ച ചടങ്ങിൽ, ഓർമ്മയുടെ ഒന്നാം സീസൺ മുതൽ നാലാം സീസണിലേക്കുള്ള വളർച്ചയും പ്രധാന നേട്ടങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക ഹ്രസ്വ വീഡിയോയും സീസണുകളുടെ ടൈംലൈനും പ്രദർശിപ്പിച്ചു. ഓർമ്മയുടെ വിജയയാത്ര പരിചയപ്പെടുത്തിയ ഈ അവതരണം പബ്ലിക് റിലേഷൻസ് ഓഫീസർ മെർളിൻ മേരി അഗസ്റ്റിൻ നിർവഹിച്ചു. ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ് സീസൺ 4ൻറ്റെ ആമുഖം അവതരിപ്പിച്ചു. മുൻ മൂന്ന് സീസണുകളുടെ വിജയവും, മത്സരത്തോടൊപ്പം കൃത്യമായ പരിശീലനം നൽകുന്ന ഓർമ്മയുടെ പ്രത്യേക മാതൃകയും അദ്ദേഹം ചുരുക്കി വിശദീകരിച്ചു. സീസൺ 4ൽ വേൾഡ് മലയാളി ഫെഡറേഷനുമായുള്ള (WMF) കൂടുതൽ ആഴത്തിലുള്ള ആഗോള സഹകരണം പ്രധാന പ്രത്യേകതയാണെന്നും, സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെയും WMF ടീമിന്റെയും പിന്തുണയോടെ മത്സരത്തിൻറ്റെ സന്ദേശം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 24 ന്യൂസിൻറ്റെ നേതൃത്വത്തിലുള്ള Million Malayalee Club സംരംഭവുമായി ഓർമ്മ കൈകോർക്കുന്നതിൻറ്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ സഹകരണം യാഥാർഥ്യമാക്കുന്നതിനും സീസൺ 4ന് പിന്തുണ നൽകുന്നതിനും സഹായിച്ച 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠൻ നായർക്കും, V അരവിന്ദിനും 24 ന്യൂസ് ടീമിനും പ്രത്യേകമായി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് സീസണുകളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സ്പോൺസർമാർ, അഭ്യുദയകാംക്ഷികൾ, പരിശീലകർ, മുൻ മത്സരാർത്ഥികൾ, സ്കൂൾ-കോളേജ് പ്രിൻസിപ്പൽമാർ, അധ്യാപകർ, മാധ്യമ സംഘടനകളുടെ പ്രതിനിധികൾ, മീഡിയ പ്രവർത്തകർ, മത്സരത്തിൻറ്റെ ജഡ്ജുമാർ, മാർക്കറ്റിംഗ് ടീം അംഗങ്ങൾ, വിവിധ സംഘടനാ നേതാക്കൾ, ഓർമ്മയുടെ ടീം അംഗങ്ങൾ എന്നിവർക്കും അദ്ദേഹം ഹൃദ്യമായ നന്ദി അറിയിച്ചു. തുടർന്ന് വിശിഷ്ടാതിഥികളുടെയും ഓർമ്മ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഭദ്രദീപം തെളിയിച്ച് സീസൺ 4 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. MMC സംരംഭത്തിൻറ്റെ സൈനിംഗ്-ഇൻ ചടങ്ങും ഇതോടനുബന്ധിച്ച് നടന്നു. പരിപാടിയിൽ അധ്യക്ഷത വഹിച്ച ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ സംഘടനയുടെ പ്രവർത്തനങ്ങളെയും പുതിയ സീസണിൻറ്റെ ലക്ഷ്യങ്ങളെയും കുറിച്ച് സംസാരിച്ചു. ഓർമ്മയുടെ മുൻ സീസണുകൾക്ക് ലഭിച്ച ജനപിന്തുണയും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണവും നാലാം സീസണിൻറ്റെ വിജയത്തിനും കരുത്താകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 24 ന്യൂസ് എഡിറ്റർ-ഇൻ-ചാർജ് പി. പി. ജെയിംസ് മുഖ്യാതിഥിയായി പങ്കെടുത്തു. C News Live & CN Global Movies CEO ഡോ. ലിസി കെ. ഫെർണാണ്ടസ്, പെൻസിൽവാനിയ കോമൺവെൽത്തിൻറ്റെ മുൻ സ്പീക്കർ ഹോൺ. ജോൺ എം. പെർസൽ, ഫിലാഡൽഫിയ പോലീസ് സെർജന്റ് ബ്ലെസ്സൺ മാത്യു, ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സന്ദേശങ്ങൾ നൽകി. തന്റെ പ്രസംഗത്തിൽ പി. പി. ജെയിംസ് Million Malayalee Club സംരംഭത്തിൻറ്റെ ലക്ഷ്യവും ദൗത്യവും വിശദീകരിച്ചു. ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളികളെ ഒരു വലിയ ആഗോള ശൃംഖലയിലൂടെ ബന്ധിപ്പിക്കുകയും മലയാളി സമൂഹത്തിൻറ്റെ ഐക്യവും ശക്തിയും വർധിപ്പിക്കുകയുമാണ് MMCയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ മഹത്തായ സംരംഭത്തിന് 24 ന്യൂസ് നേതൃത്വം നൽകുന്നുണ്ടെന്നും, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പങ്കാളിത്തമാണ് ഇത്തരം വലിയ സാമൂഹിക സംരംഭങ്ങളുടെ വിജയത്തിന് കരുത്താകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. MMCയുമായി അമേരിക്കയിൽനിന്ന് കൈകോർക്കുന്ന ആദ്യ സംഘടനയായി ഓർമ്മ ഇന്റർനാഷണൽ മാറിയതിൽ അദ്ദേഹം ഓർമ്മ നേതൃത്വത്തെ അഭിനന്ദിച്ചു. ഓർമ്മയും 24 ന്യൂസും തമ്മിലുള്ള ഈ പങ്കാളിത്തം മാതൃകാപരമാണെന്നും, സമൂഹത്തിന് ഗുണകരമായ വലിയ സംരംഭങ്ങൾ വിജയിപ്പിക്കാൻ ഇത്തരം സഹകരണങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ലിസി കെ. ഫെർണാണ്ടസ് യുവജനങ്ങളുടെ കഴിവുകൾ കണ്ടെത്തി വളർത്തുന്നതിൽ ഓർമ്മയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. സീസൺ 3ൻറ്റെ ഗ്രാൻഡ് ഫിനാലെയിൽ നേരിട്ട് പങ്കെടുത്ത അനുഭവവും അവർ അനുസ്മരിച്ചു. ഓർമ്മയുടെ പ്രവർത്തനങ്ങളോടുള്ള തന്റെ സ്നേഹവും അടുപ്പവും പ്രകടിപ്പിച്ചുകൊണ്ട്, ഓർമ്മയുടെ തീം സോങ്ങിന് സംഗീതം നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അവർ പങ്കുവച്ചു. ഹോൺ. ജോൺ എം. പെർസൽ പൊതുരംഗത്തും നേതൃത്വമേഖലയിലും ആശയവിനിമയശേഷിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തിൻറ്റെ ആശംസകൾ നേർന്ന അദ്ദേഹം, ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4ന് എല്ലാ വിജയാശംസകളും അറിയിക്കുകയും മത്സരത്തിൻറ്റെ വിജയത്തിനായി ആശംസകൾ അർപ്പിക്കുകയും ചെയ്തു. ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, യുവതലമുറയ്ക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നതിൽ ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം വിശദീകരിച്ചു. ഫൊക്കാനയുടെ വിപുലമായ ശൃംഖലയും പിന്തുണയും ഓർമ്മ സീസൺ 4ൻറ്റെ പ്രവർത്തനങ്ങൾക്കും വിജയത്തിനും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. WMF ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു, ഓർമ്മ സീസൺ 4ന് വേൾഡ് മലയാളി ഫെഡറേഷൻ നൽകുന്ന പിന്തുണയും സഹകരണവും പ്രഖ്യാപിച്ചു. WMFന്റെ വിപുലമായ ആഗോള ശൃംഖല പ്രയോജനപ്പെടുത്തി ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി വിദ്യാർത്ഥികളിലേക്കും കുടുംബങ്ങളിലേക്കും മത്സരത്തിൻറ്റെ സന്ദേശം എത്തിക്കുന്നതിനും, സീസൺ 4ൻറ്റെ വിജയത്തിനായി ആവശ്യമായ പിന്തുണയും സഹകരണവും നൽകുന്നതിനും WMF ഒപ്പമുണ്ടാകുമെന്ന് അവർ ഉറപ്പുനൽകി ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റിലെ ആദ്യ മലയാളി, ദക്ഷിണേന്ത്യൻ സെർജന്റായ ബ്ലെസ്സൺ മാത്യുവിനെ, ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റിലെ ആദ്യ മലയാളി ലെഫ്റ്റനന്റാകാനുള്ള അദ്ദേഹത്തിൻറ്റെ വരാനിരിക്കുന്ന നേട്ടത്തിൻറ്റെ പശ്ചാത്തലത്തിൽ ഓർമ്മ ഇന്റർനാഷണൽ പ്രത്യേകമായി അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ രണ്ടാം സീസൺ ഔദ്യോഗികമായി ലോഞ്ച് ചെയ്തതും ബ്ലെസ്സൺ മാത്യുവായിരുന്നുവെന്ന് ചടങ്ങിൽ അനുസ്മരിച്ചു. വിശിഷ്ടാതിഥികളുടെ സന്ദേശങ്ങൾക്ക് ശേഷം നടന്ന അനുമോദന പ്രസംഗങ്ങളിൽ ഓർമ്മ ഇന്റർനാഷണൽ ലീഗൽ ചെയർ അറ്റോർണി ജോസഫ് കുന്നേൽ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ എന്നിവർ സംസാരിച്ചു. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ തുടക്കം മുതൽ എല്ലാ സീസണുകളിലും പിന്തുണയും സ്പോൺസർഷിപ്പും നൽകി വരുന്ന പ്രധാന വ്യക്തികളിലൊരാളായ ജോസഫ് കുന്നേൽ മത്സരത്തിൻറ്റെ ജഡ്ജായും സജീവമായി പ്രവർത്തിച്ചുവരുന്നു. ഓർമ്മയുടെ വളർച്ചയിലും വിജയത്തിലും അദ്ദേഹത്തിൻറ്റെ തുടർച്ചയായ പിന്തുണ പ്രത്യേകം അനുസ്മരിക്കപ്പെട്ടു. തുടർന്ന് ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റും സീസൺ 3ലെ മുഖ്യാതിഥിയുമായ ഡോ. ബിന്ദു ആലപ്പാട്ട്, ഫോമയുടെ മുൻ പ്രസിഡന്റും കലയുടെ പ്രതിനിധിയുമായ ജോർജ് മാത്യു സി.പി.എ., പമ്പ പ്രസിഡന്റ് അലക്സ് തോമസ്, ഐ.ഒ.സി. ചെയർമാൻ സാബു സ്കറിയ, ഇമലയാളി ഉടമ ജോർജ് ജോസഫ്, ഓർമ്മ ഇന്റർനാഷണലിൻറ്റെ മുൻ പ്രസിഡന്റ് ജോർജ് നടവയൽ എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി. ഓർമ്മയുടെ മുൻകാല പ്രവർത്തനങ്ങളെയും അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ വളർച്ചയെയും അഭിനന്ദിച്ച അവർ, നാലാം സീസണിൻറ്റെ വിജയത്തിനായി വിവിധ മലയാളി സംഘടനകളുടെയും സമൂഹത്തിൻറ്റെയും കൂട്ടായ പിന്തുണയും സഹകരണവും ഉറപ്പുതന്നു . ചടങ്ങിൽ വിവിധ മലയാളി സാമൂഹിക, സാംസ്കാരിക, മാധ്യമ സംഘടനകളുടെ പ്രതിനിധികളും പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു. മലയാള മനോരമ മുൻ എഡിറ്റർ ജോൺ മുണ്ടക്കയം, ഓർമ്മ ടാലന്റ് പ്രമോഷൻ ഫോറം ഡയറക്ടർ ജയരാജ് ആലപ്പാട്ട്, ഫിലാഡൽഫിയ നഗരസഭയിലെ Compliance and Monitoring വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മാത്യു തരകൻ, WMC സെക്രട്ടറി ലൂക്കോസ് മാത്യു, പിയാനോ പ്രതിനിധി ലൈല മാത്യു, കോട്ടയം അസോസിയേഷൻ പ്രതിനിധി ജിമോൻ ജോർജ്, പ്രസ് ക്ലബ് പ്രസിഡന്റ് ലിജോ ജോർജ്, IACA സെക്രട്ടറി ചാർളി ചിറയത്ത്, വിവിധ സംഘടനാ നേതാക്കളായ മില്ലി ഫിലിപ്പ്, ജോൺ പണിക്കർ, സുധ കാർത്ത, റെനി ജോസഫ്, സിബിച്ചൻ മുക്കാടൻ, തങ്കച്ചൻ സാമുവൽ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഓർമ്മയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സ്പോൺസർമാരായ ഡോ. ഷെറി ജോസ്, ബിനു മാനുവൽ, രാജേഷ് തോമസ്, പോളച്ചൻ വറീദ്, ജോജി ചെറുവേലിൽ, മാനുവൽ തോമസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നാല് ഘട്ടങ്ങളിലായാണ് സീസൺ 4 സംഘടിപ്പിക്കുന്നത്. സീസൺ 4ൻറ്റെ, പ്രത്യേകതയായി സബ് ജൂനിയർ വിഭാഗത്തിനായി പ്രത്യേക ഓൺലൈൻ മത്സരവും ഉണ്ടായിരിക്കും. മത്സരത്തോടൊപ്പം കൃത്യമായ പരിശീലനം നൽകി ഭാഷാപാടവം, ആശയവിനിമയശേഷി, അവതരണ മികവ്, ആത്മവിശ്വാസം, ചിന്താശേഷി, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിനാണ് ഓർമ്മ പ്രാധാന്യം നൽകുന്നത്. സീസൺ 4, ഗ്രാൻഡ് ഫിനാലെ 2027 ഓഗസ്റ്റിൽ പാ ലാ യി ൽ നടക്കും . 2026 സെപ്റ്റെംബർ 15ന് ആരംഭിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന മത്സരപരമ്പരയ്ക്ക് 10 ലക്ഷം രൂപയുടെ സമ്മാനത്തുകയാണുള്ളത്. മത്സരത്തി ൻറ്റെ രജിസ്ട്രേഷനും മറ്റ് വിശദവി വരങ്ങളും www.ormaspeech.org എന്ന വെ ബ്സൈറ്റിൽ ഉടൻതന്നെ ലഭ്യമാകും . സീസൺ 4ൻറ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് കേരളത്തിൽ “വാഗ്മിത്വത്തിലേക്ക് ഒരു ചുവട്” എന്ന പേരിൽ തുടക്കം കുറിച്ചിരുന്നു. ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിൻറ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ നിർവഹിച്ചു. തുടർന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന പോസ്റ്റർ ലോഞ്ചിംഗ് പരിപാടികളിൽ വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠൻ നായർ, വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ രാജു കുര്യൻ എന്നിവർ വിവിധ അവസരങ്ങളിൽ പങ്കെടുത്തിരുന്നു. കേരളത്തിൽ ആരംഭിച്ച പ്രചാരണത്തിൻറ്റെ തുടർച്ചയായാണ് ഫിലാഡൽഫിയയിൽ സീസൺ 4ൻറ്റെ ഔദ്യോഗിക യു.എസ്. കിക്കോഫ് വിജയകരമായി നടന്നത്. ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, മീഡിയ ചെയർ അരുണ്‍ കോവാട്ട്, പബ്ലിക് റിലേഷൻസ് ഓഫീസർ മെർളിൻ മേരി അഗസ്റ്റിൻ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈല രാജൻ, ജോയിന്റ് സെക്രട്ടറി സെബിൻ സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലും ഏകോപനത്തിലുമാണ് പരിപാടി സംഘടിപ്പിച്ചത്. എയ്‌മിലിൻ റോസ് തോമസും, മെർളിൻ മേരി അഗസ്റ്റിനും പരിപാടിയുടെ അവതാരകരായി പ്രവർത്തിച്ചു. ചടങ്ങിൻറ്റെ അവസാനം ഓർമ്മ ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ സദസ്സിന് നന്ദി രേഖപ്പെടുത്തി. സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു. വിവിധ സാമൂഹിക, സാംസ്കാരിക, മാധ്യമ സംഘടനകളുടെയും നേതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ഫിലാഡൽഫിയ കിക്കോഫ്, വ്യത്യസ്ത സംഘടനകളെയും സമൂഹത്തിൻറ്റെ വിവിധ മേഖലകളിലെ പ്രമുഖരെയും ഒരേ വേദിയിൽ ഒരുമിപ്പിച്ച ശ്രദ്ധേയമായ സംഗമവേദിയായി മാറി. ഓർമ്മ സീസൺ 4ൻറ്റെ ഔദ്യോഗിക തുടക്കത്തോടൊപ്പം, സംഘടനകൾ തമ്മിലുള്ള സഹകരണവും കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യവും വിളിച്ചോതിയ ഈ സായാഹ്നം, ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയിലേക്ക് പ്രസംഗകലയുടെ സന്ദേശം കൂടുതൽ വിപുലമായി എത്തിക്കാനുള്ള പുതിയൊരു കൂട്ടായ യാത്രയുടെ തുടക്കമായി. കൂടുതൽ വിവരങ്ങൾ: www.ormaspeech.org
LITERATURE
റ്റിജി തോമസ് നിനക്കറിയാമോ? ഞങ്ങൾ ഫുട്ബോൾ കളിച്ചിരുന്ന പന്ത് ഉണ്ടാക്കിയിരുന്നത് ഞങ്ങൾ തന്നെയാണ് .... മക്കളുടെ കളിയാക്കി ചിരി ഇമോജികളുടെ മറുപടിയായി അയാൾ എഴുതി .... പത്രത്തിൻറെ കടലാസ്സുകൾ ചുരുട്ടി ഉണ്ടാക്കുന്ന പന്തിൽ ഒട്ടുപാലു ചുറ്റി പിന്നെ അത് റബർ പാലിൽ മുക്കി ഉണക്കി ..... അങ്ങനെയായിരുന്നു ഞങ്ങൾ ഫുട്ബോൾ ഉണ്ടാക്കിയിരുന്നത്.... ചെറിയ ചരൽ കല്ലുകൾ നിറഞ്ഞ സ്കൂൾ ഗ്രൗണ്ടിൽ ആ പന്തുരുട്ടി ഞങ്ങൾ ഉച്ച സമയങ്ങളിലും ഇന്റർവെൽ പീരിയഡുകളിലും ആവേശത്തോടെ എന്ത് ഉഗ്രൻ കളിയായിരുന്നു ...അന്നൊക്കെ സ്കൂളിൽ പോകുന്നത് തന്നെ കളിക്കാനായിരുന്നു ! കളി കഴിയുമ്പോൾ കാൽ വെള്ളയിൽ കല്ലുകാച്ചി ഒത്തിയൊത്തി വീട്ടിൽ എത്തുമ്പോൾ കിട്ടുന്ന വഴക്കിനെ മറന്ന് വീണ്ടും വീണ്ടും ഞങ്ങൾ കളിക്കളത്തിലിറങ്ങുമായിരുന്നു.... നിനക്കറിയാമോ? നാട്ടിലെ സ്കൂളിൽനിന്ന് ചങ്ങനാശ്ശേരി എസ് ബി കോളേജിൽ പഠിക്കാൻ എത്തിയപ്പോഴാണ് ശരിക്കും ഞാൻ ഫുട്ബോൾ കാണുന്നത് തന്നെ. റബർ പാൽ കൊണ്ടുണ്ടാക്കിയ പന്ത് കളിയിൽ ഒന്നാമനായ എനിക്ക് ശരിക്കുള്ള ഫുട്ബോൾ കാലിന് വഴങ്ങാൻ എന്ത് പ്രയാസമായിരുന്നു എന്നോ ? വിവാഹം കഴിഞ്ഞതിനുശേഷം നാലുവർഷം കൂടുമ്പോൾ ആവർത്തിക്കുന്ന ലോകകപ്പിന്റെ ആവേശത്തിൽ ഈ കഥകൾ അയാൾ പലപ്രാവശ്യം അവളോട് പറഞ്ഞതാണ് .... ആദ്യമൊക്കെ ആവേശത്തോടെ കേട്ടിരുന്ന അവൾക്ക് ബോറടിക്കാൻ തുടങ്ങിയിരിക്കുന്നു..... പിന്നെയും പിന്നെയും ആവർത്തിക്കപ്പെടുന്ന സമാന കഥകളിൽ മടുപ്പ് അഭിനയിക്കുമ്പോൾ അയാൾ പറയും ഇത് നീ കേൾക്കാൻ പറയുന്നതല്ല .... നമ്മുടെ മക്കളും ഇതൊക്കെ അറിയണ്ടെ?.... അവളും മക്കളും ഫുട്ബോൾ ജേഴ്സി ഇട്ട് അയച്ചുതന്ന വാട്സ്ആപ്പ് മെസ്സേജ് അയാൾ ഒന്നുകൂടി നോക്കി. അപ്പയുടെ ഒരു ഫോട്ടോ അയച്ചു തരണം ജേഴ്സിയിട്ട്..... ഫാമിലി ഗ്രൂപ്പിൽ മക്കളുടെ മെസ്സേജ് . "ഈപ്രാവശ്യം ഏത് ടീമാ...". പതിവില്ലാതെ അവൾ എനിക്ക് പേഴ്സണൽ മെസ്സേജ് ആയി എഴുതി ചോദിച്ചു. "പഴയതുപോലെ തന്നെ തന്നെ ഞാൻ ഇപ്പോഴും അർജൻറീനയുടെ കൂടെ തന്നെയാ....." പിന്നീട് അവൾ എഴുതിയത് പകുതി തമാശയായിട്ടാണ്..... "പക്ഷേ കഴിഞ്ഞവട്ടം നമ്മുടെ ഒപ്പം നിന്ന മക്കള് രണ്ടുപേരും കൈവിട്ടുപോയി..... ഒരാൾ ഇപ്പോൾ സ്പെയിനിന്റെ കൂടെയാ.... എന്ത് കണ്ടിട്ടാണോ ? - പിന്നെ മറ്റവൾ നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അരാഷട്രവാദിയായി.... ടീമൊന്നും ഇല്ല ..... അവൾ ആ റൊണാൾഡോയുടെ പുറകെയാ ..... " അയാൾ പൊട്ടിച്ചിരിച്ച് കണ്ണുനീർ തൂകുന്ന ഒരു ഇമോജി മറുപടിയായി അയച്ചു. കൂട്ടത്തിൽ ഒരു വോയിസ് മെസ്സേജും . "കുട്ടികൾക്ക് ഒക്കെ പ്രായമായില്ലെ..... അവർക്ക് അവരുടേതായ അഭിരുചികളും അഭിപ്രായങ്ങളും ..." "" ഇന്ന് കളി കാണുന്നുണ്ടോ...."" അവളുടെ ചോദ്യം ഇവിടെ നാട്ടിലെ പോലെ ഫുട്ബോൾ കളി കാണാൻ പറ്റുന്ന സാഹചര്യമല്ലെന്ന് പലപ്രാവശ്യം ഞാൻ അവളോട് പറഞ്ഞിരുന്നു. സംഘർഷം കനക്കുന്നതുമൂലം നാട്ടിലേക്കുള്ള യാത്ര പോലും നടക്കാത്ത അവസ്ഥ. ഇടയ്ക്ക് ഇടയ്ക്ക് മുഴങ്ങുന്ന അപകട സൈറണുകൾക്കിടയ്ക്ക് സുരക്ഷിതസ്ഥാനങ്ങൾ തേടിയുള്ള ഓട്ടപ്പാച്ചിലിൽ കളി കാണലുകൾ അപ്രസക്തമാകുന്നതിന്റെ നിരാശ തൻറെ മെസ്സേജുകളിൽ ഉൾപ്പെടാതിരിക്കാൻ അയാൾ പരിശ്രമിച്ചു. അയാളെ കണ്ടുമുട്ടിയതിന് ശേഷമാണ് അവൾ ഫുട്ബോൾ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഏറെ മുതിർന്ന ആങ്ങളമാരുടെ സ്വാധീനത്തിൽ അവൾ കടുത്ത ക്രിക്കറ്റ് ആരാധിക്കുകയായിരുന്നല്ലോ ? പലപ്പോഴും ക്രിക്കറ്റ് കളിയിലെ തൻറെ അറിവില്ലായ്മയെ അവൾ കളിയാക്കുമായിരുന്നു . അപ്പോഴൊക്കെ അവൾക്ക് ഒരിക്കലും മനസ്സിലാകാത്ത ചില കാര്യങ്ങളാണ് അയാൾക്ക് പറയാനുണ്ടായിരുന്നത്. ഇന്ത്യയെപ്പോലെ തൊഴിലില്ലായ്മ ഇത്ര രൂക്ഷമായ ഒരു രാജ്യത്ത് ഏകദിന ക്രിക്കറ്റിന്റെ പേരിൽ ഒരു ദിവസം മുഴുവൻ ടിവിയുടെ മുന്നിൽ ചടഞ്ഞിരിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും എന്ന അയാളുടെ ചോദ്യത്തെ വിദ്യാർത്ഥി നേതാവിന്റെ താത്വികാവലോകനമെന്ന് പുച്ഛിച്ച് അവൾ തള്ളി. ക്രിക്കറ്റ് ഫൈനലുകളുടെ അന്ന് കോളേജിൽ നിന്ന് ഒരു ഫാഷൻ പോലെ അവധിയെടുത്ത അധ്യാപകരെ കുറിച്ച് മനസ്സിൽ ക്ലാസ്സില്ലാത്തതിന്റെ സന്തോഷമുണ്ടെങ്കിലും പുറമെ അയാൾ രോക്ഷം കൊണ്ടു. തൊട്ടപ്പുറത്തുള്ള വിമൻസ് കോളേജിലെ അതെ അധ്യാപകരുടെ ഭാര്യമാരും അവധിയായിരുന്നു എന്ന് ഏതോ അറിയപ്പെടാത്ത സത്യം കണ്ടെത്തിയ അതിശയത്തോടെ അവൾ പറഞ്ഞു. ഫുട്ബോളിന്റെ ആവേശം കൊടുമ്പിരി കൊണ്ടപ്പോൾ ഇടയ്ക്കൊക്കെ അവൾ ഓർമിപ്പിച്ചു. നിങ്ങളും കൂടി അർജൻറീനയിൽ നിന്ന് മാറിയാൽ ഞാൻ ഒറ്റയാകും .... കളിയുള്ള ദിവസം രാത്രികളിൽ ഉറക്കപ്പിച്ചോടെ അവൾ അർജൻറീനക്കായി പ്രാർത്ഥിക്കുന്നുണ്ടാകുമെന്ന് അയാൾക്ക് തോന്നി. അവളുടെ കടുത്ത അർജൻറീന പ്രേമത്തിൽ മക്കൾക്ക് അസഹിഷ്ണുത തോന്നിത്തുടങ്ങിയിട്ടുണ്ടാവും. അതുകൊണ്ടാകുമല്ലോ ഒരാൾ മെസ്സിയുടെ കളിക്കളത്തിലെ കള്ളക്കളികൾ എന്ന വീഡിയോ അമ്മയോട് പറയണം എന്ന മെസ്സേജൊടെ അയാൾക്ക് അയച്ചുകൊടുത്തത്. പിന്നെ മറ്റവൾ സ്പെയിനിന്റെ കളി നടക്കുന്ന ദിവസങ്ങളിൽ പാതിരാത്രി കളി കാണുന്നതിന്റെ സ്ക്രീൻഷോട്ടുകൾ അയച്ചുതന്നത്. ചുരുക്കം പറഞ്ഞാൽ കളിയുള്ള ദിവസങ്ങൾ വീട്ടിലെ സ്ഥിതി യുദ്ധ സമാനമായിരുന്നിരിക്കണം . അവനവൻറെ ഇഷ്ട ടീമുകൾ ഇല്ലെങ്കിൽ ഓരോ ടീമുകളെ ദത്തെടുത്ത് വീട്ടിൽ അടി നടക്കുന്നതിനെ കുറിച്ച് അയാൾ ഒരു ചെറു മന്ദഹാസത്തോടെ മനസ്സിൽ കണ്ടു . ഫ്രാൻസും സ്പെയിനും ഏറ്റുമുട്ടിയപ്പോഴും അതായിരുന്നു അവസ്ഥ. രണ്ടുപേർ ഫ്രാൻസിനെ പിന്തുണച്ചുകൊണ്ട് ഫാമിലി ഗ്രൂപ്പിൽ മെസ്സേജ് ചെയ്തു. ഒരുത്തി കട്ട സ്പെയിൻ ആണല്ലോ ? നേരത്തെ തന്നെ ഫ്രാൻസിനെ സപ്പോർട്ട് ചെയ്യണമെന്ന് അവൾ എന്നോട് ആവശ്യപ്പെടുകയും സമ്മതിക്കുകയും ചെയ്തതാണ്. പോകെ പോകവെ അയാളുടെ മനസ്സ് സ്പെയിനിന് ഒപ്പം ചേർന്നത് അവൾ അറിഞ്ഞോ? നമ്മൾ തോൽക്കുകയാണല്ലോ ? ഫ്രാൻസ് ജയിക്കില്ലെ ? അവളുടെ മെസ്സേജ് . " നന്നായി കളിക്കുന്നത് സ്പെയിൻ അല്ലേ?" എൻറെ ചോദ്യം അവൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. "പക്ഷേ എൻറെ മനസ്സിൽ ഒരു എംബാപ്പെ ഫാൻ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് സംശയം?. ഇപ്പോൾ ഞാൻ ശരിക്കും ഒറ്റയ്ക്കായി.... " അവൾ പരിഭവിച്ചു. "സാരമില്ല ... സ്പെയിൻ ജയിക്കുമ്പോൾ മോൾക്ക് സന്തോഷമാകുമല്ലോ.... " ഞാൻ അവളെ സമാധാനിപ്പിച്ചു.... "പക്ഷേ അടുത്ത കളി കാര്യമാകുമോ? അർജൻറീനയും ഇംഗ്ലണ്ടും ..... " "അതു പിന്നെ ചോദിക്കാനില്ലല്ലോ..... അർജൻറീന ജയിക്കും... " ഞാൻ അവൾക്ക് ഉറപ്പു കൊടുത്തു. കളി തുടങ്ങി... ആദ്യപകുതിയിൽ ആരും ഗോളടിച്ചില്ല .... കളി കൈവിട്ടു പോകുമോ.... അവളുടെ മെസ്സേജ് ... കളിയുടെ ഏതോ ഘട്ടത്തിൽ മനസ്സ് അറിയാതെ ഇംഗ്ലണ്ടുകാർക്കൊപ്പം കൂടിയതുപോലെ.... 1986 ലെ പകരംവീട്ടി ഇംഗ്ലണ്ട് ഫൈനലിൽ എന്ന തലക്കെട്ട് നാളത്തെ പത്രങ്ങളിൽ വരുന്നത് നേരിയ സന്തോഷത്തോടെ മനസ്സിൽ കണ്ടു. പക്ഷേ പല സത്യങ്ങളും തുറന്നു പറയുന്നത് വെറുതെ കുടുംബ സമാധാനം നശിപ്പിച്ചാലോ? ഇപ്പോൾതന്നെ ഫുട്ബോൾ ടീമുകളുടെ പേരിൽ മക്കളെല്ലാം എതിരാണ്. എന്തിന് ഭാര്യയെ കൂടി എതിർ ചേരിയിൽ എത്തിക്കണം. കളിയുടെ അവസാന നിമിഷങ്ങളിൽ അർജൻറീന ജയിച്ചപ്പോൾ അവൾ എനിക്ക് മെസ്സേജ് അയച്ചു. നമ്മൾ ജയിച്ചു..... ഞാൻ ഒരു ലൈക്ക് ഇമോജി അയച്ചു. പക്ഷേ എപ്പോഴോ ഇംഗ്ലണ്ടിന്റെ ഭാഗത്തേക്ക് മനസ് ചാഞ്ഞിരുന്നു എന്ന സത്യം അവൾ മനസ്സിലാക്കിയോ? ഫൈനലിൻ്റെ അന്ന് 12 മണിക്ക് തന്നെ മക്കളുമായി കളി കാണാൻ അവൾ നേരത്തെ തയ്യാറായി. ഞങ്ങളു തമ്മിലുള്ള സമയത്തിന്റെ അന്തരത്തെ കുറിച്ച് ചിലപ്പോഴൊക്കെ അവൾ മറന്ന് പോകുന്നതായി അയാൾക്ക് തോന്നിയിട്ടുണ്ട്. അതോ ഞങ്ങൾ ഒന്നിച്ചാണന്ന് ഭാവിക്കാൻ മനപൂർവ്വം നടത്തുന്ന ഇടപെടലുകളാണോ? ഒന്നുകൂടി മനസ്സറിയാൻ അവൾ മെസ്സേജ് അയച്ചു. "അപ്പോൾ അർജൻറീന ജയിക്കും അല്ലേ....ഇവിടെ സ്പെയിൻകാരിയും മെസ്സി വിരോധിയും ചേർന്ന് ശക്തമായ ടീമാണ് ..... നിങ്ങളുമില്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ടു പോകും ..... " അവളുടെ ആശങ്കകളകറ്റാൻ കഴിഞ്ഞ ലോകകപ്പിൽ ജയിച്ചപ്പോൾ അർജൻറീനയുടെ ജേഴ്സി അണിഞ്ഞ് അവളുടെ താൻ തന്നെ എടുത്ത ഫോട്ടോ അയച്ചു കൊടുത്തു. കൂടെ ഒരു ഫാമിലി ഫോട്ടോയും . അതിൽ ഞങ്ങൾ രണ്ടുപേർക്കുമൊപ്പം ഇപ്പോഴത്തെ എതിരാളികളായ മക്കളെല്ലാം അർജൻറീന ജേഴ്സിയിൽ ആയിരുന്നു. കൂടാതെ ഞങ്ങളുടെ സൗഹൃദത്തിന്റെയും അടുപ്പത്തിന്റെയും ആദ്യ നാളുകളിൽ അയച്ചുതന്ന പാട്ടുകളുടെ റെക്കോർഡുകളിൽ നിന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവൾ പാടിയ പാട്ട് അവളോടും അർജൻറീനയോടും ഉള്ള ഇഷ്ടം ഉറപ്പിക്കാനായി ഞാൻ വീണ്ടും അയച്ചു . ഫുട്ബോളുമായി ഒരു ബന്ധവുമില്ലാത്ത ആ പാട്ട് എന്തിനയച്ചു എന്നതിന് ഉത്തരം കണ്ടെത്താൻ മനസ് ശ്രമിച്ചു കൊണ്ടേയിരുന്നു. കളി തുടങ്ങി.... ആദ്യവസാനം അർജൻറീന കളിയുടെ താളം കണ്ടെത്താനാവാതെ വിയർപ്പൊഴുക്കുന്നതിന്റെ വേദനാജനകമായ ഇമോജികൾ അവളും സന്തോഷത്തിന്റെ ഇമോജികൾ മക്കളും അയച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ എപ്പോഴോ അയാൾ വീണ്ടും മലക്കം മറഞ്ഞിരുന്നു. ഗോളുകൾ പ്രതീക്ഷിക്കുന്ന ഗോൾ പോസ്റ്റിന്റെ സ്ഥാനം മാറി മാറിയുന്നു. എന്നാണ് അർജൻറീന പ്രേമം തുടങ്ങിയത്.... സ്വന്തം രാജ്യത്തിന് ടീമില്ലാത്തവന്റെ അരക്ഷിതാവസ്ഥയിൽ നിന്നോ ? മനസ്സ് എപ്പോഴോ കളിയിൽ നിന്ന് മാറി .... ഇപ്പോൾ വർഷങ്ങൾക്ക് അപ്പുറത്താണ്. സ്കൂൾ ഗ്രൗണ്ടിൽ ....അവിടെ ചെളിയും ചരലും നിറഞ്ഞ കോർട്ടിൽ എത്ര ടീമുകളാണ് കളിക്കുന്നത്. അതിർ ടീമിന്റെ ഫൗളിൽ താഴെ വീഴുന്ന ഓരോ കളിക്കാരനെയും കാണുമ്പോഴും അയാൾ ടോമിനെ ഓർത്തു. ഒറ്റക്കാലിൽ വടി കുത്തിപ്പിടിച്ച് പോളിയോ ബാധിച്ച ഇടത്തെ കാലിളക്കി ശരവേഗത്തിൽ പായുന്ന ടോം. ആദ്യമൊക്കെ ആർക്കും വേണ്ടാത്ത ഗോളിയായി അവനെ ഒതുക്കിയെങ്കിലും പിന്നീട് ഏതു പൊസിഷനിലും കളിച്ച് ശരവേഗത്തിൽ കുതിച്ചു പായുന്ന ടോം. അവൻ ഇപ്പോൾ എവിടെയാണ്. വടികുത്തി പിടിച്ചത് മൂലം അവൻറെ കൈകളിൽ നല്ല തഴമ്പായിരുന്നു. നമ്മൾ തോറ്റു..... കൂടെ കുറേ കരയുന്ന ഇമോജികളും. മക്കളുടെ വക ആഘോഷങ്ങളുടെ ഇമോജികൾ ഗ്രൂപ്പിൽ നിറയുന്നു. മറുകണ്ടം ചാടി സ്പെയിനിന് ഒപ്പം പോയതായി പറഞ്ഞില്ല. അവളെ ആശ്വസിപ്പിക്കാൻ യാന്ത്രികമായി മെസ്സേജ് അയച്ചു. ശരിക്കും നമ്മൾ ( അർജൻറീന)തോറ്റു.... പക്ഷേ (എൻറെ ) സ്പെയിൻ ആണ് നന്നായി കളിച്ചത്.....
Copyright © . All rights reserved